പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജെസ്ന ജയിംസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിലെ ക്യാമറാ ദൃശ്യങ്ങളിലാണ് ജസ്നയുള്ളത്. ഈ കാമറാദൃശ്യങ്ങൾ നേരത്തെ ഇടിമിന്നലിൽ നഷ്ടപ്പെട്ടിരുന്നു.
പൊലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങൾ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44 ന് കടയുടെ മുന്നിലൂടെ പോകുന്ന ജസ്നയാണ് ദൃശ്യങ്ങളിൽ. ആറു മിനിറ്റുകൾക്ക് ശേഷം ഇവിടെ ജെസ്നയുടെ ആൺ സുഹൃത്തിനേയും ദൃശ്യങ്ങളിൽ കാണാം. പക്ഷേ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ ഇല്ലെന്നാണ് വിവരം. രാവിലെ ജെസ്ന ധരിച്ചിരുന്നത് ചുരിദാർ ആണെന്നാണ് എരമേലിയിൽ കണ്ടവരുടേയും മറ്റും മൊഴി.
എന്നാൽ മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജെസ്ന ധരിച്ചിരുന്നത് ജീൻസും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. ഇക്കാര്യം പൊലീസ് വീണ്ടും സ്ഥിരീകരിക്കും. നിർണായകമായ ഈ ദൃശ്യങ്ങളിൽ പ്രതീക്ഷ വക്കുകയാണ് പൊലീസ്.
മാർച്ച് 22 ന് മുണ്ടക്കയത്തെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജെസ്നയെ രാവിലെ 10.30 ന് എരുമേലിയിൽ ബസിൽ ഇരിക്കുന്നതായി കണ്ടെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു.
എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വേർപാടിൽ മനംനൊന്ത് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനുരാഗ് ശശിധരൻ എന്ന സഹപാഠിയുടെ കുറിപ്പിൽ അഭിമന്യുവിന് കൂട്ടൂകാർക്കിടയിലുള്ള സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്നു. അഭിമന്യുവിന്റെ ഫുട്ബോൾ കമ്പവും പാട്ടുകളും കുറിപ്പിൽ എടുത്തു പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം….
അഭി … നമ്മുടെ ഹോസ്റ്റൽ ഇപ്പോൾ നിശബ്ദമാണ് കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിവരെ നിന്റെ ഉച്ചത്തിലുള്ള ശബ്ദവും കളിയാക്കലുകളും പാട്ടും നിലച്ച് ഒരു ശ്മശാനമെന്നോണം എം സി ആർ വി വിറങ്ങലിച്ച് നിൽക്കുകയാണെടാ…
നമ്മൾ ഒന്നിച്ചിരുന്ന് ലോകകപ്പ് കാണുമ്പോൾ നീയുണ്ടാക്കുന്ന ആവേശം. നിന്റെ കളിയാക്കൽ ഭയന്നാണ് ഒരോരുത്തരും സ്വന്തം ടീം ജയിക്കാനാഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം പോർച്ചുഗൽ തോറ്റപ്പോൾ നീ നാട്ടിലായിരുന്നതിൽ ഞാൻ ആശ്വസിച്ചിരുന്നു. നാട്ടിൽ ചേച്ചിയുടെ കല്യാണ ഒരുക്കവും ഡിവൈഎഫ്ഐ സമ്മേളനവും കഴിഞ്ഞ് സ്റ്റീൽ ബോബിനെ കളിയാക്കാൻ ഞാൻ വരാം .ഞാനില്ലാത്തതിന്റെ പേരിൽ അധികം ആശ്വസിക്കണ്ട എന്ന് തലേന്ന് പറഞ്ഞാണ് നീ പോയത് ..
