സംസ്ഥാനത്ത് ആശങ്ക പരത്തി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പ് തുടരുന്നു. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനൽ ഐഎഎസിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് ഒറ്റയടിക്ക് 33,000 രൂപ നഷ്ടപ്പെട്ട വാർത്തയാണ് കഴിഞ്ഞ ദിവസം കേട്ടത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത്. ഇനിയും ലക്ഷക്കണക്കിനാളുകളുടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുകയാണ് സൈബർ ക്രൈം പ്രൊഫൈലർ യദു കൃഷ്ണൻ.
കേരളത്തിൽ ഹാക്ക് ചെയ്യപ്പെട്ട, ഇനിയും പണം നഷ്ടപ്പെട്ടിട്ടില്ലാത്ത, നഷ്ടപ്പെടാൻ പോകുന്ന കാർഡുടമകളിൽ ചിലരുടെ വിവരങ്ങൾ യദു ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങളും മറ്റും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന പ്ലാറ്റ്ഫോമുകളിലും വെബ്‌സൈറ്റുകളിലുമായി വർഷങ്ങളോളം നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഈ ഡേറ്റ ലഭിച്ചതെന്ന് യദു മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
മൊബൈൽ റീച്ചാർജ് ചെയ്യാൻ ആശ്രയിക്കുന്ന വെബ്സൈറ്റുകളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ചോരുന്നുണ്ട്. ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ, ഷോപ്പിങ് സൈറ്റുകളിൽ നിന്ന് ഇങ്ങനെ പല തരത്തിലാണ് വിവരങ്ങൾ ചോരുന്നത്.
ഇത്തരം വിവരങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റുകൾ സജീവമാണ്. ഇത്തരത്തിൽ ഒരു വിൽപ്പനക്കാരന്റെ പക്കൽ മാത്രം മൂന്നരലക്ഷത്തിലധികം ഡേറ്റയുണ്ടാകും. ഒരു ക്രെഡിറ്റ് കാർഡിന് 5000 രൂപ എന്ന നിലയ്ക്ക് കണക്കിയാൽ, ഏറ്റവും കുറഞ്ഞത് 150 കോടിക്ക് മുകളിലുള്ള ഡേറ്റ ഒരു വിൽപ്പനക്കാരന്റെ പക്കലുണ്ടാകും. ഇത്തരത്തിൽ വിവരങ്ങൾ വിൽക്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട്.
ഡിജിറ്റൽ നാണയമായ ബിറ്റ്കോയിൻ വഴിയാണ് ഇത്തരം ഇടപാടുകൾ നടക്കുക. ഉദാഹരണത്തിന്, ഒരു സൈബർ കുറ്റവാളിക്ക് ഇത്തരം ഡേറ്റ വാങ്ങണമെന്നുണ്ടെങ്കിൽ ആദ്യം ബിറ്റ്കോയിൻ വാങ്ങണം. ബിറ്റ്കോയിൻ വഴി മാത്രമാണ് ഇടപാടുകൾ നടക്കുക. വാങ്ങുന്ന നാണയങ്ങൾ ബിറ്റ്കോയിൻ ടംപ്ലളറിലേക്ക് (Bitcoin Tumbler) മാറ്റും. നാണയങ്ങൾ മിക്സ് അപ് ചെയ്യുന്ന സർവീസ് ആണിത്. ലക്ഷക്കണക്കിനാളുകളുടെ ബിറ്റ്കോയിനുകളുമായി മിക്സ് അപ് ചെയ്യുന്ന പ്രക്രിയയാണ് അവിടെ നടക്കുക. ബിറ്റ്കോയിൻ വാങ്ങുന്നയാളിനെയും അതയാൾ എവിടെ ചെലവഴിക്കുന്നുവെന്നും കണ്ടെത്താൻ സാധിക്കും. പക്ഷേ ഇതിന് സമയമേറെയെടുക്കും. എന്നാൽ ഈ മിക്സ് അപ് പ്രക്രിയക്ക് ശേഷം തിരിച്ചെത്തുന്ന ബിറ്റ്കോയിൻ ലക്ഷക്കണക്കിനാളുകളുടെ പക്കൽ മാറിമറിഞ്ഞിട്ടുണ്ടാകും. അതിനാൽ ട്രാക്കിങ് അസാധ്യമാകുന്നു. ഇങ്ങനെ മിക്സ് അപ് ചെയ്ത ബിറ്റികോയിൻ ഉപയോഗിച്ച് വിവരങ്ങൾ വാങ്ങുന്നു.
