Crime

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ബിജെപി നേതാവും മൂന്നു മക്കളും ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. കേസിന് ആസ്പദമായ സംഭവം നടന്നത് 2016 ലാണ്. മുഖ്യപ്രതിയും ബിജെപി നേതാവുമായ ജഗദീഷ് കരോട്ടിയ(65), മക്കളായ അജയ്(36), വിജയ്(38), വിനയ്(36), സഹായി നീലേഷ് കശ്യപ്(28) എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

ജഗദീഷ് കരോട്ടിയയുമായി പ്രണയത്തിലായിരുന്ന ട്വിങ്കിള്‍ ദാഗ്രെയെന്ന 22 കാരിയെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ട്വിങ്കിള്‍ ജഗദീഷിന് ഒപ്പം താമസിക്കണമെന്ന് വാശിപിടിച്ചു. ഇതോടെ കുടുംബ പ്രശ്‌നം ഒഴിവാക്കുന്നതിനായി ട്വിങ്കിളിനെ മക്കളുടെ സഹായത്തോടെ ജഗദീഷ് കൊലപ്പെടുത്തി.

കഴുത്തുഞെരിച്ചാണ് യുവതിയെ കൊന്നത്. പിന്നീട് മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു. ഇതിന് ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടു. തുടര്‍ന്നാണ് പൊലീസിനെ വഴിതെറ്റിക്കാന്‍ ദൃശ്യം സിനിമയിലെ ആശയം ബിജെപി നേതാവ് പ്രയോഗിച്ചത്. യുവതിയുടെ മൃതദേഹം കുഴിച്ചിട്ടതിന് സമാനമായ രീതിയില്‍ മറ്റൊരിടത്ത് നായയെയും ജഗദീഷ് കുഴിച്ചിട്ടു. പൊലീസ് യുവതിയെ കാണാതായതോടെ ജഗദീഷിനെ ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് നായയെ കുഴിച്ചിട്ട സ്ഥലമാണ് ജഗദീഷ് കാണിച്ച് കൊടുത്തത്.

മലയാളത്തില്‍ ഏറെ ഹിറ്റായ ദൃശ്യം 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. ദൃശ്യമെന്ന പേരില്‍ അജയ് ദേവ്ഗണ്‍ നായകനായ ഈ സിനിമ നിരവധി തവണയാണ് പ്രതി കണ്ടതെന്നും പൊലീസ് പറയുന്നു.ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓക്സിലേഷന്‍ സിഗ്നേച്ചര്‍ പരിശോധനയക്ക് ജഗദീഷിന്റെ മക്കളെ പൊലീസ് വിധേയമാക്കിയതോടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകായിരുന്നു.

ആയൂർ- കൊട്ടാരക്കര റൂട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കാറിലുണ്ടായിരുന്ന ആറ് പേരിൽ 5 പേരും മരിച്ചു . കെഎസ്‌ആർടിസി ബസും ആൾട്ടോ – 800 കാറുമാണ്‌ അപകടത്തിൽ പെട്ടത്. അകമൺ, പനച്ചിമൂട്ടിൽ ഹോണ്ട ഷോറൂമിന് സമീപമാണ് അപകടം . മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല സ്വദേശികൾ ആണ്‌ മരിച്ചത്‌.

വേഗതയിൽ വന്ന കാർ റോഡിന് എതിർ വശത്തുകൂടി വരികയായിരുന്ന ബസിൽ ഇടിയ്ക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ 5 പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറ് അപ്പാടെ തകർന്നു.

ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വണ്ണപ്പുറം- തൊടുപുഴ- കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചറിലാണ് കാർ ഇടിച്ചത്.

