Crime

ഗള്‍ഫിലെ ജോലി മതിയാക്കി പുതിയ ബിസിനസ് തുടങ്ങാന്‍ ബാംഗ്ലൂര്‍ പോയ യുവാവിനെ കാണാതായതായി പരാതി. മലപ്പുറം ചങ്ങരംകുളത്തിന് സമീപം കാളാച്ചാല്‍ കൊടക്കാട്ട്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി (35)യെ ആണ് കാണാതായത്. ഏപ്രില്‍ 5 മുതലാണ് ഇയാളെ കാണാതായത്. ഗള്‍ഫിലെ ജോലി മതിയാക്കി ബാംഗ്ലൂരില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ സുഹൃത്തുക്കളുമൊന്നിച്ച്‌ പോയതായിരുന്നു മുഹമ്മദ് ഷാഫി.

ഇതിനിടയില്‍ ബാംഗ്ലൂരിലെ താമസസ്ഥലത്തുനിന്നും ബാഗുമായി മുഹമ്മദ് ഷാഫിയെ കാണാതാകുകയായിരുന്നു. ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍ ഇതുവരെ. ഇന്നലെയാണ് യുവാവിനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ ചങ്ങരംകുളം പോലീസില്‍ പരാതിനല്‍കിയത്. പ്രതീക്ഷിച്ച രീതിയില്‍ ഫണ്ട് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ഏറെ വിഷമത്തിലായിരുന്നു ഇയാള്‍ എന്ന് പറയപ്പെടുന്നു.

ബാംഗ്ലൂരിലുള്ള സുഹൃത്തുക്കള്‍ വഴിയും യുവാവിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ യുവാവിനെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ചങ്ങരംകുളം പോലീസിന്റെ 0494 2650437 എന്ന നമ്പറിലോ ബന്ധുക്കളുടെ 7907752350, 9633429636, 9633439207 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് ചങ്ങരംകുളം പോലിസ് അറിയിച്ചു.

കളിയാക്കിയതിനെ ചൊല്ലി നടന്ന വാക്കുതർക്കത്തിനൊടുവിൽ ഒൻപത് വയസുകാരനെ 12 വയസുളള രണ്ട് ആൺകുട്ടികൾ ചേർന്ന് തല്ലിക്കൊന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മീററ്റിലെ ലിസാറിഗേറ്റ് പൊലീസ് സ്റ്റേഷന് സമീപം ഈ മാസമാദ്യമാണ് ഈ സംഭവം നടന്നത്.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടി കുറ്റവാളികളെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി. ഏപ്രിൽ 19 ന് കുട്ടിയെ കാണാതായതിന് തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

തിരച്ചിലൊനൊടുവിൽ സദർ ബസാർ ഏരിയയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിലുളള മുറിവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

കുട്ടിയെ അവസാനമായി കണ്ടത് അയൽവാസിയായ കുട്ടിക്കൊപ്പമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അയൽവാസിയായ മറ്റൊരു കുട്ടിയും താനും ചേർന്ന് ഇമ്രാൻ എന്ന ഒൻപത് കാരനെ കൊലപ്പെടുത്തിയതാണെന്ന് ഈ കുട്ടി കുറ്റസമ്മതം നടത്തി.

