Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ജനവിധി തേടുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 242 ആണ്. ആകെ സമര്‍പ്പിച്ച 303 നാമനിര്‍ദേശ പത്രികകളില്‍ 242 എണ്ണമാണ് അംഗീകരിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് വയനാട്ടിലാണ്. മണ്ഡലത്തില്‍ 22 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അപരന്‍മാരുടെ നാമനിര്‍ദേശ പത്രികകള്‍ക്ക് അംഗീകാരം ലഭിച്ചു.

വയനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ അംഗീകരിക്കപ്പെട്ടത് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്. 21 എണ്ണം. ഏറ്റവും കുറവ് പത്തനംതിട്ട, ആലത്തൂര്‍, കോട്ടയം മണ്ഡലങ്ങളിലാണ്. മൂന്നിടത്തും ഏഴ് വീതം നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട്15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

നാലാം തീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19 പേര്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73,000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818. ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടര്‍മാര്‍ 1,25,189. തിരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷുഭിതനായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് സുരേഷ് ഗോപി. താരത്തെ കണ്ടതും പള്ളിയിലെ കുട്ടികള്‍ ഓടികൂടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ഥി ശ്രമിച്ചത്. പുറകില്‍ നിന്നിരുന്ന വിദ്യാര്‍ഥി സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈവച്ചതും സുരേഷ് ഗോപി ക്ഷുഭിതനായി.

വിദ്യാര്‍ഥിയുടെ കൈ അദ്ദേഹം തട്ടിമാറ്റുന്നതും രൂക്ഷമായി വിദ്യാര്‍ഥിയെ നോക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് ചുറ്റും കൂടിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ഏതാനും സമയം ചെലവഴിച്ചാണ് പിന്നീട് സുരേഷ് ഗോപി അവിടെ നിന്ന് മടങ്ങിയത്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ലക്ഷം രൂപ അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ എന്ന് അദ്ദേഹം പ്രസംഗത്തിനിടെ ചോദിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.

അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴ് വയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. തൊടുപുഴയ്ക്കടുത്തെ ഉടമ്പന്നൂരില്‍ അമ്മയുടെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. നൂറ് കണക്കിന് പേരാണ് കുഞ്ഞിന് കണ്ണീരോടെ ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്.

പത്ത് ദിവസമാണ് വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ച് ഏഴു വയസ്സുകാരന്‍ കിടന്നത്. ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നു. ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യമയതോടെ സ്ഥിതി വഷളായി. രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ സന്ദര്‍ശിച്ചുവെങ്കിലും കുട്ടി വെന്റിലേറ്ററില്‍ തുടരട്ടെ എന്നായിരുന്നു നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച രാവിലെ പതിനൊന്ന് മുപ്പതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. പതിനൊന്ന് മുപ്പത്തഞ്ചോടെ മരണം ഔദ്യോഗികമായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അരുണ്‍ ചികിത്സ വൈകിപ്പിച്ചതായി ആശുപത്രി അധികൃതര്‍. അതേസമയം കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് മുന്നിലും പിന്നിലും ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നും വീഴ്ചയില്‍ സംഭവിക്കുന്നതിനെക്കാള്‍ ഗുരുതരമായ ക്ഷതങ്ങളാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടയില്‍ ആശുപത്രി അധികൃതരുമായി തര്‍ക്കിച്ച് അരമണിക്കൂറോളം നേരം കളഞ്ഞുവെന്നും ഓപറേഷന്‍ നടത്താമെന്ന് പറഞ്ഞിട്ടും സഹകരിച്ചില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. മദ്യലഹരിയിലാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറുന്നതിന് പ്രതി അരുണും കുട്ടിയുടെ അമ്മയും തയ്യാറായില്ല. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അരുണാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ അമ്മയും സഹകരിക്കാതിരുന്നതോടെ ദുരൂഹത തോന്നിയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. മെഡിക്കല്‍ കോളെജിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റിപ്പോഴും ഇരുവരും സഹകരിച്ചില്ലെന്നും അധികൃതര്‍ പറയുന്നു.

മർദ്ദനം നടന്ന് മുക്കാൽ മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊണ്ടുവന്നത്. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതർക്ക് ഇതിൽ സംശയം തോന്നിയതിനാൽ അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തിയപ്പോഴേക്ക് വിദഗ്‍ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ അരുൺ ഇതിന് തയ്യാറായില്ല. അരമണിക്കൂർ നേരം ആംബുലൻസിൽ കയറാതെ അരുൺ അധികൃതരുമായി നിന്ന് തർക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലൻസിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല.

