കോഴിക്കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസും യു.ഡി.എഫും സംയുക്തമായിട്ടാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോഴിക്കോട് രണ്ട് കെ.എസ്.ആര്‍.ടി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവം ഒഴിച്ചാല്‍ മറ്റു അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാസര്‍ഗോഡ് ഹര്‍ത്താല്‍ ജനജീവിതം സതംഭിച്ചിട്ടുണ്ട്. ജില്ലയില്‍ വന്‍ പോലീസ് സന്നാഹം കാവലുണ്ട്.
ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എറണാകുളം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. ഇവിടെങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. കടകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ വരും മണിക്കൂറുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കരുതെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങലില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വൈകി പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍ നിരവധി യാത്രക്കാരാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.
കേരളത്തിന്റെ സ്വന്തം കാശുമാങ്ങാ ഫെനിയുമായി കേരള സ്റ്റേറ്റ് കാശ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാര്‍ക്കറ്റിലേക്കെത്തുന്നു. കശുമാങ്ങയില്‍ നിന്നും വിലയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു.
കശുമാങ്ങ കൊണ്ട് സോഡയും ജാമും തങ്ങള്‍ ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഫെനി ഗോവയുടെ അടയാളമാണ് നമുക്കും അത് സ്വന്തമാക്കാനാകും. ഇത് സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്തിമ അനുമതിക്കായി അയക്കുമെന്നും ജയമോഹന്‍ അറിയിച്ചു.
കശുമാങ്ങാ പള്‍പ്പ് ആറ് മാസം വരെ കേടാകാതിരിക്കും. ഫെനി ഉല്‍പ്പാദനത്തിന്റെ മുഖ്യ ചേരുവ ഈ പള്‍പ്പാണ്. കശുമാങ്ങയില്‍ നിന്നും സോഡ ഉല്‍പ്പാദിപ്പിച്ചതോടെ ഇത്രയും കാലം വേസ്റ്റായി കളഞ്ഞ ഒന്നില്‍ നിന്നും പണമുണ്ടാക്കാമെന്ന് ഞങ്ങള്‍ തെളിയിച്ചതാണ്. കശുമാവിന്റെ വിവിധ ഇനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ ആളുകള്‍ അത് കൃഷി ചെയ്യാന്‍ തയ്യാറായി വരുന്നുമുണ്ട്. കശുമാവ് കൃഷിയുടെ വിസ്തൃതിയിലും ഉല്‍പ്പാദനത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. രാജ്യത്തെ കശുമാങ്ങാ കൃഷിയുടെ 18 ശതമാനം കൃഷിയിടത്തില്‍ നിന്നും 33 ശതമാനമാണ് ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തില്‍ ഇത് യഥാക്രമം 3.8 ശതമാനവും 10.79 ശതമാനവുമാണ്.
2008-09 കാലഘട്ടത്തില്‍ 42,000 മെട്രിക് ടണ്‍ കാശു ഉല്‍പ്പാദനം നടത്തിയിരുന്ന കേരളം ഇപ്പോള്‍ 25,600 മെട്രിക് ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ഈ കാലയളവില്‍ കശുമാവ് കൃഷി 53,000 ഹെക്ടറില്‍ നിന്നും 39,700 ഹെക്ടറിലേക്ക് ചുരുങ്ങിയിരുന്നു.
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷും ശരത് ലാലുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു.കാസർകോട് ജില്ലയിൽ യു ഡി എഫും ഹർത്താൽ ആചരിക്കുന്നു. പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അർധരാത്രിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർകോട് നഗരത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി.ഇടതു മുന്നണിയുടെ ബോർഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു.മാർച്ചിനു നേരെ പൊലീസ് ലാത്തിവീശി.സംഘർഷം പടരാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുകാറിലെത്തിയ സംഘമാണ് ഇരുവരേയും ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.കല്ലിയോട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കൃപേഷിനും,ശരത് ലാലിനും നേരെ ആക്രമണമുണ്ടായത്. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നെഞ്ചിലും,അരയ്ക്ക് താഴെയുമാണ് ഇരുവർക്കും വെട്ടേറ്റത്. വഴിയോരത്തെ കുറ്റിക്കാട്ടിലായിരുന്നു കൃപേഷിന്റെ മൃതദേഹം കിടന്നിരുന്നത്. ശരത് ലാലിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒൻപതു മണിയോടെ മരിച്ചു. വഴിയാത്രക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. അക്രമത്തിന് പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.കൃത്യമായ പരിശീലനം ലഭിച്ചവരാണ് കൃത്യം നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ പറഞ്ഞു.
