കോഴിക്കോട് നന്‍മണ്ടയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് ബന്ധുക്കള്‍. കെടുങ്ങോന്‍കണ്ടിയില്‍ രാജേഷിനെയാണ് കഴിഞ്ഞദിവസം വീടിന് സമീപത്തായി തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് മാതാവും സഹാദരിയും ആരോപിക്കുന്നത്.
കഴിഞ്ഞദിവസം രാത്രിയിലാണ് പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന ആറംഗസംഘം രാജേഷിനെ വീട് കയറി ആക്രമിച്ചത്. ജനലും, വാതിലും നിര്‍ത്തിയിട്ടിരുന്ന വാഹനവുമുള്‍പ്പെടെ തല്ലിത്തകര്‍ത്തു. മുറിപൂട്ടി രാജേഷിനെ ക്രൂരമായി മര്‍ദിച്ചു. തടയാനെത്തിയ രാജേഷിന്റെ മാതാവിനും സഹോദരിയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമിച്ചവര്‍ നേരത്തെയും രാജേഷിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സഹോദരി.
സമീപത്തെ വീട്ടുകാര്‍ രക്ഷിക്കാനെത്തിയെങ്കിലും കത്തികാട്ടി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറിലധികം സംഘര്‍ഷം തുടര്‍ന്നു. വീടിന് പുറത്തിറക്കി വലിച്ചിഴച്ച് കൊണ്ടുപോയി വീണ്ടും രാജേഷിനെ മര്‍ദിച്ചു. പതിനൊന്നരയോടെയെത്തിയ സംഘം ഒരു മണിയോടെയാണ് മടങ്ങിയത്. പിന്നീട് പലയിടത്തും രാജേഷിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള പുരയിടത്തില്‍ പുലര്‍ച്ചെ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുണ്ട്. കാലൊടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായി പരിശോധിക്കുകയാണെന്നും ബാലുശേരി പൊലീസ് അറിയിച്ചു.
അതേസമയം, കോഴിക്കോട് നന്‍മണ്ടയില്‍ യുവാവിനെ ആക്രമിക്കുന്നത് പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ വൈകി. ബാലുശേരി പൊലീസ് രാജേഷിനെ ആക്രമിച്ച പിതൃസഹോദരന്റെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയെന്നാണ് ആക്ഷേപം. രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്നും നീതിപൂര്‍വമായ അന്വേഷണം വേണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
രാത്രി പതിനൊന്നരയ്ക്കാണ് ആറംഗ സംഘം രാജേഷിന്റെ വീട്ടിലെത്തുന്നത്. ആക്രമണം തുടങ്ങിയ ഉടന്‍ സഹോദരി ബാലുശേരി പൊലീസില്‍ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലരും പൊലീസിനെ ബന്ധപ്പെട്ടെങ്കിലും വരാന്‍ ഒന്നരമണിക്കൂറിലധികം വൈകിയെന്നാണ് പറയുന്നത്. ആക്രമണം നടത്തിയതിന് ശേഷം രാജേഷിന്റെ പിതൃസഹോദരനും മകനും സമീപത്തെ വീട്ടിലേക്ക് മടങ്ങി. പിന്നാലെയെത്തിയ പൊലീസ് ഇവരോട് രഹസ്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പിന്‍വാങ്ങിയെന്നാണ് പരാതി. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിന് തയാറായില്ല. ആക്രമണ വിവരം ഇവര്‍ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതായും മൃദുസമീപനം സംശയം ബലപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
രാജേഷിനായുള്ള തെരച്ചിലിനിടെ രാത്രിയില്‍ പലതവണ ബന്ധുക്കളും സുഹൃത്തുക്കളും മൊബൈല്‍ ഫോണില്‍ വിളിച്ചു. ബെല്ല് കേട്ടയുടന്‍ ഫോണ്‍ നിശ്ചലമാക്കുകയായിരുന്നു. ഇത് അക്രമി സംഘത്തിലെ ആളുകളാണെന്ന സംശയമാണ് ബലപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ രാജേഷും ഇവര്‍ക്കൊപ്പമുണ്ടായിരിന്നിരിക്കാം. എന്നാല്‍ ഈ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിന് പൊലീസ് ശ്രമിച്ചില്ല. രാഷ്ട്രീയ സമ്മര്‍ദ്ധമാണ് പൊലീസ് അന്വേഷണത്തിന് തടസമിടുന്നതെന്നാണ് ബന്ധുക്കളുടെ സംശയം.
