ഹൈദരാബാദ്: തെലങ്കാനയിലെ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. മുഹമ്മദ് യൂസഫ് എന്ന പാഷയാണ് അറസ്റ്റിലായത്. 16-ാം വയസിലാണ് താന്‍ ആദ്യമായി കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇപ്പോള്‍ യൂസഫിന് 32 വയസുണ്ട്. ഇതുവരെ 12 കൊലപാതകങ്ങളാണ് നടത്തിയത്. മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ട് മണ്ഡലത്തില്‍ സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
യൂസഫ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടത്തുന്ന രീതിയെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ആദ്യം ഒരാളെ പരിചയപ്പെടുകയും അവരുമായി സംഭാഷണം ആരംഭിക്കുകയും ചെയ്യും. താനൊരു ചിത്രകാരനാണ് എന്നാണ് യൂസഫ് സ്വയം പരിചയപ്പെടുത്തുന്നത്. പിന്നീട് സ്വര്‍ണ നാണയങ്ങള്‍ ഉള്ള നിധിശേഖരം കാണിച്ചു തരാമെന്നോ അല്ലെങ്കില്‍ കുറഞ്ഞ പൈസയ്ക്ക് എന്തെങ്കിലും വില്‍ക്കുന്ന ഇടമുണ്ടെന്നോ പറഞ്ഞ് പരിചയപ്പെട്ട വ്യക്തിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോകും. സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ യൂസഫ് കൂടെയുള്ള ആളുടെ കണ്ണില്‍ മുളകുപൊടി വിതറുകയും വലിയ കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയും ചെയ്യും. പിന്നീട് അവരുടെ ആഭരണവും പൈസയും മൊബൈല്‍ ഫോണും മോഷ്ടിക്കും.
യൂസഫ് ഒരു പുളി വില്‍പ്പനക്കാരനായിരുന്നെന്നും എന്നാല്‍ ഇയാള്‍ക്ക് ആവശ്യത്തിന് പണം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു. രണ്ടു ഭാര്യമാരുണ്ടായിരുന്ന യൂസഫ് ലഹരി ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികളെ സമീപിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ ഭാര്യമാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. 2017ല്‍ യൂസഫിനെ മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വികരാബാദ് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
വികരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സമയത്ത് യൂസഫ് കൊലപാതകങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നില്ലെന്നാണ് മഹബൂബ്‌നഗര്‍ പൊലീസ് സൂപ്രണ്ട് രമ രാജേശ്വരി പറയുന്നത്. ഫെബ്രുവരി ഒമ്പതിനാണ് തൂപ്പുതൊഴിലാളിയായ ജെ.ബാലരാജിന്റെ (52) മൃതദേഹം വനത്തിനകത്ത് കണ്ടെത്തിയത്.
കുറഞ്ഞ പണത്തിന് ആടുകളെ വില്‍ക്കുന്ന ഒരാളെ തനിക്കറിയാം എന്നു പറഞ്ഞാണ് യൂസഫ് ബാലരാജിനെ തനിക്കൊപ്പം കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 14,000 രൂപയും മൊബൈല്‍ ഫോണും യൂസഫ് കൈക്കലാക്കുകയും ചെയ്തു.
ദിവസങ്ങളോളം കൊലപാതകിയെ കുറിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും, ബാലരാജിന്റെ മൊബൈല്‍ ഫോണ്‍ ഐഎംഇ നമ്പര്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫ് ആ ഫോണില്‍ തന്റെ സിം കാര്‍ഡ് ഇട്ടതിന് ശേഷമാണ് പൊലീസിന് ഇയാളെ കണ്ടു പിടിക്കാനായത്.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമിയ ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച ഗാനമേള അവസാനിച്ചത് സംഘര്‍ഷത്തില്‍. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രശസ്ത ഗായിക റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
അതേസമയം സംഘര്‍ഷ സ്ഥലത്തു നിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു. തല്ല് മുറുകിയപ്പോഴാണ് റിമി അവിടെ നിന്നും പിന്‍വാങ്ങിയത്. യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്കും നാശം വരുത്തിയിട്ടുണ്ട്.
