Crime

കോഴിക്കോട് എന്‍.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന ഒ.കെ. ഇന്ദുവിനെ (25) ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ പീഡനക്കുറ്റം ഒഴിവാക്കി. ഈ കുറ്റത്തിന് വിചാരണ നടത്താന്‍ തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് ഇത്. പ്രതി കോഴിക്കോട് എന്‍.ഐ.ടി അസി. പ്രൊഫസറായ സുഭാഷിനെ എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ഒഴിവാക്കിയത്. ക്രിമിനല്‍ നടപടിക്രമം 227ാം വകുപ്പ് പ്രകാരമുള്ള വാദം കേള്‍ക്കലിനെത്തുടര്‍ന്നാണ് കോടതി ഈ നിലപാടിലെത്തിയത്. അതേസമയം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിചാരണ നടത്താന്‍ തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുറ്റം ചുമത്തി.
2011 ഏപ്രില്‍ 24നാണ് കോഴിക്കോട് എന്‍ഐടിയില്‍ ഗവേഷകയായിരുന്ന ഇന്ദു തീവണ്ടി യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. യാത്രയ്ക്കിടെ കാണാതായ ഇന്ദുവിനെ പിന്നീട് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട മംഗലാപുരം എക്‌സ്പ്രസില്‍നിന്നാണ് ഇന്ദുവിനെ കാണാതായത്. എന്‍.ഐ.ടിയിലെ ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ വകുപ്പില്‍ ഗവേഷകയായ ഇന്ദു അവധി കഴിഞ്ഞു നാട്ടില്‍നിന്നു മടങ്ങുകയായിരുന്നു. കോഴിക്കോട് ഐഐടിയില്‍ അധ്യാപകനായിരുന്ന സുഭാഷും യാത്രയില്‍ ഇന്ദുവിനൊപ്പമുണ്ടായിരുന്നു.
കുമാരപുരം സ്വദേശിനിയായ ഇന്ദു 2009 മുതല്‍ ബാലരാമപുരം സ്വദേശിയുമായ സുഭാഷുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സുഭാഷ് മറ്റൊരു ജാതിക്കാരനാണ് എന്ന കാരണത്താല്‍ ഇന്ദുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സഹോദരിയുടെ മകന്‍ അഭിലാഷുമായി ഇന്ദുവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ദുരൂഹമായ സാഹചര്യത്തില്‍ ഇന്ദു മരണപ്പെടുന്നത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സുഭാഷിനെ സംശമുണ്ടായിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ട്രെയിനില്‍നിന്ന് ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു റെയില്‍വേ പൊലീസിന്റെ ആദ്യ കണ്ടെത്തല്‍. സുഭാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയില്‍വേ പൊലീസ് ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബി–1 എ.സി കോച്ചിന്റെ വാതിലിനടുത്തുനിന്ന ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതായി കോച്ചിലെ ഒരു യാത്രക്കാരനാണ് പിന്നീട് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. സാഹചര്യത്തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്ന് സുഭാഷിനെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ സുഭാഷാണ് കൊല ചെയ്തതെന്നതിലേക്കാണ് ഐജി ബി. സന്ധ്യയും സംഘവും എത്തിയത്. ഇന്ദുവിനെ സുഭാഷ് നെഞ്ചില്‍ ചവിട്ടിയാണ് പുഴയിലേക്ക് തള്ളിയിട്ടിരുന്നത്.ഇതുകൊണ്ടു തന്നെ തലയുടെ പിറകിലായിരുന്നു പരിക്കുണ്ടായിരുന്നത്. സ്വയം ചാടിയതാണെങ്കില്‍ നെറ്റിയിലാണ് പാടുണ്ടാവുമായിരുന്നത്. ഇതായിരുന്നു ഐജി ബി. സന്ധ്യയുടെ അന്വേഷണസംഘം കണ്ടെത്തിയത്. ഇതിനായി അതേ രീതിയിലുള്ള ഡമ്മികളും ഉപയോഗിച്ചു.
തുടര്‍ന്ന് മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടിയാണ് സുഭാഷില്‍ നിന്ന് ഒന്നരവര്‍ഷം ഒളിപ്പിച്ച വെച്ച് രഹസ്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. വിവാഹഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരിക്കുമ്പോഴുള്ള സ്വകാര്യ വീഡിയോ ദ്യശ്യങ്ങള്‍ കാണിച്ച് ഇന്ദുവിനെ സുഭാഷ് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയതിനുള്ള തെളിവുകളും സംഘത്തിന് ലഭിച്ചു. ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടെത്തിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു സിക്കിമിലേക്ക് കൊണ്ടുപോകാനാണ് സുഭാഷ്് പദ്ധതിയിട്ടിരുന്നത്. സിക്കിമിലേക്ക് പോകാനായി തിരുവനന്തപുരത്തെ ട്രാവല്‍ എജന്റ് വഴി ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് കിട്ടി. എന്നാല്‍ പീന്നിട് ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചതറിയുകയും ഇന്ദു സന്തോഷവതിയായിരിക്കുന്നതും കണ്ടപ്പോള്‍ പ്രണയം പ്രതികാരമാവുകയായിരുന്നു. ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ വിവാഹഭ്യര്‍ഥനയുമായി ബന്ധപ്പെട്ട് വാക്ക തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെല്ലാം കേള്‍ക്കുന്നുവെന്ന് പറഞ്ഞ് ഇന്ദുവിനെ ട്രെയിനിന്റെ വാതില്‍ക്കല്‍ എത്തിക്കുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നു.
അതേസമയം, ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇ- മെയില്‍ സന്ദേശം ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തതോടെയാണ് പീഡനകുറ്റം എന്ന നിലപാടില്‍ എത്തിയത്. എന്‍.ഐ.ടിയില്‍ താന്‍ അജ്ഞാതന്റെ മാനഭംഗത്തിനിരയായതായും അതിനാല്‍ വിവാഹത്തില്‍ നിന്നു പിന്മാറണമെന്നും അഭ്യര്‍ത്ഥിച്ച് ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇ- മെയില്‍ സന്ദേശമാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഈ അജ്ഞാതന്‍ ആരെന്നു കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇതിനിടെ എന്‍.ഐ.ടി ക്വാര്‍ട്ടേഴ്‌സില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചു നിരവധി തവണ താമസിച്ചിരുന്നുവെന്ന് എന്‍.ഐ.ടിയിലെ അദ്ധ്യാപകരില്‍ ചിലര്‍ മൊഴിനല്‍കി. ഈ സാഹചര്യത്തില്‍ മാനഭംഗം നടത്തിയത് കാമുകനും എന്‍.ഐ.ടി അദ്ധ്യാപകനുമായ സുഭാഷാണെന്നു നിഗമനത്തില്‍ പൊലീസ് എത്തി. സുഭാഷില്‍ നിന്നു കടുത്ത മാനസിക സമ്മര്‍ദ്ദം ഇന്ദുവിന് നേരിടേണ്ടി വന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ടും പ്രണയത്തില്‍ നിന്നു പിന്മാറാതെ ഇയാള്‍ ഇന്ദുവിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.
സുഭാഷ് ലോഡ്ജിലും ഇന്ദു ഹോസ്റ്റലിലുമാണ് താമസിച്ചിരുന്നതെങ്കിലും ഇവിടുത്തെ ഒരു അദ്ധ്യാപിക അവധിയെടുത്തു നാട്ടില്‍ പോവുമ്പോള്‍ വീട് ഇന്ദുവിനു താമസത്തിനായി നല്‍കാറുണ്ടായിരുന്നുവത്രെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചാണു കഴിഞ്ഞിരുന്നതെന്നാണു വ്യക്തമായിട്ടുള്ളത്. എന്നാല്‍, താന്‍ മാനഭംഗം ചെയ്യപ്പെട്ടതായി ഇന്ദു അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ സാധുതയെ സുഭാഷ് തള്ളിക്കളയുന്നു. സുഭാഷ് പറയുന്നത് വിവാഹത്തില്‍ നിന്ന് അഭിഷേകിനെ പിന്തിരിപ്പിക്കാനായി ഇന്ദു കണ്ടെത്തിയ ഉപായമാവാം ഇതെന്നാണ്. അതിനാല്‍ തന്നെ നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് പരിശോധനകള്‍ക്കു വിധേയനാവാന്‍ സുഭാഷ് സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ് പീഡനക്കുറ്റം ഒഴിവാക്കിയത്.