ആലപ്പുഴയിൽ തീരദേശ പാതയിലുണ്ടായ വാഹന അപകടത്തില്‍ അദ്ധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 3 വാർഡിൽ അറയ്ക്കൽ പയസിന്‍റെ ഭാര്യ അനിത 53 ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 ന് പെരുന്നോർ മംഗലം സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴി പനയ്ക്കൽ ജംങ്ങ്ഷന് തെക്ക് വശത്ത് കലിങ്കിന് സമീപമാണ് അപകടം നടന്നത്. അമിത വേഗതയിൽ അർത്തുങ്കൽ ഭാഗത്ത് നിന്നും ബ്രോയിലർ ചിക്കൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ അനിതയെ ഇടിച്ച ശേഷം കലിങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കണക്ക് ടീച്ചറുടെ മരണം എസ്എസ്എൽസി കണക്ക് പരീക്ഷാദിവസം
‘രാത്രിയിൽ ഇരുന്നു പഠിക്കണം. സംശയങ്ങളുണ്ടെങ്കിൽ രാവിലെ വിളിച്ചോളൂ…’ – എസ്എസ്എൽസി കണക്ക് പരീക്ഷയുടെ തലേന്ന് അനിത ടീച്ചർ വിദ്യാർഥികളോട് ഇങ്ങനെ പറഞ്ഞതാണ്. പക്ഷേ, കുട്ടികളുടെ വിളിയെത്തുന്നതിനു മുൻപേ ടീച്ചർ എന്നന്നേക്കുമായി യാത്ര പറഞ്ഞുകഴിഞ്ഞിരുന്നു.
ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ കണക്ക് അധ്യാപിക അനിത ജോസ്(53) അപകടത്തിൽ മരിച്ചത് ഇന്നലെ അതിരാവിലെയാണ്. ചൊവ്വാഴ്ച പരീക്ഷയില്ലാഞ്ഞതിനാൽ അനിത, വിദ്യാർഥികൾക്കു പ്രത്യേക ക്ലാസ് നടത്തിയിരുന്നു.
ടീച്ചറുടെ മരണം അറിയാതെയാണു സെന്റ് ജോസഫ്സിലെ പല വിദ്യാർഥികളും ഇന്നലെ പരീക്ഷയെഴുതിയത്. രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ അനിത മരിച്ചെന്നു വിദ്യാർഥികളെ അറിയിക്കാതെ ശ്രദ്ധിച്ചിരുന്നു.
സംസ്കാരം ഇന്നു വൈകിട്ടു 4നു ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ.
രാവിലെ 9ന് ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം വീട്ടിലെത്തിക്കും. അർത്തുങ്കൽ കാട്ടിപ്പറമ്പിൽ അച്ചപിള്ളയുടെയും പരേതയായ മോളിക്കുട്ടിയുടെയും മകളാണ് അനിത.
കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ എത്തി. യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, ‘ഒടിയനു’ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം കൂടെ വമ്പന്‍ താരനിര. ഇത്രയുമൊക്കെ മതി മലയാളി സിനിമാ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കാന്‍. പുലർച്ചെ മുതലേ ഫാൻസ് ഷോകൾ ആരംഭിച്ചിരുന്നു.
View this post on Instagram
With the heroes of the hour! #Achan’sBlessings#God’sGrace#Gratitude & 💖 #LuciferIsHere
മോഹന്‍ലാല്‍ നായകനാകുന്ന മുരളി ഗോപി രചിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട്.
പൊളിറ്റിക്കല്‍ ത്രില്ലെര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്.
സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
തന്റെ അഭിനയ ജീവിതത്തിന്റെ അര്‍ത്ഥവത്തായ അനുഭവങ്ങളില്‍ ഒന്നായിരുന്നു പ്രിഥ്വിരാജ് എന്ന സംവിധായകനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായത് എന്ന് മോഹന്‍ലാല്‍ ലൂസിഫറുമായി ബന്ധപ്പെട്ട അഭിമുഖ സംഭാഷങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
06.45 AM: പാലക്കാട് പ്രിയ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചു
07.00 AM: പബ്ലിക്കിനായുള്ള ‘ലൂസിഫർ’ പ്രദർശനം ആരംഭിച്ചു
07.15 AM: മോഹൻലാൽ, പൃഥ്വിരാജ്, സുചിത്ര, സുപ്രിയ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സിനിമ കാണാൻ തിയേറ്ററിലെത്തി. കാലങ്ങൾക്ക് ശേഷം മോഹൻലാൽ ആരാധകർക്കൊപ്പം കാണുന്ന ചിത്രം.
