തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴമുട്ടത്ത് കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോവളത്തു നിന്നും കാണാതായ ഐറിഷ് വനിതയുടേതാണ് മൃതദേഹമെന്ന് സംശയം.കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതശരീരത്തിനു ഏതാണ്ട് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കണ്ടു കിട്ടിയ മൃതദേഹം കോവളത്ത് നിന്നും കാണാതായ ഐറിഷ് വനിത ലിഗ സ്ക്രോമിന്റേതാണോ എന്ന സംശയത്തിലാണ് ഇപ്പോൾ പോലീസ്. ഫോർട്ട് എസിപി യുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ സ്ഥലം പരിശോധിച്ച് വരികയാണ്.
വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ എസ്.ഐ ദീപക്കിനെ അറസ്റ്റു ചെയ്തു. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് എസ്.ഐ ദീപക്ക്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളും ദീപക്കിനെതിരെ പരാതി നല്‍കിയിരുന്നു. കേസന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡി മര്‍ദനത്തില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തിരുന്നു. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇവരുടെ മൊഴിയാണ് എസ് ഐയുടെ അറസ്റ്റിന് വഴിയൊരുക്കിയതെന്ന് വിലയിരുത്തല്‍. കേസില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രേത്യക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കളമശേരി എ ആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡ് ചെയ്തത്. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ (ആര്‍ടിഎഫ്) അംഗങ്ങളായ മൂന്നുപേരെയാണ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ ബലിയാടാക്കപ്പെടുകയായിരുന്നെന്ന് ആര്‍.പിഎഫ് ആംഗങ്ങള്‍ പ്രതികരണം നടത്തിയിരുന്നു.
അറസ്റ്റ് പലരുടേയും മുഖം രക്ഷിക്കാനാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു.ആര്‍ടിഎഫിന്റെ വാഹനത്തില്‍ ശ്രീജിത്ത് കയറിയിട്ടില്ല. ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമാണ് ആര്‍ടിഎഫ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ഇവര്‍ പറഞ്ഞിരുന്നു.
തങ്ങളെ കുടുക്കാന്‍ വ്യക്തമായ ആസൂത്രണം നടക്കുന്നുണ്ടെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതിയെ മാത്രമെ വിശ്വാസമുള്ളൂവെന്നും ആര്‍ടിഎഫുകാര്‍ പ്രതികരിച്ചിരുന്നു.ആര്‍ടിഎഫുകാരെ പ്രതിയാക്കിയത് പൊലീസിലെ ഉന്നതരുടെ നിര്‍ദേശപ്രകാരമാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
വീടാക്രമണ കേസില്‍ സിപിഐഎം സമ്മര്‍ദം ചെലുത്തിയെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. തുളസിദാസ് എന്ന ശ്രീജിത്തിനെ ആയിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടതെന്നും എന്നാല്‍ ആളുമാറിയാണ് പൊലീസ് പിടികൂടിയതെന്നും ഇവര്‍ പറഞ്ഞു. റൂറല്‍ എസ് പി എ.വി ജോര്‍ജും ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപിക്കുന്നത്.
