കേരളം നേരിട്ട പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസഹായമായി 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും നല്‍കാന്‍ തീരുമാനമായി. ഇൻഷുറൻസ് കമ്പനികളോട് കേരളത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഷിക നഷ്ടം വിലയിരുത്താനും അതിനുള്ള നഷ്ടപരിഹാരം നൽകാനും പ്രത്യേക നിർദ്ദേശവും കേന്ദ്രം നല്‍കി.
തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ ദേശീയ പാത അതോറിറ്റിക്ക് പ്രത്യേക നിർദ്ദേശം നൽകിയ കേന്ദ്രം കേരളത്തിലെ റോഡുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും വ്യക്തമാക്കി. വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കേരളത്തിലെത്തണം. തകർന്ന വീടുകൾ പുനർനിർമ്മിക്കാനും നടപടി എടുക്കുമെന്നും കേന്ദ്രം വിശദമാക്കി.
പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇത്രയും തുക അനുവദിച്ചത്. കേരളത്തിലുണ്ടായ ജീവനാശത്തിൽ പ്രധാനമന്ത്രി അതിയായ ദുഖം രേഖപ്പെടുത്തി . കേന്ദ്രആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പ്രഖ്യാപിച്ച 100 കോടിക്ക് പുറമെയാണ് 500 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത് . രാജ്യത്തിന്‍റെ മറ്റ് മേഖലകളിൽ നിന്ന് ഭക്ഷ്യധാന്യം , മരുന്നുകൾ എന്നിവ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കുട്ടനാട്ടിൽ ഭക്ഷണക്ഷാമം അതിരൂക്ഷം. വീടുകൾ വെള്ളത്തിലായതിനെത്തുടർന്ന് ടെറസിലും പാലങ്ങളും അഭയം തേടിയിരിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് ഭക്ഷണത്തിനായി സഹായം തേടുന്നത്. സർക്കാർ സംവിധാനവും സന്നദ്ധ സംഘടനകളുടെ സഹായങ്ങളും ഒന്നുമാകുന്നില്ല. റോഡും തോടും പാടവും ഒന്നായി ഇവിടെ കുത്തൊഴുക്കാണ്. വയോധികരും കുഞ്ഞുങ്ങളും സ്ത്രീകളും തുള്ളി വെള്ളം കിട്ടാതെ വിലപിക്കുന്നു. തെങ്ങുകളെ മൂടുംവിധം ഉയരത്തിൽ വെള്ളം കുത്തി ഒഴുകുന്നതിനാൽ ഇവർക്ക് ചങ്ങനാശേരിയിലോ മറ്റിടങ്ങളിലോ എത്തിപ്പെടാനാകുന്നില്ല. മരുന്നും ഭക്ഷണവും അടിയന്തിരമായി ഇവർക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഇന്ധനക്ഷാമത്തെത്തുടർന്ന് ബോട്ടുകളും വളളങ്ങളും മുൻദിവസങ്ങളിലേതുപോലെ ചങ്ങനാശേരിയിൽ എത്തുന്നില്ല. അടിയന്തിരമായ സഹായമാണ് കുട്ടനാട്ടിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും ഉയരുന്നത്. ഹെലികോപ്ടർ നിരീക്ഷണവും അടിയന്തിര രക്ഷാപ്രവർത്തനങ്ങളും കുട്ടനാട്ടിൽ അടിയന്തിരമായി നടത്തണം.
കര്‍ണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി സംപാ ജയിലില്‍ ഉരുള്‍പൊട്ടി. ജനവാസ മേഖലയായ ഇവിടെ 180 പേരെ രക്ഷപെടുത്തി. പുലര്‍ച്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രണ്ട് ദിവസമായി തുടര്‍ന്ന കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടല്‍. കാസര്‍ഗോഡ് ജില്ലയോട് ഏറെ അടുത്ത കിടക്കുന്ന സ്ഥലമാണ് സംപാ ജയില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. സ്ഥിതികൾ നേരിൽ കണ്ട് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, അൽഫോൻസ് കണ്ണന്താനം എന്നിവരും കൂടെയുണ്ടായിരുന്നു. രാവിലെ കാലാവസ്ഥ മോശമായതിനാൽ മോദി കയറിയ ഹെലികോപ്റ്റർ തിരിച്ചിറക്കിയിരുന്നു. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ കനത്ത മഴയാണ് പെയ്തത്.
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ഇതിനിടെ, ദുരിതത്തിന് നേരിയ ആശ്വാസമായി ആലുവയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളിൽ റോഡ് ഗതാഗതം ആരംഭിച്ചു. ഭക്ഷണവിതരണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയിൽനിന്നു ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ വെള്ളക്കെട്ട് മാറിയിട്ടില്ല.
അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരിൽ 50 അംഗ നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങി. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തിൽ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാത്ത അവസ്ഥയിലാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണ്. പരിഭ്രാന്തി വേണ്ട. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണ്. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്തില്ലെന്നും പി.സി. വിഷ്ണുനാഥ് പരാതിപ്പെട്ടു.
കൊച്ചി: കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. നേവി, ആര്‍മി, വ്യോമസേന, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ദേശീയ ദുരന്തനിവാരണ സേന, കേരള ഫയര്‍ ഫോഴ്സ്, പോലീസ് എന്നിവരെ കൂടാതെ മത്സ്യത്തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്.
എറണാകുളം ജില്ലയില്‍ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി. നഗര പ്രദേശത്ത് നിന്നും ബോട്ട് വഴി 7064 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 20 പേരെയും മറ്റു വാഹനമാര്‍ഗങ്ങളുപയോഗിച്ച് 37976 പേരെയും രക്ഷപെടുത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് ബോട്ട് വഴി 346 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 261 പേരെയും മറ്റു വാഹന മാര്‍ഗങ്ങളുപയോഗിച്ച് 25966 പേരെയും രക്ഷപെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍ എത്തിച്ചതാണ് രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടിയത്. തീരപ്രദേശത്ത് നിന്ന് തൊഴിലാളികള്‍ കൂട്ടമായി എത്തി ദൗത്യസേനക്കൊപ്പം ചേര്‍ന്നു. ഇതോടെ കുടുങ്ങിക്കിടന്ന പല മേഖലകളിലേക്കും എത്തിപ്പെടാന്‍ സേനയ്ക്കായി. ഇന്ന് രാവിലെ 23 ഹെലികോപ്റ്ററുകള്‍ കൂടി എത്തിച്ചിരുന്നു.
ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പന്തളം, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന ട്രൂപ്പാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. എന്നാല്‍ ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.
മഴക്കെടുതിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം.
മലപ്പുറം ജില്ലയിൽ രണ്ടും ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
മലപ്പുറം – 2 കൊണ്ടോട്ടിക്ക് സമീപം ഒഴുക്കിൽപെട്ട ചക്കാലക്കുന്ന് സ്വദേശി ഹക്കീമി (23) ന്‍റെ മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ മോതിയിൽ കാളിക്കുട്ടി (72) എന്ന സ്ത്രീ മരിച്ചു.
പത്തനംതിട്ട – 1 സീതത്തോടിൽ ഉരുൾപൊട്ടലിൽ കാണാതായ രാജമ്മയുടെ മൃതദേഹം കണ്ടെത്തി
തൃശൂർ- 1 റാഞ്ചേരി ഉരുൾപൊട്ടലിൽപെട്ട മുണ്ടപ്ലാക്കൽ ഷാജിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി
ഇടുക്കി – 1 പെരിയാറിൽ ഒഴുക്കിൽപെട്ട് പൂണ്ടിക്കുളം സ്വദേശി തങ്കമ്മ (55) മരിച്ചു
13 ജില്ലകളിൽ ഇന്നും റെഡ് അലർട്ട്. മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. ഇടുക്കി ജില്ല പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ്. ഇടുക്കിയിൽ ഭൂരിഭാഗം ഭാഗങ്ങളിലും വൈദ്യുതിയില്ല. അതേസമയം, പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളം സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. സംസ്ഥാനത്ത് മഴ തുടരുന്നു. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു.
പതിനായിരക്കണക്കിന് ആളുകൾ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. തൃശൂർ ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചാലക്കുടി ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി. ഇടുക്കി ഡാമിൽ ജലനിരപ്പ് 2402.20 അടിയിലേക്ക് ഉയർന്നു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുല്ലപ്പെരിയാറിൽ 141.6 ആണ് ജലനിരപ്പ്. അതേസമയം, ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം മരിച്ചത് 54 പേർ.
നെഞ്ചടിക്കിപ്പിടിച്ച് നടത്തിയൊരു രക്ഷാപ്രവര്‍ത്തനം വലിയ വിജയമായതിന്‍റെ ആശാവസത്തിലാണ് സേന ഇപ്പോള്‍. കൊച്ചിയില്‍ പ്രസവവേദന തുടങ്ങിയ യുവതിയെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി.
ആശുപത്രിയിലെത്തിച്ച ഉടന്‍ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. രക്ഷാപ്രവര്‍ത്തകരുടെ സൂക്ഷ്മതയ്ക്കൊപ്പം യുവതി കാട്ടിയ മനഃസ്സാന്നിധ്യത്തിനും നല്ലത് പറയുകയാണ് നേവിയും നാടും. വിഡിയോ.
A pregnant lady with water bag leaking has been airlifted and evacuated to Sanjivani. Doctor was lowered to assess the lady. Operation successful #OpMadad #KeralaFloodRelief #KeralaFloods2018 pic.twitter.com/bycGXEBV8q
— SpokespersonNavy (@indiannavy) August 17, 2018
പ്രളയദുരത്തിൽ കഷ്ടപ്പെടുന്നവർക്ക് സഹായം നീട്ടി നടൻ ടൊവിനോയും സംഘവും വീണ്ടും. ആവശ്യമുള്ളതെല്ലാം നൽകാനല്ല അത്യാവശ്യത്തിനുള്ളതെല്ലാം ഒരുക്കാനാണ് താരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇരിങ്ങാലക്കുടയിൽ ക്യാംപ് ഒരുക്കിയത്. ഇരിങ്ങാലക്കുടയിൽ ദുരിതാശ്വാസ ക്യാംപിൽ ആവശ്യമായ വസ്തുക്കൾ ഇന്നലെ എത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഭക്ഷണങ്ങളും വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും അടങ്ങിയ ഒരു കൗണ്ടർ ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളജ് ഒാഡിറ്റോറിയത്തിൽ താരത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഭക്ഷണവും വസ്ത്രങ്ങളും ശേഖരിച്ച് ക്യാംപുകളിൽ എത്തിക്കാനുള്ള നീക്കവും സജീവമാണ്. ബിസ്ക്കറ്റ്, കുടിവെള്ളം, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിൻ തുടങ്ങിയ സാധനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് ഇത് ഇവിടെ നിന്നും ശേഖരിക്കുകയും ചെയ്യാം.
രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരിനൊപ്പം തോളോട്തോൾ ചേർന്ന് പ്രവർത്തിക്കണമെന്നും താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ദുരിതബാധിതരെ ഇന്നലെ വീട്ടിലേക്ക് ക്ഷണിച്ച് താരം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
പ്രളയക്കെടുതി രൂക്ഷമായ ആലുവ, ചാലക്കുടി, പത്തനംതിട്ട, പന്തളം ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആയിരങ്ങളെ രക്ഷപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നു. പ്രളയബാധിത മേഖലകളില്‍ ഭക്ഷണപ്പൊതികളെത്തിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ദേശീയ സംസ്ഥാന പാതകളില്‍ വെള്ളം കയറിയതിനാല്‍ എറണാകുളത്ത് നിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു.
മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രാവിലെതന്നെ രക്ഷാപ്രവര്‍ത്തനം സജീവമായി. സൈന്യത്തിന്‍റെ 23 ഹെലികോപ്റ്ററുകളും നാന്നൂറിലധികം ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നാട്ടുകാരും മല്‍സ്യതൊഴിലാളികളും എല്ലാ സഹായവുമായി ഒപ്പംകൂടി.
പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജനനിരപ്പില്‍ വലിയ മാറ്റമില്ല. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി. ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂര്‍ േദശീയപാത മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങിയെങ്കിലും പിന്നീട് സുരക്ഷിതമായി മാറ്റി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. സമാന അനുഭവം ആലങ്ങാട്ടെ ക്യാംപിനുമുണ്ടായി.
ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. പെരിങ്ങല്‍കുത്ത് ഡാം തുടര്‍ച്ചയായ രണ്ടാം ദിവസവും നിറഞ്ഞൊഴുകുന്നു. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ദിവസങ്ങള്‍ക്കുശേഷം ഇന്ന് മഴ മാറിനിന്നു.
കനത്ത മഴയിലും മഴക്കെടുതിയിലും സംസ്ഥാനത്ത് കഴിഞ്ഞ 17 ദിവസത്തിനിടെ മരിച്ചത് 164 പേര്‍. കഴിഞ്ഞ മൂന്നുദിവസത്തിടെ മാത്രം 119 പേര്‍ മരിച്ചു. ഇന്നുമാത്രം 14 ജീവനുകള്‍ പൊലിഞ്ഞു. പത്തനംതിട്ട സീതത്തോട് ഉരുൾ പൊട്ടലില്‍ കാണാതായ മുണ്ടൻപാറ പാട്ടാളത്തറയിൽ പ്രമോദിന്റെ മൃതദേഹം കണ്ടെത്തി.
നെന്മാറയിലും തിരുവിഴാംകുന്നിലും കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സുതാലയത്തില്‍ അശോഖന്‍ മരിച്ചു. ചങ്ങാടം മറിഞ്ഞാണ് അപകടം. തൃശൂരില്‍ ഇന്ന് നാലുപേര്‍ മരിച്ചു. ചാലക്കുടിയില്‍ മരംവീണ് രണ്ട് സ്ത്രീകള്‍ മരിച്ചു. കൊടുങ്ങല്ലൂരിലും ആലവയിലും ഗോതുരുത്തിലും വരന്തരപ്പിള്ളിയിലും ഓരോ മുങ്ങി മരണങ്ങളും ഇന്ന് നടന്നു.
നൂറ്റാണ്ടിലെ മഹാപ്രളയത്തെ സൈന്യത്തിന്‍റെ സഹായത്തോടെ മറികടക്കാനുള്ള തീവ്രശ്രമത്തില്‍ കേരളം….
സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രളയ ബാധിതമെന്ന് മുഖ്യമന്ത്രി . പത്തനംതിട്ട ,ആലപ്പുഴ ,എ റ ണാകുളം ,തൃശ്ശൂർ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് 12 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ‘ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപിക്കുന്നതിനാണ് മുൻ ഗണന. ഒരു ലക്ഷം ഭക്ഷണ പൊതികളും കുടിവെള്ളവും വിതരണം ചെയ്യും .പെരിങ്ങൽകുത്ത് ഡാം സുരക്ഷിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഗുരുതര സ്ഥിതി വിശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു. സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ഏകോപനസെല്‍ യോഗം ഇന്ന്
മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജലനിരപ്പ് ഉയരുന്നതാണ് പ്രളയം രൂക്ഷമാക്കിയത്. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി.
ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂ മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. പന്തളത്തും അപ്രതീക്ഷിത പ്രളയമുണ്ടായി. വെള്ളം അതിവേഗതയില്‍ കുത്തിയൊലിക്കുന്നു. അവിടെനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.
മഴക്കെടുതികളില്‍ കഴിഞ്ഞ രണ്ടുദിവത്തിനിടെ മരിച്ചവരുടെ എണ്ണം 111 ആയി. മലപ്പുറം മറ്റത്തൂരില്‍ ക്യാംപില്‍ ചികില്‍സകിട്ടാതെ വീട്ടമ്മ മരിച്ചു. പാലക്കാട് മഴയ്ക്ക് അല്‍പം ശമനമുണ്ട്. നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഭാരതപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നു. ആഴപ്പുഴ വേമ്പനാട് കായലിലും ജലനിരപ്പ് ഉയരുന്നു. രാജീവ് ബോട്ട് ജെട്ടിയില്‍ വെള്ളംകയറി.
നെന്മാറ ഉരുള്‍പൊട്ടലില്‍ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു.ചാലക്കുടി മൂഞ്ഞേലിയില്‍ വീടിന് മുകളിലേക്ക് മരണം വീണ് രണ്ടു മരണം. തൃശൂര്‍ ജില്ലയില്‍ 23പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലു പേരും മരിച്ചു
പമ്പാ നദിയിലൂടെ വേമ്പനാട്ടുകായലിലെത്തുന്ന അധികജലം കടലിലേക്ക് ഒഴുക്കുന്നതിനായി തോട്ടപ്പള്ളി സ്പില്‍വേ 11 മണിക്ക് തുറക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴുവാക്കാനാണ് നടപടി. 11 മണി മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. ജലനിരപ്പ് 2402.3 അടിയായി. മുല്ലപ്പെരിയാർ മേഖലയിൽ മഴയിൽ നേരിയ കുറവ്. ജലനിരപ്പ് 141 അടി. ചെറുതോണി അണക്കെട്ടിൽ നിന്നും തൽക്കാലത്തേക്ക് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കില്ലെന്നു കെഎസ്ഇബി അറിയിച്ചു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നു. വാർത്താവിനിമയ ബന്ധങ്ങൾ മുഴുവൻ തകരാറിലായി. ഇടുക്കി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷ്യധാന്യങ്ങൾക്കു ക്ഷാമം. പെട്രോൾ കിട്ടാനില്ല. ഉള്ള പമ്പുകളിൽ വൻ തിരക്ക്. ഇടുക്കിയിലേക്ക് ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഹൈറേഞ്ചിലേക്ക് എത്തിക്കാനാകാത്ത സ്ഥിതിയാണ്. റോഡുകളെല്ലാം അപകടത്തിലായതിനാൽ വാഹനങ്ങൾ പൊലീസ് നിയന്ത്രണത്തിലാണ്. തൊടുപുഴയിൽ മഴ പൂർണമായി കുറഞ്ഞു. അടിമാലി മേഖലയിലെ പല ഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്