നിഷാം കൊലവിളി തുടരുന്നു .ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഭീഷണി സംബന്ധിച്ച് നിസാമിന്റെ സഹോദരന്‍മാന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതി പരിശോധിക്കുന്ന സംഘമാണ് ഇക്കാര്യം സ്ഥീരികരിച്ചത്. സംഭവത്തില്‍ തുടരന്വേഷണം നടത്താനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം മുഹമ്മദ് നിസാം വധഭീഷണി ഭീഷണി മുഴക്കുന്നതില്‍ നടപടി ആവശ്യപ്പെട്ട് സഹോദര്‍മാരായ അബ്ദുള്‍ റസാഖ്, അബുദുള്‍ നിസാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ നിസാം ജയിലിനുള്ളില്‍ നിന്ന് വധഭീഷണി മുഴക്കിയെന്ന ആരോപണം വാസ്തവമാണെന്ന് കണ്ടെത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഭീഷണിയുണ്ടെന്ന ആരോപണത്തിന് പുറമെ ജയിലില്‍ കഴിയുന്ന രണ്ട് ഗുണ്ടകള്‍ക്ക് നിസാം കൊട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. പണം കൈമാറ്റം ചെയ്തതിന്റെ ബാങ്ക് രേഖകള്‍ സഹിതമായിരുന്നു ഇവര്‍ പരാതി നല്‍കിയത്. നിസാം മാനേജിംഗ് പാര്‍ട്ണര്‍ ആയ കമ്പനി നിലവില്‍ നടത്തുന്നത് സഹോദരന്‍മാരാണ്. നടത്തിപ്പിലെ അതൃപ്തിയും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കങ്ങളും മൂലമാണ് നിസാം സഹോദരന്‍മാരെ ഭീഷണിപ്പെടുത്തിയതെന്നാണ സൂചന. ജയില്‍ അധികൃതരുടെ ഒത്താശയോടെ സന്ദര്‍ശകരായി എത്തുന്നവരിലൂടെയാണ് ഭീഷണിയെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്. മുമ്പ് പോലീസും മുഹമ്മദ് നിസാമിന്റെ ഭീഷണി സംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തിയിരുന്നു.

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ യാത്രക്കാരന്‍ കുത്തേറ്റു മരിച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തിയ ആറംഗ കൗമാരക്കാരാണ് ആക്രമണം നടത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് കുട്ടിപ്പട യാത്രക്കാരനെ ആക്രമിച്ചതെന്ന് കരുതുന്നു.

ഇരുപത് വയസ്സിനു മേല്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡിസിപി റൊമില്‍ ബാനിയ പറഞ്ഞു. ഇയാളില്‍ നിന്ന് ഒരു തിരിച്ചറിയല്‍ രേഖയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ആക്രമണം നടക്കുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് കണ്ടക്ടര്‍ പറയുന്നു. ബസ് ആശ്രമം സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ യുവാവ് പോക്കറ്റില്‍ പരതുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം പോയതായും അറിയിച്ചു. ഇതിനിടെയുണ്ടായ ബഹളത്തിനിടെ ഒരു കുട്ടി യുവാവിന്റെ കഴുത്തില്‍ കുത്തി. മറ്റുള്ളവര്‍ അയാളെ പിടിച്ചുനിര്‍ത്തി. വെള്ള ഷര്‍ട്ടും നേവി ബ്ലൂ പാന്റ്‌സുമായിരുന്നു വിദ്യാര്‍ത്ഥികളുടെ വേഷം. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് സംശയിക്കാന്‍ കാരണം ഇതാണെന്നും കണ്ടക്ടര്‍ പറയുന്നു. 13നും 16നും മധ്യേ പ്രായമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍.

കുത്തേറ്റ യുവാവ് ബസിനുള്ളില്‍ കുഴഞ്ഞുവീണു. ഈ സമയത്തിനുള്ളില്‍ കുട്ടികള്‍ ബസില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ട്രാഫിക് കുരുക്ക് ഉള്ളതിനാല്‍ ബസ് സാവധാനമാണ് പോയിരുന്നത്.
അതേസമയം, ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണോ എന്ന് പോലീസിന് സംശയമുണ്ട്. പോക്കറ്റടിക്കാര്‍ നിയോഗിച്ചിരിക്കുന്ന കുട്ടികളാണോ ഇവരെന്നും സംശയമുണ്ട്. കുട്ടികളുടെ വസ്ത്രം അന്വേഷണത്തിന് നിര്‍ണായകമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 49കാരന്റെ വധശിക്ഷ നടപ്പിലാക്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ദുബായ് ഭരണാധികാരി ശരിവച്ചതോടെയാണ് നടപടി.