ലൈംഗിക ആരോപണം വിവാദമാകുന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിളെടുക്കാന്‍ അമേരിക്കയിലെ ലാസ് വേഗസ് മെട്രോപോളിറ്റന്‍ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാറണ്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് അറിയിച്ചു. രണ്ടായിരത്തി ഒമ്പതില്‍ റൊണാള്‍ഡോ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ പരാതിയുടെ അന്വേഷണത്തിനിടെയാണ് പൊലീസിന്റെ നടപടി

അതേസമയം ആരോപണം ഉന്നയിച്ച മോഡല്‍ കാതറിന്‍ മയോര്‍ഗയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരസ്പരസമ്മതത്തോട് കൂടിയായിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ പറയുന്നു. 2009ല്‍, ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

എന്നാല്‍ 2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് കാതറിന്‍ മയോര്‍ഗയുടെ പരാതി. എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കിയെന്നും മോഡല്‍ പറയുന്നു.

റിയാദിലെ ബഖാല ജീവനക്കാരനായ മലയാളി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യാണ് 2014 മാർച്ച് 31 നു സൗദി പൗരൻ കൊലപ്പെടുത്തിയത്. സൈതലവി ജോലി ചെയ്യുന്ന കടയിൽ നിന്നും സിഗററ്റ് കടം കൊടുക്കാത്തതിൽ പ്രകോപിതനായ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബദ് സൈതലവിനെ 99 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ ചത്വരത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത് .

അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. ബദീഅയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്തലിബ് റോഡിലുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു സൈതലവി. സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയതാണ്. പത്ത് റിയാലായിരുന്നു സിഗരറ്റിന്റെ വില. പ്രതി ഏഴ് റിയാല്‍ നല്‍കിയപ്പോള്‍ നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.

കുപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയെടുത്തു വന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.ഒപ്പം ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി മുറിയിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ കടകളും തുറന്നിരുന്നില്ല. കുത്തേറ്റ സെയ്തലവി കടയില്‍ നിന്ന് ഇറങ്ങിയോടി. റോഡിന് നടുവില്‍ തളര്‍ന്നുവീണ ഇദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ പ്രതി വീണ്ടും നിരവധി തവണ കുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടിയാണ് ഈ കേസിന്റെ നടപടികളില്‍ ഇടപെട്ടിരുന്നത്. സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.

അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സില്‍ 14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം. ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു പത്ത് വര്‍ഷത്തിലേറെയായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. കോമയിലായിരുന്ന സ്ത്രീ പ്രസവിച്ച കുട്ടിയുടെ ആരോഗ്യ നിലയും മോശമായതിനാല്‍ കുട്ടിയും ചികിത്സയിലാണ്.

സംഭവത്തില്‍ ലൈംഗിക പീഡനമെന്ന കേസാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. അവരെ പരിപാലിച്ചിരുന്ന ക്ലിനിക്കിലെ എല്ലാ പുരുഷ ജീവനക്കാരുടേയും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

സംഭവത്തിനു ശേഷം വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം രോഗിയുടെ കുടുംബം സംഭവത്തില് കടുത്ത അമര്‍ഷമറിയിച്ച് രംഗത്തെത്തിയ കുഞ്ഞിനെ തങ്ങള്‍ നോക്കിക്കോളാമെന്നും എന്നാല്‍ ഇതിനുത്തരവാദികളായവരെ ഉടന്‍ കണ്ടുപിടിക്കണമെന്നും കുടുംബം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.

പരസ്യ കമ്പനിയിലെ ജീവനക്കാരൻ ഒന്നര മണിക്കൂറോളം അശ്ലീല വിഡിയോ കണ്ടത് ചൈനയില്‍ ഉണ്ടാക്കിയത് വന്‍ പുകില്. സംഗതി നഗരം മുഴുവൻ പരസ്യമായി. നഗരത്തിലെ തിരക്കേറിയ റോഡിലെ പരസ്യ സ്ക്രീനിൽ ഒന്നര മണിക്കൂറോളമാണ് ഈ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചത്. പരസ്യ ബോർഡിന്റെ പ്രവർത്തന ചുമതലയുള്ള ജീവനക്കാരനാണ് അമളി പറ്റിയത്.

പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വിഡിയോ കണ്ടതാണ് നഗരമധ്യത്തിലെ പരസ്യ സ്‌ക്രീനില്‍ ഇത് പ്ലേ ആകാന്‍ കാരണം.

