Crime

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ചില കാര്യങ്ങള്‍ കോടതിയെ രഹസ്യമായി ധരിപ്പിക്കാനുണ്ടെന്ന് അറിയിച്ച മാര്‍ട്ടിന്റെ മൊഴി കോടതി രേഖപ്പെടുത്തി. പള്‍സര്‍ സുനിയേയും മറ്റു പ്രതികളേയും പേടിയാണെന്നും അവരുടെ മുന്നില്‍ വെച്ച് മൊഴി നല്‍കാനാകില്ലെന്നും കോടതിയോട് മാര്‍ട്ടിന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് മറ്റു പ്രതികളെ പുറത്താക്കുകയും അടച്ചിട്ട മുറിയില്‍ വെച്ച് മാര്‍ട്ടിന്റെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

അതേസമയം കേസിലെ സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യത്തിന്റെ പകര്‍പ്പ്, പ്രതികളും കേസിലെ ദൃക്‌സാക്ഷികളുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയവയാണ് ദിലീപ് കോടതിയില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ദിലീപിന്റെ ഹര്‍ജി ഈ മാസം 17ന് അങ്കമാലി കോടതി പരിഗണിക്കും.

Read more.. “അടിയിൽ ഇടാൻ മറന്ന” ഈ പാർവതിയാണോ നാട്ടുകാരെയും കഥാപാത്രങ്ങളെയും സദാചാരം പഠിപ്പിക്കുന്നത്? നടി പർവതിക്കെതിരെ ശക്തമായ പ്രതികരണവുമായി യുവനടി… വീഡിയോ

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥനും പൂങ്കാവ് സ്വദേശിയുമായ നെല്‍സണെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒളിവില്‍ പോയ നെല്‍സണിന് വേണ്ടി അന്വേഷണം തുടരുകയാണ്. ഇയാളെ പിടികൂടാന്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചതായും ജില്ലാപൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു.

ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് നെല്‍സണെതിരേ കേസ്. ഈ കേസില്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പെണ്‍വാണിഭ സംഘത്തിന് കാഴ്ചവച്ചിരുന്ന ആതിര എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയുടെ പിതാവ് വികലാംഗനും മാതാവ് രോഗിയുമാണ്. കുട്ടിയുടെ ബന്ധുവായ ആതിര സ്ഥിരമായി കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആതിരയെ തടഞ്ഞു വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നെല്‍സണ്‍ അടക്കമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ഇതേക്കുറിച്ച് വിവരം ലഭിച്ച നെല്‍സണ്‍ മേലുദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ ഒളിവില്‍ പോവുകയായിരുന്നു.

ആലപ്പുഴ ഡിവൈഎസ്പി പിവി ബേബിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കേസില്‍ പ്രതിയായ ആതിരയുടെ അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു. ആതിരയെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആതിരയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍.

കുറ്റപത്രങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. പെന്‍ഡ്രൈവിന്റെ ഉളളടക്കം പ്രോസിക്യൂഷന്റെ കേസുമായി ഒത്തുപോകുന്നതല്ല. അതിനാല്‍ പെന്‍ഡ്രൈവിന്റെ പകര്‍പ്പ് ലഭ്യമാക്കണം. കേസില്‍ രണ്ട് ഹര്‍ജികളാണ് ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതി മാര്‍ട്ടിന്റെ രഹസ്യ മൊഴിയെടുത്തു. ക്രമിനല്‍ നടപടി ക്രമം അനുസരിച്ച് മജിസ്‌ട്രേറ്റ് നേരിട്ടാണ് മൊഴിയെടുത്തത്.

സഹോദരന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ പിന്തുണച്ച് പോലീസ് പരാതിപരിഹാരസെല്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് രംഗത്ത്. ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജിവിന്‍റെ മരണം നൂറ് ശതമാനവും കസ്റ്റഡി മരണമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നാരായണക്കുറുപ്പ് പറഞ്ഞു.

ഓരു മൊബൈല്‍ ഫോണ്‍ മോഷണക്കേസിലാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. രാത്രി പതിനൊന്ന് മണിയോടെ സ്റ്റേഷനിലെത്തിച്ച പോലീസ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ ശ്രീജിവിനെ പിന്നീട് തിരുവനന്തപുരം മെഡി.കോളേജിലേക്ക് മാറ്റി. അവിടെ വച്ചു അയാള്‍ക്ക് ചികിത്സ നല്‍കിയെങ്കിലും അയാള്‍ മരണപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് ശ്രീജിവിന്‍റ് വയറുകഴുകി അകത്തുണ്ടായിരുന്ന ഫുറഡാന്‍ എന്ന വിഷം നീക്കം ചെയ്തു.

