പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. അഭിമാനമൂഹൂർത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.
ഇന്ന് രാവിലെ 9.45ന് പ്രധാനമന്ത്രി രാജ്ഭവനിൽ നിന്ന് വിഴിഞ്ഞത്തേക്ക് തിരിക്കും. 10.15ന് വ്യോമസേനാ ഹെലികോപ്ടറിൽ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തും. തുടര്‍ന്ന് തുറമുഖം നടന്ന് കാണും. ഇതിനുശേഷം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും. ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും. പെഹൽഗാം ആക്രമണ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം.
കരയിലും കടലിലും പഴുതടച്ച സുരക്ഷ തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കും. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാൻ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും.
രാവിലെ ഏഴ് മുതൽ 9.30വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പ്രവേശനം പൊതുജനങ്ങളെ കടത്തിവിടും. തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹവ്യൂഹം മാത്രമേ കടത്തിവിടൂ. വിഴിഞ്ഞം പരിസരത്ത് പാർക്കിംഗിനടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിന്‍റെ വിശദാംശങ്ങൾ
10:30ന് പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തും
25 മിനിട്ട് പദ്ധതി പ്രദേശത്ത് സന്ദർശനം
11 മണിക്ക് പ്രധാനമന്ത്രി വേദിയിലെത്തും
പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്യും
11:02 – 11:05 തുറമുഖം മന്ത്രി വി എൻ വാസവന്‍റെ സ്വാഗത പ്രസംഗം
11:05 -11:10 മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം
11:10 – 11:15 തുറമുഖം രാജ്യത്തിനു സമർപ്പിക്കും
11:15 – 12:00 പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
12: 00 -പ്രധാനമന്ത്രിയുടെ മടക്കം
വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തില്‍ 11 യുവതികളെ ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് അനാശാസ്യം നടന്നിരുന്നതെന്നാണ് റിപ്പോർട്ട്.
പോലീസിന്റെ ഡാന്‍സാഫ് സംഘമാണ് വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ ‘ആര്‍ട്ടിക്കി’ല്‍ ആദ്യം പരിശോധനയ്‌ക്കെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളെല്ലാം പോലീസിന്റെയും ഡാന്‍സാഫിന്റെയും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് സംശയത്തെ തുടര്‍ന്ന് വൈറ്റിലയിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ഹോട്ടലില്‍ ലഹരി ഉപയോഗമോ ഇടപാടുകളോ നടന്നിട്ടില്ലെന്നാണ് നിലവില്‍ പോലീസ് നല്‍കുന്നവിവരം. അസി. കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയിട്ടുണ്ട്. സ്പായിലുണ്ടായിരുന്നവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിയായി ബെന്നി തടത്തിലിനെ തിരഞ്ഞെടുത്തു.
മുൻ എം. പി തോമസ് ചാഴികാടന്റെ പേഴ്‌സണൽ സ്റ്റാഫിൽ എം പി ഫണ്ട് പ്രോജക്ട് കോഓർഡിനേറ്റർ ആയിരുന്നു. യൂത്ത്ഫ്രണ്ട് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡണ്ട്, അതിരമ്പുഴ മണ്ഡലം പ്രസിഡണ്ട്, പ്രവാസി കേരള കോൺഗ്രസ് (സൗദി അറേബ്യ) രക്ഷാധികാരി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
റാപ്പർ വേടന്റെ പുലിപ്പല്ല് കേസില്‍ നിലപാട് മാറ്റി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം വനം വകുപ്പ് ഉദ്യോഗസ്ഥർ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വേടനെ പോലുളള ഒരു പ്രശസ്തനായ ഗായകന്റെ കേസ് കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് കൂടി സൂക്ഷ്മത വേണമായിരുന്നുവെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
‘കേസില്‍ എന്തെങ്കിലും നിയമവിരുദ്ധത നടന്നിട്ടുണ്ടോയെന്നും ധാമർമികമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. നടൻമാരായ മോഹൻലാലിനും സുരേഷ്‌ഗോപിക്കും കിട്ടിയ നീതി വേടനും ലഭിക്കും.
പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുളള ബാദ്ധ്യത വനം വകുപ്പിനുണ്ട്. കേസില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കുന്നതിന് തടസമില്ല. സമൂഹത്തോട് പ്രതിബദ്ധതയുളള ഗായകനാണ്. അദ്ദേഹം നാടിന്റെ സ്വത്താണ്’- മന്ത്രി കൂട്ടിച്ചേർത്തു.
ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം ഉഴവൂരിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചേയായിരുന്നു അന്ത്യം. 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.
മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ് ഇന്ത്യ നേടിയത്. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയായ സണ്ണി തോമസ് 1993 മുതല്‍ 2012 വരെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു.
റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു സണ്ണി തോമസ്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദേഹം വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഷൂട്ടിങില്‍ ഇന്ത്യ നേടിയ മെഡല്‍ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അര്‍പ്പണവുമുണ്ട്.
പാല തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26 നാണ് സണ്ണി തോമസ് ജനിച്ചത്. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുന്‍പു തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ അധ്യാപകനായിരുന്നു.
ഭാര്യ: പ്രഫ.കെ.ജെ.ജോസമ്മ. മക്കള്‍: ജീസസ് യൂത്ത് അന്തര്‍ദേശീയ നേതാവ് മനോജ് സണ്ണി, സനില്‍ സണ്ണി, സോണിയ സണ്ണി.
പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.
പുല്ലിപ്പല്ല് കേസില്‍ കഴിഞ്ഞദിവസം വേടനെ കോടതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് വേടനുമായി തെളിവെടുപ്പ് നടത്തിയശേഷം കോടതിയുടെ നിര്‍ദേശമനുസരിച്ച് ബുധനാഴ്ച വൈകീട്ട് തിരികെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടത്തിലാണ് വേടന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകര്‍ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞു. ഇത് യഥാര്‍ഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണ്. മാത്രമല്ല, മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തെങ്കിലും കോടതി ഇത് തള്ളി. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്ച തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആദ്യം പിടികൂടിയത്. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ ആരാധകരാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. ഈ ആരാധകരില്‍ രഞ്ജിത് എന്നയാളെ മാത്രമാണ് തനിക്ക് പരിചയമുള്ളതെന്നും വേടന്‍ പറഞ്ഞിരുന്നു. കേസില്‍ വേടനുമായി വനംവകുപ്പ് തെളിവെടുപ്പും നടത്തിയിരുന്നു.
കൈതപ്രത്ത് ഓട്ടോറിക്ഷ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരാണ് (42) പിടിയിലായത്.
കേസിൽ രാധാകൃഷ്ണനെ വെടിവച്ചു കൊലപ്പെടുത്തിയ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. കേസിൽ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തോക്ക് നൽകിയ സിജോ ജോസഫാണ് രണ്ടാം പ്രതി. ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി.
ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി കാണാതായ പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇവരെ പോലീസ് കണ്ടെത്തിയത്. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ അടക്കം കൃത്യമായ പ്ലാനിങ് തയ്യാറാക്കിയാണ് കുട്ടികളെ യാത്ര തിരിച്ചത്. ഇത് തിരിച്ചറിഞ്ഞ് നടത്തിയ ശ്രമമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.
ഇതുസംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ. ഷൊർണൂർ ഉള്ള ഒരു കുട്ടിയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് പോകുന്നതെന്നും, ഷൊർണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ഉള്ള ടിക്കറ്റ് ചാർജ്, അവിടെ നിന്നും പുണെയിലേക്കുള്ള ടിക്കറ്റ് ചാർജ്, തുടർന്ന് മഹാരാഷ്ട്രയിലെ തന്നെ രഞ്ജൻ ഗാവ് എന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള കൃത്യമായ കാര്യങ്ങളാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്. കുട്ടികളുടെ ഫോൺ ടവർ ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടം എന്ന ഭാഗത്താണെന്ന് കണ്ടെത്തിയോടെ ഇവർ ഈ വഴി തന്നെയാണ് പോയിട്ടുണ്ട് എന്ന് പോലീസ് ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിൽ നിന്നും പുണെയിലേക്ക് പുറപ്പെട്ട വണ്ടി പോലീസും റെയിൽവേ സേനയും ടിക്കറ്റ് എക്സാമിനർമാരും വണ്ടി തിരുപ്പൂർ എത്തുന്നതിനിടയിൽ പൂർണ്ണമായും പരിശോധിച്ചുവെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
തുടർന്ന് കുട്ടികൾ എഴുതിയ കത്ത് കൃത്യമായി പരിശോധിച്ചപ്പോൾ ചില സംശയങ്ങൾ എസ് ഐ ഇ.വി. സുഭാഷിന് തോന്നി. കാരണം കുട്ടികളെ കാണാതാവുമ്പോൾ പോലീസിൽ പരാതി ലഭിക്കുമെന്നും പോലീസ് അന്വേഷിച്ച് എത്തുമെന്നും പിടിക്കപ്പെടുമെന്നും അറിയാവുന്ന കുട്ടികൾ കൃത്യമായി റൂട്ട് എഴുതി വച്ചത് അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ആണെന്ന് പോലീസ് ഉറപ്പിച്ചു. തുടർന്ന് ഉടൻ തന്നെ കോയമ്പത്തൂരിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ ഉണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി. ട്രെയിൻ എത്താൻ എതാനും മിനിറ്റുകൾക്ക് മുമ്പ് കുട്ടികൾ ഫ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ സമാധാനിപ്പിച്ച ശേഷം രാത്രിയോടെ രക്ഷിതാക്കളെയും എത്തിച്ച് ഇവരെ ഷോർണൂരിലേക്ക് കൊണ്ടു വരികയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ പെൺകുട്ടികളിൽ രണ്ടു പേർ പാലക്കാട് ഷൊർണൂർ നിവാസികളും ഒരാൾ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയും ആണ്. മൂന്നു പേരും ഷൊർണൂരിൽ ഒരേ വിദ്യാലയത്തിൽ പഠിക്കുന്നവരുമാണ്. ചെറുതുരുത്തി അഡിഷണൽ എസ് ഐ ഇ.വി. സുഭാഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീത് മോൻ, വനിതാ പോലീസ് ഓഫീസർ പിയുഷ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.
റാപ്പർ വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നുമാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പോലീസ് തുടർനടപടിയെടുക്കും. കേസിൽ വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് വേടൻ സുഹൃത്തുക്കളോടൊപ്പം ഫ്ലാറ്റില്‍ എത്തിയത്. ഒൻപത് പേരായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.
ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്നും പോലീസ് അറിയിച്ചു. കുറച്ച് നാളുകളായി വേടന്റെ ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.
മലയാള സിനിമയെ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രതിഭയെയാണ് നഷ്ടമായത്. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയില്‍ ‘പിറവി’യാണ് ആദ്യ ചിത്രം. ‘പിറവി’യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.
1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
1988-ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്’, പത്മശ്രീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിച്ചതും.