08.14 AM: ആരാധകർക്കൊപ്പം മോഹൻലാലും തിയേറ്ററിൽ ലൂസിഫർ കാണുന്നു
10.30 AM: ആദ്യ പ്രദർശനത്തിനു ശേഷം തിയേറ്ററുകൾക്ക് മുമ്പിൽ ആഘോഷിച്ച് ആരാധകർ
10:13 AM: മികച്ച പ്രതികരണങ്ങളോടെ ആദ്യ പ്രദർശനം അവസാനിച്ചു. ആഘോഷത്തിനൊരുങ്ങി ആരാധകർ
8.18 AM: ആദ്യ പകുതി തീരുമ്പോൾ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്
8.17 AM: കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ രാവിലെ 10.30നുള്ള ആദ്യ ഷോ കാണാൻ രാവിലെ മുതലേ ആരാധകരുടെ ബഹളം
Finally the day has arrived..!! Long wait of 2.5 years..!! Shows started at few centres of Kerala. Heavy croud at every centres.. #LuciferMovie will cover 312 shows in Kerala by 9.30 AM. 🙏🏻
All the best team #Lucifer, #Lalettan & @PrithviOfficial🤞🏻 pic.twitter.com/N2R8PgDEMM
— Snehasallapam (@SSTweeps) March 28, 2019
പാട്ടുപാടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരമാകുകയാണ് പി.ജെ. ജോസഫ് എംഎല്‍എ. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് പി.ജെ. ജോസഫ് പാട്ടുപാടി പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയത്. ‘താരാര…താര പോടടാ…ഇഡ്‌ലി മേലെ ചട്‌നി പോടടാ…’എന്ന ഗാനമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പി.ജെ. ജോസഫ് ആലപിച്ചത്. ഡീന്‍ കുര്യാക്കോസ് ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആലത്തൂര്‍ മാത്രമല്ല, ഇടുക്കിയിലും ഞങ്ങള്‍ പാടുമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പി.ജെ. ജോസഫ് പാട്ടുപാടിയിരുന്നു. ഇതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ഒപ്പം നിര്‍ത്തിയാണ് ‘താരാര…താര പോടടാ….ഇഡ്‌ലി മേലെ ചട്‌നി പോടടാ…’ എന്ന പാട്ട് പി.ജെ ജോസഫ് പാടിയത്.
കോട്ടയം സീറ്റുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ പി.ജെ. ജോസഫ് മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. കോട്ടയത്ത് തോമസ് ചാഴികാടനായി പ്രചാരണം നടത്തുമെന്നും പി.ജെ. ജോസഫ് പറഞ്ഞിരുന്നു. കോട്ടയം സീറ്റ് തനിക്ക് നല്‍കാതെ കെ.എം. മാണി തന്നോട് വിവേചനം കാണിച്ചെന്ന് ആരോപിച്ചാണ് പി.ജെ. ജോസഫ് പാര്‍ട്ടിക്കെതിരെ രംഗത്തുവന്നത്.
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് രാഹുലിന് മാത്രമേ സൂചന നല്‍കാന്‍ കഴിയുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലും രാഹുല്‍ മത്സരിക്കണമെന്ന താല്‍പര്യം താന്‍ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അമേഠിക്കൊപ്പം മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും. ടി.സിദ്ദിഖിന്റെ പേരാണ് വയനാട്ടില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
വയനാട്ടിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണ് ഇത് നല്‍കുന്ന സൂചന. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത്.
സ്കൂൾ ഫീസ് അടക്കാത്തതിന്റെ പേരിൽ കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥിയെ അടക്കം രണ്ടരമണിക്കൂറോളം പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി. ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിലെ രണ്ടാംക്ലാസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. കൊടുംചൂടിൽ പുറത്തുനിർത്തിയതിനെത്തുടര്‍ന്ന് അവശനായ ഒരു വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്തു.
ഏഴുവയസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. ഈ മാസത്തെ ഫീസടയ്ക്കാത്തതിന്റെ പേരിലാണ് പരീക്ഷ എഴുതാനെത്തിയ രണ്ടുപേരെയും അധ്യാപകൻ പരീക്ഷാ ഹാളിൽനിന്ന് പുറത്താക്കിയത്. വിദ്യാര്‍ഥികളില്‍ ഒരാള്‍ കാഴ്ചവൈക്യലമുള്ളയാളാണ്. ഹാളിന് പുറത്തെ കൊടുംചൂടില്‍ രണ്ടരമണിക്കൂറോളം ഇരുന്ന കുട്ടികള്‍ അവശരായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. കുട്ടികളിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാനേജ്മെന്റ് നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്നാണ് അധ്യാപകരുടെ വിശദീകരണം. എന്നാല്‍ ജന്മനാ കാഴച വൈകല്യമുള്ള വിദ്യാര്‍ഥിയെ അടക്കം പുറത്തുനിര്‍ത്തിയത് ചോദ്യംചെയ്ത് നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചു. സ്ഥലത്തെത്തിയ ഡി.ഇ.ഒ സ്കൂള്‍ അധികൃതര്‍ക്കെതിെര നടപടിക്ക് ശുപാര്‍ശയും നല്‍കി. ബാലാവകാശ നിയമപ്രകാരമാണ് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക ഇന്ന് മുതല്‍ സ്വീകരിച്ച് തുടങ്ങും. ഏപ്രില്‍ നാല് വരെ പത്രിക നല്‍കാം. അഞ്ചാം തീയതിയാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്തെ വോട്ടെടുപ്പ്.
പത്രിക സ്വീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എരുമേലി: വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞു പൊലീസും നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തി
മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല. ദുർഗന്ധം കാരണം എല്ലാവരും അൽപ്പം അകലെ മാറിനിന്നു മൂക്കു പൊത്തി. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് ഒരാളെത്തിയത്. പക്ഷേ അയാൾ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. എന്നാൽ എസ്ഐ ഇ.ജി.വിദ്യാധരൻ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറി. 15 അടി ഉയരത്തിൽ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടർന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു
മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയർത്തിയത് എസ്ഐയും സിഐ എം.ദിലീപ് ഖാനും ഉൾപ്പെടുന്ന പൊലീസുകാരും നാട്ടുകാരനായ ഒരാളും ചേർന്നാണ്. എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുണ്ട്. മുണ്ടും ഷർട്ടുമാണ് വേഷം
തിരൂര്‍ മലയാള സര്‍വകലാശാലയില്‍ വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ അധ്യാപകന്‍ അധിക്ഷേപിച്ചതായി പരാതി. പൊന്നാനി ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമയെയാണ് വര്‍ഗീയവാദിയെന്നു വിളിച്ച് അധ്യാപകന്‍ കയര്‍ത്തു സംസാരിച്ചത്.
രാവിലെ പതിനൊന്നു മണിയോടെയാണ് മലയാള സര്‍വകാശാലയില്‍ വോട്ടു ചോദിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ എത്തിയത്. ആദ്യം വി.സി അനില്‍ വള്ളത്തോളിനെ കണ്ടു .പിന്നീട് ലൈബ്രറിയില്‍ എത്തിയപ്പോഴാണ് സാഹിത്യ പഠനം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി കയര്‍ത്തു സംസാരിച്ചത്.
വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകരിയെന്നും വിളിച്ചെന്നുമാണ് പരാതി. കോളജില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായും സ്ഥാനാര്‍ഥി പറഞ്ഞു.
സ്ഥാനാര്‍ഥിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച് പ്രവര്‍ത്തകരും രംഗത്തെത്തി.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാരോപിച്ച് അധ്യാപകനെതിരെ പൊലിസിനും തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.
ദൃശ്യങ്ങൾ കടപ്പാട് : വെട്ടം
തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയാകും. വയനാട്ടില്‍ പൈലി വാത്യാട്ടിനെയും സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസിന്റെ അഞ്ചുസീറ്റുകളില്‍ മൂന്നിടത്ത് ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. തുഷാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. തുഷാർ വെള്ളാപ്പള്ളി തൃശൂർ സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗൺസിലും എക്സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.
തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ആശയക്കുഴപ്പത്തിനും ഇടയാക്കി. എന്നാൽ, എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കരുതെന്നു ജനറൽ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും അതു യോഗത്തിന്റെ തീരുമാനമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.