ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ പുറത്തുവിടുന്നതിൽ അനിശ്ചിതത്വം. അന്തിമ തീരുമാനം നാളെ രാവിലെ മാത്രമേ ഉണ്ടാകൂ. നടി രഞ്ജിനിയുടെ ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുനരാലോചന. താൻ കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തിങ്കാഴ്ച ഹർജി കോടതി പരിഗണിക്കും. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ അന്തിമ തീരുമാനം നാളെ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ടിനായി അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് നാളെ 11 മണിക്ക് ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരുന്നത്. റിപ്പോർട്ട് നൽകുമോയെന്ന കാര്യത്തിൽ തീരുമാനം അപ്പോഴോ അതിന് മുമ്പോ അറിയിക്കും.
വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ എഡിറ്റഡ് രൂപം സംസ്ഥാന സർക്കാർ നാളെ പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയിൽ പുതിയ ഹർജി എത്തിയത്. കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവരിൽ ഒരാളായ രഞ്ജിനിയാണ് ഹർജി നൽകിയത്. മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ബന്ധപ്പെട്ടിട്ടില്ല. സ്വകാര്യത ഉറപ്പാക്കുമെന്ന ധാരണയിലാണ് കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവർ മൊഴി നൽകിയത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെ റിപ്പോർട്ടായി പുറത്ത് വരുമെന്നതിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വനിത കമ്മീഷൻ പോലും ഇക്കാര്യത്തിൽ ഇടപെടൽ നടത്താത്തതിൽ നിരാശയുണ്ടെന്നും രജ്ഞിനി പറഞ്ഞു.
ഹർജി നാളെ കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ നിർമ്മാതാവ് സജിമോൻ പാറയിൽ ഹർജിയുമായി എത്തിയത്. ഹർജിയിലെ പൊതുതാൽപര്യം വ്യക്തമാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കണ്ടെത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം ഈ ഹർജി തള്ളിയിരുന്നു. വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനുള്ള നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിലുണ്ടെന്ന പരാമർശത്തോടെയായിരുന്നു കോടതി തീരുമാനം.
ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികന്‍ മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂര്‍ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍(ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടന്‍ മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിന്‍ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയില്‍ തട്ടുകയുമായിരുന്നു.
ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടര്‍ന്ന് ചെമ്പന്‍തൊട്ടി, നെല്ലിക്കമ്പോയില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയുവിന് ചേര്‍ന്നിരുന്നു. കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.
ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തി പടവില്‍, വിവിധ ഇടവകളിലെ വികാരിമാര്‍, വിവിധ മഠങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ എന്നിവരും സ്ഥലത്തെത്തി. അച്ഛന്‍: പരേതനായ അഗസ്റ്റിന്‍. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍.
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. 2023 ലെ പുരസ്കാരങ്ങൾ നാളെ (16 ഓഗസ്റ്റ് 2024) ഉച്ചയ്ക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിൽ പ്രഖ്യാപിക്കും.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.
ആദ്യഘട്ടത്തില്‍ നൂറ്ററുപതിലേറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു സ്‌ക്രീനിങ്.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കാണുന്നുണ്ട്.
മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സർപ്രെെസായി മറ്റൊരു എൻട്രി ഉണ്ടാകുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഉര്‍വശിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.
കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടിയിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ നേടാന്‍ ഉര്‍വശിക്ക് കഴിഞ്ഞാല്‍ അത് കരിയറിലെ ആറാം പുരസ്‌കാരമാകും. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്‌കാരം ലഭിച്ചത്.
വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്. ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017-ല്‍ പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.
വിവാദമായ കാഫിർസന്ദേശ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് പാർട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകൾ വഴിയാണെന്ന പോലീസ് വെളിപ്പെടുത്തലോടെ സി.പി.എം. വീണ്ടും പ്രതിരോധത്തിൽ.
പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് ആയുധമാക്കി ബുധനാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിൽ എം.പി.യും മുസ്‌ലിംലീഗുമെല്ലാം സി.പി.എമ്മിനെതിരേ രംഗത്തെത്തി. പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ അധ്യാപകൻ പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് ബുധനാഴ്ച യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. തിങ്കളാഴ്ച വടകര പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സന്ദേശം പ്രചരിച്ച വഴി കൃത്യമായി വിശദീകരിക്കുന്നത്.
അന്വേഷണം ഏറ്റവുമൊടുവിൽ എത്തിനിൽക്കുന്നത് വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ റിബേഷിലാണ്. റെഡ് എൻകൗണ്ടർ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ 25-ന് ഉച്ചയ്ക്ക് 2.13-ന് ഈ സന്ദേശം ഷെയർചെയ്തത് ഇയാളാണെന്നാണ് പോലീസ് റിപ്പോർട്ട്. എവിടെനിന്ന് ഈ സന്ദേശം ലഭിച്ചുവെന്നത് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിച്ചാൽമാത്രമേ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകൂ.
തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവർത്തകനും എം.എസ്.എഫ്. നേതാവുമായ പി.കെ. മുഹമ്മദ് കാസിം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരേ വിവാദസന്ദേശം അയച്ചെന്നായിരുന്നു സി.പി.എം. ആരോപണം. എന്നാൽ, തന്റെപേരിൽ വ്യാജമായി സൃഷ്ടിച്ചതാണ് ഈ സന്ദേശമെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് മാറിമറിഞ്ഞു.
അമ്പാടിമുക്ക് സഖാക്കൾ എന്ന സി.പി.എം. അനുകൂല ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യം ഈ സന്ദേശം വന്നതെന്നായിരുന്നു മുസ്‌ലിംലീഗിൻ്റെ പരാതി. ഈ പേജിന്റെ അഡ്മിൻ മനീഷിനെ ചോദ്യംചെയ്തപ്പോൾ ഏപ്രിൽ 25-ന് ഉച്ചയ്ക്ക് 2.34-ന് റെഡ് ബറ്റാലിയൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽനിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് മൊ ഴിനൽകി.
അമൽ റാം എന്നയാളാണ് ഈ ഗ്രൂപ്പിൽ സന്ദേശമിട്ടത്. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ഈ സന്ദേശം ലഭിച്ചതെന്ന് അമൽ റാം സമ്മതിച്ചു. റിബേഷ് എന്നയാളാണ് 2.13-ന് റെഡ് എൻകൗണ്ടറിൽ ഇത് പോസ്റ്റുചെയ്തതെന്നും അമലിൻ്റെ മൊഴിയുണ്ട്. തുടർന്നാണ് റിബേഷിൻ്റെ മൊഴിയെടുത്തത്.
പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജിൽ ഈ സന്ദേശം പോസ്റ്റ് ചെയ്തത് ഏപ്രിൽ 25-ന് രാത്രി 8.23-നാണ്, അന്നു വൈകീട്ടുമുതൽ വാട്‌സാപ്പ് വഴി ഒട്ടേറെ പേരിൽനിന്നും ഈ സന്ദേശം തനിക്ക് ലഭിച്ചതായി അഡ്‌മിൻ വഹാബ് മൊഴിനൽകി. പക്ഷേ, ആരിൽനിന്നാണ് ഇതു ലഭിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കേസിലെ 20 മുതൽ 23 വരെയുള്ള സാക്ഷികളാണ് സന്ദേശം പ്രച രിപ്പിച്ച നാലുപേരും. ഇവരാരും പ്രതികളല്ല. അതേസമയം വിവാദപോസ്റ്റ് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടും അത് നീക്കംചെയ്യാത്തതിനാൽ ഫെയ്‌സ്ബുക്കിനെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. അത് പോസ്റ്റുചെയ്ത പേജിൻ്റെ അഡ്‌മിനെതിരേ കേസുമില്ല.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തെക്കുറിച്ച് പുനർവിചിന്തനം വേണമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. തുരങ്കപാതയെ സംബന്ധിച്ച് മൂന്നുവട്ടമെങ്കിലും ചിന്തിക്കണം. ശാസ്ത്രീയപഠനം ആവശ്യമാണ്. വയനാടിന്റെ ഭൂപ്രകൃതിയെപ്പറ്റി ബോധമുണ്ടാകണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
‘‘പാവങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള വികസനം വികസനമല്ല. വികസനത്തിന് സ്ഥായിയായ നിലനിൽപ്പുവേണം. അല്ലെങ്കിൽ വികസനത്തിന്റെപേരിൽ മുടക്കിയ കോടികളെല്ലാം നഷ്ടപ്പെട്ടുപോകും. ഭൂമി സർവംസഹയല്ല, അതിന്റെ ക്ഷമയ്ക്ക് അതിരുണ്ട്’’ -ബിനോയ് വിശ്വം പറഞ്ഞു.
പശ്ചിമഘട്ടമേഖലയിലെ നിയമവിരുദ്ധമായ എല്ലാപ്രവർത്തനങ്ങളും അനധികൃതനിർമാണങ്ങളും തടയും. പശ്ചിമഘട്ടത്തിന്റെ ദുർബലമേഖലകളിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി. സന്തോഷ്‍കുമാർ എം.പി., സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ലാസെക്രട്ടറി ഇ.ജെ. ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചൂരൽമല, മുണ്ടക്കൈ ദുരന്തമുഖത്ത് എല്ലാവരും ഒറ്റക്കെട്ടായിനിന്നു. മനുഷ്യരുടെ കൈകോർത്തുപിടിക്കലും ചേർത്തുനിർത്തലുമാണ് യഥാർഥ കേരളസ്റ്റോറിയെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ‘‘പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് ദുരന്തബാധിതപ്രദേശം സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനസർക്കാരിനെ നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു’’ -അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരായ എല്ലാവരുടെയും പുനരധിവാസം സാധ്യമാക്കുമെന്നും അതിന് കായികവും സാമ്പത്തികവുമായ എല്ലാപിന്തുണയും സി.പി.ഐ. നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് രാത്രിയും വിവിധ ജില്ലകളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വൈകുന്നേരം എട്ടിന് ശേഷമുള്ള അറിയിപ്പില്‍ പറയുന്നു.
ബുധനാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് വരും ദിവസങ്ങളിലും മഴയുണ്ടാകും. തെക്കന്‍ ശ്രീലങ്കയിലെ റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ ഉയരത്തില്‍ ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 15 വരെ അതിശക്തമായ മഴക്കും 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. ഉരുൾപൊട്ടലിനുശേഷം, ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിർമിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.
അതിനിടെ, മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയിൽവീണ് ഒഴുക്കിൽപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിലുണ്ടായിരുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകരാണ് പശുവിനെ പുഴയിൽനിന്ന് കരയിലേക്ക് എത്തിച്ചത്.
ബെയ്ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികൾ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതിൽ ഒന്ന് ഒഴുക്കിൽപ്പെട്ടത് എന്നാണ് കരുതുന്നത്. ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയിൽ ഇറങ്ങിയ രക്ഷാപ്രവർത്തകർ വടം ഉപയോഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്.
തകർന്ന നടപ്പാലത്തിന്റെ ഇരുമ്പു ഭാഗങ്ങളിലാണ് ആദ്യം വടം ഉപയോഗിച്ച് പശുവിനെ കെട്ടിയത്. പിന്നീട് കൂടുതൽ അംഗങ്ങളെത്തി നടത്തിയ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പശുവിനെ രക്ഷിക്കാനായത്. അവശനിലയിലായ പശുവിന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി. മൃഗഡോക്ടറെ ഇവിടേക്ക് എത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള നിർമ്മാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തളളി ഹൈക്കോടതി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്.അതെസമയം റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. സജിമോൻ പാറയിലിൻ്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട് ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. റിപ്പോർട്ട് പുറത്തു വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷണറാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി റിപോർട്ട് പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്.
നടി ആക്രമിക്കപ്പെട്ടത്തിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. സിനിമ രംഗത്തെ നിരവധി സ്ത്രീകൾ നിർണായക വിവരങ്ങൾ അടക്കം കമ്മീഷന് കൈമാറിയിരുന്നു. റിപോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് പുറത്തുവിടാനുള്ള സാഹചര്യം ഒരുങ്ങിയത്.
ലിവർപൂൾ മലയാളിയും യുകെയിലെ കലാസാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും കുട്ടനാട് സംഗമത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവ് റ്റി . റ്റി ഫ്രാൻസിസ് (കുട്ടപ്പൻ സാർ ) നിര്യാതനായി. എടത്വ പച്ച തട്ടുപുരയ്ക്കൽ കുടുംബാംഗമാണ്.
തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദമ്പതിമാര്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ(24) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2021 ഏപ്രില്‍ മുതല്‍ പലതവണകളായി പെണ്‍കുട്ടി കൊടുംപീഡനത്തിന് ഇരയായെന്നാണ് പരാതി. നാലു വര്‍ഷം പീഡിപ്പിച്ചു. 11 വയസുമുതല്‍ 15 വയസുവരെ പീഡനത്തിനിരയായി. പെണ്‍കുട്ടി സ്‌കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട് കൗണ്‍സിലിംഗ് നടത്തിയതില്‍നിന്നാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തു വന്നത്.
ഒന്നാംപ്രതിയായ ശരത് ഭാര്യ നന്ദയെ ഉപയോഗിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് വിവരം. നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് തന്നോടൊപ്പം താമസിക്കണമെങ്കില്‍ 15-കാരിയെ ചൂഷണംചെയ്യാന്‍ അവസരമൊരുക്കി നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ നന്ദ ഭര്‍ത്താവിന്റെ ഭീഷണിക്ക് വഴങ്ങി 15-കാരിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു.
ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍.ജി, എസ്.ഐ.മാരായ സജിത്ത്, ജിഷ്ണു, സുനില്‍ കുമാര്‍, എ.എസ്.ഐ. ഉണ്ണിരാജ്, എസ്.സി.പി.ഒ മാരായ ശരത് കുമാര്‍, നിതിന്‍, സി.പി.ഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.