മുന്‍ റേഡിയോ ജോക്കിയായ രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്നത് ആലപ്പുഴ കായംകുളം സ്വദേശിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണെന്നു പ്രത്യക അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇയാളുടെ രേഖാചിത്രം പോലീസ് ഉടന്‍ പുറത്തുവിടും. കൊലയാളി സംഘം സഞ്ചരിച്ച ചുവന്ന മാരുതി സ്വിഫ്റ്റ് കാര്‍ തെളിവെടുപ്പിനായി തലസ്ഥാനത്ത് എത്തിച്ചു. കാറിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. കാറില്‍ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം രാജേഷിനെ കൊലപ്പെടുത്തുമെന്ന് തന്റെ ഭര്‍ത്താവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് രാജേഷിന്റെ സുഹൃത്തായ ഖത്തറിലുള്ള നര്‍ത്തകി മൊഴി നല്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രത്യേക അന്വേഷണസംഘത്തിന് ഇവര്‍ മൊഴി നല്‍കിയത്. കൊലയാളി സംഘത്തെ അറസ്റ്റ് ചെയ്താലുടന്‍ ഖത്തറിലുള്ള വ്യവസായിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും.
കൊലയാളി സംഘം ഫോണുകള്‍ പരസ്പരം കൃത്യത്തിനുമുമ്പ് ഉപയോഗിച്ചിരുന്നില്ല. വാട്സാപ്പ് കോളുകളാണു ഈ നീക്കത്തിനു ഉപയോഗിച്ചത്. അതേസമയം നര്‍ത്തകിയെ ഈ കേസില്‍ പ്രതിയാക്കണമോ എന്നതിനെക്കുറിച്ച് നിയമോപദേശം തേടും. ക്വട്ടേഷന്‍ സംഘത്തിനു കാര്‍ തരപ്പെടുത്തിക്കൊടുത്ത മൂന്നുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ വാടകയ്ക്കു നല്കിയ കായംകുളം സ്വദേശിയായ കാര്‍ ഉടമയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്
ഒരു കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒരു യുവതി. കഴിഞ്ഞ തിരുവോണത്തിന് പത്തനംതിട്ട മടന്തമണ്ണില്‍ സിൻജോമോനെന്ന യുവാവിനെ കൊലപ്പെടുത്തിയത് തന്റെ കാമുകനും കൂട്ടാളികളുമാണെന്നാണ് വെളിപ്പെടുത്തല്‍.
സിൻജോയുടെ മൃതദേഹം കണ്ട തിരുവോണ നാളിൽ പുലർച്ചെ മൂന്നു മണിയോടെ രക്തം പുരണ്ട വസ്ത്രങ്ങളുമായിട്ടാണ് ഒപ്പം താമസിച്ചിരുന്ന യുവാവ് വീട്ടിലെത്തിയതെന്ന് യുവതി പറയുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ തല്ലിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ധരിച്ചിരുന്ന ഉടുപ്പും കൈലിയും തീയിട്ടു.
തുകവീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുവാവും കൂട്ടുകാരുമായി തര്‍ക്കമുണ്ടായി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി വീടിന് നേരെ ആക്രമണം ഉണ്ടായതായും യുവതി പറഞ്ഞു. ഇക്കാര്യങ്ങള്‍ കാട്ടി സ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു പരാതിയും നല്‍കിയിട്ടുണ്ട്.
സിന്‍ജോമോന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തുകയും പിതാവ് ജേക്കബ് ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടർന്ന് ബോഡി വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു . നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്ത മടന്തമണ്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോന്റെ(24) മൃതദേഹം അന്‍പതു ദിവസത്തിനു ശേഷം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം നടത്തിയത് .
അന്നേ ദിവസം മൂന്നിനു വൈകിട്ട് അത്തിക്കയത്തു കടകളില്‍ പാലു നല്കാന് പോയ സിന്‍ജോ മോന് പിന്നീട് വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ല. പിറ്റേന്നു തിരുവോണ ദിവസം രാവിലെ വീടിനു സമീപം റോഡരികില്‍ സ്റ്റാന്‍ഡില്‍ കയറ്റി വച്ച നിലയില്‍ സിന്‍ജോയുടെ ബൈക്ക് കണ്ടെത്തി. ഉച്ചയോടെയാണ് പിതാവ് ജേക്കബ് ജോര്‍ജ് (സജി) മൂത്ത മകന് സിന്‍ജോയെ കാണാനില്ലെന്നു കാണിച്ച് വെച്ചൂച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ഇവരുടെ താമസ സ്ഥലത്തിനോടു ചേര്‍ന്ന് ഉപയോഗ ശൂന്യമായ കുളത്തിനു സമീപം യുവാവിന്റെ ബൈക്ക് കാണപ്പെട്ട സാഹചര്യത്തില്‍ വെച്ചൂച്ചിറ പോലീസ് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ കുളത്തില്‍ തെരച്ചില്‍ നടത്തുകയും അന്നു തന്നെ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു. താടിയിലും മുട്ടിലും മറ്റും മുറിവുകളും ശരീരത്ത് ചതവുകളും കാണപ്പെട്ടിരുന്നു.
പിറ്റേന്നു കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോലീസ് സര്ജന് ജയിംസ്കുട്ടിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണത്തിന്റെ സൂചനകളാണ് ഉണ്ടായിരുന്നതെന്നും വെള്ളത്തില്‍ ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകള്‍ ലഭിച്ചുവെന്നുമായിരുന്നു പോലീസ് പറഞ്ഞത്. സിന്‍ജോയുടെ ബൈക്ക് എവിടെയോ മറിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ടായിരുന്നു. അതില്‍ രക്തക്കറകളും ഉണ്ടായിരുന്നതായി പറയുന്നു. പോലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ബൈക്ക് പരിശോധിച്ച് അപകടത്തില്‍ പെട്ടതാണെന്ന് ഉറപ്പു വരുത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഒരു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സെപ്റ്റംബര്‍ ഏഴിനാണ് നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ സംസ്കരിച്ചത്. സിന്‍ജോയുടെ സംസ്കാരം കഴിഞ്ഞ് ദിവസങ്ങള്‍ ചെല്ലുന്തോറും മരണം സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളും പരാതികളും ഉയര്‍ന്നു വന്നു.
ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സ്ത്രീകളും കുട്ടികളും അടക്കം അത്തിക്കയത്ത് റോഡ് ഉപരോധം അടക്കമുള്ള സമരം നടത്തി. ഡി.വൈ .എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.
തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷ് കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായെന്ന് പൊലീസ്. ക്വട്ടേഷന്‍ നല്കിയ വ്യക്തിയും സംഘവും വിവരങ്ങള്‍ കൈമാറിയത് വാട്സാപ്പ് വഴിയെന്ന് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറ് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് കാറ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.
കൊലപാതകത്തെക്കുറിച്ച് ദൃക്സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍ നാല് പേരുണ്ടെന്നാണ് ദൃക്സാക്ഷി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ന്ന് കായകുളം കേന്ദ്രമായിട്ടുള്ള ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘം സഞ്ചരിച്ച കാറ് വാടകയ്ക്ക് എടുത്ത വ്യക്തിയുടെ സുഹൃത്തുക്കളെക്കുറിച്ചാണ് വിവരം ലഭിച്ചിരിക്കുന്നത്.
കൊലപാതകത്തിന് മുമ്പും പിമ്പും സംഘത്തിലുള്ളവര്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ക്വട്ടേഷന്‍ നല്‍കിയാളുമായി വാട്സാപ്പ് വഴിയാണ് സംഘത്തിലുള്ളവര്‍ സംസാരിച്ചിരിക്കുക. സംഘത്തിലുള്ളവര്‍ രാജേഷിനെ ദിവസങ്ങളായി നിരീക്ഷിച്ചുട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റുഡിയോയില്‍ രാജേഷ് തനിച്ചാണെന്ന് ഇവര്‍ മനസ്സിലാക്കുന്നതും, രാത്രിയില്‍ കൊലപാതകം നടത്തുന്നതും. വിദേശത്തുള്ള യുവാവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് മുമ്പുതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പ്രതികളെ പിടികൂടണം.
പ്രതികളെ പിടികൂടാന്‍ സംസ്ഥാനത്തൊട്ടാകെ പൊലീസ് വലവിരിച്ചിരിക്കുകയാണ്. മാര്‍ച്ച് 27 നാണ് തിരുവന്തപുരം മടവൂരില്‍ കാറിലെത്തിയ സംഘം റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
അഹമ്മദാബാദ്: ഗുജറാത്തിൽ കുതിരപ്പുറത്തു സഞ്ചരിച്ചതിനു ദളിത് യുവാവിനെ കൊലപ്പെടുത്തി. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഭവനഗർ ജില്ലയിൽ ഉമരാലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് റത്തോഡ് (21) എന്ന യുവാവിനെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ കൊലപ്പെടുത്തിയത്.
രണ്ട് മാസങ്ങൾക്കു മുമ്പ് റത്തോഡ് കുതിരയെ വാങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഉയർന്ന ജാതിക്കാർ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദീപ് കുതിരയുമായി വീടിനു പുറത്തേക്കുപോയപ്പോഴായിരുന്നു ആക്രമണം. രാത്രി വൈകിയും തിരികെ വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വയലിനു സമീപം റോഡിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ചത്തനിലയിൽ കുതിരയേയും കണ്ടെത്തി.
സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമത്തിലെ ജനസംഖ്യ 3,000 ആണ്. ഇതിൽ 10 ശതമാനം ആളുകൾ ദളിത് വിഭാഗത്തിൽപെട്ടവരാണ്.
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ എയര്‍ ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച 62കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശിയായ രാജീവ് വസന്ത് ദാനി എന്നയാളാണ് പിടിയിലായച്. ഇയാള്‍ ലഖ്നൗ-ഡല്‍ഹി സര്‍വീസ് നടത്തുന്ന വിസ്താര വിമാനത്തിലെ എയര്‍ ഹോസ്റ്റസിനെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്. യാത്ര കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ ഒന്നിലധികം തവണ എയര്‍ ഹോസ്റ്റസിനെ ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു.
സംഭവം മനപൂര്‍വ്വമാണെന്ന് മനസ്സിലാക്കിയ എയര്‍ ഹോസ്റ്റസ് ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. എയര്‍ ഹോസ്റ്റസിനെ മനപൂര്‍വ്വം ഇയാള്‍ സ്പര്‍ശിക്കുന്നത് മറ്റുള്ള യാത്രക്കാര്‍ കണ്ടതായി വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇയാളെ നോ ഫ്ളൈ ലിസ്റ്റില്‍ (എന്‍.എഫ്.എല്‍) ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതായി വിസ്താര അധികൃതര്‍ അറിയിച്ചു. പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ ശനിയാഴ്ച്ച ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള വിമാനക്കമ്പനിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ എന്‍എഫ്എല്ലില്‍ ഉള്‍പ്പെടുന്ന ആദ്യവ്യക്തി ആയേക്കും ഇയാള്‍.
പത്തനംത്തിട്ടയില്‍ ബിരുദവിദ്യാര്‍ഥിനിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ തുമ്പില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറസന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫാണ് മകള്‍ ജെസ്ന മരിയം ജയിംസിനെ (20) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 22നു രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്ന ജസ്ന പകല്‍ വീട്ടില്‍ തനിയെ ആയിരുന്നു. ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്.
രാവിലെ 9.30ന് മുക്കൂട്ടു തറയിലേക്കെന്നു പറഞ്ഞു പോയത് പരിചയക്കാരനായ ആളിന്റെ ഓട്ടോറിക്ഷയിലാണ്. മുക്കൂട്ടുതറ വരെയെത്തിയെന്നും പിതൃസഹോദരിയുടെ വീട്ടില്‍ പോകുന്നതായാണ് ഡ്രൈവറോടു പറഞ്ഞതുമായാണ് വിവരം. പഠിക്കാനുള്ള പുസ്തകം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. മൊബൈല്‍ഫോണോ ആഭരണങ്ങളോ ഒന്നുംതന്നെ എടുത്തിട്ടില്ല. മറ്റെവിടെയെങ്കിലും ജെസ്ന പോകാനുള്ള സാധ്യത ഇല്ലെന്നാണ് പിതാവും സഹോദരനും പറയുന്നത്.