ഡേറ്റ വിൽക്കപ്പെടുന്നത് ഇന്ത്യയിൽ നിന്നാകണം എന്ന് നിർബന്ധമില്ല. എന്നാൽ ഡേറ്റ വാങ്ങുന്നവരിലധികവും ഇന്ത്യക്കാർ തന്നെയാണ്. രണ്ട് തരത്തിലുള്ള ഡേറ്റയാണ് കൈമാറ്റം ചെയ്യപ്പെടുക. ഒന്നാമത് കാർഡ് നമ്പറും സിവിവി കോഡും ഉൾപ്പെടെ ഓൺലൈൻ ഷോപ്പിങ്ങിനോ മറ്റോ ആയി നൽകുന്ന വിവരങ്ങള്‍. രണ്ടാമത് കാർഡിന്റെ പിൻവശത്തുള്ള മാഗ്നറ്റിക് സ്ട്രിപ്പിലുള്ള ഡേറ്റ. മാഗ്നറ്റിക് സ്ട്രിപ്പിലുള്ള ഡേറ്റ ചോർത്തുന്നതുവഴി ഒരുപയോക്താവിന്റേതിന് സമാനമായ ഡ്യൂപ്ലിക്കേറ്റ് കാർഡുണ്ടാക്കാൻ സാധിക്കും.
പ്ലാറ്റിനം, പ്രീമിയർ, സിൽവർ എന്നിങ്ങനെ വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ വിലയും വ്യത്യസ്തമായിരിക്കും.
കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയില്‍ ഇടപാടുകൾ നടത്തണമെങ്കിൽ ഒടിപി വഴി മാത്രമെ സാധിക്കൂ. ഇന്ത്യൻ പേമെന്റ് ഗേറ്റ്‌വേകൾക്കാണ് ആർബിഐയുടെ ഒടിപി നിർബന്ധം. അതിനാൽ അന്താരാഷ്ട്ര വെബ്സൈറ്റുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുക.
ഏത് സൈറ്റ് വഴിയാണ് തട്ടിപ്പിനിരയായ കാര്‍ഡുപയോഗിച്ച് ഇടപാട് നടത്തിയത്, ഐ പി അഡ്രസ് എന്നിവ ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ സാധിക്കും. എന്നാൽ അവിടെയും പൊലീസിനെ അതിവിദഗ്ധമായി കബളിപ്പിക്കാൻ തട്ടിപ്പ് സംഘത്തിനറിയാം. കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില സോഫ്റ്റുവെയറുകൾ, വ്യാജമായ വിവരങ്ങൾ മാത്രമാണ് പങ്കുവെക്കുക. ട്രാക്ക് ചെയ്താലും യഥാർഥ പ്രതിയിലേക്കെത്തില്ല എന്ന് ചുരുക്കം. മാത്രമല്ല, കൊച്ചിയിൽ നിന്നുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ആണെങ്കിൽ അടുത്തുള്ള സ്ഥലത്തെ ഐപി അഡ്രസിൽ നിന്നാകും തട്ടിപ്പ് നടത്തുക.
കാര്‍ഡുപയോഗിച്ച് അന്താരാഷ്്ട്ര സൈറ്റുകളിൽ നിന്നോ മറ്റോ സാധനങ്ങൾ വാങ്ങിയാലും അവ ട്രാക്ക് ചെയ്യാൻ കഴിയണമെന്നില്ല. ആമസോണിൽ നിന്ന് ഗിഫ്റ്റ് കാർഡുകൾ വാങ്ങി അവ ബിറ്റ്കോയിനുകളാക്കി മാറ്റി മിക്സ് അപ് ചെയ്തും തട്ടിപ്പ് നടക്കുന്നുണ്ട്.
കാർഡുകളിലെ അന്താരാഷ്ട്ര ഇടപാടുകൾ താത്ക്കാലികമായി ബ്ലോക്ക് ചെയ്യുക എന്നതാണ് യദു നിർദേശിക്കുന്ന പോംവഴി. ആവശ്യമുള്ളപ്പോൾ മാത്രം എനേബിൾ (enable) ചെയ്യുക. അല്ലെങ്കിൽ ഇത്തരം ഇടപാടുകള്‍ക്ക് പരിധി വെയ്ക്കുക.
റിസോർട്ട് ഉടമയുടെ കൊലപാതകത്തിൽ, ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഒന്നാം പ്രതി രാജു ചെയ്ത കുറ്റം പൊലീസിനോട് ഏറ്റുപറഞ്ഞത്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ദേഷ്യവും പകയുമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വകാര്യ കമ്പനിയിൽ കെമിക്കൽ എൻജിനീയറാണു രാജു. രാജുവിന്റെ ഭാര്യയും കൊല്ലപ്പെട്ട നെബുവും തമ്മിൽ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ രാജു കണ്ടെത്തിയിരുന്നു
നഗ്നചിത്രങ്ങൾ കാണിച്ചു ഭാര്യയെ നെബു ഭീഷണിപ്പെടുത്തി. സാമ്പത്തിക ചൂഷണം നടത്തിയതിന്റെയും പലയിടത്തും കൊണ്ടുപോയതിന്റെയും വൈരാഗ്യം രാജുവിനുണ്ടായിരുന്നു. ഒന്നാം പ്രതി രാജു അതിക്രൂരമായാണു കൊല നടത്തിയത്. 32 കുത്തുകളാണു നെബുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. മാരകമായ കുത്തിൽ നെബുവിന്റെ കുടൽമാല പുറത്തു വന്നു. രാജുവിനെ തെളിവെടുപ്പിനായി കൊലപാതകം നടന്ന റിസോർട്ടിലെത്തിച്ചിരുന്നു.
റിസോർട്ടിനുള്ളിൽ പ്രവേശിച്ചതും കൊല നടത്തിയ രീതിയും രാജു പൊലീസിനോടു വിശദീകരിച്ചു. ഭാവവ്യത്യാസമില്ലാതെ തന്നെയാണ് രണ്ടാംപ്രതി അനിലും പൊലീസിന്റെ ചോദ്യങ്ങളോടു പ്രതികരിച്ചത്. കൊലപ്പെടുത്താനായി നെബുവിന്റെ ഇരു കൈകളും പിറകോട്ടു പിടിച്ചു കെട്ടി കൊടുത്തത് താനാണെന്ന് അനിൽ സമ്മതിച്ചു
ഇരു പ്രതികളെയും ഇന്നു രാവിലെയോടെ റിസോർട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട നെബുവിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ സംസ്ക്കരിച്ചു
പ്രതികളിലേക്കെത്താനുള്ള പഴുതുകളെല്ലാം ബാക്കിവച്ചാണ് കൊലപാതകം നടന്നത്. പ്രതികൾ സംഭവസ്ഥലത്തേക്കു വരുന്നതും പോകുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. റിസോർട്ടിലേക്കുള്ള വഴിയിലും പ്രവേശനകവാടത്തിലും കണ്ടെത്തിയ പ്രതി അനിലിന്റെ ചോരപ്പാടുകളും വിരലടയാളവും പൊലീസ് പരിശോധിച്ചു.
റിസോർട്ടിൽ നെബുവും രാജുവിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് പുറത്തുനിന്നെത്തിയവരാണ് കൊല നടത്തിയതെന്നത് ഉറപ്പാക്കി. റിസോർട്ടിനു മുൻപിൽ കണ്ടെത്തിയ ടയറിന്റെ അടയാളവും പ്രതികളിലേക്ക് വേഗത്തിലെത്താൻ പൊലീസിനെ സഹായിച്ചു.
എഎസ്പി വൈഭവ് സക്സനേ, മീനങ്ങാടി സിഐ എം.വി. പളനി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. നെബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നെബുവിനോട് വ്യക്തിവൈരാഗ്യമുള്ളയാളുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രതി കീഴടങ്ങിയത്.
കഴിഞ്ഞയാഴ്ചയാണ് ഈ റിസോർട്ട് നെബുവും പങ്കാളിയും പാട്ടത്തിനെടുത്തത്. നവീകരണപ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി മൈസൂരുവിലായിരുന്ന നെബു വെള്ളിയാഴ്ചയാണു തിരിച്ചെത്തിയത്.