ഏപ്രിൽ 18 ന് ഇവർ താമസിക്കുന്ന ഫ്ലാറ്റ് കെട്ടിടത്തിന്റെ മുകളിലേക്ക് ഇമ്രാനെ കൂട്ടിക്കൊണ്ട് പോയ ശേഷം കഴുത്തറുക്കുകയായിരുന്നുവെന്നാണ് ഇരുവരും പൊലീസിനോട് സമ്മതിച്ചത്. പിന്നീട് മൃതദേഹം ചാക്കിൽ പൊതിഞ്ഞുകെട്ടിയെ ശേഷം സ്കൂട്ടറിൽ കൊണ്ടുപോയി വിജനമായ സ്ഥലത്ത് തളളുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷാഭീഷണിയുള്ളതായി സൂചന.  തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍ ഉള്‍പ്പെടെ ഒന്നുരണ്ടുപേര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി സൗമ്യക്കുവേണ്ടി ആളൂര്‍ എത്തുമെന്ന് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ആളൂരും അദ്ദേഹത്തിന്റെ മാനേജര്‍ ജോണിയും അക്രമിക്കപ്പെടാനോ വധിക്കപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു അങ്ങോട്ട് പോകരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് അടുത്ത അഞ്ചു ദിവസത്തേക്ക് അദ്ദേഹം ഈകേസിനു പോകില്ലെന്ന് അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത പ്രൈവറ്റ് സെക്യൂരിറ്റിയിലും പോലീസ് പ്രൊട്ടെക്ഷനിലും ആകും അദ്ദേഹം കോടതിയില്‍ ഹാജരാകുക. ബോംബെ ആസ്ഥാനമായ ഒരു കമ്പനിക്കാണ് അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതല.  മുന്‍പ് എറണാകുളത്തു വക്കീലിനെ തട്ടിക്കൊണ്ടു പോയ കേസിലും വധഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ടും അവിടെ ചെന്ന് പ്രതിക്ക് വേണ്ടി വക്കാലത്ത് ഇട്ട് ആളെ ഇറക്കിയ ചരിത്രവും ആളൂരിന് ഉണ്ട്.

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ഒരു മിസിംഗ് കേസ് എന്ന രീതിയിൽ പതിവ് അന്വേഷണത്തിലായിരുന്നു പൊലീസിന് വഴിത്തിരിവായത് പനത്തുറയിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഫോൺ കോൾ. കോവളത്തിനടുത്ത് പനത്തുറ പുനംതുരത്തിലെ ചെന്തിലക്കരിയിലെ കണ്ടൽകാട്ടിൽ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടു എന്നായിരുന്നു തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺകോൾ. ഫോൺ കോളിന് പിന്നാലെ എസ്.ഐയും സംഘവും ചെന്തിലക്കരിയിലേക്ക് പാഞ്ഞു.

വിദേശ മോഡൽ വസ്ത്രങ്ങളും ചെമ്പിച്ച മുടിയും. പ്രാഥമിക പരിശോധനയിൽ വിദേശ വനിതയുടേതാണെന്ന സംശയം ഉടലെടുത്തു. ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന സംശയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കണ്ടൽകാട്ടിൽ ശിരസറ്റ നിലയിലായിരുന്നു മൃതദേഹം. അതോടെ ദുരൂഹത മണത്തു. പെട്ടെന്ന് ആർക്കും കടന്നുചെല്ലാൻ പറ്റാത്ത കണ്ടൽകാട്ടിൽ സ്ഥലപരിചയമില്ലാത്ത ലിഗ എങ്ങനെ എത്തപ്പെട്ടു എന്ന ചിന്തയിൽ അന്വേഷണം തുടങ്ങി. അതിനിടെ ലിഗയ്ക്കുവേണ്ടിയുള്ള തെരച്ചിലിനായി കാസർകോട്ട് ഉണ്ടായിരുന്ന ഭർത്താവ് ആൻഡ്രുവിനെയും സഹോദരി ഇലിസയേയും വിവരം അറിയിച്ചു. ഇരുവരും അടുത്തദിവസം തലസ്ഥാനത്തെത്തി. വസ്ത്രങ്ങളും മുടിയും കണ്ട് മൃതദേഹം ലിഗയുടെതാണെന്ന് തിരിച്ചറിഞ്ഞു.

അവരിൽ നിന്ന് പുതിയ വിവരങ്ങൾ കിട്ടി. മൃതദേഹത്തിനരികെ കാണപ്പെട്ട ചെരിപ്പ്, മാല, ഓവർകോട്ട് എന്നിവ ലിഗയുടേതല്ല. അതോടെ സംഭവത്തിന് പിന്നിൽ മറ്റാർക്കോ ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലിസ് നീങ്ങി. അതിനിടെ മൃതദേഹം ലിഗയുടേതാണോ എന്ന് ഉറപ്പിക്കാൻ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ഡി.എൻ.എ ടെസ്റ്റ് നടത്തി. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ലിഗയുടെ കഴുത്തെല്ലിന് ഉണ്ടായ തിരിവും പേശികളിൽ കാണപ്പെട്ട ബലപ്രയോഗ ലക്ഷണങ്ങളും തലച്ചോറിലെ ഗ്രന്ഥികളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ പുറത്തുവന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നായിരുന്നു അതിലെ സൂചന.

അതോടെ കൊലപാതകമാണെന്ന നിഗമനത്തിൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. ലിഗ കോവളത്ത് നിന്ന് സിഗററ്റും വെള്ളവും വാങ്ങിയ സൂചനകൾ അങ്ങനെ കിട്ടി. കോവളം ബീച്ചിൽ ചുറ്റിത്തിരിയുന്ന ഗൈഡുകൾ ആരെങ്കിലും വശീകരിച്ചിരിക്കുമോ എന്ന സാദ്ധ്യത പരതി. അത് ശരിയായ വഴിയായിരുന്നു. ഇത്തരത്തിലൊരാൾ ലിഗയുമായി ബീച്ചിൽ സംസാരിക്കുന്നത് കണ്ടെന്ന വിവരം കിട്ടി. ഇയാളെ തിരിച്ചറിഞ്ഞു. എന്നാൽ, ആൾ മുങ്ങിയതായി കണ്ടെത്തി. മറ്റുചില കേസുകളിൽ പ്രതിയാണെന്ന് കൂടി തിരിച്ചറിഞ്ഞതോടെ സംശയം ബലപ്പെട്ടു.

ജമ്മു കാശ്മീര്‍: കത്വ ബാലാത്സംഗക്കൊല ആസൂത്രണം ചെയ്തത് പ്രതികളിലൊരാളായ സഞ്ജി റാമെന്ന് അന്വേഷണ സംഘം. ഇയാളുടെ മകനും ക്രൂരകൃത്വത്തില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയവരില്‍ മകന്‍ ഉള്‍പ്പെട്ടതിനാല്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതും സഞ്ജി റാമാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

8 വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വരുന്നത് സഞ്ജി റാമിന്റെ മകനും മരുമകനും ഉള്‍പ്പെടുന്ന സംഘമാണ്. കുട്ടിയെ ഇയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലാണ് പാര്‍പ്പിച്ചത്. തട്ടിക്കൊണ്ടു വന്ന് നാല് ദിവസത്തിന് ശേഷമാണ് സഞ്ജി റാം ഇക്കാര്യം അറിയുന്നത്. മകനും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് അറിഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു.

സഞ്ജി റാമും മകനും, പ്രായപൂര്‍ത്തിയാവാത്ത ഇവരുടെ ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേരാണ് ഇപ്പോള്‍ കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്നത്. ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ ഈ മേഖലകളില്‍ നിന്ന് കുടിയിറക്കാന്‍ പെണ്‍കുട്ടിയെ ആക്രമിച്ച് ഭീതി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേരളത്തിലേക്ക് ചികിത്സയ്ക്ക് എത്തിയ വിദേശ വനിത ലീഗയുടേത് കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ആകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ പൊലീസ് നല്‍കുന്ന സൂചന. ലീഗയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്മാരും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി. പ്രകാശ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിച്ചതിന് ശേഷം സമഗ്രമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി പൊലീസ് കണ്ടെത്തിയിരുന്നു. തോണിയില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ലിഗയെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന പത്തോളം പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ലീഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു വരികയാണ്. ലീഗയുടെ മരണത്തിന് പിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നു മുതല്‍ ഇവരില്‍ പലരും ഒളിവില്‍ പോയതും ലീഗയുടേതു കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നു.

