Crime

തിരുവനന്തപുരം തുമ്പ എസ്.ഐക്കെതിരെ പീഡനത്തിന് കേസെടുത്തു. കൊല്ലം ആയൂര്‍‍ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് നടപടി. എന്നാല്‍ വ്യാജപരാതിയെന്ന സംശയത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. തുമ്പ എസ്.ഐ സുമേഷ് ലാലിനെതിരെയാണ് മാനഭംഗക്കുറ്റം ചുമത്തി കേസെടുത്തത്. കൊല്ലം ആയൂര്‍ സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുമേഷ് ലാല്‍ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അതിന് ശേഷം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. മ്യൂസിയം സ്റ്റേഷനിലെത്തി പരാതിയും മൊഴിയും നല്‍കിയതോടെയാണ് കേസെടുത്തത്.

രണ്ട് ദിവസം മുന്‍പ് പരാതിക്കാരി ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. സുമേഷാണ് ആത്മഹത്യക്ക് കാരണമെന്നും എഴുതിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ഇതിന് ശേഷമാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പരാതി പൂര്‍ണമായും സത്യമാണോയെന്ന് സംശയമുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമന്റെ (55) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 16നു കട്ടപ്പനയിൽ നിന്നാണ് ഇദ്ദേഹം പുറപ്പെട്ടത്. മഥുര വൃന്ദാവൻ ആശ്രമത്തിലേക്കുള്ള വെച്ചൂർ പശുക്കളുമായാണ് വിക്രമൻ യാത്ര പോയത്. 21 നു ഡൽഹിയിലെത്തിയ വിക്രമൻ, തനിക്ക് സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപത്രിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണിൽ വിളിച്ച് പറഞ്ഞു.

ഇദ്ദേഹം 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുണിനോട് ദില്ലിയിലെത്താൻ വിക്രമൻ നിർദ്ദേശിച്ചു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ദില്ലിയിലെത്തി. ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോൾ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്നാണ് മറുപടി ലഭിച്ചത്. ഈ ഘട്ടത്തിൽ മാത്രമാണ് അച്ഛൻ മരിച്ച കാര്യം അരുൺ അറിയുന്നത്.

തിങ്കളാഴ്ച പുലർച്ചെ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലെത്തിച്ചു. ചെങ്ങന്നൂർ പൊലീസ് മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ അസ്വാഭാവികത ഉണ്ടോയെന്ന് പറയാനാകൂ എന്നും ഇദ്ദേഹം വ്യക്തമാക്കി. രമയാണ് വിക്രമന്റെ ഭാര്യ. വിദ്യ മകളാണ്.

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു‍. യുവാവിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു. ജൂണ്‍ 18നാണ് തബ്രിസ് അന്‍സാരി എന്ന യുവാവിനെ ഖാര്‍സ്വാനില്‍ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചത്.

സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മണിക്കൂറുകളോളം മര്‍ദിക്കുകയായിരുന്നു. മരത്തില്‍കെട്ടിയിട്ട തബ്രിസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെടുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് തബ്രീസ് അബോധാവസ്ഥയില്‍ ആയപ്പോളാണ് ആള്‍ക്കൂട്ടം യുവാവിനെ പൊലീസിന് കൈമാറിയത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലെത്തിച്ച തബ്രിസ് നാല് ദിവസത്തിന് ശേഷം മരിച്ചു. കസ്റ്റഡിയില്‍വച്ച് തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് തബ്രിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെത്തും മുമ്പേ തബ്രിസ് മരിച്ചിരുന്നതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.

ജീവനൊടുക്കിയ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ഡയറി കണ്ടെത്തി. ആത്മഹത്യയിലേക്ക് നിര്‍ണായക തെളിവായേക്കാവുന്ന ഡയറിയാണ് അന്വേഷണ സംഘം സാജന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തതെന്നാണ് അറിയുന്നത്. ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് സൂചന.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകും ഡയറി. ഡറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക. പി കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കമുള്ള തീരുമാനവും പിന്നീടാകും.

അതേസമയം, കണ്‍വെന്‍ഷന്‍ സെന്‍ററിന് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ അനുമതി ലഭിച്ചേക്കും.ആന്തൂർ നഗരസഭാ ഓഫീസിലും പരിശോധന നടന്നു. ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറിയായി മട്ടന്നൂർ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനിയറായി തളിപ്പറമ്പ് മുനിസിപ്പൽ എഞ്ചിനിയറും താൽക്കാലിക ചുമതലയേറ്റു.

