എറണാകുളം പുതുവൈപ്പിൽ ഐഒസി എൽപിജി ടെർമിനൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് എറണാകുളം റൂറൽ എസ്പി എവി ജോർജ് . കഴിഞ്ഞ ദിവസം സമരത്തിനിടെ തീവ്രവാദ ബന്ധമുള്ള ചിലരെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
സമരക്കാര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഇത്ര വലിയ സമരത്തിന് സ്ത്രീകളും കുട്ടികളും സ്വമേധയാ ഇറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ ക്രൂരമായി അടിച്ചൊതുക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് റൂറല്‍ എസ്പിയുടെ പരാമര്‍ശം. എന്നാല്‍ പൊലീസിന്റെ ആരോപണം ജനകീയ സമരത്തെ തകര്‍ക്കാനാണെന്ന സമരസമിതി വ്യക്തമാക്കി. ഡിസിപി യതീഷ് ചന്ദ്രയെ മാറ്റുംവരെ ശക്തമായ സമരം തുടരുമെന്നും ഇവര്‍ അറിയിച്ചു.
പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീകളെ ജാമ്യത്തില്‍ വിട്ടെങ്കിലും ഇവര്‍ സ്റ്റേഷന്‍ വിട്ടു പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.
ജനകീയ സമരത്തിൽ പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് വൈപ്പിനിലും കൊച്ചിയിലും നടക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
നാലുമാസത്തിലേറെയായി നടന്നു വരുന്ന സമരത്തിനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തുടർച്ചയായി സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവരെ അതിക്രൂരമായാണ് പൊലീസ് നേരിട്ടിരുന്നത്.
സ്ത്രീകളും കുട്ടികളും അടക്കം 70 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം ഐഒസി പ്ലാന്റ് നിർമ്മാണത്തിനെതിരെ സമരം ചെയ്യാൻ പാടില്ലെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ സമര പന്തലിലെത്തിയ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് കണ്ണിൽകണ്ടവരെയെല്ലാം തല്ലി ഓടിക്കുകയും സമരപന്തൽ പൊളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഹർജി അടുത്ത മാസം നാലിനു പരിഗണിക്കാനിരിക്കെ വിധി വരുന്നവരെ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നു സമര സമിതി നേതാക്കൾ കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. സമര സമിതിയുടെ ആവശ്യം അംഗീകരിക്കുകയും ഇത് പ്രകാരം മന്ത്രി യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ഉറപ്പ് ഐഒസി ലംഘിച്ച് ഇന്നലെ നിര്‍മ്മാണ പ്രവൃത്തി തുടരുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ എല്‍പിജി സംഭരണ കേന്ദ്രത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതിനെതിരെ ജനങ്ങള്‍ വീണ്ടും സംഘടിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുളള സമരക്കാര്‍ പ്ലാന്റിന് മുമ്പില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത പൊലീസുകാരെ മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് വഴിവെച്ചു.
പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ചോരയൊലിപ്പിച്ച് തന്നെ ഇവര്‍ സമരമുഖത്ത് തുടര്‍ന്ന്. സ്ത്രീകളേയും കുട്ടികളേയും അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്.
നിര്‍മ്മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ജൂലൈ നാലാം തീയ്യതി വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും എന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ പോലീസിനെ പിന്‍വലിക്കാനുള്ള സമരക്കാരുടെ ആവശ്യവുത്തിനും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് പ്ലാന്റില്‍ ഇന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്.
കഴിഞ്ഞ ദിവസം സമരത്തിനുനേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. “പോലീസിന്‍റെ മൃഗീയമായ നരനായാട്ടാണ് പുതുവൈപ്പില്‍ നടന്നത്. കാക്കിയിട്ട സർക്കാർ ഗുണ്ടകൾ സ്ത്രീകളെയും കുട്ടികളെയും അടക്കം അറുപതോളം സമരക്കാരെ മൃഗീയമായി മർദിക്കുകയായിരുന്നു. പതിമൂന്നു വയസിനു താഴെയുള്ള ഒമ്പത് കുട്ടികളെയാണ് പരുക്കേറ്റതിനെ തുടര്‍ന്ന്‍ ഇന്നലെ ആശുപത്രിയിലാക്കിയത്. ഒന്നുരണ്ടുപേര്‍ക്ക് എല്ലിനു ക്ഷതമേറ്റതിനാല്‍ വിദഗ്ദ്ധ ചികിത്സ അനിവാര്യമാണ്” സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. മെട്രോയുടെ ഉദ്ഘാടനത്തിന് പുറമേ പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.
