Crime

മഞ്ചേരി: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേൽ റിയാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാ നിവാസിൽ റിജു( 35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകൾ കല്ലറ ഗവ.ആശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോർ ജീവനക്കാരി അഞ്ജു(26), ഒൻപതു മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകിട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.

അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ച് ചേർത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഗാർഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി

റിജു,മാതാവ് സുശീല,സഹോദരി ബിന്ദു എന്നിവരെ സെപ്റ്റംബർ 28ന് അറസ്റ്റു ചെയ്തു. 18 ദിവസം കഴിഞ്ഞ് മൂവർക്കും ജാമ്യവും ലഭിച്ചു. ഇന്നലെ ഉച്ചക്ക് മാതാവും സഹോദരിയും കല്ലറയിൽ പോയി മടങ്ങിയെത്തുമ്പോൾ റിജുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കോടതി വിധിപ്രകാരം കോതമംഗലം മാര്‍ത്തോമ്മ ചെറിയപളളിയില്‍ ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ ഇടവാകാംഗങ്ങള്‍ തടഞ്ഞു. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് സഭാ സംഘം എത്തിയത്. രാവിലെ മുതല്‍ പളളിയില്‍ ഒത്തുകൂടിയ സ്ത്രീകളടക്കമുളള ഇടവകക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. തുടര്‍ന്ന് ഫാ. തോമസ് പോള്‍ റമ്പാനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം കണ്ട് മടങ്ങുകയല്ലെന്നും തിരിച്ചെത്തി ആരാധന നടത്തുമെന്നും ഫാ. തോമസ് പോള്‍ അറിയിച്ചു. പളളിപ്പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം സ്ഥലത്ത് തുടരുന്നു.

അടിമാലിയിൽ പാറയിൽ നിന്നു വീണു മരിച്ചെന്നു കരുതിയത് കൊലപാതകമെന്നു തെളിഞ്ഞു അയൽവാസികളായ 2 പേർ അറസ്റ്റിൽ. വെള്ളത്തൂവൽ മുള്ളിരിക്കുടി കരിമ്പനാനിക്കൽ ഷാജിയുടെ (സജീവൻ–50) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. അയൽവാസികളായ കുന്നനാനിക്കൽ സുരേന്ദ്രൻ (54), വരിക്കനാനിക്കൽ ബാബു (47) എന്നിവരാണു പിടിയിലായത്. സംഭവ ദിവസം ഷാജിയുടെ വീട്ടിലുണ്ടായിരുന്ന സഹോദരീ പുത്രൻ സുധീഷിന്റെ മൊഴിയാണു കേസിൽ നിർണായകമായത്.

കഴി‍ഞ്ഞ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. പിറ്റേന്ന് സമീപത്തുള്ള പാറക്കെട്ടിന്റെ ഭാഗത്താണു ഷാജിയുടെ മ‍ൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിൽ പാറയിൽ നിന്നു കാൽവഴുതി വീണതാകാം മരണകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ആരോപിച്ച് ഷാജിയുടെ ഭാര്യ വിജയകുമാരി പൊലീസിൽ പരാതി നൽകിയതോടെ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 11 മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ ഇന്നലെ അറസ്റ്റിലായത്.

തിരുപ്പൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന ബാബുവിന്റെ വീട്ടിൽ ഇയാൾ ഇല്ലാതിരുന്ന സമയത്ത് ഷാജി എത്തിയിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധു കൂടിയായ സുരേന്ദ്രനുമായി ചേർന്ന് ഷാജിയോട് കാര്യങ്ങൾ ചോദിക്കുന്നതിനു ബാബു തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഭവ ദിവസം വൈകിട്ട് ഇരുവരും ചേർന്ന് ഷാജിയെ മദ്യപിക്കാൻ ക്ഷണിച്ചു.

മൂവരും ചേർന്ന് സമീപത്തെ 150 അടിയിലേറെ ഉയരമുള്ള പാറക്കെട്ടിനു മുകളിലെത്തി മദ്യപിച്ചു. ഇതിനിടെ ഷാജിയും ബാബുവും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തി. സുരേന്ദ്രനും ബാബുവും ചേർന്ന്, ഷാജിയെ പാറയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സുരേന്ദ്രനും ബാബുവിനുമൊപ്പം മദ്യപിക്കാൻ പോകുകയാണെന്ന വിവരം ഷാജി തന്നോട് പറഞ്ഞിരുന്നതായി സഹോദരീപുത്രൻ സുധീഷ് പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയകുമാരി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.

മൂന്നാർ ഡിവൈഎസ്പി ഡി.എസ്. സുനീഷ് കുമാർ, അടിമാലി സിഐ പി.കെ. സാബു, എഎസ്ഐമാരായ സജി എൻ. പോൾ, സി.വി. ഉലഹന്നാൻ, സി.ആർ. സന്തോഷ്, എം.എം. ഷാജു, സീനിയർ സിപിഒ ഇ.ബി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതി പ്രതികളെ റിമാൻഡ് ചെയ്തു

കൊച്ചിയിലെ ബ്യുട്ടി പാർലർ വെടിവയ്പിന് മുൻപ് സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാൻ ശ്രമം തുടങ്ങി. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പോലീസ് ശേഖരിച്ചത്.
കഴിഞ്ഞ രണ്ടുവര്ഷത്തിനിടെ പലവട്ടം രവി പൂജാരയുടെ പേരിൽ ഫോണ് വിളികൾ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തിൽ ആയിരുന്നു സംസാരം. എന്നാൽ ആവശ്യപ്പെട്ടത് 25 കോടിയായിരുന്നു.

നടി ലീന മരിയ പോൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി ഇങ്ങനെയായിരുന്നു. നിരന്തരം വിളികൾ വന്നപ്പോൾ താൻ ഫോണ് നമ്പർ മാറ്റി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്ഥാപനത്തിലെ നമ്പറിലേക്ക് ആയി വിളി. തന്റെ മാനേജർ ആണ് പിന്നീട് സംസാരിച്ചത്. പണം ആരു വഴി, എങ്ങനെ എവിടെ നൽകണം എന്ന വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല, ആ ഘട്ടത്തിലേക്ക് സംസാരം താൻ കൊണ്ടുപോയില്ല എന്നാണ് നടി പറയുന്നത്. അതുകൊണ്ട് തന്നെ ആ ദിശയിലൊരു അന്വേഷണത്തിന് പൊലീസിന് വഴിയില്ലാതെ പോയി. വന്നതെല്ലാം ഇന്റർനെറ്റ് കോളുകൾ ആയതിനാൽ ഉറവിടം കണ്ടെത്താൻ സാധ്യത വിരളമാണ്. നോക്കാമെന്ന് മാത്രം.

ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം. എന്നാൽ ശബ്ദം രവി പൂജാരയുടേത് ആണോയെന്ന് ഉറപ്പിക്കാൻ തൽകാലം വഴിയില്ല. കേരളത്തിൽ പൂജാരയ്ക്ക് കേസുകൾ ഒന്നും ഉണ്ടായിട്ടില്ല. മുംബൈയിൽ അറസ്റ്റിൽ ആയിട്ടുള്ളത് വളരെക്കാലം മുൻപാണ്. അന്ന് കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടി വരും. സൽമാൻ ഖാൻ അടക്കം താരങ്ങളെ ഫോണിൽ വിളിച്ച് പണം ആവശ്യപെട്ടതിന് രവി പൂജാരയ്ക്ക് മുൻപ് രാജസ്ഥാൻ പോലീസ് കേസെടുത്തിട്ടുണ്ട്.

അന്നത്തെ ശബ്ദരേഖകൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് നോക്കണം. ഇങ്ങനെ നടിക്ക് വന്ന ഫോൺകോളിലെ ശബ്ദം ഒത്തുനോക്കാനുള്ള വഴികൾ കൊച്ചി സിറ്റി പൊലീസ് അടുത്ത ദിവസങ്ങളിൽ നോക്കും. പണം ആവശ്യപ്പെട്ടത് പൂജാരയാണെന്ന് കരുതാവുന്ന വിവരങ്ങളൊന്നും അന്വേഷണത്തിൽ ഇനിയും വന്നിട്ടില്ല. പ്രൊഫഷണൽ സംഘങ്ങൾ അല്ല ബ്യുട്ടി പാർലറിലേക്ക് വെടിവച്ചതെന്ന് ഉറപ്പാണ്. എന്നാൽ കൊച്ചി പോലൊരു നഗരത്തിലെ ക്വട്ടേഷൻ സംഘങ്ങളെ വിലയ്ക്കെടുത്തും ഇത്തരം നീക്കം നടത്താം എന്നതിനാൽ ഒരു സാധ്യതയും തള്ളിക്കളായാതെയാണ് അന്വേഷണം.

തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ട് വയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മറനീക്കുന്നത് കൊടുംക്രൂരത. മര്‍ദനത്തില്‍ കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയതായും തലച്ചൊറിന് ക്ഷതമേറ്റയതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനായി ക്രൂരത നടത്തിയ അമ്മയും കാമുകനും അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് കൂടുതല്‍ വിവരം പുറത്തുവരുന്നത്.