Related image

ജോര്‍ദാന്‍ സ്വദേശിയായ എട്ട് വയസുകാരന്‍ ഒബൈദയെ വധിച്ച കേസില്‍ സ്വന്തം രാജ്യക്കാരനായ നിദാല്‍ ഈസ അബ്ദുള്ളയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ രണ്ട് വിചാരണക്കോടതികളും ദുബായിലെ പരമോന്നത കോടതിയും വിധിച്ചിരുന്നു.

Related image

തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ മുന്നില്‍ ഇയാള്‍ ദയാഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ദുബായ് പോലീസിന്റെ ഫയറിംഗ് സ്‌ക്വാഡിലെ അംഗങ്ങള്‍ വെടിവച്ച് കൊന്നു.

പിതാവിന്റെ അവിഹിത ബന്ധത്തിന് തടസ്സമായ മൂന്നു മക്കളെ കൊലപ്പെടുത്തി ബന്ധുവിന്റെ ‘സഹായം’. ചണ്ഡിഗഢിലെ പഞ്ച്കുലയിലാണ് സംഭവം. സമര്‍ (മൂന്ന്), സമീര്‍(11), സിമ്രാന്‍(എട്ട്) എന്നീ പിഞ്ചുകുഞ്ഞുങ്ങളെയാണ് ബന്ധു വെടിവച്ചുകൊന്ന ശേഷം വനത്തില്‍ തള്ളിയത്. പഞ്ച്കുലയിലെ മോര്‍ണി വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്. കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലെ സര്‍സയിലുള്ള ഒരു കുടുംബത്തിലെ സഹോദരങ്ങളെയാണ് കൊലപ്പെടുത്തിയത്.
കുട്ടികളുടെ പിതാവായ സോനു മാലികിനുള്ള അവിഹിത ബന്ധം സംരക്ഷിക്കുന്നതിനാണ് ഈ കൂട്ടക്കൊലയെന്ന് പറയുന്നു. സോനുവിനെയും ബന്ധുക്കളായ ജഗ്ദീപ് മാലികി (26)നെയും മറ്റെരാളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൈതാലില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് സോനു.

ജഗദീഷ് കുറ്റസമ്മതം നടത്തിയെന്നും കൃത്യത്തില്‍ സോനുവിനുള്ള പങ്ക് വ്യക്തമാക്കിയെന്നും കുരുക്ഷേത്ര എസ്.പി അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയില്ല. മകന് ഒരു വിവാഹേതര ബന്ധമുണ്ടെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന് സോനുവിന്റെ പിതാവ് ജീത മാലിക് പറയുന്നു. അതേസമയം, കുട്ടികളുടെ അമ്മയും മുത്തശ്ശിയും ഇതുവരെ കൂട്ടക്കൊലയെ കുറിച്ച് അറിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായി എന്നു മാത്രമാണ് ഇവര്‍ക്കറിയാവുന്നത്. കുട്ടികളെ ഉച്ചഭക്ഷണത്തിന് കാണാതായതോടെയാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

ഞായറാഴ്ച 10.30 ഓടെ കളിക്കാന്‍ പോയ കുട്ടികളെ ജഗ്ദീഷ് ഗീത ജയന്തി ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. ഇവരെ മോര്‍ണിയില്‍ എത്തിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്തി ഉച്ചത്തില്‍ പാട്ട് വച്ചശേഷം മൂത്തയാള്‍ സമീറിനെ വിളിച്ച് ഭക്ഷണം വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി 50 മീറ്റര്‍ അകലെവച്ച് വെടിവച്ചുകൊന്നു. പാട്ടിന്റെ ശബ്ദം മൂലം കുട്ടികള്‍ ഈ വെടിയൊച്ച കേട്ടില്ല. പിന്നീട് മറ്റുകുട്ടികളെയും ഇതുപോലെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു കൊല. ഈ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു

പ്രതിവര്‍ഷം കേരളത്തില്‍ മിന്നലേറ്റു മരിക്കുന്നവരുടെ എണ്ണം 70ലധികവും പരിക്കേല്‍ക്കുന്നവരുടെ എണ്ണം നൂറിലധികവും ആണെന്നാണ് കണക്കുകള്‍. മിന്നലുണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും അപകടം വരുത്തിവയ്ക്കുന്നത്.

