കൊല്ലം: കൊട്ടിയത്ത് മകനെ കൊലപ്പെടുത്തിയതിന് അവിശ്വസനീയ കാരണം പറഞ്ഞ് അമ്മ ജയ. ഒമ്പതാം ക്ലാസുകാരനായ മകനെ കൊലപ്പെടുത്തിയത് തനിക്ക് വട്ടാണെന്ന് പറഞ്ഞതിന്റെ പേരിലാണെന്ന് ജയ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ഈ മൊഴി അവിശ്വസനീയമാണെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.
കുറച്ചു കാലങ്ങളായി ജയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജിത്തുവിന്റെ അച്ഛന് ജോബ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ യാതൊരു സംശയത്തിനും ഇടവരാത്ത രീതിയിലാണ് ജയ പെരുമാറിയെതെന്നും ജോബ് പറയുന്നു. താനും ജിത്തുവും തമ്മിലായിരുന്നു കുടുതല്‍ അടുപ്പമെന്നും പൊലീസില്‍ കുറ്റം സമ്മതം നടത്തുന്നതുവരെ തനിക്ക് ജയയെ സംശയം തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാല് ദിവസം മുന്‍പ് കടയില്‍ സ്കെയില്‍ വാങ്ങാന്‍ പോയ മകന് തിരിച്ചു വന്നില്ലെന്ന് പൊലീസില്‍ ജിത്തുവിന്റെ അമ്മ പരാതി നല്‍കിയതോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. മകനെ കാണാനില്ലെന്ന പരാതിയില്‍ നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ജിത്തുവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന് വാദിച്ച ജയ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. കൃത്യം നടത്തിയത് താനൊറ്റയ്ക്കാണെന്ന ജയയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജിത്തുവിനെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കാണാതായത്. ജിത്തുവിന്റെ മൃതദേഹത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇബ്രാഹിം വാക്കുളങ്ങര
ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന CPIM ന്റെ നന്നംമുക്ക് പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മയും സോഷ്യല്‍ മീഡിയ രംഗത്ത് സജീവ സാന്നിദ്ധവുമായ ചങ്ങരംകുളം പ്രവാസി വാട്ട്സ്പ്പ് കൂട്ടായ്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിച്ചു.
നന്നംമുക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനും സഖാവ് Pശ്രീരാമകൃഷ്ണന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനും അങ്ങിനെ തുടങ്ങി ചങ്ങരംകളത്ത് CPIM നെറ വളര്‍ച്ചക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും പുതുതലമുറയെ പാര്‍ട്ടിയിലേക്കടുപ്പിക്കുകയും പാര്‍ട്ടി ശത്രുക്കള്‍ക്ക് പോലും മാതൃകയുമായ കൂട്ടായ്മയാണ് ചങ്ങരംകുളം പ്രവാസി വാട്ടസ്പ്പ് കൂട്ടായ്മ.
കൂട്ടായ്മയുടെ വാര്‍ഷിക മെമ്പര്‍ഷിപ്പ് കാംപയിന് ഗ്രൂപ്പിന്റെ രക്ഷാധികാരി കൂടിയായ സഖാവ് മണിയേട്ടന് ഉദ്ഘാടനം ചെയ്തു. ചെയര്മാന് സ:നാസര്‍ മാട്ടം, വൈസ് ചെയര്മാന് നൗഷാദ് കാഞ്ഞിയൂര്‍ തുടങ്ങി നിരവധി സഖാക്കള്‍ പങ്കെടുത്തു
മലപ്പുറം: കൊണ്ടോട്ടിയിലെത്തിയാല്‍ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്റെ കാലുകള്‍ വെട്ടിമാറ്റുമെന്ന് ഭീഷണി. കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ബല്‍റാമിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ സമയം എകെജി വിവാദവുമായി ബന്ധപ്പെട്ട് ബല്‍റാമിനെ ഭീഷണിപ്പെടുത്തുന്ന നടപടിയെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 19ന് സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ ബല്‍റാം പങ്കെടുക്കാനിരിക്കെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്താല്‍ കാല് തങ്ങള്‍ വെട്ടിമാറ്റുമെന്നാണ് വീഡിയോയില്‍ പറയുന്നത്. ‘കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ക്ക് ഇന്ന് അതിനുള്ള ചങ്കൂറ്റവും ആരോഗ്യവും പ്രസ്ഥാനത്തിന്റെ ബലവുമുണ്ട്. ബല്‍റാം ജനിക്കുന്നതിന് മുമ്പ് എ.കെ.ജി ജനിച്ചതിനാലാണ് ബല്‍റാമിന് ഖദര്‍ ധരിച്ച് നടക്കാന്‍ കഴിയുന്നത്. ബല്‍റാം കൊണ്ടോട്ടിയില്‍ വന്നാല്‍ തടയുമെന്നും അതിനെതിരെ കേസ് വന്നാല്‍ ഒരു കുഴപ്പവുമില്ലെന്നും’ വിഡിയോയില്‍ പറയുന്നു.
ഭീഷണി വീഡിയോയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി വ്യക്തമായി പരിശോധിച്ചതിനു ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
പാലക്കാട്: ഒറ്റപ്പാലം ലക്കിടി നെഹ്റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ഷാദ്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതംഗീകരിക്കാന്‍ മാനേജ്മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
അര്‍ഷാദിനെ ക്ലാസ്സില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്മെന്റ് ഉറച്ചുനിന്നു. ഇന്ന് രാവിലെ ക്ലാസ്സിലെത്തിയ അര്‍ഷാദിനോട് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം . ഇതേത്തുടര്‍ന്നാണ് ഇയാള്‍ ക്ലാസില്‍ വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
അതേസമയം, അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് അര്‍ഷാദിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്.
കൊച്ചി: കായല്‍ കൈയ്യേറിയ കേസില്‍ എം.എല്‍.എ തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കൈയ്യേറ്റം മന:പൂര്‍വ്വം നടന്നതല്ലെന്നും കോടതി പറഞ്ഞു. സി.പി.ഐ നേതാവ് മുകുന്ദനും പഞ്ചായത്തംഗം വിനോദും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കായല്‍ കൈയ്യേറ്റ സംഭവത്തില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ടു ഹര്‍ജികള്‍ പരിഗണിച്ച കോടതി ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയായിരുന്നു. കൈയ്യേറ്റ സംഭവത്തില്‍ മൂന്ന് മാസത്തിനകം സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിനു ശേഷം കക്ഷികളെ നോട്ടീസയച്ച് വരുത്തി വിശദീകരണം ആവശ്യപ്പെടാനും കോടതി നിര്‍ദേശിച്ചു.
നേരത്തെ വിജിലന്‍സ് തോമസ് ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആലപ്പുഴ മുന്‍ ജില്ലാകലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന് എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ചുമത്തിയത്.
സാധാരണക്കാരുടെ പാര്‍ട്ടിയെന്നും തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ എന്നവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ തൊഴിലാളികളും കുടുംബങ്ങളും പെന്‍ഷനുവേണ്ടി കാത്തിരിക്കുന്നത് ഈ സര്‍ക്കാരിന് അപമാനകരമാണ്. ജീവിതത്തിന്റെ നല്ലൊരു പങ്കും കെ.എസ്.ആര്.ടി.സി ജോലി ചെയ്തു വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് തുണയാകേണ്ടത് ഗവര്‍മെന്റ് അവരെ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും തള്ളിവിടരുത് എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഒരു പൊതുമേഖലാ സ്ഥാപനത്തിനു വേണ്ടി പ്രത്യേകിച്ചും പൊതുഗതാഗത ത്തിനുവേണ്ടി മുടക്കുന്ന പണം പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണെന്ന് ബോധ്യമുണ്ടാകണം.
ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഇപ്പോള്‍ സര്‍ക്കാരിനും കെ.എസ്.ആര്.ടി.സിക്കും ബാധ്യതയായി മാറിയിരിക്കുന്നു. ഇതിന്റെ നഷ്ടവും തൊഴിലാളികളിലും പെന്‍ഷന്‍കാരനുമാണ് പ്രതിഫലിക്കുന്നത് എന്നത് ദുഃഖകരമാണ്. നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന കടമുറികളും ഷോപ്പിങ് കോംപ്ലക്സുകളും എത്രയും വേഗം സര്‍ക്കാര്‍ പൊതുലേലത്തില്‍ വച്ച് വാടകയ്ക്ക് കൊടുക്കണമെന്നും നഗരത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ കെട്ടിടങ്ങളിലേക്ക് മാറ്റിസര്‍ക്കാരിനും അതുപോലെതന്നെ പൊതുജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. പൊതുഗതാഗതം സംരക്ഷിക്കുന്ന കെഎസ്ആര്‍ടിസിയുടെ ബാധ്യതകളും പെന്‍ഷനുകളും മുഴുവനായും ഗവണ്മെന്റ് തന്നെ ഏറ്റെടുത്ത് പെന്‍ഷനുകളും ശമ്പളവും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ എറണാകുളം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ നടത്തുന്ന സമരത്തിന് ആം ആദ്മി പാര്‍ട്ടി എറണാകുളം പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യവും പ്രകടനവും നടത്തി. ആം ആദ്മി പാര്‍ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി ആര്. നീലകണ്ഠന്, രാഷ്ട്രീയകാര്യസമിതി അംഗം ഷൈബു മഠത്തില്‍, ബോബ്ബന്‍ എ. എസ്, പെന്ഷന് അസോസിയേഷന് ഭാരവാഹി, പി. ആര് സിങ്കരന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പയ്യോളി: അര്‍ദ്ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ കെ.എസ്.ആര്.ടി.സി. മിന്നല്‍ബസ് ജീവനക്കാരുടെ പെരുമാറ്റത്തെപ്പറ്റി തിങ്കളാഴ്ച പെണ്‍കുട്ടി പ്രതികരിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിനി ശനിയാഴ്ച രാത്രിയിലെ ഭയപ്പാടില്‍നിന്ന് മുക്തമായിട്ടില്ല.
പയ്യോളിയില്‍ ബസ് നിര്‍ത്തില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞതോടെ അക്കാര്യം വിദ്യാര്‍ഥിനി പിതാവിനോട് വിളിച്ചുപറഞ്ഞിരുന്നു. തുടര്‍ന്ന് പിതാവ് പള്ളിക്കര കെ.സി. അബ്ദുള്അസീസ് പയ്യോളി പോലീസിന്റെ സഹായം തേടി. സ്റ്റേഷനുമുന്നില്‍ പോലീസുകാരനും ബാപ്പയും ബസിന് കൈകാണിക്കുന്നത് ദൂരേനിന്ന് കണ്ടപ്പോള്‍ പെണ്‍കുട്ടി ഡ്രൈവറുടെ അടുത്തുവന്നു പറഞ്ഞു, ‘എന്നെ ഇറക്കാന്‍ വേണ്ടിയാണ് പോലീസ് കൈകാണിക്കുന്നത്. അടുത്തുനില്ക്കുന്നത് ബാപ്പയാണ്’. ഡ്രൈവര്‍ ഉടന്‍ പറഞ്ഞത് കണ്ടക്ടറോട് പറയാനാണ്. കണ്ടക്ടറുടെ അടുത്തേക്ക് തിരിഞ്ഞപ്പോഴുള്ള പ്രതികരണം അസഹനീയമായിരുന്നു- ‘ഇതൊക്കെ ഏത് കാട്ടില്‍നിന്നാണ് ഇറങ്ങിവരുന്നത്’. അപ്പോഴേക്കും ബസ് പയ്യോളി ടൗണ്‍ വിട്ടു.
ചില യാത്രക്കാരെ കൂട്ടുപിടിച്ച് കണ്ടക്ടര്‍ കളിയാക്കി സംസാരിച്ചെങ്കിലും യാത്രക്കാരില്‍ നല്ലവരുമുണ്ടായിരുന്നതായി വിദ്യാര്‍ഥിനി പറഞ്ഞു. അര്‍ധരാത്രിയായതിനാല്‍ കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു.
കോഴിക്കോട് സ്റ്റാന്‍ഡ് വിട്ടപ്പോള്‍ പയ്യോളി നിര്‍ത്തില്ലെന്ന് പറഞ്ഞ കണ്ടക്ടര്‍ മാവൂര്‍റോഡില്‍ ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ ആരും പ്രതികരിച്ചില്ല. അപ്പോള്‍, സമയം രണ്ടുമണിയായിരുന്നു. ബസ് പയ്യോളിയില്‍ നിര്‍ത്താതെ പോയപ്പോള്‍ ബാപ്പ വിളിച്ചു. മൂരാട് പാലത്തിന് മുന്നില്‍നിന്ന് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താത്തപ്പോള്‍ മാനസികമായി പിരിമുറുക്കത്തിലായെന്നും ചോമ്പാലില്‍ പോലീസ് ജീപ്പ് റോഡില്‍ കുറുകെയിട്ടത് കണ്ടപ്പോഴാണ് ആശ്വാസം കിട്ടിയതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
രാത്രി 12 മണിമുതല്‍ ചോമ്പാലില്‍നിന്ന് മകളെ വീട്ടില്‍ എത്തിക്കാന്‍ പുലര്‍ച്ചെവരെ റോഡില്‍ ബൈക്കുമായി അലഞ്ഞ അബ്ദുള്‍അസീസിന് ഞായറാഴ്ച രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ കിടക്കേണ്ടിയും വന്നു. ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അസീസ് പറഞ്ഞു.
കോഴിക്കോട് സ്റ്റാന്‍ഡില്‍നിന്ന്, ഇത് മിന്നല്‍ബസാണെന്നും ഇനി കണ്ണൂരിലാണ് നിര്‍ത്തുകയുള്ളൂവെന്ന് അറിയിച്ചിരുന്നതായും കണ്ടക്ടര്‍ കോട്ടയം സ്വദേശി അജേഷ് പറഞ്ഞു. പോലീസ് കൈകാണിച്ചാലും ബസ് നിര്‍ത്തേണ്ടതില്ലെന്ന് മുന്‍ എം.ഡി. രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ടെന്നും കണ്ടക്ടര്‍ പറഞ്ഞു.
ഇതിനിടെ പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് പയ്യോളി പോലീസ് പെറ്റി കേസെടുത്തിട്ടുണ്ട്. പയ്യോളി, ചോമ്പാല പോലീസ് വടകര ഡിവൈ.എസ്.പി.ക്കും കെ.എസ്.ആര്.ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംഭവത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചോമ്പാല പോലീസ് ബസ് ജീവനക്കാരെ വിളിപ്പിച്ചിട്ടുമുണ്ട്.
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികള്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സയെന്ന് ആരോപണം. രണ്ട് കേസുകളിലും സി.പി.ഐ.എം പ്രവര്‍ത്തകരാണ് പ്രതികള്‍. ഇവര്‍ക്ക് സുഖ ചികിത്സ ഒരുക്കുന്നത് പൊലീസിലെ ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ ചികിത്സക്കിടെ വീടുകളില്‍ പോയിരുന്നതായും ആരോപണം ഉയരുന്നു.
ടി.പി വധക്കേസിലെ പ്രധാന പ്രതിയായ സി.പി.ഐ.എം പ്രവര്ത്തകന് കെ.സി രാമചന്ദ്രന് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ആശുപത്രിയിലെ 211-ാം നമ്പര്‍ മുറിയിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ചികിത്സയൊരുക്കുമ്പോള്‍ പൊലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണമെന്നാണ് ചട്ടം. ഇത്തരം സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ മാത്രമേ പ്രതികള്‍ക്ക് ചികിത്സ നല്‍കാവുയെന്ന നിയമം കാറ്റില്‍ പറത്തിയാണ് കെ.സി രാമചന്ദ്രനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ സി.പി.എം അനുഭാവികളാണെന്നും ഇവരാണ് പ്രതികള്‍ക്കാവശ്യമായ കാര്യങ്ങള്‍ നിറവേറ്റുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളില്‍ ചിലര്‍ ഇതേ ആശുപത്രിയില്‍ 45 ദിവസത്തെ സുഖവാസത്തിനു എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലം: ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്ഡേഴ്സണ് എഡ്വേര്‍ഡിന്റെ വീടിന് നേരെ കല്ലേറ്. ഇക്കാര്യം ആന്ഡേഴ്സണ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. തന്റെ വീട്ടുകാരെ ഉപദ്രവിക്കരുതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ആന്ഡേഴ്സണ് പറയുന്നു.
നേരത്തെ രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി ശ്രീജിത്തിനെ കാണുകയും നിയമ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സമരത്തിന് മുന്‍പ് ചെന്നിത്തലയെ ശ്രീജിത്തിനൊപ്പം പോയി കണ്ടെതായി ആന്ഡേഴ്സണ് പറയുന്നു. അന്ന് തങ്ങളെ പരിഹസിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും ആന്ഡേഴ്സണ് ആരോപിച്ചു. ശ്രീജിത്തിന്റെ കാര്യം സംസാരിക്കാന്‍ നിങ്ങളാരാണെന്ന് ചോദിച്ച ചെന്നിത്തലയോട് ഞാന്‍ പൊതുജനമാണെന്ന് മറുപടി പറഞ്ഞ ആന്‍ഡേഴ്സണിന്റെ വാക്കുകള്‍ക്ക് നവ മാധ്യമങ്ങളില്‍ വന്‍ അംഗീകാരമാണ് ലഭിച്ചത്.
കല്ലുകള്‍ എറിയുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ എന്നെ എറിയുക, ഇരുട്ടിന്റെ മറവില്‍ വീടിനും വീട്ടുകാര്‍ക്കും എതിരേ എറിയുന്നത് ഭീരുത്വമാണെന്ന് ആന്ഡേഴ്സണ് ഫേസ്ബുക്കില്‍ കുറിച്ചു. കെഎസ്യു പ്രവര്ത്തകന് ശ്രീദേവ് സോമന് ഫേസ്ബുക്കില്‍ ‘കുന്നത്തൂരിലെ യൂത്ത് കോണ്ഗ്രസ്സുകാര് ആന്‍ഡേഴ്സണെ രാഷ്ട്രീയമായി നേരിടും’ എന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് ആന്‍ഡേഴ്സന്റെ വീടിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിച്ച സമരം 767 ദിവസങ്ങള്‍ പിന്നിട്ടു.
വിദ്യാർഥിയുടെ സെൽഫിഭ്രമത്തിന്റെ അമിതാവേശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. തന്റെ പ്രതികരണത്തിൽ ഭയന്നുപോയ വിദ്യാർഥിയെ ആശ്വസിപ്പിച്ച് ഫോട്ടോയും എടുപ്പിച്ച് മടക്കി അയച്ചു. സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസിന് മുന്നിൽ തിങ്കളാഴ്ച രാവിലത്തെ ഫോട്ടോസെഷനാണ് പ്രശ്നമായത്. പുതിയ സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പാനൽ തയാറാക്കിയ ജില്ല കമ്മിറ്റിക്കുശേഷം പുറത്തേക്ക് വരുേമ്പാഴാണ് സംഭവങ്ങളുടെ തുടക്കം.
മുഖ്യമന്ത്രിയെ കണ്ടതോടെ ഒപ്പംനിന്ന് ഫോേട്ടാ എടുക്കാൻ സമീപത്തെ ഗവ. ബോയ്സ് സ്കൂളിലെ പത്തോളം വിദ്യാർഥികളും എത്തിയിരുന്നു. ചിരിച്ച മുഖത്തോടെയാണ് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണനും മറ്റു നേതാക്കളുമൊത്തു പുറത്തേക്കു ഇറങ്ങിവന്നത്. ആദ്യം നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്തു. ഇതിന് ശേഷം ‘ബോയ്സ് സ്കൂളിലെ ബോയ്സ്’ വരാൻ ചിരിയോടെ മുഖ്യമന്ത്രി നിർദേശിച്ചു. ഇൗ സമയത്താണ് വിദ്യാർഥി അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കൈയിൽ കടന്നുപിടിച്ച് സെൽഫിയെടുക്കാൻ ആഞ്ഞത്.
ഇതോടെ മുഖഭാവം മാറിയ മുഖ്യമന്ത്രി ഗൗരവത്തിൽ കൈ തട്ടിമാറ്റി ഒഴിവാക്കി. വീണ്ടും ഫോട്ടോയെടുക്കാൻ വിദ്യാർഥികളെയെല്ലാമായി വിളിച്ചപ്പോഴും സെൽഫിയെടുക്കാൻ തുനിഞ്ഞത് അനിഷ്ടത്തിനിടയാക്കി. തുടർന്ന് വിദ്യാർഥിയുടെ കൈവശമിരുന്ന ഫോൺ മറ്റൊരാൾക്ക് നൽകി ഫോട്ടോ എടുക്കാൻ നിർദേശിച്ചു. ഫോണിന്റെ ലോക്ക് ഒഴിവാക്കി ഫോട്ടോയെടുക്കാൻ സമയവും നൽകി. ടെൻഷൻ ഒഴിവാക്കി ചിരിച്ച മുഖത്തോടെ പോസ് ചെയ്യാനും ആവശ്യപ്പെട്ടു. പകർത്തിയ ചിത്രം പരിശോധിച്ചപ്പോൾ ‘ആയില്ലേ, ഐശ്വര്യമായിട്ട് പോയി വരു’ എന്ന ചിരിയോടെയുള്ള ആശ്വസിപ്പിക്കലോടെയാണ് വിദ്യാർഥിയെ പറഞ്ഞയച്ചത്.