ശനി രാവിലെയാണ് പ്രതികള്‍ അബോധാവസ്ഥയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ വയറിളക്കം വന്നതാണെന്ന് കള്ളം പറഞ്ഞു. മലത്തിനൊപ്പം പഴുപ്പ് വരുന്നത് കണ്ടതോടെ ഡോക്ടര്‍മാര്‍ക്ക് അപകടം മണത്തു. മെഡിക്കല്‍ കോളജിലേക്ക് മാറ്റണം എന്ന ഉടനെ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും വാടക വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ഇവര്‍ ചെയ്തത്. എന്നിട്ട് അതിഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന്

ഗ്ലൂക്കോസ് കലക്കി കൊടുത്തതായും പൊലീസ് പറയുന്നു. പിന്നീട് ബോധരഹിതനായി ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ചെറുകുടല്‍ പൊട്ടി അണുബാധ വന്നതാണ് ഗുരുതരാവസ്ഥയിലെത്തിച്ചത്. അത്ര കടുത്ത മര്‍ദനമേറ്റാല്‍ മാത്രമോ കൊച്ചുകുഞ്ഞുങ്ങളുടെ വാരിയെല്ല് പൊട്ടൂവെന്നും നിഗമനത്തിലെത്തി.

ഏകലവ്യന്‍ എന്ന രണ്ട് വയസുകാരനാണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ട് ഒരുമിച്ച് താമസിക്കുമ്പോള്‍ കുട്ടിയെ ഒഴിവാക്കാനായിരുന്നു ക്രൂരത. വര്‍ക്കലയ്ക്ക് സമീപം പന്തുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു മനുരാജ്…ഉത്തര ദമ്പതികളുടെ മകനായിരുന്നു ഏകലവ്യന്‍. ശനിയാഴ്ച മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

ഏതാനും മാസമായി മനുവുമായി വേര്‍പെട്ട് രജീഷിനൊപ്പമാണ് ഉത്തര കഴിഞ്ഞിരുന്നത്. ഈ സമയം മുതല്‍ ഉപദ്രവം തുടങ്ങിയെന്നാണ് മനസിലാക്കുന്നത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയെന്നും തലച്ചോറിന് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടര്‍ച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനും ഇവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ബോധരഹിതനായതോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.

മുംബൈ: മഹാരാഷ്ട്രയിലെ അന്ധേരിയില്‍ ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് മാസം പ്രായമുളള കുട്ടിയുള്‍പ്പെടെ  6 പേര്‍ വെന്തു മരിച്ചു . ആശുപത്രിയില്‍ നിന്ന് 100 ഓളം പേരെ ഒഴിപ്പിച്ചു. 47 പേരെ അഗ്നിശമന സേന രക്ഷിച്ചു.

എംപ്ലോയീസ് സ്റ്ററ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് വൈകീട്ട് നാല് മണിയോടെ ആദ്യം തീ പടര്‍ന്നത്. പതിനഞ്ചോളം അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. തീ വ്യാപിച്ചതോടെ വെളളം നിറച്ച ടാങ്കര്‍ ലോറികളും സ്ഥലത്തെത്തിച്ചു.


ഏണികള്‍ ഉപയോഗിച്ചാണ് അഞ്ചാം നിലയിലുളള രോഗികളെ താഴെയെത്തിച്ചത്. തിരക്കേറിയ അന്ധേരിയിലെ സംഭവം വടക്ക് പടിഞ്ഞാറന്‍, കിഴക്കന്‍ മുംബൈയ്ക്ക് മധ്യേയുളള ഗതാഗതത്തെ ബാധിച്ചു.

ചങ്ങലകൊണ്ടു ബന്ധിച്ച നിലയിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാമങ്കരി പനക്കളം വീട്ടിൽ വർഗീസ് ഒൗസേഫിന്റെ (ബാബു-58) മൃതദേഹമാണ് ഇന്നലെ രാവിലെ ഒൻപതരയോടെ ചെറുവള്ളിക്കാവ് മൂലംകുന്നം പാടശേഖരത്തിന്റെ മോട്ടോർ തറയ്ക്കു സമീപം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി വീട്ടിൽ കിടന്നുറങ്ങിയ ഇയാളെ 12 മണി വരെ ബന്ധുക്കൾ കണ്ടിരുന്നു. വീട്ടിലെ വള്ളം പൂട്ടാൻ ഉപയോഗിക്കുന്ന ചങ്ങല കൊണ്ടു ശരീരം സമീപത്തുള്ള മരവുമായി ബന്ധിച്ച നിലയിലായിരുന്നു.

