തിരുവനന്തപുരം: തെരെഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ പര്യടനത്തിനായി മാര്‍ച്ച് 13ന് കേരളത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവഹിച്ച വയനാട് സ്വദേശിയായ വീരസൈനികന് വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. അതിനുശേഷം രാഹുല്‍ഗാന്ധി പെരിയയില്‍ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്മാരുടെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി,എഐസിസി ജനറല്‍ സെക്രട്ടിമാരായ മുകുള്‍ വാസനിക്, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ രാഷ്ട്രീയ പോരാട്ടത്തിനാകും കേരളം ഇനി സാക്ഷിയാവുക. അക്കൂട്ടത്തിൽ ആദ്യത്തെ വെടി പൊട്ടിച്ചിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ. ഇത്തവണയും ഫെയ്സ്ബുക്കിലൂടെയാണ് സിപിഎമ്മിനെതിെര ബൽറാമിന്റെ പരിഹാസം. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ പി.ജയരാജനെ കുത്തിയാണ് ബൽറാമിന്റെ കുറിപ്പ്.
‘ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ പത്രപരസ്യം നൽകണമെന്ന് ഇലക്ഷൻ കമ്മീഷൻ. വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങൾ സ്പെഷൽ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ.’ ബൽറാം കുറിച്ചു. പി.ജയരാജന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും കൊള്ളേണ്ടിടത്ത് കൊള്ളേണ്ട എല്ലാം കുറിപ്പിൽ വ്യക്തമാണ്. പരിഹാസക്കുറിപ്പ് പിന്നാലെ കമന്റും ഷെയറുമായി കോൺഗ്രസ് പ്രവർത്തകരും മറുപടിയുമായി സിപിഎം പ്രവർത്തകരും സജീവമായി കഴിഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തമാസം 11 മുതല്‍ മേയ് 19 വരെ ഏഴുഘട്ടങ്ങളായി നടക്കും. മേയ് 23 നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ അടുത്തമാസം 23 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 90 കോടി . പതിനെട്ടും പത്തൊന്‍പതും വയസുള്ള വോട്ടര്‍മാര്‍ 1.5 കോടി പേരുണ്ട്. പത്തുലക്ഷം പോളിങ് ബൂത്തുകള്‍ ഉണ്ടാകും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് സംവിധാനം ഉപയോഗിക്കും. ഒരു ലോക്സഭാ മണ്ഡലത്തിലെ ഓരോ നിയമസഭാമണ്ഡലത്തില്‍ വീതം വോട്ടു രസീതുകള്‍ എണ്ണും. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകും. സമൂഹമാധ്യമങ്ങളിലെ പരസ്യച്ചെലവ് തിരഞ്ഞെടുപ്പുചെലവായി കണക്കാക്കുമെന്നും പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.
കേരളത്തില്‍ ഏപ്രില്‍ 23ന് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഏപ്രില്‍ 23 ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആവേശച്ചൂടിലായി. വോട്ടെടുപ്പിന് ഇനി ആകെ ഇനി 43 ദിവസം മാത്രം. കേരളത്തില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുശേഷം ഫലമറിയാന്‍ കേരളം ഒരുമാസം കാത്തിരിക്കണം.
പതിനേഴാം ലോക്സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായി നടത്തും. ഒന്നാംഘട്ടം ഏപ്രില്‍ 11ന്. രണ്ടാംഘട്ടം ഏപ്രില്‍ 18. മൂന്നാംഘട്ടവോട്ടെടുപ്പ് ഏപ്രില്‍ 23ന്, നാലാംഘട്ടം ഏപ്രില്‍ 29
അഞ്ചാംഘട്ടം മേയ് 6, ആറാം ഘട്ടം മേയ് 12 ന്. ഏഴാം ഘട്ടം മേയ് 19ന്. വോട്ടെണ്ണല്‍ മേയ് 23 നാണ്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും കമ്മിഷണര്‍മാരും വാര്‍ത്താസമ്മേളനത്തിലാണ് നിര്‍ണായകമായ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാപെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. രാജ്യത്ത് ആകെ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. 8 4.3 ലക്ഷം പുതിയ വോട്ടര്‍മാരും ഉണ്ട്. പതിനെട്ടും പത്തൊന്‍പതും വയസുളള വോട്ടര്‍മാരുടെ എണ്ണം 15 ദശലക്ഷമാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിങ് ബൂത്തുകള്‍ തയാറാകും.
മരുഭൂമിയില്‍ ഒരു പുല്‍നാമ്പ് പോലും മുളക്കില്ലെന്നാണ് നമ്മുടെ പലരുടെയും ധാരണ. എന്നാല്‍ അതൊക്കെ തെറ്റാണെന്നാണ് ഈ പ്രവാസി മലയാളി തെളിയിച്ചിരിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും അബുദാബി അല്‍ റഹ്ബ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റുമായ ഡോ. റേ പെരേര മരുഭൂമിയില്‍ 48.5 കിലോ ഭാരമുള്ള മത്തങ്ങ വിളയിച്ചെടുത്തിരിക്കുകയാണ്.
