പഞ്ചാബിൽ ജലന്ധർ രൂപതയിലെ സഹോദയ സൊ സൈറ്റിയുടെ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽപോയ പഞ്ചാബ് പോലീസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ പിടിയിൽ. കൊച്ചിയിലെ ഒരു ഹോട്ടലിൽ വ്യാജരേഖ സമർപ്പിച്ച് ഒളിവിൽ കഴിയവേ കൊച്ചി സിറ്റി പോലീസിന്റെ പിടിയിലാകുകയായിരുന്നു. പട്യാല സ്വദേശികളായ ജോഗീന്ദർ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണു പിടിയിലായത്. വ്യാജ രേഖകളും വ്യാജ വിലാസവും നൽകി രണ്ടു പേർ കൊച്ചിയിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ചോദ്യംചെയ്യലിൽ ഇരുവരും പഞ്ചാബിൽ സസ്പെൻഷനിലായി ഒളിവിൽപ്പോയ ഉദ്യോഗസ്ഥരാണെന്നു തിരിച്ചറിയുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത വിവരം പഞ്ചാബ് പോലീസിനെ അറിയിച്ചെന്നു സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു.
കൊച്ചിയിൽ തങ്ങുന്നതിന് ഇവർക്ക് സഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പ്രതികളുടെ ഫോണ്‍ കോളുകളും പരിശോധിച്ചു വരികയാണ്. കഴിഞ്ഞ മാർച്ച് 29നു ജലന്ധർ രൂപത വൈദികൻ ഫാ. ആന്റണി മാടശേരി സഹോദയ സൊ സൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥർക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണു പോലീസെത്തി പണം പിടിച്ചെടുത്തത്. പോലീസ് പിടിച്ചെടുത്ത 16.65 കോടി രൂപയിൽ 6.66 കോടി രൂപ കാണാതായെന്നായിരുന്നു പരാതി. വിവിധ സ്കൂളുകൾക്കുള്ള സഹോദയ ബുക്ക് സൊസൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനുള്ളതായിരുന്നു തുക.
കണക്കിൽപ്പെടാത്ത 9.66 കോടി രൂപയുമായി ഫാ. ആന്റണിയെയും മറ്റ് അഞ്ചു പേരെയും പിടികൂടിയെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. എന്നാൽ തന്റെ വസതിയിൽനിന്നു പോലീസ് 16.65 കോടി രൂപ എടുത്തുകൊണ്ടുപോയെന്നു ഫാ. ആന്റണി വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ പഞ്ചാബ് ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. അതേത്തുടർന്നാണ് എഎസ്ഐമാർ സസ്പെൻഡ് ചെയ്യപ്പെട്ടത്. പോലീസ് റെയ്ഡിൽ പണം പിടിച്ചെടുത്തത് ഫാ. ആന്റണിയുടെ താമസസ്ഥലത്തുനിന്നാണെന്നും പോലീസ് എത്തുന്പോൾ ആറു കോടിയോളം രൂപ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നുവെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജരും വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത തുകമുഴുവൻ രേഖപ്പെടുത്താതെ മുങ്ങിയ പോലീസുകാരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഇരുവരുടെയും പക്കൽ പണമുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗറിലെ ഈ എട്ട് വയസ്സുകാരന്‍ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്. നിരന്തരം തന്‍റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ്. പലപ്പോഴും വേദനയോടെ, മുഷ്താക്ക് എന്ന ഈ എട്ട് വയസ്സുകാരന് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ, ഇത്തവണ അവന്‍ വെറുതെയിരുന്നില്ല. പൊലീസ് സ്റ്റേഷനിലേക്ക് ഓടി.. അതും ഒന്നര കിലോമീറ്ററോളം..
പൊലീസ് ഉദ്യോഗസ്ഥരോട് അവന്‍ കാര്യങ്ങള്‍ പറഞ്ഞു. അത് പിതാവിന്‍റെ അറസ്റ്റിലേക്കെത്തുകയും ചെയ്തു. ഏതായാലും പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാന്‍ പലരും മടിക്കുന്നിടത്താണ് തന്‍റെ മാതാവിന് നീതികിട്ടാനായി ഈ എട്ട് വയസ്സുകാരന്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. ഈ മിടുക്കന്‍റെ ധൈര്യം മാതൃകയാക്കേണ്ടതാണ്.
