പുതുവർഷം നമ്മെ വരവേറ്റത് സംസ്ഥാനം കണ്ട ഏറ്റവും അക്രമാസക്തമായ ഒരു ഹർത്താലിനാണ്. ശബരിമലയിൽ സുപ്രീം കോടതി വിധി അനുസരിച്ച് യുവതികൾ പ്രവേശിച്ചതിന്റെ പേരിൽ ആണ് ഹർത്താൽ എന്നോർക്കണം. ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയുടെ പ്രധാന നേതാക്കളിൽ ചിലർ മാതാ അമൃതാനന്ദമയി, ഡി ജി പി സെൻകുമാർ, സിനിമ സംവിധയാകൻ പ്രിയദർശൻ എന്നിവരാണ്. മുന്‍ വിസി ഡോ. കെ എസ് രാധാകൃഷ്ണൻ, റിട്ട. ജസ്റ്റിസ് എൻ കുമാർ, പന്തളം രാജ കുടുംബാംഗം പി ശശികുമാർ വർമ്മ, വിജയേന്ദ്ര സരസ്വതി തുടങ്ങിയ പ്രമുഖരും ആ കൂട്ടത്തിലുണ്ട്.
ഹര്‍ത്താലിൽ ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ നേരത്തെ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നോ, സ്വത്തു വകകളില്‍നിന്നോ നഷ്ടം ഈടാക്കാനാണു തീരുമാനം. ഇത്തരത്തിൽ ഒരു കോടതി നിർദേശം നേരത്തെ നിലവിൽ ഉണ്ട്. പക്ഷെ അത് പലപ്പോഴും നടപ്പിൽ വരുത്തുന്നതിനുള്ള വീഴ്ചയാണ് പ്രധാന പ്രതിസന്ധി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നയുടൻ ആചാര സംരക്ഷണത്തിനായി സമരങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് 41 ഹിന്ദു സംഘടനകളുടെ യോഗം തൃശൂരില്‍ ചേരുന്നത്.
ശബരിമല കര്‍മ്മ സമിതി രൂപം കൊള്ളുന്നത് ആ യോഗത്തിലാണ്. അമൃതാന്ദമയിയെ സമിതിയുടെ രക്ഷാധികാരിയായും സെന്‍കുമാറും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസുകാരനുമായ കെ എസ് രാധാകൃഷ്ണന്‍ ഉപാധ്യക്ഷന്മാരാണ്. പ്രിയദര്‍ശന്‍ സമിതി അംഗവും. കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എന്‍ കുമാര്‍ ആണ് സമിതി അധ്യക്ഷന്‍. പന്തളം കൊട്ടാരം പ്രതിനിധി പിജി ശശികുമാര വര്‍മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി തുടങ്ങിയവരാണ് രക്ഷാധികാരികള്‍. മുന്‍ വനിതാകമ്മീഷന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജ്ജന്‍ മാര്‍ത്താണ്ഡന്‍ പിള്ള തുടങ്ങി ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരും സംഘപരിവാര്‍ അനുകൂലികളുമാണ് സമിതിയിലുള്ളത്.
ആത്മീയ വ്യവസായിയെന്നും ആള്‍ദൈവമെന്നുമെല്ലാം അറിയപ്പെടുന്നുണ്ടെങ്കിലും അമൃതാനന്ദമയിയും അവരുടെ ആശ്രമവും ഒരുകാലത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിറത്തിന് കീഴിലായിരുന്നില്ല. വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ള നേതാക്കൾ അവരുടെ ആശ്രമങ്ങളിൽ സന്ദർശനം നടത്തുന്നവരുമാണ്. മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ഒരു ബിജെപി നേതാവ് എന്ന രീതിയില്‍ നിലവില്‍ അറിയപ്പെടുന്നില്ലെങ്കിലും ഏത് ദിവസവും ആ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നുവെന്നതിനാല്‍ സംഘപരിവാര്‍ അനുകൂലികള്‍ സെന്‍കുമാര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കാറുമുണ്ട്. സിനിമകളിലൂടെ വളരെ പരസ്യമായി തന്നെ തന്റെയുള്ളിലെ ഹിന്ദുത്വ മനസ് തുറന്ന് കാട്ടിയിട്ടുണ്ട് പ്രിയദര്‍ശന്‍. ഫ്യൂഡലിസത്തോടും ജാതിമേല്‍ക്കോയ്മയോടും പ്രയദര്‍ശനുള്ള വിധേയത്വം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകും.
പറഞ്ഞു വന്നത് മാതാ അമൃതാനന്ദമയിയായാലും,ടി പി സെൻകുമാർ ആയാലും പ്രിയദർശൻ ആയാലും, അവർക്കു ഏതു രാഷ്ട്രീയ പാർട്ടിയോടും ഐക്യപ്പെടാനും, ജനാധിപത്യ രീതിയിൽ ഏതൊരു പ്രതിഷേധത്തിന്റെ ഭാഗം ആകാനും അവകാശമുണ്ട്. അതിൽ തർക്കമില്ല പക്ഷെ നിലവിൽ ഇക്കഴിഞ്ഞ ഹർത്താൽ ദിനങ്ങളിലെ പൊതുമുതൽ നശീകരണത്തിന് ഇവരുടെ പേരിൽ കേസെടുക്കണം. കണ്ണൂരിലും പാലക്കാടും ഇപ്പോഴും അവസാനിക്കാത്ത സംഘര്‍ഷങ്ങള് ചൂണ്ടിക്കാണിക്കുന്നത് ഒരർത്ഥത്തിൽ കലാപ സ്വഭാവമുള്ള ഒരു ഹർത്താൽ ആണ് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്തത് എന്നാണ്.
ഇവര്‍ക്കെതിരെ കേസുകൾ എടുത്താൽ മാത്രം പോരാ കോടതി നിഷ്കര്‍ഷിച്ചത് പോലെ പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഇവരിൽ നിന്ന് തന്നെ ഈടാക്കണം. ഒരു വൈകാരിക തള്ളിച്ചയിൽ തെരുവിൽ ഇറങ്ങിയ ഒരു കൂട്ടം ആക്രമകാരികളെ മാത്രം മുൻ നിർത്തി ഇക്കൂട്ടർ കളിക്കുന്ന പൊറാട്ടു നാടകം അവസാനിപ്പിക്കണം.
സംസ്ഥാനത്തെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന പൊതുമേഖല സ്ഥാപനമാണ് കെ എസ് ആർ ടി സി ഇക്കഴിഞ്ഞ ദിവസങ്ങളിലെ അവരുടെ നഷ്ട്ടം ഏതാണ്ട് നാല് കോടി രൂപയാണ്. (മുടങ്ങിയ സർവീസുകളുടെ നഷ്ട്ടം വേറെയും) ശബരിമല കർമ്മ സമിതി എന്ന ഓമന പേരിട്ടു അയ്യപ്പസേവാ ആണ് ലക്‌ഷ്യം എന്ന് കള്ളം പറഞ്ഞു അണിയറയിൽ ആത്മീയമായ ആക്രമങ്ങൾ സംവിധാനം ചെയ്ത അമ്മയും, മുൻ പോലീസ് ഏമാനും , പ്രിയദർശൻ നായരും ചുളുവിൽ രക്ഷപ്പെട്ടു പോകാൻ അനുവദിച്ചു കൂടാ. ചെറു മീനുകൾക്ക് മാത്രം അല്ല വമ്പൻ സ്രാവുകൾക്കു മുന്നിലും വഴി മറന്നതല്ല ഇവിടത്തെ നിയമങ്ങൾ എന്ന് ഒരിക്കൽ കൂടി കേരളം തെളിയിക്കണം.
വനിതാമതില്‍ ചതിയാണെന്ന് തന്റെ അമ്മ പറഞ്ഞതായും എന്നാല്‍ അച്ഛന്‍ അത് വിശ്വസിച്ചില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി. പ്രമുഖ പത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുഷാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ എസ് എന്‍ ഡി പി യോഗത്തെ ചതിച്ചതാണെന്ന് പ്രീതി നടേശന്‍ പറഞ്ഞിരുന്നു എന്ന ചോദ്യത്തിനാണ് ഈ മറുപടി.
