Crime

ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു.റിട്ട.സർക്കാർ ഉദ്യോഗസ്ഥന്റെ പെൻഷൻ തുക അടക്കം രണ്ടു ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയിരിക്കുന്നത്. വ്യാജ ഫോൺ കോളിലൂടെ റിസര്‍വ് ബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആറു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന തട്ടിപ്പിനെക്കുറിച്ച് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.പ്രാഥമിക അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തുന്ന സംഘമാണ് ഈ സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതായി സൈബര്‍ സെല്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 22ന് ഉച്ചയ്ക്കാണ് സംഭവം. കോട്ടയം തിരുവാറ്റയിലെ ഇറിഗേഷന്‍ വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പി.കെ.ഏബ്രഹാമിനു ആണ് പണം നഷ്ടമായത്. മൂന്നു മണിയോടെ റിസര്‍വ് ബാങ്കില്‍ നിന്ന് സുബ്രഹ്മണ്യനാണെന്നു പരിചയപ്പെടുത്തിയ ഫോണ്‍ കോളെത്തി. മുന്‍പു നിരവധി തവണ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ വിളിക്കാറുള്ളതിനാല്‍ ഏബ്രഹാമിന് ആ ഫോണ്‍ കോളില്‍ സംശയം തോന്നിയില്ല. എത്ര എടിഎം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നും കാര്‍ഡുകള്‍ നിലവില്‍ ബ്ലോക്കാണെന്നും പറഞ്ഞാണു തട്ടിപ്പുകാരന്‍ വിശ്വാസം ആര്‍ജിച്ചത്.

ഫോണ്‍ ഭാര്യ ഓമനയെ ഏല്‍പ്പിച്ചതോടെ എടിഎം കാര്‍ഡ് നമ്പര്‍, സിവിവി, എക്‌സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങളും തട്ടിപ്പുകാ!ര്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ഈ സംഘം ഫോണിലേക്കയച്ച ചില വ്യാജ സന്ദേശങ്ങള്‍ തിരികെ അയച്ചു തരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഫോണിലെത്തിയ ബാങ്ക് ഇടപാടിനുള്ള വണ്‍ ടൈം പാസ് വേര്‍ഡും (ഒടിപി) ഇതേ രീതിയില്‍ തിരികെ വാങ്ങിയ സംഘം പല തവണയായി 1.84 ലക്ഷം രൂപ മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്നായി കവര്‍ന്നു. പെന്‍ഷന്‍ ലഭിച്ച തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു.

റാസൽഖൈമയിലെ കറാനിൽ ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ച മലയാളി യുവതി ദിവ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെയാണ് ദിവ്യയുടെ മൃതദേഹം കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. അതിനിടെ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശിയായ പ്രവീണിൽ നിന്നും രണ്ടു ലക്ഷം ദിർഹം (ഏകദേശം 38 ലക്ഷം രൂപ) ദയാധനമായി ഈടാക്കിയെന്ന് വിവിധ ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാസർകോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. ഷാർജയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു സൈൻ ബോർഡിൽ ഇടിച്ചു തകരുകയായിരുന്നു. ഗുരുതരപരുക്കേറ്റ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രവീണും ഇവരുടെ ഏക മകൻ ദക്ഷിണും (രണ്ട്) പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. വാഹനം ഓടിക്കുന്നതിനിടെ താൻ ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് പ്രവീൺ സമ്മതിച്ചതിനെ തുടർന്നാണ് യുവതിയുടെ ആശ്രിതർക്ക് രണ്ടു ലക്ഷം ദിർഹം ദയാധനം നൽകാൻ അറ്റോർണി ജനറൽ ഉത്തരവിട്ടത്. ഇതിനു പുറമേ 2500 ദിർഹം പിഴയും ചുമത്തി. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം സമാഹരിച്ചാണ് കോടതിയിൽ അടച്ചതെന്നും ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഈ തുക ലഭിക്കുന്നതിനായി പിന്നീട് കേസ് ഫയൽ ചെയ്യുമെന്നും സാമൂഹിക പ്രവർത്തകൻ രഘു പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതിനു ശേഷമായിരിക്കും ഇത്.

അപകടത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് പ്രവീണിനെ നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്ന് റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിലെ സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ പറഞ്ഞുവെന്ന് ഒരു ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. ദയാധനവും പിഴയും അടച്ച ശേഷമാണ് പ്രവീണിനെ വിട്ടയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിലെ ദക്ഷിണനാവികാസ്ഥാനത്ത് ഹെലിക്കോപ്ടര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു . ഇവരുടെ പേരു പുറത്തുവിട്ടിട്ടില്ല. ചീഫ് പെറ്റി ഒാഫിസര്‍ റാങ്കിലുള്ളവരാണ് മരിച്ചത്. ഹെലികോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ഷെഡിന്റെ വാതലാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. വിഡിയോ സ്റ്റോറി കാണാം

ഈ സമയം പുറത്തുണ്ടായിരുന്ന ഓഫീസര്‍മാരുടെ ദേഹത്തിക്കാണ് വാതില്‍ വീണത്. ഉടന്‍ ഇവരെ നാവികാസ്ഥാനത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കളെ വിവരം അറിയിച്ച ശേഷം മാത്രമേ മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവിടകുയുള്ളൂ.

അര്‍ജന്റീനയില്‍നിന്ന് മനുഷ്യക്കടത്തുകാർ എൺപതുകളില്‍ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ 32 വർഷത്തിനുശേഷം ബോളീവിയയിൽ നിന്ന് രക്ഷപ്പെടുത്തി. ക്രിസ്മസ് നാളിലാണ് ഇവര്‍ കുടുംബത്തിനൊപ്പം ചേരുന്നത്. ഇപ്പോൾ 45 വയസ് പ്രായമുള്ള ഇവർക്ക് അന്ന് 13 വയസ്മാത്രമായിരുന്നു.

ഇവരുടെ മൂത്ത സഹോദരിയെയും ഒപ്പം തട്ടിക്കൊണ്ട് പോയിരുന്നു. അന്ന് ഇരുവരുമെത്തിപ്പെട്ടത് ഒരുപെൺവാണിഭ സംഘത്തിലായിരുന്നു. മൂന്ന് മാസത്തിനു ശേഷം സഹോദരി രക്ഷപ്പെട്ടു. എന്നാൽ ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അര്‍ജന്റീന, ബൊളീവിയന്‍ പോലീസുകാര്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ മോചിപ്പിക്കാനായത്.

ഇവര്‍ ദക്ഷിണ ബൊളീവിയയിലെ ബെര്‍മെജോയില്‍ ഉണ്ടെന്ന് അടുത്തിടെയാണ് പോലീസിന് സൂചന ലഭിച്ചത്. ഇവിടെ ഒരു ഗ്യാരേജിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ സ്ത്രീ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒൻപതു വയസുകാരനായ മകനെയും പോലീസ് രക്ഷപ്പെടുത്തി. ഇരുവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ദിവസങ്ങൾക്കു മുൻപാണ് പോലീസ് ഇവരെ മോചിപ്പിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇവരെ മാര്‍ ഡെല്‍ പ്ലാറ്റയിലെ വീട്ടില്‍ തിരിച്ചെത്തിച്ചത്. അർജന്റീനയിൽ പത്തുവർഷത്തിനിടെ 12,000 പേരാണ് തട്ടിക്കൊണ്ടുപോയശേഷം ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ളത്.

സംസ്ഥാനത്ത് ആശങ്ക പരത്തി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പ് തുടരുന്നു. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനൽ ഐഎഎസിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് ഒറ്റയടിക്ക് 33,000 രൂപ നഷ്ടപ്പെട്ട വാർത്തയാണ് കഴിഞ്ഞ ദിവസം കേട്ടത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത്. ഇനിയും ലക്ഷക്കണക്കിനാളുകളുടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുകയാണ് സൈബർ ക്രൈം പ്രൊഫൈലർ യദു കൃഷ്ണൻ.