ദുരൂഹസാഹചര്യത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍നിന്നു കാണാതായ കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന(22) ഗര്‍ഭിണിയല്ലെന്നു പോലീസ്. ഗര്‍ഭിണിയല്ലെന്നു വീട്ടുകാര്‍ അറിയുന്നതുമൂലമുണ്ടാകുന്ന നാണക്കേടു ഭയന്നു യുവതി നാടുവിടുകയായിരുന്നുവെന്നാണു നിഗമനം. ഇന്നലെ ഉച്ചകഴിഞ്ഞു കരുനാഗപ്പള്ളി നഗരത്തില്‍നിന്നാണ് അവശയായി അലഞ്ഞുതിരിയുകയായിരുന്ന ഷംനയെ കണ്ടെത്തിയത്. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ വിവരമനുസരിച്ചു പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഷംനയെ തിരുവനന്തപുരത്ത് എത്തിച്ചു… വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ തുടരും. ഷംനയുടെ ആറാഴ്ച പ്രായമുള്ള ഗര്‍ഭം നേരത്തെ അലസിപ്പോയിരുന്നു. എന്നാല്‍, ഭര്‍ത്തൃവീട്ടുകാരെയും മറ്റും ഗര്‍ഭിണിയാണെന്നാണ് ധരിപ്പിച്ചിരുന്നത്. അതിനിടെയാണ് ഭര്‍ത്താവ് കടയ്ക്കല്‍ കൊല്ലായില്‍ മുനിയിരുന്നകാല തടത്തുവിള വീട്ടില്‍ അന്‍ഷാദിനും ബന്ധുക്കള്‍ക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30-നു പ്രസവചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയിലെത്തിയത്. ഗര്‍ഭിണിയല്ലെന്ന് അറിയാമായിരുന്ന ഷംന കൂടെയെത്തിയവരുടെ കണ്ണുവെട്ടിച്ചു ട്രെയിനില്‍ ചെെന്നെയിലേക്കു മുങ്ങുകയായിരുന്നു. അവിടെനിന്നു മടങ്ങിവരുന്നതിനിടെയാണു കരുനാഗപ്പള്ളിയില്‍ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ കണ്ണില്‍പ്പെട്ടത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടന്ന െവെദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്.ഐ. ഉമര്‍ ഫറൂഖ് അറിയിച്ചു. ശാരീരികമായി തളര്‍ന്ന അവസ്ഥയിലായതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ സാധിക്കാത്തതിനെത്തുടര്‍ന്നു ഷംനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പതിനൊന്നരയോടെ എസ്.എ.ടി. ആശുപത്രിയിലേക്കു കയറിപ്പോയ ഷംന ഒന്നര മണിക്കൂറായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്. വിവിധ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തുമ്ബോഴെല്ലാം ഭര്‍ത്താവ് പുറത്തുകാത്തിരിക്കുകയാണ് പതിവ്. പരിഭ്രാന്തരായ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു ഷംനയുടെ മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലും വെല്ലൂരും യുവതിയെത്തിയതായി കണ്ടെത്തി. അതിനിടെ, ഷംന ഒരു ബന്ധുവിനെ വിളിച്ചു താന്‍ സുരക്ഷിതയെന്നു പറയുകയും ചെയ്തു.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ലോഡ്ജുകളിലും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും എത്തിയെന്ന നിഗമനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടു മൊെബെല്‍ ഓഫായി.കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു ഫോണ്‍ വീണ്ടും ഓണ്‍ ആയപ്പോള്‍ പോലീസും ബന്ധുക്കളും വിളിച്ചു. ആരും ഫോണെടുത്തില്ല. പരിധിക്കു പുറത്താണെന്ന സന്ദേശം തമിഴിലാണു ലഭിച്ചത്. തുടര്‍ന്നു ഫോണ്‍ ഓഫായി. വീണ്ടും പല തവണ വിളിച്ചെങ്കിലും തമിഴിലുള്ള മറുപടിമാത്രം. രാത്രിയോടെ ഇവരുടെ ടവര്‍ ലൊക്കേഷന്‍ വെല്ലൂരില്‍ കണ്ടെത്തിയതായതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അങ്ങോട്ടുപോയത്.