ടെലിവിഷൻ അവതാരകയും മുൻ മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് മെറിന്റെ മാതാപിതാക്കൾ കൊച്ചി സിറ്റി പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ, മെറിൻ മരണപ്പെട്ടത് ആലപ്പുഴയിൽ ആയതിനാൽ കേസ് കൊച്ചിയിൽനിന്ന് ആലപ്പുഴയിലേക്കു മാറ്റി.

കഴിഞ്ഞ വർഷം നവംബർ 9ന് ആണ് എറണാകുളം വരാപ്പുഴ സ്വദേശി മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014ൽ ആണ് മെറിനും തിരൂർ സ്വദേശി അഭിലാഷും വിവാഹിതരാവുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അഭിലാഷ്. മെറിൻ മരിച്ച ദിവസം, അഭിലാഷിന്റെ സുഹൃത്തുക്കൾ മെറിന് അപകടം പറ്റിയെന്നും വേഗം എത്തണമെന്നും മാതാപിതാക്കളെ അറിയിച്ചു. ഇവർ ആലപ്പുഴയിൽ എത്തിയപ്പോഴാണ് മെറിൻ മരിച്ച വാർത്ത അറിയുന്നത്.

മെറിന്റെ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിൻ തൂങ്ങിമരിക്കാൻ സാഹചര്യമില്ലെന്നും മരിക്കുന്നതിന്റെ തലേദിവസം മകൾ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അന്നു മെറിൻ സന്തോഷത്തിൽ ആയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മെറിന്റേതു തൂങ്ങിമരണമായാണ് സൂചിപ്പിച്ചിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.

മെറിന്റെ മരണശേഷം ഭർത്താവും കുടുംബാംഗങ്ങളും ഇവരുമായി ബന്ധപ്പെടാത്തതും ദുരൂഹത ഉയർത്തുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിന്റെ മാതാപിതാക്കളിൽനിന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം മൊഴി എടുത്തിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വ‌േഷണം നടക്കുകയാണ്. മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അവരുടെ പരാതി പ്രകാരം പരിശോധിക്കുമെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ച‌ു.

അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റവരിൽ മലയാളിയും. മലപ്പുറം പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കാണ് പരുക്കേറ്റത്. ആക്രമണത്തിൽ ഒരു സിറിയൻ പൌരൻ കൊല്ലപ്പെട്ടു.

ഇന്നലെ രാത്രി ഒൻപതു പത്തിനാണ് യെമൻ അതിർത്തിയിൽ നിന്നും ഇരുന്നൂറു കിലോമീറ്റർ അകലെയുള്ള അബ്ഹ രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയത്. ഈ മാസം രണ്ടാം തവണയാണ് വിമാനത്താവളം ആക്രമിക്കപ്പെടുന്നത്. നാലു ഇന്ത്യക്കാരടക്കം 21 പേർക്കു പരുക്കേറ്റു. അബ്ഹയിൽ പത്തുവർഷമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കു ആക്രമണത്തിൽ പരുക്കേറ്റു. മകനെ നാട്ടിലേക്ക് യാത്രഅയക്കാൻ വിമാനത്താവളത്തിലെത്തിയതായിരുന്നു സെയ്ദാലിയും കുടുംബവും.

ഇടതുനെഞ്ചിൽ പരുക്കേറ്റ സെയ്ദാലിയെ സൌദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. റണ്‍വേയിലെ വിമാനം ലക്ഷ്യമിട്ട ഡ്രോണ്‍, ലക്ഷ്യം തെറ്റി പാര്‍ക്കിങ് ഏരിയയില്‍ പതിച്ചാണ് അപകടമുണ്ടായതെന്നു സഖ്യസേനാ വക്താവ് തുർക്കി അൽ മാൽക്കി പറഞ്ഞു. ഇറാൻ പിന്തുണയോടെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ അമേരിക്ക, യു.എ.ഇ, ബഹ്റൈൻ തുടങ്ങി വിവിധ രാജ്യങ്ങൾ അപലപിച്ചു

 

യോഗാദിന ചടങ്ങുകൾക്കിടയിലേക്കു പാഞ്ഞുകയറിയ കാറിനു മുന്നിൽനിന്നു വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിക്കെ ഗുരുതരമായി പരുക്കേറ്റ അധ്യാപിക അരിക്കുഴ പാലക്കാട്ട് പുത്തൻപുര രേവതി (27) ആശുപത്രിയിൽ മരിച്ചു. 21നു സ്കൂൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനുള്ള വിദ്യാർഥികളെ വരിയായി നിർത്തുമ്പോഴായിരുന്നു അപകടം. സ്കൂൾ അക്കാദമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണം വിട്ടുവന്ന് അപകടമുണ്ടാക്കിയത്.