പൊതുവെ ശാന്തശീലയായ പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല. സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കോണ്‍ട്രാക്ടറായ പിതാവ് ജയിംസും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ സഹോദരന് ജെയ്സും രാത്രിയില്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ജെസ്ന വീട്ടില്‍ ഇല്ലെന്നറിഞ്ഞത്. ബന്ധുവീട്ടില്‍ പോയിരിക്കാമെന്നു സംശയിച്ചു. എന്നാല്‍ അന്വേഷണത്തില്‍ അവിടെയെങ്ങും എത്തിയിട്ടില്ലെന്നു മനസിലായി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ജെസ്നയെ കാണാതായ കേസ് വനിതാ പോലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡ് അന്വേഷിക്കുന്നുണ്ടെന്ന് വെച്ചൂച്ചിറ എസ്ഐ ദിനേശ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സഞ്ചരിച്ച ഒട്ടോറിക്ഷയുടെ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കൂടുതലും സംസാരിച്ചിട്ടുളളത് സഹപാഠികളായ പെണ്‍കുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തില്‍ മിടുക്കിയായ ജെസ്നയ്ക്ക് കോളജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് പോലീസ് നിഗമനം.
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. ഇയാൾക്ക് മണൽ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. മണൽ മാഫിയയും പോലീസും തമ്മിലുള്ള ഒത്തുകളി ഒളികാമറ ഓപ്പറേഷനുകളിലൂടെ പുറത്തുകൊണ്ടുവന്ന സന്ദീപ് ശർമയാണു(35) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ന്യൂസ് വേൾഡ് ചാനലിലെ മാധ്യമപ്രവർത്തകനായിരുന്നു സന്ദീപ് ശർമ.
സന്ദീപിനെ ട്രക്ക് ഇടിച്ചു വീഴ്ത്തിയശേഷം ദേഹത്തുകൂടി വാഹനം കയറിപ്പോകുകയായിരുന്നു. പരിക്കേറ്റ സന്ദീപിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിനെ ട്രക്ക് പിന്തുടരുന്നതിന്റെയും ട്രക്ക് ഇടിച്ചു വീഴ്ത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച ഇരിങ്ങാലക്കുട ഫെമി കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും കാമുകിയും ഒരു വര്‍ഷത്തെ ഒളിവു ജീവിതത്തിനു ശേഷം അറസ്റ്റില്‍. കൊച്ചി മുളവുകാട്, ഒളിവില്‍ കഴിയുമ്പോഴാണ് ഇരിങ്ങാലക്കുട പൊലീസ് ഇരുവരേയും കുടുക്കിയത്. ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുമായി ജീവിക്കാന്‍ തടസം നിന്ന മകളെ, കൊന്ന് റയില്‍വേ ട്രാക്കില്‍ തള്ളിയെന്നാണ് കേസ്.
മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസായിരുന്നു ഫെമിയുടേത്. 2014 ഓഗസ്റ്റ് 20നായിരുന്നു കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശിയായ ബെന്നിയും കാമുകി വിനീതയും ഒന്നിച്ച് ജീവിതം തുടങ്ങിയിരുന്നു. ബെന്നിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചു. പക്ഷേ, മകനേയും മകളേയും കൂടെ കൂട്ടി കാമുകിയ്ക്കൊപ്പം ജീവിച്ചു. എന്നാല്‍, അച്ഛന്റെ കാമുകിയോടൊത്തുള്ള ജീവിതം മടുത്ത് മകള്‍ ഫെമി അമ്മയുടെ അടുത്തേയ്ക്കു പോകാന്‍ വാശിപിടിച്ചു. ഇതില്‍ പ്രകോപിതനായ ബെന്നിയും കാമുകിയും ഇവരുടെ മറ്റു മക്കളും ചേര്‍ന്ന് കൊല നടത്തി. കോഴിക്കോട് ബീച്ചിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം റയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു.
മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിപ്രകാരം ഇരിങ്ങാലക്കുട പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണമാണ് കൊലക്കേസ് തെളിയിച്ചത്. റയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടി മരിച്ചത് ആത്മഹത്യയാണെന്ന് പൊലീസ് കരുതി. ഇതിനിടെയാണ്, കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികളെ പിടികൂടിയതും. ബെന്നിയുെട മകനും കാമുകി വിനീതയുടെ മകനും കേസില്‍ പ്രതികളായിരുന്നു.
ഇരുവരും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കേന്ദ്രത്തിലായിരുന്നു. ബെന്നിയും വിനീതയും ജാമ്യത്തിലിറങ്ങി സ്ഥലംവിട്ടു. ഒരുവര്‍ഷമായി കേരള പൊലീസിനേയും കോടതിയേയും കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ ഇവര്‍ സ്ഥലംവിടുമെന്ന് പൊലീസ് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അടുത്ത മേയില്‍ കോടതിയില്‍ വിചാരണ തുടങ്ങും.
ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടെത്തിയ വഴിയാണ് പൊലീസ് ഏറ്റുമുട്ടലുകള്‍. ആദിത്യനാഥ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 1400 ലധികം ഏറ്റുമുട്ടലുകള്‍ സംസ്ഥാനത്തു നടന്നു. എന്നാല്‍ നിരപാധികളുടെ ജീവനെടുക്കുന്ന തലത്തിലേക്ക് പൊലീസിനെ കയറൂരി വിട്ടിരിക്കുന്നുവെന്നതാണ് വാസ്തവം.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് പത്ത് മാസത്തിനിടെ 1142 പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നുെവന്നാണ് ഒൗദ്യോഗിക കണക്ക്. 34 കുറ്റവാളികളും 4 പൊലീസുകാരും കൊല്ലപ്പെട്ടു. 2744 ക്രിമിനലുകള്‍ പൊലീസിന് കീഴടങ്ങി. ഈ കണക്കുകളുടെ വാസ്തവം തിരഞ്ഞ ഞങ്ങള്‍ക്ക് ക്രിമനല്‍വേട്ടയുടെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതിന്റെയും മെഡലുകള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കുമായി കൊലപാതങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കിയതിന്റെയും നടുക്കുന്ന കഥകളാണ് അറിയാന്‍ കഴിഞ്ഞത്.
പവന്റെ സഹോദരന് സുമിത്തിനെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് മോഷണക്കേസില്‍ പ്രതിയായ മറ്റൊരു സുമിത്താണെന്ന് തെറ്റിദ്ധരിച്ച്. ഈ ഏറ്റുമുട്ടലുകള്‍ ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊല്ലപ്പെടുന്നവരില്‍ തൊണ്ണൂറ് ശതമാനവും മുസ്ലിങ്ങളും ദലിതരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്.
തിരുവനന്തപുരം വര്‍ക്കലയ്ക്കു സമീപം മടവൂരില്‍ നാടന്‍പാട്ട് കലാകാരന് വെട്ടേറ്റു മരിച്ചു. ഒരു സ്വകാര്യ എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കി കൂടിയായ പള്ളിക്കല്‍ സ്വദേശി രാജേഷ് (37)ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രാജേഷിനൊപ്പമുണ്ടായിരുന്ന കുട്ടന് എന്നയാള്‍ക്കും വെട്ടേറ്റു. കൊല നടത്തിയത് മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘമെന്ന് സൂചന. ഗാനമേള കഴിഞ്ഞു സംഘത്തിന്റെ ഓഫീസിൽ വിശ്രമിക്കുന്ന വേളയിലാണ് നാലംഗ സംഘം വന്നു വെട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മുഖം മൂടി ധരിച്ച സംഘം ആയിരുന്നു അക്രമത്തിനു പിന്നിൽ. ബഹളം കേട്ട് എത്തിയ അയൽക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രാജേഷ് കൊല്ലപ്പെട്ടത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് വ്യക്തത കൈവന്നിട്ടില്ല