പത്തനംതിട്ട ജില്ലയില്‍ 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗബാധിതര്‍ ചികിത്സ തേടിയ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലുള്ളവരും നിരീക്ഷണത്തില്‍. പനിക്കാണ് ഇവര്‍ ആദ്യം സ്വകാര്യ ചികിത്സ തേടിയത്. ഒരു ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും ഇവരെ പരിചരിച്ചിരുന്നു.

ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും ഇറ്റലിയില്‍ നിന്നും എത്തിയതാണെന്ന വിവരം ഇവര്‍ മറച്ചുവച്ചിരുന്നു. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് രോഗികളെ പരിചരിച്ച ഡോക്ടറേയും രണ്ട് നഴ്‌സുമാരെയും നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പേര്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നും എത്തിയ 3 പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 29നാണ് ഇവര്‍ ഇറ്റലിയില്‍ നിന്നും എത്തിയത്. എയര്‍പോര്‍ട്ടിലും ഇവര്‍ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. 50 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികളും 24 വയസുള്ള മകനുമാണ് ഇറ്റലിയില്‍ നിന്നും എത്തിയത്. ഇവര്‍ സന്ദര്‍ശനം നടത്തിയ ബന്ധുവീട്ടിലെ 60 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാന്‍ ഇവര്‍ തയ്യാറായില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ കുറ്റപ്പെടുത്തി. നിര്‍ബന്ധിച്ചാണ് ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.