മുഷ്‌റിഫ് നഗരത്തിലെ വില്ലയിലാണ് പെരേര താമസിക്കുന്നത്. ഇവിടെ തന്നെയാണ് ഡോക്ടറുടെ കൃഷിയും. പന്തല്‍കെട്ടി സംരക്ഷിച്ച് നിര്‍ത്തിയ മത്തങ്ങ ഭീമനെ മുറിച്ചെടുക്കുകയായിരുന്നു. ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മുറിച്ച മത്തങ്ങ വിതരണം ചെയ്യുകയും ചെയ്തു.
ജര്‍മനിയില്‍ പോയി വരുമ്പോള്‍ ഒരു ബിഷപ് സമ്മാനിച്ച വിത്ത് ജൈവ വളവും മികച്ച പരിചരണവും നല്‍കിയത്തോടെ മത്തങ്ങകള്‍ ഭീമാകാരനായി. 15 കിലോ തൂക്കം വരുന്ന മത്തങ്ങകളും കൃഷിയിടത്തിലുണ്ടായിട്ടുണ്ട്.
കപ്പ, പാവല്‍, പടവലം, വെണ്ട, വഴുതന, പയര്‍, ചീര, മുളക്, മുരിങ്ങ തുടങ്ങി വീട്ടാവശ്യത്തിന് ആവശ്യമായ പച്ചക്കറികളെല്ലാം പേരേര സ്വന്തം വീട്ടുമുറ്റത്ത് തന്നെ വിളയിച്ചെടുക്കുകയാണ്. വീട്ടാവശ്യത്തിന് ശേഷം ഇത് സുഹൃത്തുകള്‍ക്കും മറ്റും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് ഡോക്ടര്‍
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിനുള്ള കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാർലമെന്‍ററി പാർട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.
കോട്ടയത്ത് പി.ജെ.ജോസഫിനെ തന്നെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയാക്കിയേക്കും. യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെയാണ് പി.ജെ.ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെ.എം.മാണി തയ്യാറായേക്കുക. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ.ജോസഫ് മല്‍സരിക്കട്ടെയെന്ന് മാണി നിലപാട് എടുത്തേക്കും.
പാർലമെന്‍ററി പാർട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടത് സ്ഥാനാര്‍ത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇന്ന് തന്നെ അന്തിമ തീരുമാനമാകുമെന്നാണ് വിവരം.
ശബരിമല പ്രശ്നം കേരളത്തില്‍ ലോക്സഭാതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മുതിര്‍ന്ന ബിജെപിനേതാവ് കുമ്മനം രാജശേഖരന്‍. എല്ലാ വിഭാഗങ്ങളുടേയും മതവിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമായി ശബരിമല മാറിയെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു. ഗവര്‍ണര്‍ പദവി ഒഴിഞ്ഞത് ഭരണഘടനാസ്ഥാപനങ്ങളോടുള്ള അവഹേളനമല്ല.
കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് കുമ്മനം മറുപടി നല്‍കി. മിസോറാം ഗവര്‍ണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകാൻ തയാറെടുക്കുകയാണ് കുമ്മനം
റബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട് അണയ്ക്കാന്‍ പോയ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു. വീടിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് തീ പടര്‍ന്നത്. പൊള്ളലേറ്റ പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
96 വയസ്സുണ്ടായിരുന്നു. ഭവാനിയമ്മയുടെ വീടിന് സമീപത്തെ മറ്റൊരാളുടെ നാല് ഏക്കര്‍ റബ്ബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട ഇവര്‍ തീ അണയ്ക്കാനായി ബക്കറ്റില്‍ വെള്ളവുമായി പോയതായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
എന്നാല്‍ തീ അണയ്ക്കുന്നതിനിടെ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുകയും ഭവനിയമ്മ തീയില്‍ അകപ്പെടുകയുമായിരുന്നു. തീ പടരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഭവാനിയമ്മയെ പൊള്ളലേറ്റ നിലിയല്‍ കണ്ടെത്തിയത്.
ഉടനെ മാരായമുട്ടം പൊലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. ഭവാനിയമ്മ ഒറ്റയ്ക്കാണ് താമസം. മകളുടെ വീട് ഇവരുടെ വീടിന് സമീപത്ത് തന്നെയാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് സാധ്യതപട്ടികയ്ക്ക് രൂപം നല്‍കി. തിങ്കളാഴ്ചയാണ് അന്തിമപട്ടിക തയാറാക്കാന്‍ ഡല്‍ഹിയില്‍ സ്ക്രീനിങ് കമ്മിറ്റി യോഗം.
