കാസര്‍കോട്: കേരളത്തില്‍ പോക്‌സോ കേസുകളില്‍ ആദ്യ ജീവപര്യന്തം കാസര്‍കോട്. ഉപ്പള ബന്തിയോട് പഞ്ചത്തോട്ടി സ്വദേശി അബ്ദുല്‍ കരീമിനെയാണ് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ മാതാവിന്റെ മുന്‍പിലിട്ടു പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ജീവപര്യന്തം തടവ് കൂടാതെ 50,000 രൂപ പിഴയും ഒടുക്കണം.
പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കണം. മരണം വരെയാണ് ഇയാള്‍ക്ക് തടവ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേരളത്തില്‍ വിധിക്കുന്ന ആദ്യ ജീവപര്യന്തമാണ് ഇത്. കഴിഞ്ഞ ഏപ്രില്‍ 2നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി അമ്മയുമായി നേരിട്ടു കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
മാതാവിനു നേരെ കത്തി വീശുമ്പോള്‍ തടഞ്ഞ പെണ്‍കുട്ടിക്ക് ഇടതു കയ്യിലും കഴുത്തിലും പരുക്കേറ്റിരുന്നു. പ്രതി ലഹരിപാനീയം നല്‍കിയും മറ്റും മുമ്പും പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മാതാവ് വിചാരണയ്ക്കിടെ പ്രതിഭാഗത്തേക്കു കൂറുമാറിയിരുന്നു. കേസെടുത്ത് എട്ടു മാസത്തിനുള്ളിലാണു വിധി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശപ്രകാരം കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വിധി പറയുന്ന കേസും ഇതുതന്നെയാണ്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
കൊല്‍ക്കൊത്ത: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് നവോത്ഥാന മൂല്യ സംരംക്ഷണ സമിതിയും ലെഫ്റ്റ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ മതില്‍ ലോക റെക്കോര്‍ഡിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സ് ഫോറം നിരീക്ഷിക്കും.
ലോക റെക്കോര്‍ഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങളെ അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ് നിയമിച്ചു. ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാകും. കൂടാതെ ഈ കോര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് സമിതിയുടെ വളണ്ടിയേഴ്‌സും ഉണ്ടാകും.
ജൂറി അംഗങ്ങളായി കണ്ണൂര്‍ – ഗിന്നസ് ഡേവിഡ് പയ്യന്നൂര്‍, കാസര്‍ഗോഡ്- ഗിന്നസ് അനില്‍ മാസ്റ്റര്‍, കോഴിക്കോട് – ഗിന്നസ് പ്രജിഷ് കണ്ണന്‍, തൃശൂര്‍ – ഗിന്നസ് സത്താര്‍, മലപ്പുറം – വിന്നര്‍ ഷെറിഫ്, എറണാകുളം- ഗിന്നസ് മുരളി നാരായണന്‍, ആലപ്പുഴ- അതിര മുരളി, കൊല്ലം ബ ഹാരിസ് താഹ, തിരുവനന്തപുരം – ഗിന്നസ് സുനില്‍ ജോസ്, പാലക്കാട് -ഗിന്നസ് സെയ്തലവി, ലിജോ ജോര്‍ജ് -കോര്‍ഡിനേറ്റിങ്ങ് റിപ്പോര്‍ട്ടര്‍ എന്നിവരെ ചുമതലപെടുത്തിയതായി മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാനും ഗിന്നസ് & യു.ആര്‍.എഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ ഡിഎംകെ മുന്‍ എംഎല്‍എ എം രാജ്കുമാറിനും സഹായി ജയശങ്കറിനും 10 വര്‍ഷം തടവ് ശിക്ഷ. രാജ്കുമാറും ജയശങ്കറും 42,000 രൂപ വീതം പിഴയൊടുക്കണം. കേസ് പരിഗണിച്ച ചെന്നൈയിലുള്ള പ്രത്യേക കോടതി ഏഴ് പ്രതികളില്‍ നാല് പേരെ വെറുതെ വിട്ടു. ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
2012 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. രാജ്കുമാറിന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് പീഡനത്തിനിരയായി മരിച്ചത്. പീരുമേട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു നാടകീയ ഒളിച്ചോട്ടം നടത്തിയ യുവാവിനെ കാമുകിക്കൊപ്പം പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. കുറ്റ്യാടി സ്വദേശിയും ഹൈലൈറ്റ് ബിസിനസ് പാർക്കിലെ ഐബേർഡ് മാർക്കറ്റിങ് മാനേജരുമായ എസ്.സന്ദീപാണു താൻ കൊല്ലപ്പെട്ടെന്നു വരുത്തിത്തീർത്തു നാടുവിട്ടത്. നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ കബളിപ്പിച്ചു മുംബൈയിലേക്കു കടന്ന സന്ദീപിനെയും കാമുകി പൊറ്റമ്മൽ സ്വദേശിനി അശ്വിനിയെയും പൊലീസ് അവിടെ നിന്നു തന്ത്രപരമായി പിടികൂടുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ ഇരുപത്തിനാലിനാണ് യുവാവ് കേരളം വിട്ടത്. മൂന്ന് മാസം മുന്‍പ് തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള വേഗത തേടിയായിരുന്നു. പ്രണയത്തിലായിരുന്ന തൊണ്ടയാട് സ്വദേശിനിയുമായിച്ചേര്‍ന്നായിരുന്നു ആസൂത്രണം. ഒരുമിച്ച് മുങ്ങിയെന്ന് കരുതാതിരിക്കാന്‍ യുവതി നാട്ടില്‍ നിന്ന് ജോലി സ്ഥലമായ മുംബൈയിലേക്ക് മടങ്ങിയത് നവംബര്‍ 27 നെന്ന് പൊലീസ് പറയുന്നു.
ട്രക്കിങ്ങിനെന്ന വ്യാജേനയാണ് സന്ദീപ് കഴിഞ്ഞ മാസം ബൈക്കിൽ കർണാടകയിലേക്കു പുറപ്പെട്ടത്. ഇടയ്ക്കിടെ ഇങ്ങനെ പോകുന്നതിനാൽ ഭാര്യയ്ക്കും ബന്ധുക്കൾക്കും സംശയം തോന്നിയില്ല. ശൃംഗേരി– കൊപ്പ– ഹരിഹര റൂട്ടിലെ കാനനപാതയിൽ തുംഗഭദ്ര നദിക്കരയിൽ സന്ദീപ് ബൈക്ക് നിർത്തി. അവിടെ പിടിവലി ഉണ്ടായെന്നു വരുത്തിത്തീർക്കാൻ നിലത്ത് ബൂട്ടുകൊണ്ടു പാടുണ്ടാക്കി. സന്ദീപ് കയ്യിൽ കരുതിയ പാദരക്ഷകൾ ഉപയോഗിച്ച് ഒന്നിൽ കൂടുതൽപേർ സ്ഥലത്തെത്തിയെന്നു വരുത്തി. വാച്ച് പൊട്ടിച്ചു. മൊബൈൽ ഉപേക്ഷിച്ചു. ബൈക്കിനു കേടുപാട് വരുത്തി. തുംഗഭദ്ര നദിക്കരയിൽ നിന്ന് പൊലീസ് യുവാവിന്റെ ബൈക്ക് കണ്ടെടുത്തോടെ കാര്യങ്ങൾ സന്ദീപിന്റെ വഴിക്കു വന്നു. വാഹനം നിയന്ത്രണം തെറ്റി തെറിച്ച് നദിയിലേക്ക് വീണാതാകാമെന്നാണ് പൊലീസുള്‍പ്പെടെ കരുതിയിരുന്നത്. അതോടെ സന്ദീപ് കൊല്ലപ്പെട്ടതായി എല്ലാവരും കരുതി.
സന്ദീപിന്റെ ഭാര്യ നല്ലളം െപാലീസിൽ പരാതി നൽകിയതോടെ അന്വേഷണം ഉൗർജിജതമായി. പൊലീസ് സംഘം കർണാടകയിലേയ്ക്ക് പാഞ്ഞു. കർണാടക പൊലീസിന്റെ സഹായത്തോടെ തുംഗഭദ്ര നദിയിൽ 8 മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചു തിരച്ചിൽ ആരംഭിച്ചു. ഹെലിക്യാം ഉപയോഗിച്ചു കാട്ടിലും തിരഞ്ഞു. ദിവസങ്ങൾ കഴിഞ്ഞതോടെ കർണാടക പൊലീസ് അന്വേഷണം നിർത്തി. ഇതിനിടെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അശ്വിനിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി.
പാലാഴിയില്‍ നിന്ന് യുവാവിനെയും മൂന്ന് ദിവസം കഴിഞ്ഞ് തൊണ്ടയാട് നിന്ന് യുവതിയെയും കാണാതായതില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് ആദ്യം കണ്ടെത്താനായില്ല. ഇരുവരും സൗഹൃദത്തിലാണെന്നതിന് ഒരു വിവരവും ബോധപൂര്‍വം സൂക്ഷിച്ചിരുന്നില്ലെന്നാണ് യാഥാര്‍ഥ്യം. യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവിയെ പലതവണ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. തിരോധാനത്തിന്റെ വിവിധ കാരണങ്ങള്‍ തിരക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവാക്കള്‍ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് പ്രാഥമിക വിവരങ്ങള്‍ കിട്ടിയതും യാഥാര്‍ഥ്യത്തിന്റെ ചുരുളഴിഞ്ഞതും. നേരത്തെ കരുതിയിരുന്ന പണം കൊണ്ട് യുവാവ് മറ്റൊരു വാഹനം വാങ്ങി. മുംബൈയില്‍ പെണ്‍സുഹൃത്തിന്റെ താമസസ്ഥലത്ത് താമസം തുടങ്ങി. പതിയെ ജോലി സമ്പാദിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.
അശ്വിനിയുടെ ഫോണിലേക്ക് അവസാനം കോൾ വന്നതു മുംബൈയിൽ നിന്നാണ്. ഇതോടെ ഇരുവരുടെയും മുൻകാല ഫോൺവിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. 2 പേരും ഒരുമിച്ചാണെന്നു പൊലീസും ഉറപ്പിച്ചു. ഇതിനിടെ, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചു സന്ദീപും അശ്വിനിയും വാട്സാപ് ഇല്ലാത്ത മൊബൈലുകൾ വാങ്ങി. യാത്രക്കിടെ സന്ദീപ് തന്റെ നീളൻ മുടി മുറിച്ചു രൂപമാറ്റം വരുത്തി.
സന്ദീപാണ് ആദ്യം മുംബൈയിൽ എത്തിയത്. പിന്നാലെ അശ്വിനിയും എത്തി. ഇതിനിടെ ഇരുവരും ഒരു ട്രാൻസ്ജെൻഡറിനെ പരിചയപ്പെട്ട് ആ പേരിൽ സിം കാർഡ് വാങ്ങി. ഇതിനിടെ പുയ ഫോൺ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈൽ ആപ്പുകൾ ഉപയോഗിച്ചെന്നു കണ്ടെത്തിയ സൈബർ ഉദ്യോഗസ്ഥർ ഇവരുടെ സ്ഥലം മനസ്സിലാക്കിയെത്തിയാണ് അറസ്റ്റ് ചെയ്തത്. വീട്ടുകാർക്കോ പൊലീസിനോ സംശയമുണ്ടാകാതിരിക്കാനാണ് ഒരുമിച്ച് നാടുവിടാതിരുന്നതെന്നു അശ്വിനി പൊലീസിനോട് പറഞ്ഞു. ആരും തന്നെ തിരഞ്ഞു വരരുതെന്നുള്ളതുകൊണ്ടാണു മരിച്ചെന്നു വരുത്തിത്തീർത്തതെന്നു സന്ദീപും പറഞ്ഞു. സന്ദീപിനെയും അശ്വിനിയെയും കോടതിയിൽ ഹാജരാക്കി. ഇരുവരും വീട്ടിലേക്കു മടങ്ങി.
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ചാരസംഘടനയില്‍ അംഗമാക്കി. നദിയില്‍ ഒഴുകിപ്പോയി. തുടങ്ങി യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെയുണ്ടായ പ്രചരണം നിരവധിയാണ്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന വിമര്‍ശനവുമുണ്ടായി. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് ഒരുമാസത്തിന് ശേഷം സിനിമാക്കഥയെ വെല്ലുന്ന തിരോധാനത്തിന് ക്ലൈമാക്സായത്.
മലപ്പുറം: വളാഞ്ചേരിയില്‍ വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് സ്പിരിറ്റ് ചോര്‍ന്നു. മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ സ്പിരിറ്റ് ചോര്‍ന്ന് റോഡില്‍ പരന്നൊഴുകി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് സ്പിരിറ്റ് നിര്‍വീര്യമാക്കിയത്. വന്‍ ദുരന്തമാണ് ഒഴിവായത്. നാലുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണു ടാങ്കര്‍ ഉയര്‍ത്തിയത്. ലോറി ഡ്രൈവറെ പരുക്കുകളോടെ നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാല്‍ ലക്ഷം ലീറ്റര്‍ സ്പിരിറ്റാണു ടാങ്കറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക വിവരം. എന്നാല്‍ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മുണ്ടക്കയത്ത് പ്രണയത്തിൽ നിന്നും പിന്മാറിയ കാമുകിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കാമുകനെയും സുഹൃത്തിനെയും കോടതി റിമാന്റ് ചെയ്തു.കഴിഞ്ഞ ക്രിസ്ത്മസ് ദിനത്തിൽ റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ യുവാവും സുഹൃത്തും തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ പെൺകുട്ടി അടുത്തുള്ള മുസ്ലിം പള്ളിയിലേക്ക് ഓടിക്കയറുകയായിരുന്നു. പൂട ബിനു എന്നറിയപ്പെടുന്ന ബിനു വിശ്വംഭരനും സുഹൃത്ത് മനു മോഹൻദാസും ചേർന്നാണ് പെൺകുട്ടിയെ മർദ്ദിച്ചത്.
ബിനുവും നെന്മേനി സ്വദേശിയായ പെൺകുട്ടിയും ദീർഘ കാലമായി പ്രണയത്തിലായിരുന്നു.എന്നാൽ വീട്ടുകാരുടെ താക്കേതിനെത്തുടർന്ന് പെൺകുട്ടി ഭാണ്ഡത്തിൽ നിന്നും പിന്മാറി.ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.തുടർന്ന് പെണ്കുട്ടിയുമായുള്ള ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു.അതിന്റെ തുടർച്ചയെന്നോണമാണ് റോഡിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചത്. പെൺകുട്ടിയെ ഇവർ മർദ്ദിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ഇരുവരെയും പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ഇവർ ഫോണിൽ ദൃശ്യങ്ങൾ എടുത്തിരുന്നു.ഇത് പ്രതികൾക്കെതിരെയുള്ള കൃത്യമായ തെളിവായി.അതേസമയം റിമാന്റിലായ പ്രതി ബിനു കൂട്ടിക്കൽ കെ എസ് ഇ ബി ഓഫീസിൽ അടിച്ചു തകർത്ത കേസിലും മറ്റ് അടിപിടി കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു
സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ കടലാക്രമണം. കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവതിയെ കാണാതായി. കേരളതീരത്ത് മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരകളടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സമുദ്രനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനിടെ കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പൂഴിത്തോട് കല്ലുപറമ്പില്‍ ചിന്നമ്മ ഇടിമിന്നലേറ്റു മരിച്ചു.
ഇന്നുച്ചയ്ക്കാണ് മുനക്കല്‍ ബീച്ചില്‍ ശക്തമായ തിരയില്‍ നാലുപേര്‍ അകപ്പെട്ടത്. മൂന്നുപേരെ ലൈഫ് ഗാര്‍ഡ് രക്ഷപെടുത്തിയെങ്കിലും മാള അഷ്ടമിച്ചിറ സ്വദേശി അശ്വിനിയെ കണ്ടെത്താനായില്ല. അശ്വിനിക്കായി തിരച്ചില്‍ തുടരുകയാണ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മുനക്കല്‍ നടന്നുവന്ന ബീച്ച് ഫെസ്റ്റില്‍ നിര്‍ത്തിവച്ചു. അസാധാരണമായ തിരയില്‍ തിരുവനന്തപുരത്ത് പലയിടത്തും വെളളം കയറി. അഞ്ചുതെങ്ങില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരത്ത് നാല് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
ലൈറ്റ് ഹൗസ് തീരത്തെ പ്രത്യേക ഭാഗത്ത് അടിയൊഴുക്കു ശക്തം.ഒരാഴ്ചക്കിടെ തുടർച്ചയായ ദിവസങ്ങളിൽ ലൈഫ് ഗാർഡുകൾ രക്ഷിച്ചത് 15 സഞ്ചാരികളെ.ബീച്ചിന്റെ ഏതാണ്ട് മധ്യ ഭാഗത്തോടടുത്ത സ്ഥാനത്താണ് അപ്രതീക്ഷിത അടിയൊഴുക്കു പെട്ടെന്നുണ്ടാവുന്നതെന്ന് ലൈഫ് ഗാർഡുകൾ. അപായ സൂചനാ കൊടി നാട്ടുകയും സഞ്ചാരികൾക്കു മുന്നറിയിപ്പു നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ടെങ്കിലും ആരും അനുസരിക്കാറില്ലെന്നും ഇവർ പറഞ്ഞു.
ശാന്തമായ കടലിൽ പെട്ടെന്നു വരുന്ന അടിയൊഴുക്കാണ് ഈ ഭാഗത്ത് കുളിക്കുന്ന സഞ്ചാരികളെ ഉള്ളിലേക്കു വലിച്ചെടുക്കുന്നത്. എല്ലാവരെയും രക്ഷിക്കാനായത് ലൈഫ് ഗാർഡുകളുടെ നിതാന്ത ജാഗ്രത കാരണമാണ്.കരയിൽ നിന്നും വളരെ ദൂരെയായവരെ ലൈഫ് ഗാർഡുകൾ സാഹസികമായാണ് രക്ഷിച്ചത്. സർഫ് ക്ലബ് അംഗങ്ങളിൽ ചിലരും രക്ഷാ ദൗത്യത്തിൽ ലൈഫ് ഗാർഡുകളെ സഹായിച്ചു.
തിരയടിയേറ്റു വിദേശവനിതയുടെ കയ്യൊടിഞ്ഞു
കോവളം∙കടൽക്കുളിക്കിടെ തിരയടിയേറ്റു വിദേശ വനിതയുടെ കയ്യൊടിഞ്ഞു.ഇന്നലെ ഉച്ചക്ക് ലൈറ്റ് ഹൗസ് ബീച്ചിനും ഇടക്കല്ല് പാറക്കൂട്ടത്തിനും മധ്യേയുള്ള തീരത്തുണ്ടായ അപകടത്തിൽ അമേരിക്കയിൽ നിന്നുള്ള കരോളി(50)നിന്റെ വലതു കയ്യാണു പൊട്ടിയത്. ഭർത്താവ് ഗ്യാരിറിച്ചാർഡ്സണൊപ്പം കുളിക്കവെ പെട്ടെന്നായിരുന്നു തിരയടിയുണ്ടായതെന്നു ലൈഫ് ഗാർഡുകൾ പറഞ്ഞു.തിരതൂക്കിയെറിയവെ വലതുകൈ തറയിൽ ഇടിച്ചാണു പൊട്ടലെന്നും അവർ പറഞ്ഞു. ടൂറിസം പൊലീസും ലൈഫ് ഗാർഡുകളും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.108 ആംബുലൻസിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കൊല്ലം ഇരവിപുരത്ത് കടലാക്രമണത്തില്‍ റോഡ് തകര്‍ന്നതോടെ കൊല്ലം-പരവൂര്‍ തീരദേശപാത അടച്ചു. കുരിശുംമൂട്, ഇരവിപുരം എന്നിവിടങ്ങളിലാണ് റോഡ് തകർന്നത്. കണ്ണൂരിലും ശക്തമായ തിരയില്‍ മുഴുപ്പിലങ്ങാടി ബീച്ച് ഫെസ്റ്റിവലിന്റെ ചുറ്റുവേലി തകര്‍ന്നു. പൊന്നാനിയിലും ശക്തമായ തിരയുണ്ട്. നാളെ രാത്രിവരെ സ്ഥിതി മാറ്റമില്ലാതെ തുടരുമെന്ന് സമുദ്ര നിരീക്ഷണകേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്ക് പുറമെ കടല്‍ത്തീരങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്.
മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകനിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഒപ്പം ആക്ഷന്‍ കൊറിയോഗ്രഫി ചെയ്ത പീറ്റര്‍ ഹെയ്നും ഇതു തന്നെയായിരുന്നു പറഞ്ഞിരുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്റ്റണ്ട്മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌ന്‍ സിനിമ സംവിധാനം ചെയ്യുന്നു.മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയനിലും സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത് പീറ്ററാണ്.
സംവിധായകന്‍ ആകണമെന്നും മോഹന്‍ലാലിനെ നായകനാക്കി ഒരു ഡ്രീം പ്രൊജക്റ്റ് മനസില്‍ ഉണ്ടെന്നും കഴിഞ്ഞ വര്‍ഷം പീറ്റര്‍ ഹെയ്ന്‍ ഒരു പ്രമുഖ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക് പേജില്‍ ഒരു ആരാധകനു നല്‍കിയ മറുപടിയിലും പീറ്റര്‍ ഹെയ്ന്‍ അത് സൂചിപ്പിക്കുന്നു.
ലാലേട്ടനെ വെച്ച് സിനിമയൊരുക്കുമോ എന്ന ചോദ്യത്തിന് അതൊരു സര്‍പ്രൈസ് ആയി ഇരിക്കട്ടെ എന്ന മറുപടിയാണ് പീറ്റര്‍ ഹെയ്ന്‍ നല്‍കിയത്.
മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് പരിക്കേറ്റു. പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന പണമടങ്ങുന്ന പേഴ്സ് തട്ടിയെടുക്കുകയും ചെയ്തു.
കുറ്റിപ്പുറം സ്വദേശിനിയായ നീലാഞ്ജനയാണ് ആക്രമിക്കപ്പെട്ടത്. ബലമായി പിടിച്ചു വലിച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും പണവും മൊബൈലും തട്ടിയെടുത്ത ശേഷം കാറിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നെന്നും നീലാഞ്ജന പറയുന്നു. നീലാഞ്ജനയുടെ കൈക്കും കാലിനും പരിക്കുണ്ട്.ട്രാന്‍സ്ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകയും സംഘടനാംഗവുമായ വിജി റഹ്മാനാണ് സംഭവസ്ഥലത്തെത്തി നീലാഞ്ജനയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെക്കുറിച്ച് നീലാഞ്ജന പറയുന്നതിങ്ങനെ:
കുറ്റിപ്പുറത്ത് ട്രാഫിക് സിഗ്‌നലിനടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് മൂന്നു പേര്‍ ഒരു വെള്ള ഓള്‍ട്ടോ കാറിലെത്തി കയറാനാവശ്യപ്പെട്ടത്. കണ്ടപ്പോള്‍ തന്നെ പന്തികേട് തോന്നി ഞാന്‍ പല തവണ ഒഴിഞ്ഞുമാറി. പക്ഷേ അവരെന്നെ കാറിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. എന്റെ കൈയില്‍ 4800 രൂപയുണ്ടായിരുന്നു. ചെറിയച്ഛനു സുഖമില്ലാത്തതിനാല്‍ ആശുപത്രിയാവശ്യങ്ങള്‍ക്കായി പിറ്റേ ദിവസം എത്തിക്കാനുള്ള പണമായിരുന്നു.
ഈ 4800 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് വാങ്ങിച്ചതിനു ശേഷം കാറില്‍ നിന്നും തള്ളിപ്പുറത്തിടാന്‍ നോക്കി. കാറിന്റെ ഡോറാണ് എന്റെ കൈയില്‍ കിട്ടിയത്. ഡോറില്‍ ഞാന്‍ മുറുക്കെ പിടിച്ചപ്പോള്‍ ശരീരമാകെ റോഡിലുരഞ്ഞ് പരിക്കുപറ്റി. ഒരൂപാടു ദൂരം ആ അവസ്ഥയില്‍ എന്നെ വലിച്ചിഴച്ചു കൊണ്ട് വളരെ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചത്. അതിനു ശേഷം ഞാന്‍ പുറത്തേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. കാറില്‍ നിന്നും ഞാന്‍ പുറത്തേക്ക് വീഴുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിയെത്തി. അപ്പോഴേക്കും അവര്‍ കാര്‍ നിര്‍ത്താതെ പോയിക്കഴിഞ്ഞിരുന്നു.
അപ്പോഴും ഓടിക്കൂടിയ ആളുകളാരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വിജി റഹ്മാനെത്തിയ ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതിനു ശേഷം കുറ്റിപ്പുറം സ്റ്റേഷനില്‍ പോയി പരാതിയും കൊടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടു നീങ്ങുക തന്നെ ചെയ്യും. ഇന്ന് എനിക്ക് സംഭവിച്ചത് നാളെ ട്രാന്‍സായ മറ്റൊരാള്‍ക്ക് സംഭവിച്ചുകൂടെന്നില്ലല്ലോ. ഞങ്ങള്‍ക്കും ജീവിക്കണ്ടേ? എന്നും നീലാഞ്ജന ചോദിക്കുന്നു.
ചുരുങ്ങിയ കാലത്തിനിടയില്‍ മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് വിജി റഹ്മാന്‍ പറയുന്നു. നേരത്തേ കോട്ടയ്ക്കലും സമാനമായ സംഭവം നടന്നിരുന്നു.
തിരുവനന്തപുരം: ബിജെപിയെ ഭയന്ന് കഴിയാൻ ബിഡിജെഎസിനെ കിട്ടില്ലെന്ന് വെളളാപ്പളളി നടേശന്‍. തുഷാറും ഭാര്യയുമടക്കം ബിഡിജെഎസ് പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുക്കും. വനിതാ മതിലിനെതിരെ എൻഡിഎ എന്ന പേരിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുന്നണി പൊതുതീരുമാനമെടുക്കാത്ത പക്ഷം ബിജെപിയുടെ നിലപാടല്ല വനിതാ മതിലിൽ ബിഡിജെഎസിനുണ്ടാവുക എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മുൻപൊന്നും ഇല്ലാത്ത വിധം ബിജെപി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണെന്നും വെളളാപ്പളളി ആരോപിച്ചു. ഇങ്ങനെ ആണെങ്കിൽ 100 വർഷം കഴിഞ്ഞാലും ബി ജെ പി അധികാരത്തിലെത്തില്ല. പണപ്പിരിവും ഗ്രൂപ്പിസവും മാത്രമാണ് കേരളത്തിലെ ബിജെപിയില്‍ നടക്കുന്നത്. കേരളത്തില്‍ എന്‍ഡിഎ എന്നൊന്നില്ല, വല്ലപ്പോഴും ഒരു മീറ്റിംഗ് നടന്നാലായിയെന്നും വെളളാപ്പളളി പരിഹസിച്ചു.