കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിട്ടുനല്‍കണമെന്ന എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയേയും സ്വകാര്യതയേയും മാനിക്കുമെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം മാനിച്ചാണ് കോടതിയുടെ നടപടി. ദൃശ്യത്തിന്റെ പകര്‍പ്പ് വിട്ടുനല്‍കണമെന്നും അത് പ്രതിയുടെ അവകാശമാണ്. വിചാരണയ്ക്കു മുന്‍പ് ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിട്ടുനല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. കേസിലെ സുപ്രധാന തെളിവുകളില്‍ ഒന്നാണ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍. ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട ഒട്ടുമിക്ക രേഖകളും തെളിവുകളും കോടതി വിട്ടുനല്‍കിയിരുന്നു.
അതേസമയം, കേസിലെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പ്രത്യേകം കോടതി വേണമോ എന്നത് ഈ കോടതിയാകും തീരുമാനിക്കുക. വളരെ വേഗത്തിലുള്ള വിചാരണ നടപടികള്‍ വേണമെന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി കൊണ്ട് കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് 290 ഓളം തെളിവുകളും രേഖകളുമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നത്. ഇവയെല്ലാം വിട്ടുനല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും 180 ഓളം രേഖകളും തെളിവുകളുമാണ് ദിലീപിന് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസില്‍ രണ്ടു കുറ്റപത്രങ്ങളിലായി ദിലീപ് ഉള്‍പ്പെടെ 12 ഓളം പ്രതികളാണുള്ളത്.
തൃശൂര്‍: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ റിമാന്‍ഡില്‍. കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനെയാണ് മിഥുന്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ മിഥുന്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമത്തിനിടെയുണ്ടായ പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല.
മിഥുനെ ഠാണാവിലെ സബ്ജയിലിലേക്ക് മാറ്റി. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാശ്രമത്തിന് മുമ്പ് എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മിഥുന്‍ കൊരുമ്പിശ്ശേരി സ്വദേശിയായ സുജിത്തിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത സുജിത്തിനെ ഇയാള്‍ നഗര മദ്ധ്യത്തില്‍ വെച്ച് ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ന്യഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അക്രമി സംഘവുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷപ്പെടുത്താനായി ഗാസിയാബാദിലെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് നടപടിയില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ട് അക്രമികള്‍ പൊലീസ് പിടിയിലാവുകയും ചെയ്തു.
ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടി ഗാസിയാബാദിലെ ഷാലിമാര്‍ സിറ്റി അപ്പാര്‍ട്ട്‌മെന്‍ിന്റെ അഞ്ചാം നിലയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ അക്രമി സംഘത്തിന്റെ താവളത്തിലെത്തിയ പൊലീസ് അരമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയെത്.
ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യവെയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. കുട്ടിയെ തട്ടിയെടുക്കുന്നത് തടയാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ അക്രമികള്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. കാലിന് വെടിയേറ്റ ഡ്രൈവര്‍ ഇപ്പോഴും ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയെ തട്ടിയെടുത്തതിനു ശേഷം അക്രമികള്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് അമ്പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
മദ്യപിച്ചെത്തിയ അയല്‍വാസി വീടിനു മുമ്പില്‍ നിന്ന് ബഹളംവച്ചു. പുറത്തിറങ്ങിയ ഭാര്യയേയും നന്നായി ചീത്ത വിളിച്ചു. ഇതുക്കണ്ടുനിന്ന ഭര്‍ത്താവിന് സഹിക്കാനായില്ല. അരിശംമൂത്ത ഭര്‍ത്താവ് മദ്യപന്റെ മുഖത്ത് ഒറ്റയടി. തൊട്ടടുത്തുണ്ടായിരുന്ന കല്ലില്‍ തലയിടിച്ചു വീണു. ഭാര്യയും ഭര്‍ത്താവും വീട്ടില്‍ക്കയറിപ്പോയി. ചെറിയ വഴിയില്‍ കുറുകെ കിടന്നിരുന്നയാളെ നാട്ടുകാരിലൊരാള്‍ മാറ്റിക്കിടത്താന്‍ നോക്കി. അപ്പോഴാണ് തലയില്‍ നിന്ന് രക്തം വരുന്നത് കണ്ടത്. വിളിച്ചിട്ടും അനക്കമില്ല. ഉടനെ, ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം വടക്കാഞ്ചേരിയില്‍………..
തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് തെനംപറമ്പ് കോളനിയിലാണ് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ വേലായുധന്‍(55) ആണ് കൊല്ലപ്പെട്ടത്. തലയില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ, പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അയല്‍വാസിയായ മണികണ്ഠനെ കയ്യോടെ പിടികൂടി. ഇപ്പോള്‍ റിമാന്‍ഡിലാണ്. ‘‘ഭാര്യയെ തെറി വിളിച്ചതിന്റെ ദേഷ്യത്തില്‍ ഒറ്റയടി കൊടുത്തതാണ്… സാറേ..മരിക്കുമെന്ന് കരുതിയില്ല’’.. പ്രതിയുടെ വിശദീകരണത്തിന് നിയമത്തിന് മുമ്പില്‍ വിലയില്ല. ഒറ്റയടിയുടെ ആഘാതത്തില്‍ തല കല്ലില്‍ തട്ടിയത് മരണ കാരണമായി.
വീടിനു മുന്‍പില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ഗുണ്ടകള്‍ അക്രമിക്കുന്നത് കണ്ട നിന്ന ഭാര്യ തോക്കുമായി എത്തി അക്രമികളെ വിരട്ടിയോടിച്ചു. സ്വന്തം കണ്‍മുന്നില്‍ ഭര്‍ത്താവിനെ ആക്രമിച്ചവരെയാണ് യുവതി സാഹസികമായി നേരിട്ടത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ലക്‌നൗവിലാണ് സംഭവം
വീടിന് മുന്‍പില്‍ ഒരാളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് ഇയാളെ ക്രൂരമായി തല്ലിച്ചതക്കുന്നതിനിടയിലാണ് ഭാര്യ തോക്കുമായി എത്തിയത്. തോക്ക് കണ്ടതോടെ പേടിച്ച അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വീഡിയോയില്‍ ഉള്ള ദമ്പതികളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വീഡിയോ കാണാം;
#WATCH Man attacked by unknown assailants is saved by gun toting wife in Lucknow district’s Kakori. Police begin investigation (4.2.18) pic.twitter.com/7bfp9600WN
— ANI UP (@ANINewsUP) February 5, 2018
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി(36) ആണ് മരിച്ചത്. ചികില്‍സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസവശസ്ത്രക്രിയ്ക്കിടെയുണ്ടായ അശ്രദ്ധമൂലം യുവതിയുടെ വയറ്റില്‍ നിന്ന് മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയിരുന്നു.
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്നു മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗുരുതര പിഴവിന്‍റെ പേരില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പുതിയ ആരോപണം. തീർത്തും അവശയായ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 26 നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു ദിവസങ്ങൾക്ക് ശേഷമാണ് വയറ്റിൽ നിന്ന് തുണി പുറത്തേക്ക് വന്നത്. വീട്ടിലെത്തിയ ശേഷം പുന്നപ്ര സ്വദേശിനിയായ യുവതിക്ക്തുടർച്ചയായി അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ ശുചിമുറിയിൽവച്ചു മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ച് സ്കാനിങ്ങിനു വിധേയയാക്കിയ യുവതിയെ വീണ്ടും ലേബർ റൂമിലേക്കു മാറ്റി.
ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങൾ പുറത്തുവിടാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. കുഞ്ഞിനു മുലപ്പാൽ നൽകാനും കഴിയുന്നില്ല.
ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റിൽ കുടുക്കാൻ കാരണമെന്നാണ് സംശയം. സംഭവത്തിൽ വകുപ്പു മേധാവിയോടും ഡ്യൂട്ടി ഡോക്ടർമാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേസ് ഷീറ്റ് ഹാജരാക്കാൻ നിർദേശിച്ചതായും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ അറിയിച്ചു. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.
