Kerala

പത്തനംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പുല്ലാട് സ്വദേശിനി ശ്യാമ എന്ന ശാരിമോൾ (35) ആണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഒളിവിൽപ്പോയ പ്രതി അജിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സംശയത്തെത്തുടർന്നാണ് യുവതിയെ അജി കൊലപ്പെടുത്തിയതെന്നാണ് സൂചന. ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ശ്യാമയും അജിയും മക്കളും ശ്യാമയുടെ പിതാവുമായിരുന്നു ആലുംന്തറയിലെ വീട്ടിൽ താമസിച്ചിരുന്നത്.

ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇന്നലെ വഴക്കിനൊടുവിൽ ഇയാൾ യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ശശിയേയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു രാധാമണി താമസിച്ചിരുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ രാധാമണിയേയും പ്രതി ആക്രമിക്കുകയായിരുന്നു.

ആക്രമണം നടത്തിയ ശേഷം അജി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. പുലർച്ചെയോടെയാണ് ശ്യാമ മരിച്ചത്. ശശിക്ക് നെഞ്ചിലാണ് കുത്തേറ്റത്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. കവിയൂർ ആണ് അജിയുടെ വീട്. കുറച്ചുകാലമായി ശ്യാമയുടെ വീട്ടിലായിരുന്നു താമസം. ഇയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. മുമ്പ് പൊലീസ് ഇടപെട്ട് കൗൺസലിംഗിന് വിധേയനാക്കിയിരുന്നു. ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണ്.

ജെയ്‌നമ്മ കൊലക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിരവധി സ്ത്രീകളെ വകവരുത്തിയതായി സംശയം. അഞ്ച് വർഷം മുമ്പ് കാണാതായ ചേർത്തല തെക്ക് പഞ്ചായത്ത് 13ാംവാർഡ് വള്ളാക്കുന്നത്ത് വെളി സിന്ധു(ബിന്ദു–43) അടക്കം 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പരിശോധിക്കും.

അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധന നടത്തും. ജെയ്നമ്മക്കു പുറമെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭൻ, ചേർത്തല ശാസ്താങ്കൽ സ്വദേശി ഐഷ എന്നിവരുടെ കേസുകളും സജീവമായതിനു പിന്നാലെയാണ് സിന്ധു അടക്കമുള്ളവരുടെ തിരോധാനവും പരിഗണിക്കുന്നത്.

ജെയ്നമ്മയെ കാണാതായ സംഭവത്തിൽ പള്ളിപ്പുറം ചൊങ്ങുംതറയിൽ സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. കാണാതായ മൂന്നു സ്ത്രീകൾക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അർത്തുങ്കൽ പൊലീസ് നാലുവർഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദ്ദേശത്തിൽ വീണ്ടും പരിശോധിച്ചു. 2020 ഓക്ടോബർ 19ന് തിരുവിഴയിൽ നിന്നാണ് സിന്ധുവിനെ കാണാതായത്. മൊബൈൽ ഫോൺ വീട്ടിൽ വച്ചതിനുശേഷം ക്ഷേത്രദർശനത്തിനെന്നു പറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകൾ നൽകിയ പരാതിയെത്തുടർന്ന് അർത്തുങ്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി.തുടർന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അന്വേഷണം നടത്തിയിട്ടും തെളിവുകൾ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വർഷം കേസന്വേഷണം ഉപേക്ഷിച്ചത്.മകളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്.

മുഖപരിചയമുള്ളവർക്ക് മുന്നിലും പതറാതെ സെബാസ്റ്റ്യൻ. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ ക്രൈംബ്രാഞ്ച് കൊലപാതകത്തിന് കേസെടുത്ത പള്ളിപ്പുറം ചൊങ്ങംതറ സെബാസ്റ്റ്യനെ(62) ശനിയാഴ്ചയാണ് ചേർത്തല നഗരത്തിൽ തെളിവെടുപ്പിനെത്തിച്ചത്. ഡ്രൈവറായും,വസ്തു ഇടനിലക്കാരനായും ചേർത്തല നഗരത്തിൽ സജീവമായിരുന്ന സെബാസ്റ്റ്യനെ കടുത്ത പൊലീസ് കാവലിലായിരുന്നു എത്തിച്ചത്. സെബാസ്റ്റ്യനെ എത്തിച്ചതറിഞ്ഞ് വലിയ കൂട്ടം ആളുകളും മാദ്ധ്യമങ്ങളും തെളിവെടുക്കുന്ന ഇടങ്ങളിൽ എത്തിയിരുന്നു. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും അമ്മാവൻ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യൻ കൂസലില്ലാതെയാണ് കാര്യങ്ങളെല്ലാം വിശദീകരിച്ചത്. ഇയാളൊരു സീരിയൽ കില്ലറാണോയെന്നും സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അന്തരിച്ച സിനിമ – മിമിക്രി താരം കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്.