കേരളത്തിൽ ഹാക്ക് ചെയ്യപ്പെട്ട, ഇനിയും പണം നഷ്ടപ്പെട്ടിട്ടില്ലാത്ത, നഷ്ടപ്പെടാൻ പോകുന്ന കാർഡുടമകളിൽ ചിലരുടെ വിവരങ്ങൾ യദു ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങളും മറ്റും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന പ്ലാറ്റ്ഫോമുകളിലും വെബ്‌‍സൈറ്റുകളിലുമായി വർഷങ്ങളോളം നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഈ ഡേറ്റ ലഭിച്ചതെന്ന് യദു മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

മൊബൈൽ റീച്ചാർജ് ചെയ്യാൻ ആശ്രയിക്കുന്ന വെബ്സൈറ്റുകളിൽ നിന്നുൾ‌പ്പെടെ വിവരങ്ങൾ ചോരുന്നുണ്ട്. ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ, ഷോപ്പിങ് സൈറ്റുകളിൽ നിന്ന് ഇങ്ങനെ പല തരത്തിലാണ് വിവരങ്ങൾ ചോരുന്നത്.

ഇത്തരം വിവരങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റുകൾ സജീവമാണ്. ഇത്തരത്തിൽ ഒരു വിൽപ്പനക്കാരന്റെ പക്കൽ മാത്രം മൂന്നരലക്ഷത്തിലധികം ഡേറ്റയുണ്ടാകും. ഒരു ക്രെഡിറ്റ് കാർഡിന് 5000 രൂപ എന്ന നിലയ്ക്ക് കണക്കിയാൽ, ഏറ്റവും കുറഞ്ഞത് 150 കോടിക്ക് മുകളിലുള്ള ഡേറ്റ ഒരു വിൽപ്പനക്കാരന്റെ പക്കലുണ്ടാകും. ഇത്തരത്തിൽ വിവരങ്ങൾ വിൽക്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട്.

ഡിജിറ്റൽ നാണയമായ ബിറ്റ്കോയിൻ വഴിയാണ് ഇത്തരം ഇടപാടുകൾ നടക്കുക. ഉദാഹരണത്തിന്, ഒരു സൈബർ കുറ്റവാളിക്ക് ഇത്തരം ഡേറ്റ വാങ്ങണമെന്നുണ്ടെങ്കിൽ ആദ്യം ബിറ്റ്കോയിൻ വാങ്ങണം. ബിറ്റ്കോയിൻ വഴി മാത്രമാണ് ഇടപാടുകൾ നടക്കുക. വാങ്ങുന്ന നാണയങ്ങൾ ബിറ്റ്കോയിൻ ടംപ്ലളറിലേക്ക് (Bitcoin Tumbler) മാറ്റും. നാണയങ്ങൾ മിക്സ് അപ് ചെയ്യുന്ന സർവീസ് ആണിത്. ലക്ഷക്കണക്കിനാളുകളുടെ ബിറ്റ്കോയിനുകളുമായി മിക്സ് അപ് ചെയ്യുന്ന പ്രക്രിയയാണ് അവിടെ നടക്കുക. ബിറ്റ്കോയിൻ വാങ്ങുന്നയാളിനെയും അതയാൾ എവിടെ ചെലവഴിക്കുന്നുവെന്നും കണ്ടെത്താൻ സാധിക്കും. പക്ഷേ ഇതിന് സമയമേറെയെടുക്കും. എന്നാൽ ഈ മിക്സ് അപ് പ്രക്രിയക്ക് ശേഷം തിരിച്ചെത്തുന്ന ബിറ്റ്കോയിൻ ലക്ഷക്കണക്കിനാളുകളുടെ പക്കൽ മാറിമറിഞ്ഞിട്ടുണ്ടാകും. അതിനാൽ ട്രാക്കിങ് അസാധ്യമാകുന്നു. ഇങ്ങനെ മിക്സ് അപ് ചെയ്ത ബിറ്റികോയിൻ ഉപയോഗിച്ച് വിവരങ്ങൾ വാങ്ങുന്നു.

ഡേറ്റ വിൽക്കപ്പെടുന്നത് ഇന്ത്യയിൽ നിന്നാകണം എന്ന് നിർബന്ധമില്ല. എന്നാൽ ഡേറ്റ വാങ്ങുന്നവരിലധികവും ഇന്ത്യക്കാർ തന്നെയാണ്. രണ്ട് തരത്തിലുള്ള ഡേറ്റയാണ് കൈമാറ്റം ചെയ്യപ്പെടുക. ഒന്നാമത് കാർഡ് നമ്പറും സിവിവി കോഡും ഉൾപ്പെടെ ഓൺലൈൻ ഷോപ്പിങ്ങിനോ മറ്റോ ആയി നൽകുന്ന വിവരങ്ങള്‍. രണ്ടാമത് കാർഡിന്റെ പിൻവശത്തുള്ള മാഗ്നറ്റിക് സ്ട്രിപ്പിലുള്ള ഡേറ്റ. മാഗ്നറ്റിക് സ്ട്രിപ്പിലുള്ള ഡേറ്റ ചോർത്തുന്നതുവഴി ഒരുപയോക്താവിന്റേതിന് സമാനമായ ഡ്യൂപ്ലിക്കേറ്റ് കാർഡുണ്ടാക്കാൻ സാധിക്കും.

പ്ലാറ്റിനം, പ്രീമിയർ, സിൽവർ എന്നിങ്ങനെ വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ വിലയും വ്യത്യസ്തമായിരിക്കും.

കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയില്‍ ഇടപാടുകൾ നടത്തണമെങ്കിൽ ഒടിപി വഴി മാത്രമെ സാധിക്കൂ. ഇന്ത്യൻ പേമെന്റ് ഗേറ്റ്‌വേകൾക്കാണ് ആർബിഐയുടെ ഒടിപി നിർബന്ധം. അതിനാൽ അന്താരാഷ്ട്ര വെബ്സൈറ്റുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുക.

ഏത് സൈറ്റ് വഴിയാണ് തട്ടിപ്പിനിരയായ കാര്‍ഡുപയോഗിച്ച് ഇടപാട് നടത്തിയത്, ഐ പി അഡ്രസ് എന്നിവ ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ സാധിക്കും. എന്നാൽ അവിടെയും പൊലീസിനെ അതിവിദഗ്ധമായി കബളിപ്പിക്കാൻ തട്ടിപ്പ് സംഘത്തിനറിയാം. കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില സോഫ്റ്റുവെയറുകൾ, വ്യാജമായ വിവരങ്ങൾ മാത്രമാണ് പങ്കുവെക്കുക. ട്രാക്ക് ചെയ്താലും യഥാർഥ പ്രതിയിലേക്കെത്തില്ല എന്ന് ചുരുക്കം. മാത്രമല്ല, കൊച്ചിയിൽ നിന്നുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ആണെങ്കിൽ അടുത്തുള്ള സ്ഥലത്തെ ഐപി അഡ്രസിൽ നിന്നാകും തട്ടിപ്പ് നടത്തുക.

‌കാര്‍ഡുപയോഗിച്ച് അന്താരാഷ്്ട്ര സൈറ്റുകളിൽ നിന്നോ മറ്റോ സാധനങ്ങൾ വാങ്ങിയാലും അവ ട്രാക്ക് ചെയ്യാൻ കഴിയണമെന്നില്ല. ആമസോണിൽ നിന്ന് ഗിഫ്റ്റ് കാർഡുകൾ വാങ്ങി അവ ബിറ്റ്കോയിനുകളാക്കി മാറ്റി മിക്സ് അപ് ചെയ്തും തട്ടിപ്പ് നടക്കുന്നുണ്ട്.

കാർഡുകളിലെ അന്താരാഷ്ട്ര ഇടപാടുകൾ താത്ക്കാലികമായി ബ്ലോക്ക് ചെയ്യുക എന്നതാണ് യദു നിർദേശിക്കുന്ന പോംവഴി. ആവശ്യമുള്ളപ്പോൾ മാത്രം എനേബിൾ (enable) ചെയ്യുക. അല്ലെങ്കിൽ ഇത്തരം ഇടപാടുകള്‍ക്ക് പരിധി വെയ്ക്കുക.

റിസോർട്ട് ഉടമയുടെ കൊലപാതകത്തിൽ, ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഒന്നാം പ്രതി രാജു ചെയ്ത കുറ്റം പൊലീസിനോട് ഏറ്റുപറഞ്ഞത്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ദേഷ്യവും പകയുമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വകാര്യ കമ്പനിയിൽ കെമിക്കൽ എൻജിനീയറാണു രാജു. രാജുവിന്റെ ഭാര്യയും കൊല്ലപ്പെട്ട നെബുവും തമ്മിൽ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ രാജു കണ്ടെത്തിയിരുന്നു

നഗ്നചിത്രങ്ങൾ കാണിച്ചു ഭാര്യയെ നെബു ഭീഷണിപ്പെടുത്തി. സാമ്പത്തിക ചൂഷണം നടത്തിയതിന്റെയും പലയിടത്തും കൊണ്ടുപോയതിന്റെയും വൈരാഗ്യം രാജുവിനുണ്ടായിരുന്നു. ഒന്നാം പ്രതി രാജു അതിക്രൂരമായാണു കൊല നടത്തിയത്. 32 കുത്തുകളാണു നെബുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. മാരകമായ കുത്തിൽ നെബുവിന്റെ കുടൽമാല പുറത്തു വന്നു. രാജുവിനെ തെളിവെടുപ്പിനായി കൊലപാതകം നടന്ന റിസോർട്ടിലെത്തിച്ചിരുന്നു.

റിസോർട്ടിനുള്ളിൽ പ്രവേശിച്ചതും കൊല നടത്തിയ രീതിയും രാജു പൊലീസിനോടു വിശദീകരിച്ചു. ഭാവവ്യത്യാസമില്ലാതെ തന്നെയാണ് രണ്ടാംപ്രതി അനിലും പൊലീസിന്റെ ചോദ്യങ്ങളോടു പ്രതികരിച്ചത്. കൊലപ്പെടുത്താനായി നെബുവിന്റെ ഇരു കൈകളും പിറകോട്ടു പിടിച്ചു കെട്ടി കൊടുത്തത് താനാണെന്ന് അനിൽ സമ്മതിച്ചു

ഇരു പ്രതികളെയും ഇന്നു രാവിലെയോടെ റിസോർട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട നെബുവിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ സംസ്ക്കരിച്ചു

പ്രതികളിലേക്കെത്താനുള്ള പഴുതുകളെല്ലാം ബാക്കിവച്ചാണ് കൊലപാതകം നടന്നത്. പ്രതികൾ സംഭവസ്ഥലത്തേക്കു വരുന്നതും പോകുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. റിസോർട്ടിലേക്കുള്ള വഴിയിലും പ്രവേശനകവാടത്തിലും കണ്ടെത്തിയ പ്രതി അനിലിന്റെ ചോരപ്പാടുകളും വിരലടയാളവും പൊലീസ് പരിശോധിച്ചു.

റിസോർട്ടിൽ നെബുവും രാജുവിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് പുറത്തുനിന്നെത്തിയവരാണ് കൊല നടത്തിയതെന്നത് ഉറപ്പാക്കി. റിസോർട്ടിനു മുൻപിൽ കണ്ടെത്തിയ ടയറിന്റെ അടയാളവും പ്രതികളിലേക്ക് വേഗത്തിലെത്താൻ പൊലീസിനെ സഹായിച്ചു.

എഎസ്പി വൈഭവ് സക്സനേ, മീനങ്ങാടി സിഐ എം.വി. പളനി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. നെബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നെബുവിനോട് വ്യക്തിവൈരാഗ്യമുള്ളയാളുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രതി കീഴടങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് ഈ റിസോർട്ട് നെബുവും പങ്കാളിയും പാട്ടത്തിനെടുത്തത്. നവീകരണപ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി മൈസൂരുവിലായിരുന്ന നെബു വെള്ളിയാഴ്ചയാണു തിരിച്ചെത്തിയത്.

പ്രണയനൈരാശ്യം മൂലം കീഴ്ശാന്തി ജീവനൊടുക്കി. കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ഗോവിന്ദാപുരം സ്വദേശിയാണ് മരിച്ച അഭിമന്യു(19). പ്രഭാത പൂജകൾക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അഭിമന്യു ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാമുകിയെ വിഡിയോ കോള്‍ ചെയ്ത ശേഷം മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തിനകത്ത് വച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഭിമന്യുവിന്റെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യു കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു.

അഭിമന്യൂവിന്റെ സഹോദരന്‍ നേരത്തേ ഇതേ അമ്പലത്തില്‍ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായാണ് അഭിമന്യു ഇവിടെ ആദ്യം എത്തിയത്. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളുടെ ഭാഗമായാണ് വീണ്ടും അഭിമന്യു എത്തിയതെന്നും പൊലീസ് പറയുന്നു.

ചൈനീസ് ആപ്പായ ടിക് ടോക് തരംഗമാണ് ഇപ്പോൾ.എന്നാല്‍ ഈ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളുണ്ടെന്നും പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Image result for tik tok sex

ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്സിയായി എത്താന്‍ കുട്ടികള്‍ തയാറാകുന്നുവെന്നത് വന്‍ ഭീഷണിയാണ്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്സ്’ ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പണ്‍ ചെയ്താല്‍ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്.

സൗതാംപ്ടണിൽ ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരന് ജീവപര്യന്തം തടവുവിധിച്ചു വിൻസ്റ്റർ ക്രൗൺ കോടതി. ലഹരിയിലായിരുന്ന ഡൗൾടൺ ഫിലിപ്പ്സിനാണു കോടതി തടവുവിധിച്ചത്. കുട്ടിയുടെ മാതാവിനെ 30 മാസവും തടവിന് ശിക്ഷിച്ചു. കുഞ്ഞിന്റെ സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടതും കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാത്തതുമാണ് അലന്നാ സ്കിന്നറിന് ശിക്ഷ ലഭിക്കാൻ കാരണമായത്.

ക്രൂരമായ മർദനത്തിനിരയായ കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകർന്ന നിലയിലായിരുന്നു. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലായിരുന്നു. ഫെബ്രുവരി 11 പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ക്രൂരമായി പരുക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ തയാറായിരുന്നില്ല.

അയൽവാസിയുടെ വീട്ടിലെ പാർട്ടിക്കിടയിൽ ഫിലിപ്സ് വോഡ്കയും ബിയറും കൂടാതെ എക്സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. പാർട്ടിക്കുശേഷം ഫ്ളാറ്റിലെത്തിയ ഫിലിപ്സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തൽ.

കുഞ്ഞിനെ മർദിച്ച ഫിലിപ്സ് 3.41 ഓടെ ഫ്ളാറ്റിൽനിന്ന് പുറത്തുപോയി. ഇയാൾ കടയിൽ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി. സ്കിന്നർ ഗർഭിണിയായിരുന്ന സമയത്തും ഫിലിപ്പ്സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു.

എന്നാൽ കോടതിയിലെത്തിയ ഫിലിപ്പ്സ് താൻ തെറ്റു ചെയ്തിട്ടില്ലെന്നും സോഫയിൽനിന്ന് കുഞ്ഞു താഴെ വീഴുകയായിരുന്നുവെന്നും മൊഴി നൽകി. സംഭവദിവസം അവരുടെ വീട്ടിൽനിന്ന് വലിയ കരച്ചിൽ കേട്ടിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. വിവരിക്കാനാകാത്ത വിധത്തിലുള്ള വേദനയാണ് കുഞ്ഞ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു.

മുന്നില്‍ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു വീണ് ടയറില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപും പൂവാര്‍ ആണ് സംഭവം നടന്നത്. തുമ്പക്കല്‍ ലക്ഷം വീട് കോളനിയില്‍ അനിത ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.

മുന്നിലൂടെ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു റോഡിലേക്ക് വീഴുകയും ഇത് പിന്നില്‍ വന്ന അനിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ടയറില്‍ കുരുങ്ങുകയുമായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്റെ വശത്തേക്ക് മറിഞ്ഞു. വീഴ്ചയില്‍ ഡിവൈഡറില്‍ അനിതയുടെ തലയിടയിച്ചു. പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കരമന നന്ദിലത്ത് ജിമാര്‍ട്ടിന് മുന്നിലാണ് അപകടം ഉണ്ടായത്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Copyright © . All rights reserved