സൗദി വിമാനം ബഹ്‌റൈനില്‍ അടിയന്തിരമായി ഇറക്കി. നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട വിമാനമാണ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ നിരവധി മലയാളികള്‍ ഉണ്ട്. ഇവരെ മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.
അതേസമയം, നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കും ഐപിഎല്ലിനും മാറ്റമുണ്ടാകില്ല. ബിസിസിഐ തീരുമാനം മാറ്റാന്‍ സാധ്യതയില്ല. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രോഗബാധയുള്ളവര്‍ക്ക് സേ പരീക്ഷയൊരുക്കും.
കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം. മെഡി.കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ജില്ലയിൽ സകൂള്‍ വാര്‍ഷികങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഓമല്ലൂര്‍ വയല്‍വാണിഭവും ക്ഷേത്രോല്‍സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സുരക്ഷാമുന്‍കരുതലുകള്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ശവസംസ്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണമന്നതടക്കമുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മുസ്ലീം പള്ളികളില്‍ പൊതുഇടത്തിലെ ദേഹശുദ്ധി നിര്‍ത്തണമെന്ന നിര്‍ദ്ദേശവും ഉണ്ട്.
ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍വാര്‍ഡില്‍ മൂന്നുപേരെകൂടി പ്രവേശിപ്പിച്ചു. എഴുപേരെക്കൂടി ഐസോലേഷന്‍വാര്‍ഡിലേയ്ക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്നാണിത്. വയോധികരായ രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ കോടതികള്‍ ഈ മാസം പതിമൂന്നുവരെയുള്ള സിറ്റിങ് ഒഴിവാക്കി.
ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയവര്‍ ഇന്ന് രാവിലെ നടത്തിയ അവകാശവാദങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ്. അടുത്ത ബന്ധുവിന് രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയതോടെയാണ് ഇവർ ഇറ്റലിയിൽ നിന്നും ആണ് നാട്ടിലെത്തിയത് എന്ന് അറിയുന്നത്. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ ഇവരുമായി ബന്ധപ്പെട്ടു. അന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് പറഞ്ഞു. അന്ന് ഹൈപ്പർ ടെൻഷനുള്ള ചികിത്സയാണ് തേടിയതെന്നാണ് പറഞ്ഞത്.
എന്നാൽ ആരോഗ്യപ്രവർത്തകർ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള ഡോളോ മരുന്നും വാങ്ങിയത് അറിയുന്നത്. കുടുംബം തുടക്കം മുതൽ രോഗവിവരം മറച്ചുവെക്കാനാണ് ശ്രമിച്ചത്. അടുത്ത ബന്ധുവിന് രോഗബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയെന്ന് പറയുന്ന ആ കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
അതേസമയം, റാന്നിയിലെ രോഗബാധിതര്‍ ബന്ധപ്പെട്ടത് 300 പേരെയെന്നാണ് നിഗമനം. ഈ 300 പേര്‍ 3000 പേരെ ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന. ഇവര്‍ ബന്ധപ്പെട്ടവര്‍ 3000 പേരെന്ന സൂചനയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു. അതേസമയം, റാന്നി സ്വദേശികള്‍ പലതും മറച്ചുവയ്ക്കുന്നുവെന്ന് എറണാകുളം ജില്ലാ കലക്ടർ പറഞ്ഞു. ആദ്യ പറഞ്ഞതു പലതും ശരിയല്ലെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞുവെന്നും എസ്.സുഹാസ് പറഞ്ഞു.
അതേസമയം, പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. വയോധികരായ രണ്ടുപേര്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കുകയാണ് ലക്ഷ്യം. ഇവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്ന് കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
വിവാഹം അടക്കമുള്ള ചടങ്ങുകള്‍ രണ്ടാഴ്ചത്തേയക്ക് മാറ്റിവെയ്ക്കണം. അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തണം. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പത്തനംതിട്ട ജില്ലയിലെ അടച്ചിട്ട രണ്ടു ആശുപത്രികള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.
കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. നടപടി പൊതുജനാരോഗ്യച്ചട്ടം പ്രകാരമാകും. പലരും രോഗം മറച്ചുവയ്ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്ത് 42 പേരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഇറ്റലിയിൽ നിന്നെത്തിയ കൊറോണ വൈറസ് ബാധിത കുടുംബത്തിന്‍റെ വാദം തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്. ഇറ്റലിയില്‍ നിന്നെത്തിയ വിവരം അവർ പുറത്തറിയിച്ചിരുന്നില്ല. ഇത് മറച്ചു വെച്ചതാണ് രോഗം കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇടയാക്കിയതെന്നും കളക്ടർ പറഞ്ഞു.
