പ്രണയം നിരസിച്ചതിന് തിരുവല്ലയിൽ വിദ്യാർഥിനിയെ തീ കൊളുത്തി കൊന്നതിന്റെ നടുക്കം മാറും മുൻപ് തൃശൂരിൽ നിന്നും സമാനമായ വാര്‍ത്ത. ചിയ്യാരത്ത് വീട്ടിൽക്കയറിയാണ് എൻജിനിയറിങ് വിദ്യാർഥിനി നീതു(22) വിനെ തീ കൊളുത്തി കൊന്നത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) ബന്ധുക്കൾ പിടികൂടി.
നീതുവിന്റെ ഉയിരെടുത്ത് പ്രണയം. നീതുവിന്‍റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു നിതീഷ്. നന്നായി ചിത്രം വരയ്ക്കുകയും പാട്ട് പാടുകയും ചെയ്തിരുന്ന നീതുവിന്റെ ദുര്‍വിധിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ചിയാരത്ത് ഗ്രാമം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട നീതു അമ്മൂമ്മയുടേയും അമ്മാവന്‍റെയും സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. നീതുവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോയി. ഏകമകളായിരുന്നു നീതു.
മുത്തശ്ശിയുടെയും അമ്മാവന്റെയും ഒപ്പമാണ് നീതു വളർന്നത്. പഠിച്ച് ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെൺകുട്ടി. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് നിതീഷിനെ നേരത്തെ പരിചയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വടക്കേകാട് സ്വദേശി നിതീഷ് പലപ്പോഴും ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടി നീതു പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ വിശദമാക്കി.രാവിലെ 7 മണിക്കാണ് സംഭവം. ചീയാരം പോസ്റ്റ് ഓഫീസിനു സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്‍റെ അടുക്കളഭാഗത്തിലൂടെയാണ് അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.
ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോള്‍ നെഞ്ചില്‍ രക്തമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. നീതുവിന്റെ വീട്ടില്‍ മുത്തശ്ശി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഏഴിനും ഏഴരയ്ക്കുമിടയിലാണ് കൊലപാതകം സംഭവിച്ചത്.
അടുത്തുള്ള മറ്റൊരു വഴിയില്‍ തന്റെ ബുള്ളറ്റ് വച്ച ശേഷം പ്രതി നിതീഷ് വീടിന് പിന്നിലൂടെയാണ് അകത്തേക്ക് കടന്നത്. പിന്നീട് വാക്ക് തര്‍ക്കമുണ്ടാകുകയും കത്തി ഉപയോഗിച്ച് കുത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ആളുകള്‍ നിതീഷിനെ പിടികൂടുകയായിരുന്നു. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.
തൃശൂര്‍: പ്രണയാഭ്യര്‍ത്ഥ നിരസിച്ചതിന് ക്രൂര കൊലപാതകം. തൃശൂരില്‍ 22 കാരിയായ പെണ്‍കുട്ടിയെ യുവാവ് കഴുത്തില്‍ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുമായി സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ നിതീഷ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ നീതുവിന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
വീട്ടുകാര്‍ തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പോളിടെക്നിക് വിദ്യാര്‍ഥിയാണ് നീതു. നിതീഷ് കുറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി പി. രാജീവ് എത്തിയത് ഫഹദ് ഫാസിലിന്റെ സിനിമാ ലൊക്കേഷനില്‍. ലൊക്കേഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
ഫഹദ് ഫാസിലിന് പുറമെ രാജീവിന്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമായ അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. കലൂര്‍ എജെ ഹാളില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ട്രാന്‍സ് സിനിയുടെ ലൊേക്കേഷനിലേയ്ക്കാണ് തന്റെ സുഹൃത്തുക്കളെ കാണാനായി പ്രചാരണത്തിരക്കിനിടെ പി രാജീവ് എത്തിയത്. സിനിമയിലെ നായകന്‍ ഫഹദ് ഫാസിലും സംവിധായകന്‍ അന്‍വര്‍ റഷീദും ഛായാഗ്രാഹകന്‍ അമല്‍ നീരദും ചേര്‍ന്ന് രാജീവിനെ സ്വീകരിച്ചു.
മൂവര്‍ക്കുമൊപ്പം ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയുമുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം. പിന്നീട് രാജീവിനെ യാത്രയാക്കുന്നതിനു മുന്‍പ് എല്ലാവരുടെയും വക സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ. സുഹൃത്തുക്കളെ കണ്ട സന്തോഷം രാജീവ് പങ്കുവെക്കുന്നതിനിടെ അമല്‍ നീരദിന്റെ കമന്റ് ഇങ്ങനെ.
‘പി രാജീവിന്റെ കല്യാണം നടന്നത് ഇതേ ഹാളിലാണ്. അതേ.. അപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പ്രത്യേക സുഖമുണ്ടെന്ന് രാജീവിന്റെ മറുപടി’ കുടുംബാംഗങ്ങളോട് തന്റെ അന്വേഷണം പറയണമെന്നായിരുന്നു യാത്ര പറഞ്ഞിറങ്ങവെ രാജീവിനോട് നസ്രിയക്ക് പറയാനുണ്ടായിരുന്നത്. ഒരു മണിക്കൂറോളം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിട്ട ശേഷമാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അധിക്ഷേപിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍. പൊലീസ് സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന സേനയായി മാറിയെന്ന് സെന്‍കുമാര്‍ വിമര്‍ശിച്ചു. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നല്ലൊരു ഡിജിപിയെ ലഭിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
“കേരളാ പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശം ഘടകമായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്ക് ബെഹ്‌റയുടെ നല്ല ചായയുണ്ട്. അതുകൊണ്ട്, പാഷാണം ഷാജിയെ ഡിജിപിയാക്കി കൂടെ എന്ന് ഒരാള്‍ ചോദിച്ചു. അപ്പോള്‍, താന്‍ മറുപടി നല്‍കിയത് പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്കൊരു ബെറ്റര്‍ ഡിജിപിയെ കിട്ടുമെന്നാണ്. പൊലീസിനെ ഇത്രയും മോശമായി ഇല്ലാതാക്കിയ സാഹചര്യം അടിയന്തരാവസ്ഥ കാലത്ത് പോലും ഉണ്ടായിട്ടില്ല.” – സെന്‍കുമാര്‍ പറഞ്ഞു.
ശബരിമല വിഷയത്തിലടക്കം പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച വ്യക്തിയാണ് ടി.പി.സെൻകുമാർ. ഡിജിപി ആയിരിക്കെ പിണറായി വിജയൻ സർക്കാരുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ശബരിമല കർമസമിതി നേതാവാണ് സെൻകുമാർ.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുമായും ജനപക്ഷത്തിന് സഖ്യമില്ലെന്ന് പി.സി.ജോര്‍ജ്. ഓരോ മണ്ഡലത്തിലും പ്രത്യേകം നിലപാട് സ്വീകരിക്കുമെന്നും സ്ഥാനാര്‍ഥിയെ നോക്കിയാകും വോട്ട് ചെയ്യുകയെന്നും ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തില്‍ ആചാരം സംരക്ഷിക്കുന്നവര്‍ക്കായിരിക്കും പിന്തുണ.
കെ സുരേന്ദ്രനോട് സ്‌നേഹമുണ്ടെന്നു പറഞ്ഞ പി സി ജോര്‍ജ് പത്തനംതിട്ടയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ഇത് സംബന്ധിച്ച് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പറയാന്‍ സൗകര്യമില്ലെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
ഇടതുമുന്നണി കൺവീനർ എ വിജയരാഘവനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പൊന്നാനിയിലെ പൊതുയോഗത്തിൽ അധിക്ഷേപിച്ചതിനെതിരെ രമ്യ നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുത്തു. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാട് കൊഴിഞ്ഞാമ്പാറയിലെത്തി രമ്യയുടെ മൊഴിയെടുത്തത്.
കോഴിക്കോട്ടെ പ്രസംഗത്തിലും എ വിജയരാഘവൻ മോശം പരാമർശം നടത്തിയതായി രമ്യയുടെ പരാതിയിലുണ്ട്. പ്രസംഗത്തിന്റെ ദൃശ്യങ്ങളും സംഘം പരിശോധിക്കും. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി അതിക്രമനിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് രമ്യ നേരിട്ട് ആലത്തൂര്‍ ഡിവൈ.എസ്പിക്ക് നല്‍കിയതും ഡി.ജി.പിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയതുമായ പരാതികളിലെ ആവശ്യം. തൃശൂര്‍ റേഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘന്‍റെ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷണം തുടങ്ങി. എ. വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വ്യക്തമാക്കി. പരാതി ലഭിച്ചില്ലെങ്കിലും ലോ ഓഫീസറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാകമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കും.
തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സംവിധായകനും മുന്‍തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന എം.എ.നിഷാദ്. ഒരു സുപ്രഭാതത്തിൽ സംഘപരിവാർ പാളയത്തിൽ ചെന്നുപെട്ടയാളല്ല സുരേഷ് ഗോപി. സാധാരണ ജനങ്ങൾക്കിടയിൽ മനുഷ്യത്വമുള്ള നല്ല മനുഷ്യൻ ഇമേജ് വളർത്തിയെടുക്കാൻ ജാഗ്രതയോടെ കരുക്കൾ നീക്കുകയും പിന്നീട് നേട്ടങ്ങൾ ഓരോന്നായി നേടിയെടുക്കുകയും ചെയ്ത പത്തരമാറ്റ് അവസരവാദിയാണ് സുരേഷ് ഗോപിയെന്ന് നിഷാദ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്‍റെ മുമ്പിൽ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകൾ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്. തനിക്കിനിയൊരു ജന്മമുണ്ടെങ്കിൽ ബ്രാഹ്മണനായി ജനിച്ചാൽ മതിയെന്ന സുരേഷിന്‍റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവർണ്ണ മനസ്സിന്റെ ആഴം അളക്കാനെന്ന് നിഷാദ് പറയുന്നു.
മോദിയുടെ അടിമയാണ് താനെന്ന് അയാൾ പറഞ്ഞതും വെറുതെയല്ല. അയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്നത് പോലെ സാക്ഷര കേരളത്തിൽ സുരേഷിന്റെ നിങ്ങളുടെ പരിപ്പ് വേവില്ല. കേരളം ഒരു വർഗ്ഗീയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ലെന്നും നിഷാദ് കുറിക്കുന്നു.
നിഷാദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
സുരേഷ് ഗോപി മത്സരിക്കാൻ ഇറങ്ങുമ്പോൾ…….
താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ആദ്യമല്ല..അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്…..
പണ്ടൊരു സരസനായ വ്യക്തി പറഞ്ഞതോർമ്മ വരുന്നു…രാഷ്ട്രീയത്തിൽ ഇറങ്ങിയെന്നും ,സിനിമയിൽ കയറിയെന്നും..അങ്ങനെയാണ് നാടൻ ഭാഷ..ഒരർത്ഥത്തിൽ ശരിയാണ്…രാഷ്ട്രീയം ഒരിറക്കമാണോ ?പൂർണ്ണമായും അതിനോട് യോജിക്കുന്നില്ലെന്കിലും സുരേഷ് ഗോപിയുടെ കാര്യത്തിൽ അത് ശരി തന്നെയാണ്…വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്റ്റെ മുമ്പിൽ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകൾ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്..തനിക്കിനിയൊരു ജന്മമുണ്ടെന്കിൽ ബ്രാഹ്മണനായി ജനിച്ചാൽ മതിയെന്ന സുരേഷിന്റ്റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവർണ്ണമനസ്സിന്റ്റെ ആഴം അളക്കാൻ…അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലും,അയാളെ അടുത്ത് നിന്ന് സൂക്ഷ്മമായീ നീരീക്ഷിച്ചിട്ടുളളത് കൊണ്ടും,എന്റ്റെ നിഗമനം തെറ്റിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിക്കാൻ പറ്റും…
Suresh Gopi is an exhibist and a materialistic person…അയാളൊരു മണ്ടനൊന്നുമല്ല…മോഡിയുടെ അടിമയാണ് താനെന്ന് അയാൾ പറഞ്ഞതും വെറുതെയല്ല..(അടിമ ഗോപി എന്ന ആക്ഷേപം അയാൾ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം)..
സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കൾക്ക് പോലും തോന്നിയിട്ടുളള സംശയങ്ങളും,അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്…എന്നാൽ അയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല..പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്…
അത് ലീഡർ കരുണാകരന്,ചോറ് വിളമ്പി കൊടുത്തപ്പോഴും,സ: വി എസി വേണ്ടി തിരഞ്ഞെടുപ്പിൽ പ്രസംഗിക്കാൻ പോയപ്പോഴുമെല്ലാം നാം കണ്ടതാണ്..നല്ല ഒന്നാന്തരം ഇരട്ടതാപ്പ്..പത്തരമാറ്റ് അവസരവാദി…വിശേഷണങ്ങൾ തീരുന്നില്ല…
സംഘപരിവാർ പാളയത്തിൽ ഒരു സുപ്രഭാതത്തിൽ ചെന്ന് പെട്ടതല്ല അയാൾ…വ്യക്തമായ പ്ളാനിങ്ങിലൂടെ തന്നെയാണ് സുരേഷ്ഗോപി അത്തരം നിലപാട് എടുത്തത്..
ഏഷ്യാനെറ്റിലെ ഞാൻ കോടീശ്വരൻ പരിപാടിയിലൂടെ അതി ബുദ്ധിപൂർവ്വം,സുരേഷ് അയാളുടെ വർഗ്ഗീയ അജണ്ട സൂത്രത്തിൽ തിരുകികയറ്റി…
സാധാരണ ജനങ്ങളുടെയിടയിൽ മനുഷത്ത്വമുളള നല്ല മനുഷ്യൻ ഇമേജ് വളർത്തിയെടുക്കാൻ ജാഗ്രതയോടെ കരുക്കൾ നീക്കി…പക്ഷെ ആട്ടിൻ തോലിട്ട ചെന്നായ് അതിന്റ്റെ തനി കൊണം കാണിക്കുമെന്ന് പറഞ്ഞത് പോലെ..അയാളിലെ വർഗ്ഗീയവാദി ഉണരുന്നത് കേരളം കണ്ടു…ബി ജെ പിയിലെസാധാരണ പ്രവർത്തകരെയും ആ പാർട്ടിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ട നേതാക്കളേയും നോക്ക് കുത്തികളാക്കി,അടിമ പട്ടം നേടി രാജ്യസഭാ MP യായി സുരേഷ്ഗോപി നൂലിൽ കെട്ടിയിറങ്ങയപ്പോൾ…നിശ്ശബ്ദം..നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുളളൂ..അതാണ് സുരേഷ് ഗോപി..വിഡ്ഡിത്തം വിളമ്പും ,(അത് പിന്നെ ആ പാർട്ടിയുടെ മുഖമുദ്ര ആണല്ലോ…)പക്ഷെ സുരേഷിനറിയാം എന്ത് എവിടെകൊണ്ടെത്തിക്കണമെന്ന്…
പക്ഷെ ഇത് കേരളമാണ് പ്രബുദ്ധരായ ജനങ്ങളുളള കേരളം…മതേതര വിശ്വാസികളുളള കേരളം..ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്ധത് പോലെ..ഇവിടെ ഈ സാക്ഷര കേരളത്തിൽ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ല…
കേരളം ഒരു വർഗ്ഗിയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല..ഒരു കാലത്തും..പ്രത്യേകിച്ച് തൃശ്ശൂരിലെ പ്രബുദ്ധരായ വാേട്ടർമാർ…
NB..ഇതെന്റ്റെ അഭിപ്രായമാണ്..നല്ല ബോധ്യത്തോട് കുടി തന്നെയാണ് ഞാൻ ഈ കുറിപ്പെഴുതിയിരിക്കുന്നത്..ആരുടെയും കുരുപൊട്ടിയിട്ട് കാര്യമില്ല…
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും കോഴിക്കോട് വിമാനത്താവളത്തിൽ ആയിരക്കണക്കിനു പ്രവർത്തകരുടെ വരവേൽപ്പ്. സുരക്ഷാനിർദേശം മറികടന്ന് ടെർമിനലിൽനിന്നു പുറത്തെത്തിയ രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പ്രവർത്തകരുടെ തിരക്കു കാരണം ഇരുവർക്കും വിഐപി ഏരിയയിൽ അൽപനേരം കാത്തിരിക്കേണ്ടി വന്നു. തുടർന്ന് വിഐപി ഗേറ്റ് വഴി പുറത്തുകടന്ന്, ഇരുവരും കോഴിക്കോട്ടേക്കു പോയി.
പ്രിയങ്ക ഡൽഹിയിൽനിന്നുള്ള വിമാനത്തിൽ 8.42നും രാഹുൽ അസമിലെ ലീലാബാരിയിൽനിന്നുള്ള വിമാനത്തിൽ 9.05നുമാണ് എത്തിയത്. കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു.
വ്യാഴാഴ്ച രാവിലെ കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റർ റോഡ് ഷോ നടത്തും. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും.
മണ്ഡലത്തിലെ നേതാക്കളുമായി ഡിസിസി ഓഫിസില്‍ ആശയവിനിമയം നടത്തിയ ശേഷം ഒരുമണിയോടെ മടങ്ങും. പത്രിക നൽകാൻ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിക്കും. മുൻപ് അമേഠിയിൽ രാഹുൽ പത്രിക സമർപ്പിച്ചപ്പോഴെല്ലാം പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെ.സി. വേണുഗോപാൽ തിങ്കളാഴ്ച കോഴിക്കോട്ടെത്തിയിരുന്നു.
കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡറുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ ഷാലുവിന്റെ ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസപരിശോധനയ്ക്കയച്ചു. കഴുത്തില്‍ സാരിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
മൃതദേഹം കാണപ്പെട്ട ഇടവഴിക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. രാത്രി പതിനൊന്നുമണിയോടെ ഷാലുവിനൊപ്പം ഇടവഴിയിലൂടെ നടന്നുപോകുന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ യുവാവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ദൃശ്യങ്ങളില്‍ കണ്ട മറ്റുള്ളവര്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍നിന്നടക്കം മൊഴിയെടുത്തതിനുശേഷമാകും അറസ്റ്റുള്‍പ്പെടെയുള്ള നടപടകളിലേക്ക് നീങ്ങുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ മാവൂര്‍ റോഡ് ശ്മശാനത്തിനടുത്തുള്ള ഒരു ഷെഡിനു സമീപത്തേക്കാണ് എത്തിയത്. ഇവിടെയും പരിശോധന നടത്തി. തനിക്കുനേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാലു സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു.
കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനി മുഖേന പൊലീസില്‍ പരാതിനല്‍കുന്നതിനായാണ് ഷാലു ഞായറാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോടെത്തിയത്. കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഷാലു താമസിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറത്തെ വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഷാലുവിനെ തിങ്കളാഴ്ച പുലര്‍ച്ചയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള യു.കെ.ശങ്കുണ്ണി റോഡിന്റെ ഇടവഴിയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സാരിചുറ്റുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ പത്രവിതരണത്തിനെത്തിയയാളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്
കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് നൽകാതെയും ഡാമുകൾ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തിൽ നിറയാൻ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാൻ തയ്യാറെടുപ്പുകൾ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.