‘അതു വളരെ ശരിയാണ്. ജാതി സ്പര്‍ധക്കെതിരായ നവോത്ഥാനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് വനിതാ മതിലെന്നും ശബരിമലയുമായി ഒരു ബന്ധവുമില്ലെന്നുമാണ് അവസാന നിമിഷം വരെ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം താന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന പ്രചരണം ശുദ്ധ അബദ്ധമാണെന്ന് തുഷാര്‍ വ്യക്തമാക്കി. അടുത്ത ദിവസം എന്‍ഡിഎ യോഗമുണ്ട്. 5 മുതല്‍ എട്ട് സീറ്റുകളില്‍ വരെ ബിഡിജെഎസ് മത്സരിക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാല് എംപിമാര്‍ എന്‍ഡിഎക്കുണ്ടാകും. അതിലൊരാള്‍ ബിഡിജെഎസിന്റേതായിരിക്കും. കേരളത്തിലെ ഏത് സീറ്റും തനിക്ക് എന്‍ഡിഎ നല്‍കുമെന്നും ശരിക്ക് പഠിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും തുഷാര്‍ പറയുന്നു. അതേസമയം കേരളത്തില്‍ ബിഡിജെഎസിന്റെയും എന്‍ഡിഎയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നതിനാല്‍ താന്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും തുഷാര്‍ പറയുന്നു.
തനിക്ക് വാഗ്ദാനം ചെയ്ത സീറ്റ് വി മുരളീധരന് നല്‍കിയെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും തുഷാര്‍ പറഞ്ഞു. ഒരേസമയം തനിക്കും മുരളീധരനും സീറ്റ് നല്‍കാന്‍ മുന്നണിക്ക് സാധിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്. ശബരിമല കര്‍മ്മ സമിതിയില്‍ എല്ലാ വിഭാഗത്തിലുമുള്ള ഹിന്ദുക്കളുമുണ്ടെന്നും അതിന്റെ നേതാക്കളാരെന്ന് പോലും തനിക്കറിയില്ലെന്നും തുഷാര്‍ പറഞ്ഞു. ബിജെപിയും എന്‍ഡിഎയും അതുമായി സഹകരിക്കുന്നുണ്ട്. അത്രേയുള്ളൂ. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താതെ നിസാരമായി പരിഹരിക്കാവുന്ന പ്രശ്‌നം അങ്ങനെ പരിഹരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക് ഇത്തരമൊരു പ്രശ്‌നമുണ്ടായാല്‍ അവര്‍ക്കൊപ്പവും എന്‍ഡിഎ ഉണ്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കി.
താപനില പൂജ്യത്തിനും താഴെ തുടരുന്ന മൂന്നാറിൽ കനത്ത മഞ്ഞ് വീഴ്ച. മൂന്നാറിന്റെ കുളിരുതേടി നിരവധി സഞ്ചാരികളാണെത്തുന്നത്. പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വാവുകയാണ് ഈ മഞ്ഞുകാലം.
മഞ്ഞില്‍ ചവിട്ടാനും, കുളിരുതേടിയും വേറെയെവിടെയും പോകേണ്ടതില്ല. ഇടുക്കിയിലെ മിടുക്കിയായ മൂന്നാറിലേയ്ക്ക് വണ്ടികയറാം.
പുൽമേടുകളിലും തേയിലത്തോട്ടങ്ങളിലും മഞ്ഞ് പുതച്ച പ്രഭാതങ്ങള്‍ ഇവിടെയുണ്ട്. തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. മൂന്നാറിലും വട്ടവടയിലും, കൊളുക്കുമലയിലും മീശപ്പുലിമലയിലുമെല്ലാം പൂജ്യത്തിന് താഴെയാണ് താപനില.
ഈ തണുപ്പിലേയ്ക്ക് സഞ്ചാരികളും എത്തിതുടങ്ങി. മൂന്നാറിലൊ, സൂര്യനെല്ലിയിലൊ, വട്ടവടയിലൊ താമസിച്ച്, അതിരാവിലെ മഞ്ഞ് പുതച്ച മണ്ണിലേയ്ക്കിറങ്ങാന്‍ കാഴ്ച്ചക്കാരുടെ തിരക്കാണിവിടെ.
പ്രളയകാലത്ത് പ്രതിസന്ധിയിലായ മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതിക്ഷ കൂടിയാണ് മഞ്ഞുകാലം.
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ സിപിഎം അക്രമം നടത്തുകയാണെന്നും ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും പിള്ള പറഞ്ഞു. ഭരണസ്വാധീനം ഉണ്ടെന്ന ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും.
ആസുത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമ പോരാട്ടം നടത്തും. കേന്ദ്ര നേതൃത്വം വിഷയത്തെ ഗൗരവമായാണ് കാണുന്നത്. അവരുടെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം ഉന്നയിച്ച് ബിജെപി എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. വി.മുരളീധരന്‍ എംപിയുടെ വീടിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം.
ആലപ്പാട് നടക്കുന്ന ജനകീയ സമരത്തിന് ഒപ്പം ചേർന്ന് വിജയ് ആരാധകർ. ജില്ലയിലെ ‘കൊല്ലം നൻപൻസ്’ എന്ന് ഫാൻസ് സംഘടനയാണ് ആരാധകരെ അണിനിരത്തി പ്രതിഷേധിച്ചത്. വിജയ്‍യുടെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ഫ്ളക്സുകളും പ്ലക്കാർഡുകളും കയ്യിലേന്തിയായിരുന്നു പ്രതിഷേധപ്രകടനം. പ്രതിഷേധക്കാരിൽ ചിലർ വായ മൂടിക്കെട്ടിയാണ് എത്തിയത്.
ചവറ ശങ്കരമംഗലത്ത് പ്രവർത്തിക്കുന്ന ഐ ആർ ഇ ( ഇന്ത്യൻ റയർ എർത്ത് ലിമിറ്റഡ് ) എന്ന സ്ഥാപനം വർഷങ്ങളായി നടത്തുന്ന മണൽ ഖനനത്തിനെതിരെയാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം പോരാടുന്നത്. അറബിക്കടലിനും കായംകുളം കായലിലും ഇടക്കായി വീതി വളരെക്കുറഞ്ഞ ഒരു പ്രദേശം ആണ് ഇത്.
കൂടാതെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശ്ശൂരിൽ നിന്നും ബൈക്ക് റാലിയും ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെയാണ് ബൈക്ക് റാലി കടന്നുപോകുന്നത്. അരുൺ സ്മോക്കിയാണ് നേതൃത്വം. #savealapadu എന്ന ഹാഷ്ടാഗ് ബൈക്കുകളിലൊട്ടിച്ചാണ് യാത്ര. 200 കിലോമീറ്ററോളം സഞ്ചരിച്ച് റാലി നടത്താനാണ് നീക്കം.
സംസ്ഥാനത്ത് ശബരിമലയുടെ പേരിലുണ്ടായ കലാപത്തിന് കാരണം സര്‍ക്കാരാണെന്ന് എന്‍എസ്എസ്. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല പ്രശ്നത്തില്‍ വിട്ടുവീഴ്ചയ്ക്കുള്ള വിദൂരസാധ്യതപോലുമില്ല എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിക്കൊണ്ടാണ് എന്‍എസ്എസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജനം നല്‍കിയ അധികാരം ഉപയോഗിച്ച് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ഭരണകൂടം നിറവേറ്റാതിരിക്കുമ്പോള്‍ വിശ്വാസികള്‍ ചുമതല ഏറ്റെടുക്കുന്നതിനെ തെറ്റുപറയാനാകുമോ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു.
അത്തരം പ്രതിഷേധങ്ങളെ രാഷ്ട്രീയനിറം കൊടുത്ത് പ്രതിരോധിക്കുന്നത് ശരിയല്ല. യുവതീപ്രവേശത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സര്‍ക്കാരാണ്. ആദ്യംതന്നെ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. അനാവശ്യമായ നിരോധനാജ്ഞ, കള്ളക്കേസുകള്‍, വിശ്വാസികളെ പരിഹസിക്കല്‍, ഹൈന്ദവാചാര്യന്മാരെ അധിക്ഷേപിക്കല്‍ എന്നിവയെല്ലാം ജനാധിപത്യസര്‍ക്കാരിന് ചേര്‍ന്നതാണോയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിച്ചു. വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളും സമാധാനപരമായി പ്രതിഷേധിക്കേണ്ടസമയം അതിക്രമിച്ചെന്നും എന്‍എസ്എസ് നേതൃത്വം ആഹ്വാനം ചെയ്തു.
കേരളത്തിലെ സമീപകാല സംഭവവികാസങ്ങളില്‍ ആധിയും ആശങ്കയും പങ്കിട്ട് മമ്മൂട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും. സിനിമയുടെ ലൊക്കേഷനിലെ സൗഹൃദസംഭാഷണത്തിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഹൃദ്യമായ ചെറുകുറിപ്പായി ചുള്ളിക്കാട് തന്നെയാണ് സുഹൃത്തിന് അയച്ചുകൊടുത്തത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് അതിവേഗം വായനക്കാരെ നേടി. രണ്ടുവരിയില്‍ കേരളത്തിലെ ഓരോ മനുഷ്യന്റെയും ആധിയാണിതെന്നാണ് സമൂഹമാധ്യമത്തിലെ വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കുറിപ്പ് ഇങ്ങനെ:
വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:
“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”
“അതെ.”
ഞാൻ ഭാരപ്പെട്ട് പറഞ്ഞു.
ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.
കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.
എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:
” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”
– ബാലചന്ദ്രൻ ചുള്ളിക്കാട്
പാലക്കാട്: ഹര്‍ത്താലിന് പിന്നാലെയുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു. സംസ്ഥാനത്തെ വിവിധ ഭഗങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് രാവിലെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ സിപിഎം ബി.ജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും അക്രമസംഭവങ്ങളില്‍ അയവില്ലാതെ തുടരുകയാണ്.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് യുവാവിനെ വീട്ടില്‍ കയറി വെട്ടിയത്. ഹര്‍ത്താലിന്റെ ഭാഗമായിട്ടുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അട്ടപ്പാടി കള്ളമലയില്‍ ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വെള്ളിയാഴ്ച്ച പകല്‍ ചില ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായെങ്കിലും ഗുരുതരമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രാത്രിയായതോടെ കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. തലശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍, മുന്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി എന്നിവരുടെ വീടിന് നേരേ ബോംബേറുണ്ടായി.
ബോംബേറുണ്ടായതിന് പിന്നാലെ പെരുവരമ്പില്‍ സിപിഎം പ്രവര്‍ത്തകന് വേട്ടേറ്റിട്ടുണ്ട്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വി.കെ.വിശാഖി(28)നാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും വെട്ടേറ്റ വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചയോടെ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. സിപിഎം-ബിജെപി സംഘര്‍ഷം ഇന്നും തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവലുണ്ട്.
എടത്വാ: ‘ഞങ്ങളെ ആരെ ഏല്‍പ്പിച്ചിട്ടാണ് അച്ഛാ പോകുന്നത്. ഞങ്ങള്‍ക്ക് ഇനി ആരുണ്ട്’? തങ്ങളുടെ ജീവതാളമായിരുന്ന പിതാവിന്റെ മൃതശരീരം അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം ചിതയിലേക്ക് എടുത്തപ്പോള്‍ ഷിംജിയും ഷൈലജയും നിലവിളിച്ചു ചോദിച്ചപ്പോള്‍ അവിടെ കൂടി നിന്നവരുടെ കാഴ്ച അല്‍പ നേരത്തേക്ക് മറച്ചു. ജനുവരി 4ന് ഹൃദയാഘാതം മൂലം മരണമടഞ്ഞ തലവടി 12-ാം വാര്‍ഡ് ആനപ്രമ്പാല്‍ തെക്ക് പാലപറമ്പില്‍ കക്കാടംപള്ളില്‍ പി.കെ.രാജപ്പന്റെ (78) സംസ്‌ക്കാര ചടങ്ങാണ് ഏവരുടെയും കരള്‍ കൂടി അലിയിച്ചത്.
ശരീരം മുഴുവന്‍ തളര്‍ന്നതുമൂലം നെഞ്ചില്‍ അടിച്ച് കരയുവാന്‍ ഷിം ജിയ്ക്കും ഷൈലജയ്ക്കും സാധിച്ചില്ലെങ്കിലും അവരുടെ ഹൃദയം പിളര്‍ന്നത് ഒരു നാടിന്റെ കൂടി വേദനയായി മാറി. മൂത്ത മകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞതിനാല്‍ പി.കെ രാജപ്പന്റ സഹോദരനും സഹോദരങ്ങളുടെ മക്കളും ചേര്‍ന്നാണ് അന്ത്യകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നത്.
ശരീരത്തിന്റെ പേശികള്‍ ക്ഷയിക്കുന്ന രോഗം മൂലം ഷിംജി (45) കഴിഞ്ഞ 20 വര്‍ഷമായി കിടക്കയില്‍ തന്നെയാണ്. തയ്യല്‍ ജോലി ചെയത് ഉപജീവനം നടത്തുന്നതിനിടയില്‍ ആണ് ഷിംജി കിടക്കയില്‍ ആയത്. ഷിംജിയുടെ ചികിത്സക്കിടയില്‍ ക്രമേണ ഷൈലജയ്ക്കും (42) ഈ രോഗലക്ഷണം തുടങ്ങി. കാണ്‍പൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരവെയാണ് ഷൈലജയും 13 വര്‍ഷമായി കിടക്കയിലായിരിക്കുന്നത്. കണ്ണടച്ചു തുറക്കാനും ശ്വാസം വിടാനും ഒഴികെ എന്തിനും തുണയായിരുന്ന അച്ഛന്റെ വേര്‍പാട് ഇവരുടെ മനസ് കൂടി തളര്‍ത്തിയിരിക്കുകയാണ്. രണ്ട് നേരം തിരുമ്മല്‍ ഉള്‍പ്പെടെ ചെയ്ത് ഇവരുടെ പ്രാഥമിക ആവശ്യങ്ങള്‍ എല്ലാം ചെയ്യുവാന്‍ സഹായിച്ചിരുന്നത് മരണമടഞ്ഞ പിതാവ് ആണ്. ആസ്മ രോഗിയായ അമ്മയ്ക്ക് മക്കളെ ശുശ്രുഷിക്കാനാകാത്ത അവസ്ഥയും ആണ്. ജീവകാരുണ്യ സന്നദ്ധ സംഘടനയാണ് രണ്ട് സെന്റ് ഭൂമിയില്‍ ഇവര്‍ക്ക് തല ചായ്ക്കുവാന്‍ ഒരിടം പോലും ഒരുക്കികൊടുത്തത്.
മരണവാര്‍ത്ത മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ് ചില വ്യക്തികളും രാഷ്ട്ര സേവ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിസാമുദിന്‍ അബ്ദുള്‍ ലത്തീഫ് ഉള്‍പെടെയുള്ളവര്‍ വീട്ടിലേക്ക് വരുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഷിംജി പറഞ്ഞു. കൂടാതെ സാമൂഹ്യ പ്രവര്‍ത്തകനായ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള ഇവരുടെ അവസ്ഥ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ അധികൃതരുമായി പങ്കുവെയ്ക്കുകയും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ജില്ലയുടെ ചുമതലയുള്ള മെമ്പര്‍ സെക്രട്ടറിയുമായി ആലോചിച്ച് ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. പി.പി.മോഹനന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് ഉറപ്പു നല്‍കി.
പരസഹായത്താല്‍ പോലും നിവര്‍ന്ന് നില്‍ക്കുവാന്‍ സാധിക്കാത്ത നിലയില്‍ കഴിയുന്ന ഇവരുടെ ഭാവി ഇനിയെന്ത് എന്നുള്ള ആശങ്കയിലാണ് ബന്ധുക്കളും അയല്‍വാസികളും.
വിവരങ്ങള്‍ക്ക്; +919745755003
പതിനഞ്ച് വയസുള്ള പെൺകുട്ടിയും പതിനാറ് വയസുള്ള ആൺകുട്ടിയും കല്യാണം കഴിക്കുന്നുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു. ടെലിഫിലിം ഷൂട്ടിങ്ങിന്റെ പേരിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ എടുത്ത വീഡിയോയുടെ ഒരുഭാഗം മാത്രമാണ് തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ കേസ് കൊടുത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാർത്തുന്ന ദൃശ്യം ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു.
അതേ സമയം സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നത് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ വിദ്യാർഥിനിയുടെ കഴുത്തിൽ താലി ചാർത്തിയെന്ന തരത്തിലായിരുന്നു. ഇതോടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഒരു മാസം മുൻപാണ് പ്രതീകാത്മക വിവാഹം നടന്നതെന്നും, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്കൂളിലെ വിദ്യാർഥിനിയാണ് ദൃശ്യങ്ങളിലുള്ളതെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.
കൂടെയുണ്ടായിരുന്ന വിദ്യാർഥിനികളിൽ നിന്നു വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ അറിയിക്കുകയും, ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കൾ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കണ്ടതോടെ പൊലീസിൽ പരാതി നൽകി. ഇതോടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു പരാതി. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.