ഇടിമിന്നലുള്ള സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണുകളുടെ കോഡ്‌ലെസ് റിസീവര്‍ തുടങ്ങിയവ അത്ര അപകടകാരികളാകാറില്ലെന്നാണ് പൊതുവെ പറയുക. എന്നാല്‍ മിന്നലിനെത്തുടര്‍ന്ന് വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസം അടൂരില്‍ മിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണില്‍ കോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു. പെരിങ്ങനാട് മുണ്ടപ്പള്ളി സ്വദേശി രാജേഷാണ് മരിച്ചത്. രാജേഷ് ഉപയോഗിച്ച ഫോണ്‍ കത്തി നശിച്ചിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ലെങ്കിലും ആ വീട്ടിലുണ്ടായിരുന്ന പലരുടെയും ഫോണിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.

രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ടിആര്‍എസ് നേതാവ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ആദ്യവിവാഹം നിയമപരമായി അസാധുവാക്കുന്നതിന് മുമ്പെ മറ്റൊരു വിവാഹം കഴിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീനിവാസ റെഡ്ഡി ഭാര്യ സംഗീതയെ പൊതുവഴിയിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ നേതാവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭരിക്കുന്ന പാര്‍ട്ടിയായ ടിആര്‍എസിന്റ നേതാവായ ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ മര്‍ദ്ദിച്ചത്.
ഞായറാഴ്ചയാണ് തന്റെ ഭര്‍ത്താവ് ഓഗസ്റ്റില്‍ മറ്റൊരു വിവാഹം ചെയ്ത വിവരം സംഗീത അറിയുന്നത്. ഇതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവര്‍ റെഡ്ഡിയുടെ വീട്ടിലെത്തുകയായിരുന്നു. ശ്രീനിവാസ റെഡ്ഡിയുടെ വീട്ടിലെത്തിയ സംഗീത വിവാഹം ചോദ്യം ചെയ്തതോടെ ഇയാള്‍ സംഗീതയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഗീതയുടെ കുടുംബം ഇവരെ റെഡ്ഡിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ അതിക്രൂരമായി മര്‍ദ്ദനം തുടരുകയായിരുന്നു.
റെഡ്ഡി സംഗീതയെ വിവാഹം ചെയ്യുന്നത് നാലുവര്‍ഷം മുമ്ബാണ്. എന്നാല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നതോടെ സംഗീതയോടുള്ള റെഡ്ഡിയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരികയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടുകാരും റെഡ്ഡിയും സംഗീതയെ ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നതായി യുവതി ആരോപിക്കുന്നു.സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച് സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മാനന്തവാടി തോണിച്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് തമിഴ്‌നാട് സ്വദേശിയെ. കൊലപ്പെടുത്തിയത് മകനും സുഹൃത്തുക്കളും. തമിഴ്നാട് ഉസിലാംപെട്ടി സ്വദേശി ആശൈകണ്ണൻ (48)ആണെന്നാണ് പോലീസ് കണ്ടെത്തിയത്. ഭാര്യ മണിമേഖലയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

പതിവായി മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്യുന്ന ആശൈക്കണ്ണനെ ഇതിൽ മനംനൊന്ത മകൻ കൂട്ടുകാരുമൊത്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും ആറ് വര്‍ഷം മുമ്ബ് തോണിച്ചാലിലെത്തി വാടകയ്ക്ക് താമസിക്കുകയാണ് മണിമേഖലയും ആശൈ കണ്ണനും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാളെ കാണാനില്ലായിരുന്നൂ.എങ്കിലും ഇതേക്കുറിച്ചു പോലീസിൽ പരാതി ലഭിച്ചിരുന്നില്ല.

മണിമേഖല, മക്കളായ സുന്ദരപാണ്ഡി, ജയപാണ്ഡി, അരുണ്‍ പാണ്ഡി എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്.മറ്റു ജില്ലകളിലും ജോലിക്കു പോകുന്ന ആശൈകണ്ണൻ പലപ്പോഴും ആഴ്ചകൾ കഴിഞ്ഞാണ് വീട്ടിൽ വരാറ്. കഴിഞ്ഞ രണ്ടര വര്‍ഷമായി പയിങ്ങാട്ടിരിയിലെ സുലൈമാന്‍ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്.

കഴിഞ്ഞദിവസം ഉച്ചയോടെ തോണിച്ചാല്‍ പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പ്രാഥമിക പരിശോധനനടത്തുകയായിരുന്നു.

കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വീട്ടമ്മ ലീലയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നാല് അന്യ സംസ്ഥാന തൊഴിലാളികളില്‍ ഒരാളാണ് കൊല നടത്തിയതെന്നും ഇയാള്‍ ഇരുപത് വയസുകാരനാണെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് തയ്യാറായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ പ്രതിയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ.
കഴിഞ്ഞ ബുധനാഴ്ച്ച ഇരിയ പൊടവടുക്കത്ത് ധര്‍മ്മ ശാസ്താക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീല(45)യെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച മൂന്നുമണിയോടെ സ്‌കൂളില്‍ നിന്നെത്തിയ മകന്‍ പ്രജിത്താണ് അമ്മ ലീലയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കഴുത്തില്‍ കണ്ടെത്തിയ മുറിവും മാല കാണാതായതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാല വീടിന് പുറകിലെ പറമ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
മൃതദേഹ പരിശോധനയില്‍ കഴുത്തിലെ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതിനിടെ ലീലയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ച്ച വീടിന്റെ തേപ്പ് പണിക്കെത്തിയ നാല് മഹാരാഷ്ട്രക്കാരായ തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നിവരാണ് ലീലയുടെ മറ്റ് മക്കള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്.

 

എം.ബി.ബി.എസ്. വിദ്യാര്‍ഥിനി ഊഷ്മള്‍ ഉല്ലാസ് ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താന്‍ ഫെയ്‌സ്ബുക്കും മൊെബെല്‍ നമ്പറും പോലീസ് പരിശോധിക്കുന്നു. ഡെന്റല്‍ കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മള്‍ ആരോടോ ഫോണില്‍ കയര്‍ത്തു സംസാരിച്ചതിന് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാക്ഷിയാണ്. ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മളിന് ഫോണ്‍ കോള്‍ വന്നിരുന്നതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുമുണ്ട്. കെട്ടിടത്തില്‍നിന്നു ചാടുംമുമ്പ് ഊഷ്മള്‍ ഫോണ്‍ എറിഞ്ഞുടച്ചിരുന്നു. തൃശൂര്‍ ഇടത്തിരുത്തി പുളിയന്‍ചോട് ഇയ്യാനിവീട്ടില്‍ ഉല്ലാസിന്റെയും ബേട്ടിയുടെയും മകള്‍ ഊഷ്മള്‍ ബുധനാഴ്ച അഞ്ചിനാണ് മുക്കം മണാശ്ശേരി കെ.എം.സി.ടി. ഡെന്റല്‍ കോളജിന്റെ മുകളിലെ നിലയില്‍നിന്നു ചാടി ജീവനൊടുക്കിയത്. കെ.എം.സി.ടി. മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ഊഷ്മള്‍. സഹപാഠികളുമായുണ്ടായ എന്തോ തര്‍ക്കത്തെക്കുറിച്ചാണ് ഊഷ്മളിന്റെ ഒടുവിലത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ് സൂചിപ്പിക്കുന്നത്. 13-ന് രാത്രി 10.54-നാണ് ഊഷ്മള്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും ഒടുവില്‍ കുറിപ്പെഴുതുന്നത്. കെ.എം.സി.ടി കണ്‍ഫെഷന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ തന്റെ മുന്‍ പോസ്റ്റിലുള്ള കമന്റ് ഇപ്പോഴാണ് കാണാനിടയായത് എന്നു പറഞ്ഞാണു കുറിപ്പ് തുടങ്ങുന്നത്. ആരെങ്കിലും എന്തെങ്കിലും  പേജില്‍ എഴുതുമ്പോള്‍ നിങ്ങള്‍ ഇരയാക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയാല്‍ ആ സമയത്ത് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് നിങ്ങള്‍ ഒരു പക്ഷേ ചിന്തിച്ചേക്കാം. തന്റെ ബാച്ചിനോടോ മറ്റേതെങ്കിലും ബാച്ചിനോടോ തനിക്ക് തോന്നുന്ന ദേഷ്യവും സ്‌നേഹവും നിങ്ങളെ ബാധിക്കുന്നതല്ലെന്നു’മാണ് ഊഷ്മള്‍ അവസാനമായി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഊഷ്മള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് വന്ന കമന്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സഹപാഠികളുമായി എന്തൊക്കെയോ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസിന് ബോധ്യമായിട്ടുണ്ട്. സുഹൃത്തക്കളേയും സഹപാഠികളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് ഹോസ്റ്റലില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായിരുന്നില്ല. അച്ഛനും അമ്മയ്ക്കുമായി ഒരു കത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നു കാര്യമായ സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. പരീക്ഷയായതിനാല്‍ നാലുമാസത്തോളം മണാശ്ശേരിയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ഊഷ്മള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ചയാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്.

RECENT POSTS
Copyright © . All rights reserved