എസി റോഡ് പുറമ്പോക്കിലെ കച്ചവടക്കാരനായ വർഗീസിനു സാമ്പത്തിക ബാധ്യതകൾ ഉള്ളതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി രാമങ്കരി എസ്ഐ ഷാജിമോൻ പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു.

സംസ്കാരം ഇന്ന് 11നു രാമങ്കരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ: റോബിൻ, ബിബിൻ, റിയ. മരുമക്കൾ: സുബിൻ, ജുബീന.

തിരുവനന്തപുരത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ട്രാവന്‍കൂര്‍ മാളിലെ ഹോട്ടല്‍ ജീവനക്കാരനായ 22 കാരന് ദാരുണാന്ത്യം. കല്ലറ പാങ്ങോട് ദാറുല്‍ ഇസ്ളാമില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ ഒമറാണ് (22) മരിച്ചത്. മറ്റ് രണ്ട്  ബൈക്കുകളിലായി ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാങ്ങോട് സ്വദേശി ഷെഫീക്ക് (21), കടയ്ക്കല്‍ സ്വദേശി ഹൈഷാം(21) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെണ്‍പാലവട്ടം ബൈപാസില്‍ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കഴക്കൂട്ടത്ത് പോയി ഈഞ്ചയ്ക്കലിലേക്ക് തിരികെ വരികയായിരുന്ന ഇവരില്‍ ഒരാളുടെ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെ വന്ന ബൈക്കുകള്‍ ഒന്നൊന്നായി ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ചുകയറിയ ബൈക്കുകളില്‍ നിന്ന് ഇവര്‍ റോഡില്‍ പലഭാഗങ്ങളിലായി തെറിച്ചുവീണു.

ശരീരം വയറിന്റെ ഭാഗത്തുവച്ച്‌ രണ്ടായി മുറിഞ്ഞു മാറിയ ഒമര്‍ തല്‍ക്ഷണം മരിച്ചു. ഷെഫീക്കിന് കാലിനാണ് പരിക്ക്. ഹൈഷാമിന് നിസാര പരിക്കേറ്റു. റോഡില്‍ തെറിച്ചുവീണതിനിടെ കമ്ബിയിലോ മറ്റോ ഇടിച്ചതാകാം ഒമറിന്റെ ശരീരം രണ്ടായി മുറിയാനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഒമറിന്റെ മൃതദേഹം റോഡില്‍ കിടന്നതിനാല്‍ പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിയ ലോറിക്ക് പിന്നില്‍ അതുവഴിവന്ന ഇന്നോവ കാറിടിച്ച് രണ്ടാമതും അപകടം ഉണ്ടായി. കണിയാപുരം സ്വദേശി ഹസനും ഇയാളുടെ സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഹസനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സുഹൃത്തിനെ ഫോര്‍ട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേട്ട പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കി. ഒമറിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും.

ഭർത്താവിന് വേലക്കാരിയുമായി അവിഹിതമെന്ന് സംശയം, സഹോദരനെക്കൊണ്ട് വേലക്കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഭാര്യ. ഒഡീഷയിലാണ് വീട്ടുജോലിക്കാരിയായ നാൽപതുകാരി വിധവയെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. ഇവരെ മകളുടെ വീട്ടിൽ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്. ഇവരോടൊപ്പം മകളുടെ ഭർത്താവിനെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി.

വിജനമായ സ്ഥലത്ത് എത്തിയ ശേഷം മരുമകനെ ബോധം കെടുന്നത് വരെ തല്ലി അവശനാക്കി. അതിനുശേഷം അമ്മയെ സംഘം കൂട്ടമായി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യഭാഗങ്ങളിൽ മൂർച്ചയുള്ള ആയുധങ്ങൾകൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു.

ക്രൂരമായ പീഡനത്തിന് സാക്ഷിയാകാൻ മുഴുവൻ സമയവും കൊട്ടേഷന്‍ നല്‍കിയ സ്ത്രീയുമുണ്ടായിരുന്നു. അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്.

വീട്ടിൽ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മകളെ വെറുതെ വിട്ടിരുന്നു. ഈ യുവതിയുടെ പരാതിയിൽ നടന്ന തെരച്ചിലിലാണ് അമ്മയേയും ഭർത്താവിനേയും അവശനിലയിൽ കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Copyright © . All rights reserved