ആക്രമിസംഘത്തിൽ മൂന്നു പേരുണ്ടായിരുന്നതായാണ് സൂചന. പെരിയയിൽ സിപിഎമ്മും -കോൺഗ്രസുമായി കഴിഞ്ഞ കുറേ നാളുകളായി പ്രശ്നങ്ങളുണ്ട്. സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും , ശരത് ലാലും. അതേസമയം കോൺഗ്രസ‌് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന‌് സി പി എം ജില്ലാ സെക്രട്ടറിയറ്റ‌് പ്രസ്താവനയിൽ അറിയിച്ചു. പൊലീസ‌് സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കി.
കോട്ടയം മന്ദിരം ആശുപത്രിയിലെ നേഴ്‌സായി ജോലി ചെയ്‌തിരുന്ന ജുനിയ ഇന്ന് വൈകുന്നേരം ഉണ്ടായ ബൈക്കപടകടത്തില്‍ മരണമടഞ്ഞു. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഭര്‍ത്താവിന്റെ നില ഗുരുതരമായി തുടരുന്നു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മക്കളുണ്ട്. നേഴ്‌സായ ജുനിയയുടെ അകാല വിയോഗത്തിൽ യുഎന്‍എ പ്രസിഡന്റ് ജാസ്മിൻഷാ അനുശോധനം രേഖപ്പെടുത്തി. ജൂനിയയുടെ ഭര്‍ത്താവിന്റെ ആരോഗ്യത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാസഹായം അഭ്യർത്ഥിക്കുന്നതായും അറിയിച്ചു.
കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ ഓര്‍മ്മകള്‍ നിറയുന്ന സൃഹൃത്തിന്റെ കുറിപ്പ് നീറ്റലാകുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദേഹം മുമ്പു പറഞ്ഞ കാര്യങ്ങള്‍ സിആര്‍പിഎഫുകാരനായ ഷിജു കണ്ണീരോടെ ഓര്‍ത്തെടുത്തത്.
പോസ്റ്റിന്റെ പൂർണ്ണരൂപം
എടാ മോനേ ..ഷിജു… നിന്റെ നാടൊക്കെ എന്ത്… നീ വയനാട്ടില്‍ വാ….അതാണ് സ്ഥലം..ലക്കിടി ഒന്ന് കണ്ട് നോക്ക്….സൂപ്പര്‍ അണ് മോനേ……. നീ നാട്ടില്‍ വരുമ്പോള്‍ വിളി വസന്തെ… അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും….അങ്ങനെ വര്‍ഷങ്ങള്‍ കഴിഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല…, ഇപ്പൊള്‍ ഞാന്‍ നിന്റെ നാട്ടില്‍ വന്നു … നീ വിളിക്കാതെ …നിന്നോട് പറയ്‌തെ… നീ ഇല്ലാത്ത നിന്റെ നാട്ടില്‍…. ഞങ്ങള്‍ എല്ലാവരും…..നിന്നെയും കാത്ത് ഇരിക്കുന്നു….
അന്ന് ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞു ഗ്ലാമര്‍ ഉളളവര്‍ ചിരിക്കണ്ട കാര്യം ഇല്ലന്ന്. ഓ… പിന്നെ വയനാടന്‍ മമ്മൂട്ടി എന്ന് ഞാനും…ഇന്നലെ f b ലും watsappilum മുഴുവന്‍ ഈ ഫോട്ടോ ആയിരുന്നു…രാവിലെ വന്ന പത്രത്തിലും…
കമ്പനിയിലെ നേവി ഗേറ്റര്‍… ഛതതീസ്ഗഡിലെ ied ബ്ലാസ്റ്റ് ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു…വിളിച്ചപ്പോള്‍ നീ പറഞ്ഞു ചത്തില്ല മോനേ…ചന്തുന്റെ ജീവിതം ഇനിയും ബാക്കി..എന്ന്….. മരിക്കുന്നെങ്കില്‍ ഒറ്റ വെടിക്ക് ചാവണം ..അതും നെറ്റി ക്കു… ഒന്നും ചിന്തിക്കാന്‍ സമയം കിട്ടരുത്..അളിയാ പുറകില്‍ എങ്ങാനും അണ് വേടി കൊള്ളുന്നതെങ്കില്‍ നാട്ടുകാര് പറയും അവന്‍ പേടിച്ച് ഓടിയപ്പോള്‍ vedi കൊണ്ടതനന്ന് …പിന്നെ. കൈയ്യും കാലും പോയി കിടന്നാല്‍…അയ്യോ….എന്ന് ഞാനും..തമാശക്ക് പറഞ്ഞ കാര്യങ്ങള്….പക്ഷേ ഇപ്പൊള്‍ ചിന്നി ചിതറി യ ശരീരവും ആയി.. വസന്താ.. നീ….