എന്നാല്‍ ലീഗയുടെ മരണത്തില്‍ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും ലീഗയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചില്ലെന്നുമാണ് മന്ത്രി ആരോപിച്ചത്.

ഹൈദരാബാദ്: പതിനാലുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീരസ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ കുശാല്‍ എന്നയാളാവ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീരവാദം മുഴക്കിയത്. അവധിക്ക് വന്ന ബന്ധുവായ പതിനാലുകാരനുമായി ലൈംഗിക വേഴ്ച നടത്തിയെന്നും പയ്യന്റെ ആദ്യത്തെ ലൈംഗികാനുഭവം ആയിരുന്നെന്നുമാണ് ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തുറന്ന് പറഞ്ഞത്.

ബാലരതി എന്ന ക്രിമിനല്‍ കുറ്റകൃത്യം ചെയ്തിട്ടും ഗ്രൂപ്പിലെ പല അംഗങ്ങളും ഇയാളെ അഭിനന്ദിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ചിലര്‍ മാത്രം എതിര്‍പ്പ് രേഖപ്പെടുത്തി. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് പോയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. സൈബരാബാദ് പോലീസ് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ബലാല ഹക്കുല സംഘം എന്ന എന്‍.ജി.ഒ സംഘടന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിക്കാലത്ത് ബാലരതിക്ക് ഇരയായിട്ടുള്ള ഒരു ഗ്രൂപ്പ് അംഗം തന്നെയാണ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് തങ്ങള്‍ക്ക് എത്തിച്ചു തന്നതെന്ന് എന്‍.ജി.ഒ സംഘടന വെളിപ്പെടുത്തി. ഏപ്രില്‍ 18നാണ് സംഘടനയ്ക്ക് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

കോഴിക്കോട് കൊടുവള്ളിയിൽ വീട്ടമ്മയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. ഭർത്താവുമായി പിണങ്ങി ഒറ്റക്ക് താമസിച്ചിരുന്ന യുവതിയെ ബന്ധുക്കൾ ഉൾപ്പെടെ ആറംഗ സംഘമാണ് ഒരു കടയുടെ മുകളിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ് യുവതി കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജനുവരി മുപ്പതിനാണ്​ കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. അതേസമയം ഈ മാസം 24 ന് ചൊവ്വാഴ്ച വൈകീട്ടാണ്​ യുവതി കൊടുവള്ളി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് ഇവരെ ബുധനാഴ്ച മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കിയതായി കൊടുവള്ളി സി.ഐ. ചന്ദ്രമോഹൻ അറിയിച്ചു.

കൊട്ടിയം കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി -ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21) മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. അടുത്തു തന്നെ വിവാഹം നടക്കാനിരുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവാണ് അറസ്റ്റിലായത്. വെളിനല്ലൂര്‍ മീയന മൈലോട് സിത്താര ഹൗസില്‍ ജെനിത്തിനെ (29) കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് അറസ്റ്റ്. കാണാതായ ദിവസം രാവിലെ പെട്രോള്‍ പമ്പില്‍വച്ച് ഒരു യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത് കേസില്‍ നിര്‍ണായക തെളിവായി. ഈ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജെനിത്ത് പിടിയിലാകുന്നത്.

