കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന്‍ ചെയ്തിരുന്ന കപ്പലില്‍ രണ്ട് വൈറസ് ബാധിതര്‍ മരിച്ചു. ഡയമണ്ട് പ്രിന്‍സസ് ആഡംബര ക്രൂയിസ് ഷിപ്പില്‍ 542 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിലുള്ളവരെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചുതുടങ്ങിയിരുന്നു. അതേസമയം ചൈനീസ് മെയിന്‍ലാന്‍ഡില്‍ 394 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മൊത്തം കൊറോണബാധിതരുടെ എണ്ണം 74500 കടന്നു. ചൈനയിൽ മരണസംഖ്യ കഴിഞ്ഞ ദിവസം 2000 കടന്നിരുന്നു.
ഇന്ത്യയില്‍ എട്ട് ചൈനീസ് പൗരന്മാര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് ഷിപ്പ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഷിംലയില്‍ ആറ് പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ചൈനീസ് പൗരന്മാരാണ്. അതേസമയം ഇവര്‍ വുഹാനില്‍ പോയിട്ടില്ല. ഇറാനില്‍ കൊറോണ പോസിറ്റീവ് ആയ രണ്ട് പേര്‍ മരിച്ചു. കൊറോണ വൈറസ് ലോകസമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തി.
നൊവേല്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലെ ഹോസ്പിറ്റല്‍ ഡയറക്ടര്‍ കൊറോണ മൂലം മരിച്ചു. ചൈനയില്‍ ഇതുവരെ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാനിലെ വുച്ചാങ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആയ ലിയു സിമിങ് ആണ് മരിച്ചത്. ലിയുവിന്റെ മരണം സംബന്ധിച്ച വാര്‍ത്ത ചൈനീസ് മാധ്യമങ്ങളും ബ്ലോഗുകളും പുറത്തുവിട്ടിരുന്നെങ്കിലും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത്, ലിയുവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് മരണം ചൈനയില്‍ 1868 ആയി. 98 പേര്‍ കൂടി മരിച്ചതോടെയാണിത് എന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. രാജ്യത്താകെ 72500നടുത്ത് പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഇന്നലെ 1886 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടുതല്‍ മരണങ്ങളും വൈറസിന്റെ പ്രഭവമേഖലയായ ഹുബെയ് പ്രവിശ്യയില്‍ തന്നെ. മരണനിരക്ക് കുറയുന്നതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അവകാശപ്പെട്ടു. 12,000ത്തിലധികം പേരെ ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍ അതീവഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയീസസ് ആവശ്യപ്പെട്ടു. ഈ ട്രെൻഡ് എങ്ങനെ വേണമെങ്കിലും മാറാമെന്നും ഡബ്ല്യഎച്ച്ഒ തലവൻ മുന്നറിയിപ്പ് നൽകി.
വുഹാനിലെ ഒഫ്താല്‍മോളജിസ്റ്റ് ലി വെന്‍ലിയാങ് ആണ് ആദ്യം കൊറോണ വൈറസ് സംബന്ധിച്ച് അറിയിച്ചത്. എന്നാല്‍ ഡിസംബറില്‍ ഈ വിവരം ലി വെന്‍ലിയാങ് പുറത്തുവിട്ടപ്പോള്‍ അദ്ദേഹത്തിനെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണ് അധികൃതര്‍ ചെയ്തത്. ഡോക്ടറുടെ മരണം ചൈനയില്‍ വലിയ തോതില്‍ രോഷമുയര്‍ത്തിയിരുന്നു. വുഹാനിലെ ഡോക്ടര്‍മാര്‍ക്ക് മാസ്‌കുകളുടേയും പ്രൊട്ടക്ടീവ് ബോഡി സ്യൂട്ടുകളുടേയും കുറവുണ്ടായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നു കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാൽ പകൽ താപനിലയിൽ വലിയ വർധനയുണ്ടാകാമെന്നാ ണു മുന്നറിയിപ്പ്. കൂടിയ താപനില രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷസ് കൂടി 38 ഡിഗ്രിക്കു മുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍:
താപനില ഉയരാനുള്ള സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 17, 18 തീയതികളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ.*
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതിൻറെ പശ്ചാത്തലത്തിലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity) താപസൂചിക (Heat Index) ഉയർത്തുന്ന ഘടകമാണ്. *സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് *
-ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.
-നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
-അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.
– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
-പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
-നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.
– ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
-സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.
-പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.
-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.
-നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
-വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
-ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി ബ്രെയിൽ മെറ്റീരിയലുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
*കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു.*
*KSDMA-ദുരന്തനിവാരണ അതോറിറ്റി-IMD*
പുറപ്പെടുവിച്ച സമയം: 1 pm 17-02-2020
ഡോക്ടർ എ. സി. രാജീവ് കുമാർ
“വിഘ്നഭൂതാ യദാ രോഗ: പ്രാദുർഭൂതാ ശാരീരിണാം
സമേതാ പുണ്യകർമണ: പാർശ്വ ഹിമവത: ശുഭേ ”
വേദകാല പാരമ്പര്യം അവകാശപ്പെടുന്ന ആയുർവേദ ആരോഗ്യരക്ഷാ ശാസ്ത്രത്തിന്റെ ഉത്ഭവം സംബന്ധിച്ചുള്ള ചരിത്രം പലവിധത്തിൽ ഉണ്ട്. ആയുരാരോഗ്യത്തിനായി മനുഷ്യൻ അനുവർത്തിച്ചു പോന്ന ആചാരങ്ങൾ അനുഷ്ടിക്കാൻ ആവാത്ത തരത്തിൽ രോഗങ്ങൾ ഉണ്ടായപ്പോൾ ആചാര്യന്മാർ ഹിമാലയ സാനുക്കളിൽ കൂടി വിചിന്തനം ചെയ്തു രൂപം നൽകിയ ശാസ്ത്രം ആണ് ആയുർവ്വേദം എന്നതാണ് ഒരു ചരിത്രം.
ചികിത്സയെപ്പറ്റി ആയുർവേദ ചിന്തകന്മാർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഒരു രോഗത്തിന് ചെയ്യുന്ന പ്രതിവിധികൾ മറ്റൊരു രോഗത്തിന് ഇടയാക്കുന്നതായിരിക്കരുത്.
“പ്രയോഗ ശമയേത് വ്യാധിം യോ അന്യം അന്യം ഉദീരയേത് ന അസൗ വിശുദ്ധ :, ശുദ്ധസ്തു ശമയേത് യോ ന കൊപയേത് ” മറ്റൊരു രോഗത്തിനിടയാക്കുന്ന ചികിത്സ ശുദ്ധ ചികിത്സ അല്ല. ശുദ്ധ ചികിത്സ മറ്റൊരു രോഗത്തിന് ഇടയാക്കുന്നതല്ല. ആയിരമായിരം നൂറ്റാണ്ടുകളിലൂടെ അനുദിനം അനുഭവിച്ചറിഞ്ഞ നൂറു കണക്കിന് ഔഷധ, ആഹാര, ചികിത്സാ പ്രയോഗങ്ങളിലൂടെ ആണ് ആയുർവ്വേദം ഇന്നും നിലനിൽക്കുന്നത്.
ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ പിൻബലത്തിൽ വളർച്ച പ്രാപിച്ച ആധുനിക ചികിത്സയിൽ ഇത്തരം ഒരു ആശയം മുമ്പോട്ട് വെക്കാൻ ആവുമോ? ആന്റിബയോട്ടിക്കിനൊപ്പം വിറ്റാമിൻ, വേദനയും നീർക്കെട്ടിനുമുള്ള മരുന്നിനൊപ്പം അന്റാസിഡുകൾ, ഇത്ര കാലവും നൽകിയ റാണിടൈഡിൻ പോലുള്ളവ കാൻസർ കാരണമായവയാണെന്ന കണ്ടെത്തൽ മൂലം നിരോധിക്കപ്പെടുന്നു. കൊളെസ്റ്ററോൾ എന്ന വിചിത്ര ഭീകരത അകറ്റാനുള്ള സ്റ്റാറ്റിന്റെ ഉപയോഗം അങ്ങനെ പലതും മാറ്റി മാറ്റി പറയുന്നു. ഈ മാറ്റം ശാസ്ത്രം എന്ന ചിന്തക്ക് പോലും നിരക്കുന്നതാണോ?
കാലം തെളിയിച്ച, ആയിരമായിരം വർഷങ്ങളിലൂടെ ജനങ്ങൾ വിശ്വാസം അർപ്പിച്ച ആരോഗ്യരക്ഷാ ശാസ്ത്രം ആണ് ആയുർവ്വേദം. പ്രകൃതി ദത്തമായ ഔഷധങ്ങളും ആഹാരവിഹാരങ്ങളുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ജീവിതശൈലിക്ക് രോഗ ഉത്പാദനത്തിലും, രോഗ നിർഹരണത്തിലും ഉള്ള പങ്ക് എത്രയോ വലുതെന്നറിഞ്ഞ പ്രകൃതിയുടെ ആരോഗ്യപരിപാലനം, ആയുർവേദത്തിന്റെ ശക്തിയായി നിലനിൽക്കുന്നു. കാലം തെളിയിച്ച പ്രകൃതിയുടെ ആരോഗ്യരക്ഷ അതാണ് ആയുർവ്വേദം.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

കടപ്പാട്; ദി ഗാർഡിയൻ
ഹ്യൂമന്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ് വാഷിംഗ്‌ടണ്‍. യു.കെയിലും ഹരിത ശ്മശാനങ്ങൾക്കായുള്ള മുറവിളി പല കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് ഭദ്രമായി അടയ്ക്കും. 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ മൃതശരീരം വിഘടിച്ച് വളമാകും. ഈ വളം മണ്ണില്‍ ചേര്‍ത്ത് അതില്‍ ഇഷ്ടാനുസരണം മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷനാണ് സംഭവിക്കുന്നത്. അതായത്, മൈക്രോബുകള്‍ ഉപയോഗിച്ച് എല്ലുകളും തൊലികളും എല്ലാം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ലഭിയ്ക്കുന്ന മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായി ഏറെ മെച്ചമാണെന്നാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നത്.
എല്ലുകളും പല്ലുകളും വരെ കമ്പോസ്റ്റായി പരിവർത്തനം ചെയ്യും. കൃതൃമമായി ശരീരത്തില്‍ എന്തെങ്കിലും വച്ച് പിടിപിച്ചിട്ടുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുത്ത് പുനുരുപയോഗിക്കുകയും ചെയ്യാം. കുറഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയയും അതില്‍ അടങ്ങിയിട്ടുണ്ടാകും. മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും കാര്യമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശരാശരി ഒരു മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനവും ആവശ്യമാണ്. അതിനെ മറികടക്കാനുള്ള നൂതന മാര്‍ഗ്ഗംകൂടെയാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ്.
സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം ‘ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്’ വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതേസമയം, എന്നാല്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണിതെന്ന് കാണിച്ച് നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
പുതിയ അണ്ഡാശയ കാൻസർ ജീനുമായി അമേരിക്കൻ മലയാളി ശാസ്ത്രജ്ഞനും സംഘവും. അമേരിക്കൻ മലയാളിയായ ഡോ. ഷമീർ ഖാദർ ആണ് ഈ പുതിയ ജീനിനെ കണ്ടെത്തുന്നന്തിനുള്ള കന്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന് ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍ (algorithm) വികസിപ്പിച്ചെടുത്തത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ ആണ് ഡോ. ഷമീര്‍ ഖാദറിന്റ്റെ സ്വദേശം.
സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അണ്ഡാശയ കാൻസർ. ചില ചികിത്സ രീതികൾ പ്രാബല്യത്തിലുണ്ടെങ്കിലും, നൂതന ചികിത്സരീതികൾ ആയ ടാര്‍ജറ്റഡ് തെറാപ്പി (targeted therapy) , ഇമ്മ്യൂണോതെറാപ്പി (immunotherapy) പോലുള്ള ചികിത്സ രീതികളെ ഇനിയും വികസിപ്പിച്ചെടുക്കണം. ഓരോ ക്യാന്സറിന്റെയും ജനിതക ഘടനയും, ഓരോ ക്യാന്സറും ഓരോ വ്യക്തിയിലും ഏതൊക്കെ രീതിയുലുള്ള മാറ്റങ്ങൾ വരുത്തുന്നു എന്ന് മനസിലിക്കിയാല്‍ ഈ ചികിൽത്സാ രീതികൾ വികസിപ്പിച്ചെടുക്കാവുന്നതാണ്.
പുതിയ ജീനുകളെ കണ്ടെത്തുന്നതും, അവ എങ്ങനെയാണു ഒരു രോഗത്തിന്റെ പരിണാമങ്ങളിൽ പങ്കു ചേരുന്നു എന്നും കണ്ടെത്തുന്നത് ആധുനിക ജീവ/വൈദ്യ ശാസ്ത്രമേഖലകളിലെ ഏറെ പ്രാധാന്യമേറിയ ഒന്നാണ്. ഈ സാഹചര്യത്തിലാണ് കൃത്രിമ ബുദ്ധി (artificial intelligence, അടിസ്ഥാന വിവരശാസ്ത്രം (data science), ബിയോഇൻഫോര്മാറ്റിക്സ് (bioinformatics), സിസ്റ്റംസ് ബയോളജി (system biology), ഗ്രാഫ് മോഡലിംഗ് (graph modeling ) തുടങ്ങിയ നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ ജനിതക ഘടകവും അതിന്റെ ജീവപ്രക്രിയയും കണ്ടുപിടിച്ചിരിക്കുന്നത്. മനുഷ്യ ജീനോമിലെ ക്രോമോസോം രണ്ടിൽ 2p11.2 എന്ന ലൊക്കേഷനിൽ ആണ് KRCC1 (lysine rich coiled-coil 1 അഥവാ CHBP2) എന്ന ജീനിനെ കണ്ടെത്തി, അതിന്റെ കാൻസർ ത്വരിതപ്പെടുത്തുന്ന പ്രക്രിയ കണ്ടെത്തിയിരിക്കുന്നത്.

കുറച്ചു വർഷങ്ങൾ ആയി മനുഷ്യ ജീനോമിൽ ഈ ജീനിനെ കുറിച്ചറിയാം എങ്കിലും, ആദ്യമായാണ് മനുഷ്യരിലും മൃഗങ്ങളിലും ഇത് അണ്ഡാശയ ക്യാന്സറിന്റെ ഒരു പ്രധാന ഘടകം ആണെന്ന് കണ്ടെത്തുന്നത്. ലബോറട്ടറിയിലും, എലികളിലും, മനുഷ്യരിലും ഈ ജീനിനെ കുറിച്ചുള്ള ആദ്യ വിശദ പഠനം ആണ്. അണ്ഡാശയ കാൻസർ ഉള്ള രോഗികളിൽ ഈ ജീനിന്റെ പ്രവർത്തനം ഉയർന്നു കാണപ്പെടുന്നു. അത്തരത്തിലുള്ള രോഗികളിൽ ക്യാന്സറിനെ അതിജീവിക്കാനുള്ള കഴിവും (survival rate), പരമ്പരാഗത ചികിത്സ രീതികൾ ആയാൽ കിമോതെറാപ്പി ഫലപ്രദമാകാനുള്ള കഴിവും (chemoresistance) കുറഞ്ഞു കാണപ്പെട്ടു.
ഇതേ തുടർന്നു എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ജീനിനെ നിശബ്ദമാക്കിയാൽ (gene silencing) കാൻസർ പടര്‍ന്നു പിടിക്കുന്ന അളവ് കുറഞ്ഞും, മുന്‍നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള കോശശിഥിലീകരണ അഥവാ നശീകരണ പ്രക്രിയ (apoptosis) വഴി ട്യൂമർ വളർച്ച കുറയുന്നതായും കണ്ടെത്തിയിരിക്കുന്നു.
ഈ കണ്ടെത്തലുകൾ സംയോജിച്ചു ഒരു പുതിയ രോഗചികിത്സ രീതി വൈകാശിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ ആണ് ഡോ. ഷമീർ ഖാദറും സംഘവും. അമേരിക്കയിലെ ഒമ്പതോളം കാൻസർ സെന്ററുകള്‍ (Institute of Next Generation Healthcare (INGH), Icahn Institute for Data Science and Genomic Technology, Department of Genetics and Genomic Sciences, Mount Sinai Health System, University of Oklahoma Health Sciences Center, University of Pittsburgh, Burst Biologics) ചേർന്ന് നടത്തിയ പഠനം ആണ് ഇത്. ഓരോ രോഗിയുടെയും ജനിതക വിവരം ഉപയോഗിച്ച് ചികിത്സ നല്കാൻ ഉതകുന്ന റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം കേരളത്തിൽ തുടങ്ങണം എന്നതാണ് ഡോ.ഷമീര്‍ ഖാദറിന്റെ ആഗ്രഹം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സ് ബിരുദവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോ ഇന്‍ഫോമാറ്റിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയ ഡോ ഷമീര്‍ ബാംഗ്ലൂരിലെ നാഷണൽ സെന്റര് ഫോർ ബിയോളോജിക്കൽ സയൻസസ് (NCBS – TIFR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) എന്നിവിടങ്ങളിൽ ആണ് പിഎച്ച്ഡി പൂർത്തിയാക്കിയത്. 2010 മുതല്‍ മായോക്ലിനിക്കിലും തുടര്‍ന്ന് 2014 മുതല്‍ ന്യൂയോര്‍ക്കില്‍ മൗണ്ട് സീനായ് മെഡിക്കല്‍ സെന്ററില്‍ സീനിയര്‍ സയന്റിസ്റ്റ്, ഡയറക്ടര്‍ എന്നീ പദവികളില്‍ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ ആസ്ട്രസിനിക (AstraZeneca) എന്ന അന്താരാഷ്ട്ര മരുന്ന് കമ്പനിയിൽ സീനിയർ ഡയറക്ടർ ആണ്. 2019ൽ ലോകത്തിലെ മികച്ച 100 ശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൃതിമ ബുദ്ധി ഉപയോഗിച്ച് കുറഞ്ഞതാണ് സമയം കൊണ്ട് മരുന്നുകൾ കണ്ടെത്തുന്നതിനും, ആരോഗ്യ മേഖലയിലെ നൂതനാശയങ്ങൾ ചിലവുകുറച്ചും, പ്രാപ്യമായ രീതിയിൽ കൂടുതൽ രോഗികളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിച്ചതിനാണു ഈ ബഹുമതി ലഭിച്ചത്.
2019ൽ ലോകത്തിലെ മികച്ച 100 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശാസ്ത്രജ്ഞരിൽ ഒരാളായി ഡോ. ഷമീർ ഖാദർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഓരോ രോഗിയുടെയും ജനിതക വിവരം ഉപയോഗിച്ച് ചികിത്സ നല്കാൻ ഉതകുന്ന റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം കേരളത്തിൽ തുടങ്ങണം എന്നതാണ് ഡോ.ഷമീര്‍ ഖാദറിന്റെ ആഗ്രഹം
നമ്മുടെ നാട്ടിന്‍പുറത്തു സര്‍വ സാധാരണം ആയി കണ്ടുവരുന്ന ഒരു ചെടിയാണ് ചെറൂള.ദശപുഷ്പങ്ങളില്‍ ഒന്നാണ് ചെറൂള .വെറുതെ മുടിയില്‍ ചൂടിയാല്‍ ആയുസ്സ് വര്‍ധിക്കും എന്നൊരു വിശ്വാസം പണ്ടുമുതല്‍ക്കെ നിലനില്‍ക്കുന്നുണ്ട് .ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ള ഒരു ചെടിയാണ് ചെറൂള എന്ന കാര്യത്തില്‍ സംശയം ഇല്ല .വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറൂള.മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെറൂള.ചെറൂളയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം .
ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കിഡ്നി സ്ടോന്‍ ഒരു പരിതിയില്‍ അധികം വളര്‍ന്നാല്‍ കിഡ്നി സ്ടോന്‍ സര്‍ജറി ചെയുക അല്ലാതെ വേറെ മാര്‍ഗം ഇല്ല എന്ന് എല്ലാവര്ക്കും അറിയാം .എന്നാല്‍ തുടക്കത്തില്‍ കിഡ്നി സ്ടോന്‍ കണ്ടെത്തുക ആണ് എങ്കില്‍ .അല്ലങ്കില്‍ കിഡ്നി സ്ടോന്‍ വരുന്നത് തടയാന്‍ ഒക്കെ നല്ലൊരു പരിഹാരം ആണ് ചെറൂള .ചെറൂളയുടെ ഇല അല്‍പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്‌നി സ്‌റ്റോനിന് നല്ലൊരു പരിഹാരം ആണ് .ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ചെറൂളയും തഴുതാമയും തുല്യ അളവില്‍ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ആക്കി കരിക്കിന്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പ്രമേഹ രോഗികള്‍ക്കും പ്രമേഹം തടയുന്നതിനും ഉള്ള നല്ലൊരു മരുന്നാണ് ചെറൂള .മാറികൊണ്ടിരിക്കുന്ന ജീവിത ശൈലിയും ജീവിത രീതിയും ഭക്ഷണവും ഒക്കെയാണ് പ്രമേഹത്തിന് കാരണം . അല്‍പം ചെറൂളയുടെ ഇല അരച്ച് മോരില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് പ്രമേഹം നിയന്ത്രണ വിധേയം ആക്കാന്‍ സഹായിക്കുന്നു .
മൂത്രാശയരോഗങ്ങളും മൂത്രാശയാതിലെ അണുബാധയും സ്ത്രീ പുരുഷ ഭേദം ഇല്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നം ആണ് .മൂതാശയത്തില്‍ അണുബാധ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ആണ് കൂടുതലായി കണ്ടുവരുന്നത് .ചെറൂള ഇല ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരം ആണ് .
ശരീര വേദനയും സന്ധി വേദനയും വളരെ വേഗത്തില്‍ ശമിപ്പിക്കുന്നതിനുള്ള കഴിവ് ചെറൂളക്ക് ഉണ്ട് .ചെറൂള ഇല ഇട്ടു ചൂടാക്കിയ വെള്ളത്തില്‍ കുളിക്കുന്നത് ശരീര വേദനക്കും സന്ധി വേദനക്കും ഉള്ള നല്ലൊരു പരിഹാരം ആണ് .
പലരും പുറത്ത് പറയാന്‍ മടിക്കുന്ന രോഗാവസ്ഥയാണ് മൂലക്കുരു. എന്നാല്‍ ഇതിന് നല്ല നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇതില്‍ ഒന്നാണ് ചെറൂള. ചെറൂള ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും മൂലക്കുരു മൂലം ഉണ്ടാവുന്ന രക്തസ്രാവത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചെറൂള. ചെറൂള നെയ്യില്‍ കാച്ചി കഴിക്കുന്നതിലൂടെ അത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പാലിലും ചെറൂള കാച്ചി കഴിക്കുന്നതും ഉത്തമം.
കൃമിശല്യം കൊണ്ട് വലയുന്നവര്‍ക്കും നല്ല ആശ്വാസമാണ് ചെറൂള. ചെറൂള കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ചെറൂള വെള്ളം കുടിക്കുന്നത് കൃമിശല്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ പുതിയതായി എന്ത് കാര്യങ്ങള്‍ പരീക്ഷിക്കുമ്പോഴും ഒരു നല്ല ആരോഗ്യ വിദഗ്ധന്റെ ഉപദേശ പ്രകാരം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. കാരണം ഇത്തരം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചില ശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതാണ്. അതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ഇത്തരം കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും വ്യാപിക്കുമെന്ന് ഹോങ്കോങ്ങിലെ പ്രമുഖ പബ്ലിക് ഹെൽത്ത് എപ്പിഡെമോളജിസ്റ്റിന്‍റെ മുന്നറിയിപ്പ്. അടുത്തിടെ ചൈന സന്ദർശിച്ചിട്ടില്ലാത്തവരിലും കൊറോണ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അത് ഒരു ‘മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞിരുന്നു. ആ മഞ്ഞുമലയുടെ വലുപ്പവും ആകൃതിയും എങ്ങിനെ കണ്ടെത്തും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യമെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഗബ്രിയേൽ ല്യൂംഗ് പറയുന്നു.
രോഗം ബാധിച്ച ഓരോ വ്യക്തിയില്‍ നിന്നും 2.5 ഓളം ആളുകളിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അത് 60-80% ജനങ്ങളിലേക്ക് വ്യാപിക്കുന്ന തരത്തില്‍ എത്തിയേക്കാം. ലോകമെമ്പാടും പകർച്ചവ്യാധി വർദ്ധിച്ചുവരുന്നത് പ്രധാന പ്രശ്നമാണ്. വൈറസിന്‍റെ വ്യാപനം തടയാൻ ചൈന സ്വീകരിച്ച കടുത്ത നടപടികൾ ഫലപ്രദമാണോയെന്ന് കണ്ടെത്തുക എന്നതും അതിനേക്കാള്‍ പ്രധാനമാണ്.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ 99% കേസുകളും ചൈനയിൽ ആണെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും അത് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ചൈനയിൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കു പ്രകാരം 97 ഇന്നലെ മരണപ്പെട്ടത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 108 മായി താരതമ്യം ചെയ്യുമ്പോള്‍ മരണ സംഖ്യയില്‍ 10.2% ഇടിവ് രേഖപ്പെടുത്തിയെന്നത് ആശ്വാസ വാര്‍ത്തയാണ്. ചൊവ്വാഴ്ച അർദ്ധരാത്രി വരെ 2,015 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാണ് ചൈനയുടെ ആരോഗ്യ കമ്മീഷൻ പറയുന്നത്. തിങ്കളാഴ്ച ഇത് 2,478 ആയിരുന്നു. 18.6 ശതമാനം ഇടിവ്. ചൈനയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോൾ 44,653 ആണ്.
: കൊറോണ വൈറസ് പകർച്ച സംശയിച്ച് ജപ്പാൻ തീരത്ത് പിടിച്ചു വച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥരീകരിച്ചു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ 39 പേർക്ക് കൂടിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേർ കപ്പലിലുണ്ട് ഇതിൽ 1,100 പേർ കപ്പലിലെ ജീവനക്കാരാണ്.
രണ്ട് ഇന്ത്യക്കാരടക്കം 174 പേർക്കാണ് നിലവിൽ കപ്പലിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരാണ് ഇന്ത്യക്കാർ, ഇവർ കപ്പൽ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.
യാത്രക്കാരും, ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎഇയിൽ ഇന്ത്യൻ വംശജന് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. രാജ്യത്ത് സ്ഥിരീകരിച്ച എട്ട് കേസുകളിൽ ഒന്ന് ഇന്ത്യൻ പൗരനാണെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
നേരത്തെ രോഗ ബാധകണ്ടെത്തിയ വ്യക്തികളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് തിങ്കളാഴ്ച പുതിയതായി രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച ഒരു ചൈനീസ് പൗരനും ഫീലിപ്പീൻ സ്വദേശിക്കും കൊറൊണ സ്ഥിരീകരിച്ചിരുന്നു. രോഗ ബാധ സ്ഥിരീകരിച്ചവർക്ക് എറ്റവും മികച്ച ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇന്നു രാവിലെ വരെ 1,016 പേർ കൊറോണ ബാധിച്ചു മരിച്ചെന്നാണ് കണക്കുകൾ. 108 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. ഇതിൽ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,478 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു. രോഗം സുഖപ്പെട്ട 3996 പേർ തിങ്കളാഴ്ച ആശുപത്രി വിട്ടു.
2003ൽ ചൈനയുൾപ്പെടെ 20ലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച സാർസ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി. ഫെബ്രുവരിയിൽ പുതിയ കേസുകൾ ആദ്യമായി മൂവായിരത്തിനു താഴെ വന്നു.