കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് നാടിനെ നടുക്കിയ സംഭവം. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണി (42) ഭാര്യ പ്രിയ (38) യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സ്ഥലത്ത് കിടപ്പുണ്ട്. പ്രിയയുടെ കഴുത്തിന്റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പൊലീസ് പറഞ്ഞു.കൃത്യത്തിനു ശേഷം സംഭവത്തിന് ശേഷം സജി ഒളിവിലാണ്. പ്രിയ ഊന്നുകല്‍ ടൗണില്‍ തയ്യല്‍ജോലി ചെയ്തുവരികയായിരുന്നു. സജിയുടെയും പ്രിയയുടെയും പ്രണയ വിവാഹമായിരുന്നു.

ഒറ്റപ്പെട്ട സ്ഥലത്തെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അടുക്കള ഭാഗത്തു വച്ചാണ് സജി പ്രിയയെ വെട്ടിയത്. അച്ഛന്‍ അമ്മയെ വാക്കത്തിക്ക് വെട്ടുന്നതു കണ്ട് മക്കളായ എബിനും (12) ഗോഡ്വിനും (10) ഉറക്കെ നിലവിളിച്ച് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഗോഡ്വിന്‍ ഓടി ഉദ്ദേശം 200 മീറ്റര്‍ മാറിയുള്ള ഒരു വീട്ടിലെത്തി അമ്മയെ ‘അപ്പന്‍ വാക്കത്തിക്ക് വെട്ടുന്നു രക്ഷിക്കണേ…’യെന്ന് കരഞ്ഞ് പറഞ്ഞു. ഇവര്‍ സമീപത്തെ ചിലരെയും കൂട്ടി സ്ഥലത്തെത്തിയപ്പോള്‍ രക്തംവാര്‍ന്ന് ചലനമറ്റ് കിടക്കുന്ന പ്രിയയെയാണ് കണ്ടത്.

മൃതദേഹം കോതമംഗലം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവശേഷം കുട്ടികളെ പ്രിയയുടെ സഹോദരന്‍ പ്രജുലിന്റെ വീട്ടിലാക്കിയിരിക്കുകയാണ്.സജിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. റൂറല്‍ എസ്.പി. രാഹുല്‍ ആര്‍. നായര്‍, ഡിവൈ.എസ്.പി. കെ. ബിജുമോന്‍, ഊന്നുകല്‍ എസ്.ഐ. എല്‍. നിയാസ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.