അടുത്ത തിരഞ്ഞെടുപ്പിലും സി.പി.എമ്മിനെ നയിക്കുക പിണറായി വിജയൻ തന്നെയെന്ന് ഉറപ്പിക്കുന്നു സംസ്ഥാന സമ്മേളനം. നാലുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ ഒരു വിമര്‍ശനശബ്ദം പോലും പിണറായിക്കുനേരെ ഉയര്‍ന്നില്ല. മന്ത്രിമാര്‍ക്കും പാര്‍ട്ടി സെക്രട്ടറിക്കും വരെ വിമര്‍ശനമുയര്‍ന്നിട്ടും മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ന്നില്ലെന്നുമാത്രമല്ല, കയ്യടികളാണ് തേടിയെത്തിയത്. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് പാര്‍ട്ടിയില്‍ ഒരിക്കല്‍ കൂടി കരുത്തുതെളിയുക്കുന്നുവെന്നതിന്റെ കൃത്യവും വ്യക്തവുമായ സൂചനകളാണ് സമ്മേളനത്തിലുടനീളം കാണാനായത്.
മറ്റൊരു ക്യാപ്റ്റനെ കാട്ടാനില്ലെന്ന പ്രതീതിയാണ് പിണറായിക്ക് ലഭിച്ച തുടര്‍കയ്യടികള്‍ പാര്‍ട്ടിക്ക് നല്‍കുന്നത്. പിണറായിയോളം കരുത്തനായ മറ്റൊരു സി.പി.എം നേതാവിനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് അടുത്തകാലത്തൊന്നും സാധിക്കുന്നില്ലെന്ന് വിലയിരുത്തുന്നുണ്ട് രാഷ്ട്രീയകേന്ദ്രങ്ങള്‍. വിമര്‍ശനാതീതമായി പിണറായിക്ക് കിട്ടുന്ന അംഗീകാരം ഇതിന് സാക്ഷ്യവുമാണ്. എണ്‍പതാം വയസിലേക്ക് കടക്കുന്ന പിണറായി തന്നെ നയിക്കണമെന്ന് ഉറപ്പിക്കുകയാണ് സി.പി.എം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള മന്ത്രിമാരുടെ പ്രകടനം അത്ര പോരെന്നും സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയർന്നു. മാത്രമല്ല മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യമുണ്ടായിട്ട് അതിനെ വേണ്ടവിധം മന്ത്രിമാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല എന്നും ചില പ്രതിനിധികളുടെ ഭാഗത്തുനിന്ന് വിമര്‍ശനം വന്നു. കണ്ണൂരുകാര്‍ക്ക് പാര്‍ട്ടിയിലുള്ള അപ്രമാദിത്വം, പ്രത്യേകിച്ച് സ്ഥാനമാനങ്ങളുടെ കാര്യത്തിലുള്ള വിവേചനവും എന്നിവ ചൂണ്ടിക്കാട്ടി ഒരംഗം വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ‘മെറിറ്റ് മെറിറ്റ്’ എന്ന് എപ്പോഴും പറയുന്ന സംസ്ഥാന സെക്രട്ടറി എങ്ങനെയാണ് മെറിറ്റ് നിശ്ചയിക്കുന്നതെന്ന്, കണ്ണൂരിനുള്ള ആധിപത്യം ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദന് നേരെയും വിമർശനമുണ്ടായി.
ജില്ലാസമ്മേളനങ്ങളിൽ പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരേ ഉയർന്ന കടുത്തവിമർശനം സംസ്ഥാനസമ്മേളനത്തിൽ കണ്ടതേയില്ല. മറിച്ച് മുഖ്യമന്ത്രിയെ പ്രശംസിക്കുന്ന കാഴ്ചയാണ് കൊല്ലത്ത് കണ്ടത്. തുടർഭരണത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റൊരുമന്ത്രിയും പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമുതൽ പാർട്ടി സെന്ററിലെ ഓഫീസ് സെക്രട്ടറിവരെ കണ്ണൂരിൽനിന്നാണെന്നായിരുന്നു പ്രതിനിധികൾ ഉയർത്തിയ മറ്റൊരു വിമർശം. എതായാലും സര്‍ക്കാരിന്റെ നായകനെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിനിധികൾ മതിപ്പാണ് രേഖപ്പെടുത്തിയത്. അതാണ് വീണ്ടും ക്യാപ്റ്റനായി പിണറായി എത്തുമെന്ന സൂചന നൽകുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കിയതോടെ കഴിഞ്ഞതവണ വലിയ നേതൃനിരയ്ക്ക് മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നിരുന്നു. മന്ത്രിസ്ഥാനത്തും രണ്ടാംവട്ടം പ്രമുഖ നേതാക്കളാരും പരിഗണിക്കപ്പെട്ടില്ല. എന്നാൽ പിണറായിക്ക് മാത്രം അന്ന് ഇളവ് നൽകി. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ട എന്ന തീരുമാനം കഴിഞ്ഞ തവണ അവതരിപ്പിച്ചപ്പോള്‍ അടുത്ത തവണ ഇത് തനിക്കും ബാധകമായിരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം പി.ബി അംഗമായതിനാല്‍ പിണറായി അടുത്ത തവണ മത്സരിക്കുമോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ഉത്തരം നല്‍കും.
ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാന്‍ പിടിയില്‍. ആര്‍.ജി. വയനാടന്‍ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു.
എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.
മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. കളക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ അസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. ചടങ്ങിന് മുമ്പ് ദിവ്യ നാല് തവണ കളക്ടറുടെ സ്റ്റാഫിനെ വിളിച്ചു.
പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികൾ നൽകിയ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
അതേസമയം നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് ഡയറക്ടറേറ്റ് അറിയിച്ചു. അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് വിജിലൻസ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ കിട്ടിയിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവായ മൊബൈൽ ഫോണ്‍ കണ്ടെത്തി. മരിച്ച ഷൈനിയുടെ ഫോണാണ് ഏറ്റുമാനൂർ പാറോലിക്കലിലെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പൊലീസ് കണ്ടെടുത്തത്.
സ്വിച്ച് ഓഫായ ഫോണ്‍ ലോക്കിട്ട നിലയിലാണ്. വിശദ പരിശോധനക്കായി ഫോൺ സൈബര്‍ വിദഗ്ധർക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. നേരത്തേ, റെയിൽവേ ട്രാക്കിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫോൺ കണ്ടെത്തിയിരുന്നില്ല. ഫോൺ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു മാതാപിതാക്കൾ പൊലീസിനെ ആദ്യം അറിയിച്ചിരുന്നത്.
ഷൈനി മരിക്കുന്നതിന് നാലു മണിക്കൂർ മുമ്പ് ഭർത്താവ് നോബി ലൂക്കോസ് ഇവരെ വിളിച്ചിട്ടുണ്ട്. ഇതിലെ പ്രകോപനമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് നിഗമനം. ഇതിനിടെ, ഷൈനിയുടെ പിതാവ് കുര്യാക്കോസിന്‍റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.
സ്വന്തംവീട്ടിൽ നിന്ന് ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നോയെന്ന സംശയത്തിലാണ് പൊലീസിന്‍റെ നീക്കം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഭർത്താവ് നോബി ലൂക്കോസ് റിമാൻഡിലാണ്.
കാട്ടുതീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ ചെങ്കുത്തായ കൊക്കയിലേക്ക് വീണയാള്‍ മരിച്ചു. കാഞ്ചിയാര്‍ ലബ്ബക്കട വെള്ളറയില്‍ ജിജി തോമസ് (41) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു ദാരുണമായ സംഭവം. വാഴവരയില്‍ ഉണ്ടായ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു.
വള്ളക്കടവ് സ്വദേശി പാട്ടത്തിനെടുത്ത സ്ഥലത്തെ ജോലിക്കാരനായിരുന്നു ജിജി. കൃഷിയിടത്തിലേക്ക് തീ പടരാതിരിക്കാന്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം ശ്രമിക്കുന്നതിനിടെയാണ് അപകടം.
നാട്ടുകാര്‍ കൊക്കയില്‍ നിന്ന് ജിജിയെ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന ദിവസമായ ഇന്ന് രാവിലെ നയരേഖയിൻമേലുള്ള ചർച്ചകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവിലുള്ള സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരും.
കാസർകോട്, വയനാട് മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ സംസ്ഥാന കമ്മിറ്റിയിലേക്കെത്തും.
ഡിവൈഎഫ്‌ഐ നേതൃനിരയില്‍ നിന്ന് വി.കെ.സനോജ്, വസീഫ് എന്നിവർ കമ്മിറ്റിയിലെത്താനാണ് സാധ്യത.
വൈകിട്ട് ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം. പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സംസാരിക്കും. വൻതോതില്‍ സ്വകാര്യ നിക്ഷേപത്തിനും പൊതുമേഖലയിലെ പിപിപി പങ്കാളിത്തത്തിനും അടക്കം വാതില്‍ തുറന്നിടാനുള്ള തീരുമാനത്തോടെയാണ് കൊല്ലം സമ്മേളനത്തിന് കൊടിയിറങ്ങുന്നത്.
വിദ്യാർഥി സംഘർഷത്തിനിടെ മർദനമേറ്റ് എളേറ്റില്‍ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്കൂളിലേക്ക് ഊമക്കത്ത്. ഷഹബാസ് കൊലക്കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളെ പോലീസ് സംരക്ഷണത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. വൃത്തിയുള്ള കൈപ്പടയില്‍ എഴുതി സാധാരണ തപാലിലാണ് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപന് കത്ത് ലഭിച്ചത്.
സ്കൂള്‍ അധികൃതർ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള കേസായതിനാല്‍ അതീവരഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം. കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്കൂളില്‍നിന്ന് മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. ഷഹബാസിനെതിരേ നടന്ന അക്രമത്തില്‍ അമർഷം രേഖപ്പെടുത്തുകയും കുറ്റാരോപിതർക്കെതിരേ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്.
കോരങ്ങാട്ടെ വിദ്യാലയത്തില്‍ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാൻ പറ്റൂവെന്നും എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂർത്തിയാക്കുംമുമ്പെ കുട്ടികളെ അപായപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഉള്ളടക്കത്തിലെ പരാമർശങ്ങള്‍ പരിശോധിക്കുമ്ബോള്‍ കത്തെഴുതിയത് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടർന്ന് അവസാനദിവസം ഒബ്സർവേഷൻ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാർഥി പിടിയിലാവുന്നതും. താമരശ്ശേരി ഡിവൈ.എസ്.പി സുഷീർ, ഇൻസ്പെക്ടർ എ.സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്.
അക്രമത്തിനും ഗൂഢാലോചനയിലും പ്രേരണ നല്‍കിയെന്ന് തെളിയുന്നവരെ കൂടി കേസില്‍ പ്രതിചേർക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തിങ്കളാഴ്ച കഴിഞ്ഞാല്‍ പിന്നെ 17 വരെ എസ്.എസ്.എല്‍.സി പരീക്ഷയില്ലാത്തതിനാല്‍ ഈ ദിവസങ്ങളിലാവും അക്രമാഹ്വാനം നടത്തിയെന്ന് കണ്ടെത്തുന്ന കുറ്റാരോപിതരായ മറ്റ് വിദ്യാർഥികളെ പ്രധാനമായും കസ്റ്റഡിയിലെടുക്കുക.
പത്തുവയസ്സുകാരനായ മകനെ ഉപയോഗിച്ച് ലഹരിവില്‍പന നടത്തിയ പിതാവ് അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. മുഹമ്മദ് ഷമീര്‍ എന്നയാളാണ് മകന്റെ ശരീരത്തില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് വില്‍പന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ദീപാ ജങ്ഷന് സമീപത്തെ വീട്ടില്‍നിന്നാണ് മുഹമ്മദ് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് മകനെ ഉപയോഗിച്ച് മുഹമ്മദ് ഷമീര്‍ ലഹരി വില്‍പന നടത്തിയിരുന്നതെന്ന് ഡിവൈ.എസ്.പി. ആഷാദ് പറഞ്ഞു.
കര്‍ണാടകയില്‍നിന്നടക്കം മയക്കുമരുന്നും എം.ഡി.എം.എയും ഇയാള്‍ നാട്ടിലെത്തിക്കുന്നുണ്ടെന്നാണ് വിവരം. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ എം.ഡി.എം.എ. സെല്ലോ ടേപ്പ് ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിക്കും. ശേഷം, കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്‌കൂട്ടറിലോ ഒപ്പമിരുത്തി കൊണ്ടുപോയി, ലഹരിവസ്തു ആവശ്യപ്പെടുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
തിരുവല്ലയിലെ സ്‌കൂള്‍, കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എം.ഡി.എം.എയ്ക്ക് ആവശ്യക്കാരുണ്ടെന്ന് മുഹമ്മദ് ഷമീര്‍ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. കഴിഞ്ഞ ആറുമാസമായി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ഇയാളുടെ മൊബൈലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് അഫാന്റെ പുതിയ വെളിപ്പെടുത്തല്‍. പണയം വയ്ക്കാൻ നല്‍കിയ മാല ഫർസാന തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു.
അഫാന് മാല നല്‍കിയ വിവരം ഫർസാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ നല്‍കാൻ ഫർസാന സമ്മർദ്ദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാൻ കാരണമായത്. വൻ ആസൂത്രണം നടത്തിയതിനുശേഷമാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്ന് അഫാൻ മുളകുപൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടില്‍ ആരെങ്കിലും എത്തിയാല്‍ അവരെ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്. പിതാവിന്റെ കാർ പണയപ്പെടുത്തിയത് ഫർസാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.
വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (23) പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫർസാന എം എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. അഫാനും ഫർസാനയും ഒരേ സ്കൂളിലാണ് പഠിച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് കുടുംബം കരുതിയിരുന്നത്. അതീവ രഹസ്യമായാണ് ഇരുവരും ബന്ധം കൊണ്ടുനടന്നത്. താൻ മരിച്ചാല്‍ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ ആദ്യം നല്‍കിയ മൊഴി.
സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ നടൻ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി എം.മധുസൂദനൻ ആണ് മരിച്ചത്. കൊല്ലം നഗരത്തിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ദൃശ്യാവിഷ്കാരത്തിലെ ഇ.കെ നായനാരുടെ വേഷം ചെയ്യാനാണ് കൊല്ലത്ത് എത്തിയത്. പരിശീലനത്തിന് വേണ്ടി സംഘാംഗങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈകിട്ട് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.