Kerala

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് നടപടികളില്‍ സാങ്കേതികപ്പിഴവുണ്ടായെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യം സിനഡിനെയാണ് മാര്‍ ആലഞ്ചേരി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഒഴിവാക്കണമെന്ന് സിനഡ് സഭാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഭൂമയിടപാടില്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് അയച്ചു കൊടുക്കാന്‍ വൈദിക സമിതി തീരുമാനിക്കുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായി നടത്തിയ ഭൂമി വില്‍പനയില്‍ സഭയ്ക്ക് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം.

ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയക്കുകയും ചെയ്തു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ വി.ജെ ഹെല്‍സിന്തിന്റെ പേരിലായിരുന്നു കത്ത്. കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നെന്ന ആരോപണവും കത്തില്‍ ഉന്നയിച്ചിരുന്നു.

തിരുവനന്തപുരം : പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുദോഹ പരിഹാര പൂജ നടന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട്. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ വീട്ടില്‍ ഡിസംബര്‍ നാലു മുതല്‍ എട്ടു വരെ ആയിരുന്നു ശത്രുദോഷ പരിഹാരപൂജയെന്നാണ് വാര്‍ത്ത.

വിശ്വാസ കാര്യങ്ങളില്‍ മറ്റു പാര്‍ട്ടി നേതാക്കളെക്കാള്‍ ഒരുപടി മുന്നിലാണ് കോടിയേരി എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാര പൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശ്ശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രി കുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ എന്നിവയാണ് നടത്തിയത്. എട്ടോളം തന്ത്രി പ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തുവെന്ന സൂചനയും പത്രം നല്‍കുന്നുണ്ട്. വീടിന് സമീപത്തെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലെ ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര്‍ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെ കുറിച്ച് സൂചന ലഭിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു. തൊട്ടടുത്ത വീട്ടുകാരെ താത്കാലികമായി ഒഴിപ്പിപ്പ് വൈദീകര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നു.

തറവാട് ജോത്സ്യരുടെ നിര്‍ദേശം അനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. പൂജയില്‍ പങ്കുകൊള്ളാനായി കോടിയേരി ബാലകൃഷണന്‍ വീട്ടിലെത്തിയതായും സൂചനയുണ്ട്.ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശാസിച്ച പാര്‍ട്ടിയുടെ സെക്രട്ടറിയുടെ വീട്ടില്‍ പൂജ നടത്തിയതിലെ വിരോധാഭാസവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുന്നു. കേസിലെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ സുപ്രധാനമായ ചില രേഖകളും മൊഴികളും നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്.

രേഖകള്‍ കൈമാറാത്ത പോലീസിന്റെ നടപടി ബോധപൂര്‍വമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും അതിന്റെ ശാസ്ത്രീയ പരിശോനാ രേഖകളും വേണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ നടപടികള്‍ സുഗമമായി മുന്നോട്ട് പോകാന്‍ ഇവ ആവശ്യമാണെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.

കേസിലെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില വിവരങ്ങള്‍ ദിലീപ് വാങ്ങിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. അതേ സമയം കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ വിവരങ്ങള്‍ അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് ദിലീപും വാദിച്ചിരുന്നു.

കരുനാഗപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ആള്‍ട്ടോ കാര്‍ ബൈക്കിനെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാടിനെ ഞെട്ടിച്ച അപകടത്തില്‍ പരിക്കേറ്റത് പത്തോളം പേര്‍ക്കാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

റോഡില്‍ നല്ല തിരക്കുള്ള സമയത്താണ് അപകടം ഉണ്ടായത്. അപകടത്തെതുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും, പരിക്കേറ്റ സ്ത്രീയെ നോക്കികൊണ്ടിരുന്ന സ്ത്രീ ബോധരഹിതയായി റോഡിലുരുളുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടം സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിലാണ് യുവതി ബോധം കെട്ടു വീഴുന്നത്. എന്നാല്‍ കാറിലുള്ളവര്‍ക്ക് പരിക്കുകളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്

വാഹന പരിശോധനയ്ക്ക് പോലിസ് കൈകാണിച്ച് നിര്‍ത്തിയ ബൈക്കില്‍ പിന്നാലെ വന്ന കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി ഇബ്റാഹിമിന്റെ മകന്‍ സുഹൈല്‍ (20) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ പരിശോധനയ്ക്കായി പോലിസ് കൈകാണിക്കുകയായിരുന്നു. ബൈക്ക് പരിശോധിക്കുന്നതിനിടെ പിന്നാലെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കടക്കം സുഹൈലിനെ ഇടിച്ചുതെറിപ്പുക്കുകയായിരുന്നു. അപകടം വരുത്തിയ കാര്‍ പോലിസ് പിടിച്ചെടുത്തു.

അബിയുടെ മരണം കഴിഞ്ഞ് ഏതാണ്ട് ഒരു മാസം പിന്നിടുകയാണ്. ജീവിതത്തിലെ വലിയ നഷ്ടത്തിന്റെ ദുഖത്തില്‍നിന്ന് പതുക്കെ സാധാരണ ജീവിതത്തിലേക്ക് വരികയാണ് ഷെയ്ന്‍ ഇപ്പോള്‍. ഷെയ്ന്‍ നായകനായി എത്തുന്ന ഈട ഉടന്‍ റിലീസിനും എത്തുകയാണ്. ഈ സാഹചര്യത്തില്‍ ഒരു മാസികയ്ക്ക്  നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ മനസ്സ് തുറന്നത്. .

അബിയുടെ മരണവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ പറഞ്ഞത് ഇങ്ങനെ.

വിവാദത്തിന് ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ചുനാള്‍ മുമ്പായിരുന്നു അത്. അന്ന് ഒപ്പം ഞാനുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാ പിഴവാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല.

പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയത് വായിച്ചു. പുര കത്തുമ്പോള്‍ അതില്‍നിന്ന് ബീഡി കത്തിക്കുന്നു എന്ന് കേട്ടിട്ടില്ലേ, ചിലരുടെ കുറിപ്പുകള്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. വാപ്പച്ചിയെക്കുറിച്ച് എഴുതിയാല്‍ വായിക്കാനായി ആളുണ്ടാകുമെന്നുള്ളത് കൊണ്ടാകാം അത്തരത്തില്‍ അവര്‍ എഴുതിയത്.

വാപ്പച്ചി മരിക്കുന്ന ദിവസം ചെന്നൈയിലായിരുന്നു ഞാന്‍. പുതുമുഖ സംവിധായകനായ ഡിമല്‍ ഡെന്നീസിന്റെ വലിയപെരുന്നാളാണ് അടുത്ത സിനിമ. അതിന് വേണ്ടിയുള്ള ഒരു ട്രെയ്‌നിംഗ് പ്രോഗ്രാമിലായിരുന്നു. അന്ന് പകല്‍ എന്നെ വാപ്പച്ചി വിളിച്ചിരുന്നു. ഞാനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെക്കുറിച്ചാണ് പറഞ്ഞത്. ‘അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട് എന്തുവേണം’ എന്ന് ചോദിച്ചു. വാപ്പച്ചി തീരുമാനിച്ചോളാന്‍ ഞാന്‍ മറുപടിയും പറഞ്ഞു.

പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയ്‌നിംഗിനെ പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങള്‍-ആരോഗ്യം നോക്കണം, ഭക്ഷണം ശ്രദ്ധിക്കണം… അങ്ങനെ ഫോണ്‍ വെച്ചതാണ്. പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

ഷെയ്ന്‍ നിഗം എന്ന പേര് എവിടുന്ന് കിട്ടിയെന്ന് വാപ്പച്ചിയോട് ചോദിച്ചിട്ടുണ്ട്. ദുബൈയില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയപ്പോള്‍ സുഹൃത്ത് നിര്‍ദ്ദേശിച്ച പേരാണത്രെ ഷെയ്ന്‍. പേരിന്റെ ഗമ കുറച്ചു കൂട്ടാനാടാ ഞാന്‍ നിഗം എന്ന് കൂട്ടി ചേര്‍ത്തത് എന്ന് അന്ന് വാപ്പച്ചി പറഞ്ഞു.

കൊച്ചി: ബി.ജെ.പി. പ്രവര്‍ത്തകനായ പയ്യോളി മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് പയ്യോളിയിലെ സി.പി.എം. പാര്‍ട്ടി ഓഫീസിലെന്ന് സി.ബി.ഐ. വധിക്കാനുള്ള ലോക്കല്‍ കമ്മറ്റി തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്നും സി.ബി.ഐ. റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. വ്യക്തിെവെരാഗ്യമല്ലെന്നും രാഷ്ട്രീയ കൊലപാതകമെന്നും വ്യക്തമാക്കുന്നു.

ഒന്നും രണ്ടും പ്രതികളായ അജിത് കുമാര്‍, ജിതേഷ് എന്നിവരെയാണ് പാര്‍ട്ടി പ്രാദേശികനേതാക്കള്‍ കൃത്യം നടത്താന്‍ ഏല്‍പിച്ചത്. ഇവര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ സമ്മര്‍ദം ചെലുത്തിയാണ് കൊലപാതകം നടപ്പാക്കിയതെന്നും സി.ബി.ഐ. റിപ്പോര്‍ട്ട് പറയുന്നു.

പ്രതികളില്‍ പലര്‍ക്കും മനോജിനെ മുന്‍ പരിചയം ഉണ്ടായിരുന്നില്ല. മനോജിന്റെ വീടിനു മുന്നില്‍ സംഘടിച്ച ഇരുപതുപേരില്‍ ഏഴുപേരാണ് കൃത്യം നടപ്പാക്കിയത്. സി.ഐ.ടി.യുക്കാരനായ ഓട്ടോ ഡ്രൈവര്‍ ബാബുവിനെ വെട്ടിയതിന്റെ പ്രതികാരമായിട്ടാണ് സി.ടി. മനോജിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.

ഇരുപത്തിരണ്ടാം പ്രതിയായ അനൂപാണ് ആയുധങ്ങള്‍ എത്തിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി.പി.എം. നേതാക്കളടക്കം ഒന്‍പതു പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞെങ്കിലും ഇവര്‍ വിദേശത്താണെന്നും സി.ബി.ഐ., കോടതിയെ ബോധിപ്പിച്ചു.

കേസ് ആദ്യമന്വേഷിച്ച പോലീസ് സംഘം തയാറാക്കിയ പ്രതിപ്പട്ടികയ്ക്കു പിന്നില്‍ സി.പി.എമ്മിലെ വിഭാഗീയതയെന്ന് മൂന്നാം പ്രതിയായിരുന്ന ബിജു വടക്കയിലിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയിലെ ഒരുപക്ഷത്തിനു താല്‍പ്പര്യമില്ലാത്തതിന്റെ പേരില്‍, നിരപരാധികളാണ് അന്നു പ്രതിചേര്‍ക്കപ്പെട്ടത്. നേരത്തേ പോലീസ് പാര്‍ട്ടിയില്‍നിന്നു െകെമാറിക്കിട്ടിയ പട്ടിക പ്രകാരമാണ് അറസ്റ്റ് നടത്തിയത്. പാര്‍ട്ടിയിലെ വിഭാഗീയത ചിലര്‍ മുതലെടുക്കുകയായിരുന്നു. ഇപ്പോഴത്തെ അറസ്‌റ്റോടെ കാര്യങ്ങള്‍ വ്യക്തമായി.

കേസനേഷണം ക്രൈംബാഞ്ച് ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു. കേസ് സി.ബി.ഐയുടെ പക്കലെത്തിയതോടെ ആദ്യ കുറ്റപത്രം റദ്ദാക്കി. സി.ബി.ഐയുടെ അന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടുപോകുന്നതെന്നും സി.പി.എം. പയ്യോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.െവെ.എഫ്‌ഐ. മുന്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ബിജു പറഞ്ഞു. ഇപ്പോള്‍ സി.ബി.ഐ. നടത്തിയ അറസ്റ്റുകള്‍ അന്ന് ആരോപിക്കപ്പെട്ട പല കാര്യങ്ങളും ശരിവയ്ക്കുന്ന വിധത്തിലുള്ളതാണ്.

ക്രൈംബ്രാഞ്ചും സി.ബി.ഐയും തന്നെ വിളിപ്പിച്ചിരുന്നുവെന്നും ബിജു പറഞ്ഞു. ലോക്കല്‍ പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ബിജു അടക്കം 15 പേരെയാണു പ്രതിചേര്‍ത്തത്. കോഴിക്കോട് ജില്ലാ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ഇവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ തുറന്നടിച്ചതോടെ കേസിന്റെ ഗതി മാറി.

കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു. ജനുവരി 12 വരെ റിമാന്‍ഡ് ചെയ്ത ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജനുവരി 10 വരെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍. ശേഷാദ്രിനാഥ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

 

സീറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തില്‍ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇന്ന് ക്രൈസ്തവ സഭകളിലുണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ അറ്റം മാത്രമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകള്‍ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിത്. ചില സഭകളും പുരോഹിതരുമുള്‍പ്പെടെ യാതൊരു കുറ്റബോധവുമില്ലാതെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏര്‍പ്പെടുന്നത് സഭകള്‍ക്ക് വന്നുഭവിച്ച ഈ പരിണാമത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗീവര്‍ഗീസ് കൂറിലോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്ന് ക്രൈസ്തവ സഭകളിൽ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങൾ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകൾ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവൽക്കരിക്കപ്പെടുന്നതിന്റെ പ്രശ്നങ്ങളാണിത്. പല സഭകളും (ചില പുരോഹിതർ ഉൾപ്പെടെ ) ഈ കാലത്ത് യാതൊരു കുറ്റബോധവും ഇല്ലാതെ റിയൽ എസ്‌റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏർപ്പെടുന്നത് സഭകൾക്ക് വന്നു ഭവിച്ചിരിക്കുന്ന ഈ പരിണാമത്തിന്റെ ദുരന്തഫലമാണ്. യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവർക്കെതിരെ യേശു ക്രിസ്തു ചാട്ടവാർ എടുത്തത് സഭകൾ ഓർക്കേണ്ടതാണ്. “നിങ്ങൾക്ക് സമ്പത്തിനെയും ദൈവത്തെയും ഒരേ സമയം സേവിക്കുവാൻ കഴികയില്ല” എന്ന ക്രിസ്തു പ്രബോധനവും സഭകൾ നഷ്ടപ്പെടുത്തുന്നു. ക്രിസ്തുവും സഭകളും തമ്മിലുള്ള ദൂരം വർദ്ധിക്കുന്നു. ഒരു സമഗ്ര അഴിച്ചു പണിക്കും ആന്തരിക മാനസാന്തരത്തിനും എല്ലാ സഭകളും തയ്യാറാവേണ്ടിയിരിക്കുന്നു.

 

അങ്കമാലി രൂപതയിലെ ഭുമി ഇടപാട് വിവാദത്തിന് പിന്നാലെ സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി രൂപപ്പെട്ടിരിക്കുകയാണ്. മാര്‍ ആലഞ്ചേരിക്കെതിരെ സഭാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വിവാദങ്ങൾ ഗൂഢാലോചനയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്ന് ഒരു വിഭാഗം വൈദികര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെ കെ.സി.വൈ.എമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവും മാധ്യമ പ്രവര്‍ത്തകയുമായ ഷെറിന്‍ വില്‍സണിന്റെ പോസ്റ്റും ചര്‍ച്ചയാവുകയാണ്.

ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു. അതില്‍ ഒരു വൈദികന്‍ ഒരു ചാനലില്‍ ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ പ്രവസ്ഥാപന നടത്തിയിരുന്നു. വൈദികരുടെ ഈ ‘ധാര്‍മ്മികത’ ഇതിനു മുന്‍പും സഭയില്‍ അനിഷ്ടങ്ങള്‍ നടന്നപ്പോള്‍ എവിടെപ്പോയി എന്നാണ് ഷെറിന്‍ ചോദിക്കുന്നത്.

ഷെറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വൈദികരെല്ലാം പാവാടാ

(HE SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN–!’)

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു..അതില്‍ ഒരു വൈദികന്‍ ഒരു ചാനലില്‍ പറയുന്നത് കേട്ടു ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ ഈ കുറിപ്പെഴുതാന്‍ ആ വൈദികനാണ് പ്രചോദനം .

(പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നിങ്ങള്‍ക്കു പരിചയമുള്ളവരുമായി ഒരു സാദൃശ്യവുമില്ല ..സാദൃശ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം)

ധാര്‍മ്മികത !

*കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വൈദികന്‍ പീഡിപ്പിച്ചപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ

*തൃശ്ശൂരില്‍ വീട്ടമ്മയുമായി വൈദികന്‍ നാടുവിട്ടപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

* അങ്ങ് മലബാറില്‍ വൈദികനില്‍ നിന്ന് കന്യാസ്ത്രിക്ക് ദിവ്യഗര്‍ഭമുണ്ടായപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

* മനുഷ്യക്കടത്തു കേസില്‍ കെസിബിസി യുവജന കമ്മീഷന്‍ സെക്രട്ടറി ആയിരുന്ന വൈദികന്‍ അകത്തായപ്പോഴും ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

*സഭയുടെ ആശുപത്രി നിര്‍മ്മാണത്തിലേക്ക് പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് സംഭാവന ചെയ്യണമെന്നും മാതാവ് അനുഗ്രഹിക്കുമെന്നും പറഞ്ഞ് സ്പിരിച്യുവല്‍ ബ്‌ളാക്‌മെയിലിംഗ് നടത്തിയ വൈദികരെയും കണ്ടിട്ടുണ്ട്.

* സഭയുടെ സ്ഥാപനങ്ങളില്‍ കൈക്കൂലി വാങ്ങി അഡ്മിഷനും ജോലിയും നല്‍കുകന്നത് കണ്ടിട്ടും എന്തേ മറ്റു വൈദികര്‍ പ്രതികരിച്ചില്ല?

* സഭയുടെ വിവിധ സംഘടനകളിലെ തെരഞ്ഞെടുപ്പ് സമയത്തു സ്വന്തം ആളുകളെ തലപ്പത്തെത്തിക്കാന്‍ തരം താണ കളികള്‍ കളിക്കുന്ന വൈദികരെ കണ്ടിട്ടുണ്ട്

* ഇടവക പള്ളി പുതുക്കി പണിയാന്‍ ഏല്പിച്ച കോണ്‍ട്രാക്ടര്‍ ഇടവകക്കാര്‍ പിരിച്ചു നല്‍കിയ പണം അനധികൃതമായി കൈക്കലാക്കിയപ്പോള്‍ കൂട്ടുനിന്നവൈദികനെ കണ്ടിട്ടുണ്ട്

* തിരുനാള്‍ ആഘോഷത്തില്‍ ബാക്കി വന്ന തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയ വൈദികനെയും കണ്ടിട്ടുണ്ട്

* നോട്ട് നിരോധനം വന്നപ്പോള്‍ പ്രേക്ഷിതപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വൈദികന്‍ കണക്കു കാണിക്കാനും നിരോധിക്കപ്പെട്ട നോട്ടുകള്‍ വല്ലവിധേനയുംമാറ്റിയെടുക്കാനും നെട്ടോട്ടമോടിയതും അധികൃതര്‍ പറഞ്ഞു കേട്ടിട്ടുണ്ട്

* ജന്മനാ പൊക്കം കുറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിയോട് അള്‍ത്താരയില്‍ ഇനി നീ കയറേണ്ട ആദ്യം പൊക്കം വെക്കട്ടെ എന്ന് പറഞ്ഞ വൈദികനെ കണ്ടിട്ടുണ്ട്

* ഇടവകയിലെ ശവക്കല്ലറകള്‍ കോടികള്‍ക്കു വില്‍ക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തവര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്ത വൈദികനെയും കണ്ടിട്ടുണ്ട്

* ലളിതമായി ജീവിക്കാന്‍ സഭയിലെ മക്കളോട് പറഞ്ഞിട്ടു കോടികളുടെ കാറില്‍ ചുറ്റുന്നവരെയും കണ്ടിട്ടുണ്ട്

* ആശുപത്രി പണിയാനായി ഒരു പ്രദേശത്തെ സ്ഥലം വാങ്ങിയപ്പോള്‍ സ്ഥലം വില്‍ക്കാതിരുന്ന വീട്ടുകാരെ വില്‍ക്കാന്‍ നിര്ബന്ധിതരാക്കിയ വൈദികരെയുംകണ്ടിട്ടുണ്ട്

* കോളേജില്‍ അഡ്മിഷന്‍ കൊടുത്ത കോഴ്‌സസിന്റെ ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു ഡിഗ്രി തന്നെ മാറ്റി വിദ്യാര്‍ത്ഥികളെ ചതിച്ചു പണം ഉണ്ടാകുന്നവൈദികരെയും കണ്ടിട്ടുണ്ട്

*ക്ലാസ്സിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഗുണ്ടായിസം കാണിക്കുന്ന വൈദികരെയും കണ്ടിട്ടുണ്ട്

* സാധാരണക്കാരന് മറ്റു സഭയില്‍ നിന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പള്ളിയില്‍ നടത്താന്‍ സമ്മതിക്കാതിരിക്കുക, പക്ഷെ സമ്പന്നന്‍ ആണെങ്കില്‍ ക്രിസ്തവരല്ലാത്തവരുടെ വിവാഹം വരെ പള്ളിയില്‍ വെച്ച് നടത്തി കൊടുത്ത വൈദികരെയും കണ്ടിട്ടുണ്ട്

* സഭയിലെ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയുന്നവൈദികരെയും കണ്ടിട്ടുണ്ട്

ഇനിയും അക്കമിട്ടു നിരത്താന്‍ ഏറെയുണ്ട്!
പക്ഷെ ഇത്രയൊക്കെയാണേലും നമ്മുടെ വൈദികര്‍ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ

വില്യം ഷേക്സ്പിയറിന്റെ ജൂലിയസ് സീസര്‍ എന്ന കൃതിയില്‍ മാര്‍ക്ക് ആന്റണി നടത്തുന്ന പ്രസംഗത്തിലെ ഒരു വരിയാണ് ഓര്‍മ്മ വരുന്നത്…BRUTUS SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN–!’

ഇതൊക്കെ ഈ കേരളത്തില്‍, നമ്മുടെ സിറോ മലബാര്‍ സഭയില്‍ നടന്നപ്പോഴൊന്നും വാ തുറക്കാന്‍ മടികാണിച്ച വൈദിക ശ്രേഷ്ഠന്മാര്‍ ഇപ്പൊ കാണിക്കുന്ന ഈധാര്‍മികത ഇനിയങ്ങോട്ടെങ്കിലും എല്ലാ വിഷയത്തിലും കാണിച്ചാല്‍ മതിയായിരുന്നു. കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റ് ചെയ്‌തെന്നോ ഇല്ലെന്നോഞാന്‍ പറയുന്നില്ല..തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ…

ഇവരിലൊന്നും പെടാതെ വൈദികവൃത്തി അതിന്റെ എല്ലാ പവിത്രതയോടെയും മുന്നോട്ടുകൊണ്ടുപോകുന്ന ധാരാളം വൈദികരെയും കണ്ടിട്ടുണ്ടെന്നുകൂടി കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ …

എന്ന്

ഷെറിന്‍ വില്‍സണ്‍

(കെസിവൈഎമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ ഇവരെ കുറച്ചു കൂടുതല്‍ അടുത്തറിയാനുള്ള അവസരം കിട്ടിയതും ഈ കുറിപ്പെഴുതാന്‍ സഹായകരമായിട്ടുണ്ടേ ?? …അതോടെ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നു പറയേണ്ടതില്ലല്ലോല്ലെ

കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഉയര്‍ന്നു വന്ന ഭൂമിയിടപാട് ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് കത്ത്. ഒരു വിഭാഗം വിശ്വാസികളാണ് പോപ്പിന് കത്തയച്ചത്. കര്‍ദിനാള്‍ മാല്‍ ആലഞ്ചേരിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

സഭയില്‍ കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണവും മാര്‍പാപ്പയ്ക്കുള്ള പരാതിയില്‍ ഉന്നയിക്കപ്പെടുന്നു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ പ്രതിനിധി വി.ജെ.ഹെല്‍സിന്തിന്റെ പേരിലാണ് കത്ത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നത്.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായാണ് ഭൂമി വിറ്റതെന്നും ഇതില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്നുമുള്ള ആരോപണങ്ങളുമായി ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിരുന്നു. ഭൂമിയിടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് മാര്‍ പാപ്പയ്ക്ക് അയച്ചുകൊടുക്കാന്‍ വൈദിക സമിതി തീരുമാനിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved