Kerala

കൊല്ലം : ഓരമ്മയോടും മക്കള്‍ ഇങ്ങനെ ചെയ്യരുത് . എന്തൊരു ക്രൂരത . കൊടും ചൂടില്‍ മണിക്കൂറുകള്‍ പെറ്റമ്മയെ വണ്ടിയുടെ ഡിക്കിയില്‍ അടച്ചിട്ടിരിക്കുന്നു . രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും കൊടുക്കാതെ. മനസ്സ് മരവിക്കുന്ന ഈ സംഭവം നടന്നത് കരുനാഗപ്പള്ളിയിലാണ്.

നാല് പേര് അടങ്ങുന്ന ഒരു കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ (പുട്ടുകട) യില്‍ ഭക്ഷണം കഴിയ്ക്കാന്‍ കാറില്‍ നിന്ന് ഇറങ്ങി വരുന്നു. കാറിന്റെ ഡിക്കിയില്‍ പ്രായം ചെന്ന ഒരു അമ്മയെ ലോക്ക് ചെയ്തിരിക്കുന്നു. അവര്‍ ഇറങ്ങിയപ്പോള്‍ ആ അമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ മകന്‍ തയ്യാറായില്ല. അവിടെ കൂടിയിരുന്ന കുറച്ച് ചെറുപ്പക്കാരാണ് ഇത് കണ്ടത്. ഒരു അമ്മ കാറിന്റെ പിറകില്‍ കിടക്കുന്നു. അവര്‍ കാര്‍ലോക്ക് ചെയ്തു പോയപ്പോള്‍ അവിടെ നിന്നവര്‍ കാര്യം തിരക്കി ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമ്മതിച്ചില്ല. മനസികരോഗി ആണ്  , അതുകൊണ്ട് പുറത്ത് ഇറക്കിയാല്‍ കുഴപ്പം ആണ് എന്ന് പറഞ്ഞു. അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു ചെറുപ്പക്കാര്‍. തുറന്നില്ലെങ്കില്‍ തല്ലി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ ആ അമ്മയെ പുറത്ത് ഇറക്കി.

കാര്യം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും വാങ്ങി തന്നിട്ടില്ല എന്നും , തുറവൂര്‍ മുതല്‍ അവരെ ഡിക്കിയില്‍ ആണ് കിടത്തിയിരിക്കുന്നത് എന്നും.  അത് ചോദിച്ചപ്പോള്‍ മകന്‍ നാട്ടുകാരോട് ചൂടായി . ആ മകനെ അവിടെ കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാള്‍ ചെകിട്ടത്ത് അടിക്കുകയും പോലീസിനെ വിളിച്ച് ആ അമ്മയെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു . ഇതുപോലെ തന്നെ വീട്ടിലും മരുമകളായ ടീച്ചര്‍ തന്നെ ഉപദ്രവിക്കുകയും , ആഹാരം കൊടുക്കാതെ കിടത്തുകയും ചെയ്യാറുണ്ടെന്ന് ആ അമ്മ പറഞ്ഞു. പിന്നീട് അമ്മയെ മറ്റ് മക്കള്‍ വന്ന് കൂട്ടികൊണ്ടുപോയി . മകന്റെയും ഭാര്യയുടെയും പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അഞ്ച് കിലോയോളം എംഡിഎംഎ (മെതിലീന്‍ ഡയോക്‌സി മീതാംഫെറ്റാമിന്‍) ആണ് പിടികൂടിയത്. എക്‌സൈസ് സ്‌പെഷ്യല്‍ സക്വാഡ് നടത്തിയ പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. വിപണിയില്‍ 30 കോടി രൂപ മൂല്യം ഇതിന് കണക്കാക്കുന്നു.

പാലക്കാട് സ്വദേശികളായ രണ്ട് പേരം എക്‌സൈസ് പിടികൂടിയിട്ടുണ്ട്. നേരത്തേ 5 കോടി രൂപയുടെ എംഡിഎംഎ കൊച്ചിയില്‍ നിന്ന് പിടികൂടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ വേട്ട നടക്കുന്നത് ആദ്യമായാണെന്നാണ് കരുതുന്നത്.

ആദ്യ വേട്ടയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും ലഹരിമരുന്ന് പിടിച്ചെടുത്തത്. വിവിധിടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നെടുമ്പാശേരിയില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്.

ഇന്ന് ഫെബ്രുവരി 17, കേരളത്തിന്റെ സിനിമാ മേഖലയെ നടുക്കിക്കൊണ്ട് നടി അക്രമിക്കപ്പട്ടെ ദിവസം. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടിക്കൊപ്പമെന്ന് ആവര്‍ത്തിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടു കൂടിയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനവും പോസ്റ്റിലുണ്ട്.

ഒരു വര്‍ഷം മുമ്പ് മലയാള ചലച്ചിത്ര മേഖലയെ പിടിച്ചു കുലുക്കിയ സംഭവത്തെ ദുഖത്തോടെയും നടുക്കത്തോടെയും വിമന്‍ ഇന്‍ സിനി് കളക്ടീവ് സ്മരിക്കുന്നു. മാനസികവും ശാരീരികവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങളില്‍ പതറാതെ പിടിച്ചുനിന്ന സഹപ്രവര്‍ത്തകയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പോരാട്ടം ഇപ്പോള്‍ ഞങ്ങളുടേതാണ്, ചലച്ചിത്ര മേഖലയിലെ ഓരോ പ്രവര്‍ത്തകരുടെയും, ഈ മേഖലയെ സമത്വമുള്ളതാക്കാനും ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തിലാക്കാനും. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതിയാണ് ആവശ്യമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഈ ദിവസത്തില്‍ ഒന്നു കൂടി ഓര്‍മിപ്പിക്കുകയാണ്. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. #അവള്‍ക്കൊപ്പം. എന്നാണ് പോസ്റ്റ് പറയുന്നത്.

ഒരു വര്‍ഷം മുന്‍പ് സിനിമാ മേഖലയാകെ നടുക്കത്തോട് കൂടിയായിരുന്നു നടി ആക്രമിക്കപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ചത്. ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ചായിരുന്നു നടി അക്രമിക്കപ്പെടുന്നത്. മലയാള സിനിമാ രംഗത്ത് സൂപ്പര്‍ താരങ്ങളിലൊരാളായ ദിലീപ് കേസില്‍ അകപ്പെട്ടതോടെ ഉന്നതരായ പലരും കേസില്‍ ഉള്‍പ്പെട്ടതായി വാദങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ ദിലീപിനെ കൂടാതെ 11 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍ കുമാറാണ്. അതേസമയം കേസ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കുറ്റവാളികളായ മുഴുവന്‍ പേരെയും നീതി പീഠത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമാണ്.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതു സംബന്ധിച്ച് ആദ്യ പരാമര്‍ശം നടത്തുന്നത് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നടന്‍ ദിലീപ് ഉള്‍പ്പെടെ കുടുങ്ങിയത്. നീണ്ട ചോദ്യചെയ്യലിനും തെളിവ് ശേഖരിക്കലിനും ഒടുവിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ ജാമ്യത്തിലുള്ള ദിലീപ് നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ നടത്തി വരുന്ന സമരം സംസ്ഥാന വ്യാപകമാക്കുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. 2013 ലെ മിനിമം വേജസും ത്രീ ഷിഫ്റ്റ് സമ്പ്രദായവും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് സമരം തുടരവേ പ്രതികാര നടപടിയായി പരിചയ സമ്പന്നരായ രണ്ടു നേഴ്സുമാരെ ട്രെയിനികളാണെന്ന് പറഞ്ഞ് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തി പിരിഞ്ഞു പോയവരെ നഴ്‌സുമാര്‍ക്ക് നേരം പോലീസ് ലാത്തി ചാര്‍ജ് നടത്തി. യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ അടമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചും സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നേഴ്സിങ് സമൂഹം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

സൂചനാ പണിമുടക്കില്‍ പങ്കെടുത്ത് ആയിരക്കണക്കിന് നഴ്‌സുമാരാണ് വിവിധയിടങ്ങളില്‍ നിന്നായി ചേര്‍ത്തലയിലേക്ക് എത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ ബലമില്ലാതെ ഇത്രയും പേരെ അണി നിരത്തി ഒരു സമരം നടത്തിയത് കേരള ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണെന്നാണ് വിലയിരുത്തല്‍. 15-ാം തിയതി നടന്ന സമരത്തില്‍ 20 ശതമാനം നഴ്‌സുമാരെ അത്യാഹിത വിഭാഗങ്ങളിലെ ഡ്യൂട്ടിക്ക് വിട്ടു നല്‍കിയെങ്കിലും അനിശ്ചിതകാല സമരത്തില്‍ ആരെയും നല്‍കില്ലെന്നാണ് ജാസ്മിന്‍ ഷാ അറിയിച്ചത്. ഇങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കെ. സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചു. ശുഹൈബിന്റെ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