 

തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മൃതദേഹം കണ്ടെത്തി. ബസ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. അഞ്ചുനില കെട്ടിടത്തിനു മുകളിലെ ജലസംഭരണിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചീഞ്ഞ് അഴുകി ദുര്‍ഗന്ധം പടര്‍ന്നിരുന്നു. മരിച്ചയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പരിശോധനകള്‍ക്കുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി.

ന്യൂസ് ഡെസ്ക്

തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചാലക്കുടിയിൽ വെച്ചാണ് അപകടമുണ്ടായത്. എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരു കാർ അനുപമയുടെ കാറിൽ ഇടിക്കുകയായിരുന്നു. അനുപമ ഉൾപ്പെടെ ആർക്കും പരിക്കില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കളക്ടർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

പ്രണയത്തിനൊടുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച നീതുവെന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ വീട്ടില്‍ കയറി തീകൊളുത്തി കൊല്ലുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇപ്രകാരമായിരുന്നു. നീതു തന്നില്‍ നിന്ന് അകലുന്നതായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിതീഷ് സംശയിച്ചിരുന്നു. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിട്ടു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം.

ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. നിതീഷ് ഉറങ്ങിപ്പോയി. പുലര്‍ച്ചെ നിതീഷ് എത്തിയപ്പോള്‍ നീതു വാതില്‍ തുറന്നുകൊടുത്തു. ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്‌നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി.

രാവിലെ 6.30ന് വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്‌റൂമിലായിരുന്നു.മുറിയില്‍ കണ്ട നീതുവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി. മുറിയില്‍ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.പൊലീസ് കസ്റ്റഡിയില്‍ മകനെ കാണാനെത്തിയ അമ്മ രത്‌നകുമാരിയോട് നിതീഷ് ഒന്നും സംസാരിച്ചില്ല. തലകുമ്പിട്ടിരുന്ന ഇയാള്‍ ഒടുവില്‍ അമ്മയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു.

പൊതുവേ ശാന്ത സ്വഭാവക്കാരനായ മകന്റെ ചെയ്തിയില്‍ നിന്നും നിധീഷിന്റെ മാതാപിതാക്കള്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് നിധീഷിന്റെ അച്ഛന്‍. ശാന്ത സ്വഭാവക്കാരനായ മകന്‍ ഈ ക്രൂരകൃത്യം ചെയ്തെന്ന് നിധീഷിന്റെ അമ്മയ്ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഫേസ്ബുക്ക് വഴിയായിരുന്നു യാത്രകളോട് പ്രിയമായിരുന്ന ഇരുവരും പരിചയപ്പെടുന്നത്. ഒരു ദിവസം നീതുവിനെ നിധീഷ് തന്നെയാണ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയത്. ആദ്യം നീതുവിനെ അംഗീകരിക്കാനായില്ലെങ്കിലും അവളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം കാരണം പെട്ടെന്ന് തന്നെ ഇഷ്ടമാവുകയായിരുന്നെന്ന് നിധീഷിന്റെ അമ്മ പറയുന്നു.

‘പിന്നെ സ്വന്തം മരുമകളായി തന്നെയാണ് നീതുവിനെ കണ്ടത്. വീട്ടില്‍ ഇടയ്ക്കിടെ വരുമായിരുന്നു. വീട്ടില്‍ വരുമ്‌ബോള്‍ ഞാന്‍ ഭക്ഷണം വാരിക്കൊടുത്താലേ അവള്‍ കഴിക്കൂ. വടക്കേക്കാട് വീട്ടിലെ എല്ലാ ചടങ്ങുകള്‍ക്കും മോള് വരാറുണ്ട്. ഓണമായാലും വിഷുവായാലും പുതിയ ഡ്രസെടുത്ത് കോളേജില്‍ വച്ചോ തൃശ്ശൂരില്‍ വച്ചോ അവന്‍ മോള്‍ക്ക് നല്‍കുമായിരുന്നു. മരുമോളായി നീതുവിനെ ഞങ്ങളെന്നേ സങ്കല്‍പ്പിച്ചുകഴിഞ്ഞതാണ്. മോളെന്നേ ഞങ്ങള്‍ വിളിക്കാറുള്ളു. കഴിഞ്ഞ ദിവസവും മോള് മെസേജിട്ടു: ‘വാച്ച് ഇഷ്ടായിട്ടോ അമ്മേ’ എന്ന്. പിന്നീട് എന്താ സംഭവിച്ചത് എന്നറിയില്ല. അവര്‍ തമ്മില്‍ വളരെ ഇഷ്ടത്തിലായിരുന്നു’- കണ്ണീരു തോരാതെ ഈ അമ്മ പറയുന്നു.

നീതുവിനെ നിധീഷ്‌കൊലപ്പെടുത്തിയത് ടിവിയിലൂടെയാണ് ഇവരും അറിഞ്ഞത്. മകന്‍ എറണാകുളത്തു നിന്നും തൃശ്ശൂരെത്തിയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത് എന്താണെന്നു ഇപ്പോഴും ഈ മാതാപിതാക്കള്‍ക്ക് അറിയില്ല. അതേസമയം, അമിതരക്ത സമ്മര്‍ദ്ദം കാരണം ഞരമ്ബുകള്‍ പൊട്ടുന്ന തരത്തിലുള്ള അസുഖമുണ്ടായിരുന്നു നിധീഷിനെന്ന് അമ്മ പറയുന്നു. മാസങ്ങള്‍ക്ക് മുമ്ബ് അതിനുള്ള സര്‍ജറിയും കഴിഞ്ഞിരുന്നു. അച്ഛന് സുഖമില്ലാത്തതിനാല്‍ ഇക്കാര്യം അറിയിച്ചിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്ത് വെച്ച് തന്നെയാണ് സര്‍ജറിക്ക് നിധീഷ് വിധേയനായതെന്നും ഈ സര്‍ജറിക്ക് ശേഷം മകന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിരിക്കാം എന്നുമാണ് ഈ അമ്മ പറയുന്നത്. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന പ്രകൃതമായത് ഈ സര്‍ജറിക്ക് ശേഷമാണെന്ന് അമ്മ പറയുന്നു.

അതേസമയം യാത്രകളിലുള്ള താല്‍പര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയതെന്നു സുഹൃത്തുക്കള്‍ പറയുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങള്‍ പതിച്ചിരുന്നു. ഫോണില്‍ നിറയെ ഇരുവരുടെയും ടിക് ടോക് വീഡിയോകളായിരുന്നു. ഇരുവീട്ടുകാര്‍ക്കും ബന്ധത്തില്‍ താത്പര്യമുള്ളതായും പെണ്‍കുട്ടിയുടെ പഠനം കഴിഞ്ഞ് കല്യാണം നടത്താനുള്ള തീരുമാനത്തിലാണെന്നുമാണ് നിധീഷ് കൂട്ടുകാരോട് പറഞ്ഞിരുന്നത്.

 

പൊലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തിയ ആലപ്പുഴയിലെ 15 അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. പീഡനക്കേസ് പ്രതിയെ ആണ് അഭിഭാഷകർ രക്ഷിച്ചത്.അഭിഭാഷകര്‍ നല്‍കിയ സ്വകാര്യഹര്‍ജിയില്‍ പൊലീസിനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു.

പീഡനക്കേസിലെ പ്രതിയെ അറസ്റ്റുചെയ്യാന്‍ മൂന്നാറില്‍നിന്ന് എത്തിയ എസ്.ഐയെയും സംഘത്തെയുമാണ് ഇരുപതോളം അഭിഭാഷകര്‍ ചേര്‍ന്ന് മുറിയില്‍ തടഞ്ഞുവച്ചത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടും അഭിഭാഷകർക്കെ‌തിരെ കേസെടുക്കാതെ ആലപ്പുഴ നോര്‍ത്ത് പൊലീസ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു.

മൂന്നാറിലെ ഒരു പീഡനക്കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി സൈനോജ് ശിവനെ അറസ്റ്റുചെയ്യാനാണ് മഫ്തിയില്‍ പൊലീസ് സംഘം എത്തിയത്. ആലപ്പുഴ ജില്ലാക്കോടതിക്ക് സമീപത്തെ വക്കീല്‍ ഓഫിസില്‍ പ്രതി എത്തുമെന്നറിഞ്ഞ് എസ്.ഐയും സംഘവും കാത്തുനിന്നു. പ്രതി വക്കീല്‍ ഓഫിസിലേക്ക് കയറിയ ഉടനെ പൊലീസുകാര്‍ അകത്തേക്ക് കയറി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ അഭിഭാഷകര്‍ അനുവദിച്ചില്ല. പിന്നെ പൊലീസുമായി ഉന്തും തള്ളുമായി ഇരുപതോളം അഭിഭാഷകര്‍ ചേര്‍ന്ന് മൂന്നാര്‍ സ്റ്റേഷനില്‍നിന്നെത്തിയ നാലംഗ പൊലീസ് സംഘത്തെ വളഞ്ഞുവയ്ക്കുകയും പ്രതിയെ ഓടി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു.

ബഹളമായതോടെ ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ സഹായം തേടി. എന്നാല്‍ നോര്‍ത്ത് സിഐയും സംഘവും എത്തി അഭിഭാഷകരുമായി സംസാരിച്ച് പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. നേരത്തെ ആലപ്പുഴയിലെ മറ്റൊരു പീഡനക്കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ആഴ്ചകള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഈ പ്രതിയെയാണ് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി അറസ്റ്റുചെയ്യാന്‍ സമ്മതിക്കാതെ അഭിഭാഷകര്‍ രക്ഷപ്പെടുത്തിയത്.

മലപ്പുറം: വിവാദ വൈറസ് പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ് നേതൃത്വം. യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് ഇന്ന് പരാതി നല്‍കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് മാധ്യമങ്ങളെ അറിയിച്ചത്.

മുസ്ലീം ലീഗ് പതാകയും പാക്കിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുകയാണ് യോഗിയുടെ ലക്ഷ്യം. ചരിത്രത്തെയും വര്‍ത്തമാനത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സാമാന്യം ബോധമുള്ളവര്‍ ഈ പ്രചാരണം തള്ളിക്കളയുമെന്നും ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

മുസ്ലിം ലീഗെന്നത് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ലെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നാണ് ആദിത്യനാഥ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞത്. 1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള്‍ പാണ്ഡേയ്‌ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു.

ഇതേ ഭീഷണിയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നതെന്നും ലീഗിന്റെ പതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണെന്നും ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. മുസ്ലീം ലീഗിന് പ്രാമുഖ്യമുള്ള വയനാട് മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത്. മുസ്ലീം ലീഗിന്റെ പച്ച നിറത്തിലുള്ള പതാക പാകിസ്ഥാന്‍ പതാകയാണെന്ന പ്രചാരണം പലയിടത്തും സംഘപരിവാര്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളിയേക്കും. സരിതയുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് നാമനിര്‍ദേശ പത്രിക അംഗീകരിക്കാതിരിക്കാന്‍ കാരണം. സരിതയുടെ നാമനിര്‍ദേശ പത്രികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അയോഗ്യത ഉണ്ടാകും. നാളെ രാവിലെ പത്തരയ്ക്ക് മുൻപ് വിധി സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ സരിതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് സമർപ്പിക്കാത്ത പക്ഷം നാമനിർദേശ പത്രിക തള്ളാനാണ് സാധ്യത.

എറണാകുളം, വയനാട് മണ്ഡലങ്ങളിലേക്കാണ് സരിത നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡനെതിരെ പ്രചാരണം നടത്തുമെന്നും സരിത നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയെന്നും ഇതുവരെയും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ആരോപിച്ചാണ് വയനാട്ടിൽ സരിത സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസമാണ് സരിത നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്നായിരുന്നു സൂക്ഷമ പരിശോധന.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി വയനാട്ടില്‍ നിന്നും ഒരു ആദിവാസി പെണ്‍കുട്ടി. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയത്. കുറിച്യ വിഭാഗത്തില്‍ നിന്നും ഐഎഎസ് നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ.

മകള്‍ക്ക് ഐഎഎസ് കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശ്രീധന്യയുടെ അമ്മ കമല പറഞ്ഞു. വയനാട്ടിലെ ഓല മേഞ്ഞ കൂരയില്‍ നിന്ന് ഐഎഎസ് വരെ ശ്രീധന്യയെത്തിയത് വളരെയധികം കഷ്ടപ്പെട്ടാണെന്നും അമ്മ കമല. ശ്രീധന്യയുടെ വീട്ടിലേക്ക് അഭിനന്ദനപ്രവാഹവുമായി നാട്ടുകാര്‍ ഒന്നടങ്കം എത്തിയിട്ടുണ്ട്.

ശ്രീധന്യയെ കൂടാതെ ആര്‍ വിജയലക്ഷ്മി (29), രഞ്ജിനാ മേരി വര്‍ഗ്ഗീസ് (49), അര്‍ജുന്‍ മോഹന്‍(66) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.ഐഐടി ബോബംബെയില്‍ നിന്ന് കന്യൂട്ടര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ബിരുദം നേടിയ കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. വനിതകളില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.

ആദ്യ 25 റാങ്കുകാരില്‍ 15 പേര്‍ പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമാണ്. 759 പേര്‍ നിയമനയോഗ്യത നേടി. ഇവരില്‍ 577 പുരുഷന്മാരും 182 പേര്‍ സ്ത്രീകളുമാണ്.
2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്ത് ലക്ഷത്തോളം പേര്‍ എഴുതിയിരുന്നു.

ഐഎഎസ് നേടിയ ശ്രീധന്യ സുരേഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ശ്രീധന്യയ്ക്ക് അഭിനന്ദനം അറിയിച്ചു.
സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍.

ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവിധ ആശംസകളും. ഉയര്‍ന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനങ്ങള്‍-മുഖ്യമന്ത്രി കുറിച്ചു.

 

RECENT POSTS
Copyright © . All rights reserved