‘ചേമന്തിച്ചേലും കൊണ്ടേ’ എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പിന്നാലെ പോലീസ് എത്തി ലാത്തി ചാര്‍ജ്ജ് വീശുകയായിരുന്നു. ആവശ്യത്തിലധികം സ്റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ… എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. ‘ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും, ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്’. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിരനോടകം വൈറലാകുന്നുണ്ട്.
കോട്ടയം; ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടംഗസംഘം അവസാനം വലയിലായി. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രായമായ സ്ത്രീകളുടെ അടുത്ത് ബൈക്കിലെത്തിയശേഷം ഒരാള്‍ ഇറങ്ങിച്ചെന്ന് വഴിയോ സ്ഥലപ്പേരോ ചോദിച്ച് അവരുടെ മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റെയാള്‍ കൈകൊണ്ട് മുഖം മറച്ചുമാണ് മാല അപഹരിച്ചിരുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയശേഷമാണ് മാല പൊട്ടിക്കാന്‍ ഇറങ്ങുന്നത്.
ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തില്‍ ശാരദാമ്മയുടെ (78) ഒന്നര പവന്റെ മാലയും പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് ശാന്തമ്മയുടെ (63) ഒന്നര പവന്റെ മാലയും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് നാലിനായിരുന്നു ശാരദാമ്മയുടെ മാല മോഷ്ടിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും ദീപക്കും കടയില്‍ കയറി സോഡാ വാങ്ങി പണം നല്‍കിയശേഷമാണ് ശാരദാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഞൊടിയിടയില്‍ സ്ഥലം വിട്ടത്. വെളുത്ത രണ്ടു യുവാക്കളാണ് മാല പൊട്ടിച്ചതെന്ന് ശാരദാമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ മാല ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഫെബ്രുവരി 9നാണ് ശാന്തമ്മയുടെയുടെ ഒന്നര പവന്റെ മാലപൊട്ടിച്ചെടുത്തത്.
തിരുവല്ല മനയ്ക്കച്ചിറയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് പ്രതികളായ ദീപക്കും വിഷ്ണുവും. സ്വകാര്യ സ്ഥാപനത്തില്‍ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്തുവന്ന ഇരുവരും നല്ല സാമ്പത്തികശേഷിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആര്‍ഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആര്‍ടി ഓഫീസുകളില്‍ നിന്നും ഷോറൂമുകളില്‍ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ കുടുക്കിയത്.
തിരുവല്ല ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റ നേതൃത്വത്തില്‍ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, പുളിക്കീഴ് എസ്.ഐ വിപിന്‍കുമാര്‍, എസ്.ഐ ബി.ശ്യാം, ഷാഡോ ടീമിലെ എ.എസ്.ഐമാരായ അജി ശാമുവേല്‍, എസ്.രാധാകൃഷ്ണന്‍, ടി.ഡി ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍.അജികുമാര്‍, വി.എസ്. സുജിത്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഇന്ത്യൻ ദന്തഡോക്ടറെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപ് സിഡ്നിൽ നിന്ന കാണാതായ പ്രീതി റെഡ്ഡി(32) െയയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വന്തം കാറിൽ സ്യൂട്ട്കേസിൽ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം,
പ്രീതിയുടെ മരണത്തിന് പിന്നാലെ മുൻ കാമുകൻ വാഹനാപകടത്തിൽ മരിച്ചു. ഡോ. ഹർഷവർധൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇയാൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. ഓസ്ട്രേലിയയിൽ ദന്തഡോക്ടറാണ് ഇയാൾ. പ്രീതിയുടെ തിരോധനവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളോട് സംസാരിച്ചിരുന്നു.

പ്രീതിയുടെ മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റത്തിന്റെ പാടുകളുണ്ട്. ദന്തചികിത്സയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രീതി കുടുംബവുമായി അവസാനം സംസാരിച്ചത്. പ്രഭാതഭക്ഷണത്തിന് ശേഷം വീട്ടിലേക്ക് തിരികെയെത്തുമെന്ന് അറിയിച്ചു. എത്താതിരുന്നതോടെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രീതിയുടെ കൊലപാതകവാർത്തയറിഞ്ഞ സുഹൃത്തുക്കളും സഹപ്രവർത്തകരും ഞെട്ടലിലാണ്. അടുത്തയാഴ്ച കാണാമെന്ന് പറഞ്ഞാണ് പ്രീതി അവസാനമായി ഓഫീസിൽ നിന്നിറങ്ങിയത്. പ്രീതിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി തോന്നിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു.
പേരൂർ: അപകടത്തിൽ മരിച്ച നൈനുവിന്റെ പിറന്നാളായിരുന്നു ഇന്നലെ. നൈനുവിനു പുതിയ ചെരുപ്പും ചുരിദാറും വാങ്ങാനാണ് കടയിലേക്കു പോയത്. ഒപ്പം അന്നുവും കൂടി. ഇവരുടെ വീട്ടിൽ നിന്നു പേരൂർകാവിനു മുന്നിലൂടെയെത്തി ചെറിയ ഇടവഴിയിലൂടെ ബൈപ്പാസിലേക്കു കയറുമ്പോഴാണ് അപകടം. അമ്മയുടെ ബലിയിടാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ലെജിയെ ദുരന്തം വേട്ടയാടിയത്. ലെജിയുടെ കുടുംബം വൈക്കം വാഴമനയിലാണ്.
ലെജിയുടെ അമ്മ ചെല്ലമ്മയുടെ ശ്രാദ്ധമൂട്ട് എല്ലാ വർഷവും ശിവരാത്രിക്ക് ആലുവായിൽ പോയി ചെയ്യുകയാണ് പതിവ്. കഴിഞ്ഞ 4 വർഷമായി ഇതു തുടരുന്നു. ഇത്തവണയും അതിനുള്ള ഒരുക്കം നടത്തിയിരുന്നു. വൈകിട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി തൊഴുത് അവിടെ നിന്നു ആലുവായിൽ എത്തി പുലർച്ചെ ബലിയിടാനായിരുന്നു പരിപാടി.കൊച്ചിയിൽ ജോലി ചെയ്യുന്ന മൂത്തമകൾ ആതിരയോടു വൈക്കത്ത് എത്താനും പറഞ്ഞിരുന്നു. കൊച്ചിയിൽ നിന്നു വൈകിട്ട് വീട്ടിലെത്തിയ ആതിരയോടു അച്ഛൻ ബിജുവാണ് ദുരന്തം വിവരം പറഞ്ഞത്. ഇവരുടെ ദുഖം കൂടി നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി
അപകടവിവരം അറിഞ്ഞ് ദുഖവും നടുക്കവും മാറാതെ വിറങ്ങലിച്ചു നിൽക്കുകയാണു കാവുംപാടം കോളനി നിവാസികൾ.18 വീട്ടുകാർ ഒരുമിച്ച് കൂട്ടായ്മയിൽ കഴിയുന്ന പ്രദേശമാണ് ഇവിടം. അപകട വിവരം അറിഞ്ഞ് കോളനിയിലേക്ക് നാട്ടുകാരുടെ ഒഴുക്കായി.രണ്ടു മുറിയും അടുക്കളയും വരാന്തയും അടങ്ങുന്ന കൊച്ചു വീടാണ് ബിജുവിന്റേത്
ലെജി നഗരസഭയുടെ ഹരിതകർമ സേനയിലെ തൊഴിലാളിയായതിനാൽ കുടുംബശ്രീ പ്രവർത്തകരും ഹരിത സേനാംഗങ്ങളും മറ്റും ഇവിടെയെത്തി. കൂടുതലാളുകൾ വന്നാൽ നിൽക്കാൻ പോലും മുറ്റത്ത് ഇടമില്ല. മൃതശരീരങ്ങൾ ഒരുമിച്ച് കിടത്തുന്നതിനു പോലും സൗകര്യമുള്ള മുറിയില്ല. വീട്ടു മുറ്റത്തെ തൈത്തെങ്ങിന്റെ ഓലകൾ വെട്ടിയും മുറ്റത്തെ ചെടിയും പറമ്പിലെ ചെറിയ വള്ളിപ്പടർപ്പുകളും വെട്ടി ഒതുക്കി സന്ധ്യയോടെ ടാർ പോളിൻ വിരിച്ച് പന്തൽ ഒരുക്കി. വാഹനങ്ങൾ നേരിട്ട് മുറ്റത്തെത്താനുള്ള വഴി ഇല്ല
‘വീട്ടിൽ നിന്നു ഉച്ചയ്ക്ക് ഊണും കഴിഞ്ഞാണ് അവർ പോയത്. എനിക്ക് വീടിന്റെ മുറ്റത്തു നിന്നു ലെജിചേച്ചി കൈനിറയെ ഇലുമ്പൻപുളിയും പറിച്ചു തന്നു. ശിവരാത്രിയായതിനാൽ വൈക്കത്തു പോകുമെന്നു പറഞ്ഞു. ഞാൻ വീട്ടിൽ ചെന്നു അധികം കഴിയും മുൻപേ അവരെ കാറിടിച്ചെന്നും പറഞ്ഞ് അയൽപക്കത്തെ കുട്ടികൾ ഓടി വന്നു.’
