മലപ്പുറം അരീക്കോട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. യുവതിയുടെ ഫോണില്‍ നിന്നു തന്നെ വിളിച്ചു വരുത്തിയാണ് പൊലീസ് പ്രതികളെ കെണിയിലാക്കിയത്.

അരീക്കോട് സ്വദേശിയായ ഇരുപത്തേഴുകാരിയും അഞ്ചു വയസുകാരി മകളും താമസിക്കുന്ന വീട്ടില്‍ രാത്രി പത്തരയോടെ അതിക്രമിച്ചു കയറിയാണ് പീഡനം. സംഭവത്തില്‍ പീഡനം നടത്തിയ വടകര സ്വദേശികളികളായ മയ്യന്നൂര്‍ പനമ്പത്ത് ഇസ്മായില്‍, തട്ടാരത്തിമീത്തല്‍ വീട്ടില്‍ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. പീഡിപ്പിക്കുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും യുവതിയറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണും, പാസ്പോര്‍ട്ടും വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു പവന്‍ സ്വര്‍ണവുമായാണ് ഇരുവരും രക്ഷപ്പെട്ടു.

യുവതിയുടെ നഷ്ടമായ മൊബൈല്‍ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് തരപ്പെടുത്തിയാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. വാട്സാപ്പില്‍ യുവതിയുടെ പ്രൊഫൈല്‍ ചിത്രം കൂടി കണ്ടതോടെ പ്രതികള്‍ക്ക് വിശ്വാസമായി. യുവതിയാണന്ന വ്യാജേന സംസാരിച്ച വനിതാപൊലീസുമായി ചങ്ങാത്തമുണ്ടാക്കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുപത്തിയേഴുകാരിയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ടു ലക്ഷം നല്‍കാമെന്ന ഉറപ്പില്‍ അരീക്കോട് എത്തിയതോടെയാണ് ഇരുവരും അറസ്റ്റിലായത്.