പാലക്കാട് വാളയാറില്‍ ലൈംഗിക ചൂഷണത്തിനിരയായ പതിനാറുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വീടുമായി അടുപ്പമുണ്ടായിരുന്ന രണ്ടു പേരും പെണ്‍കുട്ടിയുടെ കാമുകനുമാണ് അറസ്റ്റിലായത്. മൂന്നു പേരും പെണ്‍കുട്ടിയെ ൈലംഗീകചൂഷണത്തിനിരയാക്കിയിരുന്നു.

കനാൽപ്പിരിവ് ഉപ്പുകുഴിയിൽ ജയപ്രകാശ് , ഒാട്ടോ ഡ്രൈവറായ വെട്ടിക്കാട്ടിൽ വീട്ടിൽ മുഹമ്മദാലി , മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിൻ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ലൈംഗീകചൂഷണത്തിനിരയാക്കിയതിന് മൂന്നുപേര്‍ക്കുമെതിരെ പോക്സോ നിയമ‌പ്രകാരമാണ് കേസ്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളായ ജയപ്രകാശും മുഹമ്മദലിയും അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അമ്മയുമായി അടുപ്പമായി. പലപ്പോഴായി വീട്ടില്‍ വന്നുപോകുന്ന ഇരുവരും പെണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു.

പെൺകുട്ടിയുടെ മരണ സമയത്തും അതിനു മുൻപും ജയപ്രകാശ് ഇവരുടെ കുടുംബത്തോടപ്പമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ കാമുകനുമായ വിപിനുമായുളള അടുപ്പം വീടുമായി അടുപ്പമുളളവര്‍ അറിഞ്ഞിരുന്നതായും ഇത് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തെന്നുമാണ് സൂചന. പൊലീസ് അന്വേഷണം തുടരുകയാണ്.