ശ്രീജിവിന്‍റെ മരണത്തെക്കുറിച്ച് പരാതി കിട്ടിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ‍ഞങ്ങള്‍ പരിശോധിച്ചു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്ക് എങ്ങനെ ഫുറഡാന്‍ കിട്ടിയെന്നതായിരുന്നു ഞങ്ങള്‍ പരിശോധിച്ച പ്രധാനകാര്യം. ഓരാളെ കൊലണമെങ്കില്‍ 60 ഗ്രാം ഫുറഡാനെങ്കിലും വേണം. അത്രയും അളവില്‍ ഫുറഡാന്‍ ഓരാള്‍ക്ക് സ്റ്റേഷനിനുള്ളില്‍ എത്തിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ ശ്രീജിവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാരുടെ പങ്ക് സംശയാസ്പദമാണ്.

ശ്രീജിവിന്‍റെ മരണത്തെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നുമുള്ള ഉത്തരവാണ് ഞങ്ങള്‍ നല്‍കിയത്. കേസില്‍ പ്രത്യേകാന്വേഷണം വേണമെന്ന പോലീസ് പരാതി പരിഹാരസെല്‍ ഉത്തരവ് പക്ഷേ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഓര്‍ഡറിലെ പല പരാമര്‍ശങ്ങളും സംശയാസ്പദമാണ്. സ്റ്റേ നീക്കം ചെയ്യുവാന്‍ സര്‍ക്കാരും നടപടി സ്വീകരിച്ചില്ല. കള്ളതെളിവുകളുണ്ടാക്കി കസ്റ്റഡി മരണം മറച്ചുവയ്ക്കുകയാണ് പോലീസ് ചെയ്തത്. ഇതിന് പിന്നില്‍ ചില ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് താന്‍ സംശയിക്കുന്നതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.

‘എന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയതാ… അവരെ വെറുതെ വിടരുത്.. ആരോ ഇതിന് പിന്നിലുണ്ട്, അവരുടെ ലക്ഷ്യം പുറത്തു കൊണ്ടുവരണം…’. ഭര്‍ത്താവ് ഗണേശിന്റെ മരണം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനു മുന്നില്‍ ഹൃദയം വിങ്ങുന്ന വേദനയോടെ തോട്ടംതൊഴിലാളിയായ ഹേമലത അലമുറയിട്ടത് ഇങ്ങനെ…

2016 ഡിസംബര്‍ ആറിനാണ് ഗണേശനെ മൂന്നാര്‍ എല്ലപ്പെട്ടി ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും രാത്രി 9 മണിയോടെ ഫാക്ടറിയിലേയ്ക്ക് ജോലിക്കു പോയ ഗണേശന്‍ 11 മണിയോടെ വീട്ടിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് കമ്പനിയില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങിയിരുന്നതായി ജീവനക്കാര്‍ പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭാര്യ ഹേമലത ഇക്കാര്യം അറിയുന്നത്.  ഭര്‍ത്താവിന് സുഖമില്ലെന്ന് അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയില്‍ എത്തിയ താന്‍ പുല്‍മേട്ടില്‍ കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. കനത്ത തണുപ്പിനിടയിലും ഭര്‍ത്താവിന്റെ ശരീരത്തില്‍ നല്ല ചൂടുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇത് ആരും കൂട്ടാക്കിയില്ലെന്നും ഹേമലത ആരോപിക്കുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഗണേശിനെ എസ്‌റ്റേറ്റിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും 20,000 മുതല്‍ 70,000 രൂപ വരെ ചെലവാകുമെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ പിന്തിരിപ്പിച്ചു. ഇതില്‍ സംശയം തോന്നിയതിനാലാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും ഹേമലത പോലീസിനോട് പറഞ്ഞു.

കോയമ്പത്തൂര്‍: മാട്രിമോണിയല്‍ വെബ്സൈറ്റുകൾ ചതിക്കുഴികൾ ആകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ വാർത്തയിലൂടെ പുറം ലോകം അറിയുക. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളുമായി പരിചയപ്പെടുകയും പിന്നീട് അവരെ പ്രണയിച്ച് ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത തമിഴ്‌നടി ഒടുവില്‍ എഞ്ചിനീയറെ വീഴ്ത്താന്‍ ശ്രമിച്ച് കുരുങ്ങിയ കഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്ത നടിയും മാതാവും സഹോദരനും പിതാവായി അഭിനയിച്ചയാളും അറസ്റ്റിലായി.

