ഇടത്-വലത് പാര്‍ട്ടികള്‍ മാറിമാറി ഭരിച്ചിട്ടും ഒരു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന്‍ പോലും ശിക്ഷിക്കപ്പെടാത്ത കേരളത്തില്‍, അവരെ രക്ഷപ്പെടുത്താന്‍ വേണ്ടി ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നു. താന്‍ ഇരുന്ന സ്ഥാനങ്ങളിലെല്ലാം അഴിമതിക്കെതിരായി ശക്തമായ നിലപാടെടുത്ത് പൊതുസമൂഹത്തിന്റെ സ്വീകാര്യത നേടിയ വ്യക്തിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ വളരെ ദുര്‍ബലമാണ്. ജേക്കബ് തോമസിനെതിരെ ഉള്ള നടപടി പരിഹാസ്യമാണ് എന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നു.
ഒട്ടനവധി അഴിമതി കേസിലും കള്ളക്കടത്ത് കേസിലും പ്രതിയായിട്ടുള്ള ഉന്നതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും സ്ഥാനങ്ങളില്‍ തുടരുമ്പോള്‍, ഒരു സെമിനാറില്‍ തന്റെ അഭിപ്രായം പറഞ്ഞു എന്ന കാരണം കൊണ്ട് ജേക്കബ് തോമസിനെതിരെ എടുത്ത നടപടി ഭീരുത്വമാണ്. അഴിമതിക്കാരെ സംരക്ഷിക്കണമെങ്കില്‍ അഴിമതിക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും ഇന്ന് പിണറായി സര്‍ക്കാരിന്റെയും നയം.
ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് പിണറായി വിജയനും ഇടതുപക്ഷത്തിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പാറ്റൂര്‍ കേസില്‍ നേരിട്ട് തെളിവ് നല്‍കാന്‍ ജേക്കബ് തോമസിന് ഹൈക്കോടതി വിളിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ ഈ നടപടി. സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമായി മാറിയിരിക്കുന്നു.
ഫോര്‍ട്ടുകൊച്ചി കളക്ടര്‍ അദീല, ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, എന്നിവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ എടുത്ത നിലപാട് നാം കണ്ടതാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വളരെ ഹീനമായ ഭാഷ ഉപയോഗിക്കുന്ന ഒരു മന്ത്രിയുള്ള പിണറായി വിജയന്‍ മന്ത്രിസഭയാണ് ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. ജേക്കബ് തോമസ് ഉന്നയിച്ച അഴിമതി ക്രമസമാധാന വിഷയങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ എടുക്കാനും ആയിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രചരണം നടത്തി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തിലെത്തി, അഴിമതിയുടെ കാര്യത്തില്‍ അവരെക്കാള്‍ മുന്നിലാണ് തങ്ങളെന്ന് തെളിയിച്ച സര്‍ക്കാറാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറാ ഭ്രമം വീണ്ടും വെളിവായി. പൂന്തുറയില്‍ ജനങ്ങളോട് സംവദിക്കാന്‍ എന്നപേരില്‍ എത്തിയ പ്രധാന മന്ത്രി വീണ്ടും ഫോട്ടോയും ക്യാമറയും തന്റെ എല്ലാമെല്ലാമാണെന്ന് തെളിയിച്ചു.
പ്രധാനമന്ത്രിയുടെ ഒരു വശത്തും പിന്നിലും സുരക്ഷാ ജീവനക്കാരും മറ്റുളളവരും നില്‍ക്കുമ്പോഴാണ് മലയാളിയായ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മോദിയുടെ മറുവശത്ത് എത്തിയത്. എന്നാല്‍ ഇതേ വശത്തായിരുന്നു മാധ്യമ പ്രവര്‍ത്തകരും. ഫോട്ടോയും വീഡിയോയും എടുക്കുന്നുന്നതും ഇതേ വശത്തായിരുന്നു.

ആദ്യം സുരക്ഷാ ജീവനക്കാര്‍ കണ്ണന്താനത്തെ സ്പര്‍ശിച്ച് ഒരു ഭാഗത്തേക്ക് നീക്കാന്‍ ശ്രമിച്ചു. കണ്ണന്താനം കൂട്ടാക്കിയില്ല. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ വീണ്ടും കണ്ണന്താനത്തെ നീക്കാന്‍ ശ്രമിച്ചു. ഇത്തവണ കണ്ണന്താനം തിരിഞ്ഞുനോക്കി. കണ്ണന്താനത്തെ തള്ളി നീക്കിക്കൊണ്ട് സുരക്ഷാ ജീവനക്കാര്‍ കാര്യം ചെവിയില്‍ കാര്യം പറഞ്ഞു. ഇയാള്‍ ക്യാമറക്കാര്യം പറഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് നേരെ നോക്കുന്നുമുണ്ട്. കണ്ണന്താനം പിന്നീട് മോദിയുടെ മറുവശത്ത് എത്തുന്നു.

മോദിയുടെ ക്യാമറ ഭ്രമവും മറ്റ് ക്യാമറയ്ക്ക് മുന്നിലുള്ള ചെയ്തികളും നേരത്തെയും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ലോക നേതാക്കളെ കാണുമ്പോള്‍ത്തന്നെ കെട്ടിപ്പിടിക്കുന്നതും കുട്ടികളുമായി ചിത്രങ്ങള്‍ എടുക്കാനായി നില്‍ക്കുമ്പോള്‍ അവരുടെ ചെവി വലിച്ച് പിടിക്കുന്നതും വിദേശ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തതും നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്
അര്‍ദ്ധരാത്രി കാമുകിയുടെ സന്ദേശത്തില്‍ ഇറങ്ങിത്തിരിച്ച യുവാവ് കിണറ്റില്‍ വീണു. എറണാകുളം പുത്തന്‍കുരിശ്ശില്‍ നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ തന്നെ പ്രമുഖ ന്യൂസ് ചാനലാണ് . രാത്രിയില്‍ വാട്ട്സ്ആപ്പില്‍ കാമുകി ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം എന്ന് കൗമരക്കാരന് സന്ദേശം അയച്ചു. രാത്രി ഒരുമണിയോട് അടുപ്പിച്ച് സന്ദേശം ലഭിച്ച കൗമരക്കാരന്‍ വീട്ടില്‍ നിന്ന് പിതാവിന്‍റെ കാറും മോഷ്ടിച്ച് വിജനമായ റോഡില്‍ ഇറങ്ങി. എന്നാല്‍ എത്തിപ്പെട്ടത് പോലീസ് ചെക്കിംഗിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പയ്യന് കയ്യില്‍ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇടറോഡില്‍കൂടി രക്ഷപ്പെടാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍ ഇത് അവസാനിച്ചത് മറ്റൊരു പോലീസ് സംഘത്തിന്‍റെ മുന്നില്‍.
ഇവിടുന്ന് റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. പിന്നെയും റിവേഴ്സ് എടുക്കാന്‍ നോക്കിയപ്പോള്‍ കാര്‍ ഒരു വീട്ടിന്‍റെ മതിലില്‍ ഇടിച്ചുനിന്നു. ഇതോടെ പയ്യന്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോട്. മുന്നില്‍ കണ്ട രണ്ട് മതില്‍ ചാടികടന്ന് മൂന്നാമത്തെ മതില്‍ ചാടി വീണത് ഒരു ഉപേക്ഷിക്കപ്പെട്ട കിണറ്റിലായിരുന്നു. മുന്നില്‍ മതില്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് കിണറ്റില്‍ ചാടിയത്.
ഇതേ സമയം കാര്‍ ഉപേക്ഷിക്കപ്പെട്ടത് കണ്ട പോലീസ് സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കില്‍ ഒന്നും കണ്ടില്ല. അതേ സമയം പയ്യന്‍ വീണ കിണറ്റിന് 50 അടി താഴ്ചയുണ്ടായിരുന്നു. അതേ സമയം കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വീട്ടിലെ ഉടമസ്ഥന്‍ സംഭവിച്ചത് ഒന്നും അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ പ്രഭാത വ്യായമത്തിന് ഇറങ്ങിയ ഇയാള്‍ കിണറ്റില്‍ നിന്ന് രക്ഷിക്കാനുള്ള വിളി കേള്‍ക്കുന്നത്.
കിണറില്‍ ലൈറ്റ് അടിച്ച് നോക്കിയ ഇയാള്‍, പയ്യനെ കാണുകയും പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയും ചെയ്തു. അവര്‍ വന്ന് പയ്യനെ കരയ്ക്ക് എത്തിച്ചു. പിന്നീട് ഇയാളെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയും പയ്യനും ഒരേ സ്കൂളില്‍ പഠിച്ചതാണെന്ന് പോലീസ് പറയുന്നു. അനുവാദമില്ലാതെ മകനെ കാര്‍ എടുക്കാന്‍ അനുവദിച്ചു എന്നതിന്‍റെ പേരില്‍ മാതാപിതാക്കള്‍ക്ക് പോലീസ് പിഴചുമത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ത്തതിന് കെഎസ്ഇബിയും ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്.
ഒരാഴ്ച മുന്‍പ് പയ്യനെ പെണ്‍കുട്ടിയുടെ വീട്ടിന് അടുത്തുനിന്ന് പെണ്‍കുട്ടിയുടെ പിതാവ് പിടികൂടിയിരുന്നു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള വഴക്കായിരുന്നു. അതിന് പിന്നാലെ പയ്യനെ മുത്തച്ഛന്‍റെ വീട്ടിലേക്ക് മാതാപിതാക്കള്‍ മാറ്റി. പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടില്ല. ഇരു കുടുംബങ്ങളെയും പോലീസ് താക്കീത് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: മൗനിയാകാന്‍ തനിക്ക് മനസ്സില്ലെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുന്നു. ഇപ്പോള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുകയാണ്. ഇനിയും സ്രാവുകള്‍ക്കൊപ്പം തന്നെ നീന്തല്‍ തുടരും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പലതും നേരിടേണ്ടി വരും. സസ്‌പെന്‍ഷനെ കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി വിരുദ്ധ ദിവസമാണ് അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതി വിരുദ്ധ നിയമം നടപ്പിലാകുന്നുണ്ടെന്ന് ജനം കരുതുന്നുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.
സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയെ തുടര്‍ന്നാണാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തത്.ജേക്കബ് തോമസ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറകട്‌റാണ്.
സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഇതുകൊണ്ടാണ് പേടിക്കുന്നതെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഓഖി ദുരന്തത്തില്‍എത്ര പേര്‍ മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.
ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ച വരുത്തിയെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചത്. നിലവില്‍ ഐഎംജി ഡയറക്ടറാണ്.
ഡിസംബര്‍ 9ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന പരിപാടിയിലാണ് സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പണക്കാരുടെ മക്കളാണ് കടലില്‍ പോയിരുന്നതെങ്കില്‍ സര്‍ക്കാരിന്റെ പ്രതികരണം ഇതാകുമായിരുന്നില്ലെന്നായിരുന്ന ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ ജേക്കബ് തോമസിന്റെ വിമര്‍ശനം. അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതി വിരുദ്ധരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന്‍ ഈ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും വിശദീകരിക്കപ്പെടുന്നു. ഇതേത്തുടര്‍ന്ന് അഖിലേന്ത്യാ സര്‍വീസ് നിയമം അനുസരിച്ച് നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
കൗമാരക്കാരന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് കാരണം പെരുവഴിയിലായി ഒരു കുടുംബം. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തിലാണ് പരാതിയുമായി വീട്ടമ്മ എത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം, സമപ്രായക്കാരെ പോലെ പ്ലസ്ടു പരീക്ഷ ജയിച്ചപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു കൗമാക്കാരന്റെ ആവശ്യം, എന്നാല്‍ രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിപണിക്കാരിയായ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല. പകരം സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി.
സംഭവം :പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ നിന്നും…..
സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ഹോംനഴ്‌സുമായി സമൂഹമാധ്യമത്തിലൂടെ മകന്‍ ചങ്ങാത്തത്തിലായി. 42 വയസ്സുള്ള ഹോംനഴ്‌സ്, കൗമാരക്കാരന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിച്ചു. നാട്ടിലെത്തിയ സ്ത്രീ 17കാരനുമായി ബംഗളൂരുവിനു കടന്നു. ആറുമാസം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ഹോംനഴ്‌സിനൊപ്പം താമസിച്ചു. പിന്നീട് ഇരുവരും പിരിഞ്ഞു. സ്ത്രീ തുക തിരികെ ആവശ്യപ്പെട്ടു. തുക നല്‍കാന്‍ കഴിയാതെ പയ്യന്‍ തിരികെ വീട്ടിലെത്തി.
പണം മടക്കി നല്‍കുന്നില്ലെന്ന് കാണിച്ച് ഹോംനേഴ്‌സ് കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കി. അതോടെ 18 വയസ്സു പൂര്‍ത്തിയായ ഇയാള്‍ മൂന്നുമാസം ജയിലിലുമായി. ആകെയുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും പണയപ്പെടുത്തി അമ്മ, മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകന് വിദേശത്തു ജോലിയും തരപ്പെടുത്തി.
എന്നാല്‍, ഇപ്പോള്‍ 19 വയസ്സുള്ള യുവാവിന്റെ പേരില്‍ നടപടിയെടുക്കണമെന്നും 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹോംനഴ്‌സ് കമ്മിഷന് മുന്നിലെത്തിയത്.
മകന്റെ പ്രായം മാത്രമുള്ള, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഴിവിട്ട ജീവിതത്തിനു പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല്‍ കേസില്‍പ്പെടുത്തുകയും ചെയ്ത സ്ത്രീയുടെ നടപടി ഹീനവും നിന്ദ്യവുമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇത്തരത്തിലുള്ള സ്ത്രീകള്‍ സമൂഹത്തിന് അപമാനവും ഭീഷണിയുമാണെന്നും നിരീക്ഷിച്ചു. തിരിച്ചറിവെത്തുന്നതിനു മുമ്പ് കുട്ടികള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും നിരീക്ഷിച്ചു.
തുക മടക്കി നല്‍കണമെന്ന ഇവരുടെ ആവശ്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതിയിലുള്ള കേസിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്നും കമ്മിഷന്‍ അറിയിച്ചു.
ഇന്നലെ രാത്രി പത്തരയോടെയാണ് സി.എസ്.ഐ സഭയ്ക്ക് കീഴില്‍ വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച മതപരിവര്‍ത്തനം ആരോപിച്ച് ഈ പള്ളിയിലെ പുരോഹിതന്‍ ലോറന്‍സിന് പള്ളിയ്ക്ക് സമീപം വച്ച് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രിയിലെ ആക്രമണം. ‘നീ മതപരിവര്‍ത്തനം നടത്തും അല്ലേടാ ‘ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്ന് പുരോഹിതന്‍ ലോറന്‍സ് നെയ്യാര്‍ഡാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പുരോഹിതന്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങരയില്‍ യുവ ദമ്പതിമാരെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് പിന്നിലെന്ന് കരുതുന്നു. വാലുമേല്‍ പറമ്പില്‍ സുരാജ്(36), ഭാര്യ സൗമ്യ (30) എന്നിവരെയാണ് പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുമാരനെല്ലൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന സുരാജിനെ തിങ്കളാഴ്ച വെളുപ്പിനെ അയല്‍ക്കാര്‍ കണ്ടിരുന്നു. രാവിലെ എട്ടിന് വീടിനുള്ളില്‍ പുക ഉയരുന്നത് കണ്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് ഇരുവരേയും കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗൃഹോപകരണങ്ങളും കത്തി നശിച്ചു. കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും കണ്ടെടുത്തു.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏകമകള്‍ നിവ്യ സുരാജിന്റെ അമ്മയ്‌ക്കൊപ്പമാണ് മസം. ആക്ട്‌സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സുരാജ്. മന്ത്രി എസി മൊയ്തിന്‍ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വസതിയിലെത്തി.
കസബയെയും നായകന്‍ മമ്മൂട്ടിയെയും വിമര്‍ശിച്ച നടി പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങളെ അപലപിച്ച് മന്ത്രി തോമസ് ഐസക്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ കുറിപ്പ്:
ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.
സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല. സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്.
വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട് .
സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.
ഓഖി ചുഴലിക്കാറ്റിലെ മുന്നറിയിപ്പിെനക്കുറിച്ചുളള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തിരുത്തി പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ). നവംബര്‍ 29നു തന്നെ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലടക്കമുള്ള ഓഖി ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെയാണു വിശദീകരണം. മുപ്പതാം തീയതി ഉച്ചയ്ക്കാണു മുന്നറിയിപ്പു ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. സന്ദര്‍ശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുന്നറിയിപ്പിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി മംഗലാപുരത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപായിരിക്കും ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് കന്യാകുമാരിയിലേക്കു പോകും. വൈകിട്ട് അഞ്ചിന് തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെ ദുരിത ബാധിത പ്രദേശത്ത് 10 മിനിറ്റ് ചെലവഴിക്കും. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ കാണും.
നേരത്തെ തയാറാക്കിയ പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയില്‍ തീരപ്രദേശം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നു പൂന്തുറയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം കാണാതായവരുടെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നുവെന്ന സര്‍ക്കാര്‍ വാദം വേദനയുണ്ടാക്കുന്നതായി ലത്തീന്‍ സഭ പ്രതികരിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കണക്കുകള്‍ പെരുപ്പിക്കേണ്ടതില്ലെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പരാമര്‍ശത്തോടായിരുന്നു പ്രതികരണം. മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനത്തിനായി 3500 കോടിയുടെ പദ്ധതി നടപ്പാക്കണം. നഷ്ടക്കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടു.
മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് അടുത്ത 24 മണിക്കൂറിനുളളില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയുളള ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.