ശാസ്തമംഗലത്തെ പണിക്കേഴ്‌സ് ലെയ്‌നിലെ മൂന്നംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഇവർ തീർത്തും ഒറ്റപ്പെട്ട് ഒതുങ്ങിക്കൂടുന്ന അവസ്ഥയായിരുന്നു കാണിച്ചിരുന്നത്. ആരോടും ഒരു അടുപ്പവും കാണിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. ബന്ധുക്കൾ വന്നാൽപോലും വീട്ടിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. സ്വന്തം അമ്മ മരിച്ച വിവരം ബന്ധുക്കള്‍ അറിയിച്ചിട്ട് പോലും അവിടേക്ക് പോകാനോ ബന്ധുക്കളോട് കാര്യം തിരക്കാനോ ആത്മഹത്യ ചെയ്ത ആനന്ദവല്ലി തയ്യാറായില്ലെന്ന് അവരുടെ സഹോദരന്‍ രാജന്‍ പറഞ്ഞു. ഇതിന് പുറമേ കുടുംബത്തിന് കടുത്ത അന്ധവിശ്വാസമാണെന്നും മകന്‍ സന്യാസിയാകുമെന്ന് ഒരു സ്വാമി പറഞ്ഞതനുസരിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്നും സൂചനയുണ്ട്. ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ബന്ധുക്കളുമായ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ഒരു സഹകരണവുമില്ല.കല്യാണം വിളിക്കാന്‍ പോലും ആരെങ്കിലും ചെന്നാല്‍ തങ്ങള്‍ക്കു താത്പര്യമില്ലെന്നു പറഞ്ഞു. ഗേറ്റില്‍ തടയുന്ന പ്രകൃതമായിരുന്നു സുകുമാരന്‍ നായര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെന്നു നാട്ടുകാര്‍ പറയുന്നു.
അയല്‍പക്കത്ത് അടുത്തിടെ രണ്ട് കല്യാണങ്ങളുമായി ബന്ധപ്പെട്ടു ക്ഷണിക്കാന്‍ ചെന്നിട്ടും വാതില്‍ തുറക്കാന്‍ തയ്യാറായില്ല. മകന്‍ സനാതനന് ഇതുവരെ ജോലിയൊന്നുമായിട്ടില്ല. തേങ്ങ ഇടാന്‍ ആളെ വീട്ടില്‍ കയറ്റുന്നതു മടിയായതിനാല്‍ തേങ്ങ ഉണങ്ങി വീഴാന്‍ കാത്തിരിക്കുന്നതായിരുന്നു ഇവരുടെ ശീലം.
കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള ഇടവഴിയില്‍ ഒരു കുട്ടി നടന്നു പോകുമ്പോള്‍ തേങ്ങ വീണിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. എന്നാല്‍ പതിവു പോലെ തേങ്ങ എടുക്കാന്‍ ആരും വന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. രാവിലെ മീന്‍ വാങ്ങാനായി നാട്ടുകാര്‍ വട്ടം കൂടി നില്‍ക്കുമ്പോള്‍ ഇവര്‍ മാറി നില്‍ക്കാറാണു പതിവ്. മേടിച്ച ശേഷം ബാക്കി തരാനില്ലെന്നു പറയുമ്പോള്‍ പിന്നെ മതിയെന്നു പറഞ്ഞ് ഉടന്‍ കതകടയ്ക്കുമായിരുന്നത്രേ. വീടിനു മുന്നിലുള്ള വഴിയില്‍ ആളു കൂടി നില്‍പ്പുണ്ടെങ്കില്‍ യാത്ര കഴിഞ്ഞു വരുന്ന മകന്‍ സനാതന്‍ എല്ലാവരും മാറിയെന്നുറപ്പാക്കിയശേഷമേ വീട്ടില്‍ കയറുമായിരുന്നുള്ളൂ.
തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചെന്നാല്‍ പോലും വാതില്‍ തുറക്കില്ലെന്നു മുന്‍ കൗണ്‍സിലര്‍ ശാസ്ത്രമംഗലം ഗോപന്‍ പറഞ്ഞു. അപരിചിതര്‍ വഴി ചോദിച്ചെത്തിയാല്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്നു പറഞ്ഞു വിടും. തൊട്ടു പിന്നിലെ വീട്ടില്‍ താമസിക്കുന്ന ജനാര്‍ദ്ദനന്‍ നായരുമായി പോലും ഇവര്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലത്രേ.
ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം പൊലീസിന് വീട്ടുകാര്‍ കത്തയിച്ചിരുന്നതായി പോലീസ് പറഞ്ഞു. കത്ത് വൈകിട്ട് ഏഴുമണിയോടെ കിട്ടിയതനുസരിച്ചു മ്യൂസിയം പൊലീസ് വീട്ടിലെത്തിയപ്പോഴാണു മൂവരും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഫാനില്‍ കയറിട്ടാണ് തൂങ്ങിയത്.
മൂന്നു മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.
പി ഡബ്ല്യൂഡിയില്‍ നിന്നും അസിസ്റ്റന്റ് എന്‍ജിനിയറായി റിട്ടയര്‍ ചെയ്തയാളാണ് സുകുമാരന്‍ നായര്‍. ആനന്ദവല്ലി വീട്ടമ്മയാണ്. മകന്‍ സനത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. മൃതദേഹത്തിനരികെ നിന്നും രണ്ട് കത്തുകളും മറ്റൊരു കവറില്‍ കുറേ നാണയങ്ങളും കണ്ടെത്തിയതായി മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കത്ത് തുറന്നിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കിളിമാനൂര്‍ സ്വദേശിയായ സുകുമാരന്‍ നായരും കുടുംബവും പതിനഞ്ച് വര്‍ഷമായി പണിക്കേഴ്‌സ് ലൈനില്‍ താമിക്കുന്നു. 41 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കിളിമാനൂര്‍ സ്വദേശിനിയായ ആനന്ദവല്ലിയും വിതുര സ്വദേശിയായ സുകുമാരന്‍ നായരും വിവാഹം കഴിക്കുന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു ഇരുവരുടേതും. പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു സുകുമാരന്‍ നായര്‍. ആനന്ദവല്ലി വീട്ടമ്മയും. കല്യാണത്തിന് ശേഷം ആനന്ദവല്ലിക്ക് കുടുംബ സ്വത്തിന്റെ ഓഹരിയില്‍ നിന്നും 4 ഏക്കര്‍ സ്ഥലം നല്‍കിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുവരുടേയും കുടുംബങ്ങളില്‍ നിന്നും ലഭിച്ച ഓഹരി വിറ്റുവെന്നാണ് വിവരമെങ്കിലും കൂടുതലൊന്നും ബന്ധുക്കള്‍ക്കും അറിയില്ല. കുടുംബ സ്വത്ത് വിറ്റ് ലഭിച്ച പണത്തിനാണ് ശാസ്തമംഗലത്ത് സ്ഥലം വാങ്ങി ഇവര്‍ വീട് നിര്‍മ്മിച്ചത്. ഫൗണ്ടേഷന്‍ കെട്ടിയിരുന്ന സ്ഥമാണ് വാങ്ങി വീട് വെച്ചത്. വിവാഹത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് മകന്‍ ജനിച്ചു. കുട്ടിയെ ചെറുപ്പത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മാത്രമാണ് ബന്ധുക്കള്‍ പോലും കണ്ടിട്ടുള്ളത്. സ്‌കൂള്‍ കാലത്ത് കണ്ട കുട്ടി പിന്നീട് സിഎ പരീക്ഷ പാസായ വിവരം പോലും ബന്ധുക്കള്‍ അറിയുന്നത് ഇന്നാണ്. കുറച്ച് കാലം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സനത് പിന്നീട് അത് മതിയാക്കി മാതാ പിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഒതുങ്ങുകയായിരുന്നു. ബന്ധുക്കളുടെ കല്യാണത്തിനോ മരണ വാര്‍ത്തയോ അറിഞ്ഞാല്‍ പോലും ഇവര്‍ സഹകരിക്കാറില്ല.
ഭൂരിഭാഗം സമയവും വീട്ടില്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തി കഴിയുകയായിരുന്നു. തമിഴ്‌നാട്ടിലും തിരുവനന്തപുരത്തുമുള്ള ചില സ്വാമിമാരുടെ ആശ്രമത്തില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു ഒരു കാലത്ത് ഈ കുടുംബമെന്നും അവിടെ നടക്കുന്ന പൂജകളും മറ്റും പിന്നീട് വീട്ടിലേക്ക് പ്രാവര്‍ത്തികമാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമാണ് രാത്രി കാലങ്ങളിലെ ശംഖ് ഊതലും മണിയടിയും സൂചിപ്പിക്കുന്നത്. രാത്രി 12 മണി കഴിയുമ്പബോള്‍ ആണ് മിക്കവാറും ഇവര്‍ പൂജയും ആരാധനയും നടത്തിയിരുന്നത്. മകന്‍ സനത് സന്യാസിയാകുമെന്ന് ഒരു സ്വാമി പണ്ട് ഇവരോട് പറഞ്ഞതായിട്ടാണ് സൂചന. ഇവരുടെ പേരിലുണ്ടായിരുന്ന ചില സ്വത്തുക്കള്‍ ഏതോ ആശ്രമത്തിന്റെ പേരിലേക്ക് മാറ്റിയതായിട്ടാണ് സൂചന. പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സുകുമാരന്‍ നായരുടെ പെന്‍ഷന്‍ പണം ഉപയോഗിച്ചാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. മകന് പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കല്‍ ഓട്ടോറിക്ഷ പിടിച്ച് പുറത്ത് പോയി പച്ചക്കറിയും വീട്ടുസാധനങ്ങളും വാങ്ങി വരും. വീടിനുള്ളില്‍ കയറി കതക് അടയ്ക്കും പിന്നെ വിവരമൊന്നുമില്ല. ഇതായിരുന്നു രീതി.
തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിവരമറിയിക്കണമെന്നും മരണനാനന്തര ചടങ്ങുകള്‍ക്കായുള്ള പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തിലുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പറുമുണ്ടായിരുന്നു.
പൊലിസ് ഈ നമ്പറില്‍ ബന്ധപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം കത്തില്‍ സൂചിപ്പിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ഒരു കത്തു കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ഈ കത്തില്‍ നിന്ന് ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.
കടം തീര്‍ക്കാന്‍ ഒരു വഴി പറയു എന്ന ഭാര്യയുടെ ചോദ്യത്തിന് മുൻപിൽ മോഷ്ടിക്കാം എന്ന വഴി തോന്നിയതെന്ന് ഭര്‍ത്താവ് വിശാഖ് പറയുന്നത്. മോഷണം അല്ലാതെ മറ്റൊരു വഴിയില്ലെന്ന് അവര്‍ പറഞ്ഞതോടെ നയന അതിനോട് യോജിക്കുകയായിരുന്നു. കടം വീട്ടിയ ശേഷം സ്വസ്ഥമായ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് യുവദമ്പതികൾ മോഷണത്തിനിറങ്ങിയത്.
ഓട്ടോഡ്രൈവറായ വിശാഖ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഒന്നരവര്‍ഷം മുമ്ബ് നയനയെ വിളിച്ചു കൊണ്ടു വന്നത്. നിത്യചിലവിനും, കടബാധ്യത തീര്‍ക്കാനും പണം ഇല്ലാതെ നെട്ടോട്ടമോടുകയായിരുന്നു വിശാഖ്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ കീഴ്പ്പെടുത്തി 23 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന യുവദമ്പതിമാരെ മണിക്കൂറുകള്‍ക്കകം സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.
തൈക്കാട് മുല്ലശ്ശേരി വീട്ടില്‍ വിശാഖ്(21) ഭാര്യ നയന(20) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠേശ്വരം തകരപ്പറമ്ബ് സ്വദേശി ഭഗവതി അമ്മാളിനെയാണ് ഇവര്‍ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്. സ്കൂട്ടറില്‍ രാവിലെ വീടിന് മുന്നിലെത്തിയ ഇവര്‍ വെളള പേപ്പര്‍ കാണിച്ച് വിലാസം ചോദിച്ചു. ഇതിനിടെ വീട്ടിലാരും ഇല്ലെന്ന് മനസ്സിലാക്കി കുശലം പറഞ്ഞ് വീടിനുള്ളിലേയ്ക്ക് കയറുകയായിരുന്നു. പിന്നാലെ നയന ഭഗവതി അമ്മാളിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിച്ച് കട്ടിലിന്റെ കാലില്‍ ചേര്‍ത്ത് വെയ്ക്കുകയായിരുന്നു. ഈ സമയം വിശാഖ് വൃദ്ധയുടെ കഴുത്തിലെ മൂന്ന് സ്വര്‍ണ്ണമാലകളും മൂന്നു മോതിരവുമടക്കം 23 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രശാന്തിന്റെ നിര്‍ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ഇരുവരേയും പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടയില്‍ തന്നെ രണ്ടു പണയ സ്ഥാപനങ്ങളില്‍ കുറച്ച് സ്വര്‍ണം പണയം വെച്ചതായും ബാക്കി വീട്ടില്‍ ഇരിപ്പുണ്ടെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ഈ സ്വര്‍ണം പോലീസ് കണ്ടെത്തി. ഇവര്‍ സമാനമായ രീതിയില്‍ ഇതിന് മുന്‍പ് കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കോടതിയിമുറിയില്‍ വെച്ച് ആക്രമിച്ച് പിതാവ്. യു.എസ്.എയില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസര്‍ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയില്‍വെച്ച് പിതാവ് കൈയേറ്റം ചെയ്തത്. കേസില്‍ ഇരകളുടെ വാദം പൂര്‍ത്തിയാകുന്ന ദിവസമായ വെള്ളിയാഴ്ചയാണ് സംഭവം.
മൂന്നു പെണ്‍മക്കളെയും പീഡിപ്പിച്ച രോഷത്തിലായിരുന്നു പിതാവ് ലാരിയെ ആക്രമിച്ചത്. അഞ്ചു മിനിറ്റ് ഇയാളെ തനിച്ച് ഈ കോടതിമുറിയില്‍ തനിക്ക് വിട്ടുതരൂ എന്ന് ജഡ്ജിയോട് പറഞ്ഞശേഷം ലാരിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു. പിന്നീട് മൂന്നു പൊലീസുകാരെത്തി പിതാവിനെ പിടിച്ചുമാറ്റുകയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും നിമിഷങ്ങള്‍ക്കകം വിട്ടയക്കുകയുമായിരുന്നു. തന്റെ മക്കളെ പീഡിപ്പിച്ചയാളെ കണ്ടപ്പോള്‍ നിയന്ത്രണംവിട്ടതായും അതിന് കോടതിയോട് നൂറുതവണ ക്ഷമ ചോദിക്കുന്നതായും പിതാവ് പറഞ്ഞു.
ലാരിക്കെതിരെ ബാലലൈംഗിക പീഡനകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഏകദേശം 25 മുതല്‍ 40 വരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന അധികകുറ്റവും ലാരിക്കെതിരെ കോടതി ചുമത്തിയിട്ടുണ്ട്.
നിരവധി ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാക്കളടക്കം 265ഓളം വനിത അത്‌ലറ്റുകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോടതിയില്‍ നിരവധിപേര്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തു.
ഹൈദരാബാദ്: വീടിന്റെ ടെറസില്‍ നിന്നും നവജാതശിശുവിന്റെ തല കണ്ടെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് നടന്ന ശിശുബലിയാണോ ഇതെന്ന് സംശയം. ഇക്കാര്യത്തില്‍ ഹൈദരാബാദ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹൈദരാബാദ് ചിലുക നഗറിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്.
വാടകവീട്ടില്‍ താമസിക്കുന്ന സ്ത്രീ തുണികള്‍ ഉണക്കാനായി ടെറസിലെത്തിയപ്പോഴാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്. തല കണ്ടയുടന്‍ ബഹളംവെച്ച സ്ത്രീയുടെ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തല ആദ്യം കണ്ട സ്ത്രീയുടെ മരുമകനായ ടാക്സി ഡ്രൈവര്‍ രാജശേഖരനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരഹരി, മകനായ രഞ്ജിത്ത് എന്നീ അയല്‍വാസികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീട്ടിലെ വേസ്റ്റ്ബാസ്‌കറ്റിനു സമീപത്തേക്കാണ് പൊലീസ് നായ എത്തിയത്.
അന്ധവിശ്വാസികളായ ഇവര്‍ രണ്ടുപേരും പൂജകള്‍ ചെയ്യാറുണ്ടായിരുന്നു. ശിശുവിന്റെ തലയ്ക്കു സമീപം ചോരപ്പാടുകള്‍ ഇല്ലാത്തതിനാല്‍ തല വെട്ടിയെടുത്ത ശേഷം ടെറസില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. ശിശുവിന്റെ ബാക്കി ശരീരഭാഗങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.