റിലീസാകാത്ത തമിഴ്‌സിനിമ ‘ആടി പോണ ആവണി’ യിലെ നായികയായ 21 കാരി ശ്രുതിയ്‌ക്കെതിരേയാണ് കേസ്. അഞ്ചിലധികം യുവാക്കളെ തട്ടിപ്പിനിരയാക്കി ഇവര്‍ തട്ടിയത് ലക്ഷങ്ങളാണ്. ജര്‍മ്മനിയിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജി ബാലമുരുഗന്‍ എന്നയാളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. സേലത്തെ കാറ്റുവളവ് സ്വദേശിയായ ബാലമുരുകന്‍ പ്രമുഖ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ 2017 മെയില്‍ പോസ്റ്റ് ചെയ്ത പ്രൊഫൈല്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ ഇയാളുമായി ബന്ധപ്പെട്ടു. പിന്നീട് വിവാഹത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയും അതിലൂടെ പ്രണയം വളര്‍ത്തി എടുക്കുകയും ആയിരുന്നു. മാതാവ് ചിത്ര അമൃതാ വെങ്കിടേഷ് എന്ന പേരിലാണ് ബന്ധപ്പെട്ടത്. അനുജന്‍ പി സുബാഷും കെ പ്രസന്ന വെങ്കിടേഷായും നവ ഇന്ത്യ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ വഴി ഇരുവരും താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ഇരുവരും പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറി. ശ്രുതി തന്റെ ഫോട്ടോകള്‍ ബാലമുരുകന് അയച്ചുകൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് ബാലമുരുകന്‍ ശ്രുതിയെ നേരില്‍ കാണാനായി വിമാനടിക്കറ്റ് അയച്ചു കൊടുത്ത് യു കെ യിലേക്ക് വരുത്തുകയും ചെയ്തു. അവിടെ ബാലമുരുകന്‍ ലക്ഷങ്ങളാണ് അവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. പിന്നീട് ബാലമുരുകന്‍ കോയമ്പത്തൂരില്‍ പോകുകയും ശ്രുതിക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും ഓപ്പറേഷന്‍ വേണമെന്നും മാതാവിന് ഹൃദയ ശസ്ത്രക്രിയ വേണമെന്നുമെല്ലാം പറഞ്ഞ് ശ്രുതി 2017 മെയ്ക്കും 2018 ജനുവരിക്കും ഇടയില്‍ പലപ്പോഴായി 41 ലക്ഷം രൂപ യുവാവില്‍ നിന്നും പിടുങ്ങിയത്. ഒടുവില്‍ ഇരുവരുടെയും വിവാഹ നിശ്ചയചടങ്ങ് നടത്താനായി ബാലമുരുകന്‍ സമീപിച്ചപ്പോള്‍ ചടങ്ങ് നടത്തിയാല്‍ ക്യാമറാ ഫ്‌ളാഷ് താങ്ങാന്‍ കഴിയാത്തതിനാല്‍ ഫോട്ടോയെടുപ്പ് വേണ്ടെന്ന് പറഞ്ഞു. പിന്നീട് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെന്ന് പറഞ്ഞ് ശ്രുതിയുടെ ചിത്രം ബാലമുരുഗന്‍ തന്റെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്തു. ചിത്രം കണ്ട കൂട്ടുകാര്‍ ശരിക്കും ഞെട്ടി.

പലരെയും വിവാഹ വാഗ്ദാനം നടത്തി പണം തട്ടിയ പെണ്‍കുട്ടിയാണ് ഇതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ശ്രുതിയും കുടുംബവും ഈ രീതിയില്‍ അനേകരെ കബളിപ്പിച്ചിരിക്കുന്ന വിവരം കൂട്ടുകാര്‍ ബാലമുരുകനെ അറിയിച്ചതോടെ ഇയാള്‍ ക്രൈംബ്രാഞ്ച് പോലീസിനെ സമീപിക്കുകയും കേസു കൊടുക്കുകയും ചെയ്‌തു. വ്യാഴാഴ്ച നാലു പേരെയും അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. കാറും അനേകം വിലപ്പെട്ട രേഖകളും ബാങ്ക് ഇടപാടുകള്‍ നടത്തിയതിന്റെ രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തിയാതായി പോലീസ് അറിയിച്ചിട്ടുണ്ട്. ശ്രുതിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സമ്പന്ന യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്നും ഈ രീതിയില്‍ പലരെയും വഞ്ചിച്ചതായും പോലീസ് കണ്ടെത്തി.

നേരത്തേ ശ്രുതിക്കെതിരേ നാമക്കലിലെ പരമാതിവെല്ലൂറില്‍ കെ സന്തോഷ്‌കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സമാന രീതിയില്‍ തന്നെ 43 ലക്ഷം തട്ടിയെന്നാണ് കേസ്. അതിന് മുമ്പ് നാമക്കലിലെ ശശികുമാര്‍ എന്നയാളില്‍ നിന്നും 22 ലക്ഷം തട്ടിയപ്പോൾ നാഗപട്ടണത്തെ സുന്ദറില്‍ നിന്നും 15 ലക്ഷവും കൂടല്ലൂര്‍ ചിദംബരത്തെ കുമാരാഗുരുവ രാജയില്‍ നിന്നും 20 ലക്ഷവും, ഡിണ്ടിഗൽ നിന്നുള്ള രാജ്‌കുമാറിൽ നിന്ന് 21 ലക്ഷം ആണ് ഈ തമിഴ് നടി തട്ടിയെടുത്തത്. തട്ടിപ്പിൽ കുരുങ്ങിയ നടിയും കുടുംബവും ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിൽ പോലീസ് കേസ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം അനേകം തട്ടിപ്പ് വ്യക്തമായതോടെ വെബ്‌സൈറ്റ് വഴിയുള്ള വിവാഹാലോചനകളില്‍ കരുതല്‍ എടുക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അനേകം പേർ വിശ്വാസത്തോടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന മാട്രിമോണിയൽ വെബ്സൈറ്റുകൾ മേലെ കരിനിഴൽ വീഴ്ത്തുന്നതാണ് ഇത്തരം സംഭവങ്ങൾ….

വിനുവും വിപിനും മരിച്ചത് അപകടത്തെത്തുടർന്നാണ്. ആരോപണങ്ങളിൽ കഴമ്പില്ല. അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കേസ് ഫയൽ പൊലീസ് മടക്കി. ഇത് ഞങ്ങളുടെ വാക്കുകളല്ല പാലാ ഡിവൈ.എസ്.പിവി.ജി.വിനോദ് കുമാർപറഞ്ഞത് ഇനി സംഭവത്തിലേക്ക് വരാം 

വിവാഹ സ്വപ്നങ്ങളിലായിരുന്നു വിനു. ഇഷ്ടപ്പെട്ട പെണ്ണുമായുള്ള വിവാഹത്തിന് ആഴ്ചകൾ മാത്രം. ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമെല്ലാം ക്ഷണിച്ചു. വീടിന്റെ ചില മോടിപിടിപ്പിക്കൽ പണി ശേഷിക്കുന്നു. വിവാഹ ദിവസം അടുത്തതോടെ വീട്ടിൽ അറ്റകുറ്റപ്പണികൾ രാത്രിയും പകലുമായി തകൃതി. വിനുവിന്റെ സുഹൃത്തായ റെജിയ്ക്കാണ് പെയിന്റടിയുടെ നേതൃത്വം. അങ്ങനെ പണിയ്ക്കിടയിൽ ഒരു രാത്രിയിൽ വിനു സഹോദരൻ വിപിനുമൊപ്പം റെജിക്ക് ഭക്ഷണം വാങ്ങാനായി ബൈക്കിൽ പാലാ നഗരത്തിലേക്ക് പോയി. പിന്നീട് നാട്ടുകാരും വീട്ടുകാരും കണ്ടത് വിനുവിന്റെയും വിപിന്റെയും ചേതനയറ്റ ശരീരം.

