കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞുവെന്നാണ് ലോക്കല്‍ പോലീസിന്റെ വാദം. കൊലപാതകത്തില്‍ പങ്കെടുത്തവരും മുഖ്യ ആസൂത്രകരും പിടിയിലായിട്ടുണ്ട്. ഇനി അറസ്റ്റിലാകാനുള്ളത് പ്രതികളെ സഹായിച്ചവര്‍ മാത്രമാണ്. ഇവരും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറയുന്നു.
പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പീതാംബരന്‍ കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്.
കൊലപാതകത്തിന് ശേഷം സിപിഎം ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ അക്രമം ഉണ്ടായിട്ടുണ്ട്. അക്രമം നടന്ന സ്ഥലങ്ങള്‍ നേതാക്കള്‍ ഇന്ന് സന്ദര്‍ശിച്ചേക്കും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയും ഉണ്ട്. നേരത്തെ കുഞ്ഞിരാമന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസിൽ സാംസ്കാരിക നായകർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ കമന്റിട്ട് വിടി ബൽറാമിന്റെ കടുംവെട്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് ഇപ്പോൾ 14000 പേരാണ് റിയാക്ട് ചെയ്തതെങ്കിൽ ഇതേ പോസ്റ്റിനു വിടി ബൽറാമിന്റെ കമന്റിനോട് റിയാക്ട് ചെയ്തത് 30000 പേരാണ്.
പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികരിക്കാതിരുന്ന സാംസ്കാരിക നായകർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സാഹിത്യ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു. അക്കാദമി അദ്ധ്യക്ഷന്റെ കാറിന് മുകളിൽ വാഴപ്പിണ്ടി സമർപ്പിച്ച് സംഘം മടങ്ങി. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്.
“കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
എന്നാൽ വിടി ബൽറാം ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ കമന്റിൽ അവസാന ഭാഗം ഇങ്ങിനെ. “സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.”
കാസര്‍കോട്: പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ഇന്ന് കാസര്‍കോട് ജില്ലയിലുള്ള മുഖ്യമന്ത്രി കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്തു. ഔദ്യോഗികമായി ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി വരേണ്ടെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം.
സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയുടെ താല്‍പര്യം അറിയിച്ചിരുന്നു. സന്ദര്‍ശനം അനുവദിക്കാനാകില്ലെന്നാണ് ഹക്കീം കുന്നില്‍ മാധ്യമങ്ങളെ അറിയിച്ചത്. പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ടെന്നും പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകാമെന്നും അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും ഹക്കീം കുന്നില്‍ അറിയിച്ചു.
അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞിരുന്നു. കാസര്‍ഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം എന്നിവയ്ക്കായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്.
ആദ്യഭാഗമെഴുതി 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് ‘റൊമാന്‍ഡിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മലയാളത്തില്‍ ‘എന്റെ ആണുങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. തന്റെ ഈ പുസ്തകത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നളിനി മനസ്സ് തുറക്കുന്നു.
എന്റെ ജീവിതങ്ങളും അനുഭവങ്ങളും തുറന്നെഴുതണമെന്ന അഭിപ്രായം കണക്കിലെടുത്താണ് ആത്മകഥയെഴുതാന്‍ തീരുമാനിച്ചത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ തയ്യാറായി വന്നതോടെ എഴുതാന്‍ ആത്മവിശ്വാസമായി. തുടര്‍ന്ന് എഴുതാന്‍ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ എഴുത്ത് മറ്റൊരു വരുമാനമാര്‍ഗ്ഗമായതോടെ തുടരാന്‍ തീരുമാനിച്ചു”നളിനി പറയുന്നു.
ലൈംഗികത്തൊഴിയാളിയാണെന്ന് പറയാന്‍ ഒരു നാണവുമില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെയാണ് നളിനി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തുന്നത്. തൃശൂര്‍ സ്വദേശിയാണ് നളിനി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മക്ക് ജോലി നഷ്ടപ്പെട്ടതോടെ ഫീസടക്കാന്‍ കഴിയാതെ വന്നു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നളിനി കളിമണ്‍ ഖനിയില്‍ ജോലിക്കുപോയി.
പതിനെട്ടാം വയസ്സില്‍ ഒപ്പം ജോലി ചെയ്തിരുന്നയാളുമായി വിവാഹം. മക്കളുണ്ടായതിന് ശേഷമാണ്, കാന്‍സര്‍ ഭര്‍ത്താവിന്റെ ജീവനെടുത്തത്. ഭര്‍ത്താവിന്റെ കുടുംബം തിരിഞ്ഞുനോക്കിയില്ല. മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെ നളിനി ലൈംഗികത്തൊഴിലാളിയായി.
ലൈംഗികത്തൊഴില്‍ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല. തങ്ങളുടെ കഥകളോട് ഭൂരിഭാഗവും മുഖം ചുളിക്കും എന്നറിഞ്ഞുകൊണ്ടാണ് നളിനി സ്വന്തം ജീവിതം തുറന്നെഴുതിയത്. തെരുവുജീവിതവും നളിനിയെ തേടിയെത്തിയ ആണുങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്.
കേരള സെക്‌സ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റാണ് നളിനി. ജ്വാലമുഖി, എ പീപ്പ് ഇന്‍ടു ദ സൈലന്‍സ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററികളും നളിനി സംവിധാനം ചെയ്തിട്ടുണ്ട്.
എന്റെ ജീവിതമാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്. അത്ര എളുപ്പമായിരുന്നില്ല അത്. ഒരിക്കല്‍ മറന്നുകളഞ്ഞത് എന്നു കരുതിയിരുന്ന ഓര്‍മ്മകളെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു ഞാന്‍. അതിന് സമയവും ധൈര്യവും ആവശ്യമായിരുന്നു’
സാധാരണ ഗതിയില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പണമാണ് പ്രധാനം. അതിനപ്പുറത്ത് വൈകാരികമായ അടുപ്പമോ പ്രണയമോ ഒന്നും ഇടപാടുകാരുമായി പുലര്‍ത്താറില്ല. പണം തരാതെ ചതിച്ചാലോ എന്ന ഭയമുള്ളത് കൊണ്ടാണത്. എന്നാല്‍ എന്റെ രീതി വ്യത്യസ്തമാണ്. ഞങ്ങള്‍ക്കുള്ളതുപോലെ ഭയം ഇടപാടുകാര്‍ക്കും ഉണ്ടാകാം. മുന്‍വിധികള്‍ ഒഴിവാക്കിയാല്‍ തങ്ങളെ തേടിയെത്തുന്നവരുമായി നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ കാഴ്ച്ചക്കാരായി നിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ റോഷന്‍, വൈശാഖ് ചന്ദ്രന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ മഹേഷ് ചന്ദ്രന്റെ കാലിന്റെ തുടയെല്ല് പൊട്ടിയതായാണ് വിവരം. ഇയാളെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.
കോളേജില്‍ ഇത്തരം സാഹസിക അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ കോളേജ് മാനേജ്‌മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും കൊല്ലം പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് മുന്നറിയിപ്പ് മറികടന്നും വിദ്യാര്‍ത്ഥികള്‍ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ മോട്ടോര്‍ റേഴ്‌സ് നടത്തിയ പത്ത് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പെരിയ ഇരട്ടക്കൊലയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മണിക്കൂറുകൾക്കു മുൻപേ പ്രാദേശിക നേതാവിനു മേൽ കുറ്റം ചുമത്തി പുറത്താക്കാൻ സിപിഎം കാണിച്ച തിടുക്കം സംശയത്തിൽ. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതു വൈകിട്ട് ആറോടെ. എന്നാൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പീതാംബരനെ കുറ്റവാളിയെന്നു വിധിച്ചു സിപിഎം നേതാക്കൾ പ്രസ്താവനയിറക്കി. ഉച്ചയോടെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. പ്രാദേശിക പ്രവർത്തകരിലേക്കു മാത്രം കേസ് ഒതുക്കാനുള്ള നീക്കം ഈ തിടുക്കത്തിനു പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്
പാർട്ടിക്കു പങ്കില്ലെന്നായിരുന്നു കൊലപാതകത്തിനുശേഷം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ ആദ്യ പ്രതികരണം. കൊല്ലപ്പെട്ടവരോടു സിപിഎം പ്രാദേശിക നേതാക്കൾക്കു വൈരാഗ്യമുണ്ടായിരുന്നുവെന്നു പ്രഥമ വിവരറിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയതോടെ, പ്രാദേശികവും വ്യക്തിപരവുമായ കാരണങ്ങളാലുണ്ടായ കൊലപാതകം എന്നു പാർട്ടി നിലപാടെടുത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണു പീതാംബരനെയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കും മുൻപേ പീതാംബരൻ കുറ്റക്കാരനാണെന്നു നേതൃത്വം പരസ്യ നിലപാടെടുത്തു.
പൊലീസ് കസ്റ്റഡിയിലെടുത്തയാളെ പുറത്താക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു രാവിലെ 9.30നു കൊല്ലത്തെ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. പീതാംബരനും കൂട്ടരും ചെയ്തതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നു സിപിഎമ്മിന്റെ കാസർകോട്ടെ മുതിർന്ന നേതാവ് പ്രതികരിച്ചതു രാവിലെ 11ന്
പീതാംബരനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത് ഉച്ചയ്ക്ക് ഒന്നിന്. എന്നാൽ ആ സമയത്തൊന്നും പീതാംബരൻ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ആറോടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിനും പൊലീസ് സ്ഥിരീകരണത്തിനും ഏതാണ്ട് 8 മണിക്കൂർ മുൻപു തന്നെ പീതാംബരനെതിരെ പാർട്ടി നടപടിക്കു നിർദേശം നൽകിയത് എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നതിലാണു ദുരൂഹത. ഷുഹൈബ് കേസിൽ 4 പേരെ പുറത്താക്കിയത് അറസ്റ്റ് നടന്നു മൂന്നാഴ്ചയ്ക്കു ശേഷം പാർട്ടി അന്വേഷണത്തത്തുടർന്നാണ്
പെരിയ കേസിൽ പ്രാദേശിക നേതാക്കളിൽ അന്വേഷണം അവസാനിക്കണമെന്നു പാർട്ടിയിൽനിന്നു പൊലീസിനുള്ള സൂചനയായാണു നേതൃത്വത്തിന്റെ അമിത തിടുക്കം വ്യാഖ്യാനിക്കപ്പെടുന്നത്. പീതാംബരൻ കൊന്നിട്ടുണ്ടെങ്കിൽ പാർട്ടിക്കു വേണ്ടിയായിരിക്കാമെന്ന കുടുംബത്തിന്റെ പ്രതികരണവും സംശയത്തിന്റെ ബലം വർദ്ധിപ്പിക്കുന്നു
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. കേരളാ പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിക്കുകയാണെന്നും കേസ് സിബിഐക്ക് വിടണമെന്നും നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി കാര്യങ്ങള്‍ മയപ്പെടുത്താനാവും ആഭ്യന്തരം ശ്രമിക്കുക. ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥാനമാറ്റം ലഭിച്ച എ. ശ്രീനിവാസ് ജില്ലാ പോലീസ് മേധാവി സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ കേസിന്റെ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം കൊലപാതകം നടത്തിയവരില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. കൊലപാതകത്തിനുപയോഗിച്ച വടിവാള്‍ എത്തിച്ച കല്ല്യോട്ട് ഏച്ചിലടുക്കത്തെ സജി സി. ജോര്‍ജിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സജീവ സിപിഎം പ്രവര്‍ത്തകനാണ്. സജി നേരത്തെ പോലീസിന്റെ കസ്റ്റഡിയിലായിരുന്നെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. സജിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് തെളിവെടുപ്പിന് ഹാജരാക്കിയിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പീതാംബരന്‍ കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂര്‍ണമായും അടിച്ചുതകര്‍ത്തിട്ടുണ്ട്.