ഇന്ന് രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കബറടക്കം വൈകിട്ട് 5. 30ന് ആലുവ ടൗൺ ജുമാ മസ്ജിദിൽ നടക്കും. പൊതുദർശനം വൈകിട്ട് 4 മുതൽ. നവാസിനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് എഫ്ഐആർ.

ഇന്നലെ രാത്രിയോടെ എറണാകുളം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ തറയിൽ കിടക്കുന്ന നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത്.

പ്രകമ്പനം എന്ന സിനിമ ചിത്രീകരണത്തിനായാണ് ചോറ്റാനിക്കരയിൽ എത്തിയത്. നാടക-ചലച്ചിത്ര നടനായിരുന്ന അബൂബക്കറിൻ്റെ മകനാണ്. സഹോദരൻ നിയാസ് ബക്കറും ഹാസ്യ പരമ്പരകളിലൂടെ ശ്രദ്ധേയനാണ്. ചലച്ചിത്രതാരം രഹനയാണ് ഭാര്യ

എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.

മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണത്തില്‍ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്. മലയാളസാഹിത്യനിരൂപണ മേഖലമാത്രമല്ല, ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം. തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂര്‍ണമായ പുസ്തകങ്ങള്‍ രചിച്ചുകൊണ്ട്, പകരം വെക്കാന്‍ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തപ്പെട്ടു അദ്ദേഹം. ആശയപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം സര്‍വകക്ഷി സമ്മതനായി മാറി.

ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ 1928 ഒക്ടോബർ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച സാനു കുട്ടിക്കാലം മുതൽ തന്നെ തനിക്കു ചുറ്റുമുള്ള ജാതി വിവേചനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടു കൂടിയായിരിക്കാം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തിൽ നാരായണ ഗുരുവും ഗുരുദർശനങ്ങളും നിർണായകമായ സ്വാധീനത ചെലുത്തിയത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958-ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983-ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

ഒരേസമയം സനാതനമായ മാനുഷികമൂല്യങ്ങളുടെ ഭാഗത്ത് ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്ത് നിലയുറപ്പിക്കുകയും ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ധീഷണാശാലിയായ വിമര്‍ശകനായിരുന്നു അദ്ദേഹം. കാവ്യഭാഷയിലൂടെയായിരുന്നു അദ്ദേഹം സാഹിത്യനിരൂപണം അവതരിപ്പിച്ചിരുന്നത്.

വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി നടന്‍ വിജയ രാഘവനും നടി ഉര്‍വ്വശിയും. പൂക്കാലത്തിലെ അഭിനയത്തിന് വിജയ രാഘവന്‍ മികച്ച സഹ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശി മികച്ച സഹ നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

കഥാപാത്രങ്ങളിലൂടെ സിനിമ ലക്ഷ്യം വയ്ക്കുന്ന ആഴങ്ങളിലേക്കും അര്‍ത്ഥ തലങ്ങളിലേക്കും വളരെ വേഗത്തില്‍ ഇറങ്ങിച്ചെന്ന് ആ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കുന്ന അനിതര സാധാരണമായ അഭിനയ മികവിന്റെ പേരാണ് വിജയ രാഘവന്‍. അത് ഒരുപക്ഷേ പിതാവും നാടകാചാര്യനുമായിരുന്ന എന്‍.എന്‍ പിള്ളയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാകാം.

നാടക രംഗത്ത് നിന്നുതന്നെയാണ് വിജയ രാഘവന്റെ സിനിമയിലേക്കുള്ള വരവ്. എന്‍.എന്‍ പിള്ളയുടെ വിശ്വ കേരളാ കലാ സമിതിയിലൂടെ ബാല്യത്തില്‍ തന്നെ വിജയ രാഘവന്‍ നാടക രംഗത്ത് സജീവമായി.

എന്‍.എന്‍ പിള്ളയുടെ ‘കാപാലിക’ എന്ന നാടകം ക്രോസ്‌ബെല്‍റ്റ് മണി സിനിമയാക്കിയപ്പോള്‍ അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആറാം വയസില്‍ സിനിമയില്‍ വിജയ രാഘവന്‍ അരങ്ങേറ്റം കുറിച്ചു.

1982 ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ ഇരുപത്തിയൊന്നാം വയസില്‍ നായകനായി. തുടര്‍ന്ന് പി. ചന്ദ്രകുമാര്‍, വിശ്വംഭരന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടര്‍ന്നു.

കാപാലികയുടെ സഹ സംവിധായകനായിരുന്ന ജോഷിയുമായുള്ള അടുപ്പം മൂലം അദേഹത്തിന്റെ ന്യൂഡല്‍ഹി എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. 1993 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി.

1995 ല്‍ പുറത്തിറങ്ങിയ ദി കിങ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. വിനയന്‍ സംവിധാനം ചെയ്ത ശിപായി ലഹള എന്ന ചിത്രത്തില്‍ വിജയരാഘവന്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000 ത്തിന് ശേഷം വിജയ രാഘവന്റെ നിരവധി കഥാപാത്രങ്ങളാണ് അഭ്രപാളികളിലെത്തിയത്.

എന്‍.എന്‍ പിള്ളയുടെയും ചിന്നമ്മയുടെയും മകനായ വിജയ രാഘവന്റെ ജനനം മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ്. പിതാവ് അവിടെ എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്തിരുന്നു. സുലോചന, രേണുക എന്നീ രണ്ട് സഹോദരിമാരുണ്ട്.

അനിതയാണ് ഭാര്യ. രണ്ട് ആണ്‍ മക്കളുണ്ട്. മൂത്ത മകന്‍ ജിനദേവന്‍ ബിസിനസുകാരനാണ്. ഇളയ മകന്‍ ദേവദേവന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ ഒളശയിലാണ് വിജയ രാഘവന്റെ സ്ഥിര താമസം.

മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കവിത മനോരഞ്ജിനി എന്ന ഉര്‍വശി മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ നിര്‍മാതാവും ഉര്‍വ്വശിയായിരുന്നു. മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ അവര്‍ നേടിയിട്ടുണ്ട്.

പ്രശസ്ത നാടക നടീനടന്മാരായ വിജയ ലക്ഷ്മിയുടെയും ചവറ വി.പി നായരുടെയും മകളായി കൊല്ലം ജില്ലയിലാണ് ഉര്‍വ്വശി ജനിച്ചത്. സിനിമ താരങ്ങളായ കലാരഞ്ജിനിയും കല്‍പ്പനയുമാണ് മൂത്ത സഹോദരിമാര്‍. സഹോദരന്മാരായ കമല്‍ റോയിയും പ്രിന്‍സും ഏതാനും മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു.

പത്ത് വയസുള്ളപ്പോള്‍ 1979 ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന മലയാള സിനിമയില്‍ ജയഭാരതിയുടെ മകളായി അഭിനയിച്ചാണ് ഉര്‍വ്വശി സിനിമ രംഗത്തെത്തിയത്. 1983 ല്‍ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണൈ മുടിച്ചു എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അവര്‍ അരങ്ങേറ്റം കുറിച്ചത്.

കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും വര്‍ഗീയത പടര്‍ത്താനുള്ള ആയുധമായി സിനിമയെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്.

സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച സിനിമാമേഖലയിലെ പ്രമുഖരിൽ പലരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ബന്ധുക്കൾ എത്തിയതിന് ശേഷം മൃതദേഹം കൈമാറുമെന്നാണ് വിവരം.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ.

താത്കാലിക വൈസ് ചാൻസലർ നിയമനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആ‌ർലേക്കർ മുന്നോട്ട്. കെടിയു, ഡിജിറ്റൽ സർവകലാശാല വിസിമാരെ നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും ശിവ പ്രസാദിനെ കെടിയു വിസിയായുമാണ് വീണ്ടും നിയമിച്ചത്.

സർക്കാർ പാനൽ തള്ളി കൊണ്ടാണ് ഗവർണർ വിഞാപനം ഇറക്കിയിരിക്കുന്നത്. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ സർക്കാർ രംഗത്തെത്തി. രാജ്ഭവൻ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാമ് സർക്കാർ കുറ്റപ്പെടുത്തുന്നത്. പുനർ നിയമനം സർക്കാരുമായി ആലോചിച്ചാകണം എന്നാണ് വിധി എന്നും സര്‍ക്കാര്‍ വാദിക്കുന്നു.

മധ്യകേരളത്തിലെ വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു.

ഈ വര്‍ഷം ഡിസംബറില്‍ നിര്‍മാണത്തിന് തുടക്കമിട്ട് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ പദ്ധതി.

നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള സോളാര്‍ പാടത്തോട് ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുക. 24 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്താവുന്ന തരത്തില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള സ്റ്റേഷനാണ് നെടുമ്പാശ്ശേരിയില്‍ നിര്‍മിക്കുക.

അത്താണി ജങ്ഷന്‍-എയര്‍പോര്‍ട്ട് റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപത്ത് നിന്നാണ് പ്ലാറ്റ്‌ഫോം ആരംഭിക്കുക. ഹൈലെവല്‍ പ്ലാറ്റ്‌ഫോം, ഫുട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോമിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി അടക്കം സൗകര്യങ്ങള്‍ ഉണ്ടാകും.

ചൊവ്വര-നെടുവണ്ണൂര്‍ -എയര്‍പോര്‍ട്ട് റോഡിലാവും സ്റ്റേഷന്റെ പ്രധാന കവാടം. ‘കൊച്ചിന്‍ എയര്‍പോര്‍ട്ട്’ എന്ന പേര് ശിപാര്‍ശ ചെയ്തിട്ടുള്ള റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാവും. വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാരെ ഇലക്‌ട്രിക് ബസുകളില്‍ എത്തിക്കും. 19 കോടി രൂപയാണ് നിര്‍മാണചെലവ്.

കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന്‌ പോലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ്‌ വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി.

ഉച്ചയ്ക്ക്‌ കോടതി പിരിഞ്ഞപ്പോൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തി മദ്യം നൽകി. പോലീസിന്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിക്കുകയുംചെയ്തു. സംഭവം പുറത്ത്‌ വന്നതോടെയാണ് അന്വേഷണം നടത്തി പോലീസുകാർക്കെതിരെ നടപടിയെടുത്തത്.

നേരത്തേ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു. കഴിഞ്ഞ 21 മുതൽ കൊടി സുനി പരോളിലാണ്. ഏഴിന് സെൻട്രൽ ജയിലിൽ തിരിച്ചെത്തണം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാത്തതും മറ്റു പ്രതിസന്ധികൾ തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡോക്‌ടറുടെ വെളിപ്പെടുത്തൽ സർവീസ് ചട്ടലംഘനമാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.കാരണം കാണിക്കൽ നോട്ടീസ് ശിക്ഷാനടപടിയല്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഡോക്ടറിൽ നിന്ന് വിശദീകരണം തേടും.

വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർനടപടികളിലേയ്ക്ക് കടക്കുമെന്നാണ് വിവരം.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്‌ട്രൈക്കായി മാറിയിരുന്നു.

ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയതോടെയായിരുന്നു ജനകീയ ഡോക്ടറുടെ പ്രതിഷേധം. ‘എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സർവീസ് മടുത്തു.’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടർമാർ കൈമലർത്തുന്നു.

എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും കഷ്ടപ്പെടുകയാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, ഉപകരണങ്ങളില്ലാത്തതിനാൽ തുടർച്ചയായി ശസ്ത്രക്രിയകൾ മാറ്റിവയ്‌ക്കേണ്ടിവന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഡോക്‌ടറുടെ വെളിപ്പെടുത്തൽ വിവാദമായതോടെ മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചിരുന്നു. പിന്നാലെ മാറ്റിവച്ച ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് വിമാനമാർഗമാണ് ഉപകരണങ്ങൾ എത്തിച്ചത്.

അതേസമയം, ഹാരിസ് സത്യസന്ധനായ ഡോക്‌ടറാണെന്നും കഠിനാധ്വാനം ചെയ്യുന്നയാളാണെന്നും സംവിധാനങ്ങളുടെ പ്രശ്‌‌നമാണെന്നുമാണ് വിഷയത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി ഡോക്‌ടറെ വിമർശിക്കുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved