Crime

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ട രാഹുലിനെതിരെ മീടു ആരോപണം ഉന്നയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് എന്ന സാമൂഹ്യപ്രവർത്തകയുടെ ഫെയ്സ്ബുക്ക് പേജിൽ വന്നിരിക്കുന്നത്.

രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് പ്രധാനആരോപണം. വീട്ടിലെത്തിയപ്പോൾ ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചുവെന്നും ഇൗ പോസ്റ്റിൽ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവമെന്ന് വ്യക്തമാക്കുന്നു. സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്‍റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും പോസ്റ്റിൽ യുവതി വ്യക്തമാക്കുന്നു.

ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉപാധികളോടെയാണ് കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചത്. അതിനിടെ രാഹുല്‍ താഴമണ്‍ കുടുംബാംഗമല്ലെന്ന് വ്യക്തമാക്കി തന്ത്രി കുടുംബം രാഹുലിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്ത്രി കുടുംബത്തിനെതിരെ രാഹുലും രംഗത്തെത്തിയിരുന്നു. എതിർസ്ഥാനത്ത് മുഖ്യമന്ത്രി നിൽക്കുന്നത് കൊണ്ടാണോ തന്ത്രി കുടുംബം ഭയക്കുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തി. വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം. സ്വാമി സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു.

സന്ദീപാനന്ദ ഗിരിക്ക് മുന്‍പുണ്ടായ ഭീഷണികളേപ്പറ്റി സന്ദീപാനന്ദയില്‍ നിന്ന് പൊലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. പ്രദേശവാസികളെ ഉള്‍പ്പടെ ചോദ്യം ചെയ്യുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്

വളരെയേറെ ആസൂത്രണത്തിന് ശേഷം നടപ്പാക്കിയ പദ്ധതിയാണ് ആശ്രമം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്. പ്രഥമദൃഷ്്ട്യ കണ്ടെത്താകുന്ന ഒരു തെളിവുകളും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണം തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോളും ആക്രമികളുടെ ഒരു ദൃശ്യങ്ങളോ മൊഴികളോ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. മൊബൈല്‍ ടവറിന് കീഴില്‍ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും വിശദാശംങ്ങള്‍ പൊലീസ് ശേഖരിച്ചു.

പുറമേ നിന്നുള്ളവരുടെ സാന്നിധ്യം ആ പ്രദേശത്തുണ്ടായിരുന്നോ എന്നാതാണ് പരിശോധിക്കുന്നത്. സംശയമുള്ളവരുടെ വിവരങ്ങളും നേരത്തേ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും സന്ദീപാനന്ദ പൊലീസിനും കൈമാറും. സന്ദീപാനന്ദയുടെ വിശദമായ മൊഴി എടുത്തശേഷമാകും അന്വേഷണത്തില്‍ സ്വീകരിക്കേണ്ട പുതിയ മാര്‍ഗങ്ങള്‍ തീരുമാനിക്കുക. സി.സി.ട.വി ദൃശ്യങ്ങള്‍ ഒരു തവണ പരിശോധിച്ചെങ്കിലും ഒരു തവണ കൂടി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിച്ചു വരികയായിരുന്ന നേവി ഉദ്യോഗസ്ഥന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിങ്ങോലി പ്രസാദത്തില്‍ പ്രസന്ന കുറുപ്പിന്റെ മകന്‍ പ്രസാദി (33) നെയാണ് സുഹൃത്ത് ഉണ്ണികൃഷ്ണന്റെ കൊച്ചു മണ്ണാറശ്ശാല പടീറ്റതില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു അപകടംമൂലം അംഗവൈകല്യം ഉണ്ടായതിനെ തുടര്‍ന്ന് പ്രസാദ് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഭാര്യ രശ്മി ചിങ്ങോലിയിലെ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടറാണ്.

ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത കേസില്‍ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. കൊച്ചി സിറ്റി പോലീസ് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ കൈമുറിച്ച് ചോര വീഴ്ത്തി നടയടയ്ക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.

കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പരാതിയിലാണ് നിയമ നടപടി.രാഹുല്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊരു അംശം മാത്രമാണ് പുറത്തുവന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

എറണാകുളത്ത് പത്രസമ്മേളനത്തിലാണ് രാഹുല്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ നിലപാടില്‍ നിന്ന് രാഹുല്‍ പിന്മാറിയിരുന്നു. രക്ത ചൊരിച്ചിലിന് തയ്യാറായി ചിലര്‍ ശബരിമലയിലുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അവരോട് ഗാന്ധിമാര്‍ഗ്ഗം ഉപദേശിച്ചെന്നുമാണ് രാഹുല്‍ പിന്നീട് നിലപാടു മാറ്റിയത് .

കാസർകോട് മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഹൃത്തിന്റെ പ്രേരണയാൽ കിടപ്പുമുറിയിൽ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു തെളിഞ്ഞത് ആറര വർഷത്തിനു ശേഷം. കൊലയ്ക്കു ശേഷം ചന്ദ്രഗിരിപ്പുഴയിൽ മകന്റെ സഹായത്തോടെ ഒഴുക്കിയ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൊഗ്രാൽ പുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ സക്കീന(36), സുഹൃത്ത് ബോവിക്കാനം മുളിയാർ സ്വദേശി ഉമ്മർ(41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മർ മുമ്പ് മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പെൺവാണിഭക്കേസിലും പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പുഴയിലൊഴുക്കാൻ സഹായിച്ച മകനു പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുവായ ഷാഫി 2012 ഓഗസ്റ്റിലാണ് കാസര്‍കോട് പൊലീസിനെ സമീപിക്കുന്നത്. അന്വേഷണം ആരംഭിച്ചിങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പൊലീസിനായില്ല. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തില്‍ തെളിവുണ്ടാക്കാന്‍ എസ്ഐടിക്കും സാധിക്കാതായതോടെ അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറി.

എന്നാല്‍ ഒരു തുമ്പും ലഭിക്കാത്തത് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാന്‍ തടസമായി. അഞ്ചുവര്‍ഷത്തിലധിമായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് രണ്ടുമാസം മുമ്പാണ് ഡിസിഅര്‍ബിക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്വത്തും, പണവും തട്ടിയെടുക്കാന്‍ കാമുകനായ ബോവിക്കാനം സ്വദേശി ഉമ്മറിന്റെ പദ്ധതിയനുസരിച്ച് ഭാര്യ സക്കീന ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. 2012 മാര്‍ച്ചിലാണ് കൃത്യം നടത്തിയത്. അന്ന് പത്തുവയസുള്ള മകന്റെ സഹായത്തോടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഏറിയുകയായിരുന്നു.

കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞി ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ സക്കീന അസ്വസ്ഥയായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനായി മുഹമ്മദ് കുഞ്ഞിയെ ബന്ധുക്കളില്‍ നിന്ന് അകറ്റുകയാണ് സക്കീന ആദ്യം ചെയ്തത്. തുടര്‍ന്ന് സ്ഥലം വില്‍പനയ്ക്കിടെ പരിചയപ്പെട്ട ഉമ്മറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊലയ്ക്കുശേഷം ഒരുദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് മകന്റെ സഹായത്തോടെ സക്കീന മൃതദേഹം പുഴയില്‍ എറിഞ്ഞത്.പലഘട്ടത്തിലായി പൊലീസിന് നല്‍കിയ മൊഴിയിലെ വൈരുധ്യവും, താമസിച്ച സ്ഥലങ്ങളില്‍ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ കള്ളകഥകളും, വ്യാജവിലാസങ്ങള്‍ നല്‍കി വീടുകള്‍ മാറിമാറി താമസിച്ചതുമെല്ലാം സക്കീനയെ കുടുക്കാന്‍ കാരണമായി.

മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം തനിച്ച് താമസിക്കുന്ന സക്കീനയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നുള്ള സൂചനകളും അന്വേഷണസംഘത്തിന്റെ ജോലി എളുപ്പമാക്കി.
പലവിധം ബേവിഞ്ച സ്റ്റാർ നഗറിൽ സക്കീനയും മുഹമ്മദ് കുഞ്ഞിയും രണ്ടു മക്കളുമൊത്തു വാടകയ്ക്കു താമസിക്കുമ്പോഴാണു സംഭവം. കൊലയ്ക്കു ശേഷം ഭർത്താവിനെ കുറിച്ച‌് ഒട്ടേറെ നുണകൾ പറഞ്ഞാണു സക്കീന അയൽക്കാരെയും ബന്ധുക്കളെയും കബളിപ്പിച്ചത്. തുടർന്നു പല വാടകവീടുകളിൽ മാറി താമസിച്ചു. നിർധന കുടുംബാംഗമായിരുന്നു സക്കീന. വിവാഹ സമയത്തു തന്നെ മുഹമ്മദ് കുഞ്ഞിക്ക് ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു
ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. വസ്തു ഇടപാടുകൾ നടത്താൻ ഉമ്മറാണ് ഇവരെ സഹായിച്ചിരുന്നത്. മൂന്നിടത്തെ വസ്തുവകകൾ വിറ്റുകിട്ടിയ തുക മുഹമ്മദ് കുഞ്ഞിയെ കബളിപ്പിച്ച് ഉമ്മർ തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളിൽ ഉമ്മർ കാണിച്ച അമിതാവേശം പൊലീസിന് ഇയാളുടെ അടുത്തേക്കെത്താനുള്ള വഴി തുറന്നു.

കൊലപാതകം, പ്രേരണാക്കുറ്റം, തെ‌ളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യം കാസർകോട് എസ്ഐ അന്വേഷിച്ച കേസ് പിന്നീട് കോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചു. 2014 ഏപ്രിൽ മുതൽ ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈെസ്പിമാർ കേസിന്റെ ചുമതലയേറ്റെടുത്തു. സക്കീനയുടെയും ഉമ്മറിന്റെയും മൊലികളിലെ വൈരുധ്യം പൊലീസ് ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു.

കേസില്‍ രണ്ടാം പ്രതിയായ ഉമ്മര്‍ പെണ്‍വാണിഭം, മോഷണം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ള മുഹമ്മദ് കുഞ്ഞിയുമായി ഉമ്മര്‍ അടുത്തത് സ്വത്ത് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മുഹമ്മദ് കുഞ്ഞിയുടെ പേരിലുണ്ടായിരുന്ന വിവിധ സ്ഥലങ്ങള്‍ വിറ്റ പണം ഉമ്മര്‍ തട്ടിയെടുക്കുകയായിരുന്നു. ഡിവൈഎസ്പിക്കൊപ്പം എസ്.ഐമാരായ‌ പി.വി.ശിവദാസന്‍, ഷെയ്ഖ് അബ്ദുള്‍ റസാഖ്, പി.വി ശശികുമാര്‍ എന്നിവരും ഈ കൊലപാതകക്കേസിലെ സസ്പെന്‍സ് പൊളിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത മൂന്നാം പ്രതിയെ ജുവനൈല്‍ കോടതിയിലാണ് ‌ഹാജരാക്കിയത്.