അവിടെയെത്തിയപ്പോഴാണ് യുവതി ചെെന്നെയില്‍നിന്നു വീണ്ടും യാത്രയിലാണെന്നും കേരളത്തിലേക്ക് മടങ്ങിയതാകാനാണ് സാധ്യതയെന്നും പോലീസിനു വിവരം ലഭിച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണു ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കു ഷംനയെ കണ്ടെത്താന്‍ സഹായകമായത്. തീര്‍ത്തും അവശനിലയിലായിരുന്ന ഷംനയ്‌ക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ദുരൂഹത അഴിയാനുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഷംന ഉപയോഗിക്കുന്ന മൊെബെല്‍ ഫോണ്‍ നമ്ബറുകളില്‍നിന്നു കുറച്ചുകാലമായുള്ള ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പോലീസ് വിശദമായി ശേഖരിച്ചു പരിശോധിച്ചു. ഇതില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവിനെയും ബന്ധുക്കളെയും തന്നെയാണ് ഷംന കൂടുതല്‍ തവണ വിളിച്ചിട്ടുള്ളത്. ഷംനയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ വിഷമമോ ഉണ്ടായിരുന്നതായി ഭര്‍ത്താവിനും അറിയില്ല.
മടവൂര്‍ സ്വദേശി റേഡിയോ ജോക്കി രാജേഷ് ഭവനില്‍ രാജേഷിനെ കൊന്ന കേസില്‍ മുഖ്യസൂത്രധാരനും മൂന്നാംപ്രതിയുമായ അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിലായി. കൊലക്കേസ് പ്രതിയാണെന്നറിഞ്ഞിട്ടും സാമ്പത്തികമായി സഹായിക്കുകയും ഒളിവില്‍ കഴിയുന്നതിനായി സൗകര്യമൊരുക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ ആദ്യമായാണ് സ്ത്രീകള്‍ അറസ്റ്റിലാകുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. എറണാകുളം വെണ്ണല അംബേദ്കര്‍ റോഡില്‍ വട്ടച്ചാനല്‍ ഹൗസില്‍ സെബല്ല ബോണി (38), അപ്പുണ്ണിയുടെ സഹോദരിയും കഴിഞ്ഞദിവസം അറസ്റ്റിലായ സുമിത്തിന്റെ ഭാര്യയുമായ ചെന്നിത്തല മതിച്ചുവട് വീട്ടില്‍ നിന്നും ചെന്നൈ മതിയഴകന്‍ നഗര്‍ അണ്ണാ സ്ട്രീറ്റ് നമ്പര്‍18ല്‍ താമസിക്കുന്ന ഭാഗ്യശ്രീ (29) എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ അപ്പുണ്ണി സെബല്ലയെ മാത്രമാണ് ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. പൊലീസിന്റെ നീക്കങ്ങള്‍ യഥാസമയം അപ്പുണ്ണിക്ക് നല്‍കിക്കൊണ്ടിരുന്നത് സെബല്ലയാണ്. കൊലക്കുള്ള പദ്ധതി ആസൂത്രണംചെയ്യാന്‍ ബംഗളൂരുവില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് 21നെത്തിയ അപ്പുണ്ണിക്കും സുഹൃത്ത് സ്വാലിഹിനും എറണാകുളത്ത് സ്വന്തംപേരില്‍ മുറിയെടുത്ത് കൊടുത്തത് സെബല്ലയാണ്. പൊലീസ് തന്നെ അന്വേഷിച്ച് തമിഴ്‌നാട്ടിലെത്തിയതറിഞ്ഞ അപ്പുണ്ണി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചശേഷം എല്ലാദിവസവും രാത്രിയില്‍ സെബല്ലയെ ലാന്‍ഡ്‌ഫോണിലൂടെ ബന്ധപ്പെടുമായിരുന്നതായി പൊലീസ് പറഞ്ഞു. അപ്പുണ്ണിയെ സഹായിക്കാനായി ഭര്‍ത്താവിനെ ചുമതലപ്പെടുത്തുകയും അത് മറച്ചുവെക്കുകയും ചെയ്ത കുറ്റത്തിനാണ് ഭാഗ്യശ്രീയെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയത്. അപ്പുണ്ണിയെയും സുമിത്തിനെയും ചോദ്യംചെയ്തതില്‍നിന്നും ഇരുവര്‍ക്കും കുറ്റകൃത്യത്തിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ ഓഫിസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
അതേസമയം അപ്പുണ്ണിയെ കൊല്ലം വള്ളിക്കീഴില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച വാള്‍ പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപ്പുണ്ണിയെ വള്ളിക്കീഴ് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ഇതേകേസില ആറാംപ്രതി സനുവിന്റെ വീടിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലനടത്തിയ ശേഷം കാറില്‍ സനുവിന്റെ വീടിന് സമീപം എത്തുകയും കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം കൃത്യത്തിന് ഉപയോഗിച്ച വാള്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ വലിച്ചെറിയുകയുമായിരുന്നെന്ന് അപ്പുണ്ണി പൊലീസിനോട് പറഞ്ഞു.
എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണി ഷംന തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ്പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. എന്നാൽ യുവതിയുടെ അപ്രത്യക്ഷമാകലിന് പിന്നിൽ എന്താണ് കാരണമെന്ന് ഇപ്പോളും വ്യക്തമായിട്ടില്ല. ഷംനയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് ക്രൈം മെമ്മോ പുറപ്പെടുവിച്ചിട്ടുണ്ട്. ആരുടെയെങ്കിലും സഹായമില്ലാത്ത ഈ അവസ്ഥയില്‍ യുവതിക്ക് യാത്ര ചെയ്യാനോ മറ്റോ ബുദ്ധിമുട്ടാണ്. യുവതി ചികില്‍സയ്ക്ക് വന്നതിന്റെയും ആശുപത്രിയില്‍ ഇരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടറെ കാണാനായി ആശുപത്രിക്ക് അകത്തേക്ക് പോയ ശേഷം യുവതിയെ കാണാതാകുകയായിരുന്നു. പരിശോധനയ്ക്ക് വേണ്ടി ലേബര്‍ റൂമിലേക്ക് പോയ ഷംനയെ പിന്നീട് കണ്ടിട്ടില്ല.
കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് സ്വദേശിനിയായ ഷംനയെയാണ് കഴിഞ്ഞദിവം ആശുപത്രിയില്‍ നിന്ന് കാണാതായത്. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് അന്‍ഷാദിനും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അപ്രത്യക്ഷമാകല്‍. ഷംനയുടെ മൊബൈല്‍ ഫോണുള്ള ടവര്‍ സാന്നിധ്യം പോലീസ് കൃത്യമായി പിന്തുടരുന്നുണ്ട്. എന്നാല്‍ ഇടക്കിടെ ഫോണ്‍ ഓഫാക്കുന്നത് പോലീസിനെ കുഴക്കുന്നു. ഏറ്റവും ഒടുവില്‍ മൊബൈല്‍ സിഗ്നല്‍ ലഭിച്ചത് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നാണ്. അതിനിടെ ഷംനയെ എറണാകുളത്ത് വച്ച് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴയിലേക്ക് പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായി ടിടിഇ പോലീസിനെ അറിയിച്ചെന്നാണ് വിവരം. ആലപ്പുഴയിലും തിരച്ചില്‍ നടക്കുന്നുണ്ട്. കോട്ടയത്ത് മൊബൈലിന്റെ സിഗ്നല്‍ കണ്ടിരുന്നു. പിന്നീട് എറണാകുളത്തും കണ്ടു. ഈ സാഹചര്യത്തില്‍ ഈ രണ്ടിടങ്ങളിലെയും ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
അഡ്മിറ്റാകാന്‍ ആശുപത്രിയിലെ ഗൈനക്കോളജി ഒപിയില്‍ നിന്ന് ഡോക്ടര്‍ നേരത്തെ തിയ്യതി കുറിച്ചുനല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്എടിയില്‍ എത്തിയത്. ഒപിയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. രക്തപരിശോധന നടത്തി. ശേഷം ബന്ധുക്കളുടെ അടുത്ത് വന്നു. ഡോക്ടറില്‍ നിന്ന് അടുത്തദിവസം വരേണ്ട തിയ്യതി എഴുതിവാങ്ങിയ ശേഷം വരാമെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിക്ക് അകത്തേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല.
ചങ്ങനാശേരി: മാമ്മൂട്ടിൽ അമ്മയും മകളും ഒറ്റയ്ക്ക് താമസിക്കുന്ന വാടക വീട്ടിൽ ആണ് മോഷണം നടന്നത്. 15 പവൻ സ്വർണ്ണം നഷ്ടമായതായി വീട്ടുകാർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
മാമ്മൂട് എസ്ബിഐ ബാങ്കിന് സമീപം കാർമൽ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന തങ്കമ്മയുടെ വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്. തങ്കമ്മയുടെ കഴുത്തിൽ കിടന്ന മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ആണ് മോഷണം പോയത്.
രാത്രിയിൽ ഉറക്കത്തിൽ ആരോ മാല പിടിച്ചു പറിക്കുന്നതായി തോന്നിയെന്നും തുടർന്ന് എഴുനേറ്റു ലൈറ്റ് ഇട്ടുനോക്കിയപ്പോൾ ആരെയും കണ്ടില്ലെന്നും ലൈറ്റ് അണച്ചു കിടന്നെന്നും തങ്കമ്മ പോലീസിനോട് പറഞ്ഞു. രാവിലെ ഉണർന്നപ്പോൾ ആണ് മാല നഷ്ടമായ വിവരം അറിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരിയിൽ ഇരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വീടിന്റെ വാതലുകളും ജനലുകളും കേടുപാടുക സംഭവിച്ചിട്ടില്ലാത്തതിനാൽ മോഷ്ടാവ് വീടിനുള്ളിൽ കടന്നത് എങ്ങനെ എന്ന കാര്യത്തിൽ ദുരൂഹത. കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്നും കൂടുതൽ അന്വേഷണം ആവശ്യമെന്നു പോലീസ് പറഞ്ഞു
ദൃശ്യം സിനിമയില്‍ തെളിവ് നശിപ്പിക്കാന്‍ ജോര്‍ജുകുട്ടി കണ്ടെത്തിയ വഴികളിലൊന്നാണ് മൊബൈല്‍ ഫോണ്‍ ലോറിയിലേക്ക് എറിയുക. അന്വേഷണം വഴി തെറ്റിക്കാൻ ലോറിക്കൊപ്പം മൊബൈലും പോകുമ്പോള്‍ മൊബൈല്‍ ടവര്‍ നോക്കി പൊലീസിന് വഴിതെറ്റും…
ഈ തന്ത്രമാണ് റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അപ്പുണ്ണിയും ഒളിവില്‍ കഴിയാന്‍ പയറ്റിയത്. മൂന്ന് ആഴ്ചയോളം ഈ തന്ത്രത്തിലൂടെ പൊലീസിനെ വട്ടംചുറ്റിക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ മറുതന്ത്രം പയറ്റിയ പൊലീസ് അപ്പുണ്ണിയെ ഒളിയിടത്തില്‍ നിന്ന് കേരളത്തിലേക്ക് വിളിച്ച് വരുത്തി അറസ്റ്റും ചെയ്തു. അങ്ങിനെ സിനിമാക്കഥയേക്കാള്‍ കൗതുകം നിറഞ്ഞതാണ് അപ്പുണ്ണിയുടെ ഒളിവ് ജീവിതവും പൊലീസിന്റെ അന്വേഷണവും..
രാജേഷിനെ കൊന്ന ശേഷം അപ്പുണ്ണി നേരേ പോയത് ചെന്നൈയിലേക്ക്. കയ്യില്‍ പണമൊന്നുമുണ്ടായിരുന്നില്ല. ഇതോടെ നർത്തകിയുടെ മുൻ ഭർത്താവും വ്യവസായിയുമായ സത്താറിനെ വിളിച്ചു. അമ്പതിനായിരം രൂപ അക്കൗണ്ടിലേക്ക് ഇട്ട് നല്‍കി. അതോടെ ഒളിവിടം മാറിമാറിയുള്ള യാത്ര തുടങ്ങി. പിന്നീടെത്തിയത് വിഴിപ്പുറത്ത്. പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചതായി പത്രവാര്‍ത്തകളില്‍ നിന്ന് മനസിലായി. ഇതോടെ ദൃശ്യം മോഡല്‍ തന്ത്രം പ്രയോഗിച്ച് തുടങ്ങി. വിഴിപ്പുറത്ത് വച്ച് സ്വന്തം ഫോണില്‍ നിന്ന് നാട്ടിലേക്ക് വിളിച്ചു. തൊട്ടുപിന്നാലെ മൊബൈല്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഉപേക്ഷിച്ചു.
സൈബര്‍ സെല്‍ ഈ സമയം അപ്പുണ്ണിയുടെ ഫോണ്‍ നിരീക്ഷിക്കുകയായിരുന്നു. വിഴിപ്പുറത്ത് നിന്ന് ഫോണ്‍ വിളിച്ചതോടെ അപ്പുണ്ണി അവിടെയുള്ളതായി പൊലീസ് കരുതി. അന്വേഷണസംഘം അവിടേക്ക് പാഞ്ഞെത്തി. എന്നാല്‍ മൊബൈല്‍ ലോറിയില്‍ ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെ അപ്പുണ്ണി പുതുച്ചേരിയിലേക്ക് കടന്നിരുന്നു. അങ്ങിനെ പൊലീസ് വിഴിപ്പുറത്ത് തിരയുമ്പോള്‍ അപ്പുണ്ണി സുഖമായി പുതുച്ചേരിയില്‍. ഇങ്ങിനെ കൊടൈക്കനായിലും മധുരയിലുമെല്ലാം അപ്പുണ്ണി ദൃശ്യം വിദ്യ പ്രയോഗിച്ച് പൊലീസിന് വട്ടംചുറ്റിച്ചു.
രണ്ടാഴ്ച കഴിഞ്ഞതോടെ പൊലീസ് ഈ തന്ത്രം തിരിച്ചറിഞ്ഞു. ഒടുവില്‍ പൊലീസ് മറുതന്ത്രം പയറ്റി. കൊച്ചി കാക്കനാട്ടിലെ ഒരു സ്ത്രീയുമായി അപ്പുണ്ണിക്ക് അടുപ്പമുള്ളതായി പൊലീസിന് മനസിലായി. ഇവരെ വിളിക്കാറുണ്ടെന്നും കണ്ടെത്തി. ഇതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കൊണ്ട് അപ്പുണ്ണിയെ വിളിപ്പിച്ചു. പലതവണ സ്നേഹപൂര്‍വം വിളിച്ച് നാട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. ഒരു രാത്രി വന്ന് മടങ്ങിപോകാമെന്ന് അപ്പുണ്ണി തീരുമാനിച്ചു. ഇത് അനുസരിച്ച് അപ്പുണ്ണി വരുന്ന വഴിയില്‍ കാത്ത് നിന്ന പൊലീസ് അപ്പുണ്ണിയെ കയ്യോടെ പിടികൂടി. അങ്ങിനെ ദൃശ്യം വിദ്യയില്‍ വട്ടം കറക്കിയ അപ്പുണ്ണിയെ പെണ്‍വിദ്യകൊണ്ട് പൊലീസ് കുടുക്കി.