‘പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം’ പഴം ചൊല്ല് എങ്കിലും ചില സ്ത്രീകളുടെ ജീവിതത്തോട് ഒരു പരിധിവരെ ഈ ചൊല്ല് ചേർന്ന് നിൽക്കുന്ന സത്യവുമാണ്. ഒരു സ്ത്രീയുടെ ജീവിത വഴിയിൽ വരുന്ന ബുന്ധിമുട്ടുകളെ അക്കമിട്ട് നിരത്തുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. നീ എന്ന മലമറിക്കുകയാണ് എന്ന് ചോദിക്കുന്ന പുരുഷ കേസരികൾക്ക് ഉള്ള ഉത്തരവും ഇതിലുണ്ട്… സ്ത്രിയില്ല എങ്കിൽ കാണാമായിരുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്ന പോസ്റ്റ് സത്യാവസ്ഥയുടെ ഒരു നേർക്കാഴ്ചയാണ് …
പോസ്റ്റിന്റെ പൂർണ്ണ രൂപം
ഒരു സ്ത്രീ തലേ ദിവസമേ ആലോചിച്ചു വെല്‍ പ്ലാന്‍ ചെയ്താണ് പിറ്റേ ദിവസം അടുക്കളയിലെ കാര്യം മുതല്‍ ആ വീട്ടിലെ ഓരോ കാര്യങ്ങളും നടത്തുന്നത്.
അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല.
നാളെ രാവിലെ ദോശ കഴിക്കണമെങ്കില്‍ അരിയും ഉഴുന്നും തലേ ദിവസം രാവിലെയോ ഉച്ചയ്‌ക്കോ വെള്ളത്തിലിട്ട് കുതിര്‍ന്ന് അത് തലേ ദിവസം സന്ധ്യയ്ക്ക് അരച്ചു മാവ് എടുത്തു വെക്കണം. അല്ലെങ്കില്‍ രാവിലെ ദോശയോ ഇടലിയോ കഴിക്കാന്‍ സാധിക്കില്ല. അപ്പത്തിന്റെ കാര്യവും നേരത്തെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ രാവിലെ എന്നും നിങ്ങള്‍ വല്ല ചപ്പാത്തിയോ, ഗോതമ്പ് ദോശയോ കഴിക്കേണ്ടി വന്നേനെ. സ്മരണ വേണം. സ്മരണ..????
തലേ ദിവസമേ അവള്‍ പ്രഭാതഭക്ഷണം, ഊണ് ഇവയ്ക്ക് വേണ്ട കറികളോക്കെ പകുതി ഉണ്ടാക്കുകയോ അല്ലെങ്കില്‍ പ്ലാന്‍ ചെയ്യുകയോ ചെയ്യും.
രാവിലെ അടുക്കളയിലെ ഒരു ദിവസത്തെ ‘മെനു’ ഉണ്ടാക്കിയ ശേഷവുമുണ്ട് അവള്‍ക്ക് മറ്റ് കുറെ ജോലികള്‍.
കുട്ടികളെ കുളിപ്പിക്കണം, അവരുടെ മുടി കെട്ടണം, ഷൂ ഇടീക്കണം, ടിഫിന്‍ റെഡിയാക്കി ബാഗില്‍ വെക്കണം, ഭര്‍ത്താവിന് ടിഫിന്‍ തുടങ്ങിയ കലാപരിപാടികള്‍ കഴിഞ്ഞതിന് ശേഷം അവള്‍ക്ക് കുളിച്ചു തയ്യാറാകണം. തയ്യാറായി സമയമുണ്ടേല്‍ വല്ലതും പ്രഭാതഭക്ഷണം എന്ന പേരില്‍ കഴിച്ചാലായി.
ജോലിയ്ക്ക് പോകേണ്ട സ്ത്രീകള്‍ സാരി ഉടുക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ അതും കൂടി ഉടുത്തു ഓട്ടമാണ്. എങ്ങോട്ടാണെന്നോ.. ബസ്സിന്റെ പുറകെ.. കയ്യിലൊരു ഹാന്‍ഡ് ബാഗും തൂക്കി സ്ത്രീകള്‍ രാവിലെ വഴിയിലൂടെ ഓടുമ്പോള്‍ നിങ്ങളും ഓര്‍ക്കണം. രാവിലെ വീട്ടില്‍ ഒരു യുദ്ധം കഴിഞ്ഞു അവര്‍ ഓടുകയാണെന്ന്. ബസില്‍ തൂങ്ങി നിന്ന് ജോലിക്ക് എത്തുമ്പോള്‍ ഒരു കിടക്ക കിട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിക്കും. പക്ഷെ വ്യാമോഹമാണ്. അവിടെയും ഒരുപാട് പണി ഉണ്ട്.
ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഒന്ന് ഉറങ്ങാം എന്നു വിചാരിക്കുമ്പോള്‍ മക്കള്‍ക്ക് നാലു മണിക്ക് പലഹാരം ഉണ്ടാക്കി കൊടുക്കണം. മീന്‍ വാങ്ങിയത് വെട്ടാനുണ്ട്. കുട്ടികളെ കുളിപ്പിക്കണം. രാവിലെ കഴുകാതെ പോയ പാത്രങ്ങളൊക്കെ അവളെ നോക്കി ചിരിക്കുന്നുണ്ട്. അവ കഴുകണം.
ഇതൊക്കെ കഴിഞ്ഞു കുളിച്ചു വരുമ്പോള്‍ അത്താഴം കഴിച്ചു കിടക്കുന്നതെ അവള്‍ക്ക് ഓര്‍മ്മയുണ്ടാകു. ഒരു സെക്കന്‍ഡ് കൊണ്ട് ഉറങ്ങി പോകും. ആ മാതിരി ഓട്ടമല്ലേ ഓടുന്നത്. ഈ ഓട്ടമൊക്കെ ഒളിംപിക്‌സില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് എത്ര മെഡലുകള്‍ കിട്ടുമായിരുന്നു????.
ഓടുന്ന ഒരു മെഷിയന്‍ പോലെയാണ് അവള്‍??.കുട്ടികളുടെ യൂണിഫോം കഴുകി, തേച്ചു തലേ ദിവസമേ വെക്കണം. ഭര്‍ത്താവ് വെണമെങ്കില്‍ സ്വയം തേക്കട്ടെ. എല്ലാവരുടെയും കാര്യങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ നിങ്ങള്‍ യന്ത്രമൊന്നുമല്ല. യന്ത്രമാകേണ്ട ആവശ്യവുമില്ല. വാ തുറന്ന് പറയുക. കുട്ടികളും ഒരു പ്രായമാവുമ്പോള്‍ അവരുടെ കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യുവാന്‍ പഠിപ്പിക്കുക. ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും സ്വയം പ്രാപ്തരാക്കുക. ആണ്കുട്ടികളെയും അടുക്കളയില്‍ കയറ്റുക. നാളെ അത് ഭാവി മരുമകള്‍ക്ക് ഉപകാരമാകും??.
ഇത് കൂടാതെ ആട്, കോഴി, പശു വീട്ടിലുള്ള സ്ത്രീകളുടെ കാര്യം പറയുകയെ വേണ്ട. വീട്ടു ജോലി കഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല.
മാസമുറയോട് അനുബന്ധിച്ചു കടുത്ത വയറുവേദന, നടുവേദന, തലവേദന അനുഭവിക്കുന്ന സ്ത്രീകള്‍ ഇതൊക്കെ അവഗണിച്ചു അടുക്കളയില്‍ കയറും. വേറെ വഴിയില്ല. ഭര്‍ത്താവ്..മക്കള്‍..കുടുംബം..കാര്യം ഇതൊക്കെയാണെങ്കിലും സ്വന്തം ശാരീരിക അസ്വസ്ഥതകള്‍ വീട്ടില്‍ ഉള്ളവരോട് പോലും പറയാതെ പണിയെടുക്കുന്ന സ്ത്രീകളുണ്ട്. ഭര്‍ത്താവിനോടെങ്കിലും തുറന്ന് പറയുക. നിങ്ങള്‍ ഒരു യന്ത്രമല്ല. അതിരാവിലെ കീ കൊടുത്തു രാത്രി വരെ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല.
മതിയായ വിശ്രമം നിങ്ങള്‍ക്കും ആവശ്യമാണ്. ശരീരം ശ്രേദ്ധിക്കുക. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി കാണിക്കണം. ‘പണി കഴിഞ്ഞിട്ട് നേരമില്ല’ എന്നു പറഞ്ഞു അസുഖങ്ങളെ കൂടെ കൂട്ടരുത്.
സ്ത്രീയുടെ കൂടെ അവളെ സഹായിക്കുന്ന പുരുഷന്മാര്‍ ഈ കാലത്ത് അവള്‍ക്കൊരു ആശ്വാസമാണ്. അടുക്കള സ്ത്രീയുടെ മാത്രമല്ല, തനിക്കും അവളെ സഹായിക്കാം എന്ന മനസ്സുള്ള പുരുഷമന്മാര്‍ അവള്‍ക്കൊരു അനുഗ്രഹമാണ്.
സ്ത്രീ ഒരു സംഭവം തന്നെയാണ്. അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു.??
[ot-video][/ot-video]
ടിക് ടോക് ഇപ്പോള്‍ വലിയ തരംഗമായി മാറിക്കഴിഞ്ഞു. നടുറോഡില്‍ വാഹനഗതാഗതം സ്തംഭിപ്പിച്ച് നൃത്തം ചെയ്തും സാഹസികത കാട്ടിയുമാണ് യുവാക്കള്‍ ടിക് ടോക് ലഹരിയില്‍ വ്യത്യസ്ത പോസ്റ്റിടുന്നത്. ടിക് ടോക് വിഡിയോയ്ക്കായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നുമാണ് പത്ത് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ എടുത്തുചാടിയിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം. ഇവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോയും വൈറലായിട്ടുണ്ട്.
കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിന് മുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്. പാലത്തിന് കൈവരിയില്‍ കയറി നിന്ന ശേഷം താഴേക്ക് ചാടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ വെളളത്തില്‍ മുങ്ങിത്താഴുന്നത് മുകളില്‍ നിന്നവര്‍ കണ്ട് ബഹളം വച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി എത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന വിഡിയോ ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്.
നേരത്തേ ഇതേ പാലത്തില്‍ നിന്നും ചില യുവാക്കള്‍ വെളളത്തിലേക്ക് ചാടുന്ന വിഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ അതിര് കടന്ന സാഹസിക പ്രകടനം.
ടിക് ടോക് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കടപ്പാട്; ഫാൽക്കൺ പോസ്റ്റ്
എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനു സമീപം ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു. 18 അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി . സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന്‍ ശ്രമം തുടരുന്നു. വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തില്‍ ചെറിയ സ്ഫോടനങ്ങളും ഉണ്ടായി. ആറുനിലയിലുള്ള കെട്ടിടത്തില്‍ ചെരുപ്പുഗോഡൗണും ഉൾപ്പെടുന്നു. രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.
രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. നാവികസേനയുടെ സഹായം തേടി.സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. കെട്ടിടത്തിനുള്ളിൽ ചെറുസ്ഫോടനങ്ങളും ഉണ്ടായി. റബറിനു തീപിടിച്ചത് അണയ്ക്കാനാകുന്നില്ല. തീവ്രഗന്ധവും അനുഭവപ്പെടുന്നു. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നു പ്രാഥമിക നിഗമനം.