പൊലീസ് ഭാഷ്യം: റെജിക്ക് ഭക്ഷണം വാങ്ങാനായി പോകവെ നിയന്ത്രണംവിട്ട ബൈക്ക് പാലാ ബിഷപ്പ് ഹൗസിനു മുമ്പിൽ റോഡ് വക്കിൽ കിടന്നിരുന്ന റോഡ് റോളറിൽ വന്നിടിച്ചു. അതുവഴിവന്ന പൊലീസ് പരിക്കേറ്റ് കിടന്ന ഇരുവരെയും ജീപ്പിൽകയറ്റി പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഇരുപത്തിയെട്ടുകാരനായ വിനുവും ഇരുപത്തിയൊന്നുകാരനായ വിപിനും സഹോദരങ്ങളാണെങ്കിലും കൂട്ടുകാരെ പോലെയായിരുന്നു. വണ്ടിയിലെ വരവും പോക്കുമെല്ലാം അവർ ഒരുമിച്ചായിരുന്നു. ഏവർക്കും ഏറെ ആദരവുണ്ടായിരുന്നു ആ സഹോദര ബന്ധത്തിൽ. മരണത്തിലും അവർ പിരിഞ്ഞില്ല. അവരുടെ ഒരുമിച്ചുള്ള വേർപാട് വീട്ടുകാരെപ്പോലെ നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

ദുരൂഹത നീങ്ങാത്തത് ഇവിടെ? 

റോഡ് റോളറിൽ ബൈക്ക് ഇടിച്ചാണ് വിനുവും വിപിനും മരിച്ചതെന്ന് പൊലീസ് പറയുമ്പോഴും അത് പൂർണമായും വിശ്വസിക്കാൻ ബന്ധുക്കളും നാട്ടുകാരും തയ്യാറായില്ല. ഹെൽമെറ്റ് ധരിക്കാതിരുന്ന വിനു, പൊലീസിനെ കണ്ട് ബൈക്ക് വേഗത്തിൽ വിട്ടപ്പോൾ പൊലീസ് പിറകെയെത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് പിതാവ് വക്കച്ചനും അമ്മ മറിയമ്മയും വിശ്വസിക്കുന്നത്. ഇതിന് ബലം കൂട്ടുന്നതാണ് ഫോറൻസിക് പരിശോധനാഫലം. ഫോറൻസിക് വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ ബൈക്ക് ഇടിച്ചതിന്റെ യാതൊരു ലക്ഷണവും റോഡ് റോളറിൽ കണ്ടെത്താനായില്ല. മാത്രമല്ല, റോഡ് റോളർ കിടന്നിടത്തുനിന്ന് ഏതാണ്ട് 200 മീറ്റർ അകലെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തിയത്.

സംഭവ ദിവസം രാത്രി ഒരു പൊലീസ് ജീപ്പ് അപകടമുണ്ടായ സ്ഥലത്ത് നിറുത്തിയിട്ടിരുന്നത് കണ്ടതായി അതുവഴിവന്ന ലോറിയുടെ ഡ്രൈവർ നാട്ടുകാരോട് പറഞ്ഞിരുന്നു. ജീപ്പിൽനിന്ന് ഇറങ്ങാതിരുന്ന പൊലീസുകാർ, ലോറി നിറുത്തിയതോടെയാണ് പുറത്തിറങ്ങി പരിക്കേറ്റ് കിടന്ന ഇരുവരെയും പാലാ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പറയുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഇരുവരും മരിച്ചു. ഈ ലോറി ഡ്രൈവറുടെ മൊഴി പൊലീസ് ഇതുവരെയും എടുത്തിട്ടില്ല. ഇത് സംശയം ബലപ്പെടുത്തുന്നു. ബൈക്കിൽ ഇടിച്ച പൊലീസ് ജീപ്പ് അന്നുതന്നെ സ്റ്റേഷനിൽ നിന്ന് മാറ്റിയതായും ആരോപണമുണ്ടായിരുന്നു. അടുത്ത ദിവസം കേസ് അന്വേഷണത്തിനും മറ്റും എസ്.ഐയും സംഘവും സ്ഥലത്തെത്തിയത് മറ്റൊരു സ്റ്റേഷനിലെ ജീപ്പിലായിരുന്നുവെന്ന് വിനുവിന്റെ പിതാവ് വക്കച്ചൻ പരാതിപ്പെട്ടിരുന്നു.

എം.എസ് സി ബി.എഡ് ബിരുദധാരിയായ വിനു, മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. വിപിനാകട്ടെ, ബംഗളൂരുവിൽ നിന്ന് നഴ്സിംഗ് പാസായി നാട്ടിലെത്തിയ സമയത്തായിരുന്നു ദുരന്തം സംഭവിച്ചത്. അപകടം നടന്ന സമയം, കൃത്യമായി പറഞ്ഞാൽ 2009 ആഗസ്റ്റ് 30ന് പുലർച്ചെ ഒന്നരയ്ക്ക്. കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ട് ആൺമക്കളും അകാലത്തിൽ മരിച്ചതോടെ ഭാര്യ മറിയാമ്മയും ഏകമകൾ വീണയും മാത്രമായത് പിതാവ് വക്കച്ചനെ ആകെ തളർത്തി. മക്കളുടെ മരണത്തിനു പിന്നിലെ ദുരൂഹത കണ്ടെത്താനായിരുന്നു വക്കച്ചന്റെ പിന്നീടുള്ള പോരാട്ടം. ഭക്ഷണം വാങ്ങി തിരികെ വരുമ്പോൾ പിന്തുടർന്നെത്തിയ പൊലീസ് ജീപ്പ് മക്കളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും സംഭവത്തിലെ ദുരൂഹത മാറ്റണമെന്നും ആവശ്യപ്പെട്ട് വക്കച്ചൻ ജില്ലാ പൊലീസ് ചീഫിനും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്കിയെങ്കിലും പൊലീസ് അവരുടെ നിലപാടിൽ ഉറച്ചുനിന്നു. എങ്കിലും അന്നത്തെ ജില്ലാ പൊലീസ് ചീഫ് പി.ജി.അശോക് കുമാർ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി എൻ.എം.തോമസിനെ അന്വേഷണ ചുമതല ഏല്പിച്ചു. എന്നിട്ടും നീതി ലഭിക്കാത്തതിനെത്തുടർന്ന് വക്കച്ചൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ്വകാര്യ അന്യായം പാലാ മജിസ്ട്രേട്ട് കോടതിയിൽ ഫയൽ ചെയ്തു. ഇത് അംഗീകരിച്ച് കോടതി ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തില്ല.
വക്കച്ചൻ യാത്രയായി വക്കച്ചൻ പാലാ മജിസ്ട്രേട്ട് കോടതിയിൽ പരാതി സമർപ്പിക്കുകയും തുടർന്ന് 2016 ഏപ്രിൽ 18ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആറുമാസത്തിനുള്ളിൽ കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഒടുവിൽ, മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചനും കഴിഞ്ഞയാഴ്ച യാത്രയായി. എട്ടുവർഷമായി നടത്തിവന്ന നിയമപോരാട്ടത്തിനൊടുവിലാണ് എഴുപത്തിനാലാം വയസിൽ വക്കച്ചൻ മരിച്ചത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വഴി പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിന് ഫലം ഉണ്ടാകുമെന്നും അതിലൂടെ മക്കളുടെ ഘാതകരെ കണ്ടെത്താനാകുമെന്നും അവസാന നിമിഷംവരെ വക്കച്ചൻ പ്രതീക്ഷിച്ചിരുന്നു.

 ഞാൻ കണ്ണടക്കും മുൻപെങ്കിലും സത്യം പുറത്തു വരണം

മക്കളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ആദ്യം മുതലേ ശ്രമമുണ്ടായി. സാക്ഷികൾ പലരുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. റോഡ് റോളറിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെങ്കിൽ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തേണ്ടതായിരുന്നു. ബൈക്ക് ഇടിച്ചതിന്റെ ഒരു ലക്ഷണവും അവർക്ക് കണ്ടെത്താനായില്ല. മക്കളുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് മാനസികമായി തകർന്ന നിലയിലായിരുന്നു വക്കച്ചൻ. അതിന്റെ തളർച്ചയിലാണ് ഭർത്താവ് മരിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരണം. പൊലീസ് ജീപ്പിടിച്ചാണ് മക്കൾ മരിച്ചതെന്നാണ് ഞങ്ങളുടെ അറിവ്. അങ്ങനെയെങ്കിൽ കുറ്റക്കാരായ പൊലീസുകാരെ പുറത്തുകൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.                                                                                                                                                                                                         മറിയാമ്മ, വക്കച്ചന്റെ ഭാര്യ

 

മാഞ്ചസ്റ്റര്‍: ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന യുകെയിലെ ഒഐസിസി നേതാവും ബിസിനസ്സുകാരനുമായ ലക്സന്‍ കല്ലുമാടിക്കല്‍ ഒരു വര്‍ഷത്തേക്ക് ഭാര്യയെയോ കുട്ടികളെയോ കാണാനോ ബന്ധപ്പെടാനോ പാടില്ല എന്ന് കോടതി ഉത്തരവ്. ലക്സന്‍ കല്ലുമാടിക്കലിന്റെ ഭാര്യയും സീനിയര്‍ എന്‍എച്ച്എസ് ഉദ്യോഗസ്ഥയുമായ മഞ്ജു ലക്സന്‍ നല്‍കിയ കേസിന്‍മേലാണ് കോടതി തീരുമാനം ഉണ്ടായത്. മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോര്‍ട്ട് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഒരു വര്‍ഷത്തേക്ക് ഭാര്യയെയും കുട്ടികളെയും കാണുകയോ ഏതെങ്കിലും വിധത്തില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നതില്‍ നിന്നും ലക്സന്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെ വിലക്കിയിരിക്കുകയാണ്.

ബിസിനസ് ട്രിപ്പ്‌ എന്ന പേരില്‍ മറ്റ് സ്ത്രീകളെ കാണാന്‍ ലക്സന്‍ പോകുന്നത് സംബന്ധിച്ച് ചോദിച്ച മഞ്ജുവിനെ ക്രൂരമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു മഞ്ജുവിന്റെ പരാതി. ലക്സന്റെ അനാശാസ്യ ബന്ധങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ “ഞാന്‍ ആണാണ് എന്നും എനിക്ക് പലരുമായും ബന്ധം കാണുമെന്നും അത് എന്‍റെ മിടുക്കാണ് നീ ആരാണ് ചോദിയ്ക്കാന്‍” എന്നും പറഞ്ഞ ശേഷം മഞ്ജുവിനെ ഭീകരമായി മര്‍ദിച്ചു എന്ന് മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.

ലക്സന്‍ ഫ്രാന്‍സിസ് മാഞ്ചസ്റ്റര്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുന്നു

തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് വന്‍തുകയുടെ ലോണുകള്‍ എടുപ്പിക്കുകയും അത് ലക്സന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. നവംബറില്‍ ലക്സന്‍ മഞ്ജുവിനെ മര്‍ദ്ദിക്കുന്നത് കണ്ട മൂത്ത മകള്‍ പോലീസിനെ വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഗാര്‍ഹിക പീഡന കേസിന്‍റെ തുടക്കം. ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് ഇവരുടെ വീട്ടിലെത്തിയ പോലീസ് ലക്സനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ലക്സന് എതിരെ തെളിവ് നല്‍കാന്‍ മഞ്ജു വിസമ്മതിച്ചതിനെ തുടര്‍ന്ന് ലക്സനെ കോടതി വിട്ടയയ്ക്കുകയായിരുന്നു.

2004ല്‍ വിവാഹിതരായ മഞ്ജുവും ലക്സനും മാഞ്ചസ്റ്ററിലെ സെയിലില്‍ ആണ് താമസിച്ചിരുന്നത്. കുടുംബ ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയ മഞ്ജു ഇവിടെ ഡോക്ടറേറ്റ് ഉള്‍പ്പെടെ കരസ്ഥമാക്കി ഉയര്‍ന്ന ഉദ്യോഗത്തില്‍ പ്രവേശിച്ച വ്യക്തിയാണ്. 2015ല്‍ ഡോക്ടറേറ്റ് നേടിയ മഞ്ജു ജര്‍മ്മനിയിലും, ആസ്ട്രിയിലും, സ്വിറ്റ്സര്‍ലന്‍ഡിലും നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഈക്വാലിറ്റി ആന്‍ഡ്‌ ഡൈവേഴ്സിറ്റി കോര്‍ഡിനേറ്ററും ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിസിനില്‍ റിസര്‍ച്ച് മാനേജറും ആണ് മഞ്ജു ഇപ്പോള്‍.

ടെലികോം കണ്‍സള്‍ട്ടന്‍സി ബിസിനസ് ചെയ്യുന്ന ലക്സന്‍ ഫ്രാന്‍സിസ് ട്രാഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിച്ചും ലക്സന്‍ പരാജയപ്പെട്ടിരുന്നു.

മൂന്ന് മക്കളാണ് ലക്സന്‍ മഞ്ജു ദമ്പതികള്‍ക്ക്. 12വയസ്സ് പ്രായമുള്ള മൂത്ത കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരങ്ങള്‍ അറിയുന്നതും മഞ്ജു അനുഭവിച്ചിരുന്ന പീഡനങ്ങള്‍ പുറത്ത് വന്നതും.

വിചാരണ സമയത്ത് കോടതിയില്‍ ലക്സന്‍ പറഞ്ഞത് തനിക്ക് ഇനി മഞ്ജുവിന്‍റെ മുഖം പോലും കാണേണ്ടയെന്നും വിവാഹമോചനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ്.

മൃതദേഹത്തോട് അനാദരവ് കാട്ടിയ ബസ് കണ്ടക്ടറുടെ നടപടി വിവാദമാകുന്നു.
ബസ് യാത്രയ്ക്കിടെ മരിച്ച യാത്രക്കാരന്റെ മൃതദേഹം പെരുവഴിയില്‍ ഉപേക്ഷിച്ച് ബസ് അധികൃതര്‍ സ്ഥലം വിട്ടു. ബംഗളൂരുവില്‍ നിന്ന് തിരുക്കോവിലൂര്‍ക്ക് പോയിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മൃതദേഹം സഹയാത്രികനൊപ്പം നടുറോഡില്‍ ഇറക്കി ബസ് യാത്ര തുടര്‍ന്നു.

ബംഗളൂരുവില്‍ നിന്നാണ് തൊഴിലാളികളായ ഇരുവരും ബസില്‍ കയറിയത്. തിരുക്കോവിലൂര്‍ക്ക് രണ്ടു പേരും ടിക്കറ്റെടുത്തു. എന്നാല്‍ യാത്രയ്ക്കിടെ തൊഴിലാളികളിലൊരാള്‍ മരിച്ചു. വിവരം അറിഞ്ഞ കണ്ടക്ടര്‍ സഹയാത്രികനോട് മൃതദേഹം ബസില്‍ നിന്ന് ഇറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന തൊഴിലാളിയയും ഇറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

കൃഷ്ണഗിരിയ്ക്കടുത്താണ് മൃതദേഹം ഇറക്കി ബസ് യാത്ര തുടര്‍ന്നത്. ടിക്കറ്റിന്റെ പണം തിരികെ പോലും നല്‍കാതെയാണ് കണ്ടക്ടറും െ്രെഡവറും സ്ഥലം വിട്ടത്. റോഡില്‍ മൃതദേഹവുമായി ഇരിക്കുന്ന തൊഴിലാളിയെ കണ്ട് വിവരം അന്വേഷിച്ച നാട്ടുകാരാണ് ഒടുവില്‍ സഹായത്തിനെത്തിയത്. മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

 

ടൂറിസ്റ്റ് വിസലെത്തിയ വിദേശികളെ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യത്യസ്ത സംഭവങ്ങളില്‍ തിരുവനന്തപുരം കോവളത്തും ചെന്നൈയിലുമാണ് വിദേശികളെ മരിച്ച നിലയില്‍ കണ്ടത്. ബ്രിട്ടീഷ് പൗരനായ ഇയാന്‍ കിറ്റിലിനെ(67) ആണ് കോവളത്ത് മരിച്ച നിലയില്‍ കണ്ടത്. ഫിന്‍ലന്‍ഡുകാരിയായ ഹിലിയ എമില (22) എന്ന യുവതിയെ ആണ് ചെന്നൈയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

കോവളം സന്ദര്‍ശനത്തിന് ഭാര്യ കാര്‍ട്ടിന്‍ ഫിലിസുമായി ജനുവരി ഏഴിന് എത്തിയതാണ് ഇയാന്‍ കിറ്റില്‍. ഇന്ന് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഹൃദയാഘാതമാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘവും ഹോട്ടലില്‍ എത്തി പരിശോധന നടത്തി. പതിനഞ്ചാം തീയതി മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഹിമാലയ റസിഡന്‍സി ഹോട്ടലിലാണ് ഫിന്നിഷ് യുവതിയായ ഹിലിയ എമിലയെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകുന്നേരം പരുഷസുഹൃത്ത് അലക്‌സി ജോയല്‍ സാന്റെറിനൊപ്പമാണ് ഹോട്ടലിലെത്തി മുറിയെടുത്തത്. രാവിലെ യുവതിയെ അബോധാവസ്ഥയില്‍ കണ്ട സുഹൃത്ത് വിവരമനുസരിച്ചതനുസരിച്ച് പൊലീസ് എത്തി പരോശധിച്ചപ്പോഴാണ് യുവതി മരിച്ചതായി കണ്ടത്.

അമിതതോതില്‍ മയക്കുമരുന്നും മദ്യവും ഉപയോഗിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുവതിക്കൊപ്പമുണ്ടായിരുന്ന അലക്‌സിയെ ചോദ്യം ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved