വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. പുല്‍പ്പള്ളി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
മൃതദേഹവുമായുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധം നേരത്തേ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പോളിന്റെ വീട്ടിലെത്തി സര്‍ക്കാര്‍ തീരുമാനം എ.ഡി.എം. കുടുംബത്തെ വായിച്ചു കേള്‍പ്പിച്ചുവെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. മൃതദേഹം ഇറക്കാന്‍ കഴിയാതിരുന്നതോടെ പോളിന്റെ ഭാര്യയുടെ പിതാവ് മൈക്കിലൂടെ മൃതദേഹം ഇറക്കാനുള്ള സാഹചര്യമൊരുക്കണമെന്നും തങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും അഭ്യര്‍ത്ഥിച്ചു.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്ന് പാർട്ടികൾ ആഹ്വാനംചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത് നാട്ടുകാർ. പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു.
ജീപ്പിന് പോലീസ് സംരക്ഷണം നൽകിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടർന്നു. ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ നിയന്ത്രിക്കാനെത്തിയെങ്കിലും നാട്ടുകാർ വകവെച്ചില്ല. പ്രതിഷേധം മൊബൈലിൽ ചിത്രീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ അദ്ദേഹത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. തുടർന്ന് ജീപ്പിന് മുകളിൽ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ വച്ചു.
വയനാട്ടിൽ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേരാണ് മരിച്ചത്.വനംവകുപ്പും സർക്കാരും സംരക്ഷണമൊരുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആളുകൾ പ്രതിഷേധിക്കുന്നത്. ജില്ലയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് വെള്ളിയാഴ്ച കാട്ടായാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വെച്ചുള്ള പ്രതിഷേധം നടക്കുന്നതിനിടെയാണ് വനവകുപ്പ് ജീപ്പ് ഇതിലൂടെ കടന്നുപോയത്. ഈ ജീപ്പിന് നേരെയാണ് ജനങ്ങൾ അക്രമാസക്തരായത്.
പുൽപ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യ: സാനി. മകൾ: സോന (പത്താം ക്ലാസ് വിദ്യാർഥി)
ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതൽ ജനം സംഘടിച്ചതോടെ സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു
രണ്‍വീർ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു ‘ശക്തിമാൻ’ ചിത്രം വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.
സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്‍വീർ സിംഗിന്റെ ‘ഡോണ്‍ 3 ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും ശക്തിമാൻ ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോർട്ടില്‍ പറയുന്നു.
ടോവിനോ തോമസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ നടൻമാർ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, രണ്‍വീറും ബേസിലും ഒരുമിക്കുവെന്ന് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യുഹങ്ങള്‍ പുറത്തു വന്നിരുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് ശക്തിമാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട് പ്രകാരം പറയുന്നത്.
അങ്ങനെയെങ്കില്‍ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കള്‍, അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍തിരുന്ന ശക്തിമാൻ പരമ്ബരയുടെ ചലച്ചിത്ര രൂപമാണ് ചിത്രം. 1997 മുതല്‍ 2000 ന്റെ പകുതി വരെ 450 എപ്പിസോഡു കാലമായാണ് ‘ശക്തിമാൻ’ സംപ്രേഷണം ചെയ്‍തത്. കരണ്‍ ജോഹറിൻ്റെ സംവിധാനത്തില്‍ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് രണ്‍ബീറിന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ . ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.
സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽ എക്സാലോജിക്കിനു തിരിച്ചടി. എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് ഡയറക്ടറുമായ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. വിധിയുടെ വിശദവിവരങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-ന് നല്‍കാമെന്ന് കോടതി വ്യക്തമാക്കി. എസ്എഫ്‌ഐഒ അന്വേഷണം തുടരാം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ വാദിച്ചു.
മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയിൽ ഹർജി എത്തിയത്. ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക്–സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണു നിർദേശം.
എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്. വിധി പറയുന്നതു വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ കോടതി തടഞ്ഞിരുന്നു.
കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.സിഎംആര്‍എലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നല്‍കിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നല്‍കിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് നല്‍കേണ്ടത്.
മുംബൈ : 2023ലെ ഐപിഎല്ലിനിടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവസ്‌കറിന്റെ ഷര്‍ട്ടില്‍ ഒപ്പുവച്ചതിന് സമാനമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ മറ്റൊരു ഓട്ടോഗ്രാഫ് കൂടി ചര്‍ച്ചയാകുന്നു. ഇത്തവണ ഒരു ക്രിക്കറ്റ് ആരാധകന് നല്‍കിയ ഒപ്പിന്റെ വീഡിയോയാണ് വൈറലാകുന്നത്. മലയാളിയും രാജ്യത്തെ പ്രമുഖ ക്രോസ് റിവാര്‍ഡ് പ്രോഗ്രാം ഐഡന്റിഫയര്‍ ആയ സിംഗിള്‍ ഐഡിയുടെ ഡയറക്ടറുമായ സുഭാഷ് മാനുവലിനാണ് ധോണിയുടെ എക്‌സ്‌ക്ലൂസീവ് ഓട്ടോഗ്രാഫ് ലഭിച്ചിരിക്കുന്നത്.
എനിഗ്മാറ്റിക് സ്‌മൈല്‍ പ്രമോട്ട് ചെയ്യുന്ന സിംഗിള്‍ ഐഡി വികസിപ്പിച്ചെടുത്ത ഒരു ആപ്പ് ധോണി അവതരിപ്പിച്ചു. ഈ ആപ്പിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് പേയ്‌മെന്റ് ലിങ്ക്ഡ് റിവാര്‍ഡ് സ്‌പേസുകളില്‍ റിവാര്‍ഡുകള്‍ നഷ്ടമാകുന്നതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ആപ്പ് അവതരണത്തിന് ശേഷം ധോണി ഒരു ചോദ്യോത്തര വേളയില്‍ പങ്കെടുക്കുകയും അതിനിടയില്‍ സുഭാഷ് തന്റെ ആവശ്യം ധൈര്യപൂര്‍വ്വം ഉന്നയിക്കുകയുമായിരുന്നു. ഇതിന്റെ ഇൻസ്റ്റഗ്രാം വീഡിയോയാണ് വൈറലായത്.
പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഏറത്തുവടക്ക് നന്ദനത്തില്‍ ആദേശിന്റെയും സരിതയുടെയും മകന്‍ ആദിത്യന്‍ (14), മണ്ണടി നേടിയകാല വടക്കേതില്‍ അനിയുടെയും ശ്രീജയുടെയും മകന്‍ അമല്‍ (14) എന്നിവരാണ് മരിച്ചത്.
വെണ്ടാര്‍ ശ്രീവിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രാവിലെ ട്യൂഷന് പോയിട്ട് മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ച മുതല്‍ നാട്ടുകാരും പോലീസും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ വീടിനടുത്തുള്ള കല്ലടയാറ്റിലെ പാറക്കടവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ കാല്‍വഴുതി വീണതാകാം എന്ന് സംശയിക്കുന്നതായി പത്തനാപുരം പോലീസ് അറിയിച്ചു.
യു.കെ.യില്‍ കെയറര്‍ വിസ വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഗോപാല്‍ സ്ട്രീറ്റിലെ സ്റ്റാര്‍നെറ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പയ്യാവൂര്‍ കാക്കത്തോട് സ്വദേശി പെരുമാലില്‍ പി.കെ.മാത്യൂസ് ജോസി(31) നെയാണ് തളിപ്പറമ്പില്‍നിന്ന് കണ്ണൂര്‍ എ.സി.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. സ്ഥാപനം പോലീസ് പൂട്ടി.
കൊല്ലം പുത്തന്‍തുറ സ്വദേശി ദീപ അരുണിന്റെ പരാതിയിലാണ് അറസ്റ്റ്. യു.കെ.യില്‍ വിസ വാഗ്ദാനംചെയ്ത് 5,95,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വിവിധ ജില്ലകളില്‍നിന്നായി 11 പരാതികള്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.
തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ പി.ഹാജിറയുടെ 12 ലക്ഷവും കെ.സജിനയുടെ 5.9 ലക്ഷവും തിരുവനന്തപുരം സ്വദേശികളായ പ്രിയങ്കയുടെ ഒന്‍പതുലക്ഷവും പല്ലവിയുടെ 5.4 ലക്ഷം രൂപയും നഷ്ടമായി.
പണം നഷ്ടമായവര്‍ എന്‍.ആര്‍.ഐ. സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. തട്ടിപ്പിനിരയായ ആറുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.സുഭാഷ് ബാബു, എസ്.ഐ.മാരായ പി.പി.ഷമീല്‍, സവ്യ സച്ചി, അജയന്‍ എന്നിവരുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 45 ലക്ഷം രൂപ പിന്‍വലിച്ച് തിരുവനന്തപുരത്തെ ഒരു വ്യക്തിക്ക് നല്‍കിയതായി പോലീസ് കണ്ടെത്തി. ഈ വ്യക്തിയെ കണ്ടെത്താന്‍ പോലീസ് ശ്രമമാരംഭിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
അടുക്കളയില്‍ നിന്നും സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ അടുപ്പില്‍നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തലയോലപ്പറമ്പ് വെള്ളൂർ മേവെള്ളൂർ വേലംമാട്ടേല്‍ വി സി.ദിലീപിന്റെയും സിത്താരയുടെയും മകൻ സാരംഗാണ് (13) ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ജനുവരി 19നു വൈകിട്ട് അടുക്കളയിലെ അടുപ്പിനു സമീപം നിന്നിരുന്ന സാരംഗിന്റെ കയ്യില്‍ ഉണ്ടായിരുന്ന സാനിറ്റൈസർ അടുപ്പിലേക്കു മറിഞ്ഞതിനെ തുടർന്ന് തീ ആളുകയായിരുന്നു.
ഇതോടെ അടുപ്പിന് അരികില്‍ നിന്ന കുട്ടിയുടെ ശരീരത്തിലേക്ക് തീ പടർന്നു. അമ്മയും മൂത്ത സഹോദരൻ ആരോമലും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കെഎസ്‌ആർടിസിയില്‍ ഡ്രൈവറായ അച്ഛൻ ദിലീപ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അയല്‍വാസിയും വീട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
പിറവത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിലും എത്തിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ പിറ്റേദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 9.30ന് മരിച്ചു. വെള്ളൂർ കെഎം എച്ച്‌എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാരം ഇന്നു വൈകിട്ട്.
ചാലിഗദ്ദയില്‍ കര്‍ഷകനെ കൊന്ന ബേലൂര്‍ മഖ്‌നയെന്ന മോഴയെ പിടികൂടാന്‍ ശ്രമിച്ച ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന. ബാവലി വനമേഖലയില്‍ വെച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കിയ ശേഷം ആര്‍.ആര്‍.ടി. ആനയെ തുരത്തുന്നതിനിടയിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബേലൂര്‍ മഖ്‌നയെ പിടികൂടാനായി ദൗത്യസംഘം മുന്നോട്ട് പോകുന്നതും ഇതിനിടെ മോഴയാന പിന്നാലെ ഓടി വന്നതോടെ സംഘം തിരിച്ചോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരു തവണ വെടിവെച്ചിട്ടും ആന പിന്തിരിയാതിരുന്നതോടെ വീണ്ടും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബേലൂര്‍ മഖ്‌നയ്ക്ക് കവചമൊരുക്കുന്ന രീതിയിലായിരുന്നു രണ്ടാമത്തെ മോഴയാനയുടെ പ്രവൃത്തി.
കഴിഞ്ഞദിവസമായിരുന്നു ബേലൂർ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനകൂടി ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. കാഴ്ചയില്‍ രണ്ടെണ്ണവും ഒരുപോലെ ഇരിക്കുന്നതിനാല്‍ കഴുത്തില്‍ റേഡിയോ കോളറില്ലെങ്കില്‍ ഇവയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.