Health

ബ്രിട്ടന്റെ കിരീടാവകാശി ചാള്‍സ് രാജകുമാരനു (71) കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ–ആയുര്‍വേദ മരുന്നുകളെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. ‘ബെംഗളൂരുവിലെ ആശുപത്രിയിൽനിന്ന് അയച്ചുകൊടുത്ത മരുന്നുകളാണു ചാൾസിനെ ചികിത്സിക്കാൻ ഉപയോഗിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ചാൾസ് ഇതിലൂടെ പൂർണ ആരോഗ്യവാനായി.’ – വ്യാഴാഴ്ച മന്ത്രി ഗോവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിങ്ങനെ.

കൊറോണ വൈറസിനെ തടയാന്‍ ഹോമിയോപ്പതിയും ആയുർവേദവും നല്ലതാണെന്നു നേരത്തെ അവകാശപ്പെട്ട ആയുഷ് മന്ത്രാലയത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ചാൾസിന്റെ ചികിത്സാഫലം ഉയർത്തി മന്ത്രി നൽകിയതും. അതേസമയം, ആയുഷ് മന്ത്രിയുടെ വാദത്തിനെതിരായ നിലപാടാണ് ചാൾസ് രാജകുമാരന്റെ വക്താവ് ലണ്ടനിൽ നിന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണമായി ഒരു ദേശീയ മാധ്യമത്തിനു നൽകിയത്. ‘ഈ വിവരം ശരിയല്ല. ചാൾസ് രാജകുമാരൻ പിന്തുടർന്നത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നൽകിയ മെഡിക്കൽ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല.’

കോവിഡിനെതിരെ രാജ്യം പ്രതിരോധം ശക്തമാക്കുന്നതിനിടെ, പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ബെംഗളൂരു സൗഖ്യയിലെ ചികിത്സ കൊണ്ട് ഏതാനും നാൾക്കകം ചാൾസ് രാജകുമാരനു കോവിഡ് മാറിയെന്നും പരമ്പരാഗത ചികിത്സാരീതികളിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപര്യമെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഇതെല്ലാം മാനിച്ചാണു പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ മോദി നിർദേശിച്ചത്.

ഹോമിയോയിലെ ആഴ്‌സനികം, ആല്‍ബം 30, ആയുര്‍വേദത്തിലെ അഗസ്ത്യ ഹരിതകി തുടങ്ങിയവയും യുനാനിയിലെ ഡസനോളം മരുന്നുകളുമാണു കോവിഡിന് ആയുഷ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. ബെംഗളൂരുവിലെ ആയുര്‍വേദ റിസോര്‍ട്ടിലെ ഡോക്ടർ പങ്കുവച്ച വിവരമാണിതെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്. പരമ്പരാഗത ചികിൽസാ രീതിയിലൂടെയാണോ ചാൾസ് രാജകുമാരന് കോവിഡ് മാറിയതെന്ന് സ്ഥിരീകരിക്കാനാകാത്ത സാഹചര്യത്തിലും കേന്ദ്രമന്ത്രി സൂചിപ്പിച്ച ബെംഗളൂരു സൗഖ്യ ഇന്റർനാഷനൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ. ഐസക് മത്തായി നൂറനാലുമായി ഇത്തരം ചികിത്സാരീതികളെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ പ്രതികരണം ആരാഞ്ഞു.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾക്കു കഴിയുമെന്ന് എത്രയോ മുമ്പു തെളിഞ്ഞതാണെന്നു ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു. ഡോക്ടർ എന്ന നിലയിൽ രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയർമാൻ എന്ന നിലയിലും ചാൾസ് രാജകുമാരന് എന്തു ചികിത്സയാണു കൊടുത്തത് എന്നു പരസ്യപ്പെടുത്താനാവില്ല. ചികിത്സയുടെ വിശദാംശങ്ങൾ ആയുഷ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ കർണാടക വ്യാപകമായി ഹോമിയോ, ആയുർവേദ മരുന്നുകൾ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളം അത്ര സജീവമല്ല. എല്ലാവർക്കും പ്രതിരോധ ശേഷി കൂട്ടാനായി ഹോമിയോ മരുന്നുകൾ നൽകണമെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാർ ഉത്തരവിറക്കി.

സർക്കാരിന്റെ എല്ലാ വകുപ്പുകളിലൂടെയും ഈ മരുന്നുകൾ വിതരണം ചെയ്യണമെന്നാണു നിലപാട്. ഡൽഹിയിലെ ആയുഷ് മന്ത്രാലയവും ഇതിനായി ഉപദേശം തേടിയിരുന്നു. അവർ മരുന്നു വിതരണത്തിനു തയാറായിട്ടുണ്ട്. പാർശ്വഫലം ഇല്ലാത്തതും ചെലവു കുറഞ്ഞതുമാണു ഹോമിയോ മരുന്ന്. പോസിറ്റീവ് ഫലം മാത്രമേയുള്ളൂ. യാതൊരു ഭയാശങ്കയുമില്ലാതെ ആർക്കും ഉപയോഗിക്കാം. കൊറോണയെ പ്രതിരോധിക്കാൻ മാത്രമല്ല, അസുഖം വന്നവരെ ചികിത്സിക്കാനും സഹായകമാണ്. സുഖചികിത്സയ്ക്കായി ചാൾസ് രാജകുമാരൻ ഒന്നര പതിറ്റാണ്ടിലേറെയായി സൗഖ്യയിൽ വരാറുണ്ട്. മൂന്നു തലമുറകളായി ബ്രിട്ടിഷ് രാജകുടുംബം ഹോമിയോപ്പതി ചികിത്സ തേടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് ഹോമിയോപതിക് അസോസിയേഷന്റെ റോയൽ പേട്രൻ കൂടിയാണ് എലിസബത്ത് രാജ്ഞി.

കൊറോണയെ നേരിടാൻ നിലവിൽ വൈദ്യശാസ്ത്രത്തിൽ മരുന്നില്ല. ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ലക്ഷണങ്ങൾക്കുമാണ് അലോപ്പതിയിൽ ഉൾപ്പെടെ കോവിഡിനു ചികിത്സ നൽകുന്നത്. പ്രതിരോധശേഷി കൂട്ടി രോഗം വരാതെ നോക്കുകയെന്നതാണു നിലവിലെ ഏക പോംവഴി. മനുഷ്യശരീരത്തിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്നുകളാണു ഹോമിയോയിൽ നൽകുന്നത്. ലോകത്താകെ പതിനായിരക്കണക്കിനു പേർ ഈ മരുന്ന് കഴിക്കുന്നുണ്ട്. ബെംഗളൂരുവിൽ തെരുവുകുട്ടികൾ ഉൾപ്പെടെ 3000 കുടുംബങ്ങൾക്ക് ഇതേ മരുന്ന് നൽകിയിട്ടുണ്ട്. കൊറോണ പടർന്നതോടെ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും നിരവധി പേർ വിളിച്ചതായും ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു സ്ഥിരമായി ഞങ്ങളുടെ ചികിത്സ തേടുന്ന ആയിരക്കണക്കിനു പേർക്ക് ഇതേ മരുന്ന് നിർദേശിച്ചിരിക്കുകയാണ്. കാലങ്ങളായി പകർച്ചപ്പനിയുടെ (വൈറൽ ഫീവർ) സീസണുകളിൽ ആയിരക്കണക്കിനു തെരുവുകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ഞങ്ങൾ പ്രതിരോധ മരുന്ന് നൽകാറുണ്ട്. അവർക്കൊന്നും ഇതേ കാലയളവിൽ പകർച്ചവ്യാധി വന്നിട്ടില്ല. മൂന്നു പതിറ്റാണ്ടിലേറെയായി പകർച്ചവ്യാധികൾ പിടിപെടുന്നതു കുറവാണെന്നത് എന്റെ ചികിത്സാനുഭവം കൂടിയാണ്. – ഡോ. ഐസക് മത്തായി പറഞ്ഞു.

പ്രതിരോധശേഷി കൂടിയവരിൽ കോവിഡ് പെട്ടെന്നു ബാധിക്കുന്നില്ലെന്നതു തെളിഞ്ഞതാണ്. പ്രതിരോധശേഷി കൂട്ടുകയാണു ഹോമിയോ ചെയ്യുന്നത്. കേരളത്തിൽ സർക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഹോമിയോ ഉൾപ്പെടെയുള്ള ആയുഷ് മരുന്നുകളെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരും ഇതേ നിലപാടാണ്. എന്നാൽ മരുന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേരളം ഉത്സാഹം കാണിക്കുന്നില്ല. അസുഖം വരുന്നതു തടയാനും വന്നവർക്കു ചികിത്സിക്കാനും ഹോമിയോ മരുന്ന് നൽകാനാകണം. ആയുഷ് വകുപ്പ് നിർദേശിച്ചിട്ടുള്ളതാണിത്. സർക്കാർ, സ്വകാര്യ മേഖലകളിലായി നൂറുകണക്കിനു മിടുക്കരായ ഹോമിയോ ഡോക്ടർമാർ കേരളത്തിലുണ്ട്. ഇവരുടെ സേവനം ഉപയോഗിക്കാൻ സർക്കാർ തയാറാകണം.

ഒരാഴ്ച നീളുന്ന ഒരു കോഴ്സ് മരുന്നാണു കോവിഡിനെ പ്രതിരോധിക്കാൻ കഴിക്കേണ്ടത്. ഒരാൾക്കുള്ള ഒരു കോഴ്സ് മരുന്നിന് ഒരു രൂപ മാത്രമെ ചെലവ് വരൂ. സാധാരണനിലയിൽ ആരോഗ്യമുള്ളയാൾക്ക് ഒരു കോഴ്സ് മതി. പിന്നെയും വേണമെന്നു തോന്നിയാൽ ഒരു മാസത്തിനു ശേഷം അടുത്ത കോഴ്സ് കഴിക്കാം. ഇത്രയും ചെലവ് കുറഞ്ഞതും എല്ലായിടത്തും ലഭിക്കുന്നതും ഫലപ്രദവുമായ ഈ മരുന്നുകൾ സർക്കാരിലൂടെ ജനങ്ങളിലേക്ക് എത്തിയാൽ വലിയ കാര്യമായിരിക്കും. രാജ്യാന്തര തലത്തിൽ മാത്രമല്ല പ്രാദേശിക തലത്തിലും നിരവധി പേർക്ക് ഈ മരുന്ന് നൽകുന്നു, അതിന്റെ ഗുണവുമുണ്ട്. പൊതുവിൽ പ്രതിരോധശേഷി കൂട്ടുന്നതിനു ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്നു സ്വതന്ത്ര രാജ്യാന്തര സംഘടനകൾ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളതാണ്.- ഡോ. ഐസക് മത്തായി പറഞ്ഞു.

കുടുംബങ്ങൾക്കായി 20 മരുന്നുകളടങ്ങിയ 250 രൂപയുടെ മെഡിക്കൽ കിറ്റ് ഞങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇതു കഴിച്ചാൽ നിരന്തരം അസുഖങ്ങൾ വരില്ലെന്നതും അനാവശ്യമായി ഡോക്ടറെ കാണുകയോ മരുന്നുകൾ കഴിക്കുകയോ വേണ്ടതില്ലെന്നും പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഈ മോഡൽ സ്വീകരിക്കാൻ ഇംഗ്ലണ്ടിൽനിന്ന് ആവശ്യം വന്നിട്ടുണ്ട്. ഏറ്റവും നന്നായി ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന സ്ഥലമാണു കേരളം. എല്ലാതരം ചികിത്സയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാണു മൂന്നര പതിറ്റാണ്ടിലേറെയായി ഞങ്ങൾ ചെയ്തുവരുന്നത്. ഈ ചികിത്സാ തത്വചിന്തയെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും പിന്തുണയ്ക്കുന്നുണ്ട്.’– ഡോ. ഐസക് മത്തായി വിശദീകരിച്ചു.

ആയുർവേദം, യോഗ ആൻഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള കേന്ദ്ര മന്ത്രാലയമാണ് ആയുഷ്. ഈ മേഖലകളിലുള്ള പഠനങ്ങളെയും ഗവേഷണങ്ങളെ വികസിപ്പിക്കുകയാണു മുഖ്യലക്ഷ്യം. ഇവ കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്ര മേഖലകളും ഈ വകുപ്പിനു കീഴിലാണ്. തദ്ദേശീയമായതും പരമ്പരാഗതവുമായ ചികിത്സാരീതികളെ ജനകീയമാക്കുക എന്നതും ലക്ഷ്യമാണ്.

ഇളംചൂടുവെള്ളം കുടിക്കുക, യോഗാസനവും പ്രാണായാമവും ചെയ്യുക, ആഹാരത്തിൽ മഞ്ഞളും ജീരകവും മല്ലിയും വെളുത്തുള്ളിയും ഉൾപ്പെടുത്തുക, ദിവസവും ച്യവനപ്രാശം കഴിക്കുക, ഔഷധചായ കുടിക്കുക, മഞ്ഞളിട്ട ചൂടുപാൽ കുടിക്കുക, ഒരു ടീസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിൽ കൊള്ളിക്കുക, തൊണ്ടവേദനയും ചുമയും വന്നാൽ പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കുക തുടങ്ങിയ നിർദേശങ്ങളാണു കോവിഡിനെ നേരിടാൻ ആയുഷ് മുന്നോട്ടു വച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് 7, തൃശൂര്‍ 1, കണ്ണൂര്‍ 1. ഇപ്പോള്‍ 251 പേര്‍ ചികില്‍സയിലുണ്ട്. ആകെ രോഗം ബാധിച്ചത് 295 പേര്‍ക്ക്.

14 പേർ രോഗമുക്തി നേടി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി, 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1. രോഗബാധിതർ 206 പേർ വിദേശത്തു നിന്നു വന്നവരാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ കലവറയില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ഒന്നോ രണ്ടോ ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കും. റാപ്പിഡ് ടെസ്റ്റിങ് ഉടന്‍ തുടങ്ങും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ 17 അംഗ കര്‍മസേനയ്ക്കു രൂപം നൽകി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അധ്യക്ഷനായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണനും മാമ്മന്‍ മാത്യുവും അംഗങ്ങളായിരിക്കും.

ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കണം. ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് സഹായധനം എടുക്കാന്‍ തിരക്കുണ്ടാകും. ഇടപാട് സമയം ക്രമീകരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തണം. മാസ്ക് ധരിക്കുന്നതിന് വിപുലമായ ബോധവല്‍കരണം വേണം. സ്വയരക്ഷയ്ക്കും മറ്റുള്ളവരോടുള്ള കരുതലിനും മാസ്ക് ആവശ്യമാണ്.

കരള്‍ മാറ്റിവച്ചവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊലീസും ഫയര്‍ഫോഴ്സും മറ്റ് വിഭാഗങ്ങളും സഹായിക്കും. സ്ട്രോബെറി കര്‍ഷകരുടെ വിള സംരക്ഷിക്കാനും കരുതലെടുക്കും.

കോവിഡ് -19 നുള്ള നിരവധി മരുന്നുകൾ‌ ലോകമെമ്പാടും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഗുരുതരമായ രോഗബാധിതരായ ആളുകളെ രക്ഷിക്കാൻ സഹായകരമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില മരുന്നുകള്‍ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും ശരിയല്ല. ഏറ്റവും മികച്ച മരുന്നുകള്‍ ആഗോളതലത്തില്‍ പരീക്ഷിച്ച് വിജയം ഉറപ്പുവരുത്താന്‍ ലോകാരോഗ്യ സംഘടന നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഏറ്റവും പെട്ടന്നു തന്നെ പൂര്‍ണ്ണമായും ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.

ഈ മരുന്നുകളിലേതെങ്കിലും മരണനിരക്ക് കുറയ്ക്കുമോ? ഈ മരുന്നുകളിലേതെങ്കിലും രോഗി ആശുപത്രിയിൽ കഴിയുന്ന സമയം കുറയ്ക്കുമോ? ഏതെങ്കിലും മരുന്നുകൾ സ്വീകരിക്കുന്ന രോഗികൾക്ക് വെന്റിലേഷൻ അല്ലെങ്കിൽ തീവ്രപരിചരണ വിഭാഗം ആവശ്യമുണ്ടോ, ഇല്ലയോ? തുടങ്ങിയ പ്രധാന മുൻ‌ഗണനാ ചോദ്യങ്ങളിൽ‌ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ട്രയലുകള്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് അന മരിയ ഹെനാവോ-റെസ്ട്രെപോ പറഞ്ഞു.

ആന്റിമലേറിയൽ മരുന്നുകളായ ക്ലോറോക്വിന്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ (chloroquine, hydroxychloroquine), പുതിയ ആൻറിവൈറലായ remdesivir, എച്ച്ഐവി മരുന്നുകളായ lopinavir, ritonavir എന്നിവയൊക്കെയാണ് ഇപ്പോള്‍ രോഗികളില്‍ പരീക്ഷിക്കുന്ന മരുന്നുകള്‍. ഇന്റർഫെറോൺ ബീറ്റ എന്ന ആൻറിവൈറലിനൊപ്പം എച്ച്ഐവി മരുന്നുകള്‍ കൂട്ടിയോജിപ്പിച്ചുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. മാർച്ച് 22 ന്, യുകെ ഉൾപ്പെടെ യൂറോപ്പിലെ നിരവധി രാജ്യങ്ങൾ ഇതേ മരുന്നുകളുടെ പരീക്ഷണം തുടങ്ങിയിരുന്നു.

വ്യവസായ സംരംഭകനായ എലോൺ മസ്‌കും പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും chloroquine പരീക്ഷിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ട്രംപ് ഒരു പടികൂടെ കടന്ന് കോവിഡ് -19 ചികിത്സിക്കുന്നതിനായി chloroquine-ന് യുഎസിൽ ഇതിനകം തന്നെ അംഗീകാരം ലഭിച്ചുവെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തിരുന്നു. കോവിഡ് -19 അനുബന്ധ ന്യൂമോണിയ ബാധിച്ച ആളുകൾക്ക് chloroquine ഗുണം ചെയ്യുമെന്ന് ചൈനയിൽ നിന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കണ്ടെത്തലുകൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.

ചൈനയിലെ കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന (വെറ്റ് മാര്‍ക്കറ്റ്) മാര്‍ക്കറ്റുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയായി ഈ മാര്‍ക്കറ്റുകള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.

വുഹാാനിലെ ഹുനാന്‍ സീഫുഡ് ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണവൈറസിന്റെ ഉല്‍ഭവമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി 1 മുതല്‍ ഈ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇവിടുത്തെ വനവിഭവ വില്‍പന പൂര്‍ണമായും അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതെസമയം, ചൈനയിലെ മറ്റിടങ്ങളിലെല്ലാം ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

175ലധികം രാജ്യങ്ങളില്‍ ഈ രോഗം പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 51000ത്തിലധികമാളുകള്‍ മരണപ്പെട്ടു. പത്ത് ലക്ഷത്തിലധികമാളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു.

എവിടെയൊക്കെ വെറ്റ് മാര്‍‌ക്കറ്റുകളുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങളുണ്ടെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്കോട്ട് മോറിശണ്‍ പറഞ്ഞു. “ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന എന്തെങ്കിലും ചെയ്യേണ്ട വിഷയമാണിതെന്നാണ് ഞാന്‍ കരുതുന്നത്,” അദ്ദേഹം വിശദീകരിച്ചു.

യുഎസ്സില്‍ 245,500 പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 6,000 മരണങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ നഷ്ടങ്ങളാണ് ഈ രോഗബാധ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.

കോവിഡ് ബാധിച്ച് യുഎസിൽ‌ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആമസോണിൽ നിന്നും മറ്റ് ഓൺലൈൻ സൈറ്റുകളിൽനിന്നും ലഭ്യമാകുന്ന കിറ്റുകൾ ഉപയോഗിച്ച് ബ്രിട്ടണിലെ ജനങ്ങൾക്ക് ആന്റിബോഡി ടെസ്റ്റുകൾ നടത്താമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ഈ പരിശോധനകൾ എന്താണ്? ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നീ കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം . ഒരു വ്യക്തി കൊറോണ വൈറസ് ബാധിതനാണോ എന്നും സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാനുള്ള പരിശോധനകളാണ് ഈ ആന്റിബോഡി ടെസ്റ്റുകൾ. വിരലുകളിലെ രക്തം എടുത്തു പരിശോധിക്കുന്നത് വഴി ഒരാളുടെ ശരീരത്തിലെ കൊറോണ വൈറസ് ആന്റിബോഡികൾ ഇതിനോടകം വൈറസിനെ തോൽപ്പിച്ച് അതിൽനിന്ന് പ്രതിരോധശേഷി നേടിയിട്ടുണ്ടോ എന്ന് ഈ ഉപകരണം കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. ഈ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ്.

നിലവിലുള്ള സർക്കാരിന്റെ കൊറോണ വൈറസ് പരിശോധനകൾ വഴി ഒരാൾക്ക് വൈറസ് ബാധ ഉണ്ടോ എന്ന് മാത്രമേ പറയാൻ കഴിയൂ. ഈ പരിശോധനയുടെ ഫലം ലഭിക്കുവാൻ ധാരാളം സമയം എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പരിശോധനകൾ വഴി ഒരാൾക്ക് നേരത്തെ വൈറസ് ബാധ ഉണ്ടായിരുന്നോ എന്നും അതിൽ നിന്നും അവൻ സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാൻ സാധിക്കുകയില്ല.

എന്താണ് ആന്റിജെൻ പരിശോധന? ആന്റിജെൻ പരിശോധന ഒരു വ്യക്തിയുടെ ശരീരത്തിലെ ആന്റിജെന്നിന്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ളതാണ്. വൈറസിനെ പോലെതന്നെ ഘടനയുള്ള ആന്റിജെൻ മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ആന്റിബോഡികൾക്ക് മുമ്പുതന്നെ ഇത് രക്തത്തിൽ നമുക്ക് കണ്ടെത്താനാകും.

ഈ രീതിയിൽ നോക്കിയാൽ ആന്റിജെൻ പരിശോധനകൾ വളരെയധികം ഫലപ്രദമാണ്. കാരണം മനുഷ്യശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാകുവാൻ കുറച്ച് ദിവസമെടുക്കും. അതിനാൽ അണുബാധയ്ക്കു തൊട്ടുപിന്നാലെ ആന്റിജെനുകൾ കണ്ടെത്താനാകും. ഇതുവഴി മനുഷ്യശരീരത്തിൽ വൈറസിനെ വളരെ വേഗം തിരിച്ചറിയാൻ സാധിക്കും. എച്ച്ഐവി, മലേറിയ, ഫ്ലൂ പോലുള്ള രോഗങ്ങൾ തിരിച്ചറിയാനും ഈ ആന്റിജെൻ പരിശോധനകൾ തന്നെയാണ് ഉപയോഗിക്കുന്നത്.

 

സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ഏറെ ബുദ്ധിമുട്ടുന്നത് നമ്മുടെ പോലീസ് ഡിപാര്‍ട്‌മെന്റ് തന്നെയാണ്. പല ഭാഗത്തുനിന്നും ഫോണ്‍കോളുകള്‍ ഇവര്‍ക്ക് എത്തുന്നു. ഒരുമിനിറ്റ് നില്‍ക്കാതെ ഓടുകയാണ് ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍.

എന്‍ഡോള്‍സള്‍ഫാന്‍ ഇരയുടെ അമ്മയ്ക്കുള്ള ഹൃദ്രോഗത്തിന്റെ മരുന്നുമായി തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് പാഞ്ഞെത്തിയത് നിരവധി പോലീസ് വാഹനങ്ങളാണ്. അമ്മയ്ക്കുള്ള ജീവന്‍രക്ഷാമരുന്ന് പെരിയയിലെത്തിയത് പാതിരാത്രി നിര്‍ത്താതെ ഓടിയ 19 പോലീസ് വാഹനങ്ങളിലൂടെയായിരുന്നു. തിങ്കളാഴ്ച രാവിലെ മൊയോലത്തെ വീട്ടില്‍ ലതിക മരുന്ന് ഏറ്റുവാങ്ങുമ്പോള്‍ സംസ്ഥാനത്തെ പോലീസ് സേനയും മന്ത്രി ഇ ചന്ദ്രശേഖരനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അത് അഭിമാന നിമിഷമായി.

മൊയോലത്തെ കൃഷ്ണന്റെ ഭാര്യയാണ് ഹൃദ്രോഗി കൂടിയായ ലതിക. ഇവരുടെ രണ്ടാമത്തെ മകന്‍ അനിരുദ്ധ് കൃഷ്ണന്‍ ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന അപസ്മാരരോഗിയും. ലതിക 19 വര്‍ഷമായി മുടങ്ങാതെ കഴിക്കുന്ന പെന്‍സിലിന്‍വി എന്ന മരുന്ന് മൂന്നുവര്‍ഷമായി തിരുവനന്തപുരത്തുനിന്നാണ് എത്തിക്കുന്നത്. ലോക്ക് ഡൗണായതോടെ മരുന്നെത്തിക്കാനുള്ള വഴിയും മുടങ്ങി. മരുന്നുതീരാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ കൂടിയായ അമ്ബലത്തറ കുഞ്ഞികൃഷ്ണനെ ഇവര്‍ വിവരമറിയിക്കുന്നത്. അദ്ദേഹം തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സെയ്ഫുദ്ദീനെ വിവരമറിയിച്ചു.

സെയ്ഫുദ്ദീന്‍ ഈ വിവരം ശനിയാഴ്ച രാത്രി പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് നല്‍കി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അനില്‍ മരുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള മെഡിക്കല്‍ ഷോപ്പിലുണ്ടെന്ന് ഞായറാഴ്ച വൈകീട്ട് കണ്ടെത്തി. മരുന്ന് കാസര്‍കോട്ടെ പെരിയയിലെങ്ങനെ എത്തിക്കും എന്നതായി അടുത്ത വെല്ലുവിളി.

വിവരം മന്ത്രി ചന്ദ്രശേഖരനെ അറിയിക്കുന്നതിന് സെയ്ഫുദ്ദീന്‍ കാഞ്ഞങ്ങാട്ടെ സിപിഐ നേതാവ് എ ദാമോദരനെ വിളിച്ചു. ദാമോദരനും പോലീസ് അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി സിആര്‍ ബിജുവും മന്ത്രിയെ വിവരം ധരിപ്പിച്ചു. മന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിട്ട് മരുന്ന് വാങ്ങിപ്പിച്ച് പോലീസ് പോലീസ് ആസ്ഥാനത്ത് എത്തിച്ചു.

ഡിജിപി ലോക്നാഥ് ബെഹ്റയോട് മരുന്ന് കാഞ്ഞങ്ങാട്ടെത്തിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്ബതുമണിക്ക് മരുന്നുമായി പോലീസ് വാഹനം കുതിച്ചുതുടങ്ങി. വഴിയിലെ ഏഴു ജില്ലാ പോലീസ് മേധാവികള്‍ക്കും ദൗത്യത്തില്‍ പങ്കാളിയാവാന്‍ പോലീസ് സഹായം വിട്ടുകൊടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. ഒരു രാത്രികൊണ്ട് വിവിധ ജില്ലകളിലെ 19 ഹൈവേ പട്രോളിങ് വാഹനങ്ങളിലൂടെ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷനില്‍ മരുന്നെത്തി. രാവിലെ നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ എംഎ മാത്യുവിന്റെയും സെയ്ഫുദ്ദീന്റെയും നേതൃത്വത്തില്‍ മരുന്ന് ലതികയ്ക്ക് നല്‍കി.

 

സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെആകെ രോഗം ബാധിച്ചവരുടെ എണ്ണം 215ആയി. തിരുവനന്തപുരം കാസര്‍കോട് ജില്ലയിലെ രണ്ട് പേര്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലാബുകള്‍ കൂടുതല്‍ സാംപിള്‍ എടുക്കാന്‍ തുടങ്ങി. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ ടെസ്റ്റ് നടത്തി റിസല്‍ട്ട് വാങ്ങാന്‍ കഴിയുന്നു. കാസര്‍കോട് ആശുപത്രികളില്‍ 163 പേര്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂരില്‍ 108, മലപ്പുറത്ത് 102 പേര്‍ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക കര്‍മ പദ്ധതി നടപ്പാക്കും.

1,63,119 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും658 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 7,485 സാമ്പിളുകൾ പരിശോധിച്ചതില്‍ 6,381 പേരുടെ ഫലം നെഗറ്റീവ് ആയി. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍വകലാശാലയില്‍ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തില്‍ ദൗര്‍ബല്യമില്ല. എന്‍ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവര്‍ക്കു മാത്രം മതി എന്നു നിര്‍ദേശം നല്‍കി.

കേരളത്തെ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രോഗിക്ക് അസുഖം ബാധിച്ചതിൽ സമൂഹികവ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി. പോത്തന്‍കോട് സ്വദേശി അസീസിന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് നിഗമനമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

മരിച്ച അസീസ് മാർച്ച് ആദ്യവാരം മുതൽ തന്നെ നിരീക്ഷണത്തിലായിരുന്നു. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അസീസ് ഗള്‍ഫില്‍നിന്നു വന്നവരുമായി ഇടപഴകിയതുൾ‌പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളിൽ നിന്നും ശേഖരിക്കുകയാണ്. എന്നാൽ‌ മരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണം, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ച രണ്ടു പേരും ഹൃദ്‌രോഗവും അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇരുവർക്കും സാധ്യമായ എല്ലാ ചികിത്സയും നടത്തിയിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

‌അസീസ് മാര്‍ച്ച് രണ്ട് മുതല്‍ ഇദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍‌ സര്‍ക്കാര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 18നാണ് ഇദ്ദേഹത്തിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതിനു ശേഷവും ഇദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. മാര്‍ച്ച് 23ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍‌ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. രാവിലെ 8.40നാണ് അവിടെയെത്തിയത്. വൃക്കകള്‍ തകരാറിലായിരുന്നു. ഒട്ടേറെ മറ്റ് അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച ഇദ്ദേഹം വിദേശയാത്ര ചെയ്യുകയോ വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല ഇദ്ദേഹമെന്നാണ് വിവരം. 68 വയസ്സാണ്. വെഞ്ഞാറമ്മൂട്ടിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരും പരിചരിച്ച നഴ്സുമാരും നിരീക്ഷണത്തിലാണ്. 12 ഡോക്ടര്‍മാര്‍ ഇതിലുള്‍പ്പെടുന്നു. ആകെ ഇരുപതോളം പേര്‍ ആശുപത്രിയില്‍ മാത്രം നിരീക്ഷണത്തിലാണ്.

ഇതിന് പുറമെ അസീസ് നിരീക്ഷണത്തിലിരുന്ന കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തില്‍ പങ്കെടുത്തിരുന്നതായും മകള്‍ കെ.എസ്.ആര്‍.ടി ബസ് കണ്ടക്ടറാണെന്നും സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ മരിച്ചതെല്ലാം പ്രായമുള്ളവരായിരുന്നു. എന്നാല്‍, ഗുജറാത്തില്‍ ഇന്ന് മരിച്ചത് 45കാരനാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. ഇതോടെ രാജ്യത്ത് കൊറോണ മരണം 30 ആയി.

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവര്‍.1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്‍പത് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയില്‍ അഞ്ച്, മുംബൈയില്‍ മൂന്ന്, നാഗ്പൂരില്‍ രണ്ട്, കോലപൂരില്‍ ഒന്ന്, നാസിക്കില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.

RECENT POSTS
Copyright © . All rights reserved