ഫെബ്രുവരി 29ന് നാട്ടില്‍ എത്തിയ ഇവര്‍ ഈ മാസം ആറാം തീയതിയാണ് ആശുപത്രിയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുക്കൾ അസുഖ ബാധിതരായതിനു ശേഷം ഞങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തുന്നത്.
പിന്നീട് ആരോഗ്യ ഉദ്യോഗസ്ഥർ വിളിച്ച് സംസാരിച്ചപ്പോഴും അമ്മയ്ക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ മരുന്നുവാങ്ങാനാണ് പോയതെന്നാണ് ഇവര്‍ പറഞ്ഞത്. ആംബുലന്‍സ് അയച്ചിട്ടു പോലും കുടുംബം സഹകരിച്ചില്ല. സ്വന്തം വാഹനത്തില്‍ വരാനാണ് അവര്‍ തയാറായതെന്നും കളക്ടര്‍ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് സ്ഥിരീകരണം. കൊച്ചിയിൽ മൂന്ന് വയസ്സുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. ഏഴാം തീയതിയാണ് ഇവര്‍ ഇറ്റലിയിൽ നിന്ന് ദുബൈ വഴി നാട്ടിലെത്തിയത്. അച്ഛന്‍റെയും അമ്മയുടേയും സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലാണ്.ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.
പത്തനംതിട്ട ജില്ലയില്‍ 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗബാധിതര്‍ ചികിത്സ തേടിയ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലുള്ളവരും നിരീക്ഷണത്തില്‍. പനിക്കാണ് ഇവര്‍ ആദ്യം സ്വകാര്യ ചികിത്സ തേടിയത്. ഒരു ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും ഇവരെ പരിചരിച്ചിരുന്നു.
ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും ഇറ്റലിയില്‍ നിന്നും എത്തിയതാണെന്ന വിവരം ഇവര്‍ മറച്ചുവച്ചിരുന്നു. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് രോഗികളെ പരിചരിച്ച ഡോക്ടറേയും രണ്ട് നഴ്‌സുമാരെയും നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പേര്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നും എത്തിയ 3 പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 29നാണ് ഇവര്‍ ഇറ്റലിയില്‍ നിന്നും എത്തിയത്. എയര്‍പോര്‍ട്ടിലും ഇവര്‍ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. 50 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികളും 24 വയസുള്ള മകനുമാണ് ഇറ്റലിയില്‍ നിന്നും എത്തിയത്. ഇവര്‍ സന്ദര്‍ശനം നടത്തിയ ബന്ധുവീട്ടിലെ 60 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാന്‍ ഇവര്‍ തയ്യാറായില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ കുറ്റപ്പെടുത്തി. നിര്‍ബന്ധിച്ചാണ് ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ചൈനയിൽനിന്ന് എത്തിയ മൂന്നുപേർക്കാണു ഫെബ്രുവരിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു. ഇത്തവണ പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരിലാണു രോഗം കണ്ടെത്തിയത്. ഇറ്റലിയിൽനിന്നെത്തിയ മൂന്നുപേർക്കും ബന്ധുക്കളായ രണ്ടുപേർക്കുമാണു രോഗം സ്ഥിരീകരിച്ചത്.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു വേഗത്തില്‍ പടരുമെന്നതാണ് രോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. അതീവജാഗ്രതയോടെയിരിക്കേണ്ട ഒരു സമയമാണിത്. കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് അതില്‍ പ്രധാനം.
എന്താണ് കൊറോണ വൈറസ് ?
വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്‍തനികളുടെയും പക്ഷികളുടെയും ശ്വസനാവയവത്തെയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സൂണോട്ടിക് എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഈ വൈറസുകൾ മനുഷ്യരിലേക്കും പടരുന്നു.
സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്നിവയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. 2019 ഡിസംബർ 31 ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് രോഗം ആദ്യം കണ്ടെത്തിയത്.
2002-ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് രണ്ട് ഡസനിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്ന സാര്‍സ് രോഗത്തിന് കാരണമായ വൈറസിന്‍റെ പുതിയ രൂപമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 2019 nCoV എന്നാണ് ലോകാരോഗ്യ സംഘടന പുതിയ വൈറസിന് പേര് നല്‍കിയിരിക്കുന്നത്.
2012ൽ പൊട്ടിപ്പുറപ്പെട്ടതും തുടർന്ന് എണ്ണൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്ന രോഗത്തിന് കാരണമായതും കൊറോണ വിഭാഗത്തിലുള്ള വൈറസ് തന്നെയായിരുന്നു.
കൊറോണ വൈറസുകൾ ഏതെല്ലാം ?
കൊറോണ വൈറസുകൾ ഏഴ് തരമാണ് ഉള്ളത്. ഇവയിൽ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്), സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) എന്നിവയാണ് പ്രധാനപ്പെട്ട രണ്ടെണ്ണം.
മെര്‍സ് ആദ്യമായി പടര്‍ന്നത് ഒട്ടകങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2012 ല്‍ മിഡില്‍ ഈസ്റ്റ് മേഖലയിലാണ്. ഇതും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് അല്പം തീവ്രമായിരുന്നു.
സിവെറ്റ് ക്യാറ്റില്‍ നിന്നുമാണ് സാര്‍സ് പടര്‍ന്നത്. 2002-2003 കാലത്ത് ചൈനയില്‍ വ്യാപകമായി സാര്‍സ് ബാധിച്ചിരുന്നു. എണ്ണായിരത്തോളം പേര്‍ രോഗബാധിതരാവുകയും എണ്ണൂറോളം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
അതേ സമയം പുതിയ വൈറസിന്റെ ഉറവിടം പാമ്പുകളാണ് എന്നാണ് പറയുന്നത്. വൈറസിന്‍റെ ഉറവിടം വവ്വാലുകളാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ പരിശോധനകളിൽ നിന്ന് ഇതിന്റെ ഉറവിടം പാമ്പുകളാണെന്ന് ജേണല്‍ ഓഫ് മെഡിക്കല്‍ വൈറോളജി വ്യക്തമാക്കുന്നു.
എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?
ചെെനയിലെ സീഫുഡ് മാർക്കറ്റിൽനിന്ന് പകർന്ന വൈറസ് മൃഗങ്ങളിൽനിന്ന് മാത്രമേ മനുഷ്യരിലേയ്ക്ക് പകരൂ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ മനുഷ്യനിൽനിന്ന് മനുഷ്യനിലേയ്ക്ക് പകരുമെന്ന് പിന്നീട് കണ്ടെത്തി . ജീവനുള്ള മൃഗങ്ങൾ ഉള്ള പ്രാദേശിക സീഫുഡ് മാർക്കറ്റിലാണ് വുഹാൻ വൈറസിനെ കണ്ടെത്തിയതെങ്കിലും ഏത് മൃഗത്തിൽ നിന്നാണ് വൈറസ് ആളുകളിലേയ്ക്ക് പകർന്നതെന്ന് ഇതു വരെ വ്യക്തമല്ല.
ജലദോഷം, ന്യുമോണിയ ഇതെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. കൊറോണ വൈറസ് മൂലം 2002 നവംബറിലും 2003 ജൂലൈയിലും ചൈനയിൽ ഉണ്ടായ സാർസ് ബാധയിൽ 8000 പേർ രോഗബാധിതരാകുകയും 774 പേർ മരണമടയുകയും ചെയ്തിരുന്നു. കൊറോണയെ പ്രതിരോധിക്കാൻ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലായെന്നതാണ് രോഗത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നത് .
തുമ്മൽ, ഹസ്തദാനം, അല്ലെങ്കിൽ ചുമ തുടങ്ങിയതിലൂടെ രോഗം ബാധിച്ച ഒരു വ്യക്തിയുടെ സ്രവങ്ങളിലൂടെ ഇത് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
കൊറോണ വൈറസ് ലക്ഷണങ്ങൾ
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ‘ശ്വാസകോശ ലക്ഷണങ്ങൾ, പനി, ചുമ, ശ്വാസതടസം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ അണുബാധയുടെ സാധാരണ ലക്ഷണങ്ങളാണ്. കൂടുതൽ കഠിനമായ സന്ദർഭങ്ങളിൽ, അണുബാധ ന്യുമോണിയ, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, വൃക്ക തകരാറുകൾ, മരണം എന്നിവയ്ക്ക് കാരണമാകും.’ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാൻ സിറ്റിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് – അതിനാലാണ് ഇതിനെ വുഹാൻ വൈറസ് എന്നും വിളിക്കുന്നത് – അജ്ഞാതമായ കാരണങ്ങളാൽ ന്യൂമോണിയ കേസുകൾ വെളിച്ചത്തു വന്നതിനു ശേഷം 2019 ഡിസംബർ 31 ന് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്.
കൊറോണ പ്രതിരോധ മാർഗങ്ങൾ
നിർഭാഗ്യവശാൽ കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. അതായത് വൈറസ് ബാധിക്കാതെ നോക്കുക എന്നത് മാത്രമാണ് ഏക പ്രതിരോധം. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക, കൂടാതെ കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.
ഇറ്റലിയിൽനിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കൊറോണ ബാധിതർ കൊല്ലം, കോട്ടയം ജില്ലകളും സന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ട്. ഈ മാസം ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം ജില്ലയിലെ വിവിധ സ്ഥലങ്ങളും പിന്നീട്, കൊല്ലം ജില്ലയിലും സന്ദർശനം നടത്തിയെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം 29-നാണ് രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും നാട്ടില്‍ തിരിച്ചെത്തിയത്. ഖത്തര്‍ എയര്‍വേസിന്റെ ക്യൂആര്‍ 126 നന്പർ (വെനീസ് ടു ദോഹ) വിമാനത്തില്‍ ഇവര്‍ ആദ്യം ദോഹയിലെത്തി. തുടര്‍ന്ന് ഖത്തർ എയര്‍വേസിന്റെ തന്നെ ക്യൂആര്‍ 514 നന്പർ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ സ്വകാര്യ വാഹനത്തിൽ പത്തനംതിട്ടയിലെ റാന്നി ഐത്തലയിലെ വീട്ടിലേക്ക് പോയി. വിമാനത്താവളത്തില്‍ ഇവർ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ടു ബന്ധുക്കളും എത്തിയിരുന്നു.
ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ച. ഫെബ്രുവരി 28-ന് വെനീസില്‍ നിന്നും ദോഹയില്‍ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.
കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തില്‍ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്.
അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യകാറില്‍ ഇവര്‍ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20-ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട് ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളത്. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് ഇവര്‍ വന്ന വിമാനത്തില്‍ തന്നെ 350-ഓളം പേരുണ്ടായിരുന്നു എന്നാണ് വിവരം.
പ്രവാസികുടുംബം വിമാനത്താവളത്തില്‍ വച്ചു തന്നെ പരിശോധനയോട് സഹകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാവില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ തുറന്നടിച്ചു. തീര്‍ത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് രോഗബാധിതരില്‍ നിന്നുമുണ്ടായത്. എന്നാല്‍ രോഗികളായ സ്ഥിതിക്ക് അവരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോഗ്യവകുപ്പിന് ഒന്നും മറച്ചു വയ്ക്കാനാവില്ല. പരിശോധനകളുമായി സഹകരിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമേ എല്ലാവര്‍ക്കും ഉണ്ടാവൂ.
രോഗവിവരം അവര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്കും സമൂഹത്തിനും അതു ഗുണം ചെയ്തേനെ. ഇതിപ്പോള്‍ എത്ര ആളുകളാണ് ഇനി ആശങ്കയോടെ ജീവിക്കേണ്ടത്. എത്രയോ ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച്ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ വൈറസിനെതിരെ പോരാടിക്കുകയാണ് അവരോട് സഹകരിക്കാതെ ഇങ്ങനെയുള്ള ഉപദ്രവം ഉണ്ടാക്കി വയ്ക്കുന്നത് എന്തിനാണ്.
വിദേശത്ത് നിന്നും വന്ന ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി അടുത്തുള്ള മെഡിക്കല്‍ ഓഫീസറെ കണ്ട് രോഗവിവരം അറിയിക്കണം. അതിലെന്താണ് അവര്‍ക്ക് നഷ്ടപ്പെടാനുള്ളത്. ഞങ്ങളെ സമീപിച്ച എല്ലാവരേയും വളരെ നല്ല രീതിയിലാണ് ഞങ്ങള്‍ പരിചരിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ വെളിപ്പെടാന്‍ 14 ദിവസം വരെ വേണ്ടി വരും. ഈ സമയം നമ്മളുമായി ഇടപെട്ടവരില്‍ എല്ലാം രോഗബാധയ്ക്ക് സാധ്യതയുണ്ട്. ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ എല്ലാവരേയും രക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ഇത്ര കര്‍ശനമായി ഇടപെടുന്നത്. ദയവായി എല്ലാവരും ഞങ്ങളോട് സഹകരിക്കുക – ആരോഗ്യമന്ത്രി പറയുന്നു.