ലെജിയെ ഉച്ചയോടെ വീട്ടിൽ അവസാനമായി കണ്ട തൊട്ടടുത്ത തകിടിയിൽ വീട്ടിലെ ശ്യാമളയ്ക്കു ദുഃഖം സഹിക്കാനാവുന്നില്ല.ലെജിയുടെ വീട്ടിൽ വരുന്നവരെ ആശ്വസിപ്പിക്കാനും മറ്റു കാര്യങ്ങൾ അന്വേഷിക്കാനും പിന്നെ ശ്യാമളയാണ് മുന്നിൽ നിന്നത്.
പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എന്നാൽ ഫൊറൻസിക് നടപടികൾ പൂർത്തിയാക്കിയാണ് കാർ സ്റ്റേഷനിലേക്കു മാറ്റുന്നതെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ എഎസ്പി രീഷ്മ രമേശൻ, എസ്ഐ കെ.ആർ പ്രശാന്ത് കുമാർ എന്നിവർ നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണു നാട്ടുകാർ കാർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റാൻ സമ്മതിച്ചത്
മലപ്പുറം മമ്പാട് പോത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു. മമ്പാട് ഓടായിക്കൽ സ്വദേശി വലിയ പീടിയക്കൽ നിസാർ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഓടായിക്കൽ അങ്ങാടിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് റോഡരികിൽ നിന്ന പോത്തിന്റെ കുത്തേറ്റത്.
കൊമ്പ് കഴുത്തിന് തറച്ചു ഗുരുതരമായി പരിക്ക് പറ്റിയ നിസാറിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാര്‍ നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞു കയറി രണ്ട് പേര്‍ മരിച്ചു. സഹോദരിമാരാണ് മരിച്ചത്. പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ ചിറക്ക് സമീപത്താണ് അപകടമുണ്ടായത്.
അനു(19), സഹോദരി നീനു (16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പേരൂര്‍ സ്വദേശികളാണ് ഇവര്‍.
കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പിനായി പ്രാദേശിക സഹായം ഒരുക്കിയ ശൃംഖലയിലെ പ്രധാന കണ്ണിയെ തിരിച്ചറിഞ്ഞു. ഇയാളുടെ വീടുകൾ അടക്കം രണ്ട് കേന്ദ്രങ്ങൾ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തു. ലുക്ക്ഔട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കും. വെടിവയ്പിന് ചുക്കാൻപിടിച്ച മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘം രണ്ടുമാസം മുന്‍പാണ് പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചത്.
നടിയും ബ്യൂട്ടിപാർലർ ഉടമയുമായ ലീന മരിയ പോളിന് ഭീഷണിയുണ്ടെന്ന് വെടിവയ്പ് ഉണ്ടായ ഡിസംബർ 15ന് മുൻപ് തന്നെ കൊച്ചി സിറ്റി പൊലീസ് അറിഞ്ഞു. വിവരം നൽകിയത് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട കൊല്ലംകാരനായ ഡോക്‌ടർ. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിരിക്കുന്നതായും കൊടുത്തില്ലെങ്കിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് കൂടി ഇയാൾ തന്നെ രഹസ്യവിവരം നൽകിയിരുന്നു. സംശയിക്കാൻ ആദ്യ കാരണം ഇതായി. വെടിവയ്പിനെക്കുറിച്ച് മുൻകൂർ വിവരം അറിയാൻ ഇടയായത് എങ്ങനെയെന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല.
ഇതോടെ ഡോക്‌ടർ നിരീക്ഷണത്തിലായി. കൊച്ചിയും പെരുമ്പാവൂരും കേന്ദ്രീകരിച്ച ചില ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ വീണ്ടും വിളിപ്പിച്ചു. എന്നാൽ അവിടം മുതൽ പൊലീസിന് പിടികൊടുക്കാതെ ഒളിച്ചുകളിക്കുന്ന സ്ഥിതിയായി. ഇതോടെയാണ് പുതുതായി അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം വീടുകൾ റെയ്ഡ് ചെയ്ത് തെളിവ് ശേഖരിക്കാൻ ഇറങ്ങിയത്.
കൊല്ലം അഞ്ചലിലെ ഡോക്‌ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും വെള്ളിയാഴ്ച ഒരേ സമയം പരിശോധന നടന്നു. ഏതാനും ദിവസം മുൻപ് വീട്ടിലെത്തിയ ഡോക്‌ടർ പാസ്പോർട്ട് ശേഖരിച്ച് പോയതായി വിവരം ലഭിച്ചു. വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിൽ ആണ്. മലയാളത്തിൽ ഏതാനും സിനിമകളും നിർമ്മിച്ചിട്ടുള്ള ഡോക്‌ടർക്ക് ലീന മരിയ പോളുമായി പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ ചെക്ക് കേസും വാഹനപണയങ്ങളുമായി കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിനാൽ ആ നിലയ്ക്കാണ് അന്വേഷണം.
ലണ്ടന്‍: പൊലീസ് ഹെലികോപ്റ്ററില്‍ ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ബ്രിട്ടനിലാണ് ഈ ലജ്ജിപ്പിക്കുന്ന സംഭവം. യോര്‍ക്ക്ഷയര്‍ പോലീസ് സേനയില്‍ ഉദ്യോഗസ്ഥരായ പിസി മാത്യു ലൂക്കാസ് (43), അഡ്രിയാന്‍ പോഗമര്‍, മുന്‍ ഉദ്യോഗസ്ഥന്‍ ലീ വാല്‌സ് (48) എന്നിവരാണ് സംഭവത്തിന് പിന്നില്‍.
അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ധാരാളം അശ്ലീല ചിത്രങ്ങളാണ് പകര്‍ത്തിയിട്ടുള്ളത്. ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയാണ് ഇവര്‍ ഇതുപോലുള്ള ചിത്രങ്ങളെടുക്കുന്നത്. ദമ്പതികള്‍ അവരുടെ പൂന്തോട്ടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഒരു സ്ത്രീ നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രങ്ങളും ഇവര്‍ പകര്‍ത്തിയവയില്‍ പെടുന്നു.
ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. 2007 മുതല്‍ 2012 വരെയാണ് ഇവര്‍ അനധികൃതമായി ഇത്തരം വീഡിയോകളും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയത്. 2007ലാണ് ബിക്കിനിയിട്ട 18ഉം 15ഉം വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം യുവതി നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രവും വീഡിയോയും ഉദ്യോഗസ്ഥര്‍ പകര്‍ത്തിയത്. അതേസമയം, മറ്റ് ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരുടെ ഈ പ്രവർത്തിയെ കുറിച്ച് അറിഞ്ഞിരുന്നില്ല.ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിതെറ്റി ആനയ്ക്കയിൽ വീണ് പാപ്പാന് ദാരുണാന്ത്യം. ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാൻ അരുൺ പണിക്കര്‍ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം.
ആനയോട് കിടക്കാന്‍ പറഞ്ഞതും പാപ്പാൻ നിൽക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാൻ ആനയോട് പറയുന്നതിനിടെ അരുണ്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് പാപ്പാൻമാർ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
“ആനയ്ക്ക് അടിയിൽ പെട്ട് പാപ്പാന്‍റെ തലയോട്ടി തകര്‍ന്നു. മൂന്ന് പാപ്പാൻ മാരിൽ രണ്ട് പേര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേൽപ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
22 വയസ്സുള്ള ആനയാണ് ഭാരത് വിശ്വനാഥൻ. ഒരു വര്‍ഷം മുമ്പാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുൺ പണിക്കര്‍പാപ്പാനായി ചുമതല ഏറ്റെടുത്തത് .പാപ്പാന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്
കടപ്പാട്; ഏഷ്യാനെറ്റ് ന്യൂസ്