Crime

കോട്ടയം: ശബരിമല തീർഥാടക വാഹനം പൊലീസ് ബസിലിടിച്ച് 9 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവരുവായി എത്തിയ ആംബുലൻസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു.
ഞായറാഴ്ച പകൽ പതിനൊന്നോടെ പാലാ- രാമപുരം റോഡിൽ ചക്കാമ്പുഴയിലാണ് ആന്ധ്രയില്‍ നിന്നുളള തീർത്ഥാടക വാഹനവും പാലായിൽ നിന്ന് രാമപുരത്തേക്ക് പോയ പൊലീസ് ബസും കൂട്ടിയിടിച്ചത്. ആന്ധ്ര സ്വദേശികളായ ഒൻപത് തീർഥാടകർക്ക് പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുത്രിയിലും മറ്റുള്ളവരെ പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ ശബരിമല തീർഥാടകരുമായി എത്തിയ ആംബുലൻസ് ഇടിച്ചാണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചത്. പാലായിൽ ബജി കച്ചവടം നടത്തി വന്ന തമിഴ്നാട് സ്വദേശി പാലാ അളനാട്ടിൽ താമസിക്കുന്ന ശേഖരനാണ് (65) മരിച്ചത്.


അന്യസംസ്ഥാനത്ത് നിന്നും വരുന്ന തീര്‍ത്ഥാടകര്‍ ഗൂഗിൾ റൂട്ട് മാപ്പ് നോക്കി യാത്ര ചെയ്യുന്നതാണ് അപകടത്തിന് കാരണം. രാമപുരം – പാലാ റൂട്ടിൽ ചക്കാമ്പുഴ ജംഗ്ഷനിലെ അപകടം ഗൂഗിൾ നോക്കി മെയിൻ റോഡിൽ പ്രവേശിച്ച സമയത്താണുണ്ടായത്. ഗൂഗിളിൽ ചക്കാമ്പുഴ നിന്ന് രാമപുരം ടൗണിൽ പ്രവേശിക്കാതെ ചെയ്യാതെ പുൽപറമുക്ക് വഴി രാമപുരം റൂട്ട് കാണിക്കുന്നതിനാൽ നെറ്റ് നോക്കി വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചക്കാമ്പുഴ ഭാഗത്ത് പ്രധാന റോഡിൽ പ്രവേശിക്കുന്ന ഭാഗം കുത്തനെയുള്ള കയറ്റത്തോട് കൂടിയ റോഡാണ്. ഇതറിയാതെ എത്തുന്ന ഭാരവാഹനങ്ങൾ ഉൾപ്പെടെ ഈ വഴിയിൽ അപകടപ്പെടുന്നത് പതിവാണ്. ചക്കാമ്പുഴ ജംഗ്ഷനിൽ ചേരുന്നിടത്ത് ഹംപും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചാൽ ഒരു പരിധി വരെ അപകടം ഒഴിവാക്കാമെന്ന് നാട്ടുകാർ പറയുന്നു.

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടില്‍ ഉടമയുടെയും ജീവനക്കാരന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. നടുപ്പാറ റിദം സ് ഓഫ് മൈ മൈന്റ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്. റിസോര്‍ട്ട് ജീവനക്കാരന്‍ റോബിന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


മൂന്നാര്‍-പൂപ്പാറ ഗ്യാപ് റോഡിന് അടിവശത്തായിട്ടുള്ള ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളില്‍ രക്തം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള എലക്കാ സ്റ്റോറില്‍ മരിച്ച നിലയില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടില്‍ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.


ഇടുക്കി എസ് പി, ശാന്തമ്പാറ സി ഐ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രാജേഷിന്റെ കാറും, ഉണങ്ങിയ ഏലക്കായും മോഷണം പോയിട്ടുണ്ട്. ഇതേ വാഹനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന റോബിന്‍ നെടുങ്കണ്ടം ഭാഗത്തേയ്ക്ക് പോയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന.

കൊച്ചി: കൊച്ചി മുനമ്പം ഹാര്‍ബറില്‍ മത്സ്യബന്ധനബോട്ട് വഴി മനുഷ്യക്കടത്ത് നടന്നതായി സൂചന. നാല്‍പ്പതോളം പേരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതായാണ് സംശയിക്കുന്നത്. ഐ ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം മുനമ്പം ഹാര്‍ബറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സംശയ കാരണം. പൊലീസ് പരിശോധനയില്‍ ബാഗുകളില്‍ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് നടന്നതായി സൂചന കിട്ടിയത്. സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ ബോട്ട് വഴി ഓസ്‌ട്രേലിയക്ക് കടന്നതായാണ് അഭ്യൂഹം.
അധിക ഭാരം ഒഴിവാക്കാന്‍ ഇവര്‍ തീരത്ത് ഉപേക്ഷിച്ച ബാഗുകളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. ബാഗില്‍ കണ്ട രേഖയില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ദില്ലിയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് കഴിഞ്ഞ ദിവസം കൂടുതല്‍ അളവില്‍ ഇന്ധനം നിറച്ചിരുന്നതിന്റെ രേഖകളും കണ്ടെത്തി.

തീരം വിട്ട ബോട്ടു കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. ബോട്ട് മാര്‍ഗ്ഗം കടന്നവര്‍ ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. 27 ദിവസം കൊണ്ട് ബോട്ട് ഓസ്‌ട്രേലിയന്‍ തീരത്ത് എത്തും. മനുഷ്യക്കടത്തിന് പിന്നില്‍ രാജ്യാന്തരബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട്: കക്കാടംപൊയിലിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂമ്പാറ സ്വദേശി ഷെരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ കരിങ്ങാത്തൊടി രാജന്റെ ഭാര്യ രാധികയെ( 42) ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

‘ഞങ്ങള്‍ നിങ്ങളുടെ മകളെ തട്ടിക്കൊണ്ടു പോകും. നിങ്ങളെക്കൊണ്ട് കഴിയാവുന്ന സംരക്ഷണം അവള്‍ക്ക് നല്‍കു’ എന്നായിരുന്നു സന്ദേശം. കേജ്‌രിവാളിനാണ് ഇത്തരത്തില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, സന്ദേശം അയച്ചത് ആരാണെന്ന് മാത്രം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം. ഇതേത്തുടര്‍ന്ന് മകള്‍ ഹര്‍ഷിദ കേജ്‌രിവാളിന്റെ സുരക്ഷ ശക്തമാക്കി. ബുധനാഴ്ചയാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ വിദഗ്ദ്ധരാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. അരവിന്ദ് കേജ്‌രിവാള്‍ സുനിതാ ദമ്ബതികള്‍ക്ക് രണ്ട് മക്കളാണുള്ളത് ഹര്‍ഷിത കേജ്‌രിവാളും പുള്‍കിത് കേജ്‌രിവാള്‍. 2014ല്‍ ഐഐടി പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയ ഹര്‍ഷിത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വാര്‍ത്തകളെത്തുടര്‍ന്ന് മകള്‍ പഠിക്കുന്ന കോളേജിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ബിജെപി നേതാവും മൂന്നു മക്കളും ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. കേസിന് ആസ്പദമായ സംഭവം നടന്നത് 2016 ലാണ്. മുഖ്യപ്രതിയും ബിജെപി നേതാവുമായ ജഗദീഷ് കരോട്ടിയ(65), മക്കളായ അജയ്(36), വിജയ്(38), വിനയ്(36), സഹായി നീലേഷ് കശ്യപ്(28) എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

ജഗദീഷ് കരോട്ടിയയുമായി പ്രണയത്തിലായിരുന്ന ട്വിങ്കിള്‍ ദാഗ്രെയെന്ന 22 കാരിയെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ട്വിങ്കിള്‍ ജഗദീഷിന് ഒപ്പം താമസിക്കണമെന്ന് വാശിപിടിച്ചു. ഇതോടെ കുടുംബ പ്രശ്‌നം ഒഴിവാക്കുന്നതിനായി ട്വിങ്കിളിനെ മക്കളുടെ സഹായത്തോടെ ജഗദീഷ് കൊലപ്പെടുത്തി.

കഴുത്തുഞെരിച്ചാണ് യുവതിയെ കൊന്നത്. പിന്നീട് മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു. ഇതിന് ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടു. തുടര്‍ന്നാണ് പൊലീസിനെ വഴിതെറ്റിക്കാന്‍ ദൃശ്യം സിനിമയിലെ ആശയം ബിജെപി നേതാവ് പ്രയോഗിച്ചത്. യുവതിയുടെ മൃതദേഹം കുഴിച്ചിട്ടതിന് സമാനമായ രീതിയില്‍ മറ്റൊരിടത്ത് നായയെയും ജഗദീഷ് കുഴിച്ചിട്ടു. പൊലീസ് യുവതിയെ കാണാതായതോടെ ജഗദീഷിനെ ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് നായയെ കുഴിച്ചിട്ട സ്ഥലമാണ് ജഗദീഷ് കാണിച്ച് കൊടുത്തത്.

മലയാളത്തില്‍ ഏറെ ഹിറ്റായ ദൃശ്യം 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. ദൃശ്യമെന്ന പേരില്‍ അജയ് ദേവ്ഗണ്‍ നായകനായ ഈ സിനിമ നിരവധി തവണയാണ് പ്രതി കണ്ടതെന്നും പൊലീസ് പറയുന്നു.ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓക്സിലേഷന്‍ സിഗ്നേച്ചര്‍ പരിശോധനയക്ക് ജഗദീഷിന്റെ മക്കളെ പൊലീസ് വിധേയമാക്കിയതോടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകായിരുന്നു.

ആയൂർ- കൊട്ടാരക്കര റൂട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കാറിലുണ്ടായിരുന്ന ആറ് പേരിൽ 5 പേരും മരിച്ചു . കെഎസ്‌ആർടിസി ബസും ആൾട്ടോ – 800 കാറുമാണ്‌ അപകടത്തിൽ പെട്ടത്. അകമൺ, പനച്ചിമൂട്ടിൽ ഹോണ്ട ഷോറൂമിന് സമീപമാണ് അപകടം . മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല സ്വദേശികൾ ആണ്‌ മരിച്ചത്‌.

വേഗതയിൽ വന്ന കാർ റോഡിന് എതിർ വശത്തുകൂടി വരികയായിരുന്ന ബസിൽ ഇടിയ്ക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ 5 പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറ് അപ്പാടെ തകർന്നു.

ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വണ്ണപ്പുറം- തൊടുപുഴ- കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചറിലാണ് കാർ ഇടിച്ചത്.

ലൈംഗിക ആരോപണം വിവാദമാകുന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിളെടുക്കാന്‍ അമേരിക്കയിലെ ലാസ് വേഗസ് മെട്രോപോളിറ്റന്‍ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാറണ്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് അറിയിച്ചു. രണ്ടായിരത്തി ഒമ്പതില്‍ റൊണാള്‍ഡോ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ പരാതിയുടെ അന്വേഷണത്തിനിടെയാണ് പൊലീസിന്റെ നടപടി

അതേസമയം ആരോപണം ഉന്നയിച്ച മോഡല്‍ കാതറിന്‍ മയോര്‍ഗയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരസ്പരസമ്മതത്തോട് കൂടിയായിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ പറയുന്നു. 2009ല്‍, ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

എന്നാല്‍ 2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് കാതറിന്‍ മയോര്‍ഗയുടെ പരാതി. എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കിയെന്നും മോഡല്‍ പറയുന്നു.

റിയാദിലെ ബഖാല ജീവനക്കാരനായ മലയാളി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യാണ് 2014 മാർച്ച് 31 നു സൗദി പൗരൻ കൊലപ്പെടുത്തിയത്. സൈതലവി ജോലി ചെയ്യുന്ന കടയിൽ നിന്നും സിഗററ്റ് കടം കൊടുക്കാത്തതിൽ പ്രകോപിതനായ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബദ് സൈതലവിനെ 99 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ ചത്വരത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത് .

അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. ബദീഅയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്തലിബ് റോഡിലുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു സൈതലവി. സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയതാണ്. പത്ത് റിയാലായിരുന്നു സിഗരറ്റിന്റെ വില. പ്രതി ഏഴ് റിയാല്‍ നല്‍കിയപ്പോള്‍ നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.

കുപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയെടുത്തു വന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.ഒപ്പം ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി മുറിയിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ കടകളും തുറന്നിരുന്നില്ല. കുത്തേറ്റ സെയ്തലവി കടയില്‍ നിന്ന് ഇറങ്ങിയോടി. റോഡിന് നടുവില്‍ തളര്‍ന്നുവീണ ഇദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ പ്രതി വീണ്ടും നിരവധി തവണ കുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടിയാണ് ഈ കേസിന്റെ നടപടികളില്‍ ഇടപെട്ടിരുന്നത്. സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.

അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സില്‍ 14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം. ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു പത്ത് വര്‍ഷത്തിലേറെയായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. കോമയിലായിരുന്ന സ്ത്രീ പ്രസവിച്ച കുട്ടിയുടെ ആരോഗ്യ നിലയും മോശമായതിനാല്‍ കുട്ടിയും ചികിത്സയിലാണ്.

സംഭവത്തില്‍ ലൈംഗിക പീഡനമെന്ന കേസാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. അവരെ പരിപാലിച്ചിരുന്ന ക്ലിനിക്കിലെ എല്ലാ പുരുഷ ജീവനക്കാരുടേയും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

സംഭവത്തിനു ശേഷം വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം രോഗിയുടെ കുടുംബം സംഭവത്തില് കടുത്ത അമര്‍ഷമറിയിച്ച് രംഗത്തെത്തിയ കുഞ്ഞിനെ തങ്ങള്‍ നോക്കിക്കോളാമെന്നും എന്നാല്‍ ഇതിനുത്തരവാദികളായവരെ ഉടന്‍ കണ്ടുപിടിക്കണമെന്നും കുടുംബം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.

Copyright © . All rights reserved