സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കോട്ടയത്തെ താരമണ്ഡലമാക്കിയ ഘടകം കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. ആദ്യം ചിഹ്നത്തിന് വേണ്ടിയായിരുന്നു പോരാട്ടം. അന്ന് വിജയം ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നു. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ചിഹ്നത്തിനായി അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ അംഗീകാരം കിട്ടിയ ഓട്ടോ ചിഹ്നത്തില്‍ ഡല്‍ഹിയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് ടിക്കറ്റ് എടുക്കുമ്പോള്‍ ആ വിജയം പി.ജെ ജോസഫിന് അവകാശപ്പെട്ടതാണ്.
2020 ല്‍ ആണ് ജോസ് പക്ഷം യുഡിഎഫിനെ വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാണി സി കാപ്പനോട് ജോസ് കെ മാണി പരാജയപ്പെട്ടു. എല്‍ഡിഎഫ് തരംഗത്തിലും സ്വന്തം തട്ടകത്തില്‍ ജോസ് കെ മാണി രുചിച്ച പരാജയം ജോസഫ് ജോസ് പോരാട്ടത്തിലെ നാഴികകല്ലാണ്. പിന്നീട് ജോസ് കെ മാണി ഇടതുമുന്നണിയുടെ രാജ്യസഭാംഗമായി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എ ആയ തോമസ് ചാഴികാടനെയാണ് ജോസ് പക്ഷം ഇടതുമുന്നണിയ്ക്കായി രംഗത്തിറക്കിയത്. വോട്ട് ചോദിച്ചത് അത്രയും രണ്ടിലയുടെ പാരമ്പര്യം പറഞ്ഞും, തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയെന്ന പേരിലുമാണ്. ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന ഒറ്റ പ്രസ്താവന കൊണ്ടാണ് ഫ്രാന്‍സിസ് ജോര്‍ജും പാര്‍ട്ടിയും ഈ പ്രചാരണത്തെ പ്രതിരോധിച്ചത്.
ജോസ് പക്ഷത്തിന് ഒരു എം.പിയെ ആത്യാവശമായിരുന്നു. ഒരു പാര്‍ട്ടിയായി അംഗീകരിക്കപ്പെടാനും ഒപ്പം സ്വന്തമായി ഒരു ചിഹ്നം ലഭിക്കാനും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജോസഫ് ഗ്രൂപ്പിന് ജീവന്‍മരണ പോരാട്ടമായിരുന്നു. ആ പോരാട്ടത്തില്‍ പി.ജെ ജോസഫ് വിജയിച്ചിരിക്കുന്നു.
ഈ വിജയം ജോസഫ് ഗ്രൂപ്പിന്റെ ഭാവി ശോഭനമാക്കിയെങ്കിലും ജോസ് പക്ഷത്തിന്റെ ഭാവി ചോദ്യചിഹ്നമാണ്. രാജ്യസഭാ അംഗത്വം നീട്ടിത്തരണമെന്ന് ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എല്‍ഡിഎഫ് അംഗീകരിച്ചില്ലെങ്കില്‍ ജോസ് പക്ഷത്തേക്ക് ഒരു ലയനമോ യുഡിഎഫിലേക്ക് ഒരു തിരിച്ചുവരവോ മാത്രമായിരിക്കും ഏക പോംവഴി.
കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.
തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. ലീഡ് നിലയില്‍ എന്‍ഡിഎ 250 കടന്നപ്പോള്‍ ഇന്ത്യ മുന്നണി 120 കടന്നു. കേരളത്തില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് ഇപ്പോള്‍ 12 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് എട്ട്.
ബിജെപിക്ക് മികച്ച ജയമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. എക്സിറ്റ് പോളുകളെ തള്ളി ജനവിധി അനുകൂലമാകുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ അവകാശവാദം.
ഭരണം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫലസൂചനകള്‍ 11 മണിയോടെ പ്രതീക്ഷിക്കാം.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആകെ 194 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്.ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.
ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണുക. തുടര്‍ന്ന് അര മണിക്കൂറിനകം യന്ത്രങ്ങളിലെ വോട്ടെണ്ണും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ആപ്പിലും അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടും.
മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും. സ്കൂൾപ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക.
ഈയാഴ്ചയും പ്രവേശനം തുടരും. അഞ്ച്, എട്ട് ക്ലാസുകളിലും പുതുതായി കുട്ടികളെത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ആറാം പ്രവൃത്തിദിനമായ 10-ന് അന്തിമ കണക്കെടുപ്പ് നടക്കും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിച്ചതിനാൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പുതിയ പുസ്തകങ്ങൾ ഉള്ളതാണ് ഈ വർഷത്തെ പുതുമ. ജൂലായ് ഒന്നിന് നാലുവർഷ ബിരുദത്തിലേക്കു പ്രവേശിക്കുമെന്നതാണ് ഉന്നതവിദ്യാഭ്യാസത്തിലെ പ്രത്യേകത.
ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാന, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.
കടുത്ത ചൂടില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ഒഡീഷയിലാണ്. 96 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മൂന്ന് ദിവസം കൊണ്ട് നിലവിലെ അത്യുഷ്ണം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡല്‍ഹിയിലും രാജസ്ഥാനിലും അന്തരീക്ഷ താപനില നേരിയ തോതില്‍ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശരാശരി ചൂട് 45 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്. അതേസമയം ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടില്ല.
അതേസമയം കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. അതിനിടെ കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്:
03-06-2024: കണ്ണൂര്‍
04-06-2024: തൃശൂര്‍
05-06-2024: ആലപ്പുഴ,എറണാകുളം, ഇടുക്കി
06-06-2024: എറണാകുളം,തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാല് ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ടാണ്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കണ്ണൂർ ജില്ലിയലും നാലാം തീയതി തൃശ്ശൂരും അഞ്ചാം തീയതി ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ആറാം തീയതി എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്ബുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോർഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വർദ്ധിക്കാൻ സാധ്യത മുന്നില്‍ കാണണം. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുൻകൂറായി ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജീകരിക്കേണ്ടതാണ്. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ഹെൽമറ്റിനുള്ളിൽ കയറി കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാർക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെൽമറ്റ് സൂക്ഷിച്ചിരുന്നത്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ രജീഷ് ഹെൽമറ്റ് തലയിൽ വെക്കാനായി എടുത്തു. എന്നാൽ ഈ സമയത്ത് ഹെൽമെറ്റിന് ഭാരക്കൂടുതൽ തോന്നി. ഹെൽമറ്റിനുള്ളിൽ കുഞ്ഞ് പെരുമ്പാമ്പ് ഉണ്ടായിരുന്നത് രജീഷിന് അറിയില്ലായിരുന്നു.
ഭാരക്കൂടുതലിന്റെ കാരണം അറിയാൻ ഹെൽമറ്റ് പരിശോധിക്കാൻ തുടങ്ങുമ്പോഴാണ് പാമ്പ് രജീഷിനെ കടിച്ചത്. ഇദ്ദേഹം കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
മഴക്കാലത്ത് പകർച്ചവ്യാധികള്‍ സംസ്ഥാനത്ത് പെറ്റു പെരുകാൻ സാധ്യത ഉണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധർ.
കാലാവസ്ഥ വ്യതിയാനവും, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും മൂലം മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വന്‍തോതില്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
ഇത്രയേറെ മഴ ലഭിക്കുന്ന കേരളത്തില്‍ ശുദ്ധജല വിതരണവും ലഭ്യതയും ഇപ്പോഴും കീറാമുട്ടിയായി നില്‍ക്കുകയാണ്. കഠിനമായ ചൂടുകാലത്ത് തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ മലയോര ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിരുന്നു.
മൂവായിരത്തോളം പേര്‍ക്ക് മഞ്ഞപ്പിത്തരോഗം പടരുകയും 18 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 17 മരണങ്ങള്‍ മഞ്ഞപ്പിത്തബാധയെ തുടര്‍ന്നാണെന്ന് സംശയിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ അയ്യായിരത്തിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കാതെ വന്നുപോയി എന്നാണ് കരുതുന്നത്. ജലലഭ്യത കുറവായതാണ് മലയോര മേഖലകളില്‍ രോഗം പടരാന്‍ ഇടയായതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. രോഗം പടരുന്ന സ്ഥിതി ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വേനല്‍ മഴ സജീവമായ മെയ് മാസത്തില്‍ തന്നെ പകര്‍ച്ചവ്യാധികളുടെ കണക്കുകളും വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1150പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 3770പേര്‍ ഡെങ്കി സംശയിച്ച് ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. 720 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 1659പേര്‍ സംശയത്തെ തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തു. 175462 പേരാണ് മെയ് മാസത്തില്‍ പനിക്ക് മാത്രമായി ചികിത്സ തേടിയത്. 192 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ മാത്രമാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി നോക്കിയാല്‍ സംഖ്യ ഇനിയും വര്‍ദ്ധിക്കും.
ഇടവിട്ട് മഴ പെയ്യുകയും ഒപ്പം ഇടവേളകളില്‍ കടുത്ത ചൂടുണ്ടാവുകയും ചെയ്യുന്നതു മൂലം ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വ്യാപനം വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുകള്‍ വഴി പരക്കുന്നതാണ്. എന്നാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. മഞ്ഞപ്പിത്തത്തേക്കാള്‍ അപകടകരമായ തോതില്‍ ഡെങ്കി വ്യാപനമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. അത്തരമൊരവസ്ഥ ഉണ്ടായാല്‍ അതിനെ നേരിടാന്‍ സജ്ജമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശ വാദം.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നുണ്ട്. ഇത് അപകടമാണ്. ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറന്മാരും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.