ഇന്നു ചേര്‍ന്ന ഡിസിസി യോഗമാണ് നിരാഹാരസമരം സംബന്ധിച്ച തീരുമാനം കൈകൊണ്ടിരിക്കുന്നത്. സിപിഎം ചൂണ്ടിക്കാണിക്കുന്ന പ്രതികളെയല്ല, കൃത്യം നടത്തിയ യഥാര്‍ത്ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ജനാധിപത്യ വിശ്വാസികളായ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ സമരത്തിനുണ്ടാവണമെന്ന് സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അനിശ്ചിതകാല നിരാഹാര സമരമാണ് നേരത്തെ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ കെപിസിസി ഇടപെട്ട് സമരം 48 മണിക്കൂറായി ചുരുക്കുകയായിരുന്നു. പൊലീസ് അനാസ്ഥ തുടരുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെ കടുത്ത സമരമാര്‍ഗങ്ങളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശുഹൈബിന്റെ കൊലപാതകത്തില്‍ സാംസ്‌കാരിക നായകന്‍മാര്‍ തുടരുന്ന മൗനത്തെ സുധാകരന്‍ നിശിതമായി വിമര്‍ശിച്ചു. മരം മുറിച്ചാല്‍ പോലും പ്രതികരിക്കുന്നവര്‍ ഇപ്പോള്‍ നിശബ്ദരാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്‍കി വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ പൊലീസില്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.തോമസ് താന്നിനില്‍ക്കും തടത്തിലാണ് വൈക്കം കോടതിയില്‍ കീഴടങ്ങിയത്. ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ ബംഗ്ലാദേശ് യുവതിയാണ് വൈദികനെതിരെ പീഡനാരോപണവുമായി രംഗത്ത് വന്നത്. വൈദികനെ പാലാ രൂപത ഇന്നലെ പുറത്താക്കിയിരുന്നു.

ബംഗ്ലാദേശില്‍ ജനിച്ച് ബ്രിട്ടണില്‍ താമസിക്കുന്ന 42 വയസ്സുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതി. കടുത്തുരുത്തി പോലീസിനാണ് പരാതി ലഭിച്ചത്. വൈദികന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞ മാസം ഏഴിനാണ് യുവതി സുഹൃത്തുമൊത്ത് കല്ലറയില്‍ എത്തിയത്. കല്ലറയില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൊണ്ടുപോയും തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

16,000 രൂപയും ഏഴരപ്പവനോളം സ്വര്‍ണ്ണവും വൈദികന്‍ തട്ടിയെടുത്തതായും പരാതിയില്‍ യുവതി വ്യക്തമാക്കി. കുമരകത്തെ റിസോര്‍ട്ടില്‍ കുളിക്കാന്‍ കയറിയപ്പോള്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം വൈദികന്‍ മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ ബഹളം വെച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വൈദികനെ വിളിച്ചെങ്കിലും ഉടന്‍ വരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക് പുറത്ത് വിട്ട് സംവിധായകന്‍. ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുറ്റി തലമുടിയും പരുക്കന്‍ രൂപവുമായി വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം.

കഴിഞ്ഞ ദിവസമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ മോഹന്‍ലാല്‍ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് നിവിന്‍ പോളിയാണ്.

നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ചിത്രം ഇതാദ്യമാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗസ്റ്റ് റോളിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കായംകുളം കൊച്ചുണ്ണിയുടെ ഒറ്റ ചങ്ങാതിയാണ് ഇത്തിക്കര പക്കി. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

സ്വന്തം ലേഖകന്‍

ആലപ്പുഴ : നഴ്സുമാരുടെ സമരത്തില്‍ ഞെട്ടിവിറച്ച് ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയും സര്‍ക്കാരും. പണിമുടക്കില്‍ വന്‍ ജനകീയ പങ്കാളിത്തം . രാവിലെ മുതല്‍ ചേര്‍ത്തലയിലേയ്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാരുടെ ഐതിഹാസിക പണിമുടക്ക് . യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്നില്‍ നഴ്സുമാര്‍ മാസങ്ങളായി തുടരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വകാര്യ , സഹകരണ ആശുപത്രികളിലെ അമ്പതിനായിരത്തോളം നഴ്‌സുമാരാണ് പണിമുടക്കി ഒന്നടങ്കം ചേര്‍ത്തലയിലേക്ക് എത്തി അധികാരികളെ ഞെട്ടിച്ചത്. പണിമുടക്കുന്ന നഴ്‌സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്നില്‍ സംഘടിച്ച് സമരം ഇപ്പോഴും തുടരുകയാണ്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കി ദേശീയപാതയോരത്തെ കെവിഎം ആശുപത്രിക്കു മുന്നില്‍ സംഘടിച്ചത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ കെവിഎം ആശുപത്രിയില്‍ നിന്നു പുറത്താക്കിയ മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് യുഎന്‍എ.

നഴ്‌സുമാരുടെ പണിമുടക്ക് സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യ , സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. ഒപി പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലടക്കം ശസ്ത്രക്രിയകള്‍ മുടങ്ങി. പണിമുടക്കുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ആം ആദ്മി , കെഎസ്‌യു , എഐവൈഫ് സംഘടനകളും സമരവേദിയിലെത്തി. സമരത്തെ തുടര്‍ന്ന് ചേര്‍ത്തല ദേശീയപാതയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടു.

മിനിമം വേതനം നല്‍കുക , അന്യായമായി പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കുക, അമിതജോലി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 179 ദിവസമായി കെവിഎം ആശുപത്രിക്ക് മുന്നില്‍ നഴ്സുമാര്‍ സമരം നടത്തുകയാണ്. എന്നാല്‍ യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ ആശുപത്രി അധികൃതര്‍ മര്‍ക്കടമുഷ്ടി തുടരുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ 24 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചത്.

പണിമുടക്കില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ ചേര്‍ത്തലയിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാവിലെ മുതല്‍ തന്നെ ദേശീയപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെവിഎം ആശുപത്രിയ്ക്ക് മുന്നിലെ സമരപ്പന്തലിലേക്ക് നഴ്സുമാരുടെ ഒഴുക്കായിരുന്നു. തിരുവനന്തപുരം മുതല്‍ മലബാര്‍ മേഖലയില്‍ നിന്നുവരെ സമരത്തിന് പിന്തുണയുമായി നഴ്സുമാരെത്തി. സമരപ്പന്തലില്‍നിന്ന് ദേശീയപാതയുടെ വശങ്ങളില്‍ ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ നഴ്സുമാര്‍ നിറഞ്ഞു. രാവിലെ മുതല്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച നഴ്സുമാര്‍ ഉച്ചയ്ക്ക് വമ്പന്‍ പ്രതിഷേധ പ്രകടനവും നടത്തി.

സമരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിട്ടുണ്ടെങ്കിലും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പോലീസിന്റെ വന്‍ സന്നാഹവും രാവിലെ മുതല്‍ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കെവിഎം ആശുപത്രിയ്ക്കും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യായമായ ആവശ്യങ്ങള്‍ക്കാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും എന്നാല്‍ മാനേജ്മെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് കടുത്ത സമരമുറയിലേക്ക് തങ്ങളെ എത്തിച്ചതെന്നും യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സര്‍ക്കാരും മാനേജ്മെന്റും പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കെവിഎം സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കുക , ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക , ട്രെയിനിങ് സമ്പ്രദായം നിര്‍ത്തലാക്കുക , പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്‍എ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ കാണുക

ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. പാലാ രൂപതയിലെ ഇടവക വികാരി കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ്താന്നിനില്‍ക്കും തടത്തിലിനെതിരെയാണ് വിദേശ വനിത പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു അതേത്തുടര്‍ന്ന് ഫാ. തോമസ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ നൈജീരിയക്കാരായ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍.

മാണിക്യമലരായ പൂവിയെന്ന ഗാനത്തിനെതിരെ ഉയര്‍ന്ന പരാതി സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയെന്ന് പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഹിന്ദു വര്‍ഗീയവാദികളും മുസ്ലീം വര്‍ഗീയവാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് കുറച്ചുപേര്‍ ഹൈദരാബാദില്‍ പരാതി നല്‍കിയതായി മനസിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാര്‍ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. ‘മാണിക്യമലര്‍’ പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.

Copyright © . All rights reserved