കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് കൂടുതല്‍ മുങ്ങുന്നു. ആലപ്പുഴ നഗരത്തിലേക്കും വെള്ളംകയറി തുടങ്ങി. നൂറുകണക്കിനുപേര്‍ ഇപ്പോഴും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാഭരണകൂടം കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു
വേമ്പനാട്ടു കായലില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെയാണ് ആലപ്പുഴ നഗരത്തിന് മധ്യത്തിലൂടെ കടന്നുപോകുന്ന വാടക്കനാലും വാണിജ്യകനാലും നിറഞ്ഞത്. മാതാ ബോട്ടുജെട്ടി വെള്ളത്തിനടിയിലായി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും വെള്ളം കയറിത്തുടങ്ങി. ദേശീയപാതയ്ക്ക് സമാന്തരമായുള്ള ആലപ്പുഴ–ചേര്‍ത്തല കനാലും നിറഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. കനാലുകളില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
അതേ സമയം കുട്ടനാട്ടില്‍ നിന്നുള്ള പലായനം തുടരുകയാണ്. പള്ളാത്തുരുത്തി മുതല്‍ പൂപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ എ.സി.റോഡിന് ഇരുകരകളിലുമുള്ള താമസക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറുകയാണ്. ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, കിടങ്ങറ, പുളിങ്കുന്ന്, കാവാലം ഭാഗങ്ങളില്‍ നൂറുകണക്കിന് പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മല്‍സ്യത്തൊഴിലാളികളാണ് മുന്നില്‍ . രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മോട്ടോര്‍ ബോട്ടുകളും വഞ്ചിവീടുകളും വിട്ടുനല്‍കാത്ത ഉടമകളെ അറസ്റ്റുചെയ്യാന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
നിമിഷങ്ങള്‍ കടന്നുപോകും തോറും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. കൈമെയ് മറന്ന് എല്ലാവരും ഇറങ്ങിയെങ്കിലും ആയിരക്കണക്കിനാളുകള്‍ ഇനിയും ഒറ്റപ്പെട്ട വീടുകളില്‍ സഹായത്തിന് കേഴുകയാണ്. ചെറുവള്ളങ്ങളും കൂടുതല്‍ ഹെലികോപ്റ്ററുകളും അടിയന്തരമായി ചെങ്ങന്നൂരിലേക്ക് വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരിക്കുമെന്ന എം.എല്‍.എ സജി ചെറിയാന്റെ വിലാപത്തെ തുടര്‍ന്ന് രാവിലെ മുതല്‍ ഊര്‍ജസ്വലമായി രക്ഷാപ്രവര്‍ത്തനം. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും കൊല്ലത്തുനിന്നുള്ള പത്ത് വലിയ മല്‍സ്യബന്ധനബോട്ടുകളും ഇന്നിറങ്ങി. ദുരന്തനിവാരണസേനയും എത്തി. കല്ലിശേരി ഭാഗത്തുനിന്ന് സ്ത്രീകളും കുട്ടികളും അടക്കം 23 പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തി. ചെന്നെത്താന്‍ ബുദ്ധിമുട്ടായ ഈ പ്രദേശത്ത് ഇനിയും നിരവധി പേരുണ്ടെന്നാണ് വിവരം. എന്നാല്‍ മതിലുകളില്‍ തട്ടിയും ചെറുവഴികളില്‍ കുടുങ്ങിയും വലിയ ബോട്ടുകള്‍ പലയിടത്തും എത്തുന്നില്ല. ചെറിയ ബോട്ടുകളുടെയും വ്യോമസേനയുടെയും സഹായം അടിയന്തരമായി വേണം.
നാലുദിവസം പിന്നിട്ട സാഹചര്യത്തില്‍ ഒരു രാത്രി കൂടി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കാനുള്ള ശേഷി എത്രപേര്‍ക്കുണ്ടാകുമെന്നാണ് അറിയേണ്ടത്. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണവും വസ്ത്രവും വെള്ളവും കൂടുതല്‍ വേണ്ട സാഹചര്യവും ചെങ്ങന്നൂരിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
കനത്ത മഴയ്ക്കിടയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി. വൈപ്പിനില്‍ നിന്ന് പുറപ്പെട്ട ബോട്ട് ആലുപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് മുങ്ങിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാവികസേന ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷിച്ചു.
മഴയെതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പിനെ വകവയ്ക്കാതെ പോയ ബോട്ട് തിരയിലും കാറ്റിലും അകപ്പെട്ട് മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങിയതിന് പിന്നാലെ നാല് പേര്‍ തടിയില്‍ പിടിച്ചു കിടന്നു. തുടര്‍ന്ന് നാവികസേനയുടെ അവസരോചിത ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. രക്ഷിച്ച നാല് പേരെയും ഹെലികോപ്ടര്‍ മാര്‍ഗം കരക്കെത്തിച്ച് ചികിത്സ നല്‍കി. അതേസമയം, കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുള്ളത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ചകളും അവ്യക്തമാണ്.
പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുളള ദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം സൈന്യത്തെ ഏൽപ്പിക്കണം. മൂന്നു ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുച്ഛിച്ചു തളളി. എന്നെ പുച്ഛിച്ചോട്ടെ. എന്നെ പുച്ഛിക്കുന്നതിൽ കുഴപ്പമില്ലെന്നും ജനങ്ങളെ രക്ഷിച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. അത് സൈന്യത്തെ ഏൽപ്പിക്കണം. തിരുവല്ല, പന്തളം, റാന്നി, ആറൻമുള, പറവൂർ, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിതിഗതികൾ രൂക്ഷമാണ്. കേരളം ഒന്നിച്ചു കൈകോർത്തിട്ടും എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
കുടിവെളളവും മരുന്നും കിട്ടാതെ നിരവധി പേർ പലയിടങ്ങളിൽ കഴിയുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സൈന്യത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. നേരത്തെ അസമിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോൾ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം ഞാൻ നേരിട്ട് കണ്ടതാണ്. ദുരഭിമാനം വെടിഞ്ഞ് ഇനിയെങ്കിലും സേനയെ വിളിക്കാൻ സർക്കാർ തയ്യാറാവണം.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ നേരിൽ കണ്ടും ഫോണിലും ഇക്കാര്യം ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടും ഇക്കാര്യം ആവർത്തിച്ചു. ഇതിലൊന്നും രാഷ്ട്രീയമില്ല. ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രീയം മാറ്റിവച്ചാണ് ഇതൊക്കെ ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ജീവനുകളാണ് പൊലിയുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കാലാവസ്ഥ അല്‍പം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പന്ത്രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
ഒഡിഷ-ബംഗാള്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് കനത്ത മഴയുണ്ടാകുമെന്ന പ്രവചനം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തിയിരിക്കുന്നത്.
കേരളം നേരിട്ട പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസഹായമായി 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും നല്‍കാന്‍ തീരുമാനമായി. ഇൻഷുറൻസ് കമ്പനികളോട് കേരളത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഷിക നഷ്ടം വിലയിരുത്താനും അതിനുള്ള നഷ്ടപരിഹാരം നൽകാനും പ്രത്യേക നിർദ്ദേശവും കേന്ദ്രം നല്‍കി.
തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ ദേശീയ പാത അതോറിറ്റിക്ക് പ്രത്യേക നിർദ്ദേശം നൽകിയ കേന്ദ്രം കേരളത്തിലെ റോഡുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും വ്യക്തമാക്കി. വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കേരളത്തിലെത്തണം. തകർന്ന വീടുകൾ പുനർനിർമ്മിക്കാനും നടപടി എടുക്കുമെന്നും കേന്ദ്രം വിശദമാക്കി.
പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇത്രയും തുക അനുവദിച്ചത്. കേരളത്തിലുണ്ടായ ജീവനാശത്തിൽ പ്രധാനമന്ത്രി അതിയായ ദുഖം രേഖപ്പെടുത്തി . കേന്ദ്രആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പ്രഖ്യാപിച്ച 100 കോടിക്ക് പുറമെയാണ് 500 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത് . രാജ്യത്തിന്‍റെ മറ്റ് മേഖലകളിൽ നിന്ന് ഭക്ഷ്യധാന്യം , മരുന്നുകൾ എന്നിവ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കുട്ടനാട്ടിൽ ഭക്ഷണക്ഷാമം അതിരൂക്ഷം. വീടുകൾ വെള്ളത്തിലായതിനെത്തുടർന്ന് ടെറസിലും പാലങ്ങളും അഭയം തേടിയിരിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് ഭക്ഷണത്തിനായി സഹായം തേടുന്നത്. സർക്കാർ സംവിധാനവും സന്നദ്ധ സംഘടനകളുടെ സഹായങ്ങളും ഒന്നുമാകുന്നില്ല. റോഡും തോടും പാടവും ഒന്നായി ഇവിടെ കുത്തൊഴുക്കാണ്. വയോധികരും കുഞ്ഞുങ്ങളും സ്ത്രീകളും തുള്ളി വെള്ളം കിട്ടാതെ വിലപിക്കുന്നു. തെങ്ങുകളെ മൂടുംവിധം ഉയരത്തിൽ വെള്ളം കുത്തി ഒഴുകുന്നതിനാൽ ഇവർക്ക് ചങ്ങനാശേരിയിലോ മറ്റിടങ്ങളിലോ എത്തിപ്പെടാനാകുന്നില്ല. മരുന്നും ഭക്ഷണവും അടിയന്തിരമായി ഇവർക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഇന്ധനക്ഷാമത്തെത്തുടർന്ന് ബോട്ടുകളും വളളങ്ങളും മുൻദിവസങ്ങളിലേതുപോലെ ചങ്ങനാശേരിയിൽ എത്തുന്നില്ല. അടിയന്തിരമായ സഹായമാണ് കുട്ടനാട്ടിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും ഉയരുന്നത്. ഹെലികോപ്ടർ നിരീക്ഷണവും അടിയന്തിര രക്ഷാപ്രവർത്തനങ്ങളും കുട്ടനാട്ടിൽ അടിയന്തിരമായി നടത്തണം.
കര്‍ണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി സംപാ ജയിലില്‍ ഉരുള്‍പൊട്ടി. ജനവാസ മേഖലയായ ഇവിടെ 180 പേരെ രക്ഷപെടുത്തി. പുലര്‍ച്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രണ്ട് ദിവസമായി തുടര്‍ന്ന കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടല്‍. കാസര്‍ഗോഡ് ജില്ലയോട് ഏറെ അടുത്ത കിടക്കുന്ന സ്ഥലമാണ് സംപാ ജയില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. സ്ഥിതികൾ നേരിൽ കണ്ട് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, അൽഫോൻസ് കണ്ണന്താനം എന്നിവരും കൂടെയുണ്ടായിരുന്നു. രാവിലെ കാലാവസ്ഥ മോശമായതിനാൽ മോദി കയറിയ ഹെലികോപ്റ്റർ തിരിച്ചിറക്കിയിരുന്നു. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ കനത്ത മഴയാണ് പെയ്തത്.
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ഇതിനിടെ, ദുരിതത്തിന് നേരിയ ആശ്വാസമായി ആലുവയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളിൽ റോഡ് ഗതാഗതം ആരംഭിച്ചു. ഭക്ഷണവിതരണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയിൽനിന്നു ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ വെള്ളക്കെട്ട് മാറിയിട്ടില്ല.
അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരിൽ 50 അംഗ നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങി. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തിൽ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാത്ത അവസ്ഥയിലാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണ്. പരിഭ്രാന്തി വേണ്ട. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണ്. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്തില്ലെന്നും പി.സി. വിഷ്ണുനാഥ് പരാതിപ്പെട്ടു.
കൊച്ചി: കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. നേവി, ആര്‍മി, വ്യോമസേന, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ദേശീയ ദുരന്തനിവാരണ സേന, കേരള ഫയര്‍ ഫോഴ്സ്, പോലീസ് എന്നിവരെ കൂടാതെ മത്സ്യത്തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്.
എറണാകുളം ജില്ലയില്‍ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി. നഗര പ്രദേശത്ത് നിന്നും ബോട്ട് വഴി 7064 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 20 പേരെയും മറ്റു വാഹനമാര്‍ഗങ്ങളുപയോഗിച്ച് 37976 പേരെയും രക്ഷപെടുത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് ബോട്ട് വഴി 346 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 261 പേരെയും മറ്റു വാഹന മാര്‍ഗങ്ങളുപയോഗിച്ച് 25966 പേരെയും രക്ഷപെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍ എത്തിച്ചതാണ് രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടിയത്. തീരപ്രദേശത്ത് നിന്ന് തൊഴിലാളികള്‍ കൂട്ടമായി എത്തി ദൗത്യസേനക്കൊപ്പം ചേര്‍ന്നു. ഇതോടെ കുടുങ്ങിക്കിടന്ന പല മേഖലകളിലേക്കും എത്തിപ്പെടാന്‍ സേനയ്ക്കായി. ഇന്ന് രാവിലെ 23 ഹെലികോപ്റ്ററുകള്‍ കൂടി എത്തിച്ചിരുന്നു.
ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പന്തളം, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന ട്രൂപ്പാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. എന്നാല്‍ ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.
മഴക്കെടുതിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം.
മലപ്പുറം ജില്ലയിൽ രണ്ടും ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
മലപ്പുറം – 2 കൊണ്ടോട്ടിക്ക് സമീപം ഒഴുക്കിൽപെട്ട ചക്കാലക്കുന്ന് സ്വദേശി ഹക്കീമി (23) ന്‍റെ മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ മോതിയിൽ കാളിക്കുട്ടി (72) എന്ന സ്ത്രീ മരിച്ചു.
പത്തനംതിട്ട – 1 സീതത്തോടിൽ ഉരുൾപൊട്ടലിൽ കാണാതായ രാജമ്മയുടെ മൃതദേഹം കണ്ടെത്തി
തൃശൂർ- 1 റാഞ്ചേരി ഉരുൾപൊട്ടലിൽപെട്ട മുണ്ടപ്ലാക്കൽ ഷാജിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി
ഇടുക്കി – 1 പെരിയാറിൽ ഒഴുക്കിൽപെട്ട് പൂണ്ടിക്കുളം സ്വദേശി തങ്കമ്മ (55) മരിച്ചു
13 ജില്ലകളിൽ ഇന്നും റെഡ് അലർട്ട്. മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. ഇടുക്കി ജില്ല പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ്. ഇടുക്കിയിൽ ഭൂരിഭാഗം ഭാഗങ്ങളിലും വൈദ്യുതിയില്ല. അതേസമയം, പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളം സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. സംസ്ഥാനത്ത് മഴ തുടരുന്നു. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു.
പതിനായിരക്കണക്കിന് ആളുകൾ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. തൃശൂർ ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചാലക്കുടി ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി. ഇടുക്കി ഡാമിൽ ജലനിരപ്പ് 2402.20 അടിയിലേക്ക് ഉയർന്നു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുല്ലപ്പെരിയാറിൽ 141.6 ആണ് ജലനിരപ്പ്. അതേസമയം, ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം മരിച്ചത് 54 പേർ.