ജീവതത്തില്‍ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരന്‍….ഒരു ബിയര്‍ പോലും കുടിക്കില്ല … കാരണം കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടില്‍ ഉണ്ടന്ന് ഉത്തരം…
ദിവസവും 10 20 km ഓടും…അതും രാവിലെ 4 മണിക്ക് എഴുനേറ്റു…..അത് കഴിഞ്ഞ് pt ക്ക് വന്നു ഞങ്ങടെ കൂടെയും….കമ്പനിയില്‍ carrom ബോര്‍ഡില്‍ വസന്തിനെ തോല്‍പ്പിക്കാന്‍ ആരും ഇല്ല.. …അതും വീട്ടില്‍ ഫോണ്‍ വിളിച്ച് കൊണ്ട്….ഒരു 100 തവണ ഷീന..ഷീന….എന്ന് പറഞ്ഞ് കൊണ്ട്….
നീ വലിയ ഓട്ടക്കരന്‍ അല്ലെ…ഞങ്ങളെ എല്ലാം പിന്നില്‍ ആക്കി ഓടുന്നവന്‍…..മരണ കാര്യത്തിലും. അങ്ങനെ…അയല്ലോ…. എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാന്‍ ഉള്ളതാണെന്ന് അറിയാം..എങ്കിലും…ഒത്തിരി സ്വപ്നങ്ങള്‍ ഉള്ള നിന്നോട് ഇത്… വേണ്ടരുന്ന് എന്ന് തോന്നുന്നു ….
നീ ഇപ്പൊള്‍ ഈ രാജ്യത്തിന്റെ അഭിമാനം ആണ്…നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂര്‍വം ഓര്‍ക്കും…വസന്ത…….നിന്റെ കുട്ടികളും അഭിമാനപൂര്‍വം ജീവിക്കും…..കൂടെ ഞങ്ങളും ഈ നാടും…നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും….മറക്കില്ല ഒരിക്കലും….ജയ് ഹിന്ദ്…..കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരന്‍……ഷിജു സി യു
[ot-video][/ot-video]
തിരുവനന്തപുരം: 600 കോടി രൂപ ചെലവില്‍ രാജ്യത്തെ മൂന്നാമത്തെ വന്‍ തുരങ്കപാത നിര്‍മ്മിക്കാനൊരുങ്ങി കേരളം. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പുതിയ തുരങ്കപാത. ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കപാത നിര്‍മിക്കുന്നത്. പദ്ധതിക്കായി ഏകദേശം 600 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വലുപ്പത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്ക പാതയാണിത്.
നിലവില്‍ കുറ്റ്യാടിച്ചുരം, താമരശ്ശേരിച്ചുരം, തലശ്ശേരിച്ചുരം എന്നിവയാണ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ വയനാടുമായി ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ തലശ്ശേരി, കുറ്റ്യാടി ചുരങ്ങള്‍ വഴി വലിയ ചരക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല. യാത്രാ വാഹനങ്ങളാണ് പ്രധാനമായും ഇതുവഴി പോകുന്നത്. താമരശ്ശേരിച്ചുരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കള്‍ സ്ഥിരസംഭവമായി മാറുകയും ചെയ്തിട്ടുണ്ട്. മഴക്കാലങ്ങള്‍ മണ്ണിടിഞ്ഞും വാഹനങ്ങള്‍ കേടായും മണിക്കൂറുകളാണ് യാത്രക്കാരും ചരക്ക് വാഹനങ്ങളും വഴിയില്‍ കിടക്കേണ്ടി വരുന്നത്.
പുതിയ തുരങ്കം വയാനാട്ടിലേക്കുള്ള യാത്രക്ലേശം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. 2014ലാണ് പദ്ധതിയുടെ സാധ്യതാ പഠനം നടക്കുന്നത്. ശേഷം 2016ല്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. തുരങ്കപാത നിര്‍മ്മിക്കുന്നതോടെ 30 കിലോമീറ്ററോളം ലാഭിക്കാന്‍ കഴിയും. കൊങ്കണ്‍ കോര്‍പ്പറേഷനാവും പദ്ധതി നടപ്പിലാക്കുക. രണ്ടു വരി പാതയാണ് നിര്‍മ്മിക്കുക. ഇത് കൂടാതെ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും.
തലശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കേസില്‍ വൈദികന് കടുത്ത ശിക്ഷ നല്‍കി നീതിപീഠം. കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാ.റോബിന്‍ വടക്കുംഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുു ലക്ഷം രൂപ പിഴയും തലശേരി പോക്സോ കോടതി ജഡ്ജി പി.എന്‍ വിനോദ് വിധിച്ചു. ബലാത്സംഗം, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഐ.പി.സി 376(2(എഫ്) പോക്‌സോ 3,5 വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ. മൂന്നു വകുപ്പുകള്‍ പ്രകാരവും 20 വര്‍ഷങ്ങള്‍ വീതം ഉള്ള ശിക്ഷ അനുസരിച്ച് 60 വര്‍ഷം തടവുശിക്ഷ ആണ് വിധിച്ചത്. എന്നാല്‍ ഇവയെല്ലാം കൂടി ചേര്‍ത്ത് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും എന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
പ്രതി മൂന്നു ലക്ഷം രൂപ പിഴയായി നല്‍കണം. ആ തുകയുടെ പകുതി ഇരയ്ക്ക് സംരക്ഷണത്തിന് നല്‍കണം. കുഞ്ഞിന്റെ സംരക്ഷണ ചുമതല ലീഗല്‍ സര്‍വീസ് സൊസൈറ്റി ഏറ്റെടുക്കണം. കൂറുമാറിയ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടി പീഡനത്തിന്റെ കാലമത്രയും അനുഭവിച്ച മാനസിക പീഡനം കണക്കിലെടുത്താണ് കൂറുമാറിയിട്ടും കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. കേസിലെ മുഖ്യസാക്ഷി കൂടിയായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അടക്കം മൊഴി മാറ്റുകയും പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായി എന്ന് പ്രതിഭാഗം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ പ്രതിക്ക് കോടതി നല്‍കി. പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയാണ് ഫാ.റോബിന് വിധിച്ചിരിക്കുന്നത്.
തെളിവുകൾ എല്ലാം നശിപ്പിച്ചിട്ടും, പ്രധാന പ്രതിയെ രക്ഷിക്കാനായി ഇര ഉൾപ്പെടെ കൂറ് മാറുകയും ചെയ്‌തിട്ടും ഇത്തരമൊരു വിധി നേടാനായതിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞു. ചില വിഭാഗങ്ങളുടെ അടിമത്തത്തിൽ നിന്നുള്ള പീഡനങ്ങൾക്കെതിരെയുള്ള ചരിത്രപ്രധാനമായ വിധിയെന്നാണ് വിധിക്കുശേഷം അവർ പ്രതികരിച്ചത്. അതേസമയം തലശ്ശേരി രൂപത കോടതിവിധിയെ സ്വാഗതം ചെയ്‌തു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയതിനുള്ള പ്രതികാരം ശക്തമാകും. സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. കാരക്കാമല എഫ്‌സി കോണ്‍വന്റിലെ സിസ്റ്റര്‍ ലൂസിക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കുമെന്നാണു മുന്നറിയിപ്പ്. മുന്‍പത്തെ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ അറിയിച്ചു.
അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു. കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ലൂസിക്ക് നോട്ടിസ് ലഭിച്ചിരുന്നു.
പതിനൊന്ന് അച്ചടക്കലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ സുപ്പീരിയര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
കൊട്ടിയൂർ പീഡനക്കേസിൽ തലശേരി പോക്സോ കോടതി ഇന്ന് വിധി പറയും. വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരാണ് പ്രതികൾ.
കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ് സ്വന്തം മുറിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.
2017 ഫെബ്രുവരിയിൽ ഫാദർ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും. ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ അറസ്റ്റിലായി. എന്നാൽ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി. ഇതോടെ റോബിൻ വടക്കുംചേരി അടക്കം ഏഴ് പ്രതികളാണ് നിലവിൽ.
ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്വെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരാണ് പ്രതികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂർത്തി ആയെന്നും ഇത് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്സോ കോടതി തള്ളി.
പത്തനംതിട്ട: സഹോദരന്റെ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ റാന്നി കീക്കൊഴൂര്‍ സ്വദേശി തോമസ് ചാക്കോയ്ക്ക് വധശിക്ഷ. സഹോദരനായ ഷൈബുവിന്റെയും ബിന്ദുവിന്റെ മക്കളായ മെബിന്‍(ഏഴ്), മെല്‍ബിന്‍(മൂന്ന്) എന്നിവരെയാണ് തോമസ് ചാക്കോ വീട്ടില്‍ കയറി അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് വീതം വെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അതിക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ഹരികുമാറാണ് വിധി പ്രസ്താവിച്ചത്.
2013 ഒക്ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ 7.30 ഓടെ തന്റെ കുടുംബ വീട്ടിലെത്തിയ പ്രതി വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെബിനെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാനായി ഓടിയെത്തിയ ബിന്ദുവിന്റെ കണ്ണിലേക്ക് മുളക് പൊടി എറിഞ്ഞു. കണ്ണില്‍ മുളക് പൊടി എറിഞ്ഞ ശേഷം ബിന്ദുവിനെ അക്രമിക്കുകയും ചെയ്തു. പിന്നീട് അകത്ത് കയറിച്ചെന്ന് കസേരയില്‍ വിശ്രമിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ മെബിനെയും കൊലപ്പെടുത്തി.
കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 2017-ലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. അമ്മയുടെ കണ്‍മുന്നിലിട്ട് പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വാദി ഭാഗത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.മനോജാണ് ഹാജരായത്.