യു പി പൊലീസിലെ സീനിയര്‍ ഓഫീസറായ രാഹുല്‍ ശ്രീവാസ്തവയാണ് കുട്ടിയുടെ പടമടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പൊലീസില്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.
നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Meet Mushtak,8 yrs old from Sant Kabirnagar, UP
He ran for 1.5 kms to report to Police that his mother was being beaten up by his father after which his father was arrested.
Big Lessons to learn from a little child to resist & report #DomesticViolence #LessonsChildrenTeach pic.twitter.com/byCuDz1kuK
— RAHUL SRIVASTAV (@upcoprahul) April 29, 2019
മറയൂരിൽ മധ്യവയസ്കനെ യുവാവ് തലയ്ക്കടിച്ച് കൊന്ന് കൊക്കയിൽ എറിഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയായ പുത്രന്‍ എന്ന ആള്‍ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മറയൂർ ശൂശിനി ആദിവാസിക്കുടിയിലെ അയ്യാസ്വാമിയാണ് കൊല്ലപ്പെട്ടത്.
അയ്യാസ്വാമിയും തീർത്ഥമല സ്വദേശി പുത്രനും വൈകീട്ട് പുത്രന്‍റെ കൃഷിയിടത്തിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്ത് പുത്രൻ അയ്യാസ്വാമിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ പുത്രൻ വാക്കത്തി വീശി ഭയപ്പെടുത്തി ഓടിച്ചു. തുടർന്ന് അയ്യാസ്വാമിയെ മുന്നൂറ് മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊക്കയിൽ തള്ളുകയായിരുന്നു.
നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയും ഇവർ മറയൂർ പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസെത്തി നടത്തിയ തെരച്ചിലിൽ പാറക്കെട്ടിന് താഴെ നിന്നാണ് അയ്യാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച കല്ലും വാക്കത്തിയും പൊലീസിന് സമീപത്ത് നിന്ന് ലഭിച്ചു.
പ്രതിയ്ക്കായി ആദിവാസി കോളനിയിൽ തെരച്ചിൽ നടത്തിയെങ്കിലും പുത്രൻ വനത്തിലേക്ക് ഓടി മറഞ്ഞതായി നാട്ടുകാർ അറിയിച്ചു. അയല്‍വാസിയെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ പുത്രനെ കോടതി നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. നിരവധി ചന്ദനക്കടത്ത് കേസിലും പുത്രൻ പ്രതിയാണ്. അയ്യാസ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരന്‍ മര്‍ദനമേറ്റ് മരിച്ച കേസില്‍ അന്തിമ കുറ്റപത്രം തയാറാക്കാനൊരുങ്ങി പൊലീസ്. കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കാമുകനെതിരായ മൊഴിയില്‍ ഉറച്ചു നിന്നതോടെ യുവതിയെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം.
ഏഴു വയസുകാരനായ മകന്റെ മരണത്തിന് ഉത്തരവാദി തനിക്കൊപ്പം കഴിഞ്ഞിരുന്ന അരുണ്‍ ആനന്ദ് മാത്രമാണെന്നാണ് അമ്മയുടെ മൊഴി. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞായിരുന്നു പ്രതി കുട്ടികളെ ആക്രമിച്ചിരുന്നത്. സ്കൂളില്‍ എന്നേപ്പറ്റി എന്താടാ നീ പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു കുട്ടിയെ അരുണ്‍ ആനന്ദ് സംഭവദിവസം ആക്രമിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അരുണ്‍ തന്നെയും മര്‍ദിച്ചിരുന്നെന്നും യുവതി മൊഴിനല്‍കി. സംഭവശേഷം കൗണ്‍സിലര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന യുവതി മാനസികാരോഗ്യം വീണ്ടെടുത്തു.
കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. പ്രതിയാക്കുന്നത് പരിഗണിച്ചെങ്കിലും മറ്റു സാക്ഷികളില്ലാത്തതിനാല്‍ മുഖ്യപ്രതി രക്ഷപെടാന്‍ കാരണമാകുമെന്നാണ് നിയമോപദേശം. ഇവരുടെ രഹസ്യമൊഴി ഇടുക്കി മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട കുട്ടിയുെട പിതാവായ തിരിവനന്തപുരം സ്വദേശിയുടെ മരണത്തിലും പുനരന്വേഷണം തുടങ്ങി. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തും മുന്‍പായിരുന്നു മരണം. റിപ്പോര്‍ട്ട് മറ്റൊരു വിദഗ്ധ സംഘം പരിശോധിക്കും.
പത്താംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കൂടി കണ്ടെത്തി. തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിലാണ് ഇൗ ദുരൂഹ സംഭവം. മൂന്നു ദിവസം മുൻപാണ് പത്താം ക്ലാസുകാരിയുടെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിനുള്ളിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥിക്കൂടം കണ്ടെത്തിയത്. പെൺകുട്ടികൾ പീഡനത്തിനിരയായതായും സംശയമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താം ക്ലാസുകാരിയായ വിദ്യാർഥിനിയെ കാണാതായത്. ക്ലാസ് കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയിട്ടില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുട്ടിയുടെ സ്കൂൾ ബാഗും സമീപത്തായി മദ്യക്കുപ്പികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. തുടർന്നാണ് മൂന്ന് ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ശരീരം കണ്ടെത്തുന്നത്.
രണ്ട് മാസം മുൻപാണ് 18 കാരിയായ വിദ്യാർഥിയെ കാണാതായത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് കരുതി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. കിണറിന്റെ ഉടമയടക്കം സംശയമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് പൊലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഇതിനിടെ സമീപ പ്രദേശത്തുനിന്നു 2015ൽ കാണാതായ 11കാരിയുടെ മാതാപിതാക്കളും അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
ഒറ്റയാന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടെന്ന് സഹൃത്തുക്കള്‍. പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. ഞായറാഴ്ച രാത്രി പേപ്പാറ കളോട്ടുപ്പാറയിൽ സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കാൻ പോയ മീനാങ്കൽ പന്നിക്കാല അഭിലാഷ് ഭവനിൽ അനീഷ് (24) ആണ് കൊല്ലപ്പെട്ടത്. അനീഷ്, സുഹൃത്തുക്കളായ സതീഷ്, സജു, അഭിലാഷ്, അനി എന്നിവരുമൊത്താണ് ഇവിടെയെത്തിയത്.
സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഇടയ്ക്ക് മാറി പോയ അഭിലാഷിനെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് സുഹത്തുക്കള്‍ പറയുന്നു. ആനയുടെ ആക്രമണത്തില്‍ അനീഷ് കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. അനീഷിന്‍റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുകയാണ്.
ദിവസങ്ങളായി പൊടിയക്കാല, കുട്ടപ്പാറ, വലിയകിളിക്കോട് ചോനൻ പാറ, കൈതോട്, വാലിപ്പാറ എന്നീ ആദിവാസി മേഖലകളിൽ ആനയുടെ അക്രമവും ഭീഷണിയും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മുറിവേറ്റ് കൂട്ടം തെറ്റി നടക്കുന്ന ആന വനമേഖലയ്ക്ക് സമീപത്തെ ജനസഞ്ചാര മേഖലകളിൽ ഉൾപ്പടെ നാശനഷ്ട്ടം വരുത്തിയിരുന്നു.
കഴിഞ്ഞ ദിവസം എണ്ണകുന്നിന് സമീപത്ത് ബൈക്ക് യാത്രികാർ ഉൾപ്പടെ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആദിവാസി മേഖലകളിൽ ആന വ്യാപകമായി കൃഷി നാശം വരുത്തിയിട്ടുണ്ട്. ആനയുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പിനെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കയർപിരി തൊഴിലാളി ചകിരിക്കെട്ടിനിടയിൽ മരിച്ച നിലയിൽ. കീരിക്കാട് തെക്ക് കോട്ടക്കടവ് വളയ്ക്കകത്ത് ചിറയിൽ രോഹിണിയാണ് മരിച്ചത്. കളീക്കകടവ് നുസൈബയുടെ വീട്ടിലെ ചകിരി കെട്ടുകൾക്ക് ഇടയിലാണ് രോഹിണിയുടെ മൃതദേഹം കണ്ടെത്തിയത്.
രോഹിണി വർഷങ്ങളായി കയർതൊഴിലാളിയാണ്. സ്വന്തം വീട്ടിലും കയർപിരിക്കുന്നുണ്ടായിരുന്നു. ഒരുമാസമായി നുസൈബയുടെ വീട്ടിൽ ഇവർ കയർപിരി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച പതിവുപോലെ കയർ പിരിക്കാനെത്തിയ രോഹിണിയെ ജോലികൾ ഏൽപ്പിച്ച ശേഷം വീട്ടുകാർ വിവാഹത്തിനു പോയി. വൈകിട്ടാണ് ഇവർ വീട്ടിൽ മടങ്ങിയെത്തിയത്.