ഇന്ദിരഭവനില്‍ രണ്ടരമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സാധ്യതപട്ടികയ്ക്ക് രൂപമായത്. സിറ്റിങ് സീറ്റുകളില്‍ വയനാട് ഒഴിച്ചുളള മണ്ഡലങ്ങളിലെല്ലാം നിലവിലുള്ള എംപിമാരുടെ പേരുകളേ ഉള്ളൂ. ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും. എറണാകുളത്ത് കെ.വി തോമസിനും പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിക്കും പകരം ആളെ നിര്‍ത്തുന്ന കാര്യത്തിലും ദേശീയനേതൃത്വത്തിന്റേതായിരിക്കും അന്തിമവാക്ക്.
വയനാട് കെ.മുരളീധരന് പുറമെ എം.എം. ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, ചാലക്കുടി ബെന്നി ബഹനാന്‍, തൃശൂര്‍ വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍, ആലത്തൂര്‍ രമ്യഹരിദാസ്, സി.സി ശ്രീകുമാര്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍, ഇടുക്കി ഉമ്മന്‍ചാണ്ടി, ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് സുബയ്യ റൈ, എ.പി അബ്ദുള്ളക്കുട്ടി, കണ്ണൂര്‍ കെ.സുധാകരന്‍ തുടങ്ങിയവര്‍ സാധ്യത പട്ടികയിലുണ്ട്.
മുന്‍ കെ.പി.സി സി പ്രസിഡന്റുമാരോടും വി.ഡി.സതീശനോടും അന്തിമഘട്ട ചര്‍ച്ച നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ക്രിനിങ് കമ്മിറ്റി യോഗത്തിനായി നാളെ വൈകിട്ട് നേതാക്കള്‍ ഡല്‍ഹിക്കുപോകും.
വ്യക്തമായി അറിയാമായിരുന്നിട്ടും തീരദേശ സംരക്ഷണ നിയമവും, തണ്ണീര്‍ത്തട നിയമവും ലംഘിച്ചു കൊണ്ട് 600 മീറ്റര്‍ നീളത്തില്‍ ആറു മീറ്റര്‍ വീതിയില്‍ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ നിന്ന് സുഭാഷ് ചന്ദ്രബോസ് റോഡ് വരെയുള്ള കൊച്ചിക്കായല്‍ റോഡ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത കൊച്ചി മേയര്‍ രാജിവെക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത്രവലിയ ഒരു അഴിമതി നടന്നിട്ടും ഇതിനെതിരെ ഒരു അക്ഷരം പ്രതികരിക്കാന്‍ പ്രതിപക്ഷമോ മറ്റു കക്ഷികളോ തയ്യാറായില്ല എന്നത്, അവര്‍ക്കും ഇതില്‍ പങ്കുണ്ട് എന്ന് തെളിയിക്കുന്നു.
ഈറോഡ് നിര്‍മാണത്തിലൂടെ ചിലവന്നൂര്‍ കായലിലെ ഒഴുക്ക് കുറയുന്നു എന്ന് മാത്രമല്ല, ഇതിന്റെ സമീപത്തുള്ള വലിയൊരു പ്രദേശം നികത്തി എടുക്കുവാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കുറുക്കുവഴി കൂടിയായി ഇതിനെ കാണണം. ഇതിന്റെ പിന്നില്‍ ശക്തമായ റിയല്‍എസ്റ്റേറ്റ് മാഫിയ ഉണ്ട്. അതിന്റെ ദല്ലാളായി മേയറും കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ ങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
ഇക്കാര്യത്തില്‍ കായല്‍ നികത്തലിന് സ്റ്റോപ്പ് മെമ്മോ കൊടുത്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റാന്‍ വരെ ശ്രമം നടത്തിയതാണ്. പ്രതിഷേധത്തെ തുടര്‍ന്ന് രാത്രിയില്‍ തന്നെ ഉത്തരവ് പിന്‍വലിക്കുകയാണ് ചെയ്തത്. ഈ അഴിമതി നടത്തിയ മേയര്‍ക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നു. പ്രതിഷേധ സമരം ബെന്നി ജോസഫ് ജനപക്ഷം ഉദ്ഘാടനം ചെയ്തു, നിപുന്‍ ചെറിയാന്‍, അഷ്‌കര്‍ ബാബു, ഡൊമിനിക് ചാണ്ടി, ഫോജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം: അരുവിക്കര എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം മുന്‍ സബ്കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫെയിസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ മന്ത്രിയും സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്റെ മകനായ ശബരീനാഥന്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് എംഎല്‍എയായത്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യയുമായുള്ള വിവാഹം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പിന്നീട് സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ശബരീനാഥന്‍ വിജയം നേടി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ശബരീനാഥന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എംടി സുലേഖയാണ് അമ്മ.
ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ അയ്യര്‍. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി തുടങ്ങിയ നിലകളിലും പ്രശസ്തയാണ്.