തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിലെത്തിയ വിവരം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സാങ്കേതിക സർവകലാശാല വി സിയായി ഡോ. സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വി സിയായി ഡോ. സജി ഗോപിനാഥനെയും നിയമിക്കാൻ തീരുമാനിച്ചതായി കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണനയ്ക്കെത്തുന്ന സാഹചര്യത്തിലാണ് അറിയിപ്പ്. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയായിരുന്നു പുറത്തിറക്കിയത്.
മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്താത്തതിനെ തുടർന്ന്, ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സമിതിയോട് വി സി നിയമനത്തിനുള്ള പേരുകൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ സമിതി തയ്യാറാക്കിയ പട്ടിക ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ അപ്രതീക്ഷിത സമവായം ഉണ്ടായത്. ഇതോടെ സമിതിയുടെ നിർദേശങ്ങൾക്കുമുമ്പേ തന്നെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായി.
വർഷങ്ങളായി ഡോ. സിസാ തോമസിനെ അംഗീകരിക്കില്ലെന്ന സർക്കാർ നിലപാട് മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉപേക്ഷിക്കുകയായിരുന്നു. സർക്കാർ ഡോ. സജി ഗോപിനാഥിനെയും ഡോ. സതീഷ് കുമാറിനെയും വി സിമാരാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, ചാൻസിലറായ ഗവർണർ അത് തള്ളി. പകരം ഡോ. സിസാ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന നിലപാടാണ് ഗവർണർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. സർക്കാരും ഗവർണറും തമ്മിലുള്ള ഈ ഭിന്നതയെ വിമർശിച്ച കോടതി പിന്നീട് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ പാനലിനോട് പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ: പിണറായിൽ സിപിഎം പ്രവർത്തകന്റെ കൈയിൽ ബോംബ് പൊട്ടിത്തെറിച്ച് ഗുരുതര പരിക്ക്. പിണറായി വെണ്ടുട്ടായിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്ഫോടനം ഉണ്ടായത്. കനാൽക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന്റെ വലത് കൈപ്പത്തി പൂർണമായി ചിതറിയതായാണ് വിവരം. പരിക്കേറ്റ വിപിൻ രാജിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓലപ്പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടായ അപകടമാണെന്നായിരുന്നു ആശുപത്രിയിലും പൊലീസിനോടും നൽകിയ വിശദീകരണം.
എന്നാൽ, പാനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ സിപിഎം വ്യാപകമായി ബോംബ് നിർമ്മാണം നടത്തുകയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇന്നലെ രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിൽ സംഭവം ഗൗരവമായി കാണണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. അക്രമികളെ സിപിഎമ്മും പൊലീസും സംരക്ഷിക്കുകയാണെന്നും, ആയുധ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് വിമർശിച്ചു.
ഇതിനിടെ, നാലാം ദിവസവും പാനൂർ–പാറാട് മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്. സിപിഎം സൈബർ ഗ്രൂപ്പുകൾ ലീഗ് പ്രവർത്തകരെ ലക്ഷ്യമിട്ട് കൊലവിളിയും ഭീഷണിയും തുടരുന്നതായാണ് ആരോപണം. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുകയാണ്. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, പാനൂർ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ യുഡിഎഫ് അധികാരം പിടിച്ചതിനെ തുടർന്നുണ്ടായ ആഹ്ലാദ പ്രകടനത്തിൽ നിന്ന് ആരംഭിച്ച പ്രശ്നങ്ങൾ നിയന്ത്രിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചുവെന്നും, അയ്യപ്പനെ രാഷ്ട്രീയ പ്രചാരണവുമായി ബന്ധിപ്പിച്ചത് ഭക്തരെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നുമാണ് പരാതിയിലെ ആരോപണം. പാട്ട് ഉടൻ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡിജിപിക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതും വ്യാപക സ്വീകാര്യത നേടിയതുമാണ് വിവാദത്തിന് ഇടയാക്കിയത്. യുഡിഎഫ് പ്രചാരണത്തിനായി ഈ ഗാനം ആലപിച്ചത് മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഡാനിഷ് മുഹമ്മദ് ആണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനതലത്തിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 5 ശതമാനം വോട്ടിന്റെ മുൻതൂക്കം ലഭിച്ചിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടുകളിൽ 40.7 ശതമാനമാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിന് 35.7 ശതമാനവും എൻഡിഎയ്ക്ക് 16 ശതമാനവും വോട്ട് വിഹിതം നേടാനായി.
കോട്ടയം: യുഡിഎഫിലേക്കുള്ള പ്രവേശന ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് (എം) നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യം നിലവിലില്ലെന്നും, യുഡിഎഫ് അപമാനിച്ച് പുറത്താക്കിയ അനുഭവം മറക്കാനാകില്ലെന്നുമാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളോട് വ്യക്തമാക്കിയതെന്ന് വിവരം. നിലവിൽ ഉയരുന്ന ചർച്ചകൾക്ക് കഴമ്പില്ലെന്നും ഇത് അണികളെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു.
തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുമെന്ന പ്രചാരണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി വിടാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അത് നേരത്തേ തന്നെ ചെയ്യാമായിരുന്നുവെന്നും, പരാജയത്തെ തുടർന്ന് മുന്നണി വിടുന്ന രാഷ്ട്രീയ സംസ്കാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ തീരുമാനം ഉണ്ടാകുമായിരുന്നു എന്നും സ്റ്റീഫൻ ജോർജ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ തിരിച്ചറിഞ്ഞതിന്റെ ഫലമാണെന്നും, എൽഡിഎഫിൽ എത്തിയ ശേഷമാണ് കേരള കോൺഗ്രസ് (എം)യുടെ ശക്തി യുഡിഎഫിന് ബോധ്യമായതെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയാണെന്നും, ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ അപക്വമാണെന്നും വിമർശിച്ചു. പരാജയം വന്നാൽ പാർട്ടി തകരുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും, മുന്നണി മാറ്റ ചർച്ചകൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെയുള്ള പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾക്ക് തുടക്കമായി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. അപ്പീൽ സാധ്യതകൾ വിശദീകരിക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കിയതായും, ഇത് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറുമെന്നും അറിയുന്നു. വിചാരണക്കോടതി ഉത്തരവ് വിശദമായി പരിശോധിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും ആരംഭിച്ചു.
ഇതിനിടെ, വിധി പ്രസ്താവനയ്‌ക്ക് മുമ്പ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം അറിയിച്ചു. ഈ വിഷയത്തിൽ നേരത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നുവെങ്കിലും സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. ചില പ്രതികളെ ശിക്ഷിക്കുമെന്നും ദിലീപ് അടക്കമുള്ളവരെ വെറുതെ വിടുമെന്നും എഴുതിയ ശേഷം ആ രേഖ ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം.
ദിലീപിന്റെ ‘ക്വട്ടേഷൻ’ എന്ന വാദം ഒരു ഘട്ടത്തിലും തെളിയിക്കാനായില്ലെന്ന് വിചാരണക്കോടതി വിധിയിൽ വ്യക്തമാക്കുന്നു. ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞിരുന്നുവെന്നും, പിന്നീട് ഉയർന്ന ഗൂഢാലോചനാവാദത്തിന് ഉറച്ച തെളിവുകളില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലും തുടക്കത്തിൽ ദിലീപിനെക്കുറിച്ച് സംശയമില്ലായിരുന്നുവെന്നും, പിന്നീട് ഉയർന്ന ആരോപണങ്ങൾക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഗൂഢാലോചനയെന്ന വാദം നിലനിൽക്കില്ലെന്ന നിഗമനത്തിലാണ് എത്തിയത്.
തിരുവനന്തപുരം: സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. ജയിലിൽ കഴിഞ്ഞ 16 ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് ഉടൻ വിട്ടയക്കും.
ഒരു ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട അതിജീവിതയുടെ പേര് സാമൂഹ്യമാധ്യമങ്ങളിൽ വെളിപ്പെടുത്തിയെന്നാണ് കേസ്. ഇതോടൊപ്പം അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കോടതി നിർദേശിച്ച നിബന്ധനകൾ പാലിച്ചായിരിക്കും ജാമ്യം. അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച മറ്റ് ചിലർക്കെതിരെയും പോലിസ് നിയമനടപടികൾ സ്വീകരിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതിയുടെ നടപടിക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയാണു പ്രധാനമായും പരിഗണനയ്‌ക്കെടുക്കുന്നത്. ഈ കേസില്‍ രാഹുലിനെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ. ബാബു കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു.
ആദ്യ കേസില്‍ വിശദമായ വാദം ഇന്ന് കോടതിയില്‍ നടക്കും. അന്വേഷണത്തിന്റെ പുരോഗതി, സെഷൻസ് കോടതിയുടെ ഉത്തരവ് എന്നിവയെ അടിസ്ഥാനമാക്കി ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് ഈ ഹര്‍ജി കേള്‍ക്കുന്നത്.
സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ കെഎസ്ആർടിസി ഡ്രൈവറെ പിന്നീട് കണ്ടെത്തിയത് ജീവനൊടുക്കിയ നിലയിൽ. നെന്മാറ ചാത്തമംഗലം സ്വദേശി ബാബു(45)വിനെയാണ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശ്ശൂർ മണലി പാലത്തിന് താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തി ബാബു ഇറങ്ങിപ്പോയത്. യാത്രക്കാരെ കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.
പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടെ മണലി പാലത്തിനു സമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി പറഞ്ഞതായി അതിജീവിത വ്യക്തമാക്കിയിരുന്നു. എന്നാലിതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്ന് വിധിന്യായത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാണിക്കുന്നു. 1714 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു ക്വട്ടേഷനുണ്ടെന്ന് ഒന്നാംപ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) പറഞ്ഞതായി അതിജീവിത മൊഴി നൽകിയിരുന്നു. പകർത്തിയ ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയവർക്ക് നൽകുമെന്നും അവർ അടുത്ത ദിവസം രാവിലെ 10-നു ശേഷം ബന്ധപ്പെടുമെന്നും ഒന്നാംപ്രതി അതിജീവിതയെ അറിയിച്ചു. ബാക്കി കാര്യങ്ങൾ അവർ സംസാരിക്കും. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി വ്യക്തമാക്കിയതായും അതിജീവിത മൊഴി നൽകി. ശത്രുക്കളെക്കുറിച്ച് അതിജീവിതയ്ക്ക് നന്നായി അറിയാമല്ലോ എന്നും ഒന്നാംപ്രതി ചോദിച്ചതായി മൊഴിയുണ്ട്. ക്വട്ടേഷൻ നൽകിയത് സ്ത്രീയാണെന്ന മൊഴിയുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല.
ഒന്നുമുതൽ ആറുവരെ പ്രതികൾ ചേർന്ന് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുന്നതിന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ തീരുമാനിച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ആദ്യം പറഞ്ഞിരുന്നത്. ഒന്നാംപ്രതി ജയിലിൽ നിന്നെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കേസിൽ പ്രതി ചേർക്കുന്നത്. ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് ഒന്നാംപ്രതി ആദ്യം പറഞ്ഞത്. പിന്നീട് മൊഴി മാറ്റി ദിലീപാണ് നൽകിയതെന്ന് പറഞ്ഞു. സ്ത്രീ ആരാണെന്ന് കണ്ടെത്താൻ പ്രോസിക്യൂഷൻ അന്വേഷണം നടത്തേണ്ടതായിരുന്നു.
ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതിയായിരുന്ന ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ദിലീപ് മൊബൈൽ ഫോണിൽനിന്ന് നീക്കംചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. തെളിവ് നശിപ്പിച്ചതായി തെളിയിക്കാനായിട്ടില്ല. എട്ടാംപ്രതി ക്വട്ടേഷൻ നൽകിയെന്നതും തെളിയിക്കാനായില്ലെന്ന് ഉത്തരവിൽ പറയുന്നു.
2017 ഏപ്രിൽ 18-നു നൽകിയ അന്തിമ റിപ്പോർട്ടിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചാണ് പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുള്ള തുടരന്വേഷണത്തെക്കുറിച്ചും പറയുന്നുണ്ട്. 2017-ൽ അന്തിമ റിപ്പോർട്ട് നൽകും മുൻപ് പലതവണ ചോദ്യം ചെയ്തിട്ടും ദിലീപിനെക്കുറിച്ച് അതിജീവിത ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിട്ടില്ല. ആ പേര് പറയുന്നതിന് അതിജീവിതയ്ക്ക് ഭയമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ഉയർത്തിയ വാദം അംഗീകരിക്കാനാകില്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. അതിനാൽ ഭയത്തിന്റെ കാര്യമില്ല. 2015-ൽ അതിജീവിത എട്ടാം പ്രതിക്കെതിരേ ഇന്റർവ്യൂ നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലേക്ക് ഇതെങ്കിലും കൊണ്ടുവരേണ്ടതായിരുന്നു.
2017 നവംബർ 22-ൽ സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിൽ ക്വട്ടേഷൻ നൽകിയത് എട്ടാം പ്രതിയാണെന്ന ആരോപണമുണ്ട്. ഒന്നാംപ്രതിയും എട്ടാംപ്രതിയും തമ്മിലുള്ള ക്രിമിനൽ ഗൂഢാലോചനയും ആരോപിച്ചു. ഒന്നാംപ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകുമെന്ന സാധ്യത പരിഗണിച്ചിട്ടില്ല.
നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന 2013-ൽ തുടങ്ങിയതായാണ് പ്രോസിക്യൂഷൻ വാദം. 2017 – ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസിൽ ഒളിവിലായതിനാലാണ് കൃത്യം വൈകിയതെന്ന് വാദമുന്നയിച്ചു. എന്നാലിത് വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. വിവാഹമോതിരംകൂടി ചിത്രീകരിക്കണമെന്ന് നിർദേശിച്ചാണ് ക്വട്ടേഷൻ നൽകിയതെന്ന വാദവും കോടതി തള്ളി. ഇതിലുള്ള ഗൂഢാലോചനയും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഗോവയിൽെവച്ച് പൾസർ സുനി ആക്രമണത്തിന്റെ റിഹേഴ്‌സൽ നടത്തി, ഗോവയിൽനിന്ന് മടങ്ങിയെത്തിയതിനു പിന്നാലെ ദിലീപിന്റെ ആലുവയിലെ വീടിനു സമീപം പൾസർ സുനിയെത്തി തുടങ്ങിയ വാദങ്ങളും കോടതി തള്ളി.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ചതെന്നു പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കണ്ടെത്തുന്നതിന് അന്വേഷണം നടന്നു. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഫോൺ ഒന്നാം പ്രതിയുടെ വക്കീലിന്റെ കൈവശമുണ്ടെന്നും ഈ ഫോൺ മറ്റൊരു അഭിഭാഷകൻ നശിപ്പിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫോൺ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നശിപ്പിച്ചതായി കണ്ടെത്തിയെന്നു പറയുന്ന ഫോണിനെക്കുറിച്ച് കൂടുതൽ അന്വേഷണം എങ്ങനെ നടത്തുമെന്നും കോടതി ചോദിക്കുന്നു.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട വിഷയത്തിലും വിചാരണ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. ആക്രമണദൃശ്യങ്ങൾ പകർത്തിയ എട്ട് ഫയലുകൾ സുരക്ഷിതമാണ്. വിചാരണയെ ഇത് ബാധിച്ചിട്ടില്ല.
ലിംഗനീതിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിന്റെ ഉത്തരവിൽ ജഡ്ജി ഹണി എം. വർഗീസ് ചൂണ്ടിക്കാണിക്കുന്നു. കുറ്റകൃത്യം ഇരയിലും സമൂഹത്തിലുമുണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് കോടതി ഇത് വ്യക്തമാക്കിയത്.
സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കും. എന്നാൽ, വിവിധ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഈ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ തൊണ്ടിമുതലുകൾ പൂർണമായും നശിപ്പിക്കുന്നതിന് സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കണമെന്ന് ഉത്തരവിലുണ്ട്. ഇവ നശിപ്പിച്ചതിന്റെ റിപ്പോർട്ട് ഫൊറൻസിക് സയൻസ് ലബോറട്ടറി സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി സ്ഥിരം രേഖയായി സൂക്ഷിക്കേണ്ടതുണ്ട്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലസൂചനകൾ ഇടതുപക്ഷത്തിന്റെ മൂന്നാം എൽഡിഎഫ് സർക്കാർ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചപ്പോൾ, എൻഡിഎയും ശക്തമായ സാന്നിധ്യമായി ഉയർന്നു. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങി മിക്ക മേഖലയിലും യുഡിഎഫാണ് മുൻപന്തിയിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 ഇടങ്ങളിൽ യുഡിഎഫ് മുന്നിലാണ്; എൽഡിഎഫ് 372 പഞ്ചായത്തുകളിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ 80 ഇടങ്ങളിൽ യുഡിഎഫും 63 ഇടങ്ങളിൽ എൽഡിഎഫും മുൻപിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ നില 7–7 എന്നതാണ്.
കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ പല കേന്ദ്രങ്ങളിലും ഇത്തവണ യുഡിഎഫ് തിരിച്ചെത്തിയതാണ് ശ്രദ്ധേയം. ഭരണനേട്ടങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമാക്കി എൽഡിഎഫ് നടത്തിയ പ്രചാരണം പ്രതീക്ഷിച്ച ഫലം കണ്ടില്ല. പെൻഷൻ വർധനയും സ്ത്രീസുരക്ഷാ പെൻഷനും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ആയുധമാക്കിയെങ്കിലും, ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. അതേസമയം, ഫീസ് വർധന, വിലക്കയറ്റം, ഭരണപരാജയം എന്നിവ ചൂണ്ടിക്കാട്ടിയ യുഡിഎഫ് പ്രചാരണം ഫലപ്രദമായി. വിവാദ വിഷയങ്ങളിൽ പ്രതിരോധം ഉറപ്പിച്ച യുഡിഎഫ് നിലപാടും നേട്ടമായി.
ബിജെപിക്കും ഫലം അപ്രതീക്ഷിത നേട്ടമാണ് നൽകുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ വിജയത്തിനരികിലെത്തിയ ബിജെപി നഗരസഭ നിലനിർത്തിയ പാലക്കാടും നിരവധി പഞ്ചായത്തുകളിലും സാന്നിധ്യം ഉറപ്പിച്ചു. 27 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിലാണ്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടൊപ്പം, കൊല്ലം കോർപ്പറേഷനും ആലപ്പുഴ ജില്ലയിലും ലഭിച്ച മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ.