Kerala

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസില്‍ വിധി പറയുക. വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എ്ട്ടു ദിവസം നീണ്ട വാദത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

കേസില്‍ നിയമിക്കപ്പെട്ട അമിക്കസ് ക്യൂറിയും ക്ഷേത്രാചാരങ്ങളെ മാനിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. പത്തു വയസിനും അമ്പതു വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കുന്ന നിലവിലുള്ള രീതി തുടരണമെന്നാണ് അമിക്കസ് ക്യൂറി കോടതിയോട് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വിരുദ്ധ നിലപാടുകളാണ് ഉള്ളത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതില്‍ നിന്ന് വിരുദ്ധമായ നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

വാഹനാപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ എല്ലാവരും ഒത്തുചേരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രി ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്‌കറിന് വേണ്ടി മലയാളികളെല്ലാവരും പ്രാര്‍ത്ഥനയിലാണ്. അതിനിടെ ലോകത്തിലെ മികച്ച ചികിത്സ നല്‍കി ബാലഭാസ്‌കറിനെ രക്ഷിക്കാന്‍ തീവ്ര ശ്രമവും നടക്കുകയാണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അഭ്യര്‍ത്ഥന മാനിച്ച് എയിംസ് സംഘമെത്താന്‍ സാധ്യതയുണ്ട്. ബാലഭാസ്‌കറിന്റെ രോഗവിവരം ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് മന്ത്രി എയിംസ് അധികൃതരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അനന്തപുരി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ആവശ്യമെങ്കില്‍ എയിംസ് സംഘം എത്തുമെന്നാണ് അറിയുന്നത്.

അതേസമയം ബാലഭാസ്‌കറിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററില്‍നിന്നും ഇന്ന് മാറ്റിയേക്കും.

അതിനിടെ, അപകടത്തില്‍ മരിച്ച രണ്ടു വയസുളള മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാലഭാസ്‌കറും ഭാര്യയും അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇരുവരെയും കാണിക്കാതെയായിരുന്നു സംസ്‌കാരം.

തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല മരിച്ചത്.

കാറിന്റെ മുന്‍സീറ്റിലായിരുന്നു ബാലഭാസ്‌കറും മകളും ഇരുന്നിരുന്നത്. കാറിന്റെ ചില്ലുതകര്‍ത്താണു പൊലീസ് കുഞ്ഞിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തേജസ്വിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സുക്ഷിച്ചിരിക്കുകയായിരുന്നു. ബാലഭാസ്‌കറിനെയും ലക്ഷ്മിയെയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.

സെപ്തംബര്‍ 25-ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനു സാരമായ പരുക്കേറ്റു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭാര്യ ലക്ഷ്മി അരയ്ക്കു താഴേക്കാണു പരുക്കേറ്റത്. ലക്ഷ്മി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കന്യാസ്‌സ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഒക്ടോബര്‍ മൂന്നാം തീയതി ബുധനാഴ്ചത്തേക്കാണ് വിധി പറയുന്നത് മാറ്റിവച്ചത്. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് കോടയില്‍ പറഞ്ഞു.

അതേസമയം, ഇത് കള്ളക്കേസാണെന്നും കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ അടിസ്ഥാനഹരിതമാണെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇരുവരും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹരജി ഇന്ന് കോടതി പരിഗണിക്കും. നിലവില്‍ ഒക്ടോബര്‍ ആറ് വരെയാണ് ബിഷപ്പിന്റെ റിമാന്‍ഡ് കാലവധി. പാലാ സബ് ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടും അറസ്റ്റുചെയ്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിരുന്ന ഫ്രാങ്കോയെ കുടുക്കാന്‍ പൊലിസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യ ഹരജിയില്‍ സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കൂടാതെ പീഡന വിവരം പുറത്തു പറയരുതെന്ന് കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ സഹോദരിയും കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ബിഷപ്പിനെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് സമര രംഗത്ത് ഇറങ്ങിയിരുന്നു.

ജനങ്ങളുടെ പ്രിയങ്കരനായ കോഴിക്കോടിന്റെ പഴയ ‘കളക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ ഐ.എ.എസ് ആശുപത്രിയില്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരം പ്രശാന്ത് നായര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയര്‍ങ് ലോസ് എന്ന അപൂർവ രോഗമാണ് പ്രശാന്ത് നായര്‍ക്ക്. രോഗം അപൂര്‍വമാണ്. നേരത്തെ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ലെന്നും പലവിധ പരിശോധനകളും എം.ആര്‍.ഐ സ്‌കാനിങ്ങും കഴിഞ്ഞെന്നും ഇപ്പോള്‍ മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.

“കുറച്ചു ദിവസമായി പലരും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ജീവിതം എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു” പ്രശാന്ത് നായര്‍ ഐ. എ. എസ് കുറിച്ചു.

ഒപ്പം മകള്‍ തന്റെ ചിത്രം പകര്‍ത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാനും ‘കളക്ടര്‍ബ്രോ’ മറന്നില്ല. മകള്‍ അമ്മുവാണു ആശുപത്രിക്കിടക്കയിലുള്ള പ്രശാന്തിന്റെ ചിത്രം എടുത്തത്. മകള്‍ നന്നായി ഫോട്ടോയെടുത്തു. രോഗിയുടെ അയ്യോ പാവം ലുക്ക് ഫോട്ടോയില്‍ കിട്ടിയിട്ടുണ്ടെന്നും കളകടര്‍ ബ്രോ കുറിച്ചു. കോഴിക്കോട് കളക്ടറായിരുന്ന സമയത്ത് യുവാക്കളുടെ കൈയടി നേടിയ നടപ്പാക്കിയ ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ക്ക് കളക്ടര്‍ ബ്രോ എന്ന പേരു ലഭിച്ചത്.

സ്ഫോടനം പോലെ അത്യുഗ്രശബ്ദം കേട്ടാണ് ദേശീയപാതയോരത്തോടു ചേർന്നുള്ള ശ്രീപാദം കോളനി നിവാസികൾ ഇന്നലെ പുലർച്ചെ ഞെട്ടിയുണർന്നത്. അവർ ഓടിയെത്തുമ്പോൾ ഒരു കാർ മരത്തിലേക്കിടിച്ചുകയറി നിൽക്കുകയായിരുന്നു. കാറിനുള്ളിൽ നിന്നും ദയനീയ ശബ്ദങ്ങളുയരുന്നുണ്ടായിരുന്നു.

അപകടം നേരിൽക്കണ്ട ശ്രീപാദം കോളനിയിലെ ഷീജയുടെ കണ്ണുകളിലെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഷീജയുടെ വീടിനു തൊട്ടുമുന്നിലെ മരത്തിലാണ് കാർ ഇടിച്ചുകയറിയത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. കാറിന്റെ മുൻവശം തകർന്ന് ഉള്ളിലേക്കു കയറിയിരുന്നു. അവിടെ ബാലഭാസ്കറും കുഞ്ഞും ഡ്രൈവർ അർജുനനും കുരുങ്ങിക്കിടക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്ന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ രണ്ടുവയസ്സുള്ള മകളെ പുറത്തെടുക്കുമ്പോൾ ജീവന്റെ

തുടിപ്പുകൾ ബാക്കിയുണ്ടായിരുന്നു. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തിരിച്ചുവരുമ്പോൾ വഴിയരികിലെ രക്ഷാപ്രവർത്തനം കണ്ടാണ് ഇദ്ദേഹം വാഹനം നിർത്തിയത്.

തകർന്ന കാറിനുള്ളിൽ കുഞ്ഞിനെയാണ് ആദ്യം കണ്ടത്. നേരിയ ഞരക്കമുണ്ടായിരുന്ന കുഞ്ഞിനെ വാരിയെടുത്തു റോഡിലേക്കു നടന്നപ്പോഴേക്കും ഹൈവേ പൊലീസ് വാഹനം മുന്നിലെത്തി. ആംബുലൻസിനു കാത്തുനിൽക്കാതെ പൊലീസ് കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്കു കുതിച്ചു.

പൊലീസുദ്യോഗസ്ഥൻ മുകേഷ് ആണ് വാഹനമോടിച്ചത്. ജീപ്പിൽ മുകേഷിനെക്കൂടാതെ ഗ്രേഡ് എസ്ഐ നാരായണൻ നായരും പൊലീസുദ്യോഗസ്ഥനായ നിസ്സാമും ഉണ്ടായിരുന്നു. പത്തുമിനിറ്റുകൊണ്ടു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. പരിശോധനയിൽ കുഞ്ഞ് നിമിഷങ്ങൾക്കു മുൻപു മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഇതോടെ തങ്ങളുടെ ശ്രമം വിഫലമായതിന്റെ വേദനയിലായി യുവാവും പൊലീസുകാരും.

തിരക്കിനിടയിൽ പേരുപോലും അറിയിക്കാതെ യുവാവ് പോകുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ പറഞ്ഞു.

വയലിൻ വിദഗ്ധൻ ബാലഭാസ്കറാണെ് അപകടത്തിൽപ്പെട്ടത് എന്നൊന്നും അവിടെ എത്തിയവർക്ക് അറിയില്ലായിരുന്നു. ഇതിനിടെ ബാലഭാസ്കറുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടത്തിൽപെട്ടയാൾ പ്രശസ്തനായ വയലിനിസ്റ്റ് ബാലഭാസ്കറാണെന്നു രക്ഷാപ്രവർത്തനം നടത്തിയവർ പോലും അറിയുന്നത്.എങ്ങനെ കാറിനുള്ളിലുള്ളവരെ രക്ഷപ്പെടുത്താമെന്നായിരുന്നു ചിന്ത. അപ്പോഴേക്കും മംഗലപുരം സ്റ്റേഷനിലെ ഹൈവേ പട്രോളിങ് പൊലീസും എത്തി. രക്ഷാപ്രവർത്തനം അപകടകരമായതിനാൽ ശ്രദ്ധാപൂർവമായിരുന്നു പിന്നീടുള്ള നീക്കം .

ഗ്ലാസ് പൊട്ടിച്ചു ഡോർ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.   അതുവഴിവന്ന കെഎസ്ആർടിസി കണിയാപുരം ഡിപ്പോയിലെ ബസ് സംഭവസ്ഥലത്തു നിർത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായവരെ ആംബുലൻസിൽ കൊണ്ടുപോയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

ആറ്റിങ്ങലില്‍ അയ്യപ്പഭജനമഠം പൊളിച്ചതിനെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയതര്‍ക്കത്തിലേക്ക്. സി.പി.എം ഇടപെട്ടാണ് ഭജനമഠം പൊളിച്ചതെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വീണ്ടും നിര്‍മിച്ചു. പുനര്‍നിര്‍മിച്ച ഭജനമഠവും പൊളിക്കുമെന്നും കയ്യേറ്റഭൂമിയിലാണ് മഠമെന്നും നഗരസഭ വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആറ്റിങ്ങല്‍ കൊട്ടിയോടുള്ള അയ്യപ്പഭജനമഠം നഗരസഭ പൊളിച്ചുമാറ്റിയത്. റോഡ് കയ്യേറിയാണ് നിര്‍മാണമെന്ന് ആരോപിച്ചായിരുന്നു നടപടി. പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നതായും നഗരസഭ പറഞ്ഞു.

എന്നാല്‍ നഗരസഭ ഭരിക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയമാണ് ഭജനമഠത്തിനെതിരായ നടപടിയെന്നാണ് ബി.ജെ.പിയുടെയും ഹിന്ദു ഐക്യവേദിയുടെയും ആരോപണം. സ്വകാര്യഭൂമിയിലാണ് ഭജനമഠമെന്നും ഇവര്‍ വാദിക്കുന്നു.

നഗരസഭ പൊളിച്ച ഭജനമഠം അതേ സ്ഥലത്ത് തന്നെ പുനസ്ഥാപിക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോളും നാട്ടുകാര്‍ തമ്പടിച്ചിരിക്കുകയാണ്. എന്നാല്‍ പുനര്‍നിര്‍മിച്ച ഭജനമഠവും പൊളിക്കുമെന്നും കയ്യേറ്റം അംഗീകരിക്കില്ലെന്നുമാണ് നഗരസഭയുടെ നിലപാട്.

ഭജനമഠം പൊളിച്ച് നീക്കാന്‍ പൊലീസ് തയാറായില്ലങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പൊളിക്കാന്‍ നഗരസഭയും തടയാന്‍ ഒരു വിഭാഗവും തയാറായി നില്‍ക്കുന്നതോടെ സ്ഥലത്ത് സംഘാര്‍ഷാവസ്ഥയും തുടരുകയാണ്.

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ് മാത്രമെ വൈക്കം ഡി.വൈ.എസ്.പി അന്വേഷിക്കേണ്ടതുള്ളുവെന്നാണ് ഉത്തരവ്. വൈക്കം ഡി.വൈ.എസ്.പിക്ക് കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹന്റെ ജോലി ഭാരം കുറയ്ക്കാനുമാണ് അനബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരാതിക്കാരിയായ കന്യാസ്ത്രീയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍, കുറവലങ്ങാട് മഠത്തിലെ ജോലിക്കാരനെ ഉപയോഗിച്ച് പരാതിക്കാരിയെ വധിക്കാന്‍ ചിലര്‍ നടത്തിയ നീക്കം, കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം തുടങ്ങിയ കാര്യങ്ങല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷിയെ സ്വാധീനിക്കാന്‍ ബിഷപ്പിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായതായി കണ്ടെത്തിയാല്‍ നിലവില്‍ ഫ്രാങ്കോയ്ക്ക് മേലുള്ള നിയമക്കുരുക്ക് മുറുകും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിക്കാണ് അന്വേഷണച്ചുമതല.

ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എര്‍ത്തലിനെതിരെ എടുത്ത കേസും എംജെ കോണ്‍ഗ്രിഗേഷന്‍ (മിഷണറീസ് ഓഫ് ജീസസ്)നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ കേസുമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ചിത്രം പുറത്തുവിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ സിസ്റ്റര്‍ അമലയ്ക്കെതിരേയും കേസെടുത്തിരുന്നു. പരാതിക്കാരിയും സഹോദരനും ഉള്‍പ്പെടെ ഉന്നയിച്ച മറ്റു ആരോപണങ്ങളും ഇതോടപ്പം അന്വേഷിക്കുമെന്നാണ് സൂചന.

നിലവില്‍ ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡിലാണ്. അദ്ദേഹത്തിന് പിന്തുണയുമായി എം.എല്‍.എ പി.സി ജോര്‍ജ് ഇന്നലെ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പീഡനക്കേസില്‍ ശക്തമായ നിയമ നടപടികളുണ്ടാകുന്നത് വരെ നിയമ പോരാട്ടം തുടരാനാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ തീരുമാനം. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

തിരുവനന്തപുരം: വാഹനാപകടത്തിവല്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ തേജ്വസി ബാല (2) മരിച്ചു. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനനും ഗുരുതരമായി പരിക്കേറ്റു.

പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

ബാലഭാസ്‌കറും ലക്ഷ്മിയും അര്‍ജുനനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബാലഭാസ്‌ക്കറും മകളും മുന്‍സീറ്റിലാണിരുന്നിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Copyright © . All rights reserved