ഞായർ രാത്രി നിന്റെ കളിയാക്കൽ പേടിച്ച് ഞാൻ നിന്റെ മുന്നിൽപെടാതെ മാറി നിൽക്കുകയായിരുന്നു പക്ഷെ ആ ഒളിച്ച്കളിക്ക് അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. നീ എന്നെ കണ്ടെത്തി വയറു നിറച്ച് തന്നാണ് വിട്ടത് . അന്ന് ഞാൻ നിന്റെ ടീമായ കൊളംബിയ തോറ്റുപോകണേയെന്ന് പ്രാകിയിരുന്നു.. ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ കാണാൻ നീയില്ലാ… ഇന്ന് നിനക്ക് വേണ്ടി നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങൾക്ക് സന്തോഷിക്കാലോ …
ഉള്ളു നിറയെ സ്നേഹം നിറച്ച നിന്റെ നെഞ്ച് കുത്തി കീറിയ ക്രൂരതയ്ക്ക് പക്ഷെ നിന്റെയുള്ളിലെ സ്നേഹത്തിനെ നൻമയെ ഒരു പോറൽപോലും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെടാ.. നീ പോയ രാത്രി
ആ ആശുപത്രിക്ക് പുറത്ത് പെയ്ത മഴമുഴുവൻ നനഞ്ഞാണ് ഞങ്ങൾ നിന്നത് അന്ന് പെയ്തത് നീ തന്നെയാണ് നിന്റെയുള്ളിലെ നൻമയാണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് .
കോളേജ് വിട്ട് വൈകുന്നേരം ഹോസ്റ്റൽ ഗേറ്റിൽ നീ പാടിക്കൊണ്ടിരുന്ന വൈകുന്നേരങ്ങൾ. ഹോസ്റ്റലിലെ നടുമുറ്റത്ത് നമ്മൾ മഴ നനഞ്ഞ് പാടിയ കാലം …
മെസ്സില്ലാത്ത അവധികാലത്ത് കഞ്ഞിവെച്ച് കുടിച്ച് കഴിച്ചു കൂട്ടിയ രാത്രി .. അവധിക്ക് എല്ലാരും നാട്ടിൽപോയപ്പോൾ ട്രെയിനിൽ യാത്ര ചെയ്യാനാഗ്രഹിച്ച് കോഴിക്കോടെയും മലപ്പുറത്തേയും സുഹൃത്തുകളുടെ വീട്ടിലും സന്ദർശിച്ച് .അവസാനം എന്റെ വീട്ടിലുമെത്തി ആ അനുഭവങ്ങൾ മുഴുവൻ പറഞ്ഞ് ഇനി നാട്ടിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിപോയത് ഇപ്പോഴും ഓർമ്മകളിൽ അലയടിക്കുന്നുണ്ട് …
നിനക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു നിന്റെ നാട്ടിൽ നിലനിൽക്കുന്ന ജാതി വിവേചനം ഇല്ലായ്മ ചെയ്യണം .നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വരും തലമുറയെ മുഴുവൻ ആ വിപത്തിൽ നിന്ന് പുറത്തെത്തിക്കണം എന്നൊക്കെ നീ ആഗ്രഹിച്ചിരുന്നല്ലോ.. മഹാരാജാസിൽ ഡിഗ്രിയിലും പീജിയിലും പഠിക്കുന്ന പലരോടും തന്റെ നാട്ടിൽ വന്ന് ക്ലാസെടുക്കാൻ നീ ക്ഷണിച്ചിരുന്നു .. ഒരിക്കൽ എന്നോടും വരണമെന്ന് നീ പറഞ്ഞിരുന്നു അതൊക്കെ സാധിച്ചെടുക്കാൻ നീ ഇപ്പോൾ ഈ ഭൂമിയിലില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെടാ..
നിന്നെകുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല .ഇന്നലെ രാത്രി മുഴുവൻ നീ ഉറങ്ങുന്ന ജനറൽ ഹോസ്പിറ്റലിന്റെ പുറത്ത് ഞങ്ങളെല്ലാം കഴിഞ്ഞുപോയ നശിച്ച നിമിഷത്തെ പഴിച്ച് കാത്തിരുന്നു. എല്ലാം ഒരു ദുസ്വപ്നമാകണെയെന്ന് ആഗ്രഹിച്ച് നിന്റെ തിരിച്ച് വരവ് കൊതിച്ച്…നീ ഞങ്ങൾക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു വരാനിരിക്കുന്ന ചേച്ചിയുടെ കല്യാണത്തിന് മുഴുവൻ എം സി ആർ വി കാരെയും കൊണ്ടുപോകാൻ വണ്ടിയേർപ്പാടാക്കുമെന്നും ആ നാട് മുഴുവൻ നിങ്ങളെ ഞാൻ കാണിക്കുമെന്നും പറഞ്ഞ് ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു നീ, നിന്റെ സ്വർഗ്ഗത്തിലേക്ക് ആഘോഷപൂർവ്വം വരാൻ ഞങ്ങളും …
ഇന്നലെ നീ പറഞ്ഞ ആ മനോഹരമായ നാട്ടിലേക്ക് ഞങ്ങൾ വന്നിരുന്നു പക്ഷെ ആ യാത്രക്ക് നിന്റെ പാട്ടുകളുടെ അകമ്പടിയില്ലായിരുന്നു നിന്റെ തമാശകളും നിർദ്ദേശങ്ങളുമ്മില്ലായിരുന്നു പകരം തളംകെട്ടി നിൽക്കുന്ന മൗനവും ഘനീർഭവിച്ച ദുഖവും ചിതയിലേക്കെടുക്കുമുൻപ് നിനക്കായി നെഞ്ചുതട്ടി ഉറക്കെ വിളിക്കാൻ മനസ്സിൽ കെട്ടി നിൽക്കുന്ന മുദ്രാവാക്യങ്ങളും മാത്രമായിരുന്നു കൂട്ട്
അഭി ..
നീയെന്നും ഞങ്ങളിലുണ്ടാകും നിന്റെ ശബ്ദം നമ്മുടെ ക്യാമ്പസിൽ ഇപ്പഴും അലയടിക്കുന്നുണ്ടാകും മതേതര യൗവ്വന മഹാ സ്മാരകമായ മഹാരാജാസിൽ വർഗ്ഗീയതയുടെ വിഷവിത്തുപാകാനെത്തിയ നരഭോജികളെ ഇടനെഞ്ചുകൊണ്ട് നീ ചെറുത്ത ഈ ദിനം ..നിന്റെ ഉജ്വല രക്തസാക്ഷിത്വത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടും.
സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍നിന്നു കള്ളനോട്ട് നിര്‍മാണ യന്ത്രം പൊലീസ് പിടിച്ചെടുത്തു.നടി, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കളളനോട്ടുകളും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത കൊല്ലം മുളങ്കാടകത്തെ സീരിയല്‍ നടിയുടെ വീട് ഏറെ ദുരൂഹതകൾ നിറഞ്ഞതെന്ന് നാട്ടുകാർ. പിടിയിലായ നടിയുടെ അമ്മ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ക്ക് സമീപവാസികളുമായി യാതൊരു ബന്ധവുമില്ല.
സീരിയൽ നടിയായ മകൾ സൂര്യ ബെംഗളൂരുവിൽ താമസിക്കുന്നതിനാൽ രമാദേവിയും മറ്റൊരു മകൾ ശ്രുതിയും ബെംഗളൂരുവിലായിരുന്നെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. എന്നാല്‍ വീട്ടിലുളളപ്പോഴും അയല്‍ക്കാരുമായോ മറ്റ് ആരെങ്കിലുമായോ ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍പ്പോലും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഇവരുടേത്.
പഴയ കുടുംബവീട് ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവര്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ മോടിപിടിപ്പിച്ചെടുത്തത്. വീടിന് ചുറ്റും കെട്ടിപ്പൊക്കിയ കൂറ്റന്‍ മതിലും മതിലിനപ്പുറത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കടലാസു ചെടികളുമെല്ലാം വീട്ടിനകത്തെ കാഴ്ചകള്‍ പുറം ലോകത്തിന് മറച്ചു. നാട്ടുകാര്‍ക്ക് ഇവര്‍ ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പ്രയാസമായിരുന്നു.കുറേനാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു.
എന്നാൽ ഞായറാഴ്ച വൈകീട്ടോടെ വീട്ടിൽ ആളനക്കവും വെളിച്ചവും ഉണ്ടായിരുന്നു.വീടിന്റെ മുകള്‍ നിലയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. 500, 200 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങിയ പരിശോധന രാവിലെ പത്തുവരെ നീണ്ടു. ആറു മാസമായി ഈ വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി പൊലീസ് പറഞ്ഞു.
ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടി യന്ത്രവും പ്രിന്ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്‍കി. ഏഴു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. എട്ടു മാസമായി ഇതിന്റെ തയാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു.
ആറുമാസമായി ഈ വീട്ടിൽ കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നെന്ന് അന്വേഷണസംഘം പറയുന്നു. കള്ളനോട്ടടിക്കുന്ന ആധുനിക യന്ത്രമാണ് പോലീസ് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകളും അച്ചടിക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടർ, പ്രിന്റർ മഷി, റിസർവ് ബാങ്കിന്റെ വ്യാജ സീൽ തുടങ്ങിയവയും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇടുക്കിയിൽനിന്നെത്തിയ പ്രത്യേക അന്വേഷണസംഘമാണ് വീട്ടിൽ പരിശോധന നടത്തി രമാദേവിയെ കസ്റ്റഡിയിലെടുത്തത്.
നോട്ടടിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അണക്കരയില്‍ പിടിയിലായ ലിയോ അഞ്ചുവര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു. ഇതിലെ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്. നോട്ടടിക്കാന്‍ ഹൈദരാബാദില്‍നിന്ന് ഗുണമേന്മയേറിയ പേപ്പറും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുവന്നിരുന്നു. വാട്ടര്‍മാര്‍ക്ക് ഉണ്ടാക്കുവാനും ആര്‍.ബി.ഐ. മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങളും കംപ്യൂട്ടറും പ്രിന്ററും കൊല്ലത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ. 57 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്
സീരിയല്‍ മേഖലയുമായി ബന്ധമുള്ള വയനാട് സ്വദേശി ബിജു വഴിയാണ് കള്ളനോട്ട് സംഘത്തിലെ പ്രധാനികളിലൊരാളായ ലിയോയെ രമാദേവി പരിചയപ്പെടുത്. കള്ളനോട്ട് വിറ്റഴിച്ചു ലഭിക്കുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്നായിരുന്നു ധാരണ. അന്നു മുതല്‍ കള്ളനോട്ടടിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. അഞ്ചു വര്‍ഷം മുമ്പു ലിയോയുടെ കൈവശമുണ്ടായിരുന്ന കള്ളനോട്ടടി യന്ത്രം മോടി വരുത്തി സജ്ജമാക്കി.
ആഴ്ചകള്‍ക്കു മുമ്പ് അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പിടികൂടിയത്. അച്ചടിച്ച 57 ലക്ഷം രൂപ രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നീനുവിന് മാനസിക പ്രശ്‌നം ഉണ്ടെന്നാരോപിച്ച് അമ്മ രഹ്‌ന. കെവിന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രഹ്‌ന കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കാന്‍ ഹാജരായപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നറിയുന്നത് കൊണ്ടാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്നും കൊണ്ടു പോകാന്‍ ശ്രമിച്ചത്. നീനുവിനെ ചികിത്സക്ക് കൊണ്ടു പോയിട്ടുണ്ട്. നീനുവുമായി അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടെന്ന ആരോപണം തെറ്റാണ്. കെവിനുമായി അടുപ്പമുണ്ടെന്ന് നീനു പറഞ്ഞിട്ടില്ല. അറിയിച്ചിരുന്നെങ്കില്‍ ഉറപ്പായും വിവാഹം നടത്തി കൊടുക്കുമായിരുന്നു.’
മകന്‍ ഷാനു ഗള്‍ഫില്‍ നിന്നും വന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും, ഒളിവില്‍ പോയിട്ടില്ലെന്നും രഹ്‌ന പറഞ്ഞു. കെവന്‍ മരിച്ചതില്‍ ഭര്‍ത്താവും താനും മകനും കുറ്റക്കാരല്ല.
