മൽസ്യബന്ധനത്തിനിടെ കടലിൽ വീണുമരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി തൊഴിലാളികൾ കടലിൽ അലഞ്ഞത് ഒന്നരദിവസത്തോളം. കൊല്ലം നീണ്ടകര ഹൈവേ ഭവനിൽ ആന്റണിയാണ് 11നു പുലർച്ചെ 3നു കരയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ ദൂരെയുള്ള ബോട്ടിൽ നിന്നു കടലിൽ വീണു മരിച്ചത്. അതിർത്തി പ്രശ്നമുയർത്തി തമിഴ്നാടിലെ അധികൃതരും വിഴിഞ്ഞത്തെ തീരദേശ പൊലീസും ഇവരെ വലച്ചെങ്കിലും ഉന്നത ഇടപെടലുണ്ടായതോടെ നടപടികളെടുക്കാൻ തയാറായി.
ഏറ്റവും അടുത്ത തുറമുഖം തമിഴ്നാട്ടിലെ പട്ടണമാണെന്നതിനാൽ അവിടെ എത്തിച്ചുവെങ്കിലും സംഭവം നടന്നതു കേരള അതിർത്തിയിലാണെന്ന പേരിൽ അധികൃതർ മടക്കിയെന്നു മൽസ്യത്തൊഴിലാളികൾ പറഞ്ഞു. തുടർന്ന് വിഴിഞ്ഞത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും വിഴിഞ്ഞത്തെ തീരദേശ പൊലീസ് അതിർത്തി പ്രശ്നമുന്നയിച്ചത് ഇവരെ വീണ്ടും വലച്ചു. ഒടുവിൽ ഉന്നതതല ഇടപെടലിനെത്തുടർന്നു മൃതദേഹമടങ്ങിയ ബോട്ട് ഇന്നലെ ഉച്ചയോടെയാണു വിഴിഞ്ഞം പഴയ വാർഫിലെത്തിയത്. തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.
ആന്റണിയുൾപ്പെടെ 10 അംഗ മത്സ്യത്തൊഴിഴാളി സംഘം തമിഴ്നാട് ബോട്ടായ ‘ജെഹോ’യിൽ 10നാണു കൊച്ചി തോപ്പുംപടിയിൽ നിന്നു കടലിൽ പോയത്. 11നു പുലർച്ചെ മൂന്നിനോടടുത്ത് ആന്റണി കടലിലേക്ക് വീഴുന്നതു ആ ബോട്ട് ഓടിച്ചിരുന്ന ആന്റണിയുടെ ബന്ധു കൂടിയായ സേവ്യർ കണ്ടു. ഉടനെ ബോട്ട് നിയന്ത്രിച്ചു നിർത്തി സേവ്യർ കടലിലേക്ക് എടുത്തു ചാടി. ഉറക്കത്തിലായിരുന്ന മറ്റുള്ളവർ ശബ്ദം കേട്ട് ഉണരുകയും മുങ്ങിത്താഴുന്ന ആന്റണിയെ ബോട്ടില്ക്കു കയറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോട്ടിന്റെ ഡെക്ക് ഭാഗത്ത് വലയ്ക്കു മുകളിലായി കിടന്നുറങ്ങിയ ആന്റണി പ്രാഥമികാവശ്യ നിർവഹണത്തിനോ മറ്റോ ബോട്ടിന്റെ അരികിൽ എത്തിയപ്പോൾ വീണതാകാമെന്നാണ് അനുമാനമെന്നു തീരദേശ പൊലീസ് പറഞ്ഞു.
രാഷ്ട്രീയപ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് നടൻ പ്രകാശ് രാജ്. 2019ൽ ആരാണ് അധികാരത്തിലെണം എന്ന് തീരുമാനിക്കുന്നത് അമിത് ഷാ അല്ലെന്നും ഇവിടെ ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും പ്രകാശ് രാജ് തുറന്നടിച്ചു. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥനാർഥിയായി മൽസരിക്കുമെന്ന് താരം മുൻപ് വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ‘കേരളം ഒരുപാട് ഇഷ്ടമാണ്. ഞാന്‍ ഇനിയും ഇവിടേയ്ക്ക് വരും.പക്ഷെ ഒരു പ്രളയം നിങ്ങളെ ഒന്നാക്കിയപ്പോൾ നിങ്ങളെ ശബരിമല വിഷയത്തില്‍ തമ്മിലടിപ്പിക്കുകയാണ്. ദൈവത്തിന്റെ നാട്ടില്‍ ദൈവം പ്രശ്‌നമാണ് എന്നത് കഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ആയൂർ- കൊട്ടാരക്കര റൂട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കാറിലുണ്ടായിരുന്ന ആറ് പേരിൽ 5 പേരും മരിച്ചു . കെഎസ്‌ആർടിസി ബസും ആൾട്ടോ – 800 കാറുമാണ് അപകടത്തിൽ പെട്ടത്. അകമൺ, പനച്ചിമൂട്ടിൽ ഹോണ്ട ഷോറൂമിന് സമീപമാണ് അപകടം . മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല സ്വദേശികൾ ആണ് മരിച്ചത്.
വേഗതയിൽ വന്ന കാർ റോഡിന് എതിർ വശത്തുകൂടി വരികയായിരുന്ന ബസിൽ ഇടിയ്ക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ 5 പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറ് അപ്പാടെ തകർന്നു.
ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വണ്ണപ്പുറം- തൊടുപുഴ- കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചറിലാണ് കാർ ഇടിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുന്ന സംഘികള്‍ക്ക് ചുട്ട മറുപടി നല്‍കി ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. ശബരിമല വിഷയത്തിലും അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലിലും താന്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തുന്ന പരാമര്‍ശങ്ങള്‍ സംഘികള്‍ രാഷ്ട്രീയലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്. ഇത് പലപ്പോഴും പരിധി വിട്ട സാഹചര്യത്തിലാണ് ശ്രീകുമാരന്‍ തമ്പി പൊട്ടിത്തെറിച്ചത്. ഇതാണോ നിന്റെയോക്കെ ഹിന്ദുത്വം. ബംഗാളിലും ത്രിപുരയിലും ആവര്‍ത്തിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന് സ്വപ്‌നം കാണേണ്ട. നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകില്ല.,.എന്നായിരുന്നു പോസ്റ്റ്. ശബരിമലയില്‍ യുവതി വേഷം മാറി കയറിയതിനെ ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സംഘികള്‍ അത് പിണറായിക്കെതിരായ പോസ്റ്റ് എന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് അദ്ദേഹം എഫ്ബിയിലൂടെ സംഘികള്‍ക്കെതിരെ തുറന്നടിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട .നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല . എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ .
മുകളിലേക്ക് നോക്കി അതിമനോഹരമായി പോസ് ചെയ്യുന്ന ദമ്പതികളോട് ‘ബ്യൂട്ടിഫുൾ’ എന്ന് പറയുന്ന കാമറാമാന്‍. എന്നാൽ അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞ് ഇരുവരും വെള്ളത്തിലേക്ക് വീഴുന്നതോടെ റൊമാൻസ് ‘ഹ്യൂമർ’ ആയി മാറി. ഫ്രെയിമിൽ കൂട്ടച്ചിരി.
ലൊക്കേഷൻ കുട്ടനാട്. കായൽപ്പരപ്പിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്ന ദമ്പതികൾ. കയ്യിൽ ആമ്പൽപ്പൂവൊക്കെയായി സംഭവം കളറാണ്. പ്രണയാതുരമായ ഒരു പോസ്റ്റ് വെഡ്ഡിങ് വിഡിയോ ഷൂട്ടിങ് നടക്കുകയാണ്
അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസുമാണ് ഫ്രെയിമിൽ.
വീഡിയോ കാണാം….
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി നടന്ന അക്രമങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1137 കേസുകള്‍. 13,000ത്തിലധികം പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ 10,024 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. തിരിച്ചറിഞ്ഞവരില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഗവണര്‍ക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനോടനുബന്ധിച്ച് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളും സി.പിഎം ഓഫീസുകളും ആക്രമിക്കപ്പെട്ടിരുന്നു. കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി 3 കോടിയിലേറെ രൂപയാണ് ഹര്‍ത്താല്‍ ദിനത്തില്‍ നഷ്ടമുണ്ടായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത്.
അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്കു സാരമായി പരുക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 7 പൊലീസ് സ്റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റിലായി. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും നടന്നതായി മുഖ്യമന്ത്രി ഗവണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്രമികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. അക്രമത്തില്‍ പങ്കെടുത്തവര്‍ നഷ്ടപരിഹാരം കെട്ടിവെച്ചില്ലെങ്കില്‍ സ്വത്തുക്കളില്‍ നിന്ന് ഈടാക്കാനുള്ള നിയമ സാധ്യതയും പോലീസ് പരിശോധിച്ച് വരികയാണ്.
ന്യൂ ജെൻ വിവാഹ കോമാളിത്തരങ്ങളുടെ ഒരു അരങ്ങു തന്നെയാണ് ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്. വിവാഹ വസ്ത്രം വലിച്ചൂരി അടിവസ്ത്രം മാത്രം ധരിച്ചു വധുവിനൊപ്പം തുള്ളി പോയതും, വരനെ ശവപ്പെട്ടിയിലിരുത്തി കൂട്ടുകാര്‍ നീങ്ങിയ വീഡിയോയും ഈ അടുത്ത കാലത്തു നടന്ന സംഭവങ്ങളിൽ പ്രധാനം . ഇപ്പോൾ ഇതാ അ ത്തരത്തിൽ വരന്റെ സുഹൃത്തുക്കളുടെ മറ്റൊരു കോമാളിത്തരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
വരനും വധുവും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കാട്ടുന്ന വികൃതികളാണ് വീഡിയോ യിൽ നിറഞ്ഞു നിൽക്കുന്നത്.എന്നാൽ വരന്‍ പ്രതികരിക്കുന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം.
വീഡിയോ കാണാം
വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വധുവിനെ കുറെ പേര്‍ അനുകൂലിക്കുന്നുണ്ട്. അതേസമയം, വരനെ അനുകൂലിച്ചും ആള്‍ക്കാര്‍ കമന്റ് ഇടുന്നുണ്ട്. കൂട്ടുകാര് ചെയ്തത് കളിയായിട്ട് എടുക്കണമെന്നായിരുന്നു ചിലരുടെ കമന്റ്. വധുവിന് കുറച്ച് ചോറ് വരന് കൂടി കൊടുക്കാമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം ഉണ്ടാവില്ലെന്ന് ചിലര്‍ പറയുന്നു.
കാണാതായ യുവതിയെ അസമിലെ ബംഗ്ലദേശ് കുടിയേറ്റ മേഖലയിൽ നിന്നു കുമ്പള പൊലീസ് കണ്ടെത്തി. ഒപ്പം പോയ യുവാവ് പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. ഒരു മാസം മുൻപാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നു പോയ പേരാൽ നീരോളിയിലെ 26 വയസ്സുള്ള യുവതിയെ കാണാതായത്
കുമ്പള മൊഗ്രാൽ ബേക്കറിയിൽ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സൽപാറ സ്വദേശി അഷ്റഫുൽ(24)മായി പ്രണയത്തിൽ ആയിരുന്നു യുവതി.ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്.
തുടർന്നു ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടി. സിവിൽ പൊലീസ് ഓഫിസർമായ എൻ. സുനിഷ്, കെ.സജിത് കുമാർ എന്നിവരാണ് റുപ്പായ്ഹട്ട് പൊലീസിന്റെ സഹായത്തോടെ പശ്ചിം സൽപാറയിലെ വീട്ടിൽ നിന്നു യുവതിയെ കസ്റ്റഡിയിൽ എടുത്തത്. കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കളുടെ കൂടെ വിട്ടു
മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോഡ് വില്‍പന. 28 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 2018-19 സാമ്പത്തികവര്‍ഷം രണ്ട് തവണകളിലായി നടന്ന വിൽപ്പനയിൽ സര്‍ക്കാരിന് ലഭിച്ചത് 66 കോടിരൂപ.
ലേലത്തിത്തിലൂടെ സര്‍ക്കാരിന് നികുതിയുള്‍പടെ ലഭിച്ചത് 28 കോടി 23 ലക്ഷം രൂപയാണ്. വിവിധ തരത്തിലുള്ള 29 ടണ്‍ ചന്ദനമാണ് വിറ്റഴിച്ചത്. ഇത് മറയൂര്‍ ചന്ദനലേല ചരിത്രത്തില്‍ ഉയര്‍ന്ന വിറ്റുവരവാണ്. ഇന്നലെ ഒറ്റ ദിവസത്തില്‍ രണ്ട് ഘട്ടമായി വൈകിട്ട് 6 മണിവരെയാണ് ലേലം നടന്നത്. ഇതില്‍ ബാഗ്ലൂര്‍ ആസ്ഥാനമായ കെഎസ്ഡിഎല്‍ 18 കോടി 76 ലക്ഷം രൂപക്കും, കെഎസ്എച്ച്ഡിസി ബാഗ്ലൂര്‍ 2.5 കോടി രൂപക്കും കൊച്ചിന്‍ ദേവസ്വംബോര്‍ഡ് 22 ലക്ഷം രൂപക്കും, കൊല്‍ക്കത്തയിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ സാമാജം മൂന്ന് ലക്ഷം രൂപക്കും ചന്ദനം വാങ്ങി.
ഒട്ടേറെപേര്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും എട്ട്് പേരാണ് ലേലത്തില്‍ ചന്ദനം വാങ്ങിയത്. മറ്റു ചന്ദനങ്ങളെ അപേക്ഷിച്ച് മറയൂര്‍ ചന്ദനത്തിന് ഗുണ നിലാവാരം കൂടുതലായതിനാല്‍ വില ഉയര്‍ന്നതാണെങ്കിലും പ്രമുഖ കമ്പനികള്‍ വാങ്ങാന്‍ താത്പര്യപെടുന്നത്.
ആലപ്പാട് മേഖലയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കരിമണല്‍ ഖനനം അടിയന്തരമായി നിര്‍ത്തിവെച്ചില്ലെങ്കില്‍ അത് ആലപ്പാടിനും, കൊല്ലം ജില്ലയ്ക്കും മാത്രമല്ല അത് കേരളത്തിന് തന്നെ വലിയ നാശത്തിന് വഴിവെക്കുമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. വലിയ അഴിമതിയുടെ പിന്‍ബലത്തിലാണ് അവിടെ ഖനനം തുടരുന്നത്. ഖനനം ഇന്നത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ 2020-ല്‍ അവരുടെ കരാര്‍ അവസാനിക്കുമ്പോള്‍ ഇപ്പോള്‍ ശേഷിക്കുന്ന ആലപ്പാട് എന്ന ഗ്രാമം ഇല്ലാതാവും. അതിശക്തമായ സുനാമി തിരകള്‍ ആഞ്ഞടിച്ചത് മുതല്‍ ആലപ്പാട് ഖനനത്തിന് എതിരായി ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. ആ സമരങ്ങളെ കാലാകാലങ്ങളില്‍ അധികൃതര്‍ പലരൂപത്തില്‍ തകര്‍ത്തുകൊണ്ടാണ് കഴിഞ്ഞ 2 പതിറ്റാണ്ടിനിടയില്‍ 80 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഇല്ലാതായതെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
ഇനി ആലപ്പാട് അവശേഷിക്കുന്നത് 7 ചതുരശ്ര കിലോമീറ്റര്‍ ഭൂമി മാത്രമാണ്. ഈ ഭൂമിയുടെ നഷ്ടവും അതിലെ മനുഷ്യന് ഉണ്ടായ നാശവും ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലും പരിഗണിച്ചാല്‍ ഈ ഖനനത്തില്‍ നിന്ന് കേരളത്തിന് ഉണ്ടായിട്ടുള്ള നേട്ടം വളരെ ചെറുതാണ് എന്ന് മനസിലാവും ഇപ്പോള്‍ അവിടെയുള്ള മനുഷ്യരെ കൂടി കുടിയൊഴിപ്പിച്ചാല്‍ അത് വലിയ ദുരന്തത്തിലേക്ക് ആ പ്രദേശത്തിന് അപ്പുറത്തേക്ക് മാറും അത് ഒരിക്കലും തിരുത്താന്‍ കഴിയാത്ത തെറ്റ് ആയിരിക്കും കെ.എം.ആര്‍.എല്‍, ഐ.ആര്‍.ഇ. പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഈ രാജ്യത്ത് ഏറ്റവുംവലിയ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്നതിന് നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
കേരളത്തില്‍ വലിയ പ്രളയദുരന്തം ഉണ്ടായപ്പോള്‍ അന്ന് സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇവിടെ കുടിയൊഴിപ്പിക്കപ്പെടുന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. ഇത്തരമൊരു ദുരന്തം അവര്‍ക്ക് ഉണ്ടായിക്കൂടാ. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു ,എന്നാല്‍ ഖനനം നിര്‍ത്തിവച്ചു കൊണ്ടുള്ളല്ലാതെയുള്ള ഒരു അന്വേഷണവും ശരിയായ നടപടിയല്ല കാരണം അന്വേഷണം പൂര്‍ത്തിയായി വരുമ്പോഴേക്കും ഇല്ലാതായിരീക്കും.
അതുകൊണ്ട് ആലപ്പാട്ടെ ജനത നടത്തുന്ന സേവ് ആലപ്പാട് എന്ന സമരത്തിന് ആംആദ്മി പാര്‍ട്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ജനുവരി 16ന് , സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ബഹുജന സംഘടനകളെ ചേര്‍ത്ത് കൊണ്ട് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.