കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിന് ശ്രമിച്ച് വിവാദത്തിലായ ബി എസ് എന്‍ എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ‌് അറസ‌്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡ് ബാവന്‍സ് പുലിമുറ്റത്ത് പറമ്പ് വീട്ടില്‍ പി എ ബിജു (47) ആണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്.
സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ പ്രവേശിച്ചത്. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും അടിച്ചുതകര്‍ക്കുകയും വരാന്തയില്‍ ഉണ്ടായിരുന്ന കസേരകളും വ്യായാമത്തിനുള്ള സൈക്കിളും തുണിത്തരങ്ങളും ചെരിപ്പുകളും നശിപ്പിക്കുകയും ചെയ‌്തു.
കേസ‌് രജിസ‌്റ്റര്‍ ചെയ‌്ത‌് അന്വേഷണം ആരംഭിച്ച പൊലീസ‌് ചോദ്യംചെയ്യാന്‍ ചില ബിജെപി പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയതോടെ ബിജു കീഴടങ്ങുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും ബിജു ധരിച്ചിരുന്ന ഹെല്‍മെറ്റും കണ്ടെടുത്തു. ബിജെപി പ്രവര്‍ത്തകനായ അജീഷാണ് ആക്രമണത്തിനു ഒപ്പമുണ്ടായിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. അജീഷിനുവേണ്ടി പൊലീസ‌് തെരച്ചില്‍ തുടങ്ങി. ഒക്ടോബര്‍ 19 ന് രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിന് പോയ ദിവസം രാവിലെയാണ് ആക്രമണം നടന്നത്.
വിഴിഞ്ഞം ചൊവ്വരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടത് . ബസ് തലകീഴായി മറിഞ്ഞു. നിരവധി കുട്ടികള്‍ക്ക് പരുക്കുണ്ട്. ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ബസ് പോയത്. റോഡിൽ നിന്നും തെന്നി കനാലിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നാട്ടുകാർ തന്നെയാണ് പരുക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോട്ടയം കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊച്ചു പെൺകുട്ടിയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ വൈകാരിക പ്രതിഷേധം കണ്ണീർ നനവായി. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ എ. വി ചാക്കോ -മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (8) ആണ് മരിച്ചത്.
ഏഴ് വർഷത്തോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണെന്നും എട്ടുവർഷത്തോളം ഞാൻ പൊന്നുപോലെ നോക്കിയതാണെന്നും കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആ അമ്മ പറയുന്നുണ്ടായിരുന്നു. നീയെടുത്ത ജീവൻ തിരിച്ചു തരാൻ നിനക്കു പറ്റുമോ. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാൻ വളർത്തിയത്. ഇവൾക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാൻ സാധിക്കുമോയെന്ന് അമ്മ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഒരു വേളയിൽ സങ്കടം അടക്കനാകാതെ ഡോക്ടറെ കയ്യേറ്റം ചെയ്യാനും അമ്മ മുതിരുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എയ്നെയുമായി മാതാവ് കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ എത്തിയത്. കടുത്ത വയര്‍ വേദന അനുഭവപ്പെട്ട കുട്ടിയെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍, പരിശോധനകള്‍ നടത്തിയ ശേഷം ആശുപത്രി അധികൃതര്‍ ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും വയര്‍ വേദനയും അസ്വസ്ഥതയും കുറയാതെ വന്നതോടെ കുട്ടിയുമായി വീണ്ടും ആശുപത്രിയില്‍ എത്തി. എന്നാല്‍, കുട്ടിയെ പരിശോധിച്ചെങ്കിലും കൃത്യമായി മരുന്നു നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരുന്ന് കൂടിയ അളവില്‍ നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ നില മോശമായെന്നുമാണ് ആരോപണം. തുടര്‍ന്ന് വെന്റിലേറ്ററില്‍ രാത്രി 8 മണിയോടെ പ്രവേശിപ്പിച്ച കുട്ടി മരണപ്പെട്ടു. വേദനസംഹാരിയായി ഇഞ്ചെക്ഷനും മൂന്ന് തവണകളായി മരുന്നും നല്‍കിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഒരു വര്‍ഷം മുന്‍പാണ് എയ്ലിന്റെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ഭർത്താവിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കുമായാണ് കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇവര്‍ മാലിയില്‍ നഴ്സാണ്. വയറുവേദന മാറാതെ വന്നതോടെ ബീനയുടെ മാതാപിതാക്കളാണ് കുട്ടിയെ കിംസില്‍ കാണിക്കാന്‍ നിര്‍ദേശിച്ചത്.
ചേര്‍ത്തല: ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുമായി സഹോദരന്‍.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് സഹോദരന്റെ പരാതി. ഫാ.കുര്യാക്കോസ് കാട്ടുതറയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സഹായികളും നിരന്തരം പീഡിപ്പിച്ചിരുന്നു. പ്രതിമാസ അലവന്‍സ് 5000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു. വൈക്കം ഡിവൈഎസ്പിക്ക് മൊഴി നല്‍കിയ ദിവസം വൈദികന്റെ കാറിന് നേരെ കല്ലേറുണ്ടായി. ബിഷപ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയതെന്നും സഹോദരന്‍ പറഞ്ഞു.
കുര്യാക്കോസിനെ കൊന്നതാണെന്ന് നേരത്തെയും സഹോദരന്‍ ആരോപിച്ചിരുന്നു. മരിക്കുന്നതിനുമുന്‍പ് നിരന്തര ഭീഷണിയുണ്ടായതായും അപരിചിതരായ ആള്‍ക്കാര്‍ വീടിനുപരിസരത്തുകൂടി നടക്കാറുണ്ടെന്നും സഹോദരന്‍ പറഞ്ഞിരുന്നു.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളായ ഫാ. കുര്യക്കോസ് കാട്ടുതറയുടെ മരണത്തില്‍ പ്രതികരിച്ച് പി സി ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
അടച്ചിട്ട മുറിയില്‍ രണ്ട് ദിവസം വേദനയനുഭവിച്ചാണ് വൈദികന്‍ മരിച്ചതെന്ന് പറയുന്നു. പണ്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഒരു വക്കീലുണ്ടായിരുന്നു. അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് ഫാ കുര്യാക്കോസ് കാട്ടുതറ(62)യെ ദസൂയിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പാടുള്ളൂവെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഢനക്കേസില്‍ സാക്ഷിയും ഫാ കുര്യാക്കോസ്. കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് അനുകൂലമായി നിലപാടെടുത്തതിനു പിന്നാലെ ഇദ്ദേഹത്തെ ജലന്ധര്‍ രൂപത കൗണ്‍സില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.
ഫ്രാങ്കോയ്‌ക്കെതിരെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ഫാ.കുര്യാക്കോസിന്റെ വീടിനു നേര്‍ക്ക് കല്ലേറ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെത് എന്നു കരുതി ഒരു കാറും തകര്‍ത്തു. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നുവെന്ന് സംശയിച്ച് ഫാ.കാട്ടുത്തറയുടെ ജലന്ധറിലുള്ള ബന്ധുക്കള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു. പലരേയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി. കേരള കാത്തലിക കമ്മ്യൂണിറ്റി (കെ.സി.സി)എന്ന പേരില്‍ ഫ്രാങ്കോ ഉണ്ടാക്കിയ വിശ്വാസികളുടെ ഒരു ഗുണ്ടാസംഘമാണ് ഇവരെ ആക്രമിച്ചതെന്ന് വിവരമുണ്ട്. ഫ്രാങ്കോ ജാമ്യം നേടി എത്തിയപേ്ാപള്‍ സ്വീകരണം ഒരുക്കിയതും കെ.സി.സി ആയിരുന്നു.
ഫ്രാങ്കോ നടത്തിയ ‘ഇടയനൊപ്പം ഒരു ദിനം’ പരിപാടിയില്‍ പങ്കെടുത്ത് അപമാനിതരായതിന്റെ പേരില്‍ പല കന്യാസ്ത്രീകളും പലരും സഭ വിട്ടു പോയിരുന്നു. അവര്‍ തന്റെയടുത്ത് പരാതി പറഞ്ഞിരുന്നതായി ഫാ.കാട്ടുത്തറ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ പല കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തി സുരക്ഷിതരാക്കി താമസിപ്പിച്ചതും ഫാ.കാട്ടുത്തറ ആയിരുന്നു. ഫ്രാങ്കോയുടെ ക്രൂരകൃത്യങ്ങളുടെ എല്ലാ രഹസ്യങ്ങളും വൈദികന്‍ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്.
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം നടപടിയില്‍ സംതൃപ്തി അറിയിച്ച് ബന്ധുക്കള്‍. തങ്ങള്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസും ഡോക്ടര്‍മാരും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് അംഗീകരിച്ചു എന്നും അതുകൊണ്ട് തന്നെ വീണ്ടും ഒരു പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സഹോദരന്‍ വ്യക്തമാക്കി .
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംസ്‌കാരം. ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ജലന്ധര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതെ സമയം ബന്ധുക്കൾ റീ പോസ്റ്റുമോർട്ടം ആവശ്യപ്പെടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നാണ് പഞ്ചാബ് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ പഞ്ചാബിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടാനാണ് ബന്ധുക്കളുടെ തീരുമാനം.
ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിലിറങ്ങിയാല്‍ തന്റെ ജീവന് പോലും ഭീഷണിയാകുമെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നതും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.അതിനാൽ തന്നെ കേരളത്തിൽ റീപോസ്റ്മോർട്ടം നടത്താൻ ബന്ധുക്കളും കേരളത്തിലെ സഭാവിശ്വാസികളും ആവശ്യപ്പെടുമെന്ന് നേരത്തെ പറഞ്ഞെങ്കിലും ഇപ്പോൾ നടന്ന പോസ്റ്റ്മോർട്ടം തൃപ്‌തികരമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. പഞ്ചാബ് പോലീസിലെ ഉന്നതര്‍ക്ക് ബിഷപ്പ് ഫ്രാങ്കോയുമായി അടുത്ത ബന്ധമുള്ളതിനാല്‍ മരണത്തിലെ അസ്വാഭാവികത പുറത്തു വരില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പോസ്റ്റ് മോര്‍ട്ടത്തില്‍ ഫാ.കുര്യാക്കോസിന്‍റെ മൃതശരീരത്തില്‍ ആന്തരികമായോ ബാഹ്യമായോ പരിക്കുകള്‍ പറ്റിയിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചു .ഫാദര്‍ കുര്യാക്കോസിന്റെ മരണത്തില്‍ അസ്വഭാവികതയുള്ളതിനാല്‍ മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയാല്‍ മതിയെന്നും ബന്ധുക്കള്‍ അറിയിച്ചിരുന്നു .എന്നാല്‍ ഫാദര്‍ കുര്യാക്കോസിന്റെ മരണം സാധാരണ മരണം ആണ് എന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂര്‍ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
മെക്‌സിക്കോയെ ഞെട്ടിച്ച പരമ്പര കൊലപാതകി യുവാന്‍ കാര്‍ലോസും ഭാര്യ പെട്രീഷ്യയും പൊലീസിന്റെ വലയിലാകുന്നത്. ചോദ്യം ചെയ്യലിൽ ഞെട്ടിത്തരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരാണ്. അതിക്രൂരമായ കൊലപാതക പരമ്പരകൾ. കടുത്ത സ്ത്രീ വിദ്വേഷിയായി വളർന്ന യുവാൻ കാർലോസ് ബലാത്സംഗത്തിന് ശേഷം കൊന്ന് തളളിയത് ഇരുപതോളം സ്ത്രീകളെയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷ്യം പറയുന്നു.
മെക്‌സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശമായ എക്കാടെപെക്കിലാണ് സംഭവം. സ്ത്രീകളെ വശീകരിച്ചതിനു ശേഷം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് വളർത്തുനായകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഭാര്യയാണ് ഈ കൊലപാതകങ്ങളിൽ അയാളെ തുണച്ചിരുന്നത്. കടുത്ത മാനസിക രോഗത്തിന് അടിമകളായിരുന്നു ഇവരെന്ന് പോലീസ് പറയുന്നു.
മനഃശാസ്ത്ര വിദഗ്ദ്ദരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിൽ നിരവധി കൊലപാതകങ്ങളും മാനഭംഗങ്ങളും തെളിഞ്ഞുവെങ്കിലും 20 ഓളം പേരെ കൊല്ലപ്പെടുത്തിയെന്നുളളത് വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ഇവരുടെ വീട്ടിൽ ഉന്തുവണ്ടിയിൽ സ്ത്രീകളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് ദമ്പതികൾ പൊലീസിന്റെ പിടിയിലായത്. മൂന്ന് യുവതികളും ഒരു കുട്ടിയും കാണാതായ സംഭവത്തിനു പിന്നിൽ ഇവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരകളെ വശീകരിച്ച ശേഷം ലൈംഗികമായി ഉപയോഗിച്ചിരുന്നതായും, ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തി കൊത്തിനുറുക്കി നായ്ക്കൾക്ക് ഇട്ടു കൊടുത്തിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. യുവാൻ കാർലോസ് കൊലപ്പെടുത്തിയ പല സ്ത്രീകളുടെ മൃതദേഹങ്ങളിൽ നിന്ന് കാലും മറ്റും ചെറു കഷണങ്ങളാക്കി വറുത്ത് തിന്നിരുന്നതായി ഭാര്യ പെട്രീഷ്യയും വെളിപ്പെടുത്തി.
യുവതികളും മദ്ധ്യവയസ്‌ക്കകളുമായ 20 സ്ത്രീകളെയാണ് ദമ്പതികള്‍ ഇരയാക്കിയത്. വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ഇരകളെ കൂടുതലും ഇവർ ആകർഷിച്ചിരുന്നത്. ഇവരുടെ മൂന്ന് കുട്ടികൾക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. ചെറുപ്പത്തിൽ സ്വന്തം അമ്മയോട് തോന്നിയ വൈരാഗ്യമാണ് മെക്സിക്കോയുടെ ഹൃദയം തകർത്ത കൊലപാതക പരമ്പരകൾക്ക് യുവാനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. യുവാന്റെ ചെറുപ്പത്തിൽ പല പുരുഷൻമാരുമായി അമ്മ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നുവെന്നുവെന്നും അമ്മയോടുളള അടങ്ങാത്ത പകയാകാം സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു തളളുന്നതിന് യുവാനെ പ്രേരിപ്പിച്ചതെന്നും മനശാസ്ത്ര വിദഗ്ദരും പറയുന്നു.
മാനസികരോഗവും വ്യക്തിത്വ വൈകല്യവും ഉള്ളയാളാണ് യുവാന്‍ കാര്‍ലോസെന്ന് മനശ്ശാസ്ത്ര വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുവര്‍ക്കും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്ന പരീക്ഷണവും വിദഗ്ദ്ധര്‍ നടത്തി.താൻ ഇനി ജയിലിൽ നിന്ന് പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. വന്നാൽ ഇനിയും നിരവധി സ്ത്രീകൾ ഇപ്രാകാരം കൊല്ലപ്പെടും– യുവാൻ പറഞ്ഞു. താന്‍ ഇരയാക്കിയ 10 പേരുടെ വിവരങ്ങള്‍ കൃത്യമായി യുവാന്‍ കാര്‍ലോസ് പൊലീസിന് നൽകി. ബാക്കിയുളള പത്ത് പേരെ കൊലപ്പെടുത്തിയത് ഭാര്യയാണെന്നും ഇയാൾ പറഞ്ഞു. ഇരകളുടെ കാലുകള്‍ മുറിച്ചു മാറ്റി കഷണങ്ങളാക്കിയ മാംസതുണ്ടങ്ങള്‍ താനാണ് വറുത്തെടുത്തിരുന്നതെന്നും അത് പിന്നീട് അദ്ദേഹത്തിനൊപ്പം കഴിക്കുമായിരുന്നു എന്നുമാണ് ഭാര്യ പെട്രീഷ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
കൊല്ലപ്പെട്ടവിരിൽ ഭൂരിഭാഗം പേരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. പണവും മറ്റും വാഗ്ദാനങ്ങളും നൽകിയാണ് ഇവരെ കുടുക്കിയിരുന്നത്. 2012 ൽ 22 വയസുകാരിയായ ഫാബിയോള ലുക്കിൻ റെയസിന്റെ കൊലപാതകമാണ് ഇതിൽ ഏറ്റവും ക്രൂരം. വീട്ടുജോലിക്കായി നിയമിച്ചശേഷം ബാത്ത്റൂമിലുളള വസ്ത്രങ്ങൾ കഴുകാൻ ആവശ്യപ്പെടുകയായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ എടുക്കാൻ പോയ റെയസിനെ യുവാൻ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇളയകുഞ്ഞിനെയും പെട്രീഷ്യയേയും വീടിനു പുറത്താക്കിയതിനു ശേഷമായിരുന്നു ക്രൂര ബലാത്സംഗം. ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും യുവാൻ പുറത്തു വന്നില്ല. കയറി നോക്കിയപ്പോൾ വീടിനുളളിൽ മരിച്ചു കിടക്കുന്ന റെയസിനെയാണ് കണ്ടത്. ഈ വിവരം പൊലീസിനെ അറിയിക്കരുതെന്ന് അയാൾ പറഞ്ഞു. പിന്നീട് യുവാന്‍ മൃതദേഹത്തില്‍ നിന്നും വലതുകാല്‍ വെട്ടിയെടുത്തു.
അതില്‍ നിന്നും ഒരു കഷണം വെട്ടിയെടുത്ത് പിന്നീട് നാലു കഷണമാക്കി മുറിച്ചു. ഒടുവില്‍ അത് വറുത്തു എല്ലാവരും കൂടി കഴിച്ചെന്ന് പെട്രീഷ്യ പറഞ്ഞു.പെട്രിഷ്യയും യുവാനും സംഭവങ്ങൾ വിവരിക്കുമ്പോൾ പലപ്പോഴും അവിശ്വസനീയമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. താന്‍ ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ഭയാനകമായ പരമ്പരകൊലപാതകം എന്നായിരുന്നു മെക്‌സിക്കോ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അലക്‌സാന്‍ഡ്രോ ഗോമസ് പ്രതികരിച്ചത്. കാണാതായ സ്ത്രീകളുടെ മൊബൈൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ദമ്പതികളെ കുടുക്കിയത്.
യുഎന്നിന്റെ കണക്കനുസരിച്ച് ഏഴ് സ്ത്രീകളാണ് ദിവസം തോറും മെക്സിക്കോയിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ കൊല്ലം 28,702 കൊലപാതകങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
താമരശേരിയില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യയാണ് ഈ ക്രൂരത കാട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ ഏഴു മാസം പ്രായമുള്ള മകള്‍ ഫാത്തിമയുടെ മൃതദേഹം വീടിന് മുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. ഇതൊരു പ്രതികാരം തീര്‍ക്കലാണെന്ന് പിന്നീട് തെളിയുകയായിരുന്നു.
മുഹമ്മദലിയുടെ സഹോദരന്റെ ഭാര്യ ജസീലയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മയോടു തോന്നിയ പക ഒടുവില്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ കാരണമായി. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അലക്കാന്‍ പോയി തിരിച്ചെത്തിയ അമ്മ കൊച്ചിനെ കാണാതെ ബഹളം വയ്ക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഈ സമയമെല്ലാം മുഹമ്മദലിയുടെ സഹോദര ഭാര്യ ജസീല വീട്ടില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണാനില്ലെന്ന് താനറിഞ്ഞത് ഷമീന ബഹളമുണ്ടാക്കിയപ്പോഴാണെന്നായിരുന്നു ജസീല പോലീസിനോട് പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ ജസീലയെ പോലീസെത്തി കൂടുതല്‍ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാകാതെ അവര്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. താന്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് ഏറ്റുപറഞ്ഞു.ഷമീന വസ്ത്രം അലക്കുമ്പോള്‍ മീന്‍ മുറിക്കുകയായിരുന്ന ജസീല കുഞ്ഞിനെ എടുത്ത് കിണറ്റില്‍ എറിയുകയും ഒന്നും അറിയാത്ത ഭാവത്തില്‍ ജോലി തുടരുകയുമായിരുന്നു.
അതിനിടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ കുഞ്ഞിന്റെ മൃതദേഹം കബറടക്കി.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും. നിരവധി തവണ നിഷേധിച്ച ശേഷം ജമാല്‍ ഖഷോഗിയുടെ കൊലപ്പെച്ചതാണെന്ന വിവരം കഴിഞ്ഞദിവസമാണ് സൗദി സ്ഥിരീകരിച്ചത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിനിടെയായിരുന്നു ഖഷോഗിയുടെ മരണമെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. കൊലപാതകവുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ രാജകുമാരന് ബന്ധമില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.
ഈ വിശദീകരണമാണ് അമേരിക്കയും ബ്രിട്ടനും തള്ളിയത്. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യം അറിയാന്‍ അമേരിക്കയ്ക്ക് തുര്‍ക്കിയില്‍ സന്നാഹങ്ങളുണ്ടെന്നും അത് ഇന്നത്തോടെ വ്യക്തമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം സൗദിയുമായുള്ള സഹകരണം അവസിനിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു.
ഇതിനുപിന്നാലെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ റിയാദില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ബ്രിട്ടനും പ്രതികരിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ തക്ക ശിക്ഷ അനുഭവിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു.
അതേസമയം ഖഷോഗിയുടെ കൊലപാതകത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം സൗദിക്കൊപ്പമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇതിനിടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന തുര്‍ക്കി സംഘത്തെ വാഹന പരിശോധന നടത്താന്‍ എംബസി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. സൗദി നയതന്ത്രകാര്യാലയത്തിന്റെ പാര്‍ക്കിംഗ് മേഖലയിലുള്ള കാര്‍ പരിശോധിക്കുന്നതിനാണ് അനുമതി നല്‍കാതിരുന്നത്.
ഈ കാറില്‍ നിന്ന് മറ്റൊരു കാറിലേക്ക് പൊതിഞ്ഞുകെട്ടിയ എന്തോ കൈമാറിയതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ സത്യാവസ്ഥ ഇന്ന് പാര്‍ലമെന്റിനെ അറിയിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ദോഗനും വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണ്ണക്കടയിൽ വളമോഷണം നടത്തിയ യുവതി സി സി ടി വി യിൽ കുടുങ്ങി. കൊച്ചിയിലെ ബ്രോഡ് വേയിലെ ജെ.കെ ജുവലറിയില്‍ നിന്നാണ് യുവതി മുക്കാല്‍ പവന്‍ തൂക്കം വരുന്ന വള മോഷ്ടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.വള വാങ്ങാനെന്ന വ്യാജേനെ യുവതി ജ്വല്ലറിയിലെത്തുകയായിരുന്നു.
വള നോക്കുന്നതിനിടയിൽ വില്പനക്കാരന്റെ ശ്രദ്ധ അൽപ്പമൊന്നു മാറിയ തക്കത്തിലായിരുന്നു യുവതിയുടെ മോഷണം.ശേഷം അമ്മയെ കൂട്ടി വരാമെന്നും യുവതി പറഞ്ഞു അതിനുശേഷം ജ്വല്ലറിയിൽ നിന്നിറങ്ങുകയായിരുന്നു.ഇത് കടയിലെ സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംശയം തോന്നാത്ത വിധത്തിലായിരുന്നു യുവതിയുടെ പെരുമാറ്റമെന്ന് കടയുടമ പറഞ്ഞു.
യുവതി കടയിൽ നിന്നിറങ്ങിയ ശേഷം സ്വർണ്ണവള സൂക്ഷിച്ചിരുന്ന ട്രേയുടെ ഭാരം നോക്കിയപ്പോഴായിരുന്നു സ്വർണ്ണം മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്.ഉടൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്നാണ് യുവതി വള മോഷണം നടത്തിയതായി തിരിച്ചറിഞ്ഞത്.എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.