ജെനിത്തും വിജിയും നേരത്തേ അടുപ്പത്തിലായിരുന്നു. വിജിയുടെ വിവാഹം മേയ് 18ന് നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജെനിത്തുമായുള്ള ബന്ധം യുവതി ഉപേക്ഷിച്ചിരുന്നു. 18ന് വൈകിട്ട് കൊട്ടിയം ജംഗ്ഷന് സമീപത്തെ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ വിജിയുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ജെനിത്ത് ഊരിയെടുത്തു. വിജിയെ ബൈക്കില്‍ കയറ്റി അടുത്തുള്ള ക്ഷേത്രത്തിന് സമീപം കൊണ്ടുപോയി സംസാരിച്ചെങ്കിലും ജെനിത്തുമായി അടുപ്പം തുടരാന്‍ പെണ്‍കുട്ടി തയാറായില്ല. സ്‌കൂട്ടറിന്റെ താക്കോല്‍ തിരിച്ച് നല്‍കാന്‍ ഇയാള്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് താക്കോല്‍ തന്നില്ലെങ്കില്‍ തന്നെ ഇനി ആരും കാണില്ലെന്ന് പറഞ്ഞ് വിജി ഇത്തിക്കര ഭാഗത്തേക്ക് ബസ് കയറി പോയി.

പിന്നീട് ആറ്റില്‍ച്ചാടി മരിക്കുകയായിരുന്നു. മൃതദേഹം ആറ്റില്‍ കണ്ടെത്തിയ ദിവസം രാവിലെ വിജി ജോലി ചെയ്തിരുന്ന ലാബിലേക്ക് ഫോണില്‍ വിളിച്ച് വിജി വന്നിട്ടുണ്ടോ എന്ന് ജെനിത്ത് അന്വേഷിച്ചിരുന്നു. വന്നിട്ടില്ലെന്ന് അറിഞ്ഞ് യുവതിയുടെ സ്‌കൂട്ടറില്‍ ഇത്തിക്കരയെത്തിയപ്പോള്‍ ബന്ധുക്കള്‍ പാലത്തിനടുത്ത് നില്‍ക്കുന്നത് കണ്ട് സ്‌കൂട്ടര്‍ അവിടെ വച്ച ശേഷം മുങ്ങുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പതിവുപോലെ രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ പോയ വിജി ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ രാത്രിയോടെ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

അന്വേഷണം നടക്കവെ രാത്രി പത്തോടെ ഇത്തിക്കര കൊച്ചു പാലത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ചൂണ്ടയിടുന്നവര്‍ക്ക് വിജിയുടെ ബാഗ് കിട്ടി. എന്നാല്‍ വിജിയുടെ സ്‌കൂട്ടര്‍ കണ്ടതുമില്ല. പിറ്റേന്ന് രാവിലെ പുഴയുടെ സമീപത്ത് ബാഗ് കിട്ടിയ അതേ സ്ഥലത്തുവച്ച് സ്‌കൂട്ടറും കണ്ടെത്തി. പിറ്റേന്ന് രാവിലെ വിജിയുടെ മൃതദേഹവും ലഭിച്ചു.

കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് വീര്യമുള്ള മയക്കുമരുന്നുകൾ നൽകുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തൽ. കോവളം, വർക്കല തുടങ്ങിയ തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്നും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വിദേശ വനിത ലിഗ വാഴമുട്ടത്തെ പൊന്തക്കാടിലേക്ക് നടന്നു പോയത് മയക്കുമരുന്ന് വാങ്ങാനാണെന്ന സംശയത്തിലാണ് പോലീസ് സംഘം. മയക്കുമരുന്ന് വാങ്ങിയ ലിഗക്ക് പിന്നീട് എന്തു സംഭവിച്ചു എന്നാണ് പോലീസ് അന്വേഷിക്കുന്നത്. മയക്കുമരുന്നുകൾ വിൽക്കാൻ പ്രത്യേകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പ്രഭവകേന്ദ്രം പക്ഷേ കോവളമല്ല. മയക്കുമരുന്ന് മാഫിയക്ക് വ്യക്തമായ നെറ്റ്വർക്കുണ്ട്. അവർ തങ്ങളുടെ കൂട്ടാളികൾ വഴി മയക്കുമരുന്ന് കച്ചവടം നടത്തുന്നു. കോടികളുടെ ലാഭമാണ് ഇവർ ഉണ്ടാക്കുന്നത്. കോവളത്തും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിറ്റ് കോടിശ്വരൻമാർ ആയവർ പതിനായിരക്കണക്കിനുണ്ട്.

വിദേശത്ത് നിന്നും കേരളത്തിലെത്തുന്ന ഒരു നല്ല ശതമാനത്തിന്റെ ലക്ഷ്യം മയക്കുമരുന്നാണ്. കോവളത്ത് എത്തുന്നതോടെ എവിടെയാണ് മയക്കുമരുന്ന് ലഭ്യമാകുന്നതെന്ന് ഏജന്റുമാർ പറഞ്ഞു കൊടുക്കും. ഓട്ടോറിക്ഷാ ഡ്രൈവർമാരും മറ്റും മാഫിയ ഏജന്റുമാരാണ്. അവർ കൃത്യമായി വിവരങ്ങൾ കൈമാറുക മാത്രമല്ല സാധനം കിട്ടുന്ന സ്ഥലങ്ങളിൽ ആവശ്യക്കാരെ എത്തിക്കുകയും ചെയും. ലിഗ വാഴമുട്ടത്ത് എത്തിയതും ഒരു ഓട്ടോറിക്ഷയിലാണ്. കോവളത്തെ നക്ഷത്ര ഹോട്ടലുകളിൽ വരെ മയക്കുമരുന്നുകൾ ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആവശ്യക്കാർക്ക് ഇവർ സാധനങ്ങൾ എത്തിച്ചു കൊടുക്കും. കേരളത്തിൽ മദ്യ നിയന്ത്രണം വന്നതോടെയാണ് മയക്കുമരുന്നുകൾ തേടി വിദേശികൾ പരക്കം പാഞ്ഞു തുടങ്ങിയത്. മദ്യപാനം ശീലമാക്കിയ വിദേശികളിൽ നിന്നും കൂടുതൽ തുക വാങ്ങി മദ്യം വാങ്ങി കൊടുക്കുന്ന യുവാക്കൾ കോവളത്തും പരിസരത്തുമുണ്ട്.

പോലീസിന്റെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ട് എന്നതാണ് വസ്തുത. പോലീസിനും പങ്ക് കിട്ടുന്നു എന്നാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ ക്രമസമാധാനനില തകരാറിലായാലും അവർ നിശബ്ദത പാലിക്കും. വിവാദങ്ങൾ ഉണ്ടാകുമ്പോൾ പേരിന് ഒരു റെയ്ഡ് നടത്തി സംഗതി അവസാനിപ്പിക്കും. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഞ്ചാവ്, ചീട്ടുകളി സംഘംങ്ങളെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. അന്വേഷണം എങ്ങനെയൊക്കെ നടന്നാലും യഥാർത്ഥ കുറ്റവാളികൾ നിയമത്തിന് മുന്നിലെത്താനുള്ള സാധ്യത വിരളമാണ്. കാരണം അതിന്റെ കെട്ടുപാടുകൾ കേരളത്തിന് പുറത്തേക്ക് നീളുന്നു. അതിനിടെ കേരളത്തിലെത്തി മയക്കുമരുന്നിന്റെ സുഖം അനുഭവിച്ച ശേഷം വിദേശത്തേക്ക് തിരികെ പോയവർ വഴി വൻ വരുമാനമാണ് മയക്കുമരുന്ന് മാഫിയ നേടുന്നത്. മയക്കുമരുന്നിന്റെ സുഖം നുകർന്ന വിദേശികളെ സംബന്ധിച്ചടത്തോളം ഇടപാടുകൾ സുരക്ഷിതമായിരിക്കും. പ്രതിഫലം ബാങ്ക് അക്കൗണ്ടിലെത്തുന്നവർ വരെ വിനോദ സഞ്ചാര മേഖലയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് ഇത്തരക്കാരെ ശുദ്ധീകരിക്കാൻ ശ്രമിക്കാറില്ല.

RECENT POSTS
Copyright © . All rights reserved