Kerala

സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യു.ഡി.എഫിന്റെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചെന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാവുന്ന കാര്യം പരിശോധിച്ചു. അതാണ് തൃശ്ശൂരിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കണ്ടത്. ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നു. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അങ്ങനെ സഖ്യം ചേര്‍ന്നാണ് എന്താണ് എന്ന് ചോദിക്കുന്നതിലേക്ക് അവര്‍ എത്തുകയാണ്. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുമായാണ് അവര്‍ ചേരുന്നത്. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നത്’, ഗോവിന്ദൻ പറഞ്ഞു.

‘ലീഗിന്റെ അണികളെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള അവസരം ലീഗിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. സി.പി.എമ്മാണ് ഏറ്റവും വലിയ ശത്രു എന്ന് പറഞ്ഞുകൊണ്ടാണിത്. ആര്‍.എസ്.എസിന്റേയും കോണ്‍ഗ്രസിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും എസ്.ഡി.പി.ഐയുടേയും ലീഗിന്റേയും ശത്രു സി.പി.എം. സി.പി.എമ്മിനെതിരായി ഐക്യധാരരൂപപ്പെടുന്നു. മുസ്ലിം കേന്ദ്രീകൃത മേഖലകളില്‍ സി.പി.എമ്മിന് മതനിരപേക്ഷ നിലപാടുള്ള മുസ്ലിം വിഭാഗത്തില്‍ സ്വാധീനം നേടാനാകുന്നു’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മുസ്ലിം വിരുദ്ധതയിലൂന്നി ക്രിസ്ത്രീയ താത്പര്യത്തിന്റെ പേരുപറഞ്ഞ് ആര്‍.എസ്.എസ് ഉരുക്കുകൂട്ടിയ പ്രസ്ഥാനമാണ് കാസ. ആര്‍.എസ്.എസിന് അനുകൂലമായ പൊതുചിത്രം രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് കാസയിലൂടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2021-നേക്കാള്‍ മെച്ചപ്പെട്ട വിജയത്തിലേക്കാണ് എല്‍ഡിഎഫിന് മുന്നോട്ടുപോകാനുള്ളത്. പുതിയ സാഹചര്യത്തെ നേരിടാന്‍ സംഘടന കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ടുപോകണം. പാര്‍ട്ടിയുടെ രാഷ്ട്രീയനിലവാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൊതുസമ്മേളന നഗരിയായ കൊല്ലത്തെ ആശ്രാമം മൈതാനത്ത് വൈകുന്നേരം അഞ്ചിന് സ്വാഗത സംഘം ചെയര്‍മാന്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തും.

പ്രതിനിധി സമ്മേളനം നടക്കുന്ന സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നാളെ രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഇന്ന് വൈകുന്നേരം കൊല്ലത്തെ പൊതു സമ്മേളന നഗറില്‍ സംഗമിക്കും.

പതാക ജാഥ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജാണ് നയിക്കുന്നത്. സമ്മേളന നഗറില്‍ തെളിക്കാനുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജുവാണ് നയിക്കുന്നത്. കൊടിമര ജാഥ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയും നയിക്കുന്നു.

നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്.

ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം.വി ഗോവിന്ദന്‍, എം.എ ബേബി, എ. വിജയരാഘവന്‍, ബി.വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ലെ, തുടങ്ങിയവര്‍ സംബന്ധിക്കും.

ഞായറാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച് ഞായറാഴ്ച വൈകുന്നേരം ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയര്‍ പരേഡും ബഹുജന റാലിയും നടക്കും.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് എസ്ഡിപിഐക്ക് നിരോധനം വന്നേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.

എസ്ഡിപിഐയ്ക്ക് ഫണ്ട് നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇ.ഡി വ്യക്തമാക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇ.ഡി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് സംഘടനകളും ഒന്നാണെന്ന് വ്യക്തമാക്കിയത്.

ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ രൂപീകരിച്ചതെന്നും ഇഡി പറയുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത് പോപ്പുലര്‍ ഫ്രണ്ടാണെന്നും എസ്ഡിപിഐക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു നല്‍കി.തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 കോടി രൂപ നല്‍കിയതിന്റെ രേഖകളും ലഭിച്ചു.

ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ‘റമദാന്‍ കളക്ഷന്‍’ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി ഫണ്ട് സ്വരൂപിച്ചതായും ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) 2022 സെപ്റ്റംബര്‍ 28 നാണ് ഈ സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.

കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവനയും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.