സന്ദീപാനന്ദഗിരിയെ ആശ്രമത്തിലിട്ടു ചുട്ടുകൊല്ലാനാണ് അക്രമി സംഘം എത്തിയതെന്നും അദ്ദേഹം രക്ഷപെടാന്‍ കാരണക്കാരനായത് മാര്‍ ക്രിസോസ്റ്റം തിരുമേനിയാണെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍. ഒരുവിധത്തിലും സ്വാമിയോട് സംവദിച്ച് ജയിക്കാനാവില്ലെന്നു ബോദ്ധ്യമായപ്പോള്‍ ആശ്രമത്തെ അരക്കില്ലമാക്കി സ്വാമിയെ നിശബ്ദനാക്കാമെന്നായിരുന്നു അക്രമം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം. കാറുകള്‍ രണ്ടും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ ആളിപ്പടരുമ്പോള്‍ തടി കൊണ്ടു നിര്‍മ്മിച്ച മുകളിലത്തെ നില പൂര്‍ണമായും കത്തുമെന്നും സ്വാമി രക്ഷപെടില്ലെന്നും ക്രിമിനലുകള്‍ കരുതി. മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ക്ഷണം സ്വീകരിച്ച് ഒരു മതമൈത്രീ സംഗമത്തില്‍ പങ്കെടുക്കാനായി പോകാന്‍ നേരത്തെ എഴുന്നേറ്റതുകൊണ്ടു മാത്രമാണ് സ്വാമി ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്. ഇല്ലെങ്കില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവര്‍ക്ക് സംഘപരിവാര്‍ വിധിച്ച വധശിക്ഷയുടെ ആദ്യ ഇര സ്വാമി സന്ദീപാനന്ദഗിരിയാകുമായിരുന്നനെന്നും മന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

Image may contain: 5 people, people standing

സംഘര്‍ഷം സൃഷ്ടിക്കാന്‍ നടന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ആശ്രമത്തില്‍ റീത്തു കൊണ്ടു വെച്ച് പ്രകോപനമുണ്ടാക്കി. അതിനും മുമ്പ് ആശ്രമത്തിനുള്ളില്‍ ആര്‍എസ്എസ് ശാഖ നടത്താന്‍ സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം എത്തിയിരുന്നു. ശാഖ നടത്താന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ ലൈബ്രറി ഉപയോഗിക്കാമെന്നും എത്രപേര്‍ക്കു വേണമെങ്കിലും വന്നിരുന്നു പുസ്തകം വായിക്കാമെന്നും സ്വാമി അവര്‍ക്കു മുന്നില്‍ നിര്‍ദ്ദേശം വെച്ചു.

കുറുവടിയും വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്കെന്തു പുസ്തകം? എന്തു വായന? ആ സംസ്‌ക്കാരമുണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് ഈ സംഘടനയില്‍ തുടരാനാകുമോ?

സന്ദീപാനന്ദഗിരിയ്‌ക്കെതിരെ നടന്ന വധശ്രമം യഥാര്‍ത്ഥത്തില്‍ സുപ്രിംകോടതിയ്ക്കുള്ള മുന്നറിയിപ്പാണ്.

കോടതിയില്‍ തോറ്റാല്‍ കലാപം എന്നാണ് പരമോന്നത കോടതിയോടുള്ള വെല്ലുവിളി. കോടതിയില്‍ കേസു തോറ്റവരാണ് അക്രമം നടത്തുന്നതും ആസൂത്രണം ചെയ്യുന്നതും. ഈ വിധിയെ അനുകൂലിച്ച് അഭിപ്രായം പറയുന്നവരില്‍ കൊലപ്പെടുത്തേണ്ടവരുടെയും അക്രമിക്കേണ്ടവരുടെയും ഹിറ്റ്‌ലിസ്റ്റ് സംഘപരിവാര്‍ തയ്യാറാക്കിയെന്നു വേണം അനുമാനിക്കേണ്ടത്. ഇതാണോ ചില സംഘപരിവാര്‍ നേതാക്കള്‍ ചാനലില്‍ പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ ലുക്ക് ഔട്ട് നോട്ടീസ്? ഈ ഓലപ്പാമ്പു കണ്ട് ആരു ഭയന്നുപോകുമെന്നാണ് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്?

ഈ ഭീഷണിയ്ക്കു മുന്നിലൊന്നും ആരും കീഴടങ്ങാന്‍ പോകുന്നില്ല. അക്രമം ഭീരുവിന്റെ ആയുധമാണ്. ആശയപരമായ തങ്ങള്‍ കീഴടങ്ങിക്കഴിഞ്ഞുവെന്നാണ് ഈ അക്രമത്തിലുടെ സംഘപരിവാര്‍ ഏറ്റു പറയുന്നത്. വിയോജനങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തില്‍ നേരിടാന്‍ ഇനിയൊടവും അവരുടെ കൈയില്‍ ബാക്കിയില്ല. സംഘടിതമായ നുണപ്രചരണത്തിനും ചാനല്‍ മുറിയില്‍ നേതാക്കള്‍ മുഴക്കിയ ഭീഷണിയ്ക്കും ഭക്തജനങ്ങളും വിശ്വാസികളും പുല്ലുവിലപോലും കൊടുക്കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അവസാന ആയുധമായി അക്രമങ്ങളും കൊലപാതകങ്ങളും മാത്രമേ അവരുടെ കൈവശമുള്ളൂ.

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ആര്‍എസ്എസ് നശിപ്പിച്ച ആശ്രമം പഴയതിനേക്കാള്‍ പ്രൌഢിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നുറപ്പു വരുത്താന്‍ മതനിരപേക്ഷ മനസുകള്‍ കേരളത്തില്‍ ഒന്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലം അശുദ്ധമാക്കാനും മടിക്കില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ആള്‍ സ്വൈരവിഹാരം നടത്തുമ്പോള്‍, ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയെ അനുകൂലിച്ച വ്യക്തിയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം സമൂഹം തിരിച്ചറിയും. ഈ അക്രമം ആസൂത്രണം ചെയ്തവര്‍ എത്ര ഉന്നതരായാലും കണക്കു പറയിപ്പിക്കും.

എന്തു തെറ്റാണ് സന്ദീപാനന്ദഗിരി ചെയ്തത്? ഹിന്ദു ധര്‍മ്മശാസ്ത്രത്തിലെ പാണ്ഡിത്യത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം വാദമുഖങ്ങളുന്നയിക്കുന്നത്. അറിവും ചിന്തയുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങള്‍. വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്ക് അദ്ദേഹത്തോട് ആശയപരമായി ഏറ്റുമുട്ടി ജയിക്കാനാവില്ല. അതുകൊണ്ടാണ് ഇരുട്ടില്‍ പതുങ്ങിയെത്തി ആശ്രമവും കാറും കത്തിച്ചു കടന്നു കളഞ്ഞത്.

ഭരണഘടനയും അതിന്റെ മൂല്യങ്ങളുമൊന്നും സംഘപരിവാറിനു മനസിലാകുന്ന കാര്യങ്ങളല്ല. കൈയറപ്പു മാറിയ ഏതാനും ക്രിമിനലുകളെ കയറൂരിവിട്ട് ഭരണഘടനയ്ക്കുമേല്‍ അധികാരസ്ഥാപനമായി വാഴാമെന്നാണ് സംഘപരിവാറിന്റെ മോഹം. ചരിത്രവും ആചാരങ്ങളും നീതിശാസ്ത്രങ്ങളും വ്യാഖ്യാനിച്ച് ഒരു കാഷായ വസ്ത്രധാരി ഇന്ത്യന്‍ ഭരണഘടനയ്ക്കു പിന്തുണ നല്‍കുമ്പോള്‍ അക്കൂട്ടരുടെ അസഹിഷ്ണുത പരകോടിയിലെത്തുക സ്വാഭാവികം.

സന്ദീപാനന്ദഗിരി പങ്കെടുത്ത എല്ലാ ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാര്‍ വാദങ്ങള്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. വായനയുടെയും ചിന്തയുടെയും പാണ്ഡിത്യത്തിന്റെയും പിന്‍ബലമുള്ള അദ്ദേഹത്തിന്റെ വാദങ്ങളോട് സംവദിച്ചു ജയിക്കാന്‍ കുറുവടിയും വടിവാളും തെറിവിളിയും ആയുധമാക്കിയ ക്രിമിനലുകള്‍ക്ക് എങ്ങനെ കഴിയും?

ഇത് വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. സൌമ്യമായി, സമചിത്തതയോടെ, ആരോടും തികഞ്ഞ പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തി സംവദിക്കുന്ന സ്വാമിയും വേണ്ടിവന്നാല്‍ അമ്പലം മനഃപ്പൂര്‍വം അശുദ്ധമാക്കുമെന്നു ഭീഷണി മുഴക്കുന്ന ക്രിമിനലുകളും തമ്മില്‍ ഒരു താരതമ്യവുമില്ല.

ഈ അക്രമം സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്ന പ്രശ്‌നമല്ല. അക്രമികളോട് ഒരു ദയയുമില്ല. ശബരിമലയിലെ അക്രമങ്ങളോട് കാണിച്ച സംയമനം കേരളമാകെ കാട്ടുമെന്ന പ്രതീക്ഷ ക്രിമിനല്‍ പരിവാറിനു വേണ്ട. സന്ദീപാനന്ദഗിരിയ്ക്കു നേരെ നടന്ന അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും നിയമത്തിനു മുന്നിലെത്തും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്ടോപ് ആവശ്യപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്‍റെ പകയെന്നാണ് ബിഷപ്പിന്‍റെ വാദം. ഇന്നും ലാപ്ടോപ്പ് നൽകാന്‍ ബിഷപ്പ് തയ്യാറായില്ല. അഞ്ചാംതിയതിക്കകം ലാപ്ടോപ്പ് നല്‍കണമെന്ന് പൊലീസ് അന്ത്യശാസനം നൽകിയിരിക്കുന്നത്.

പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

201‌6ൽ ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നൽകിയെന്നും ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഉത്തരവിന്റെ പകർപ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതിന് ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി.

ബിഷപ്പ് ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് ഇത് തെളിയിക്കാൻ ലാപ്ടോപ്പ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

24 ദിവസത്തെ റിമാൻഡ് തടവിന് ശേഷമാണ് ബിഷപ്പ് ജാമ്യത്തിലിറങ്ങിയത്. കേരളത്തിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

ഗുഡ്ഗാവ് : കടം വാങ്ങിയ പണം തിരികെ ചോദിച്ച ബിസിനസ് പങ്കാളിയെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. പോലീസ് പിടിക്കാതിരിക്കാന്‍ കുറ്റക്യത്യത്തില്‍ പങ്കാളിയായ ഭാര്യയേയും പിന്നീട് ഇയാള്‍ കൊന്നു. ഏതാണ്ട് 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യയെ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി ഗുഡ്ഗാവ് സ്വദേശി ഹര്‍നേക് സിംഗ് പോലീസിനെ അറിയിക്കുന്നത്. വീട്ടിലെത്തിയ അജ്ഞാത സംഘം തന്നെയും ഭാര്യയെയും ആക്രമിച്ചെന്നും ഭാര്യ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ ഫോറന്‍സിക് വിദഗ്ദ്ധരുള്‍പ്പെടുന്ന സംഘം നടത്തിയ പരിശോധനയില്‍ മറ്റാരും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബോധ്യമായി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തന്റെ ബിസിനസ് പങ്കാളിയായ ജസ്‌കരണ്‍ സിംഗിന്റെ കൊലപാതകം കേസില്‍ പിടിക്കപ്പെടാതിരിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹര്‍നേക് സിംഗ് മൊഴി നല്‍കി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹര്‍നേക് സിങ്ങ് കൊല്ലപ്പെട്ട ജസ്‌കരണ്‍ സിങ്ങില്‍ നിന്നും 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹര്‍നേക് ഒഴിഞ്ഞുമാറി. ഒക്ടോബര്‍ 14ന് ജസ്‌കരണ്‍ ഹര്‍നേകിനെ വീട്ടില്‍ ചെന്നു കണ്ടു. വാക്കു തര്‍ക്കത്തിനിടെ ഹര്‍നേകും ഭാര്യയും സുഹൃത്തും ചേര്‍ന്ന് ജസ്‌ക്കരനെ കൊന്ന് 25 കഷ്ണങ്ങളാക്കി. പിന്നീട് മൃതദേഹം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു.

പോലീസ് പിടിയിലാകും മുന്‍പ് ആത്മഹത്യ ചെയ്യാമെന്നായിരുന്നു ഭാര്യയെ ഇയാള്‍ ചട്ടംകെട്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിന് ഭാര്യ തയ്യാറാകാതിരുന്നതോടെ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അജ്ഞാതരുടെ ആക്രമണമുണ്ടായതായി പോലീസിനെ അറിയിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്വന്തം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് കുണ്ടമണ്‍ കടവിലെ ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്. ഇതിന് പിന്നിൽ രാഹുൽ ഈശ്വറും, സംഘപരിവാർ ആണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.

സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സ്വാമി പറഞ്ഞു.

ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി നേരത്തെ പറഞ്ഞിരുന്നു.

ജലന്ധറില്‍ മരിച്ച ഫാ. കുരിയാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമക്ക് നേരെ ബിഷപ് അനുകൂലികളുടെ കയ്യേറ്റ ശ്രമം. ബിഷപ്പ് അനുകൂലികള്‍ സിസ്റ്ററെയും കൂട്ടരെയും ബലമായി പള്ളിമേടയില്‍ നിന്ന് പുറത്തിറക്കി. ഫാദര്‍ കാട്ടുതറയുടെ മരണം കടുത്ത മാനസിക പീഡനം മൂലമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.

ഫാ. കുര്യാക്കോസിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. പള്ളിമേടയില്‍ വെച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കാനൊരുങ്ങിയ സിസ്റ്റര്‍ക്കുനേരെ പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ടോമി ഉലഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇവര്‍ സിസ്റ്ററെയും കൂട്ടരെയും ബലമായി മേടയില്‍ നിന്ന് പുറത്താക്കി.

തന്റെ ഇടവകയാണെന്നും തനിക്കിവിടെ നില്‍ക്കാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ അനുപമ കരഞ്ഞു കൊണ്ട് പറഞ്ഞു. എന്നാല്‍ പള്ളി കോമ്ബൗണ്ടില്‍ നിന്നും പുറത്തിറങ്ങണമെന്നു ടോമി ഉലഹന്നാന്റെ നേതൃത്ത്വത്തിലെത്തിയ ബിഷപ്പ് അനുകൂലികള്‍ ആവശ്യപ്പെട്ടു. ഫാദര്‍ കുരിയാക്കോസ് കാട്ടുതറയുടെ മരണം മാനസിക പീഡനം മൂലമാണെന്ന് സിസ്റ്റര്‍ അനുപമ ആവര്‍ത്തിച്ചു. പള്ളി കോംപൗണ്ടില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയില്‍ വച്ചായിരുന്നു സംഭവം. തന്റെ അച്ഛന്റെ സ്ഥാനത്ത് കണ്ട വ്യക്തിക്കാണ് മരണം സംഭവിച്ചതെന്ന് വികാരനിര്‍ഭരയായി അനുപമ പറഞ്ഞു. ബിഷപ്പിനെതിരെ പ്രതികരിച്ചതിന് തനിക്കും ഭീഷണിയും അവഗണനയുമുണ്ടെന്ന് അനുപമ കരഞ്ഞുകൊണ്ട് പറഞ്ഞു.ഒടുവില്‍ സിസ്റ്ററെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം രംഗത്തെത്തിയാണ് ഇവരെ സുരക്ഷിതരായി തിരിച്ചയച്ചത്.

Copyright © . All rights reserved