ഈ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല. അതിനാല്‍ 90 മിനിറ്റ് ഇയാള്‍ കണ്ട അശ്ലീല വിഡിയോ തിരക്കേറിയ തെരുവിലെ കൂറ്റന്‍ പരസ്യ സ്‌ക്രീനില്‍ ‘പ്രദര്‍ശിപ്പിക്കപ്പെട്ടു’. ഇതോടെ സ്‌ക്രീനിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചു കൂടുകയും വിഡിയോയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇത് സമൂഹമാധ്യമത്തിൽ കാട്ടുതീ പോലെ വൈറലായി.

സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വിഡിയോയും ദൃശ്യങ്ങളും വെറലായതോടെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. എന്നാല്‍ ഒന്നരമണിക്കൂര്‍ പ്രദര്‍ശനത്തിന് ശേഷമാണ് സക്രീന്‍ ഓഫ് ചെയ്യാന്‍ സാധിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതായ യുവതിയെ അസമിലെ ബംഗ്ലദേശ് കുടിയേറ്റ മേഖലയിൽ നിന്നു കുമ്പള പൊലീസ് കണ്ടെത്തി. ഒപ്പം പോയ യുവാവ് പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. ഒരു മാസം മുൻപാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നു പോയ പേരാൽ നീരോളിയിലെ 26 വയസ്സുള്ള യുവതിയെ കാണാതായത്

കുമ്പള മൊഗ്രാൽ ബേക്കറിയിൽ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സൽപാറ സ്വദേശി അഷ്റഫുൽ(24)മായി പ്രണയത്തിൽ ആയിരുന്നു യുവതി.ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്.

തുടർന്നു ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടി. സിവിൽ പൊലീസ് ഓഫിസർമായ എൻ. സുനിഷ്, കെ.സജിത് കുമാർ എന്നിവരാണ് റുപ്പായ്ഹട്ട് പൊലീസിന്റെ സഹായത്തോടെ പശ്ചിം സൽപാറയിലെ വീട്ടിൽ നിന്നു യുവതിയെ കസ്റ്റഡിയിൽ എടുത്തത്. കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കളുടെ കൂടെ വിട്ടു

ആർത്തവ അയിത്തത്തിന്റെ പേരിൽ വീടിന് പുറത്ത് താമസിപ്പിച്ച സ്ത്രീയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. നേപ്പാളിലെ ബജുരായിലാണ് ദാരുണ സംഭവം. അംബ ബൊഹ്റ എന്ന മുപ്പത്തിയഞ്ചുകാരിയേയും മക്കളേയുമാണ് ആർത്തവമായതിന്റെ പേരിൽ ഭർതൃവീട്ടുകാർ വീടിനോട് ചേർന്നുള്ള ചെറുകുടിലിലേക്ക് മാറ്റി താമസിപ്പിച്ചത്.

ഒരു മുറി മാത്രമുള്ള കുടിലിൽ ഏറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞത്. കൊടുംതണുപ്പായിരുന്നു പുറത്ത്. തണുപ്പ് ചെറുക്കാൻ ഇവർ കുടിലിനകത്ത് നെരിപ്പോടിൽ വിറകിട്ട് തീ കത്തിച്ചിരുന്നു. പുക പുറത്തേക്ക് പോകാൻ കുടിലിന് ജനാലകളോ മറ്റ് വിടവുകളോ ഇല്ലായിരുന്നു. ഇതേ തുടർന്ന് ഇവർ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

മൂവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാവൂ എന്നും പൊലീസ് അറിയിച്ചു. ഇവര്‍ പുതച്ചിരുന്ന കമ്പിളി പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ കാലിലും പൊള്ളലേറ്റ പാടുണ്ട്. ഇതിന് മുമ്പും നേപ്പാളിൽ ആർത്തവ അയിത്തത്തിന്റെ പേരിലുള്ള അനാചാരങ്ങളും ഇതേ തുടർന്നുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട്.

  റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം.ദിബ്ബ തവീന്‍ റോഡിലായിരുന്നു അപകടം.അപകടത്തിൽ മലപ്പുറം വള്ളുവമ്പ്രം നാലകത്ത് അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകന്‍ മണിപറമ്പില്‍ മന്‍സൂര്‍ അലി (32) മരിച്ചു. ഫുജൈറയില്‍ ഫറൂജ് ബലാദി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

മന്‍സൂര്‍ അലി സഞ്ചരിച്ച വാഹനം മറ്റൊന്നിന്റെ പുറകിലിടിച്ചാണ് അപകടം. റാക് സൈഫ് ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റാക് കെ.എം.സി.സി. പ്രവര്‍ത്തകര്‍ അറിയിച്ചത്.

ആറു വയസ്സുള്ള പെൺകുട്ടിയെ തോളിലേറ്റി കാനനപാതയിലൂടെ ശബരിമലയ്ക്കു പോയ തീർഥാടകനെ രാത്രി കാട്ടാന കുത്തിക്കൊന്നു. എന്നാൽ തോളിലുണ്ടായിരുന്ന കുഞ്ഞിനെ ദൂരേക്ക് എറിഞ്ഞതിനാൽ കുട്ടി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിൻ റോഡ് ഈസ്റ്റ് തെരുവിൽ പരമശിവം ആണു മരിച്ചത്. സഹോദരിയുടെ മകൾ ദിവ്യയെ തോളിലെടുത്തു നടക്കുകയായിരുന്ന പരമശിവത്തിന്റെ മുന്നിലേക്കു കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിൽ കരിയിലാംതോടിനും കരിമലയ്ക്കും ഇടയിൽ വള്ളിത്തോടിനു സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. സേലത്തു നിന്ന് 40 പേരുടെ തീർഥാടക സംഘത്തിലെ 13 പേരാണു കാനനപാതയിലൂടെ നടന്ന് ശബരിമലയ്ക്കു പോയത്. യാത്രയ്ക്കിടെ ഇവർ വിശ്രമിച്ച ഒരു കടയുടെ നേരെ കാട്ടാന വന്നപ്പോൾ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനിടെയാണു പരമശിവം ആനയുടെ മുന്നിൽ പെട്ടത്.

സഹോദരിയുടെ മകൾ ദിവ്യയെ ചുമലിലേറ്റി മുന്നോട്ടാണ് ഓടിയത്. പിന്നോട്ട് ഓടിയ മറ്റുള്ളവർ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു.മകൻ ഗോകുൽ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണു പരമശിവത്തെ ആന ആക്രമിച്ചത്. ആനയുടെ ചിന്നംവിളിയും ആളുകളുടെ നിലവിളിയും കേട്ടു കാനനപാതയിലെ കച്ചവടക്കാർ ഓടിയെത്തി. അമ്മാവന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുകയായിരുന്ന കുട്ടിയെ എടുത്തു തിരിച്ചോടിയതായി വള്ളിത്തോട്ട് താൽക്കാലിക കട നടത്തുന്ന ഷൈജു പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും രാത്രി പന്തങ്ങൾ കൊളുത്തിയാണു സ്ഥലത്തെത്തിയത്. അയ്യപ്പസേവാസംഘം പ്രവർത്തകരുടെയും മറ്റു തീർഥാടകരുടെയും സഹായത്തോടെ പരമശിവത്തെ ചുമന്നു മുക്കുഴിയിൽ എത്തിച്ചു. അവിടെ നിന്നു കോരുത്തോട് വഴി ഇന്നലെ പുലർച്ചെ രണ്ടോടെ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാനനപാതയിൽ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് 12 അംഗ തീർഥാടക സംഘം ശബരിമല യാത്ര മതിയാക്കി. വനപാലകർക്കൊപ്പം തിരികെ മുണ്ടക്കയത്തെത്തിയ സംഘം പരമശിവത്തിന്റെ മൃതദേഹവുമായി സേലത്തേക്കു പോയി.

Copyright © . All rights reserved