നാളെ രാവിലെ 10.15 നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവികസേന വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക.
ഇവിടെ നിന്ന് റോഡ് മാർഗം പാലാരിവട്ടത്ത് എത്തുന്ന പ്രധാനമന്ത്രി 10.35ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനിലാണ് ഈ ചടങ്ങ്. ഇവിടെ നിന്ന് മെട്രോ തീവണ്ടിയിൽ പത്തടിപ്പാലത്തേക്ക് ഇദ്ദേഹം യാത്ര തിരിക്കും.
ഇതേ ട്രയിനിൽ തിരിച്ച് പാലാരിവട്ടത്തേക്കും പ്രധാനമന്ത്രി വരും. തുടർന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ പൊതു സമ്മേളനം നടക്കും. ഇവിടെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ എന്നിവരും ഉണ്ടാകും.
1.30വരെ വാഹനങ്ങളുമായി കൊച്ചി നഗരത്തിൽ ഇറങ്ങരുത്
പുലർച്ചെ അഞ്ച് മണി മുതലാണ് പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാതയിൽ ഗതാഗത നിയന്ത്രണമുള്ളത്. രാവിലെ 10.15 ന് പുറപ്പെടുന്ന പ്രധാനമന്ത്രി തേവര, പള്ളിമുക്ക് വഴി ജോസ് ജംഗ്ഷനിലെത്തി ഇവിടെ നിന്ന് ബി.ടി.എച്ച് ജംഗ്ഷനിലേക്ക് തിരിക്കും. മേനക വഴി ഹൈക്കോടതി ജംഗ്ഷനിലെത്തിയ ശേഷം ബാനർജി റോഡ് വഴി കച്ചേരിപ്പടി, കലൂർ ജംഗ്ഷനുകൾ പിന്നിട്ട് പാലാരിവട്ടത്തേക്ക് എത്തും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് 9.45 മുതൽ ഇദ്ദേഹം സഞ്ചരിക്കുന്ന റോഡുകളിലേക്ക് മറ്റ് വാഹനങ്ങളുടെ പ്രവേശനം വിലക്കും. പിന്നീട് 1.30 വരെ നഗരത്തിൽ ഈ റൂട്ടിൽ പലയിടത്തും ഗതാഗതം പൂർണ്ണമായും ഭാഗികമായും തടസ്സപ്പെടും. കലൂരിൽ നിന്ന് കതൃക്കടവ് റോഡ് വഴിയും നോർത്ത് ഭാഗത്ത് നിന്ന് ചിറ്റൂർ റോഡ് വഴിയും, എം.ജി.. റോഡ് വഴിയുമാണ് ഈ സമയത്ത് ഗതാഗതം തിരിച്ചുവിടുക.
കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതുകൊണ്ട് തന്നെ സ്വകാര്യവ്യക്തികൾ അടിയന്തിര ആവശ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വാഹനം നിരത്തിലിറക്കാൻ പാടുള്ളൂ. അതല്ലെങ്കിൽ രാവിലെ 9.45 മുതൽ 1.30 വരെ ട്രാഫിക് കുരുക്കിൽ പെടും. ഇങ്ങിനെ വന്നാൽ പ്രധാനമന്ത്രി പോയിക്കഴിഞ്ഞാലും ഒന്നോ രണ്ടോ മണിക്കൂറെടുത്തേ ഗതാഗതം സാധാരണ നിലയിലേക്ക് തിരികെയെത്തൂവെന്ന് ട്രാഫിക് പൊലീസ് സിഐ എൻ.ആർ.ജയരാജ് പറഞ്ഞു.
സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാപരമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി എഐജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാര്‍, ടി.കെ.ഗൗതം എന്നിവർ പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദര്‍ശിച്ച് കേരള പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. താരതമ്യേന വീതിയേറിയ പാത ആയതിനാലാണ് മേനക വഴി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഒദ്യോഗിക വിശദീകരണം.
ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം, അവർക്കും മുൻ കരുതലുകൾ
ഉദ്ഘാടന സമ്മേളനം നടക്കുന്ന കലൂർ സ്റ്റേഡിയത്തിൽ 3500 പേർക്കാണ് ഇരിപ്പിടമുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികളാണ് ഇവരെല്ലാവരും.
ക്ഷണപത്രത്തിനൊപ്പം തിരിച്ചറിയൽ കാർഡും എല്ലാവരും ഹാജരാക്കണം. എന്നാൽ മാത്രമേ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കൂ. പ്രധാനമന്ത്രി എത്തുന്നതിനും ഒരു മണിക്കൂർ മുൻപ് തന്നെ ക്ഷണിക്കപ്പെട്ടവർ വേദിയിൽ സന്നിഹിതരാകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. നഗരത്തിലെവിടെയും റോഡരികിൽ പാർക്കിംഗ് പൊലീസ് അനുവദിക്കില്ല. പാർക് ചെയ്യുന്ന വാഹനങ്ങൾ ഉടനടി പൊലീസ് കൊണ്ടുപോകും. ഭീമൻ പിഴയും ചുമത്തും.
ക്ഷണിക്കപ്പെട്ടവരുടെ വാഹനങ്ങൾ പാർക്കിംഗ് നിർദ്ദേശിച്ച സ്ഥലത്ത് തന്നെ വേണം പാർക് ചെയ്യാൻ. അതിന് പുറമേ, മൊബൈൽ ഫോണോ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ സമ്മേളന വേദിയിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. ഇത് പരിശോധന സമയത്ത് പരിശോധകർ വാങ്ങിവയ്ക്കും. പിന്നീട് തിരിച്ച് ലഭിക്കുമെന്ന ചിന്ത വേണ്ട.
സ്വന്തം വാഹനം സുരക്ഷിത താവളത്തിൽ പാർക്ക് ചെയ്താലും ശ്രദ്ധിക്കേണ്ടതുണ്ട്. കാറിന്റെ താക്കോൽ റിമോട്ട് നിയന്ത്രണ സംവിധാനം ഉള്ളതാണെങ്കിൽ സമ്മേളന വേദിയിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. ഇത് പുറത്ത് വയ്‌ക്കണം.
ബാഗോ, വെള്ളക്കുപ്പികളോ സമ്മേളന വേദിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നതാണ് മറ്റൊരു കാര്യം. അതിനാൽ തന്നെ ക്ഷണിക്കപ്പെട്ട അതിഥികൾ ക്ഷണപത്രവും തിരിച്ചറിയൽ കാർഡും അല്ലാതെ മറ്റൊന്നും ഹാളിനകത്തേക്ക് പ്രവേശിക്കുമ്പോൾ കൈവശം വയ്‌ക്കരുത്.
ആർപ്പോ…. ഇറോ ഇറോ ഇറോ …… കുട്ടനാടിന്റെ ഹൃദയങ്ങളിൽ വള്ളവും വഞ്ചി പാട്ടും ഇല്ലാത്ത കാലത്തേ പറ്റി ചിന്തിക്കാൻ പറ്റില്ല, അത് ആ ജനതയുടെ സംസ്‍കാരത്തിൽ അലിഞ്ഞു ചേർന്നതാണ്. അതിനു പൊലിമയേകാൻ ഇതാ സംസ്ഥാനത്ത് ഐപിഎല്‍ , ഐഎസ്എല്‍ മാതൃകയില്‍ വള്ളംകളി ലീഗിന് കളമൊരുങ്ങുന്നു. രണ്ട് മാസത്തിനിടെ നടക്കുന്ന അഞ്ചു വള്ളംകളികൾ ചേർത്ത് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാനാണ് ആലോചന. വള്ളംകളി സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടുത്തയാഴ്ച സര്‍ക്കാര്‍ പരിഗണിക്കും
ക്രിക്കറ്റിന്‍റെയും ഫുട്ബോളിന്‍റെയും ഭാവി മാറ്റിയെഴുതിയ ലീഗ് മല്‍സരങ്ങളുടെ മാതൃക ഓളപ്പരപ്പിലേക്കും. എല്ലാവര്‍ഷവും ചെറുതും വലുതുമായ അനേകം വള്ളംകളി മല്‍സരങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇവയെ കോര്‍ത്തിണക്കി ലീഗ് മല്‍സരമാക്കാനാണ് ബോട്ട് റേസ് സൗസൈറ്റി ആലോചിക്കുന്നത്. രണ്ടുമാസം നീണ്ടുനിൽക്കുന്ന വള്ളംകളി ലീഗെന്ന ആശയം വിദഗ്ധ സമിതിയാണ് മുന്നോട്ട് വച്ചത്. ഓരോ മുന്നേറ്റവും നടത്തുന്ന വള്ളങ്ങള്‍ക്ക് പോയിന്‍റുകള്‍ നിശ്ചയിക്കുന്നതോടെ ആവേശം കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
രണ്ടുമാസം നീളുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന വള്ളത്തെ ലീഗ് ചാംപ്യനാക്കും. വള്ളംകളിയെ ഒറ്റക്ക് മാര്‍ക്കറ്റുചെയ്യന്നതിലും നന്നായി ലീഗ് മാതൃകയില്‍ വിനോദ സഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാമെന്ന സാധ്യതയുമുണ്ട്. വള്ളംകളി സംഘാടകനും മുൻ എംഎൽഎയുമായ സി.കെ. സദാശിവന്‍റെ നേതൃത്വത്തിലുള്ള വിദഗ്തസമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ വർഷത്തെ നെഹ്റുട്രോഫിയോടെ കേരള ബോട്ട് റേസ് ലീഗ് ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. അടുത്ത ബുധനാഴ്ച തിരുവനന്തപുരത്തു ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണങ്ങളുടെ എണ്ണം 41 ആയി ഉയര്‍ന്നു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് മരിച്ചത്. എച്ച്1 എന്‍1, ഡെങ്കിപ്പനി,വൈറല്‍ പനി തുടങ്ങിയവ ബാധിച്ച് നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയെന്നാണ് കണക്ക്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടി എത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 737 പേരെ പനി ബാധിതരായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധ ഏറ്റവും കൂടുതലും തിരുവനന്തപുരത്താണ്. ഇന്നലെ ഡെങ്കിപ്പനി ബാധിതരായി കണ്ടെത്തിയവരില്‍ 81 പേര്‍ തിരുവനന്തപുരത്താണ്. 18 പേരുമായി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തെത്തി.
കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണ്. ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രൊയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മെട്രൊ ഉദ്ഘാടനത്തിനായിട്ട് പൂര്‍ണമായും സജ്ജമായി. തന്നെ ഉദ്ഘാടന ചടങ്ങിലെ വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല.
പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. തന്നെ ഒഴിവാക്കിയത് മാധ്യമങ്ങളാണ് വിവാദമാക്കുന്നത്. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.
മാധ്യമങ്ങളും ചില അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വക്കാലത്ത് എടുത്ത അഭിഭാഷകര്‍ക്കെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ എടുത്ത നടപടി അഭിഭാഷകരുടെ ധാര്‍മിക ബാധ്യത എന്ന തത്വത്തിന് എതിരാണെന്ന് ആംആദ്മി പാര്‍ട്ടി. ഒരു അഭിഭാഷകന് തന്റെ മുന്‍പില്‍ വരുന്ന കക്ഷിയുടെ വക്കാലത്ത് എടുക്കുന്നതിന് യാതൊരു വിധ മുന്‍ധാരണകളോ മുന്‍വിലക്കുകളോ ഉണ്ടാകാന്‍ പാടില്ല. ഇവിടെ എതിര്‍ കക്ഷികള്‍ അഭിഭാഷകരാണ് എന്നത് കൊണ്ട് അഭിഭാഷകര്‍ ആ കേസ് എടുക്കാന്‍ പാടില്ല എന്ന് വാദിക്കുന്നത് അഭിഭാഷക വൃത്തിയുടെ തത്വങ്ങള്‍ക്കും പൂര്‍ണമായും എതിരാണെന്ന് പാര്‍ട്ടി അറിയിച്ചു.
കോടതിയെ സമീപിക്കാനും തങ്ങള്‍ക്കു വേണ്ടി അഭിഭാഷകരെ വെക്കാനും എല്ലാവര്‍ക്കും ഭരണഘടനാപരമായ അവകാശം ഉണ്ട്.
ആ അവകാശം ആണ് മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകരുത് എന്നും അതിന്റെ അടിസ്ഥാനത്തില്‍ അതിനു ഹാജരാകുന്ന അഭിഭാഷകരെ ബാര്‍ അസ്സോസിയേഷനില്‍ നിന്നും പുറത്താക്കും എന്ന നിലപാട് തീര്‍ത്തും നിയമവിരുദ്ധവും ധാര്‍മികവിരുദ്ധവുമാണെന്നും അതിനെ ആം ആദ്മി പാര്‍ട്ടി ശക്തമായി അപലപിക്കുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി.
തിരുവനന്തപുരം: സ്റ്റേജില്‍ സജ്ജീകരിച്ച സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വി.എസ്.ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് എടുത്തുമാറ്റി. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനവേദിയിലാണ് സംഭവം. ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കടകംപള്ളി സ്റ്റേജില്‍ സിംഹാസനം കണ്ട് ഇതെന്തിനാണെന്ന് ചോദിച്ചു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണെന്ന് സംഘാടകര്‍ മറുപടി നല്‍കി.
അതോടെ വി.എസ്.ശിവകുമാറിന്റെ സഹായത്തോടെ മുന്‍നിരയില്‍ കിടന്നിരുന്ന സിംഹാസനം മന്ത്രി പിന്നിലേക്ക് മാറ്റിയിടുകയായിരുന്നു. ചടങ്ങിന് ശൃംഗേരി മഠാധിപതിക്ക് പകരം എത്തിയത്. ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു. സിംഹാസനം പിന്നില്‍ കിടക്കുന്നത് കണ്ട് സ്വാമി സ്റ്റേജില്‍ പോലും കയറാതെ സ്ഥലം വിട്ടെന്നാണ് റിപ്പോര്‍ട്ട്. മംഗളം ദിനപ്പത്രമാണ് വാര്‍ത്ത ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്.
സിംഹാസനമില്ലാത്തത് കാണുന്ന സ്വാമിയുടെ മുഖത്തെ ഭാവവും ചിത്രത്തില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് ഇല്ലാത്ത പ്രാധാന്യം മതപ്രതിനിധികള്‍ക്ക് വേണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഇതേ വേദിയില്‍ കുമ്മനം രാജശേഖരന്റെയും ഒ.രാജഗോപാലിന്റെയും സാന്നിധ്യത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് മന്ത്രി വിശദീകരിക്കുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രമുഖ നടന്റെ അടുത്ത സുഹൃത്തായ സംവിധായകന് പള്‍സര്‍ സുനി ജയിലില്‍ നിന്നും നല്‍കിയ കത്താണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത് . കത്ത് പോലീസിനു ലഭിച്ചു . ‘ ഇതുവരെ എല്ലാം ഒളിച്ചുവെച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല, എനിക്ക് കുറച്ച് കാശ് തന്ന് സഹായിക്കണം. അല്ലെങ്കില്‍ എല്ലാം ഞാന്‍ വിളിച്ചു പറയും ‘ എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. കൂടെ ജയിലില്‍ കിടന്നിരുന്ന സഹതടവുകാരന്റെ കൈവശം കൊടുത്തയച്ച കത്ത് പൊലീസിന് ലഭിക്കുകയായിരുന്നു . ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്ന കേസില്‍ വീണ്ടും വിശദമായ അന്വേഷണത്തിനാണ് കളമൊരുങ്ങുന്നത് . കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം തന്നെയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സംവിധായകന്‍, നടന്‍ എന്നിവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍ വിശദാംശങ്ങളും പള്‍സര്‍ സുനി സഞ്ചരിച്ച ‘ലൊക്കേഷന്‍’ കേന്ദ്രീകരിച്ച പരിശോധനയും പൊലീസ് ആരംഭിച്ചുകഴിഞ്ഞു . മുന്‍പ് ചാര്‍ളി എന്ന സുഹൃത്തില്‍ നിന്നും അമ്പതിനായിരം രൂപ കടം ചോദിച്ചപ്പോള്‍ പ്രമുഖ നടന്‍ പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് സുനി പറഞ്ഞിരുന്നു . എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇങ്ങനെ പറഞ്ഞത് പത്രങ്ങളില്‍ നടന്റെ പേര് വന്നുകൊണ്ടിരുന്നതിനാലാണെന്നാണ് സുനി പറഞ്ഞത് അതുകൊണ്ട് തന്നെ ഇപ്പോള്‍ വീണ്ടും നടനെയും സുഹൃത്തായ സംവിധായകനെയും കേസിലേയ്ക്ക് വലിച്ചിഴക്കുന്നത് സുനിയുടെ തന്ത്രമാണോ എന്നതും പോലീസ് സംശയിക്കുന്നുണ്ട് . കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ നടി തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടത്. കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു . സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്നു ആക്രമിക്കപെട്ട നടി സംഭവത്തിനു മുന്‍പും പിന്‍പും അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് . സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന നിലപാടുമായി നടിയുടെ അടുത്ത സുഹൃത്തായ മഞ്ജു വാര്യറും രംഗത്ത് വന്നിരുന്നു .
ഷിബു മാത്യൂ.
കഴിഞ്ഞ കേരള നിയമസഭ തെരെഞ്ഞെടുപ്പു കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമാണ് മദ്യനയം. KPCC പ്രസിഡന്റായിരുന്ന വി.എം.സുധീരന്റെ സ്വാധീനത്തില്‍ ബാറുകള്‍ മുഴുവനും അടച്ചു പൂട്ടിയതിനു ശേഷമാണ് UDF ഇലക്ഷനെ നേരിട്ടത്. LDF അധികാരത്തിലെത്തിയാല്‍ ബാറുകള്‍ വീണ്ടും തുറക്കുമെന്നും കേരളം വീണ്ടും മദ്യത്തിലാറാടുമെന്നാണ് UDF ഇടതുപക്ഷത്തിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. ഇതിനെ പ്രതിരോധിക്കാന്‍ പ്രമുഖ സിനിമാ താരങ്ങളും LDF അനുഭാവികളുമായ ഇന്നസെന്റിന്റെയും KPAC ലളിതയുടെയുടെയും വീഡിയോ പുറത്തിറക്കി കേരളമാകെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ വീഡിയോ ഇന്നസെന്റിനും KPAC ലളിതയ്ക്കും വിനയായിരിക്കുകയാണ്.
പ്രസ്തുത വീഡിയോയില്‍ ഇന്നസെന്റും KPAC ലളിതയും പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കില്ലെന്നും സംമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ഇടതു മുന്നണിയുടെ ലക്ഷ്യമെന്നും കേരള ജനതയ്ക്ക് ഇടതു മുന്നണിക്കു വേണ്ടി വാഗ്ദാനം ചെയ്തിരുന്നു. പുതിയ ബാറുകള്‍ വിണ്ടും തുറക്കാന്‍ LDF തീരുമാനിച്ചതോടെ ഇന്നസെന്റും KPAC ലളിതയും കേരള ജനതയെ കബളിപ്പിക്കുകയായിരുന്നെന്നും രാഷ്ട്രീയ കക്ഷികളുടെ കൈകളിലെ പാവ മാത്രമായി തീര്‍ന്നെന്നും, സിനിമയിലൂടെ ആര്‍ജിച്ച പ്രശസ്തി ദുരുപയോഗം ചെയ്‌തെന്നുമാണ് പൊതുജനങ്ങളുടെ പരാതി.
ഇവര്‍ രണ്ടു പേരും കേരള ജനതയെ കബളിപ്പിച്ച വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.