വയനാട് ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ വീട്ടമ്മയും യുവാവും മരിച്ചു. നായ്ക്കട്ടി ഇളവന വീട്ടില്‍ നാസറിന്റെ ഭാര്യ അംല നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് ബെന്നി എന്നിവരാണ് മരിച്ചത്. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന്പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . കൊല്ലപ്പെട്ട ബെന്നിയുടെ ഫർണീച്ചർ വർക്ക്ഷോപ്പിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഡിറ്റണേറ്ററും പൊലീസ് കണ്ടെത്തി
ഇന്ന് ഉച്ചയോടെയാണ് നായ്ക്കട്ടി ഇളവന നാസറിന്റെ വീട്ടില്‍ ഉഗ്രസ്ഫോടനം നടന്നത്. വീട്ടമ്മായായ അംല (36), നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഒാടിയെത്തുമ്പോഴേക്കും ശരീരങ്ങള്‍ ചിന്നിച്ചിതറിയിരുന്നു.
അംലയും ബെന്നിയും നേരത്തെ സൗഹൃദത്തിലായിരുന്നു. ഇന്ന് രാവിലെ ബെന്നി അംലയുടെ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ വീണ്ടും എത്തിയിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി.
പ്രാഥമിക പരിശോധനയില്‍ നാടന്‍ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ മൃതദേഹങ്ങളില്‍ നിന്നും കണ്ടെത്തി. ഇതില്‍ ആറു വയസുള്ള കുട്ടി സംഭവം നടക്കുമ്പോള്‍ വീടിന് സമീപം ഉണ്ടായിരുന്നു
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(30), വിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ട്രാവലറില്‍ 14 ഓളം പേരുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
കൊല്ലപ്പെട്ട വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ നെടുകെ പിളര്‍ന്നിരുന്നു. ട്രാവലറിലുള്ളവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ടെമ്പോയ്ക്ക് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ടെമ്പോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ യാത്രക്കാരെ ബോഡി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വീനീഷ് ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്താനായില്ല. ടെമ്പോയിലുണ്ടായിരുന്നവരുടെ വ്യക്തി വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല.
ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളിൽ പല സമയങ്ങളിലായി തീ പടർന്നു പിടിച്ചത് നാട്ടിൽ പരിഭ്രാന്തി പരത്തി. റാക്കാട് നന്തോട്ട് കൈമറ്റത്തിൽ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളിൽ തീപടരുന്നത്. വീടിന്റെ ഒരു ഭാഗത്ത് തീയണക്കുമ്പോൾ മറ്റൊരു ഭാഗത്ത് തീപിടിക്കും. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം പൊലീസിനും അഗ്നിശമന സേനയ്ക്കും തിരിച്ചറിയാനായിട്ടില്ല. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാർ വീട്ടിൽ തടിച്ചു കൂടി. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടിൽ ആദ്യം തീപടരുന്നതു ശ്രദ്ധയിൽപെട്ടത്. അലമാരയുടെ മുകളിലാണ് തീ ആദ്യം കണ്ടത്.
ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. തീയണച്ച ശേഷം വീട്ടുകാർ കിടന്നുറങ്ങി. എന്നാൽ ഇന്നു രാവിലെ എട്ടു മണിയോടെ വീണ്ടും മറ്റൊരു മുറിയിൽ തീപടർന്നു. കട്ടിലിൽ കിടന്ന വസ്ത്രങ്ങളിലാണ് തീപിടിച്ചത്. കട്ടിലും കത്തിനശിച്ചു. തീയണച്ചു മണിക്കൂറുകൾക്കകം മറ്റൊരു മുറിയിൽ അലക്കാനായി എടുത്തു വച്ചിരുന്ന വസ്ത്രങ്ങളിലും പാത്രങ്ങളിലും തീപടർന്നു. ഇതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും വീട്ടിലെത്തുന്നതിന്റെ തൊട്ടു മുൻപും തീ പടർന്നു.
വീട്ടുകാരെ വീട്ടിൽ നിന്നൊഴിവാക്കി പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് അഗ്നിശമന സേനയും ഉറപ്പാക്കി. പിന്നീട് പൊലീസും അഗ്നിശമന സേനാംഗങ്ങളും വീട്ടിൽ ക്യാംപ് ചെയ്തു. പുറത്ത് എല്ലാവരും കാത്തു നിൽക്കുന്നതിനിടെ വീട്ടിലെ മുറിയിൽ തുണി നിറച്ച ബക്കറ്റിൽ വീണ്ടും തീ പടർന്നു. 9 തവണ വീട്ടിൽ പലയിടങ്ങളിലായി തീപടർന്നു. ചെറിയ തോതിലാണ് തീ പടരുന്നത്. അതിനാൽ വലിയ നാശനഷ്ടം വീട്ടിൽ ഉണ്ടായിട്ടില്ല
ജോലിയുമായി ബന്ധപ്പെട്ട് കാസർകോട് താമസിച്ചിരുന്ന മകൻ മിതേഷും കുടുംബവും അമ്മിണിയെ കാണാൻ ബുധനാഴ്ച വീട്ടിലെത്തിയിരുന്നു. ഇവർ കൂടി വീട്ടിൽ ഉള്ളപ്പോഴാണ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തീപിടിച്ചത്. പൊലീസ് മിതേഷിനോടും അമ്മിണിയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും അഗ്നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകൾ തുടരുകയാണ്. ചില സംശയങ്ങളുണ്ടെന്നും കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണു തീരുമാനമെന്നും പൊലീസ് പറഞ്ഞു.
ചങ്ങനാശേരി: ശ്രീലങ്കയിൽ കത്തോലിക്കര്ക്കെതിരേയുണ്ടായ ആക്രമണം ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് നേരേയുള്ള വെല്ലുവിളിയാണെന്നും സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകള്‍ക്കെതിരേ വിശ്വാസസാക്ഷ്യം നല്‍കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികാര വിദ്വേഷ മനോഭാവങ്ങള്‍ പ്രകടിപ്പിക്കാതെ സഭയെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് വൈദിക സമ്മേളനം അഭിപ്രായപ്പെട്ടു. മേയ് അഞ്ച് ശ്രീലങ്കയിലെ സഭയ്ക്കു വേണ്ടിയുളള പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നും എല്ലാ ഇടവകകളിലെയും സ്തോത്രക്കാഴ്ച ശ്രീലങ്കൻ സഭയ്ക്ക് നല്‍കുന്നതിനും തീരുമാനിച്ചു. മുന്നൂറിലധികം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോസ് നിലവന്തറ, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാളന്മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ഫിലിപ്സ് വടക്കേക്കളം, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് തിരുവനന്തപുരത്തെ തീരമേഖലകളിൽനിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വലിയതുറ ബഡ്സ് യുപി സ്കൂൾ, വലിയതുറ ഗവണ്മെന്റ് യുപി സ്കൂൾ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിരിക്കുന്നത്. ക്യാന്പിൽ താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. വലിയതുറ മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടെ ഒന്‍പതു വീടുകൾ പൂർണമായി തകർന്നു.
തെക്കു കിഴക്കൻ ശ്രീലങ്കയോടു ചേർന്നുള്ള സമുദ്ര ഭാഗത്ത് ശനിയാഴ്ചയോടെ ന്യൂനർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവരോടു മടങ്ങിവരാൻ നിർദേശവും കൈമാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ന്യൂനമർദ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർക്കു വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കല്ലട ബസ്സില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ ബസ്സുടമ കല്ലട സുരേഷിനെ പോലീസ് 5 മണിക്കൂര്‍ ചോദ്യം ചെയ്തു.തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.തന്റെ അറിവോടെയല്ല ജീവനക്കാരുടെ അക്രമമെന്ന് സുരേഷ് പോലീസിന് മൊഴി നല്‍കി.അതേ സമയം സുരേഷിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്ന് എ സി പി പറഞ്ഞു.
ആവശ്യമെങ്കില്‍ ബസ്സുടമയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബസ്സുടമയ്ക്ക് പങ്കുണ്ടോയെന്നതാണ് പരിശോധിച്ചത്. ഫോണ്‍ അടക്കമുളള രേഖകള്‍ വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ ബസ്സുടമയ്‌ക്കെതിരെ നിലവില്‍ തെളിവുകളില്ല. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.
അതിനിടെ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും ഒന്നും തന്റെ അറിവോടെയല്ല നടന്നതെന്നും ചോദ്യം ചെയ്യലിന് ഹാജരായ ശേഷം സുരേഷ് കല്ലട മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാരെ വച്ചുകൊണ്ട് ബസ് സര്‍വ്വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് കല്ലട പ്രതികരിച്ചു
കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിച്ചു. ഇതോടെ വരുന്ന തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടായേക്കില്ല. രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികള്‍ രംഗത്ത് എത്തിയതോടെ പ്രശ്‌നം പരിഹാരത്തിന് ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ വിഎസ് സുനില്‍ കുമാര്‍ ഇടപെട്ടിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നടന്ന ഒരു എഴുന്നള്ളിപ്പിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്ന് മുതല്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.