കാറിനു മുന്നിൽനിന്നു വിദ്യാർഥികളെ തള്ളിമാറ്റുന്നതിനിടെ നിലത്തേക്കു വീണ രേവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു. അപ്പോഴും ‘ഓടിമാറൂ മക്കളേ…’ എന്നു നിലവിളിക്കുന്നുണ്ടായിരുന്നു അവർ. തലയ്ക്കും നട്ടെല്ലിനും കഴുത്തിലും പരുക്കേറ്റ രേവതി ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മരിച്ചത്. അപകടത്തിൽ വിദ്യാർഥികൾക്കാർക്കും സാരമായ പരുക്കേൽക്കാതെ രക്ഷിച്ചത് രേവതിയുടെ ഇടപെടലാണ്. ആശുപത്രിയിലായ രേവതി ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോഴും അന്വേഷിച്ചതു വിദ്യാർഥികളുടെ കാര്യം. മൃതദേഹം ഇന്നു 11നു വിദ്യാലയത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം രണ്ടിന് അരിക്കുഴയിൽ. ഹോട്ടൽ ജീവനക്കാരനായ ദീപുവാണ് ഭർത്താവ്. മൂന്നു വയസ്സുകാരി അദ്വൈത മകളാണ്.

മക്കളെ പോലെ സ്നേഹിച്ച വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ നൽകിയ രേവതി ടീച്ചറുടെ മരണം നാടിനു തീരാത്ത നൊമ്പരമായി. ഒട്ടേറെ വിദ്യാർഥികളുടെ ജീവനെടുക്കുമായിരുന്ന ദുരന്തം രേവതിയുടെ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഒഴിവായത്.യോഗ ദിനാചരണത്തോട് അനുബന്ധിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ വരിയായി നിർത്തുന്നതിനിടെയാണ്, കയറ്റം കയറി വന്ന കാർ നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞു കയറിയത്. കാർ ഇടിച്ച രേവതി നട്ടെല്ലിനും തലയ്ക്കും കഴുത്തിലുമെല്ലാം പരുക്കേറ്റ് അവശയായിരുന്നു. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ രേവതി വലിയ പ്രതീക്ഷകളോടെയാണ് സ്കൂളിൽ അധ്യാപികയായി എത്തിയത്.

പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ്‌ ‌എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ൽ മുംബൈ മുൻസിപ്പൽ കോർപറേഷനിലാണ് ജനനം റജിസ്റ്റർ ചെയ്തത്.  അതേസമയം ബിനോയ്‌ കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷം മൂന്ന് മണിക്കാണ് വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ പരാതിയിൽതന്നെ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അതിനാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ലെന്നുമാണ് ബിനോയിയുടെ വാദം.

എന്നാൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ DNA പരിശോധന നടത്തണമെന്നും ബിനോയിയെ കസ്റ്റഡിയിൽ എടുക്കേണ്ടതിനാൽ മുൻ‌കൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ നിലപാട് എടുത്തു. ജാമ്യം നിഷേധിക്കുന്നപക്ഷം ബിനോയിയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം ശക്തമാക്കാനാണ് മുംബൈ പൊലീസിന്റെ തീരുമാനം. അതേസമയം, പ്രാഥമിക അന്വേഷണത്തിനായി കേരളത്തിൽ എത്തിയ പൊലീസ് സംഘം മുംബൈയിൽ തിരിച്ചെത്തി. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇവർ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും.

കോതമംഗലം പോത്താനിക്കാട് 45 കാരനെ വീടിന്റെ ടെറസ്സിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടുടമ സജീവാണ് സുഹൃത്ത് പ്രസാദിനെ തോക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് സജീവ് കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള സജീവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം രാവിലെയാണ് കോഴിഫാം ഉടമയായ സജീവിന്റെ വീടിന്റെ ടെറസിനു മുകളില്‍ ഫാമിലെ ജീവനക്കാരനും സജീവിന്റെ സുഹൃത്തുമായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തു നിന്നും തകര്‍ന്ന നിലയില്‍ ഒരു എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു. അതിനാല്‍ വെടിയേറ്റ് മരിച്ചതാണൊ എന്ന് പോലീസ് സംശയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന്റെ സൂചനയില്ല. തലക്ക് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നും കണ്ടെത്തി.
ഇതിനിടെ കസ്റ്റഡിയിലെടുത്ത സജീവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രസാദിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആദ്യ ഘട്ടത്തില്‍ ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സജീവ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.

തൊഴിലാളി മുതലാളി വേര്‍തിരിവൊന്നും കൊല്ലപ്പെട്ട പ്രസാദിനും സജീവനുമിടയില്‍ ഉണ്ടായിരുന്നില്ല . സജീവന്‍റെ കൃഷിയിടത്തിലെ സഹായിയായിരുന്നു പ്രസാദെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദമായിരുന്നു . ഇരുവരും ഒന്നിച്ചുളള മദ്യപാനവും പതിവായിരുന്നു . ഇക്കഴിഞ്ഞ വെളളിയാഴ്ചയും ഇരുവരും ഒന്നിച്ചു തന്നെ മദ്യപിക്കാനിരുന്നു.

വൈകുന്നേരമായപ്പോഴേക്കും അര ലിറ്റര്‍ മദ്യം രണ്ടുപേരും കൂടി കുടിച്ചു തീര്‍ത്തു. വീണ്ടും മദ്യം വാങ്ങാന്‍ പോയതും രണ്ടു പേരും ഒന്നിച്ച് . ടൗണില്‍ നിന്ന് അര ലിറ്റര്‍ മദ്യം കൂടി ഇരുവരും ചേര്‍ന്ന് വാങ്ങി വന്നു. ഇതില്‍ നിന്ന് ഓരോ പെഗ് ഇരുവരും ചേര്‍ന്നു തന്നെ കുടിച്ചു. ബാക്കി വന്ന മദ്യം െടറസിനു മുകളില്‍ വച്ച ശേഷം വീട്ടില്‍ പൊയ്ക്കൊളളാന്‍ സജീവന്‍ പ്രസാദിനോട് പറഞ്ഞു.

പ്രസാദിനെ യാത്രയാക്കിയ ശേഷം രാത്രിയേറെ വൈകി സജീവന്‍് വീണ്ടും മദ്യപിക്കാനായി വീടിന്‍റെ ടെറസു കയറി . പക്ഷേ അവിടെയെത്തിയ സജീവന്‍ കണ്ടത് ടെറസില്‍ കിടക്കുന്ന പ്രസാദിനെ . വീട്ടില്‍ പോയിട്ട് എന്തിന് മടങ്ങിയെത്തിയെന്ന് സജീവന്‍ പ്രസാദിനോട് ചോദിച്ചു. ബാക്കിയുണ്ടായിരുന്ന മദ്യം കുടിയ്ക്കാന്‍ വന്നെന്ന് പ്രസാദ് മറുപടി പറഞ്ഞു.

താന്‍ കുടിക്കാന്‍ വച്ചിരുന്ന മദ്യം പ്രസാദ് കുടിച്ചു തീര്‍ത്തെന്നറിഞ്ഞതോടെ സജീവന്‍ പ്രകോപിതനായി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം രൂക്ഷമായതോടെ ടെറസില്‍ നിന്നിറങ്ങി വീട്ടില്‍ കയറിയ സജീവന്‍ എയര്‍ഗണുമായി ടെറസില്‍ മടങ്ങിയെത്തി.

എയര്‍ഗണിന്‍റെ പാത്തികൊണ്ട് പ്രസാദിന്‍റെ തലയിലും മുഖത്തും ആഞ്ഞടിച്ചു. പ്രസാദ് തല്‍ക്ഷണം മരിച്ചു. അടിയുടെ ആഘാതത്തില്‍ എയര്‍ഗണ്‍ രണ്ടായി ഒടിഞ്ഞു പോയി. കൊല്ലാനുദ്ദേശിച്ചായിരുന്നില്ല അടിച്ചതെന്നാണ് സജീവന്‍ പൊലീസിനോട് പറഞ്ഞത്.

പ്രസാദ് മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടാനായി സജീവന്‍റെ ശ്രമം . ഇതിനായി കളളക്കഥ ചമയ്ക്കാന്‍ സജീവന്‍ തീരുമാനിച്ചു. പ്രസാദും,സജീവനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ രാജാക്കാടുളള സജീവന്‍റെ തോട്ടത്തില്‍ പോകാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനായി സമീപവാസിയായ രഞ്ജിത് എന്നയാളുടെ ഓട്ടോറിക്ഷ വരാനും പറഞ്ഞിരുന്നു.

പ്രസാദ് മരിച്ചതറിയാതെ ശനിയാഴ്ച പുലര്‍ച്ചെ സജീവന്‍റെ വീട്ടില്‍ ഓട്ടോറിക്ഷയുമായി രഞ്ജിത് എത്തി . എന്നാല്‍ രഞ്ജിത്തിനോട് തലേ രാത്രിയില്‍ നടന്ന സംഭവങ്ങളൊന്നും സജീവന്‍ പറഞ്ഞില്ല. മറിച്ച്, തയാറായി നില്‍ക്കാന്‍ പ്രസാദിനോട് വിളിച്ചു പറയാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് രഞ്ജിത് പ്രസാദിന്റെ ഫോണിലേക്ക് വിളിച്ചു. ഫോണില്‍ കിട്ടാതായതോടെ പ്രസാദ് ടെറസില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടാവുമെന്നും അവിടെ നോക്കാമെന്നും സജീവന്‍ പറഞ്ഞു. തുടര്‍ന്ന് രഞ്ജിത്തിനെയും കൂട്ടി ഒന്നുമറിയാത്തതു പോലെ ടെറസിലേക്ക് കയറി . ടെറസില്‍ എത്തിയപ്പോള്‍ മാത്രമാണ് പ്രസാദ് മരിച്ചു കിടക്കുന്ന കാര്യം രഞ്ജിത് അറിഞ്ഞത് . രഞ്ജിതിനെ കബളിപ്പിച്ച് തനിക്കനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാനായിരുന്നു സജീവന്‍റെ ശ്രമം.

എന്നാല്‍ പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ സജീവന് സംഭവിച്ചതെല്ലാം തുറന്നു പറയേണ്ടി വന്നു.രഞ്ജിത്തിന്‍റെ കൃത്യമായ മൊഴിയും രാത്രിയില്‍ വീടിന്‍റെ ടെറസിനു മുകളില്‍ ബഹളം കേട്ടെന്ന സജീവന്‍റെ ഭാര്യയുടെ മൊഴിയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.ആലുവ എഎസ്പി എം.ജെ.സോജന്‍,പോത്താനിക്കാട് സിഐ സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ആക്രമിച്ച മുസ്ലീം യുവാവ് മരണത്തിന് കീഴടങ്ങി. ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതികളിലൊരാളായ പപ്പു മണ്ഡാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

തബ്രെസ് അന്‍സാരിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ അന്‍സാരിയെ മരത്തിന്‍റെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ തബ്രെസ് അന്‍സാരിയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം എന്നും ജയ് ഹനുമാന്‍ എന്നും വിളിപ്പിക്കുന്നുമുണ്ട്. ജൂണ്‍ 18ന് രാത്രി തബ്രസ് അന്‍സാരിയെ രണ്ട് പേര്‍ ചേര്‍ന്ന് ജംഷഡ്പൂരിലേക്ക് പോയി. അന്‍സാരിയെ കൊണ്ടുപോയ രണ്ട് പേരെ കുറിച്ച് അയാള്‍ക്ക് വിവരമുണ്ടായിരുന്നില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഔറംഗസേബ് അന്‍സാരി പറഞ്ഞു. രണ്ട് പേര്‍ ഓടിപ്പോകുകയും ആള്‍ക്കൂട്ടത്തില്‍ അന്‍സാരി ഒറ്റയ്ക്കാകുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരാണ് മോഷണം നടത്തിയതെന്നും താന്‍ തെറ്റുകാരനല്ലെന്നും അന്‍സാരി ആവര്‍ത്തിച്ചെങ്കിലും ആള്‍ക്കൂട്ടം ഇത് ചെവിക്കൊണ്ടില്ല.

 

RECENT POSTS
Copyright © . All rights reserved