തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലിഗയുടെ മരണം അസ്വാഭാവികമാണെന്ന് സഹോദരി. ലാത്വിയന്‍ വിനോദസഞ്ചാരിയായ ലിഗയെ കാണാതായി ഒരു മാസത്തനു ശേഷമാണ് ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം കോവളം ബീച്ചിന് 6 കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. ലിഗയുടെ സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂസും വാര്‍ത്താസമ്മേളനത്തിലാണ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആവര്‍ത്തിച്ചത്. പോലീസില്‍ നിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു.
ലിഗയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ചവാശിയില്‍ പോരാട്ടത്തിനിറങ്ങുകയാണെന്നും സഹോദരി പറഞ്ഞു. മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ലിഗയെ കാണാതായ സമയത്ത് പോലീസില്‍ നിന്നുണ്ടായ സമീപനം ഈ അന്വേഷണത്തില്‍ ആവര്‍ത്തിക്കരുത്. ആത്മഹത്യയാണെന്നാണ് വിധിയെഴുതുന്നതെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ആവശ്യപ്പെടും. മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിപ്പെടാനാകില്ല. മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാകും. കോവളം ബീച്ചിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഇന്ത്യയില്‍ ആദ്യമായി എത്തിയ അവള്‍ അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറം എങ്ങനെ എത്തിചേര്‍ന്നു. ഈ പ്രദേശത്ത് മുമ്പും ദുരൂഹ മരണങ്ങള്‍ നടന്നതായി പ്രദേശവാസികളില്‍ നിന്നറിഞ്ഞു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റും അവളുടേതല്ലെന്ന് ആവര്‍ത്തിക്കുന്നു.
മുഖ്യമന്ത്രിയെ കാണാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്ന് ഇല്‍സി പറഞ്ഞു. കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവളെ കണ്ടെത്താനാകുമായിരുന്നു. മരണവുമായി ബന്ധപ്പെട്ട് സംശയം ദൂരീകരിക്കുന്നത് വരെ പോരാടും. വിഷയത്തില്‍ എംബസിയുടേയും ലാത്വിയന്‍ സര്‍ക്കാരിന്റേയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവള്‍ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വാദം തള്ളിക്കളയുകയാണെന്നും അവര്‍ പറഞ്ഞു.
തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി അനാമിക വര്‍മയാണ് (17) ശനിയാഴ്ച മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം അവധിക്കാല യാത്രയ്ക്കിടെ എറണാകുളത്ത് ഹോട്ടലില്‍നിന്ന് അനാമിക ചെമ്മീന്‍ ബിരിയാണി കഴിച്ചിരുന്നു. ചെമ്മീന്‍ അലര്‍ജിയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ചിലര്‍ക്ക് ചില ഭക്ഷണപദാര്‍ഥങ്ങള്‍ അലര്‍ജി ഉണ്ടാക്കാറുണ്ടെന്ന് അനാമികയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടംചെയ്ത എറണാകുളം ജനറലാശുപത്രിയിലെ പോലീസ് സര്‍ജന്‍ ഡോ. ബിജുജനെസ് പറഞ്ഞു. ചുരുക്കം ആളുകള്‍ക്കാണ് ഇത് സംഭവിക്കാറുള്ളത്.
തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സകൂളിന് പിറകില്‍ഭൂമികയില്‍ ഡോ. അനില്‍ വര്‍മയുടെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക. സദാശിവന്റെ കൈയൊപ്പ എന്ന മലയാളസിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സമയത്താണ് അപകടം. മൂന്ന് തമിഴ് സിനിമയിലേക്ക് ഓഡിഷനും വിളിച്ചിരുന്നു. അഭിനയ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് ഭരതനാട്യം നര്‍ത്തകികൂടിയായ അനാമിക യാത്രയായത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൃപ്പൂണിത്തുറയിലെ വസതിയിലെത്തിച്ചു.
ഒന്‍പതുമാസത്തിനുശേഷമാണ് പിതാവ് അനില്‍ വര്‍മ ചെന്നൈയില്‍ നിന്ന് വീട്ടിലെത്തിയത്. കുടുംബമൊന്നാകെ ദിവസങ്ങളായി അവധിക്കാല യാത്രയിലായിരുന്നു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ഹോട്ടലിലായിരുന്നു താമസം.
മാസങ്ങളായി ഒരുപക്ഷേ വര്‍ഷങ്ങളായി തങ്ങളുടെ പ്രാഥമികമായ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന സ്വകാര്യ ആസ്പത്രിയിലെ നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറാകാത്തത് ഖേദകരമാണെന്ന് ആംആദ്മി പാര്‍ട്ടി.കേരളത്തിലെ ആരോഗ്യ രംഗത്ത് ഇത് സൃഷ്ടിക്കുന്ന വലിയ പ്രതിസന്ധിയെ കുറിച്ച് സര്‍ക്കാരിന് ഒരുവിധ ആകുലതകളും ഇല്ല എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്.
കേരളത്തിലെ വിവിധ ആശുപത്രികളിലായി എഴുപത്തിഅയ്യായിരത്തോളം രോഗികളും അതില്‍ തന്നെ ആറായിരത്തോളം പേര്‍ ICU ലും അതില്‍ നാലായിരത്തോളംപേര്‍ വെന്റിലേറ്ററിലും ആണ്. ഈ രോഗികളെ പൂര്‍ണ്ണമായും ചികിത്സയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് സംസ്ഥാനവ്യാപകമായി ഒരു സമരം നടത്താന്‍ നേഴ്‌സിംഗ് സംഘടന യു.എന്‍.എ യെ നിര്‍ബന്ധിതമാക്കിയത് അവരുടെ ഗതികേടുകൊണ്ടാണ് എന്നത് വ്യക്തമാണ്. ഇക്കാലമത്രയും ചികിത്സ സൗകര്യങ്ങള്‍ക്ക് തടസ്സമുണ്ടാക്കാത്ത വിധത്തില്‍ സമരം ചെയ്ത അവര്‍ക്ക് ഇനിയും അങ്ങിനെ തന്നെ മുന്നോട്ട് പോകാന്‍ ആവില്ല എന്ന അവസ്ഥ ഇപ്പോള്‍ വന്നിരിക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്ന ഭരണകക്ഷി അടക്കം ഇക്കാര്യത്തില്‍ എടുക്കുന്ന അനങ്ങാപ്പാറനയം അത്യന്തം ഖേദകരമാണ്.ഇതേ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരു ആസ്പത്രിയില്‍ സമരം ഉണ്ടായപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ഇടപെട്ട് ദിവസങ്ങള്‍ക്കകം അത് ഒത്തു തീര്‍ക്കുകയും അവിടത്തെ നഴ്‌സിങ് വിഭാഗത്തിന് ന്യായമായ വേതനം ഉറപ്പുവരുത്തുകയും ചെയ്തു. ഈ മാതൃക സ്വീകരിക്കുവാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവണം.
KVM ആസ്പത്രിയില്‍ മാസങ്ങളായി നടന്നുവരുന്ന സമരങ്ങളുടെ പ്രതികാരം ആയി നിരവധി നഴ്‌സുമാരെ പിരിച്ചുവിട്ടിരിക്കുകയാണ്. ഇത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന് അപമാനകരമാണ് എന്ന് പറയേണ്ടതില്ല. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ള ആളുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഇരുപത്തിനാലാം തീയതി ആരംഭിക്കുന്ന പണിമുടക്കും അതിനോടനുബന്ധിച്ച ലോങ് മാര്‍ച്ചും ഒഴിവാക്കാന്‍ ഇടപെടണം എന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് എക്കാലത്തും ആം ആദ്മി പാര്‍ട്ടി പിന്തുണ നല്‍കിയിട്ടുണ്ട് ഇനിയും ആ പിന്തുണ ഉണ്ടായിരിക്കും എന്ന് അറിയിക്കുന്നു
തിരുവനന്തപുരം∙ കോവളത്തു കാണാതായ വിദേശ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി സഹോദരി ഇലീസ്. ലിഗയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുമെന്നും ഇലീസ് പറഞ്ഞു. എന്നാൽ പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടു ദിവസത്തിനകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്താൻ സാധിക്കൂ എന്നും പൊലീസ് പറയുന്നു.
വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുർവേദ ചികിൽസക്കിടെ പോത്തൻകോട് നിന്ന് കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് ശിരസ്സറ്റ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാട്ടിനുള്ളിലാണു ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫൊറിൻസിക് പരിശോധനയിൽ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.
അതേസമയം ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇലീസിനു തുക കൈമാറുമെന്നു സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ അറിയിച്ചു. ഇദ്ദേഹം ഇലീസിനെ സന്ദർശിക്കുകയും ചെയ്തു.
നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കും. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ചെലവ്, ലിഗയുടെ ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. ലിഗയുടെ മരണത്തിൽ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, ടൂറിസം സെക്രട്ടറി റാണി ജോർജിന്റെയും അനുശോചനവും ബാലകിരൺ ഇലീസിനെ അറിയിച്ചു. ഡപ്യൂട്ടി ഡയറക്ടർ വി.എസ്.അനിൽ, അസി. പ്ലാനിങ് ഓഫിസർ ജി.ജയകുമാരൻ നായർ എന്നിവരും ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.
മലപ്പുറം നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മരണം നാട്ടുകാര്‍ക്ക് ഞെട്ടലായി. നിലമ്പൂര്‍ മുതീരി കൂളിക്കുന്ന് കോളനിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന മേനയില്‍ കവിത (37) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 10.30 ഓടെ ഒച്ചത്തില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പൊള്ളലേറ്റ് കിടന്ന കവിതയെയാണ്.
സീരിയല്‍ താരമായ ഇവര്‍ അടുത്തിടെയാണ് ഇവിടെ താമസത്തിന് എത്തിയതെന്നാണ് സൂചന. മലയളത്തിലെ ചില ഹിറ്റ് സീരിയലുകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് പാലക്കാട് സ്വദേശി വിജേഷ് ബംഗളൂരുവിലാണ്. ഏഴുവയസുള്ള അഗ്‌ന മകളാണ്. ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് വ്യക്തമല്ല. നിലമ്പൂര്‍ എസ്ഐ ബിനു തോമസിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ട് പോയി. വിജയന്‍, മാതാവ് : കാര്‍ത്ത്യായനി, സഹോദരി- സഹോദരങ്ങള്‍ : സ്മിത, ദേവദാസ്, ധന്യ.
ഭാര്യയുടെ തിരോധാനത്തിന്‍റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദ്ദന്‍. ഐറിഷ് പത്രമായ സന്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളാ പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അവളെ തട്ടിക്കൊണ്ടു പോയത് തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിയയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നുമാണ് ആന്‍ഡ്രൂ നടത്തിയ പ്രതികരണം. ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പാണ് ആന്‍ഡ്രൂവിന്‍റെ പ്രതികരണം.
ലീഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ മാനസികരോഗിയാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണ് ചെയ്തത് . ലീഗയെ കാണാതായ സ്ഥലത്തിനു അടുത്താണ് പൊലീസ് സ്റ്റേഷനെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസ് നടത്തിയില്ലെന്നും ആന്‍ഡ്രൂസ് വിദേശ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
കേരളത്തിലെ ഒരു ഹോട്ടലില്‍ ലിഗ താമസിക്കുന്നാണ്ടാകാം എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ അവിടുത്തെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുക പോലും ചെയ്തു. പിന്നീട് പൊലീസ് എത്തി തന്നെ രോഗിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്‍റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിഗയുടെ കാര്യം പൊലീസിനെ ഭയന്നോ ടൂറിസത്തെ ബാധിക്കുമെന്നോ ഭയന്ന് മാധ്യമങ്ങള്‍ പോലും വേണ്ടവിദത്തില്‍ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലിഗയുടെ മൃതദേഹം കണ്ടെത്തിയ വിവരം ആന്‍ഡ്രുവും ലിഗയുടെ സഹോദരി ഇലീസും അറിഞ്ഞത് ലീഗയെ അന്വേഷിച്ചുള്ള തെരച്ചിലിനിടയിലാണ്. കാസര്‍ഗോഡു ഭാഗത്തായി ഇദ്ദേഹം ഭാര്യക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അജ്ഞാതമായ ഒരു മൃതദേഹം തിരുവല്ലം പനത്തുറ ആറിന് സമീപത്തെ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ കണ്ടെത്തിയതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയും പിന്നീട് ഇത് കാണാതായ വിദേശ വനിതയുടേതാണെന്ന് സഥിരീകരിക്കുകയുമായിരുന്നു.
തലയറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലീഗ ധരിച്ചിരുന്നതിന് സമാനമായ രീതിയിലുള്ള വസ്ത്രമായിരുന്നു മൃതദേഹത്തില്‍ കണ്ടെത്തിയത്. ഇതോടെ ലീഗയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇവര്‍ തിരുവന്തപുരത്തെത്തി മൃതദേഹം കണ്ടതോടെ ലീഗയുടേത് തന്നെയെന്ന് സ്ഥീരീകരണം നടത്തുകയായിരുന്നു. എന്നാല്‍ മൃതദേഹം ലീഗയുടേത് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
കോവളം കണ്ടല്‍ക്കാടിനുള്ളില്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സാഹചര്യമനുസരിച്ച് ഇതൊരു കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും സംശയത്തിന് ആഴംകൂട്ടുന്നുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്നും സിഗരറ്റ് പായ്ക്കറ്റുകളും ലൈറ്ററും കുപ്പിവെള്ളവും പോലീസ് കണ്ടെത്തിയിരുന്നു. ഇവ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
അമൃതാനന്തമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്ന ലീഗ പിന്നീട് മഠത്തോടുള്ള വിയോജിപ്പുകൊണ്ടാണ് അവിടെനിന്നും പുറത്തേക്ക് പോയത്. വിഷാദരോഗത്തിന്‍റെ ചികിത്സയ്ക്കായാണ് ലിഗ കേരളത്തിലെത്തിയത്.
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ മുഖ്യപ്രതി അമര്‍നാഥ് ബൈജു. അമര്‍നാഥിന് ആര്‍എസ്എസ്, ശിവസേന സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഹര്‍ത്താലിന് ശേഷം കലാപം ഉണ്ടാക്കാന്‍ പ്രതികള്‍ ആഹ്വാനം ചെയ്തു.
ആദ്യ സന്ദേശം അയച്ചതെന്നു കരുതുന്നവരില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. അമര്‍നാഥ് ബൈജുവിന് പുറമെ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ എം.ജെ.സിറില്‍, സുധീഷ് സഹദേവന്‍, ഗോകുല്‍ ശേഖര്‍, അഖില്‍ അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്.
തെന്‍മല കുറുകുന്ന് അമര്‍നാഥ് വോയ്‌സ് ഓഫ് ട്രൂത്ത്, വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്നീ പേരുകളിലുള്ള രണ്ടു വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിനാണെന്നു പൊലീസ് പറയുന്നു. അടുത്തിടെ ആര്‍എസ്എസ്സില്‍നിന്നു പുറത്താക്കിയ അമര്‍നാഥ് പിന്നീടു ശിവസേനയില്‍ ചേര്‍ന്നു. കത്വ പെണ്‍കുട്ടിയുടെ പേരില്‍ രൂപീകരിച്ച ഒരു ഗ്രൂപ്പാണു പിന്നീടു വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്ന പേരിലേക്കു മാറ്റിയതെന്നു പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മറ്റു നാലുപേരും വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍മാരാണ്.
ആദ്യം വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് അമര്‍നാഥ് ആണ്. പിന്നീട് ബാക്കി നാല് പേര്‍ ചേര്‍ന്ന് ഇത് വിപുലീകരിക്കുകയായിരുന്നു.
കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മലപ്പുറത്ത് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളെയും വ്യക്തികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കശ്മീരി പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച അഞ്ച് സംഘടനകള്‍ക്കെതിരെയാണ് മലപ്പുറം പോലീസ് കേസെടുത്തത്.
മുസ്‌ലിം യൂത്ത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ശിശു സംരക്ഷണ സമിതി, സംസ്‌കാര സാഹിതി, അല്‍ക എന്നീ സംഘടനകള്‍ക്കെതിരെയാണ് കേസ്. ഒരു വാട്‌സാപ് ഗ്രൂപ്പില്‍ കശ്മീരി പെണ്‍കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്ത മൂന്നു പേര്‍ക്കെതിരെയും മഞ്ചേരി പോലീസ് കേസെടുത്തു.
ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് കേസെടുക്കാന്‍ കാരണം. പോക്‌സോ നിയമത്തിലെ 23ആം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ് പി ദേബേശ്കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസുകള്‍.
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ലോങ്മാര്‍ച്ച് നടത്തും. യുഎന്‍എയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ച് ഈ മാസം 24ന് ആരംഭിക്കും. നഴ്‌സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും അന്ന് നടക്കും.
നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും. 243 ദിവസമായി നഴ്‌സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിക്കുക.
എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്‌സുമാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നഴ്‌സുമാര്‍ സെക്രട്ടേറിയനു മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.
ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും അതിന്റെ അടിസ്ഥാന ഘടകമായ മതേതരത്വവും വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ അതിനെ രക്ഷിയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരികയാണെന്ന് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കുവാനും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാല്‍വാള്‍ നടത്തുന്ന നിരാഹാര സമര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചെങ്ങന്നൂരിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീ രാജീവ് പള്ളത്തും വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന്‍ ജോര്‍ജ്ജൂം നയിക്കുന്ന ഏകദിന ഉപവാസസമരം, നന്ദാവനം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന് പോലും ഇന്ത്യയിലെ ഫാസിസത്തിന്റെ ഗതി തിരിച്ചറിയാന്‍ കഴിയാതിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യധാരക്ക് പുറത്തുള്ള ബദല്‍ രാഷ്ട്രീയം തന്നെയാവണം ഇനിയുള്ള സാധ്യത എന്ന് അദ്ദേഹം പറഞ്ഞു. പോലീസില്‍ നിന്നു പോലും ജനങ്ങള്‍ക്ക് നീതി ലഭിക്കാതിരിക്കുമ്പോള്‍, എംഎല്‍എമാര്‍ തന്നെ നേരിട്ട് നിയമലംഘനം നടത്തുമ്പോള്‍, നിയമലംഘനം നടത്തുന്നവരെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്ത് വരുമ്പോള്‍ നമ്മള്‍ക്ക് പ്രതിക്ഷേധിക്കാതിരിക്കാനാവില്ല. കാരണം നിശബ്ദമായിരിക്കാന്‍ നമ്മള്‍ക്ക് അവകാശമില്ല.
‘ഇനി പഴയതെല്ലാം തിരിച്ചു വരുവാന്‍ പുതിയ ഉടുപ്പുകള്‍ വേണം പുതിയ രാഷ്ട്രീയം വേണം’ എന്ന സച്ചിദാനന്ദന്‍ എഴുതിയ ബാബക്ക് ഒരു കത്ത് എന്ന കവിതയിലെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ അധ്യക്ഷതവഹിച്ചു. സത്യാഗ്രഹികളായ രാജീവ് പള്ളത്തിനേയും ശ്രീമതി സൂസന്‍ ജോര്‍ജ്ജിനേയും അഭിവദ്യ കൂറിലോസ് തിരുമേനി ഹാരമണിയിച്ചു. യോഗത്തില്‍ റോയി മുട്ടാര്‍ സ്വാഗതം ആശംസിച്ചു. എസ്എന്‍ഡിപി ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ കണ്‍വീനര്‍ ശ്രീ: സുനില്‍ വള്ളിയില്‍ മുഖ്യ പ്രഭാഷണം നടത്തി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ ശ്രീ വിനോദ് മേക്കോത്ത്, കെ എസ് പത്മകുമാര്‍,ദാസ് ബര്‍ണാഡ്,വിനോദ്, ഷാജഹാന്‍,ടോമി എലുശ്ശേരി, ബിനു മുളക്കുഴ , അനില്‍ മൂലേടം, ബാവന്കുട്ടി, ജോണ്‍സന്‍, ജോസഫ്, സ്ഥാനാര്‍ഥി രാജീവ് പള്ളത്ത്, സൂസന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.