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. എട്ടയിലാണ് സംഭവം. കുട്ടി മരിച്ചു കിടന്നതിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി സ്ഥലത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
കുട്ടിയുടെ മൃതദേഹത്തിനരികെ മദ്യ ലഹരിയില്‍ കാണപ്പെട്ട ഏട്ട സ്വദേശിയായ സോനു (18) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കത്വ പെണ്‍കുട്ടിക്കായി രാജ്യം മുഴുവന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി: ക്രൂരമായ ബലാത്സംഗത്തിനിരയായ 18 കാരി കേസ് ഒതുക്കാനുള്ള ശ്രമത്തിന് കൂട്ടുനിന്ന മാതാപിതാക്കളെ പോലീസില്‍ കുടുക്കി. കൂട്ട ബലാത്സംഗത്തിന് പിടിയിലായ പ്രതികളില്‍ നിന്നും വന്‍തുക കൈക്കൂലി കൈപ്പറ്റി കേസ് പിന്‍വലിക്കാനും മൊഴി മാറ്റാനും നിര്‍ബ്ബന്ധിച്ച അപ്പനും അമ്മയ്ക്കും എതിരേ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. കുറ്റവാളികളില്‍ ഒരാളില്‍ നിന്നും മാതാപിതാക്കള്‍ അഡ്വാന്‍സായി വാങ്ങിയ അഞ്ചു ലക്ഷം രൂപയുമായിട്ടാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കാനെത്തിയത്. തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പിതാവ് മുങ്ങി.
2017 ല്‍ നടന്ന സംഭവത്തില്‍ കേസ് പിന്‍ വലിക്കാനും മൊഴി മാറ്റിപ്പറയാനും മകളെ നിര്‍ബ്ബന്ധിക്കാന്‍ ഇടക്കാല ജാമ്യം നേടിയ പ്രതികളില്‍ ഒരാള്‍ മാതാപിതാക്കള്‍ക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപയായിരുന്നു. അഡ്വാന്‍സ് തുക സ്വീകരിച്ച മാതാപിതാക്കള്‍ മൊഴിമാറ്റി കേസ് പിന്‍ വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു മകളെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ചു ലക്ഷം അഡ്വാന്‍സായി മാതാപിതാക്കള്‍ വാങ്ങുകയും ചെയ്തു. രണ്ടു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ ഇടക്കാല ജാമ്യം നേടി പുറത്തുണ്ടായിരുന്നു. ഇയാളാണ് മൊഴി മാറ്റാനും കേസ് പിന്‍ വലിക്കാനും പെണ്‍കുട്ടിയെക്കൊണ്ടു സമ്മതിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനമുണ്ടാക്കിയത്. ദരിദ്ര സാഹചര്യത്തില്‍ ആദ്യം പെണ്‍കുട്ടിക്കൊപ്പം ഉറച്ചു നിന്ന മാതാപിതാക്കള്‍ അഞ്ചു ലക്ഷം അഡ്വാന്‍സ് നല്‍കാമെന്ന പ്രതിയുടെ വാക്കില്‍ വീണുപോകുകയായിരുന്നു. ഇതോടെ അവര്‍ മകളെ മൊഴിമാറ്റാന്‍ നിര്‍ബ്ബന്ധിച്ചു.
യുവതി ഇക്കാര്യം നിഷേധിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയിലാണ് മാതാപിതാക്കള്‍ പണം കൈപ്പറ്റിയത്. ഇതോടെ പെണ്‍കുട്ടി ചൊവ്വാഴ്ച പോലീസിനെ സമീപിക്കുകയും കാര്യം ബോധിപ്പിക്കുകയുമായിരുന്നു. തന്നെ അജ്ഞാതരായ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വഴിയരികില്‍ തള്ളിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇവരില്‍ ജാമ്യം നേടി പുറത്ത് നില്‍ക്കുന്ന സുനില്‍ ശശി എന്നയാള്‍ തന്റെ മാതാപിതാക്കളെ ഏപ്രില്‍ 8 ന് വാഗ്ദാനവുമായി സമീപിച്ചെന്നും അതോടെ ഒരിക്കല്‍ ഒപ്പം നിന്ന മാതാപിതാക്കള്‍ എതിരാളികളായി മാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
മാതാപിതാക്കള്‍ ശശിയുമായി കൂടിക്കാഴ്ച നടത്തുന്നതും സംസാരിച്ചതുമെല്ലാം പെണ്‍കുട്ടി വീട്ടില്‍ ഉള്ളപ്പോഴായിരുന്നു. അവരുടെ സംസാരം വ്യക്തമായി കേള്‍ക്കുകയും ചെയ്തു. ശശി വീട്ടില്‍ നിന്നും പോയ ശേഷം മാതാപിതാക്കളുടെ അരികിലെത്തി കേട്ട കാര്യങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ മകളെ തെറ്റായ മൊഴി നല്‍കാന്‍ പഠിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ എല്ലാം നിഷേധിച്ച അവള്‍ തന്റെ മൊഴിയില്‍ ഉറച്ചു നിന്നതോടെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. പാവപ്പെട്ടവരായതിനാല്‍ ജീവിക്കാന്‍ തങ്ങള്‍ക്ക് പണം വേണമെന്ന് പറഞ്ഞതായും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.
ഇതിനിടയിലാണ് ആരോ കൊണ്ടു വന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അഡ്വാന്‍സ് തുക അഞ്ചു ലക്ഷം നല്‍കിയത്. ഈ പണം മാതാപിതാക്കള്‍ മറ്റാരും കാണാതെ കിടക്കയുടെ കീഴില്‍ ഒളിപ്പിച്ചു. എന്നാല്‍ മാതാപിതാക്കള്‍ പുറത്തു പോയ തക്കത്തിന് പണസഞ്ചി വലിച്ചെടുത്ത പെണ്‍കുട്ടി അതുമായി നേരെ അമന്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് പരാതി നല്‍കുകയും എല്ലാ കാര്യങ്ങളും പോലീസിനോട് പറയുകയും ചെയ്തു. പെണ്‍കുട്ടി പോലീസിന് പണം നല്‍കിയതിന് തൊട്ടു പിന്നാലെ പോലീസ് ടീമിനെ സജ്ജമാക്കി അന്വേഷണവും തുടങ്ങി. മകള്‍ പോലീസിനെ സമീപിച്ചത് അറിയാതിരുന്ന മാതാവിനെയാണ് ആദ്യം പോലീസ് പൊക്കിയത്. എന്നാല്‍ ഈ സമയം കൊണ്ട് പിതാവ് മുങ്ങുകയും ചെയ്തു.
ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കുനേരെ ഭര്‍ത്താവിന്റെ ആക്രമണം. യുവതിയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് ബെല്‍റ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഭര്‍ത്താവ് സ്വയം ചിത്രീകരിക്കുകയും യുവതിയുടെ വീട്ടുകാര്‍ക്കയച്ച് സ്ത്രീധനം ആവശ്യപ്പെടുകയുമായിരുന്നു.
വീട്ടുകാരില്‍ നിന്നും 50,000 രൂപ വാങ്ങിനല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത് യുവതി നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കെട്ടിയിട്ട് ആക്രമിച്ചത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തി ഭര്‍ത്താവ് യുവതിയുടെ സഹോദരന് അയച്ച് സ്ത്രീധനം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബെല്‍റ്റുകൊണ്ടുള്ള കടുത്ത ആക്രമണത്തെ തുടര്‍ന്ന് യുവതി ബോധരഹിതയായിരുന്നു.
3 – 4 മണിക്കൂറുകളോളം എന്നെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ എന്നെ സീലിങ് ഫാനില്‍ ബന്ധിച്ചിരിക്കുകയായിരുന്നു’, യുവതി പറഞ്ഞു. ‘ഞാന്‍ വിദ്യാഭ്യാസമില്ലാത്തവളാണ്. അതുകൊണ്ടാണ് ഞാന്‍ ഈ അവസ്ഥയിലായത്’ , യുവതി കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിനും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന നിരോധന നിയമം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവില്‍ പോയതിനാല്‍ ഇതുവരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.