Kerala

അടിമാലി: ഹോട്ടല്‍ ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞതിനേത്തുടര്‍ന്ന് ഉള്ളിലകപ്പെട്ട യുവതിയെ ഒന്നര മണിക്കൂറിനു ശേഷം രക്ഷിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെ അമ്പലപ്പടിയിലാണു സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് ഹോട്ടല്‍ നടത്തിയിരുന്ന കാംകോ ജങ്ഷനില്‍ വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത (27) യെയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്.

ദേശീപാതയോരത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ശൗചാലയത്തില്‍ കയറിയ ഉടന്‍ കെട്ടിടത്തിനു പിന്‍ഭാഗത്തെ കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞ് കോണ്‍ക്രീറ്റ് സ്ലാബടക്കം പ്രമീതയുടെ ദേഹത്തേക്കു വീഴുകായിരുന്നു. ഇവരുടെ നിലവിളി കേട്ടു കടയിലെ ജീവനക്കാര്‍ വിവരം ഫയര്‍ഫോഴ്‌സിലും പോലീസിലും അറിയിച്ചു. മൂന്നു മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ഒന്നര മണിക്കൂര്‍ കഠിന പരിശ്രമത്തിനൊടുവിലാണ് യുവതിയെ പുറത്തെടുത്തത്. ഇടതു കാലിന്റെ അസ്ഥിക്കു പൊട്ടലും തലയ്ക്കും ശരീരഭാഗങ്ങള്‍ക്കും ചതവുമേറ്റ പ്രമീതയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െഹെവേ ജാഗ്രതാ സമിതി പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.

ഓട്ടോറിക്ഷാ ്രൈഡവറായ ശ്രീജേഷും കുടുംബവും മാസങ്ങള്‍ക്കുമുമ്പാണ് ഈ ഹോട്ടല്‍ വാടക വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്നത്. ഹോട്ടല്‍ കെട്ടിടത്തിനു സമീപം പുറത്തായിരുന്നു ശൗചാലയം നിര്‍മിച്ചിരുന്നത്. കെട്ടിടനിര്‍മാണത്തിനായി അന്‍പത് അടിയോളം ഉയരത്തില്‍ മണ്ണ് അരിഞ്ഞു മാറ്റിയ കട്ടിങ് നിലനിന്നിരുന്നു. ഇവിടെ നിന്നാണ് ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞത്. സംഭവ സ്ഥലത്ത് ജനം തടിച്ചുകൂടിയതുമൂലം ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും സ്തംഭിച്ചു.

മരണത്തെ മുഖാമുഖം കണ്ടാണ് മണ്ണിനടിയില്‍ ഒന്നര മണിക്കൂറോളം തള്ളി നീക്കിയതെന്നു പറയുമ്പോഴും പ്രമീതയുടെ കണ്ണുകളില്‍ ഭീതിയുടെ നിഴലാട്ടം. ഇന്നലെ രാവിലെ ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞ് മണ്ണിനടിയില്‍ അകപ്പെട്ട വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും തന്റെ രണ്ടാം ജന്മമാണിതെന്നാണ് ആശ്വസിക്കുന്നത്. ആറു മാസം മുമ്പാണ് ശ്രീജേഷും കുടുംബവും ടൗണിനു സമീപം അമ്പലപ്പടിയില്‍ തുരങ്കം ഹോട്ടല്‍ എന്നറിയപ്പെട്ടിരുന്ന ഭക്ഷണശാല വാടകയ്‌ക്കെടുത്ത് നടത്താന്‍ ആരംഭിച്ചത്. ഉച്ചവരെ പ്രമീതയും ഒരു ജീവനക്കാരിയുമാണ് കടയിലുള്ളത്. ഉച്ചയോടെ ഭര്‍ത്താവും അമ്മയും സഹായത്തിനെത്തും.

പതിവുപോലെ ഇന്നലെയും രാവിലെ കടയിലെത്തി. ഒന്‍പതരയോടെ ജീവനക്കാരിയോട് ശൗചാലയത്തില്‍ പോവുകയാണെന്നു പറഞ്ഞ് അകത്തു കയറി. നിമിഷങ്ങള്‍ക്കുള്ളിലാണ് വന്‍ ശബ്ദത്തോടെ അന്‍പത് അടിയോളം ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞ് കെട്ടിടത്തിനു മുകളില്‍ പതിച്ചത്. പ്രമീതയുടെ മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബും ഭിത്തിയും തകര്‍ന്നു വീണു. എന്തു ചെയ്യണമെന്നറിയാതെ അലറിക്കരയുകയായിരുന്നു ആദ്യ നിമിഷങ്ങളില്‍. അനങ്ങാന്‍ പോലുമാകാതെ മുട്ടുകുത്തിയ നിലയില്‍ ഒന്നര മണിക്കൂര്‍.

ഇതിനിടെ സമചിത്തത വീണ്ടെടുത്ത് ഒരു െകെ മാത്രം ചലിപ്പിച്ച് ഒരു വശത്ത് ചെറിയ ദ്വാരമുണ്ടാക്കി ശ്വാസം കിട്ടാന്‍ അവസരമൊരുക്കി. ദ്വാരത്തിലൂടെ െകെ പുറത്തേക്ക് നീട്ടി നിലവിളിച്ചു. സംഭവം അറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പാഞ്ഞെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ദ്വാരത്തിലൂടെ ഓക്‌സിജന്‍ ട്യൂബ് അകത്തേക്കു നല്‍കിയത് ആശ്വാസം പകര്‍ന്നു. ഇതിനിടെ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് ആരൊക്കെയോ വിളിച്ചു പറയുന്നതു നേര്‍ത്ത ശബ്ദത്തില്‍ കേട്ടതോടെ പകുതി ജീവന്‍ പോയ നിലയിലായി. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും മനസില്‍ കണ്ട് പ്രാര്‍ത്ഥനയോടെ മനഃശക്തി വീണ്ടെടുക്കുകയായിരുന്നെന്ന് പ്രമീത ഓര്‍മിച്ചു.

 

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദം ഒത്തുതീര്‍ക്കാന്‍ നീക്കം.പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിക്ത. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്നിഗ്ധ മാപ്പ് പറയാന്‍ സന്നദ്ധത അറിയിച്ചത്.

എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് ഗവാസ്‌കറിന്റെ കുടുംബം പ്രതികരിച്ചതെന്നാണ് സൂചന. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗാവാസ്‌കറിന്റെ അഭിഭാഷകന്‍ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു.

ഈ കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് എഡിജിപിയുടെ മകള്‍ മാപ്പ് പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുന്നത്. കേസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സ്നിഗ്ധക്കെതിരാണെന്ന സൂചനകളുണ്ട്.

രാവിലെ വ്യായാമത്തിനായി എ.ഡി.ജി.പിയുടെ ഭാര്യയേയും മകള്‍ സ്നിക്തയേയും കനകക്കുന്നില്‍ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. തലേ ദിവസം സ്നിഗ്ധയുടെ കായിക പരിശീലകനുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്നിഗ്ധ അപ്പോള്‍ മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു.

രാവിലെ കനകക്കുന്നില്‍വച്ചും സ്നിഗ്ധ അസഭ്യം പറയല്‍ തുടര്‍ന്നു. ഇത് ഗവാസ്‌കര്‍ എതിര്‍ക്കുകയും അസഭ്യം പറയല്‍ തുടര്‍ന്നാല്‍ വാഹനം എടുക്കില്ലെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതയായ സ്നിഗ്ധ ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ സ്നിഗ്ധ ഓട്ടോയില്‍ കയറി പോയി.

വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തിയ സ്നിഗ്ധ വാഹനത്തില്‍ മറന്നു വച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഗവാസ്‌കറിന്റെ അടുത്ത് വന്ന് പ്രകോപനമില്ലാതെ മൊബൈല്‍ വച്ച് കഴുത്തിന് താഴെ മുതുകിലായി ഇടിക്കുകയുമായിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസുകാരെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥർ ദാസ്യപ്പണി ചെയ്യിക്കുകയാണെന്ന വിവരങ്ങൾ പുറത്തുവന്നതും നടപടിയിലേക്ക് നീങ്ങിയതും.

സോണി കെ. ജോസഫ്

വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി സംബന്ധമായ കാര്യങ്ങള്‍ സൗകര്യപ്രദവും വേഗത്തിലും പഠിക്കാന്‍ സഹായിക്കുന്ന കൃഷി പഠനോപകരണ കിറ്റ് സ്വയം തയാറാക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആദിത്യ ജിനോ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ‘ബോട്ടണി ലാബ് ഫോര്‍ കിഡ്‌സ്’ എന്നാണ് കിറ്റിന്റെ പേര്. മാന്നാനം കെ.ഇ സ്‌ക്കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആദിത്യ ജിനോ. എങ്ങനെയാണ് വിത്ത് കിളിര്‍ത്തു വരുന്നത്, വളരാനായി ചെടികള്‍ക്ക് എന്തെല്ലാം വേണം, വിത്ത് പാകുന്നത്, ചെടികളുടെ നന, ചെടിയുടെ വേരുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, ചെടികള്‍ വെളിച്ചം കിട്ടുന്ന ഭാഗത്തേക്കു വളരുന്നതെന്തുകൊണ്ട്, ചെടിയുടെ വേരും തൈയും കാഴ്ചയില്‍ എങ്ങനെയിരിക്കും തുടങ്ങിയവ പരീക്ഷണത്തിലൂടെ കുട്ടികള്‍ക്കു സ്വയം പഠിക്കാനാവുന്ന രീതിയിലാണ് കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ മണ്ണിനങ്ങള്‍, കൃഷികള്‍ ഏതെല്ലാം, കൃഷിക്കനുകൂലമായ കാലാവസ്ഥ, ഫലങ്ങള്‍ ഉണ്ടാകുന്ന സമയം തുടങ്ങിയ വിവരങ്ങളും പരീക്ഷണങ്ങള്‍ ചെയ്യേണ്ട രീതികള്‍ അടങ്ങിയ പുസ്തകവും ഏഴ് തരം വിത്തിനങ്ങളും, പരീക്ഷണങ്ങള്‍ക്കായുള്ള ചെറിയ പാത്രങ്ങള്‍, ഡ്രോപ്പര്‍, മരത്തവി, മണ്‍കുട്ട, മോണാ ബോക്‌സ് എന്നിവയും കിറ്റിലുണ്ടാകും. ഈ ആശയം ആദിത്യ തന്റെ പിതാവ് ഡോ. ജിനോ ശ്രീനിവാസയുമായി പങ്കുവെച്ചപ്പോള്‍ ഡോ.ജിനോ ആദിത്യയ്ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കി കൂടെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കൃഷിയും അവയുടെ വിവരങ്ങളും ചേര്‍ത്ത് കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് തയാറാക്കാമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയും ‘ബോട്ടണി ലാബ് ഫോര്‍ കിഡ്‌സ്’ എന്ന ആശയം വിദഗ്ധരുമായി ചര്‍ച്ചചെയ്തു നടപ്പാക്കുകയുമായിരുന്നു.

പിരമല്‍ ഹെല്‍ത്ത് സെന്ററുമായി ചേര്‍ന്നാണ് ഇപ്പോള്‍ കിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. അബുദാബിയിലെ സ്‌ക്കുളില്‍ പഠിക്കുമ്പോള്‍ ജൂനിയര്‍ സയന്റിസ്റ്റ് എന്ന നിലയില്‍ ആദിത്യയ്ക്ക് യുഎസിലെ നാസയില്‍ പോകാന്‍ അവസരം കിട്ടിയിട്ടുണ്ട്. ആദിത്യ ജിനോയുടെ കൃഷിയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരുന്ന ഈ പഠനോപകരണ കിറ്റ് കേന്ദ്രമന്ത്രി കൃഷ്ണ രാജയ്ക്ക് കൈമാറി. മന്ത്രി കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തിയപ്പോഴാണ് കിറ്റ് നല്‍കിയത്. മന്ത്രി എല്ലാ പിന്തുണയും ആദിത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ സ്‌കുളുകളില്‍ കൃഷിയുമായി ബന്ധപ്പെട്ട ഈ കിറ്റ് കുട്ടികളുടെ പ്രോജക്ടായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജിനോ ശ്രിനിവാസയുടെയും മകന്‍ ആദിത്യയുടെയും ആഗ്രഹം.

കൊച്ചി: താരസംഘടനയായ ‘അമ്മ’ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്ന് വ്യക്തമാക്കി സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപ് സംഘടനയിലേക്ക് തിരിച്ചുവരുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം സംഘടനയ്ക്ക് പുറത്തുതന്നെയാണ്. ദിലീപിനെ അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ പെട്ടെന്നെടുത്ത തീരുമാനമാണ് പുറത്താക്കല്‍. അന്ന് അങ്ങനെ ചെയ്തിരുന്നില്ലായിരുന്നുവെങ്കില്‍ അമ്മ പിളര്‍ന്നേനെ എന്നും മോഹന്‍ലാല്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നത് തെറ്റായി പോയി. തിരക്കുകള്‍ മൂലമാണ് കഴിയാതിരുന്നത്. ഇന്നലെയാണ് നാട്ടില്‍ എത്തിയത്. വനിതകളെ കൂടുതല്‍ സംഘടനയില്‍ ഉള്‍പ്പെടുത്തണം എന്നാണ് നിലപാട്. സംഘടനയില്‍ ഒരു സിനിമയില്‍ പോലും അഭിനയിക്കാത്തവര്‍ ഉണ്ട്. അത് പാടില്ല. വര്‍ഷത്തില്‍ ഒരു സിനിമയില്‍ എങ്കിലും അവര്‍ അഭിനയിക്കണം. 488 അംഗങ്ങളില്‍ പകുതിയും സ്ത്രീകളാണ്. പുരുഷ മേധാവിത്വത്തിന്റെ ഇടമല്ല.

ഈ മാസം അവസാനമോ അടുത്ത മാസത്തിന്റെ തുടക്കത്തിലോ എക്‌സിക്യുട്ടീവ് വിളിക്കും. ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡബ്ല്യൂസിസി കത്ത് അയച്ചിരുന്നു. അടുത്ത എക്‌സിക്യുട്ടീവിന് ശേഷം അവരുമായി യോഗം വിളിക്കും. അവര്‍ക്ക് കൂടുതല്‍ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യും.

ദിലീപിനെ തിരിച്ചെടുത്തു എന്നതില്‍ തെറ്റിദ്ധാരണ ഉണ്ടായി. തനിക്ക് അറിയാവുന്ന കാര്യം വ്യക്തമാക്കാം. ദിലീപിനെ അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് പോലും അറിയില്ല. പുറത്താക്കണം, സസ്‌പെന്റു ചെയ്ണം എന്നൊക്കെ അഭിപ്രായം ഉയര്‍ന്നു. അമ്മ പിളരുമെന്ന ഘട്ടം വരെ എത്തി. നിര്‍മ്മാതാക്കളുടെ സംഘടന ദിലീപിനെ പുറത്താക്കി എന്നു കണ്ടു. അതോടെയാണ് ദിലീപിനെ പുറത്താക്കിയത്. എന്നാല്‍ അതിന് സാധുതയില്ലെന്ന് പിന്നീട് ബോധ്യമായി.

അതോടെയാണ് ജനറല്‍ ബോഡിയില്‍ ചര്‍ച്ചയ്ക്ക് വന്നത്. എന്നാല്‍ യോഗത്തിനുണ്ടായിരുന്ന ആരും തീരുമാനത്തെ എതിര്‍ത്തില്ല. പിന്നീട് വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ പോലും ഒരു വനിത പോലും എഴുന്നേറ്റ് എതിര്‍പ്പ് പറഞ്ഞില്ല. അന്ന് താന്‍ സംസാരിച്ചില്ല. മറ്റു പലരും സംസാരിച്ചതിനാല്‍ തനിക്ക് പിന്നീട് സംസാരിക്കേണ്ട കാര്യമുണ്ടായില്ല. ദിലീപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ലല്ലോ പിന്നെയെന്തിനാണ് പുറത്താക്കിയതെന്നും അംഗങ്ങളില്‍ നിന്ന് ചോദ്യമുയര്‍ന്നു. അതോടെയാണ് അന്നത്തെ തീരുമാനം മരവിപ്പിച്ചത്. ജനറല്‍ ബോഡിയില്‍ ആരെങ്കിലും എതിര്‍പ്പ് ഉന്നയിച്ചിരുന്നുവെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നു.

ദിലീപിനെ പുറത്താക്കിയതായി നിയമപരമായി അദ്ദേഹത്തെ അറിയിക്കുകയോ അദ്ദേഹത്തില്‍ നിന്ന് പ്രതികരണം ലഭിക്കുകയോ ചെയ്തിട്ടില്ല. അമ്മയിലേക്ക് വരുന്നില്ലെന്ന് ദിലീപ് കത്ത് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ദിലീപ് സാങ്കേതികമായും നിയമപരമായും സംഘടനയ്ക്ക് പുറത്താണ്. സംഘടനയിലേക്ക് വരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞാല്‍ സംഘടനയ്ക്ക് അദ്ദേഹത്തിനും വേണ്ട. നാളെ തെറ്റുകാരനല്ലെന്ന് കണ്ടെത്തി അദ്ദേഹം തിരിച്ചെത്തിയാല്‍ സ്വീകരിക്കും. സത്യം എപ്പോഴായാലും തെളിയട്ടെ.

കേസില്‍ നിങ്ങള്‍ക്കൊക്കെ അറിയാവുന്നപോലെയെ തനിക്കും അറിവുള്ളു. അമ്മ ആ കുട്ടിയ്ക്ക് ഒപ്പമാണ്. അവര്‍ക്കുണ്ടായ ദുരനുഭവത്തില്‍ അമ്മയ്ക്ക് ദുഃഖമുണ്ട്. അമ്മ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിക്ക് ഒപ്പമാണ് താനെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അറിയിച്ചു.

നടിക്ക് എല്ലാ സഹായവും അമ്മ നല്‍കുന്നുണ്ട്. അവരുടെ അവസരങ്ങള്‍ ഒരിക്കലും നിഷേധിച്ചിട്ടില്ല. അമ്മ അടുത്തിടെ മസ്‌ക്കറ്റിലെ പരിപാടിക്കു പോയപ്പോള്‍ പോലും അവരെ ക്ഷണിച്ചിരുന്നു. അവരുടെ അവസരങ്ങള്‍ ആരെങ്കിലും നിഷേധിച്ചു എന്ന് കാണിച്ച് തനിക്കോ സംഘടനയിലെ മറ്റാര്‍ക്കുമോ കത്ത് നല്‍കിയിട്ടില്ല. ആരോടെങ്കിലും പറഞ്ഞോ എന്നറിയില്ല. കത്ത് നല്‍കിയിരുന്നുവെങ്കില്‍ മറുപടി നല്‍കിയേനെ.

അമ്മയില്‍ നിന്നും രാജിവച്ചത് രണ്ട് വനിത അംഗങ്ങള്‍ മാത്രമാണ്. ഡബ്ല്യൂസിസി അംഗങ്ങളായ ഭാവനയും രമ്യാ നമ്പീശനും. അവരെ തിരിച്ചെടുക്കുമോ എന്ന് തനിക്ക് ഇപ്പോള്‍ പറയാനാവില്ല. തിരിച്ചെടുക്കണമെങ്കില്‍ അവര്‍ എന്തുകൊണ്ട് രാജിവച്ചു എന്നുകാണിച്ച് കത്ത് നല്‍കണം. ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്തശേഷമേ അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. താന്‍ പറയുന്ന രീതിയില്‍ സംഘടന പ്രവര്‍ത്തിക്കണമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണ്. അതെല്ലാം പരിഗണിച്ചേ തീരുമാനമെടുക്കാന്‍ കഴിയൂ.

തിലകന്‍ തനിക്ക് പരാതി നല്‍കിയിട്ടില്ല. വിലക്ക് എന്നു പറയുന്ന സമയത്തുപോലും അദ്ദേഹം തങ്ങളുടെ കൂടെ സിനിമയില്‍ അഭിനയിച്ചു. ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന സിനിമയുടെ കാലത്ത് അദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തെ വടിയൂന്നി നടക്കുന്ന കഥാപാത്രമായി അവതരിപ്പിച്ചു. തിലകന്‍ മഹാനായ നടനാണ്. അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ സാക്ഷിയായി വരെ താന്‍ പോയിട്ടുണ്ട്. മരിച്ചുപോയ ആളുടെ പേരില്‍ ഇനിയും വിവാദങ്ങള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല.

താരസംഘടന നടത്തിയ പരിപാടിയിലെ സ്‌കിറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തിലും ലാല്‍ മറുപടി നല്‍കി. സംഘടനയിലെ വനിതകള്‍ തന്നെ തയ്യാറാക്കിയ സ്‌കിറ്റ് ആണ്. ആരെയും മനഃപൂര്‍വ്വം കളിയാക്കാനോ അപമാനിക്കാനോ തയ്യാറാക്കിയതല്ല. ഡബ്ല്യൂസിസിയില്‍ നിരവധി കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

അമ്മയിലെ നേതൃത്വത്തിലേക്ക് വനിതകളെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ട്. സംഘടന നേതൃത്വത്തിലേക്ക് വരാന്‍ പാര്‍വ്വതിക്ക് താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ അവര്‍ കത്ത് നല്‍കിയാല്‍ അത് പരിഗണിച്ചേനെ. സംഘടനയില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെയാണ് പറയേണ്ടതെന്നും പുറത്ത് പറഞ്ഞിട്ട് കാര്യമില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.

അമ്മയിലെ പ്രായമായ അംഗങ്ങള്‍ക്ക് കൈനീട്ടമായി 5000 രൂപ വീതം മാസം നല്‍കുന്നുണ്ട്. വീടില്ലാത്ത അംഗങ്ങള്‍ക്ക് വീട് വച്ച് നല്‍കും. ചികിത്സാ സഹായവും മരണപ്പെടുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കുന്നു. വീടില്ലാത്ത നിരവധി പേര്‍ക്ക് വീട് വച്ചുനല്‍കുന്നുണ്ട്. മറ്റ് നിരവധി ചാരിറ്റി പ്രവര്‍ത്തനവും നടത്തുന്നു. അത്തരമൊരു സംഘടന പിരിച്ചുവിടണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കൊച്ചി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധം. ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ നാട്ടുകാരാണ് പ്രതിഷേധിച്ചത്. മണ്ണെണ്ണയും പെട്രോളും തീപ്പന്തങ്ങളുമായാണ് വീടിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്.

ജപ്തിയുമായി മുന്നോട്ടു പോയാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് പ്രീതി ഷാജി പറയുന്നത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനും പ്രതിഷേധക്കാര്‍ മുതിര്‍ന്നെങ്കിലും ഫയര്‍ ഫോഴ്‌സ് വെള്ളമൊഴിച്ച് ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും ഉദ്യോഗസ്ഥരും താല്‍ക്കാലികമായി മടങ്ങിപ്പോയിരിക്കുകയാണ്.

എന്തുവന്നാലും വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കിലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രീത. ജപ്തി നടപടികളില്‍ നിന്ന് ബാങ്ക് പിന്മാറണമെന്ന ആവശ്യവുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികള്‍. ആവശ്യമാണെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

1994-ല്‍ സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം.

വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടി ഇരുവരും. ആദ്യം തിരക്കിയത് ആശുപത്രിയില്‍ കിടക്കുന്ന അർജുന്റെ കാര്യം. അഭിമന്യു മഹാരാജാസ് മരിച്ചിട്ടില്ലെന്നും അർജുനിലൂടെ അഭിമന്യു ജീവിക്കുന്നുവെന്നും അര്‍ജുന്റെ പിതാവ്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയാണ് നമ്മുടെ മക്കൾ പ്രവർത്തിച്ചത്. അവർ ചെയ്തതാണ് ശരി. കലാലയങ്ങൾ പഠിക്കാൻ വേണ്ടി മാത്രമല്ലെന്നും സർഗ്ഗാത്മകതയുടെ ഇടമാണെന്നും അർജുനെ മഹാരാജാസിൽ തന്നെ തുടർന്ന് പഠിപ്പിക്കുമെന്നും അധ്യാപകൻ കൂടിയായ പിതാവ് മനോജ് പറഞ്ഞപ്പോൾ അഭിമന്യൂവിന്റെ അമ്മ ഭൂപതി വിങ്ങിപ്പൊട്ടി.

അർജുന്‍ ആശുപത്രി വിട്ടാൽ നേരെ വട്ടവടയ്ക്ക് കൂട്ടിക്കൊണ്ടു വരുമെന്നും അഭിമന്യു തങ്ങളുടെ കൂടി മകനാണെന്നും അദ്ദേഹം പറഞ്ഞതും മറുപടി പറയാനാവാതെ ഇരുവരും കൈകൾ കൂട്ടിപ്പിടിച്ചു.അഭിമന്യുവിന്റെ ശവകുടീരം കൂടി സന്ദർശിച്ചാണ് അർജുന്റെ കുടുംബം മടങ്ങിയത്.

തിരുവനന്തപുരം: ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കുമ്പോഴും തിരിച്ചു വിളിക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പണി കിട്ടും. ചില അനോമസ് മിസ് കോളുകള്‍ തിരിച്ചു വിളിച്ചാല്‍ നമ്മുടെ ഫോണ്‍ അക്കൗണ്ടില്‍ നിന്ന് നല്ലൊരു തുക നഷ്ടപ്പെടും. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതോടെ മുന്നറിയിപ്പുമായി പോലീസും രംഗത്ത് വന്നിട്ടുണ്ട്.

+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ വരുന്നത്. പലരും തിരികെ വിളിക്കാന്‍ ശ്രമിക്കുകയും ഫോണില്‍ നിന്ന് റീചാര്‍ജ് ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ചില നമ്പരുകളിലേക്ക് രണ്ടും മൂന്നും തവണ കോളുകള്‍ വന്നിട്ടുണ്ട്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ ഇത്തരം കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഐ.ടി സെല്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ കമ്പനികള്‍ നേരത്തെ ഇത്തരം അനോണിമസ് കോളുകളോട് പ്രതികരിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ചില കോളുകള്‍ സ്ത്രീ ശബ്ദത്തില്‍ ഹലോ എന്ന് ചോദിച്ച ശേഷം ഡിസ്‌കണക്ട് ആവുകയാണ് ചെയ്യുക. ഇത് കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്ന കോളുകളാണെന്നാണ് പ്രാഥമിക നിഗമനം.

സംശയകരമായ നമ്പറുകളില്‍ നിന്ന് ഒട്ടേറെ പേര്‍ക്കു കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുതെന്നും കേരളാ പോലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു ചികില്‍സ നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മാര്‍ത്തോമ സഭ. മാര്‍ ക്രിസോസ്റ്റം ഫെലോഷിപ്പ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തിജനകമാണെന്നും സഭാ സെക്രട്ടറി അറിയിച്ചു.

നിലവില്‍ അദ്ദേഹത്തെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. സാധാരണ രീതിയിലുള്ള ഭക്ഷണക്രമം അനുസരിച്ചാണ് മാര്‍ ക്രിസോസ്റ്റം ആഹാരം കഴിക്കുന്നത്. നേരത്തെ ഗുരുതരാവസ്ഥയിലുള്ള മാര്‍ ക്രിസോസ്റ്റത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാന്നുതിനുള്ള ബന്ധുക്കളുടെ ശ്രമം മാര്‍ത്തോമ സഭ തടഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. വിദേശത്തുള്ള മാര്‍ത്തോമ സഭാ തലവന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അനുമതി നല്‍കാത്തതിനാല്‍ സഭ വെല്ലുരിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമം തടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കഴിഞ്ഞ മാസം 30 ന് പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണം മാര്‍ ക്രിസോസ്റ്റത്തെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയായ കാലാവാല നവാസ്, പ്രവര്‍ത്തകനായ ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മട്ടാഞ്ചേരി സ്വദേശികളാണ്. കൊലപാതകത്തില്‍ ഇരുവരും നേരിട്ട് പങ്കെടുത്തതായി സൂചനകളില്ല. എന്നാല്‍ കൊലപാതകം നടന്ന രാത്രി നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

കൊലപാതകം നടന്ന രാത്രിയില്‍ പ്രതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് നവാസാണെന്നാണ് പോലീസ് നിഗമനം. പ്രധാനപ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ജഫ്രിയുമായി ബന്ധപ്പെട്ട ചാര്‍ജുകളെന്തെന്ന് വ്യക്തമായിട്ടില്ല. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദാണ് അഭിമന്യൂവിനെ കുത്തിയതെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. അങ്ങനെയാകുമ്പോള്‍ മുഹമ്മദ് തന്നെയാകും ഒന്നാം പ്രതി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പ്രധാന പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ രാജ്യം വിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഏതാനുംപേര്‍കൂടി കസ്റ്റഡിയിലുള്ളതായി പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കൊലപ്പെടുത്തിയ സംഘത്തില്‍ കോതമംഗലം സ്വദേശിയും ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ എസ്.ഡി.പി.ഐ.യുടെ സജീവപ്രവര്‍ത്തകനാണ്. ഇയാളുടെ ബൈക്ക് അന്വേഷണസംഘം സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. കല്‍പ്പറ്റ വെള്ളമുണ്ടയ്ക്ക് സമീപം മക്കിയാടാണ് ഉറങ്ങിക്കിടന്നിരുന്ന യുവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും(27) ഭാര്യ ഫാത്തിമ(19)യെയുമാണ് വെള്ളിയാഴ്ച രാവിലെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസം. രാവിലെ എട്ടോടെ ആയിഷ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

RECENT POSTS
Copyright © . All rights reserved