പ്രണയനൈരാശ്യം മൂലം കീഴ്ശാന്തി ജീവനൊടുക്കി. കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ഗോവിന്ദാപുരം സ്വദേശിയാണ് മരിച്ച അഭിമന്യു(19). പ്രഭാത പൂജകൾക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അഭിമന്യു ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാമുകിയെ വിഡിയോ കോള്‍ ചെയ്ത ശേഷം മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തിനകത്ത് വച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഭിമന്യുവിന്റെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യു കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു.
അഭിമന്യൂവിന്റെ സഹോദരന്‍ നേരത്തേ ഇതേ അമ്പലത്തില്‍ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായാണ് അഭിമന്യു ഇവിടെ ആദ്യം എത്തിയത്. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളുടെ ഭാഗമായാണ് വീണ്ടും അഭിമന്യു എത്തിയതെന്നും പൊലീസ് പറയുന്നു.
ചൈനീസ് ആപ്പായ ടിക് ടോക് തരംഗമാണ് ഇപ്പോൾ.എന്നാല്‍ ഈ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളുണ്ടെന്നും പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്സിയായി എത്താന്‍ കുട്ടികള്‍ തയാറാകുന്നുവെന്നത് വന്‍ ഭീഷണിയാണ്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്സ്’ ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പണ്‍ ചെയ്താല്‍ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്.
സൗതാംപ്ടണിൽ ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരന് ജീവപര്യന്തം തടവുവിധിച്ചു വിൻസ്റ്റർ ക്രൗൺ കോടതി. ലഹരിയിലായിരുന്ന ഡൗൾടൺ ഫിലിപ്പ്സിനാണു കോടതി തടവുവിധിച്ചത്. കുട്ടിയുടെ മാതാവിനെ 30 മാസവും തടവിന് ശിക്ഷിച്ചു. കുഞ്ഞിന്റെ സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടതും കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാത്തതുമാണ് അലന്നാ സ്കിന്നറിന് ശിക്ഷ ലഭിക്കാൻ കാരണമായത്.
ക്രൂരമായ മർദനത്തിനിരയായ കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകർന്ന നിലയിലായിരുന്നു. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലായിരുന്നു. ഫെബ്രുവരി 11 പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ക്രൂരമായി പരുക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ തയാറായിരുന്നില്ല.
അയൽവാസിയുടെ വീട്ടിലെ പാർട്ടിക്കിടയിൽ ഫിലിപ്സ് വോഡ്കയും ബിയറും കൂടാതെ എക്സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. പാർട്ടിക്കുശേഷം ഫ്ളാറ്റിലെത്തിയ ഫിലിപ്സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തൽ.
കുഞ്ഞിനെ മർദിച്ച ഫിലിപ്സ് 3.41 ഓടെ ഫ്ളാറ്റിൽനിന്ന് പുറത്തുപോയി. ഇയാൾ കടയിൽ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി. സ്കിന്നർ ഗർഭിണിയായിരുന്ന സമയത്തും ഫിലിപ്പ്സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു.
എന്നാൽ കോടതിയിലെത്തിയ ഫിലിപ്പ്സ് താൻ തെറ്റു ചെയ്തിട്ടില്ലെന്നും സോഫയിൽനിന്ന് കുഞ്ഞു താഴെ വീഴുകയായിരുന്നുവെന്നും മൊഴി നൽകി. സംഭവദിവസം അവരുടെ വീട്ടിൽനിന്ന് വലിയ കരച്ചിൽ കേട്ടിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. വിവരിക്കാനാകാത്ത വിധത്തിലുള്ള വേദനയാണ് കുഞ്ഞ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു.
മുന്നില്‍ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു വീണ് ടയറില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപും പൂവാര്‍ ആണ് സംഭവം നടന്നത്. തുമ്പക്കല്‍ ലക്ഷം വീട് കോളനിയില്‍ അനിത ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
മുന്നിലൂടെ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു റോഡിലേക്ക് വീഴുകയും ഇത് പിന്നില്‍ വന്ന അനിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ടയറില്‍ കുരുങ്ങുകയുമായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്റെ വശത്തേക്ക് മറിഞ്ഞു. വീഴ്ചയില്‍ ഡിവൈഡറില്‍ അനിതയുടെ തലയിടയിച്ചു. പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കരമന നന്ദിലത്ത് ജിമാര്‍ട്ടിന് മുന്നിലാണ് അപകടം ഉണ്ടായത്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
കൊച്ചിയിൽ കഴിഞ്ഞ ദിവസം ഐസ് മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റമീൻ പിടിച്ചെടുത്തതോടെയാണ് ഐസ് മെത്ത് എന്ന മയക്കുമരുന്ന് മലയാളിയ്ക്ക് പരിചിതമാകുന്നത്. കൊച്ചി സിറ്റി ഷാഡോ പൊലീസാണ് ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്കായി എത്തിച്ച ഐസ് മെത്ത് പിടികൂടിയത്. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റർ; ഹാഷിഷ് ഓയിൽ എന്ന് സംശയിക്കുന്ന പദാർത്ഥവും കണ്ടെടുത്തിരുന്നു. കേരളത്തിൽ ആദ്യമായാണ് ഐസ് മെത്ത് പിടികൂടുന്നത്.