ചാലക്കുടിയിൽ യുവതിയെ കടയിൽ കയറി ഭര്‍ത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത് സംശയത്തെ തുടര്‍ന്നുള്ള വിരോധത്തിൽ. സംഭവത്തിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്പിൽ സലീഷ് (45) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങള്‍ വിൽക്കുന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

കടയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പലതവണ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. യുവതി നിലത്തുവീണശേഷവും ഇയാൾ ആക്രമണത്തിൽ നിന്നും പിന്തിരിയാൻ തയ്യാറായില്ല. നിലത്തു വീണ യുവതിയെ പ്രതി കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ഇതിനിടയിൽ ആളുകള്‍ ബഹളം കേട്ട് എത്തിയതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

അക്രമത്തെ തുടർന്ന് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഒളിവിൽ പോയ പ്രതിയെ കൊടകര പൊലീസും ചാലക്കുടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രായപൂർത്തിയാകാത്ത 14 കാരിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ച് പ്രതികൾക്ക് ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപരന്ത്യം തടവിനും 40 വർഷത്തെ തടവിനും പെരുമ്പാവൂർ സ്പെഷ്യൽ (പോക്സോ) കോടതി ശിക്ഷിച്ചു.

പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഫർഹദ് ഖാൻ, ഹാരൂൺ ഖാൻ, ആഷു, ഫയിം, ഷാഹിദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഏലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2020 കോവിഡ് കാലത്താണ് ഹിന്ദി ഭാഷ നന്നായി സംസാരിച്ചിരുന്ന പെൺകുട്ടിക്ക് സിം കാർഡ് എടുത്ത് നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് പ്രതികൾ പെൺകുട്ടിയെ തനിച്ചും സംഘം ചേർന്നും പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്.

ഹാരൂൺഖാൻ എന്ന പ്രതിയ്ക്ക് ഒരു കേസിൽ 40 വർഷത്തെ കഠിന തടവിനും 50,000രൂപ പിഴയും വിധിച്ചു. ഫർഹദ് ഖാന് ഒരു കേസിൽ കുറ്റവിമുക്തനാക്കുകയും മറ്റ് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 60 വർഷത്തെ കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു.

ഷാഹിദ് ഖാന് ഒരു കേസിൽ ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആഷുവിന് ഒരു കേസിൽ 40 വർഷത്തെ കഠിന തടവും 50,000രൂപ പിഴയും വിധിച്ചു. ഫയീമ്ന് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും, 1.5 ലക്ഷം രൂപ പിഴയും വിധിച്ചു.

അഞ്ച് കുറ്റപത്രങ്ങളിൽ വിചാരണ പൂർത്തിയാക്കിയാണ് പ്രതികളെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനു കോടതി ഉത്തരവിട്ടു. പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ദിനേശ് എം പിള്ളയാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സിന്ധു ഹാജരായി. ഏലൂർ പൊലീസ് സ്റ്റേഷനിലെ എസ് സിപിഒ അരുൺകുമാർ നടപടിക്രമങ്ങൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

അണക്കരയില്‍നിന്ന് വീടുവിട്ടുപോയ ഏഴു പെണ്‍കുട്ടികളെ വണ്ടന്‍മേട് പോലീസിന്റെ ഇടപെടലില്‍ തിരിച്ചെത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ തമിഴ്നാട്ടിലെ തേനിയില്‍നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനാണ് പെൺകുട്ടികൾ വീടുവിട്ടതെന്ന് പോലീസ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അണക്കരക്ക് സമീപം ഇവരുടെ വീടുകളില്‍നിന്ന് പോയത്. വൈകുന്നേരത്തോടെ വീട്ടുകാര്‍ വണ്ടന്‍മേട് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തമിഴ്നാട്ടിലെ തേനി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു.

കടയില്‍ പോകുന്നു എന്നുപറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ഒരു കുട്ടിയുടെ മാതാവ് പറഞ്ഞു. തുടര്‍ന്ന് കുട്ടികളെ വണ്ടന്‍മേട് സ്റ്റേഷനില്‍ എത്തിച്ചു. ഏഴു കുട്ടികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി തമിഴ്നാട്ടിലേയ്ക്ക് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഈ പെണ്‍കുട്ടിക്ക് പിന്നാലെ ബന്ധുക്കളും അയല്‍വാസികളുമായ മറ്റ് ആറ് കുട്ടികള്‍ കൂട്ടുപോകുകയായിരുന്നു. കുട്ടികളുടെ കുടുംബങ്ങളില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

വണ്ടന്‍മേട് എസ്.എച്ച്.ഒ. എ. ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ബിനോയ് എബ്രഹാം, എ.എസ്.ഐ. കെ.ടി. റെജിമോന്‍, എസ്.സി.പി.ഒ. മാരായ ജയ്മോന്‍ മാത്യു, പ്രശാന്ത് മാത്യു, സി.പി.ഒ.മാരായ സാന്‍ജോ മോന്‍ കുര്യന്‍, പി.ആര്‍. ജിഷ, എ. രേവതി എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.

ഏറ്റുമാനൂരിൽ ട്രെയിനിടിച്ചു മരിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും സംസ്കാരം ഇന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടക്കും.

ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബിയുടെ ഭാര്യ ഷൈനി കുര്യാക്കോസ് (43) , മക്കളായ അലീന (11), ഇവാന (10 ) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു രാവിലെ ഷൈനിയുടെ വീടായ കാരിത്താസ് വടകര വീട്ടിൽ കൊണ്ടുവരും .

തുടർന്ന് ഉച്ചയ്ക്ക് 12 ന് കോലാനി ചുങ്കം ചേരിയിൽ വലിയപറമ്പിൽ വീട്ടിൽ എത്തിക്കും. വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് ചുങ്കം പള്ളിയിൽ സംസ്കരിക്കും.

വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമാനൂർ മനയ്ക്കപ്പാടം അതിരമ്പുഴ റെയിൽവേ ഗേറ്റിനു സമീപം ഷൈനിയും മക്കളും ട്രെയിനിടിച്ച് മരിച്ചത്.

ഏഴായിരത്തോളം ഹാന്‍സ് പാക്കറ്റുകളുമായി നാലുപേരെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് ചാക്കുകളിലായി കൊണ്ടുവന്ന നാലുലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

കൈനൂര്‍ സ്വദേശി ശ്രീനിവാസന്‍ (48), മരത്താക്കര സ്വദേശി ഷാജന്‍ (40), ഒറ്റപ്പാലം സ്വദേശികളായ അസറുദ്ദീന്‍ (33), റിയാസ് (32) എന്നിവരെയാണ് പിടികൂടിയത്. ശ്രീനിവാസന്റെ വീട്ടില്‍ നിന്നും 5000 ത്തോളം നിരോധിത പുകയില ഉത്പന്ന പാക്കറ്റുകള്‍ ഒല്ലൂര്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാജനാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചതെന്ന് മനസിലാക്കിയത്.

ഒല്ലൂര്‍ ഭാഗത്തെ ചെറുകിട വില്പനക്കാരനാണ് ഷാജന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഒല്ലൂര്‍ പോലീസ് ഉടന്‍ തന്നെ ഷാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്നും ഒറ്റപ്പാലം സ്വദേശിയായ റഷീദിന്റെയും കൂട്ടാളികളുടെയും കൈയില്‍ നിന്നാണ് ഷാജന്‍ സ്ഥിരമായി ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാറുള്ളതെന്ന് മനസിലാക്കി.

തുടര്‍ന്ന് നടത്തിയ വിദഗ്ധമായ നീക്കത്തിലൂടെയാണ് തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ചെറുകിട വില്‍പ്പനക്കാരിലേക്കും തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളിലേക്കും വില്‍പ്പനയ്ക്കായി എത്തിച്ച ഏഴായിരത്തോളം ഹാന്‍സ് പാക്കറ്റുകളും ആയി അസറുദ്ദീന്‍, റിയാസ് എന്നിവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളേയും റിമാന്‍ഡ് ചെയ്തു.

സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഒല്ലൂര്‍ എ.സി.പി. എസ്.പി. സുധീരന്റെ നിര്‍ദ്ദേശാനുസരണം ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിന്റെ നേതൃത്വത്തില്‍ ലഹരി വേട്ട നടത്തിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിനെ കൂടാതെ എസ്. ഐമാരായ കെ.എം. ഷാജി, വി.എന്‍. മുരളി, എ.എസ്.ഐ. സരിത, സി.പി.ഒമാരായ സജിത്ത്, ശ്യാം ചെമ്പകം, അജിത്ത്, വിഷ്ണുദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

കലഞ്ഞൂര്‍ പാടത്ത് ഭാര്യയെയും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനെയും യുവാവ് വെട്ടിക്കൊന്നു. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്.

സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

RECENT POSTS
Copyright © . All rights reserved