കേരളത്തില്‍ യു.ഡി.എഫ്. തരംഗം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. യു.ഡി.എഫിന് 13 മുതല്‍ 18 സീറ്റുകള്‍ വരെയാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് പൂജ്യം മുതല്‍ അഞ്ചു സീറ്റുകള്‍ വരേയും പ്രവചനമുണ്ട്. ബി.ജെപിക്ക് മൂന്ന് സീറ്റുവരെയാണ് ഇതുവരെയുള്ള പരമാവധി പ്രവചനം.
വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ താഴെ:
ടൈംസ് നൗ -ഇ.ടി.ജി റിസര്‍ച്ച്
യു.ഡി.എഫ് -14-15
എല്‍.ഡി.എഫ് – 4
എന്‍.ഡി.എ – 1
ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ
യു.ഡി.എഫ്- 17-18
എല്‍.ഡി.എഫ്- 0-1
എന്‍.ഡി.എ- 2-3
ഇന്ത്യ ടി.വി
യു.ഡി.എഫ്- 13-15
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എഫ- 1-3
ജന്‍കി ബാത്ത്
യു.ഡി.എഫ്- 14-17
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എ- 0
ടി.വി 9- ഭാരത് വര്‍ഷ്
യു.ഡി.എഫ്- 16
എല്‍.ഡി.എഫ്- 3
എന്‍.ഡി.എ- 1
ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്‌സ്
യു.ഡി.എഫ്- 14
എല്‍.ഡി.എഫ്- 4
എന്‍.ഡി.എ- 2
എ.ബി.പി- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍
ഇന്ത്യ- 17-19
എന്‍.ഡി.എ- 1-3
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിനു സമീപത്തുവച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
ശിവകുമാർ ആരോപിച്ചതുപോലെ മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ക്ഷേത്രങ്ങളും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് റിപ്പോർട്ട് നൽകിയത്.
കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തുവച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ശിവകുമാറിന്റെ ആരോപണം.
ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്നാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രതികരണം. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോവൂരിന് സമീപം ഇരിങ്ങാടൻ പള്ളിക്കടുത്ത് കാളാണ്ടി താഴത്തെ അമ്മാസ് ഹോട്ടലിലാണ് സംഭവം. കൂട്ടാലിട സ്വദേശി റിനീഷ് (42), കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 04:15-ഓടെയായിരുന്നു അപകടം.
ആദ്യം ഇറങ്ങിയ തൊഴിലാളിക്ക് ശ്വാസം മുട്ടിയതോടെ രക്ഷപ്പെടുത്താനായാണ് രണ്ടാമത്തെയാൾ ഇറങ്ങിയത്. എന്നാൽ രണ്ട് പേരും ടാങ്കിൽ കുടുങ്ങുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒരാഴ്ച മുമ്പ് അടച്ച ഹോട്ടൽ മറ്റൊരാൾക്ക് കൈമാറുന്നതിന് മുമ്പായി മുൻവശത്തുള്ള കുഴി വൃത്തിയാക്കാനാണ് ഉടമ രണ്ട് തൊഴിലാളികളെ കൊണ്ടുവന്നത് എട്ടടിയോളം ആഴമുള്ള കുഴിയിൽ രണ്ടടിയോളം വെള്ളമുണ്ടായിരുന്നു. കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇറങ്ങാൻ വ്യാസമുള്ള കുഴിയിലാണ് ആണ് രണ്ട് തൊഴിലാളികൾ കുടുങ്ങിയത്.
കാലാവധി തീരുന്നതിന് മുൻപ് വാഹന വായ്പ അടച്ചു തീർത്തതിന് പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയ തുക പലിശ സഹിതം എച്ച്.ഡി.എഫ്.സി ബാങ്ക് തിരികെ നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
കടമ്പനാട് ചിത്രാലയത്തില്‍ ഷിബു നല്‍കിയ ഹർജിയിലാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർത്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
കാർ വാങ്ങുന്നതിനായി 2017 ല്‍ അടൂർ എച്ച്.ഡി.എഫ്.സി ശാഖയില്‍ നിന്ന് ഷിബു 33,36,000 രൂപ ഓട്ടോ പ്രീമിയം ലോണ്‍ എടുത്തിരുന്നു. പ്രതിമാസം 52,514 രൂപ പ്രകാരം 92 തവണകളായിട്ടാണ് തിരിച്ചടവ് നിശ്ചയിച്ചിരുന്നത്. അടുത്ത വർഷം വരെ തിരിച്ചടവിന് കാലാവധി ഉണ്ടായിരുന്നു. എന്നാല്‍, 2023 ല്‍ ഷിബു ശേഷിച്ച തുകയും പലിശയും സഹിതം 21,53,247 രൂപ അടച്ച് വായ്പ തീർത്തു. കൂടുതല്‍ തുക ഈടാക്കിയെന്ന് സംശയം തോന്നിയ ഷിബു ബാങ്കില്‍ ചെന്നപ്പോള്‍ 73,295 രൂപ പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയെന്ന് വ്യക്തമായി.