അതോടെ ഐസ് മെത്ത് എന്തെന്നറിയാൻ ഗൂഗിളിൽ പരതിയവരും നിരവധി. ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ മതിപ്പുവില.
ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. സ്പീഡ് എന്ന വിളിപ്പേരും ഈ ലഹരി പദാർത്ഥത്തിനുണ്ട്. അതിവേഗത്തിൽ തലച്ചോറിൽ എത്തി നാഡിഞെരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഇവയെ സ്പീഡ് എന്നു വിളിക്കുന്നതും.
പുകയായി വലിച്ചും കുത്തിവച്ചും ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നു. ഒരു ഗ്രാം ഉപയോഗിച്ചാൽ 12 മുതൽ 16 മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ് മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും എസ് മെത്ത് ഉപയോഗിക്കുന്നു.തുടർച്ചയായി ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും കൂടുതൽ സമയം ലൈംഗിക ബന്ധത്തിനും ഐസ് മെത്ത് ഉപയോഗിക്കുന്നു.
അതിയായ ആഹ്ലാദം, സാഹസിക പ്രവൃത്തികൾ ചെയ്യുന്നതിനുളള അതിയായ ഉത്സാഹം തുടങ്ങിയവയാണ് ഈ ലഹരിമരുന്ന് ഉപയോഗിച്ചവരുടെ ലക്ഷണങ്ങൾ. ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങൾക്കായി ഐസ് മെത്ത് കൊച്ചിയിൽ എത്തിച്ചത്. കൂടുതൽ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും ഐസ് മെത്ത് ഉപയോഗിച്ച് അപകടത്തിൽപ്പെട്ടവർ നിരവധിയാണ്. ശരീരത്തിന്റെ താപനില ഉയരുക, രക്തസമ്മര്‍ദം ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം. ശ്വസിച്ച് മെത്ത് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്.
ചൈന, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഫ്രഡിൻ ഉപയോഗിച്ചാണ് ഐസ് മെത്ത് നിർമ്മിക്കുന്നതെങ്കിൽ ഇന്ത്യയിൽ പൂർണമായും രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. എഫ്രഡിൻ വ്യാപകമായി കായിക താരങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഈ ചെടിയുടെ ഉത്പാദനവും ഉപയോഗവും സർക്കാർ നിയമം മൂലം നിയന്ത്രിച്ചു.
23 വർഷങ്ങൾക്കു മുൻപ് നടന്ന തണ്ടൂർ െകാലക്കേസ് .ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച ക്രൂര കൊലപാതകമായിരുന്നു ഭാര്യയെ വെടിവച്ചു കൊന്നതിനു ശേഷം ഭാഗങ്ങളായി വെട്ടിമുറിച്ച് തന്തൂരി അടുപ്പിലിട്ട് കത്തിച്ച സംഭവം ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകമായിരുന്നു. 1995 ൽ നടന്ന അരുംകൊലയിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് സുശീൽ കുമാറായിരുന്നു പ്രതി. ജീവപര്യന്തം ശിക്ഷയിൽ കോടതി ഇളവു നൽകിയതോടെയാണ് സുശീൽ കുമാറിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.
ഭാര്യ നൈനയുടെ (26) പാതിവ്രത്യത്തിൽ സംശയം തോന്നിയാണു ശർമ കൊല നടത്തിയതെന്നാണു പൊലീസ് കേസ്. സംഭവം നടന്ന 1995 ജൂലൈ രണ്ടിനു രാത്രി ശർമ മന്ദിർ മാർഗിലെ അവരുടെ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മദ്യം കഴിക്കുന്നുമുണ്ട്. ഭർത്താവിനെ കണ്ടയുടൻ നൈന ഫോൺ താഴെവച്ചു. സംശയം തോന്നിയ ശർമ അതേ നമ്പർ വീണ്ടും കറക്കിനോക്കിയപ്പോൾ മറുവശത്ത്, കാമുകനെന്നു നേരത്തേതന്നെ സംശയമുള്ള, മത്‌ലുബ് കരിമിന്റെ ശബ്‌ദം. കോൺഗ്രസ് പ്രവർത്തകനാണു കരിം.
ക്ഷുഭിതനായ ശർമ, കൈത്തോക്കുകൊണ്ടു നൈനയെ മൂന്നു പ്രാവശ്യം വെടിവച്ചു. വെടിയേറ്റ നൈന ഉടൻ മരിച്ചുവീണതായും പൊലീസ് കേസിൽ പറഞ്ഞു. മൃതദേഹം ശർമ കാറിലാക്കി റസ്‌റ്റോറന്റിൽ കൊണ്ടുചെന്നു മാനേജർ കേശവ് കുമാറിന്റെ സഹായത്തോടെ തന്തൂരി അടുപ്പിൽ കത്തിച്ചുവെന്നും പൊലീസ് പറയുന്നു. വിചാരണ കോടതി 2003ൽ സുശീലിനു വധ ശിക്ഷയ്ക്കു വിധിച്ചതാണ്. 2007ൽ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. എന്നാൽ, സുപ്രീംകോടതി വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമായി കുറച്ചു. 23 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം ശിക്ഷ ഇളവ് ചെയ്തുള്ള ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുശീല്‍ പുറംലോകം കണ്ടത്.
തടവില്‍ 23 വര്‍ഷം കഴിഞ്ഞ ശേഷമാണ് സുശീല്‍കുമാര്‍ മോചനത്തിന് ഹര്‍ജി നല്‍കിയത്. താന്‍ തന്റെ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ലെന്നും പരോളിന്റെ പരിധി കഴിഞ്ഞതായും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഒരു കൊലപാതകത്തിന്റെ പേരില്‍ പരമാവധി കാലാവധി പൂര്‍ത്തിയാക്കിയ തടവുപുള്ളിയെ വിട്ടയയ്ക്കാത്തതെന്താണെന്നാണ് കോടതി ചോദിച്ചത്.
വിചാരണക്കോടതി 2003ൽ സുശീൽ ശർമ്മയ്‌ക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി പിന്നീടതു ശരിവച്ചു. അതിനെതിരെ സുശീൽ നൽകിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ് പി.സദാശിവം, ജഡ്‌ജിമാരായ രഞ്‌ജന പി.ദേശായി, രഞ്‌ജൻ ഗൊഗോയ് എന്നിവരുടെ ബെഞ്ചിന്റെ വിധി. ജീവപര്യന്തമെന്നാൽ ജീവിതാന്ത്യംവരെയുള്ള തടവാണെന്നും വ്യവസ്‌ഥകൾക്കു വിധേയമായി സർക്കാരിനു ശിക്ഷ ഇളവു ചെയ്യാമെന്നും കോടതി അന്ന് വ്യക്‌തമാക്കിയിരുന്നു.
ദാമ്പത്യബന്ധത്തിലെ താളപ്പിഴയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഭാര്യയ്‌ക്കു മറ്റൊരാളോടുണ്ടായിരുന്ന അടുപ്പമാണ് സുശീലിനെ പ്രകോപിപ്പിച്ചതെന്നും കോടതി വിലയിരുത്തി. സമൂഹത്തിനെതിരെയുള്ള കുറ്റമായി നൈനയുടെ കൊലപാതകത്തെ കാണാനാവില്ലെന്നും പ്രതിക്ക് ക്രിമിനൽ പശ്‌ചാത്തലമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊലപാതകം നിഷ്‌ഠുരമായ രീതിയിലായിരുന്നുവെന്നതിനു സംശയമില്ല. എന്നാൽ, കൃത്യത്തിലെ ക്രൂരത കണക്കിലെടുത്തു മാത്രം വധശിക്ഷ നൽകാനാവില്ല. പ്രതി വീണ്ടും ഇത്തരം കുറ്റങ്ങൾ ചെയ്യുമെന്നു വിലയിരുത്താവുന്ന തെളിവുകളില്ല. പ്രതിക്കു മാനസാന്തരമുണ്ടാവില്ലെന്നു വിലയിരുത്താനാവില്ല. പ്രായാധിക്യമുള്ള മാതാപിതാക്കളുടെ ഏക മകനാണു പ്രതി. വധശിക്ഷ ലഭിക്കുന്നവർക്കുള്ള തടവിലാണ് 10 വർഷമായി പ്രതി കഴിഞ്ഞിരുന്നതെന്നും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ശിക്ഷ ഇളവു ചെയ്യുന്നതെന്ന് കോടതി വിശദീകരിച്ചിരുന്നു.
ഡൽഹി യൂത്ത് കോൺഗ്രസ് വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു നൈനസാഹ്നി. ന്യൂഡൽഹി അശോക് യാത്രി നിവാസിലെ ബഗിയ റസ്‌റ്ററന്റിന്റെ തന്തൂരി അടുപ്പിൽ ജഡം പാതികരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഓച്ചിറ സ്വദേശി ഡൽഹി പൊലീസിലെ കോൺസ്‌റ്റബിൾ അബ്‌ദുൽ നസീർ കുഞ്ഞാണ്. നൈന സാഹ്നഹ്നി കൊലക്കേസിൽ ഭർത്താവ് സുശീൽ ശർമ കുറ്റവാളിയാണെന്ന് അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. തന്തൂർ കേസ് എന്ന് അറിയപ്പെടുന്ന ഈ കൊലപാതകക്കേസിലെ കൂട്ടുപ്രതി കേശവിനെ കൊലപാതകക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും അയാൾ തെളിവുകൾ നശിപ്പിച്ചതായി കോടതിക്കു ബോധ്യപ്പെട്ടു.കൊല നടന്ന 1995 ജൂലൈ രണ്ടാം തീയതി രാത്രി, ശർമയെ ഒളിപ്പിച്ചുവച്ചു എന്ന കുറ്റത്തിൽനിന്ന് മറ്റു പ്രതികളായ ജയപ്രകാശ് പഹൽവാൻ, ഋഷിരാജ് റത്തി, റാംപ്രകാശ് സച്ച്‌ദേവ എന്നിവരെ സെഷൻസ് ജഡ്‌ജി ജി. പി. തറേജ ഒഴിവാക്കുകയും ചെയ്‌തു.
ഗള്‍ഫ് മലയാളിയായ യുവാവാണ് വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ നഗരസഭയിലെ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രജീഷ് ആര്‍ ടി (34)യാണ് ഗള്‍ഫിലെ റസല്‍ ഖൈമായുടെ താമസസ്ഥലത്തിനടുത്ത് സെയില്‍സ് വാഹനത്തിനുള്ളില്‍ വച്ച് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധന്‍ രാത്രിയിലാണ് സംഭവം.
വ്യാഴാഴ്ച വിവരം ബന്ധുക്കളെ അറിയിച്ചു. രജീഷ് രണ്ടു വര്‍ഷമായി റാസല്‍ഖൈമയില്‍ സെയില്‍സ് വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു. ജനുവരിയില്‍ നാട്ടിലേക്ക് വരുമെന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ടായിരുന്നു. താമസസ്ഥലത്ത് സെയില്‍സ് വാഹനത്തിലിരുന്നാണ് രജീഷ് നാട്ടിലുള്ളവരെ ഫോണില്‍ വിളിക്കാറുള്ളത്. പുലര്‍ച്ചെമുറിയില്‍ ഇയാളെ കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വാഹനത്തില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കമ്പനിയുടെ മാനേജറായ മലയാളി രജീഷിന്‍റെ വീട്ടില്‍ ഫോണ്‍ വിളിച്ച് 24 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടുവെന്ന് പരാതിയുണ്ട്. ഇത് സംബന്ധിച്ചു രജീഷിന്‍റെ സഹോദരന്‍ മാനേജര്‍ക്കെതിരെ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രജീഷിന്‍റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.
പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമല (69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു
വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു
പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിച്ചു. ഇതിനു ശേഷമാണ് ശിക്ഷാവിധി കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–41) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്‌റ്റംബർ 16ന് അർധരാത്രി മഠത്തിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്
കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം ഇങ്ങനെ
സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെയായിരുന്നു. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.
മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.
അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.
കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്. സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു