തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും. അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി. സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു. പ്രഖ്യാപനം ഉടനുണ്ടാകും. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചതോടെയാണ് തൃശൂരിൽ സുരേഷ് ഗോപിയ്ക്കു നറുക്കു വീണത്. തുഷാർ മണ്ഡലം മാറിയതോടെ സീറ്റ് ബിജെപിയിലേക്കു തിരികെയെത്തുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്, കോൺഗ്രസിൽ നിന്നു കൂറുമാറിയ ടോം വടക്കൻ തുടങ്ങിയവർ ആദ്യഘട്ട ചർച്ചകളിൽ തൃശൂരിൽ പരിഗണിക്കപ്പെട്ടിരുന്നു
ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പ്രസ്താവനയില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ക്ക് അതൃപ്തി. വിജയരാഘവന്റെ വാക്കുകള്‍ അനവസരത്തിലുള്ളതാണെന്നാണ് നേതാക്കളുടെ പൊതു വിലയിരുത്തല്‍. അതേസമയം, വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്‍ സ്ഥാനാര്‍ഥി പി.കെ.ബിജു ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ രംഗത്തെത്തി.
പ്രചാരണരംഗത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന മേല്‍ക്കൈക്ക് എ.വിജയരാഘവന്റെ പ്രസ്താവന തിരിച്ചടിയായെന്നാണ് ഇടതുനേതാക്കളുടെ വികാരം. വിവാദം ഫലത്തില്‍ ഗുണം ചെയ്തത് യു.ഡി.എഫിനാണ്. എതിരാളികള്‍ക്ക് ആയുധം നല്‍കുകയായിരുന്നു വിജയരാഘവന്‍. ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനകള്‍ക്കില്ലെന്നും ഘടകകക്ഷി നേതാക്കള്‍ വ്യക്തമാക്കി. വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചായാല്‍ സി.പി.എം നേതൃത്വത്തെ അതൃപ്തി അറിയിക്കാനും നീക്കമുണ്ട്.
എന്നാല്‍ രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് വൈകാരികവിഷയം ഉയര്‍ത്തുന്നതെന്നായിരുന്നു ആലത്തൂര്‍ സ്ഥാനാര്‍ഥി പി.കെ.ബിജുവിന്റെ പ്രതികരണം. വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. പുറമെ ന്യായീകരിക്കുന്നുണ്ടെങ്കിലും, എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ സി.പി.എം നേതൃനിരയിലും അമര്‍ഷമുണ്ടെന്നാണ് സൂചന.
രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവൻ. രമ്യക്ക് വേദനിച്ചെങ്കില്‍ അതിൽ വിഷമമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം തോല്‍ക്കും എന്നുമാത്രമാണ് ഉദ്ദേശിച്ചത്. രാഷ്ട്രീയമായ വിമര്‍ശനം തെറ്റിദ്ധാരണയുണ്ടാക്കുംവിധം വ്യാഖ്യാനിക്കപ്പെട്ടു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ഥം നൽകി യുഡിഎഫ് പ്രചാരണം നടത്തുകയാണ്. ആരേയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎം. രാഷ്ട്രീയനിലപാടിലെ വ്യത്യസ്ഥതയെ കാര്‍ക്കശ്യത്തോടെ വിമര്‍ശിക്കുന്നത് തുടരും. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ അടുത്ത സുഹൃത്താണ്.
തന്റെ പ്രസംഗം ചില മാധ്യമങ്ങൾ ‘മറ്റൊരു റൂട്ടിലേക്ക്’ തിരിച്ചു വിട്ടു. ഏതെങ്കിലും ആളുകളെ വ്യക്തിപരമായി വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. കൂടുതൽ സ്ത്രീകൾ പൊതുരംഗത്തേക്ക് വരണമെന്നാണു നിലപാട്. തന്റെ ഭാര്യയും പൊതുപ്രവർത്തകയാണ്. വ്യക്തിപരമായ വിമർശനം എൽഡിഎഫിന്റെ നയമല്ല. എന്നാൽ ലീഗിന്റെ കൊള്ളരുതായ്മയെയും നിലപാടുകളെയും കാർക്കശ്യത്തോടെ എതിർക്കുക തന്നെ ചെയ്യും.
രമ്യയ്ക്കെതിരായ അശ്ലീലപരാമർശം വിവാദമായ സാഹചര്യത്തിലായിരുന്നു വിജയരാഘവന്റെ വിശദീകരണം. പരാമർശം അനവസരത്തിലെന്ന് ഇടതുനേതാക്കൾ പോലും വിലയിരുത്തി. എന്നാല്‍ പരസ്യപ്രസ്താവനക്ക് ആരും തയാറല്ല. വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു പൊതുവികാരം
ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ ഇന്നലെയാണ് എ. വിജയരാഘവൻ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചത്. രമ്യ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവൻ മോശം രീതീയിൽ പരാമർശിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് കൺവൻഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമർശം
മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് കൺവൻഷൻ വേദിയിൽ എത്തുന്നതിന് തൊട്ടു മുൻപായിരുന്നു എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പ്രസംഗം. മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പൊന്നാനിയിൽ പി.വി.അൻവറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ നേതാക്കൾ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവൻ ആലത്തൂർ സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ മോശം ഭാഷയിൽ ആണ് പരാമർശിച്ചത്
ബിരിയാണിയെന്നു കേട്ടാൽ പാർലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എം.പിമാരെന്നും വിജയരാഘവൻ വിമർശിച്ചു. രമ്യ ഹരിദാസിനെതിരായ പരാമർശം പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വിമർശനവുമായി എൻഎസ്എസ് മുഖപത്രം. ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല. ശബരിമല വിഷയം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കണ്ടു.
ബിജെപി നിയമ നടപടി സ്വീകരിക്കാത്തതിനെതിരെയും എൻ എസ് എസ് മുഖപത്രമായ സർവീസസിൽ വിമർശനമുണ്ട്. എൻ എസ് എസ് സമദൂര നിലപാട് തുടരുമെന്നും വിശ്വാസത്തിന്റെ പേരിൽ വോട്ടു ചോദിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് വിശ്വാസ സമൂഹം തീരുമാനിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്ക് വെല്ലുവിളിയല്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി. മണ്ഡലത്തില്‍ നാളെ മുതല്‍ സജീവ പ്രചാരണം ആരംഭിക്കാനിരിക്കുകയാണ് ബി.ജെ.പി. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് ബി.ജെ.പിയും ഘടകകക്ഷികളുമെങ്കിലും വോട്ട് ശതമാനത്തില്‍ ഏറെ പിന്നിലാണ്. 2009ല്‍ വെറും 3.89 ശതമാനം വോട്ടാണ് ഇവിടെ ബി.ജെ.പിക്ക് ലഭിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും വയനാട്ടില്‍ ദയനീയ പരാജയമേറ്റുവാങ്ങുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. വയനാട്ടില്‍ ഇത്തവണ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. നേരത്തെ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന തുഷാര്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമെന്ന് വ്യക്തമായതോടെ മണ്ഡലം മാറ്റുകയായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. തുഷാര്‍ വെള്ളിപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ബി.ജെ.പിക്ക് പരാജയം ഭയം മൂലമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ നേതാവിനെ ബി.ജെ.പി ഇറക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം തൃശൂര്‍ സീറ്റില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി മാറുന്നത് ശുഭകരമല്ലെന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. തുഷാറിന്റെ അഭാവത്തില്‍ തൃശൂരില്‍ ബിഡിജെഎസ് വനിതാ നേതാവ് സംഗീത മത്സരിക്കുമെന്നാണ് സൂചന. അതേസമയം സീറ്റ് ബി.ജെ.പി ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുടെ അവകാശവാദങ്ങളെ കളിയാക്കി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്.
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു വ്യക്തമായി. ചിലമ്പികുന്നേൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകൾ സിനി (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തൻപ്ലാപ്പള്ളി സ്വദേശി സജിയെ (35) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസിൽ വഴിത്തിരിവായത്. പൊലീസ് സംശയിക്കുന്നതറിഞ്ഞ സജി വിഷം കഴിച്ച് ആത്മഹത്യാശ്രമവും നടത്തി. അന്വേഷണം സജിയിലേക്കെത്താൻ ഇതും കാരണമായി. സിനി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടിയിൽ സിനിയുടെയും തങ്കമ്മയുടെയും തലയിൽ അടിയേറ്റ തരത്തിലുള്ള മുറിവുകൾ കണ്ടെത്തിയതോടെയാണു സംഭവം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇരുവരുടെയും തലയോട്ടിയിൽ ആഴത്തിൽ മുറിവുകളുണ്ടെന്ന കാര്യം പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു.
പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
ആറു വർഷം മുൻപ് തങ്കമ്മയുടെ ഭർത്താവ് കുട്ടപ്പൻ മരിച്ചിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ സിനിയും മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്ലാപ്പള്ളിയിൽ പ്രധാന റോഡിൽ നിന്നും 400 മീറ്റർ മുകളിലാണു ഇവർ താമസിക്കുന്ന വീട്. അയൽപക്കത്ത് മറ്റു വീടുകൾ ഇല്ല. കടുത്ത മദ്യപാനം മൂലം സജിയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. സജിയായിരുന്നു തങ്കമ്മയുടെ പറമ്പിലെ ജോലികൾ ചെയ്തിരുന്നത്. ഈ ബന്ധം മുതലെടുത്തു സജി സിനിയുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സജിയെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ
പ്ലാപ്പള്ളി ചിലമ്പിക്കുന്നേൽ വീടിന്റെ പരിസരത്തു നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു വ്യാഴാഴ്ച നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തങ്കമ്മയുടെ കൊലപാതകം സിനി മാനസിക വിഭ്രാന്തിമൂലം ചെയ്തെന്നായിരുന്നു നാട്ടിൽ പ്രചരിച്ചത്. എന്നാൽ, മൃതദേഹങ്ങളുടെ കിടപ്പും ഇൻക്വസ്റ്റ് നടപടികളുടെ റിപ്പോർട്ടും കിട്ടിയതോടെ പൊലീസ് ഉറപ്പിച്ചു; ഇതു കൊലപാതകമാണ്. എന്നാൽ, നാട്ടിൽ പരന്ന ആത്മഹത്യയെന്ന കഥ പൊലീസ് തിരുത്തിയില്ല.
മോഷണത്തിനായുള്ള കൊലപാതകമാണോ എന്നായിരുന്നു പിന്നീട് അന്വേഷണം പക്ഷേ, ആറു പവനോളം സ്വർണം വീടിനുള്ളിൽ നിന്നു കണ്ടെത്തിയതോടെ ഇൗ നിഗമനം ഉപേക്ഷിച്ചു. തുടർന്നാണ് ഇവരുമായി അടുപ്പമുള്ള ചുരുക്കം ചില ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അപ്പോഴും സജി സംശയത്തിന്റെ പട്ടികയിൽപ്പെട്ടിരുന്നില്ല.
സുഹൃത്തുക്കളുമായി ചേർന്നു സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സജിക്കു സിനിയുടെ മേൽ കണ്ണുണ്ടായിരുന്നെന്നു വെളിപ്പെടുത്തി. ഈ വിവരം പൊലീസിന്റെ ചെവിയിലെത്തിയതോടെ സജിയെ രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. ഇതറിഞ്ഞതോടെയാണു സജി ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേ തുടർന്നു പൊലീസ് സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ സജി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
അടിയൊഴുക്കുകളും അട്ടിമറികളും ഉള്ളിലൊളിപ്പിച്ച് ഇടതിനെയും വലതിനെയും നെഞ്ചിലേറ്റുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. വന്പന്മാരെ വീഴ്ത്തുകയും വാഴ്ത്തുകയും ചെയ്ത പാരന്പര്യം. യുഡിഎഫ് സ്ഥാനാർഥി കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാനും, എൽഡിഎഫ് സ്ഥാനാർഥിയായ അരൂർ എംഎൽഎ എ.എം. ആരിഫുമാണ് പ്രധാന എതിരാളികൾ. പിഎസ്സി മുൻ ചെയർമാനും സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന് എന്ഡിഎ സ്ഥാനാർഥിയാണ്. 15 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എട്ടു തവണ ജനവിധി വലതുപക്ഷത്തിനനുകൂലമായി. ഏറ്റവും കൂടുതൽ തവണ വിജയിച്ചതു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ്.
മണ്ഡലത്തിനു പുറത്തുനിന്നുള്ള പി.ടി. പുന്നൂസ്, പി.കെ. വാസുദേവൻനായർ, കെ. ബാലകൃഷ്ണൻ, വി.എം. സുധീരൻ, വക്കം പുരുഷോത്തമൻ, കെ.സി. വേണുഗോപാൽ എന്നിവർ ആലപ്പുഴയിൽനിന്നു വിജയിച്ചു കയറി. ആലപ്പുഴക്കാരായ വിജയികൾ മൂന്നുപേർ പേർ മാത്രമാണ്. സുശീല ഗോപാലൻ, ടി.ജെ. ആഞ്ചലോസ്, കെ.എസ്. മനോജ് എന്നിവരാണവർ. ഇത്തവണ ഇടതു-വലതു സ്ഥാനാർഥികൾ ആലപ്പുഴ സ്വദേശികളാണ്. എൻഡിഎ സ്ഥാനാർഥി എറണാകുളം ജില്ലക്കാരനാണ്. ആലപ്പുഴ നഗരപ്രദേശങ്ങളിൽ രാഷ്ട്രീയജീവിതം ആരംഭിച്ചവരാണ് ആരിഫും ഷാനിമോളും. ആലപ്പുഴ നഗരസഭ ചെയർപേഴ്സണുമായിരുന്നു ഷാനിമോൾ.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമായ ഷാനിമോൾ ഉസ്മാൻ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ, ജില്ലാ പഞ്ചായത്തംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ആലപ്പുഴയിൽ തന്നെ വിദ്യാർഥിരാഷ്ട്രീയ ജീവിതം ആരംഭിക്കുകയും പിന്നീട് അരൂർ മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആളാണ് ആരിഫ്. ആലപ്പുഴയിലെ വോട്ടർമാരിൽ ഒരു പ്രധാന വിഭാഗമാണ് ധീവര സമുദായം. ആ സമുദായത്തിൽ നിന്നുമാണ് എൻഡിഎ സ്ഥാനാർഥിയായി കെ.എസ.് രാധാകൃഷ്ണൻ വരുന്നത്. ഏറ്റവുമധികം ഈഴവ വോട്ടർമാരുള്ള മണ്ഡലവുമാണ് ആലപ്പുഴ.
2014ൽ രാജ്യത്തെന്പാടും മോദിതരംഗം ഉണ്ടായപ്പോൾ ബിജെപി ഇവിടെ 43,000ൽപ്പരം വോട്ടുകളാണ് നേടിയത്. പക്ഷേ 2016ലെ വോട്ടിംഗ് പാറ്റേണ്‍ ഒരു കാര്യം വ്യക്തമാക്കി. ബിഡിജെഎസ് വന്നതോടുകൂടി ഏതാണ്ട് ഒരു ലക്ഷത്തോളം വോട്ടുകൾ ആ മുന്നണി അധികം നേടി. ആ വോട്ടുകളിൽ സിംഹഭാഗവും നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിൽനിന്നാണ്. എൻഎസ്എസിന്റെ മാനസിക പിന്തുണ യുഡിഎഫിനൊപ്പം ആകാനാണ് സാധ്യത.
ഡോ.കെ.എസ് രാധാകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയതോടെ ആലപ്പുഴയിൽ തിരഞ്ഞെടുപ്പിന്റെ തിരയിളക്കം കൂടി. സ്ഥാനാർഥി പര്യടനങ്ങളിലേക്ക് കടന്ന എൽഡിഎഫും നിയോജക മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കി വരുന്ന യുഡിഎഫും പ്രാഥമിക ഒരുക്കങ്ങൾക്ക് വേഗം കൂട്ടിയ എൻ.ഡി.എയും ചിട്ടയായാണ് മുന്നോട്ട് പോകുന്നത്.
അന്തരീക്ഷ ഊഷ്മാവിനൊപ്പം ഉയരുകയാണ് പ്രചാരണ ചൂടും. മന്ത്രി ജി സുധാകരൻ ആണ് ഇടതു സ്ഥാനാർഥി എ എം ആരിഫിന്റെ തേരാളി. ആത്മവിശ്വാസം ആവോളമുണ്ട്.
ചിട്ടയും ഒതുക്കവും ഉണ്ട് ഇത്തവണ യു ഡി എഫ് പ്രചാരണത്തിന്. ഷാനിമോൾക്കായി മുന്നണിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ആലപ്പുഴയുടെ എം പി ഷാനിമോൾ തന്നെയെന്ന് പറയുന്നു ജില്ലയിലെ ഏക യുഡിഎഫ് എംഎൽഎ.
ഇരുമുന്നണികളേയും വിറപ്പിക്കാൻ വാക്കുകളിൽ അഗ്നി ജ്വലിപ്പിച്ചാണ് പഴയ വൈസ് ചാൻസലറുടെ വോട്ടുപിടുത്തം. വിശ്വാസങ്ങൾക്കേറ്റ മുറിവിലേക്കാണ് ചൂണ്ടുവിരൽ. വീറും വാശിയും തിരഞ്ഞെടുപ്പിനുള്ള കാറും കോളുമായി ആലപ്പുഴയുടെ അന്തരീക്ഷത്തിൽ തെളിഞ്ഞു കഴിഞ്ഞു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന അറിഞ്ഞതോടെ പാക്കിസ്ഥാൻ പതാകയേന്തി ചിലർ ആഘോഷിക്കുകയാണെന്ന് ബിജെപി നേതാവ് പ്രേരണ കുമാരി. മുസ്ലിം ലീഗിന്റെ പച്ച കൊടിയെയാണ് അവർ പാക് പതാകയാക്കി ട്വിറ്ററിൽ അവതരിപ്പിച്ചത്. സുപ്രീം കോടതിയിലെ ബി.ജെ.പി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരി ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹർജിയും നൽകിയിരുന്നു.
ഞെട്ടിക്കുന്നു എന്ന വാചകത്തോടെയാണ് പ്രേരണകുമാരിയുടെ ട്വീറ്റ് ആരംഭിക്കുന്നത്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാകിസ്താന്‍ പതാകയേന്തി ചിലര്‍ ആഘോഷിക്കുകയാണ്. ഇതില്‍ നിന്നു തന്നെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഈ മണ്ഡലം തെരഞ്ഞെടുത്തതെന്തെന്ന കാര്യം മനസ്സിലാകുമെന്നും പ്രേരണ കുമാരി ട്വിറ്ററിൽ കുറിച്ചു.
വയനാട്ടിൽ രാഹുൽ മത്സരിക്കാൻ എത്തുന്നു എന്നുള്ള ചാനൽ വാർത്തയുടെ വീഡിയോയ്ക്കൊപ്പമാണ് പ്രേരണ കുമാരിയുടെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Shocking.. Rahul to Contest elections in Wayanad,Kerala.
Look who is celebrating in Wayanad waving Pakistan flags. Now you know why Congress selected this constituency.@narendramodi @byadavbjp @kumarnandaj @msunilbishnoi @AnilNPillai32 pic.twitter.com/WnFTe5yi0J— Chowkidar Prerna (@PrernakumariAdv) March 27, 2019
വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും. മറ്റന്നാളെ കല്‍പറ്റയില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് ജില്ലയില്‍ റോഡ് ഷോയും അവതരിപ്പിക്കുന്നുണ്ട്.
പ്രിയങ്കഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങൾ.
വയനാട്ടിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കള്‍ നേരിട്ടെത്തും പ്രിയങ്കാ ഗാന്ധി സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരിക്കും പര്യടനം നടത്തുക.സി.പി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം ഇടത് സ്ഥാനാര്‍ഥി പി.പി സുനീറിനായുള്ള ശക്തമായ പ്രചരണവും മണ്ഡലത്തില്‍ നടക്കുന്നുണ്ട് . ഇന്ന് കല്‍പ്പറ്റയില്‍ നടക്കുന്ന പരിപാടിയില്‍ കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ അതിക്രൂരമായ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി കുട്ടിക്ക് ആഹാരം നല്‍കുന്നുവെന്നതാണ് ഏക പുരോഗതിയെന്ന രീതിയില്‍ വിലയിരുത്താന്‍ കഴിയുന്ന മാറ്റം. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മെഡിക്കല്‍ സംഘം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടിയെ സന്ദര്‍ശിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാനായി സാധിച്ചില്ല. സ്വന്തമായി ശ്വാസമെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
അതേസമയം കുട്ടിയെ മര്‍ദ്ദിച്ച അരുണിനെതിരെ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും വീടിനുള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്ന് കോടാലി, പ്രഷര്‍ കുക്കര്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇവ എന്തിനാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമല്ല. അരുണ്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നതായി പോലീസ് പറയുന്നു. നിലവില്‍ പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുന്നുണ്ട്.
ആനമുടി നാഷണല്‍ പാര്ക്കിന് സമീപം കാട്ടുതീ പടര്‍ന്ന് പിടിച്ചു. തീയില്‍ അമ്പതോളം പേരുടെ വീടുകളും വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു
മൂന്ന് ദിവസമായി തുടരുന്ന കാട്ടു തീ ഇപ്പോള്‍ ഉള്‍വനത്തിലേക്ക് കടന്നു കയറിയതായാണ് വിവരം. നിലവില്‍ മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണക്കാന്‍ ശ്രമിക്കുകയാണ്.
സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട്, പശു എന്നിവയും തീയില്‍ പെട്ടു. വട്ടവട പഴത്തോട്ടം ഭാഗങ്ങളിലാന്ന് കാട്ടുതീ ആളിപ്പടര്‍ന്നത്. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.
അതേസയമം ജനവാസ കേന്ദ്രങ്ങളിലേക്കും നാഷ്ണല്‍ പാര്‍ക്കിലേക്കും തീ പടര്‍ന്നു പിടിച്ചിട്ടില്ല. ഇപ്പോള്‍ യൂക്കാലി മരങ്ങളിലേക്കാണ് തീ പിടിച്ചിട്ടുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്.


ആനമുടി നാഷണല്‍ പാര്ക്കിന് സമീപമുണ്ടായ കാട്ടു തീയില്‍ വനംവകുപ്പിന്റെ 6 ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു.

ഇന്നലെ രാവിലെയാണ് ആനമുടി നാഷണല്‍ പാര്ക്കിന് സമീപത്തെ വട്ടവട പഴത്തോട്ടം ഭാഗങ്ങളില്‍ കാട്ടുതീ ആളിപടര്‍ന്നത്


നാഷണല്‍ പാര്‍ക്കിലേക്ക് തീപടരാതിരിക്കാന്‍ ഫയര്‍ ലൈനുകള്‍ വനപാലകര്‍ സ്ഥാപിച്ചിരുന്നെങ്കിലും ശക്തമായ കാറ്റില്‍ 6 ഹെക്ടര്‍ യൂക്കാലിമരങ്ങളാണ് കത്തിനശിച്ചത്


സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.


മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും വനങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.


സമീപത്തെ 50 ഓളം വീടുകളും ഇവര്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട് പശു എന്നിവയും കാട്ടുതീയിൽ ഇല്ലാതായിട്ടുണ്ട്


നിയന്ത്രണതീതമായെങ്കിലും ഒരു ദിവസത്തെ കാട്ടുതീയിൽ കര്‍ഷകരുടെ സ്വപ്നങ്ങളും വെന്തമരുകയായിരുന്നു. ഇവര്‍ വീടുകളില്‍ വളര്‍ത്തിയിരുന്ന ആട്.,കോഴി, പശു എന്നിവയും, ഇവറ്റകളെ വളര്‍ത്താന്‍ നിര്‍മ്മിച്ചിരുന്ന കാലിത്തൊഴുത്തും ഷെഡുകളും കാട്ടുതീ വിഴുങ്ങി.


കാട്ടുതീയില്‍ ഇല്ലാതായ സ്വപ്നങ്ങള്‍ യാഥാര്ത്യമാകാന് ഇനിവേണ്ടത് അധികാരികളുടെ ഇടപെടലാണ്


കര്‍ഷകരും- വനംവകുപ്പും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയായതിനാല്‍ ആരുടെയെല്ലാം ഭൂമികളിലാണ് തീപടര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിയുകയുമില്ല.