ഇന്ന് രാവിലെ വീട്ടുകാർ ചകിരി കെട്ട് മാറ്റുന്നതിനിടയിലാണ് രോഹിണിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രോഹിണിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ഭീകര സംഘടനയില്‍പെട്ടവര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കോട്ടയത്ത് സുരക്ഷ കര്‍ശനമാക്കിയതിനുപിന്നാലെ കൊച്ചിലേക്കും പോലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് അറിയിച്ചു. ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെക്കുറിച്ച് ദിവസവും രാവിലെ വിവരം നല്‍കണം എന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ട് നല്‍കാത്ത ഹോം സ്റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്.
കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചു. എന്നാല്‍, ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കന്‍ സ്‌ഫോടനം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്‍ഐഎ വ്യക്തമാക്കി.
കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍,റെയില്‍വേ സ്റ്റേഷനുകള്‍ ബസ് സ്റ്റാന്റുകള്‍ ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍. ഹസിന്‍ ജഹാനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് താരം ഷമിയുടെ വീടാക്രമിച്ചെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഷഹാസ്പൂരിലെ അലിനഗര്‍ ഗ്രാമത്തിലെ ഷമിയുടെ വീട്ടില്‍ ഹസിന്‍ എത്തിയതാണ് പ്രശ്‌നത്തിന് വഴിവെച്ചത്. ഷമിയുടെ മാതാവ് ഹസിനെ തടയാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പോലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്തത്.
തന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ഹസിന്‍ വാദിക്കുന്നത്. ഷമിയുടെ മാതാവും പോലീസും തന്നോട് മോശമായി പെരുമാറിയെന്നും ഹസിന്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഷമിയുടെ കുടുംബ പ്രശ്നം. കഴിഞ്ഞ മാര്‍ച്ചില്‍ പോലീസ് ഷമിയ്ക്കെതിരെ സ്ത്രീധന പീഡനം, ലൈഗിക പീഡനം തുടങ്ങിയ കുറ്റത്തിന് കേസെടുത്തിരുന്നു.
മരണത്തിലേക്കാണ് ഇളംനീല കുപ്പായവും വശ്യമായ ചിരിയും നോട്ടവുമായി ടേൽസ് സൊവാറസ് റാംപ് വാക്ക് നടത്തിയത്. കരഘോഷങ്ങൾ പെട്ടെന്നാണ് കണ്ണീരായി മാറിയത്. ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്ന സദസിന് മുന്നിലേക്ക് ആത്മവിശ്വാസത്തോടെയാണ് ടേൽസ് നടന്നുവന്നത്. എന്നാൽ അപ്രതീക്ഷിതമായി ചെരുപ്പിന്റെ വള്ളിയിൽ തട്ടി ഇവർ നിലത്തേക്ക് വീഴുകയായിരുന്നു. പ്രമുഖ ബ്രസീലിയന്‍ മോഡൽ എഴുന്നേൽക്കുമെന്നാണ് കാണികൾ കരുതിയത്. പക്ഷേ ദാരുണാന്ത്യമാണ് സംഭവിച്ചത്.
വീഴ്ച ഷോയുടെ ഭാഗമാണെന്നും ഇപ്പോൾ ചാടിയെഴുന്നേൽക്കുമെന്നും കരുതി കാഴ്ചക്കാർ കാത്തിരിക്കുമ്പോൾ, മോഡലിന്റെ വായിൽനിന്നു നുരയും പതയും വരാൻ തുടങ്ങി. ഉടൻതന്നെ, സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഓടിയെത്തി. ശനിയാഴ്ച നടന്ന ഫാഷൻ ഷോയിൽ, വേദിയുടെ അങ്ങേയറ്റം വരെയെത്തിയ ശേഷം തിരിയുമ്പോഴാണു ടേൽസ് (26) നിലത്തടിച്ചുവീണത്.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ടേൽസ് മരിച്ചിരുന്നു. മോഡലിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെന്നും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നുമാണു മോഡലിങ് ഏജൻസി അറിയിച്ചത്. എന്നാൽ, വെജിറ്റേറിയനായിരുന്ന ടേൽസിന് ആവശ്യമായ ഭക്ഷണം ചടങ്ങിനിടെ ലഭ്യമാക്കിയില്ലെന്നുൾപ്പെടെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.