ഫെബ്രുവരി 29-ന് ഇവര്‍ കേരളത്തിലെത്തിയ ശേഷം മാര്‍ച്ച് ആറാം തീയതി ആശുപത്രിയില്‍ അഡ്മിറ്റാവും വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു എന്ന വിവരങ്ങള്‍ കണ്ടെത്തും. ഇവരെ കണ്ടെത്താനും അവരുടെ ആരോഗ്യനില കണ്ടെത്താനും എട്ട് ടീമുകളെ ചുമതലപ്പെടുത്തി. ഏഴ് പേരാവും ഒരോ ടീമിലും ഉണ്ടാവുക. ഇതില്‍ രണ്ട് പേര്‍ ഡോക്ടര്‍മാരാവും.
ഈ ടീമുകളെ ഉപയോഗിച്ച് ഇന്ന് വൈകുന്നേരത്തോടെ രോഗബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍ പേരേയും കണ്ടെത്താനും ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനും സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. രോഗബാധിതരുമായി ഇടപെട്ടവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും… ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലെേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഇറ്റലിയില്‍ നിന്നും വന്ന പ്രവാസി കുടുംബത്തിന്‍റെ വീട്ടില്‍ 90 വയസിന് മേലെ പ്രായമുള്ള മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. ഇവര്‍ക്ക് വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രായമേറിയ ആളുകളായതിനാല്‍ ഇവരെ നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച അഞ്ച് പേരുടേയും പരിശോധന ഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. രാത്രി തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്ന് അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്തു.
പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയിൽ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടിൽ രോഗപരിശോധനക്ക് വിധേയരായിരുന്നില്ല. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും പാലിച്ചില്ല. അച്ഛനും അമ്മയും കുട്ടിയും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്ന് എത്തിയത്. അവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് കൂടിയാണ് രോഗ ബാധ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്.
റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതരെന്നാണ് വിവരം.അഞ്ചുപേരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 29ന് ഇറ്റലിയില്‍നിന്ന് ഖത്തര്‍ എയര്‍വേസിന്റെ ക്യുആര്‍ 126 വിമാനത്തിലാണ് മൂന്നു പേര് ദോഹയിലെത്തിയത്. ഇവിടെനിന്നും ക്യുആര്‍ 514 വിമാനത്തില്‍ കൊച്ചിയിലെത്തി. ഈ വിമാനങ്ങളില്‍ അന്നേ ദിവസം സഞ്ചരിച്ച മറ്റു യാത്രക്കാര്‍ ഉടന്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്കി. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രോഗികളുമായി ഇടപെട്ടിട്ടുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 637 പേരാണ് രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം വന്നതോടെയാണ് മുൻകരുതൽ നടപടികൾ ഊര്‍ജ്ജിതമാക്കാൻ യോഗം വിളിച്ചത്. പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്താൽ പോലും ഒരു ആശങ്കക്കും വകയില്ലെന്ന ആത്മ വിശ്വാസമാണ് ആരോഗ്യ വകുപ്പ് പ്രകടിപ്പിക്കുന്നത്.
89 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. ഇവരില്‍ 574പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 20 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കിരുന്നു. സംശയാസ്പദമായവരുടെ 682 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇന്ത്യയിൽ തന്നെ ആദ്യം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. പഴുതടച്ച രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയിൽ നടക്കുന്ന പ്രതിരോധ മുൻകരുതൽ പ്രവര്‍ത്തനങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ പ്രശംസയും പിടിച്ച് പറ്റിയിരുന്നു. കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാനും തെലുങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിൽ എത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ സന്ദര്‍ശിച്ച് സംഘം ചര്‍ച്ച നടത്തി. തുടര്‍ന്ന് സംഘം കേരളത്തിലെ കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിവിധ ടീമുകളുമായി കൂടിക്കാഴ്ച നടത്തി. സംഘം പിന്നീട് തിരുവനന്തപുരം ജില്ലയിലെ ഐസോലെഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കി.
ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്‌ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.
രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ലഡാക്കില്‍ രണ്ട് പേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ലഡാക്കിലെ രണ്ട് പേര്‍ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഒമാനില്‍ നിന്നാണ് തമിഴ്നാട് സ്വദേശി മടങ്ങിയെത്തിയത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 34 ആയി.