ചോദ്യം ചെയ്യലിനായി ഹാജരായ രഹ്‌നയെ കെവിന്‍ വധത്തില്‍ പ്രതി ചേര്‍ക്കേണ്ടതുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. മൊഴിയെടുക്കല്‍ കഴിഞ്ഞതിന് ശേഷമേ രഹ്‌നയുടെ പങ്കിനെ കുറിച്ച് അറിയാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
തെന്മല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ച കെവിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുളള സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
കൊലക്ക് മുന്‍പ് കെവിന്‍ ജോസഫിനെ നീനുവിന്റെ പിതാവ് ചാക്കോ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലക്ക് മുന്‍പ് ചാക്കോ കെവിനെ ഫോണില്‍ വിളിച്ച് നീനുവുമായുളള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേസില്‍ നീനുവിന്റെ അച്ഛനും സഹോദരനും പ്രതികളാണ്.
ആറ് വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹ നിശ്ചയം നടത്തി. പിന്നീട് കല്യാണച്ചടങ്ങുകളെ ചൊല്ലി യുവാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22) ആണ് മരിച്ചത്.
ആത്മഹത്യ ചെയ്ത യുവതി ഉഴമലയ്ക്കല്‍ കാരനാട് സ്വദേശിയും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനുമായ യുവാവുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ബന്ധുക്കള്‍ നിശ്ചയിച്ചിരുന്നു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാല്‍ കതിര്‍മണ്ഡപത്തിലെ വിവാഹച്ചടങ്ങുകള്‍ ചെയ്യാന്‍ വരന്റെ കുടുംബം വിസമ്മതം അറിയിച്ചുവെന്നു പൊലീസ് പറഞ്ഞു.
മിശ്ര വിവാഹിതരാണ് വരന്റെ മാതാപിതാക്കള്‍. ഇതിനെ തുടര്‍ന്നു വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് റദ്ദാക്കി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആര്‍ദ്രയുടെ ജന്മദിനമായ 16നു വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു.
തിങ്കള്‍ രാവിലെ ഫോണ്‍ ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമായതായി പൊലീസ് പറഞ്ഞു. ഇപ്പോള്‍ എത്തിയാല്‍ താന്‍ തൂങ്ങിനില്‍ക്കുന്നതു കാണാമെന്ന് ആര്‍ദ്ര വരനെ അറിയിച്ചുവെന്നാണു വരന്‍ പൊലീസിനു നല്‍കിയ മൊഴി. ആര്‍ദ്രയുടെ മാതാപിതാക്കള്‍ ജോലിക്കു പോയിരുന്നതിനാല്‍ സംഭവ സമയം വീട്ടില്‍ ആളില്ലായിരുന്നു. ആര്‍ദ്രയുടെ ഉള്ളില്‍ വിഷം ചെന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കള്‍ ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു.
ചെങ്ങന്നൂരില്‍ സഹായിച്ച ഓര്‍ത്തഡോക്‌സ് സഭയെ പിണറായിക്ക് ഭയമോ. അറസ്റ്റിന് അനുമതി വൈകുമ്പോള്‍ വൈദികര്‍ക്ക് രക്ഷപെടാനുള്ള സമയമാണ് ലഭിക്കുന്നത്. അന്വേഷണ സംഘത്തലവന്‍ ഐജി ശ്രീജിത്ത് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തിയത് അറസ്റ്റിന് സഭയുടെ സഹകരണം തേടി. കോട്ടയം ദേവലോകത്തെ അരമനയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസന്വേഷണവുമായും നിയമനടപടികളുമായും പൂര്‍ണമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി ഐജി വ്യക്തമാക്കി. അന്വേഷണ സംഘം വൈദികര്‍ക്കെതിരെ തിരുവല്ല ഫസ്റ്റ് ക്ലാസ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ജി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.
കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഓര്‍ത്തഡോക്‌സ സഭയിലെ അ!ഞ്ചു വൈദികരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ കുറ്റാരോപിതരായ നാല് വൈദികരില്‍ ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. ഏബ്രഹാം വര്‍ഗീസാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വെദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പ്രതികള്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ സത്യവാങ്മൂലം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ ബാലിശമായ ആക്ഷേപങ്ങള്‍ മാത്രമേ വൈദികര്‍ക്കെതിരെയുള്ളുവെന്നും എന്നാല്‍ യുവതിയുടെ മൊഴി ലഭിക്കാതെ അത് വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്നും കോടതി അറിയിച്ചു. യുവതിയുടെ സത്യപ്രസ്താവന എന്ന നിലയില്‍ മുദ്രപത്രത്തില്‍ ഹാജരാക്കിയത് വിശ്വാസത്തിലെടുക്കാനാവില്ല. മൊഴി തന്നെയാണ് നിയമപരമായി നിലനില്‍ക്കുന്നത്. അതുകൊണ്ട് യുവതിയുടെ വിശദമായ മൊഴി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അത് ഗൗരവപരമായ കുറ്റമല്ല. അതുകൊണ്ട് അറസ്റ്റ് തടയണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എഫ്.ഐആര്‍ ഇട്ടതിന്റെ മഷി ഒണങ്ങിയിട്ടില്ലെന്നും അറസ്റ്റ് തടയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൊഴിയുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ നാല് ദിവസം വേണമെന്ന് സര്‍ക്കാര്‍ അറിയ്ച്ചു. തുടര്‍ന്ന് വിശദമായ മൊഴിപ്പകര്‍പ്പ് ലഭിച്ച ശേഷം തിങ്കളാഴ്ച പരിഗണിക്കാനായി കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്
എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.
ചെസ്റ്ററിലെ കൗന്റെസ് ഹോസ്പിറ്റലിലാണ് നവജാതശിശുക്കളെ വനിതാ കെയർ വർക്കർ അപായപ്പെടുത്തിയത്. ജൂൺ 2015 നും ജൂൺ 2016നും ഇടയിലാണ് സംഭവം നടന്നത്. ഇതു കൂടാതെ 15 ഓളം ശിശുക്കൾക്ക് ഉണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് ചെസ്റ്റർ പോലീസ് കെയർ വർക്കറെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായിരിക്കുന്നത് ഡോക്ടറോ, നഴ്സോ, മറ്റു കെയർ വർക്കറോ ആണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിലാണ്.
ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിന് അടുത്തുള്ള ഒരു പ്രോപ്പർട്ടി പോലീസ് സീൽ ചെയ്തിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. വളരെ സങ്കീർണ്ണമായ അന്വേഷണമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.കുടുംബത്തിന്റെ അന്ധവിശ്വസവും വിഭ്രാന്തിയും ലോകാവസാന ഭീതിയുമാണ് തൂങ്ങിമരണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം 77 കാരി നാരായണ്‍ ദേവിയുടെ ഇളയമകന്‍ ലളിത് ഭാട്ടിയയിലേക്കാണ് നീളുന്നത്. ഭാട്ടിയയുടെ അന്ധവിശ്വാസവും ഉന്മാദവും അബദ്ധ വിശ്വാസവുമായിരുന്നു മരണത്തിലേക്ക നയിച്ചതെന്നാണ് സൂചനകള്‍. വീട്ടില്‍ നിന്നും കണ്ടെടുത്ത ഒരു കുറിപ്പാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ ബുരാരിയിലെ വീട്ടില്‍ ഞായറാഴ്ചയാണ് 77 കാരി നാരായണ്‍ ദേവിയേയും മക്കളെയും കൊച്ചുമക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണ്‍ ദേവിയെ മാത്രം കിടക്കയില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലും മറ്റുള്ളവരെ കെട്ടിത്തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു. ഈ കൂട്ട ആത്മഹത്യ പ്‌ളാന്‍ ചെയ്തത് 45 കാരനായ ലളിത് ഭാട്ടിയയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് മൗനവ്രതം പ്രഖ്യാപിച്ച ലളിത് അടുത്ത കാലത്ത് സംസാരം തുടങ്ങിയിരുന്നു.
മരണമടഞ്ഞ പിതാവിന്റെ ആത്മാവുമായി സംസാരിക്കുമായിരുന്നു എന്ന് അവകാശപ്പെട്ടിരുന്ന ലളിത് ഭാട്ടിയ പിതാവ് തനിക്ക് സന്ദേശങ്ങള്‍ നല്‍കാറുണ്ട് എന്ന് പറഞ്ഞ് മറ്റുള്ള കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റേത് എന്ന് കരുതുന്ന ഒരു കുറിപ്പില്‍ അന്ത്യവിധിയെക്കുറിച്ച് പ്രവചിക്കുകയും അതില്‍ നിന്നും രക്ഷപ്പെടാന്‍ കുടുംബത്തെ ഉപദേശിക്കുകയും ചെയ്തിരുന്നു. ” അന്ത്യസമയത്ത് അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമ്ബോള്‍ ആകാശത്തിന്റെ കിളിവാതില്‍ തുറക്കപ്പെടും. ഭൂമി കുലുങ്ങും. പക്ഷേ ഭയപ്പെടാതെ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കണം. അപ്പോള്‍ ഞാന്‍ വന്ന നിന്നെയും മറ്റുള്ളവരെയും മുകളിലേക്ക് കൊണ്ടുപോകും.” പിതാവ് നല്‍കിയ സന്ദേശമായി രേഖപ്പെടുത്തിയ ലളിത് ഭാട്ടിയയുടെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്തു വര്‍ഷം മുൻപ് മരിച്ച പിതാവില്‍ നിന്നുള്ള വെളിപാട് എന്നു പറഞ്ഞാണ് ലളിത് ഭാട്ടിയ എല്ലാം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പിതാവില്‍ നിന്നും തനിക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നതായി ഇയാള്‍ കുടുംബാംഗങ്ങളെ പറഞ്ഞു ധരിപ്പിച്ചു. അന്ധവിശ്വാസികളായിരുന്ന കുടുംബം ലോകാവസാനം വരുമെന്നും വിശ്വസിച്ചു. മിക്കവാറും മൗനവൃതത്തിലായിരുന്ന ലളിത് തന്റെ പലചരക്ക് കടയില്‍ വരുന്നവരോട് പോലും കുറിപ്പിലൂടെയായിരുന്നു സംസാരിച്ചിരുന്നത്. സംഭവത്തില്‍ ലളിത് ഭാട്ടിയയ്ക്ക് നിര്‍ദേശം നല്‍കിയത് ഒരു ആള്‍ദൈവം ആണെന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.
പ്രദേശത്ത് ഏറ്റവും സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ് ഭാട്ടിയ കുടുംബം. തലേന്നു രാത്രിയും ഏറെ സന്തോഷത്തോടെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. കുടുംബത്തില്‍ അടുത്തു തന്നെ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു ഈ ദുരന്തം.രാജസ്ഥാനില്‍ നിന്നുള്ള ഭാട്ടിയ കുടുംബം 22 വര്‍ഷം മുന്‍പാണു ബുരാരിയിലെ സന്ത് നഗറില്‍ എത്തിയത്.
എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77) യുടെ മൃതദേഹമാണ് കഴുത്തു ഞെരിച്ച നിലയില്‍ തറയില്‍ കിടന്നത്. ഇവരുടെ മകള്‍ പ്രതിഭ(57) ആണ്‍മക്കളായ ഭവ്‌നേഷ്(50) ലളിത് ഭാട്ടിയ(45) ഭവ്‌നേഷിന്റെ ഭാര്യ സവിത (48) ഇവരുടെ മക്കളായ മീനു(23) നിധി(25) ധ്രുവ്(15) ലളിതിന്റെ ഭാര്യ ടിന(42) മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജലന്ധര്‍ ബിഷപിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കുന്നതിനുളള പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. രഹസ്യമൊഴി ലഭിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുളള നീക്കം പൊലീസ് തുടങ്ങും. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ചാലക്കുടിയിലും പരിശോധന നടത്തും.
കന്യാസ്ത്രിയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജലന്തര്‍ ബിഷപ്പിനെതിരെ കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിന് സാധ്യത തെളിയുന്നത്. 13 തവണയും ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിന്് വിസിറ്റേഴ്‌സ് റജിസ്റ്റര്‍ തെളിവാണ്. വൈദ്യപരിശോധന റിപ്പോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു. ഇത് കൂടാതെ ബിഷപ്പ് ഫോണ്‍ സെക്‌സിന് പ്രേരിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്.
കന്യാസ്ത്രിയുടെ ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. 2014 ഏപ്രില്‍ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ചാലക്കുടിയില്‍ സഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് അന്വേഷണം സംഘം ചാലക്കുടിയിലെത്തുക. കന്യാസ്ത്രിയുടെ രഹസ്യമൊഴിയും ബിഷപ്പിന്റെ അറസ്റ്റില്‍ നിര്‍ണായകമാകും. പീഡനത്തിനിരയായ കാലയളവില്‍ പരാതിക്കാരിക്കൊപ്പം മൂന്ന് കന്യാസ്ത്രികളാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു രണ്ടുപേരുടെ മൊഴിയും അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. തെളിവുകള്‍ ശേഖരിച്ച ശേഷം ബിഷപ്പിനെ ജലന്തറിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സിഗററ്റ് പേപ്പറിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ ഇന്ത്യക്കാരനായ ഷോപ്പ് ജീവനക്കാരനെ ഇടിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി ചിരിച്ച് കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. 16 വയസ്സുള്ള പ്രതിയാണ് കൊലപാതകം ഒരു തമാശയായി ആസ്വദിച്ചത്. 18 വയസ്സില്‍ താഴെ പ്രായമുള്ളതിനാലാണ് പ്രതിക്കും കൂട്ടുകാര്‍ക്കും റിസ്ല പാക്കറ്റ് വില്‍ക്കാന്‍ വിജയ് കുമാര്‍ പട്ടേല്‍ വിസമ്മതിച്ചത്.
എന്നാല്‍ ഇതില്‍ രോഷാകുലരായ പ്രതികള്‍ കടയുടെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് 49-കാരനായ വിജയ് കുമാറിനെ മുഖത്ത് പ്രതി ഇടിച്ചത്. അക്രമം പ്രതീക്ഷിക്കാതിരുന്ന ഇദ്ദേഹം കൈകള്‍ പോക്കറ്റില്‍ ഇട്ട് നില്‍ക്കവെയായിരുന്നു അക്രമം. ഇടിയേറ്റ് പിന്നിലേക്ക് മറിഞ്ഞുവീണ വിജയുടെ തല നടപ്പാതയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
നോര്‍ത്ത് ലണ്ടന്‍ മില്‍ ഹില്ലില്‍ ബോധംകെട്ടുകിടന്ന വിജയ് കുമാറിനെ വഴിയരികില്‍ ഉപേക്ഷിച്ച് 16-കാരനും, രണ്ട് സുഹൃത്തുക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ചിരിച്ച്, തമാശ പറഞ്ഞ് നടന്ന കാര്യങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയാണ് പോയതെന്ന് പ്രോസിക്യൂട്ടര്‍ ലൂയിസ് മാബ്ലി വ്യക്തമാക്കി. തലച്ചോറിന് ഗുരുതരമായ പരുക്കേറ്റ പട്ടേല്‍ അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
ഈ വര്‍ഷം ജനുവരി 6-ന് നടന്ന ക്രൂരമായ കൊലപാതകം സിസിടിവിയില്‍ പതിഞ്ഞിരുന്നു. മുഖത്തും, താടിയെല്ലിനുമാണ് ഇടിയില്‍ ഇദ്ദേഹത്തിന് പരുക്കേറ്റത്. റിസ്ല പേപ്പറുകള്‍ വാങ്ങാനെത്തിയ പ്രതികളുടെ ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ ഇവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സിഗററ്റ് പേപ്പര്‍ നല്‍കാന്‍ കഴിയില്ലെന്ന് കടയുടമ വ്യക്തമാക്കി. പുകയില ഉത്പന്നങ്ങള്‍ വാങ്ങാന്‍ കുറഞ്ഞത് പതിനെട്ട് വയസ്സാവണം എന്ന നിയമം ഉള്ളതിനാലാണ് കടയുടമ സിഗരറ്റ് പേപ്പര്‍ നല്‍കാതിരുന്നത്. ഇതോടെ പ്രതി അസഭ്യം പറഞ്ഞ് ഷോപ്പിന്റെ ചില്ലില്‍ ഇടിച്ചു. കുട്ടികളെ പറഞ്ഞുവിടാനാണ് ഷോപ്പ് അസിസ്റ്റന്റായ പട്ടേലിനെ നിയോഗിച്ചത്.
സ്ഥലത്തെത്തിയ പോലീസും പാരാമെഡിക്കുകളും പട്ടേലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.