അമ്പത് വയസ് പിന്നിട്ട ജീവിതത്തിനിടയില്‍ രാമചന്ദ്രന്‍ 13 പേരുടെ ജീവനെടുത്തിട്ടുണ്ട്. ആറ് പാപ്പാന്‍മാര്‍ക്കും നാല് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കുമാണ് രാമചന്ദ്രന്‍ കാരണം ജീവന്‍ നഷ്ടമായത്. ഫെബ്രുവരി മാസം 8 ാം തിയതിയായിരുന്നു അവസാനമായ രാമചന്ദ്രന്‍ ഇടഞ്ഞത്. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രന്‍ കലിതുള്ളിയത്. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്.
വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും കളക്ടര്‍ ടിവി അനുപമ നിലപാടെടുത്തിട്ടുണ്ട്. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച ആലോചനായോഗം തൃശ്ശൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്നപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്ന് കളക്ടര്‍ അറിയിച്ചതോടെ യോഗത്തിനെത്തിയ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധവുമായി എഴുന്നേറ്റു.
സര്‍ക്കാര്‍ ഒരു പൂരം നടത്തിപ്പിനും എതിരല്ലെന്നും എന്നാല്‍ ആനകളുടെ മേല്‍നോട്ട ചുമതല നാട്ടാന നിരീക്ഷണസമിതിക്കാണ് എന്നതിനാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ വഴിയില്ലെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. ഇതോടെ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വിഎസ് സുനില്‍ കുമാര്‍ ആനപ്രേമികള്‍ക്ക് ഉറപ്പു നല്‍കി.
തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വയനാട്ടില്‍ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയപോരാട്ടം നടന്ന തിരുവനന്തപുരം, വയനാട്, വടകര മണ്ഡലങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂര്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാഹുല്‍ ഗാന്ധിക്കു വയനാട്ടില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും. സി.പി.എം. അഭിമാനപ്പോരാട്ടം നടത്തുന്ന വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമാണുള്ളത്. ഇവിടെ കഷ്ടിച്ച് ആയിരം വോട്ടിനു യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ തോല്‍ക്കുമെന്നാണ് ഇന്റലിജന്‍സ് പ്രവചനം.
എന്‍.ഡി.എയുടെ കുമ്മനം രാജശേഖരനും എല്‍.ഡി.എഫിന്റെ സി. ദിവാകരനും ശക്തമായ പോരാട്ടം കാഴ്ചവച്ച തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും തരൂരിനു വെല്ലുവിളിയായിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അദ്ദേഹത്തിനു പാര്‍ട്ടി പിന്തുണ ഉറപ്പാക്കി. എ.ഐ.സി.സി. പ്രതിനിധി നാനാ പട്ടോളി നേരിട്ടെത്തിയാണു തരൂരിനു വേണ്ടി ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയത്. 1305 ബൂത്തുകളാണു തിരുവനന്തപുരം മണ്ഡലത്തിലുള്ളത്.
ഏഴു നിയമസഭാമണ്ഡലങ്ങളില്‍ കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നിവിടങ്ങളില്‍ തരൂരിനു മികച്ച ഭൂരിപക്ഷമുണ്ടാകും. 6% ഹിന്ദുനാടാര്‍ സമുദായവും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമാണു തരൂരിനു ജയമുറപ്പിക്കുകയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ശക്തമായിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുപോയവരെ തിരികെ വിളിച്ചിട്ടുണ്ട്.
എത്രയും പെട്ടെന്ന് കരയില്‍ എത്തിച്ചേരണമെന്ന മുന്നറിയിപ്പും നല്‍കി. അതേസമയം, കോവളത്തേക്ക് വിനോദസഞ്ചാരികളെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കടല്‍ ശാന്തമായാല്‍ മാത്രമേ ഇനി സഞ്ചാരികളെ കടത്തിവിടുകയുള്ളൂ. ഇന്ന് രാത്രി 11.30വരെ തീരത്ത് 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാകാനും വെള്ളിയാഴ്ച്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച്ച മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.
കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശനിയാഴ്ച്ച അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തി ചേരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസുടമ സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഹാജരായത്. സുരേഷ് കല്ലടയുടെ മൊഴിയെടുക്കുയാണ്. ഹാജരാകാന്‍ തല്‍ക്കാലം നിവൃത്തിയില്ലെന്നാണ് രാവിലെ പൊലീസിനെ സുരേഷ് കല്ലട അറിയിച്ചത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞാണ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വിവിധ നിയമലംഘനങ്ങൾക്ക് കല്ലടക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തി.
അതിനിടെ കല്ലട ബസ് ജീവനക്കാർ യാത്രക്കാരനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംഗ്ഷന് സമീപം നടുറോഡിൽ മൃഗീയമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.
അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.