പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മൃതദേഹം സംസ്കരിക്കാമെന്ന് ഇരു കക്ഷികളും സമ്മതിച്ചു. അഞ്ച് ദിവസത്തിനകം കല്ലറയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ആരോഗ്യവിഭാഗം പരിശോധന നടത്തും.
മെയ് 13-ന് മരിച്ച തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്കാരിക്കാന്‍ വഴിയൊരുങ്ങുന്നത്. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാൻ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ സംസ്കാരം നടത്തുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി.
തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്കാരിക്കാന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നോ നാളെയോ തീരുമെന്ന് കരുതിയ പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെ ഇപ്പോഴും അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുകയാണ്.
ഒടുവില്‍ പ്രശ്നം ശനിയാഴ്ച ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തിയതോടെയാണ് ഒത്തുതീര്‍പ്പിനുള്ള വഴി തെളിഞ്ഞത്. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സംസ്കാരം നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ആരോഗ്യവിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ അറ്റകുറ്റപ്പണി വൈകാൻ സാധ്യതയുള്ളതിനാല്‍ രണ്ട് നിര്‍ദേശങ്ങള്‍ കളക്ടര്‍ മുന്നോട്ട് വച്ചു.ഇതേ ഇടവകയിലെ തൊട്ടടുത്ത ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്താം. അല്ലെങ്കില്‍ അറ്റകുറ്റപ്പണി നടത്തി തുരുത്തിക്കരപ്പള്ളിയില്‍ തന്നെ സംസ്കരിക്കാം.
രണ്ടാമത്തെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കള്‍ അംഗീകരിച്ചു. ഇതോടെ പള്ളി അധികൃതര്‍ ഇന്നലെ അറ്റകുറ്റപ്പണി തുടങ്ങി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ കല്ലറ തുറന്ന് അറ്റകുറ്റപ്പണി നടത്താവൂ എന്ന് കളക്ടറുടെ നിര്‍ദേശം പള്ളി അധികൃതര്‍ പാലിച്ചില്ല. തുടര്‍ന്ന് പൊലീസെത്തി അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്പ്പിച്ചു. ഇന്ന് തഹസില്‍ദാരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തില്‍ കല്ലറയില്‍ കോണ്‍ക്രീറ്റ് നടത്തും. കോണ്‍ക്രീറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കകം മൃതദേഹം സംസ്കരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു.
അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മൃതദേഹം സംസ്കരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കല്ലറ കോണ്‍ക്രീറ്റ് ചെയ്ത ശേഷം പിന്നെയും 14 ദിവസം വരെ കാത്തിരിക്കണമെന്ന് താൻ പറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും പരാതിക്കാരില്‍ ഒരാളായ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2015-ല്‍ അന്നത്തെ കൊല്ലം കളക്ടര്‍ ഈ സെമിത്തേരിയില്‍ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നെങ്കിലും പള്ളി അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.
ജാതിപറഞ്ഞുള്ള അധിക്ഷേപത്തെത്തുടർന്ന് മുംബൈയിൽ യുവ വനിതാഡോക്ടര്‍ ജീവനൊടുക്കിയസംഭവത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം. സംഭവംനടന്ന് ദിവസങ്ങൾപിന്നിട്ടിട്ടും പ്രതികളായ സഹപ്രവർത്തകരെ പിടികൂടാൻകഴിയാത്തത് ചൂണ്ടിക്കാട്ടി മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, മരണത്തിന് ഉത്തരവാദികളല്ലെന്നും, നീതിലഭിക്കണമെന്നുംകാട്ടി ഒളിവിലുള്ള പ്രതികൾ പൊലീസിന് കത്തെഴുതി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെൻട്രലിലെ സർക്കാർ ആശുപത്രിയായ ബിവൈഎൽ നായർ ആശുപത്രിയിൽ ഇരുപത്തിമൂന്നുകാരിയായ യുവഡോക്ടർ പായൽ സൽമാൻ താദ്വി ആത്മഹത്യചെയ്തത്. സീനിയേഴ്സിൻറെ ജാതീയമായ അതിക്ഷേപത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് പിന്നാലെ സൂചനലഭിച്ചു. താദ്വിയുടെ സഹപ്രവർത്തകരായ ഹേമ അഹൂജ, ഭക്തി മെയർ, അങ്കിത ഖണ്ഡൽവൽ തുടങ്ങിയവരുടെ അധിക്ഷേപമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആശുപത്രിയിൽവച്ചും വാട്സാപ്പ് ഗ്രൂപ്പിലൂടെയും ഇവർ താദ്വിയെ മോശമായി ചിത്രീകരിച്ചെന്നാണ് കണ്ടെത്തിയത്.
തുടർന്ന് മൂവർക്കുമെതിരെ പൊലീസ് കേസ് എടുത്തു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ ആരോപണവുമായി താദ്വിയുടെ മാതാവും ബന്ധുക്കളും, സഹപ്രവർത്തകരും രംഗത്തെത്തി. ഗോത്രവര്‍ഗമെന്നുകാട്ടിയുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച് നേരത്തെയും താദ്വി പരാതിപറഞ്ഞിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലെക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. എന്നാൽ, സംഭവംനടക്കുന്നതുവരെ ഒരുതരത്തിലുമുള്ള പരാതി ലഭിച്ചിരുന്നില്ല എന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, പ്രതികളായ മൂന്ന് വനിതാഡോക്ടർമാരും മുംബൈ നഗരംവിട്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെ ഉടൻ അറസ്റ്റുചെയ്യാനാകുമെന്ന് പൊലീസ് പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്റെ മൊഴി പുറത്ത്. പൊലീസ് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് വൈദികരുള്‍പ്പെടെ പറഞ്ഞതില്‍ സത്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആദ്യത്യന്റെ മൊഴി.
പൊലീസ് വാഹനത്തില്‍ വച്ച് തന്നെ ഡിവൈഎസ്പി തന്റെ വലത് കവിളത്ത് ശക്തിയായി അടിച്ചതായി ആദ്യത്യന്റെ മൊഴിയില്‍ പറയുന്നു. മുന്‍ സീറ്റില്‍ ഇരുന്നിട്ട് പിറകില്‍ ഇരുന്ന എന്റെ കവിളത്ത് അടിക്കുകയായിരുന്നു. കരണത്തും നെഞ്ചത്തും ശക്തമായി അടിച്ചുവെന്നാണ് മൊഴിയിലുള്ളത്.
‘ആലുവ ഡിവൈഎസ്പിയുടെ ഓഫീസില്‍ നിന്നും ഒരു ഒപ്പിടാനുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിപ്പിച്ചതെന്ന് മൊഴിയില്‍ വ്യക്താമക്കുന്നു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഡിവൈഎസ്പിയുടെ മുറിയില്‍ ഇരുന്നപ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്‌തെങ്കിലും എടുക്കാന്‍ വിട്ടില്ല.
പിന്നീട് എന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ ഷര്‍ട്ടും പാന്റ്‌സും ഡി.വൈ.എസ്.പി ഊരിച്ചു. ഭിത്തിയോട് കാല്‍നീട്ടിവച്ച് ഇരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ഇരുന്നു. താന്‍ പറയാതെ വേറെ ആരെയും അവിടേക്ക് കടത്തിവിടരുതെന്ന് ഡി.വൈ.എസ്.പി പോലീസുകാരോട് പറഞ്ഞു. രേഖ കിട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചു. അത് ഞാന്‍ എല്ലാ ദിവസവും പറഞ്ഞിരുന്നു. ഇത് ഞാന്‍ ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്തതല്ലേ എന്നു ചോദിച്ചു. നാണം കെടുത്താന്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എതെങ്കിലും മീഡിയയില്‍ കൊടുത്താല്‍ പോരെ, പോള്‍ തേലക്കാട്ടിന് ഇമെയില്‍ അയക്കേണ്ട കാര്യമില്ലല്ലോ എന്നു ഞാന്‍ തിരിച്ചു ഡി.വൈ.എസ്.പിയോട് ചോദിച്ചു.
ഡി.വൈ.എസ്.പി ‘നീ സത്യം പറയുന്നോ അതോ എന്നെ കൊണ്ട് മെനക്കെടുത്തുവോ’ എന്ന് ചോദിച്ചു. തുടര്‍ന്ന് എന്റെ കാലില്‍ ചൂരല്‍കൊണ്ട് ആഞ്ഞടിച്ചു. അതിന്റെ പാട് എന്റെ കാലിലുണ്ട്. ഒരു പ്രാവിശ്യം അടിച്ചപ്പോള്‍ വടി ഒടിഞ്ഞുപോയി. വേദനകൊണ്ട് താന്‍ അലറിക്കരഞ്ഞു. വാതില്‍ അടച്ചിട്ടതുകൊണ്ട് ആരും കേട്ടില്ല. താന്‍ ആസ്തമ രോഗിയാണ്. ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ ആന്റി ബയോട്ടിക്‌സ് എടുക്കുന്നതുകൊണ്ട് എന്റെ ശരീരം ഒട്ടും ഫിറ്റ് അല്ല എന്ന് പറഞ്ഞു.
എന്റെ അര്‍ദ്ധ നഗ്നമായ ശരീരം കണ്ട് ഡി.വൈ.എസ്.പി അസഭ്യമായ കമന്റ് പറഞ്ഞു. എന്റെ നെഞ്ച് നോക്കിയിട്ട് ‘നീ വേറെ വല്ല പണിക്കും പോകുന്നുണ്ടോ’ എന്ന് ചോദിച്ചു. കയറിവന്ന ഒരു പോലീസുകാരന്‍ ‘എന്തു ശരീരമാടാ ഇത്. പെണ്ണുങ്ങള്‍ക്ക് ഇതിലും നല്ല ശരീരം ഉണ്ടാവുമല്ലോ’ എന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കരമായ മാനസിക വിഷമം ഉണ്ടാക്കി’- ആദിത്യന്റെ മൊഴിയില്‍ പറയുന്നു.
രാത്രി കഫെയില്‍ പോയി മെയില്‍ അയച്ചതിന്റെ ഡോക്യുമെന്ററി കോപ്പി എടുത്ത് തിരിച്ചുവരുമ്പോള്‍ വാഹനത്തില്‍ എന്റെ അടുത്തിരുന്ന ഓഫീസര്‍ എന്നെ കുനിച്ചു പിടിച്ച് എന്റെ നട്ടെലിന്റെ ഇടതുവശത്ത് ശക്തിയായി ഇടിച്ചു.
എന്റെ കാലിന്റെ നഖത്തിലും മുറിവുണ്ട്. ഞാന്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നഗ്നനായി കാലും നീട്ടി ഇരിക്കുമ്പോള്‍ ഡി.വൈ.എസ്.പി നിന്നുകൊണ്ട് എന്റെ കാലില്‍ ചവിട്ടുപിടിച്ചു. എന്നിട്ട് എന്റെ ഇടതുകാലിന്റെ വിരലിലെ നഖം വലിച്ചുപറിക്കാന്‍ നോക്കി. നഖത്തില്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ടെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ആദിത്യന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയതിന് ശേഷം കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചി പാലാരിവട്ടത്താണ് സംഭവം. കൊട്ടാരക്കര സ്വദേശി ഉദയ(30)യെയും കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
പതിമുന്നുകാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അയിര കൃഷ്ണവിലാസം ബംഗ്ലാവിൽ സൗമ്യയുടെ മകൾ അഞ്ജനയാണ് വ്യാഴാഴ്ച രാത്രി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചത്. പിന്നിൽ നിന്നെത്തിയ രണ്ടുപേർ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്ന് കുട്ടി പറഞ്ഞിരുന്നതായി മെഡിക്കൽകോളജിലെ ഡോക്ടർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.
ആരോ അടിച്ചുവീഴ്ത്തി മണ്ണെണ്ണ ദേഹത്തൊഴിച്ചതായി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി പറഞ്ഞതായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആശുപത്രിയിൽ മരണമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് എത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സുചന. മരണമൊഴി മജിസ്ട്രേറ്റ് പൊലീസിന് കൈമാറിയിട്ടില്ല.
പഠിക്കാതെ ബുക്കിൽ നോക്കിയിരുന്ന് ഉറങ്ങുന്നത് കണ്ട് വഴക്കു പറഞ്ഞതിലുള്ള ദുഃഖമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയിരിക്കുന്ന വിശദികരണം. മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിനൊപ്പം നാട്ടുകാർ നൽകിയ എതിർവിവരങ്ങളും ചേർത്തുള്ള അന്വേഷണമാണ് നടത്തുന്നത്. സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ തെളിവുകൾ പരമാവധി ശേഖരിച്ച് മുന്നോട്ട് പോകാനാണ് പൊലീസ് തിരുമാനം.
കുട്ടി മണ്ണെണ്ണ എടുത്തുവെന്ന് സംശയിക്കുന്ന ക്യാൻ വെള്ളിയാഴ്ച രാവിലെ ഫൊറൻസിക് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ കണ്ടില്ല. പക്ഷേ അത് വൈകിട്ട് പൊലീസെത്തിയപ്പോൾ അടുക്കളയിൽ ഉണ്ടായിരുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. മണ്ണെണ്ണ എടുത്ത ശേഷം പുറത്തേക്കുള്ള വാതിൽപ്പടിയിലുണ്ടായിരുന്ന ക്യാൻ കുട്ടിയുടെ ദേഹത്തെ തീഅണച്ച ശേഷം വീട്ടിനകത്തേക്ക് കൊണ്ടുവരുമ്പോൾ തട്ടാതിരിക്കാൻ മാതാവ് എടുത്ത് അടുക്കളയിലെ സ്ലാബിൻെറ അടിയിൽ വയ്ക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി.
ഫോറൻസിക് സംഘം അരിച്ചുപൊറുക്കിയിട്ടും ഇങ്ങനെ ഒരു ക്യാൻ അടുക്കളയിൽ ഇല്ലായിരുന്നതായും സൂചനകളുണ്ട്. മാതാവിന്റെ ക്രുരമർദനത്തിന് കുട്ടി പലപ്പോഴും ഇരയായിട്ടുള്ളതാണ് ആത്മഹത്യയെന്ന പൊലീസ് വാദം നാട്ടുകാർ എതിർക്കുന്നതിന് കാരണം. ഒന്നരവർഷം മുമ്പ് പെൺകുട്ടി നാട് വിട്ട് പോകുന്നതിനായി പാറശാല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെ ഉപദ്രവവിവരം പുറത്തായിരുന്നു.
ആദ്യഭർത്താവിന്റെ ആത്മഹത്യയ്ക്ക് ശേഷം നാല് വർഷം മുമ്പാണ് അധ്യാപികയായ സൗമ്യയെ അയിര സ്വദേശി വിവാഹം ചെയ്തത്. പീന്നിട് ഇവർക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. തൊടുപുഴ സംഭവത്തിൻെറ പശ്ചാത്തലത്തിൽ പരിസരവാസികൾ നൽകിയ വിവരങ്ങളും വീട്ടുകാരുടെ മൊഴിയും വിശദമായി പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കും നടത്തുന്നതെന്ന് പൊഴിയൂർ സിഐ അറിയിച്ചു.
എറണാകുളം നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. നെട്ടൂര്‍ സ്വദേശി ബിനിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പനങ്ങാട് പൊലീസിന് മുന്നില്‍ കീഴടങ്ങി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹമോചനത്തിനായുള്ള കേസ് കുടുംബക്കോടതിയില്‍ നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതകം.
വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പൊന്ന്യം പുല്ലോടിയിലെ അശ്വന്ത്, കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ അശ്വന്ത് നേരിട്ട് പങ്കെടുക്കുകയും സോജിത്ത് സഹായങ്ങൾ ചെയ്ത് നല്‍കുകയുമാണ് ചെയ്തത്. സംഭവദിവസം അശ്വന്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഈ ബൈക്കും പൊലീസ് കണ്ടെടുത്തു.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ടു പേർ ഒളിവിലാണ്. ഈ മാസം പതിനെട്ടിന് രാത്രിയിലാണ് നസീറിനെതിരെ വധശ്രമം നടന്നത്. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി തലശേരി കായ്യത്ത് റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കിയിരുന്നു
യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം. സംഭവത്തിൽ ഒരു മാസത്തിന് ശേഷം അയൽവാസിയായ യുവാവ് പിടിയിൽ. പരവൂര്‍ കലയ്‌ക്കോട് വരമ്പിത്തുവിള വീട്ടില്‍ അശോകന്റെ (35) മരണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. വരമ്പിത്തുവിള മണികണ്ഠനെയാണ് (27) പരവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. അശോകന്റെ മൃതദേഹം ഒരു മാസം മുന്‍പാണു പരവൂര്‍ മേല്‍പ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടത്.
മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് മരണപ്പെട്ട അശോകന്റെ അമ്മ ഓമന പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സത്യം പുറത്ത് വന്നതും പ്രതി കുടുങ്ങുന്നതും. കഴിഞ്ഞ ഏപ്രില്‍ 17നാണു സംഭവം. അന്ന് അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും കൂടി മദ്യപിച്ചു. ഇടയ്ക്കു മദ്യത്തിനൊപ്പം കഴിക്കാന്‍ എന്തെങ്കിലും വാങ്ങാനായി മണികണ്ഠനും സുഹൃത്തും കൂടി പോയി. മടങ്ങിവന്നപ്പോള്‍ സ്ഥലത്ത് അശോകനെയും കണ്ടില്ല, ബാക്കി മദ്യവും കണ്ടില്ല.
സുഹൃത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും മണികണ്ഠന്‍ അശോകനെ പിന്തുടര്‍ന്നു പോയി. പരവൂര്‍ മേല്‍പ്പാലത്തിനടുത്തുവച്ച് അശോകനെ കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി. മണികണ്ഠന്‍ പിടിച്ചുതള്ളിയപ്പോള്‍ അശോകന്‍ അതുവഴി വന്ന ട്രെയിനടിയില്‍പ്പെട്ടു തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നും പറവൂര്‍ പോലീസ് പറഞ്ഞു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്താണ് സംഭവം. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കഞ്ചാവ് വലിപ്പിക്കുകയായിരുന്നു.ചാത്താരി ഭാഗത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്ന 19കാരന്‍ ഷാരൂഖ് ഖാന്‍, 22കാരന്‍ ജിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ്‍ ചെയ്‍തു. രണ്ട് ദിവസം മുന്‍പാണ് തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്‍തിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ചു വിളിച്ചുകൊണ്ട് പോകുകയും എറണാകുളത്ത് മറൈന്‍ഡ്രൈവില്‍ വച്ച് കഞ്ചാവ് വലിപ്പിക്കുകയുമായിരുന്നു.
ഇരുവരും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ മറന്നുവച്ചിരുന്നു. ഇത് കിട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ഫോണ്‍ പോലീസിനെ ഏല്‍പ്പിച്ചതും പ്രതികളെ തിരിച്ചറിയാന്‍ എളുപ്പമായി. പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈന്‍ ഡ്രൈവ് ഭാഗത്തിരുത്തിയാണ് യുവാക്കള്‍ പെണ്‍കുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസും തൃപ്പൂണിത്തുറ പോലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകള്‍ എടുത്തിട്ടുണ്ട്.
സ്വകാര്യ വിമാനം പറത്തുന്നതിനിടെ ഓട്ടോ പൈലറ്റ് മോഡില്‍ ഇട്ടശേഷം പതിനഞ്ചുകാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ കോടീശ്വരന് അഞ്ചു വര്‍ഷം തടവു ശിക്ഷ ലഭിച്ചേക്കും. ന്യൂജഴ്‌സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ (53) കുറ്റസമ്മതം നടത്തി. കുട്ടികളുടെ അശ്‌ളീല വിഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റവും ഇയാള്‍ക്കെതിരെയുണ്ട്.
വിമാനം പറത്തുന്നതു പഠിപ്പിക്കാന്‍ ഒപ്പം കൂട്ടിയ പതിനഞ്ചുകാരിയുമായാണ് സ്റ്റീഫന്‍ സ്വകാര്യവിമാനത്തില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. കുട്ടിയുടെ അമ്മയാണ് വിമാനം പറത്തുന്നതു പഠിക്കാന്‍ പെണ്‍കുട്ടിയെ സ്റ്റീഫനൊപ്പം വിട്ടത്. മുമ്പും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് സ്റ്റീഫന്‍ പിടിയിലായിട്ടുണ്ട്. മൂന്നു കുട്ടികളുടെ പിതാവാണ് സ്റ്റീഫന്‍.