ഇതിനെതിരേയാണ് ഷിബു ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന്റെയും എതിർകക്ഷിയായ ബാങ്കിന്റെയും വാദങ്ങള്‍ കേട്ട കമ്മിഷൻ റിസർവ് ബാങ്ക് മാർഗ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ബാങ്ക് പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയതെന്ന് കണ്ടെത്തി. തുടർന്ന് നിയമ വിരുദ്ധമായി ഈടാക്കിയ 73,295 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേർത്ത് 88,925 രൂപ ഷിബുവിന് എച്ച്.ഡി.എഫ്.സി നല്‍കണമെന്ന് കമ്മിഷൻ ഉത്തരവിടുകയായിരുന്നു.
അന്യസംസ്ഥാന സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ ജ്യോതിഷ് കുമാർ (29), എറണാകുളം തലക്കോട് പൈനുങ്കൽപാറ ഭാഗത്ത് കൊല്ലേവേലിച്ചിറ വീട്ടിൽ പ്രശാന്ത് കെ.പി (29), മാടപ്പള്ളി പെരുമ്പനച്ചിറ പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ പ്രസാദ് പി.കെ (53) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
21 ആം തീയതി പുലർച്ചെ 04.15 മണിയോടുകൂടി ജ്യോതിഷ് കുമാറിന്റെ വീടിന്റെ അടുക്കള വശത്ത് ഉദ്ദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന അന്യസംസ്ഥാനസ്വദേശി കയ്യിൽ കത്തിയുമായി കാണപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ഇയാളെ മൺവെട്ടി, ഭരണി, തടിക്കഷണം തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയും , ഇതില്‍ പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം തീയതി പുലർച്ചെ ഇയാള്‍ മരണപ്പെടുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്.എച്ച്.ഓ അനൂപ് ജിയുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കനത്ത മഴയ്ക്കിടെ തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് നിലത്ത് വീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല.
മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും.
വട്ടവടയിൽ 40 ആടുകളെ കാട്ടുനായ്ക്കൂട്ടം കടിച്ചു കൊന്നു . ചിലന്തിയാർ സ്വദേശി കനകരാജിന്റെ ആടുകളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ നായ്ക്കൂട്ടം ആക്രമിച്ചത്.
26 ആടുകൾക്ക് കടിയേറ്റുവെന്നാണ് വനം വകുപ്പിന്റെ കണക്ക്. കാട്ടുനായ്ക്കൂട്ടം ആക്രമിച്ചപ്പോൾ നാലു ഭാഗത്തേക്കും ആടുകൾ ചിതറി ഓടിയെന്നും വെള്ളത്തിലും മറ്റും വീണാണ് നാല്പതോളം ആടുകൾ ചത്തതെന്നും കർഷകൻ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവം വിശദമായി പരിശോധിച്ച ശേഷം നഷ്ടപരിഹാരമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടി. ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178 ആയി. ആരോഗ്യ വകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നെത്തിയ സംഘമാണ് ഹോട്ടലില്‍ എത്തി തെളിവുകള്‍ ശേഖരിച്ചത്.
ശനിയാഴ്ച രാത്രി പെരിഞ്ഞനത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് അര്‍ദ്ധരാത്രിയോടെ പനിയും വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥത പ്രകടിപ്പിച്ചവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും, ഫുഡ് ആൻഡ് സേഫ്റ്റിയും പരിശോധന നടത്തി ഹോട്ടല്‍ അടച്ചു പൂട്ടി.
ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഇത് സംബന്ധിച്ച് കയ്പമംഗലം പോലീസിലും, പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും കണ്ട് വിവരങ്ങളും അന്വേഷിച്ചറിഞ്ഞു. ഹോട്ടലധികൃതർക്കെതിരെ നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ്.
മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു മേഘ്ന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
തെക്കൻ കേരളത്തിലാണ് കനത്ത മഴ ദുരിതമായത്. കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതത്തിന് തടസ്സമായി.കൊല്ലത്ത് അർദ്ധരാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. സൂപ്പർമാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകൾ മരത്തിന്റെ ചില്ലകൾ വീണു തകർന്നു. വാളകത്ത് എംസി റോഡിൽ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉൾപ്രദേശങ്ങളിലും മഴ കനത്തു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ കോട്ടൺഹിൽ സ്കൂളിൽ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിൽ തകർന്ന് ആറ്റിൽ പതിച്ചു. കാട്ടാക്കട കൈതക്കോണത്ത് തോടുകൾ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവർഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി അറിയിച്ചു.