വീടിന്റെ ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണ് പരിക്കേറ്റ ജിസ ഫാത്തിമയാണ് മരിച്ചത്.
തിരുവട്ടൂർ സ്വദേശിയായ അറാഫത്തിന്റെ വീടിന്റെ ചുമരിനടിയിൽ പെട്ടായിരുന്നു ബന്ധുവായ ജിസ ഫാത്തിമയ്ക്ക് പരിക്കേൽക്കുന്നത്. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിലിനും പരിക്കേറ്റിരുന്നു. ജിസ ഫാത്തിമയുടെ നില ഗുരുതരമായിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ആയിരുന്നു മരണം സംഭവിച്ചത്.
വിഷുവിന് കണിയൊരുക്കാൻ കൊന്നമരത്തിൽ നിന്ന് പൂ പറിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു. ഇടുക്കി രാജകുമാരി മില്ലുംപടി സ്വദേശി കരിമ്പൻകാലയിൽ എൽദോസ് ഐപ്പാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
സുഹൃത്തുക്കൾക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്നയിൽ നിന്നു പൂവ് പറിക്കുന്നതിനിടെ മരച്ചില്ലയൊടിഞ്ഞ് എൽദോസ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഷിജിയാണ് ഭാര്യ. മക്കൾ: പ്രയോണ, ബേസിൽ.
ബോവിക്കാനം മുതലപ്പാറയിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി,ഭാര്യയുടെ നില ഗുരുതരം.ബോവിക്കാനം മുതലപ്പാറ ചവിരിക്കുളം കോളനിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.മണി (40) എന്നയാളാണ് മരിച്ചത്. ഭാര്യ സുഗന്ധി(35)യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടുപറമ്പിലാണ് മണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മണിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു മണി ശ്രമിച്ചതെന്ന് പോലീസ് നിഗമനം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
സൗദിയില്‍ നിന്ന് ഗൃഹപ്രവേശത്തിനായി അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസില്‍ ശ്യാം കുമാര്‍ (36) ആണ് മരിച്ചത്. ശ്യാംകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം.
ഏപ്രില്‍ ഏഴിനാണ് ഗൃഹപ്രവേശത്തിനായി ശ്യാം കുമാര്‍ നാട്ടിലെത്തിയത്. പത്തിനായിരുന്നു ഗൃഹപ്രവേശം. ചടങ്ങുകള്‍ അവസാനിച്ച ശേഷം പുതിയ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുന്നതിന്റെ തിരക്കിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ പുതിയ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. ടിപ്പറിടിച്ച് ശ്യാം കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.
റിയാദിലെ മലസിലാണ് ശ്യാം കുമാര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ കഴിഞ്ഞ 11 വര്‍ഷമായി സൗദിയിലായിരുന്നു. റിയാദില്‍ ഒരു കമ്പനിയില്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ശ്യാംകുമാര്‍. ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് പുതിയ വീട് പണികഴിപ്പിച്ചത്. പുതിയ വീട്ടില്‍ താമസിച്ച് കൊതി മാറും മുമ്പെ അപ്രതീക്ഷിതമായെത്തിയ മരണത്തിന്റെ ഞെട്ടലിലാണ് നാട്.
ഏറ്റുമാനൂർ സ്വദേശിനിയായ വിദ്യാർത്ഥിനി ബെംഗളുരുവിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്നും വീണു മരിച്ചു. കൈപ്പുഴ വേമ്പേനിക്കൽ ദാസ്മോൻ തോമസിന്റെ മകൾ ഡോണ ജെസ്സി ദാസ് (18) ആണ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്നും വീണു മരിച്ചത്.
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണു ലഭ്യമായ വിവരം. ബാംഗ്ലൂര്‍ ജെയിൻ കോളേജിൽ ബി കോം ഒന്നാം വര്‍ഷ വിദ്യാർത്ഥിനിയായിരുന്നു ഡോണ. സൗദിലെ ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും.
അപ്രതീക്ഷിതമായി ഇന്ത്യൻ റെയിൽവേ കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് പാലക്കാട് വഴി കേരളത്തിൽ പ്രവേശിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്ര പൂർത്തിയാവുകയാണ്. ഇന്നു രാവിലെ 11.40ഓടെയാണ് പാലക്കാട് സ്റ്റേഷനിൽ ട്രെയിൻ എത്തിയത്.
ബിജെപി പ്രവർത്തകരടക്കം നിരവധി ആളുകളാണ് ട്രെയിനിനെ വരവേൽക്കാൻ എത്തിയത്. ജീവനക്കാർക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് സ്വീകരിച്ചത്. ട്രെയിൻ വൈകീട്ട് കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വി മുരളീധരൻ അടക്കമുള്ള നേതാക്കൾ ട്രെയിനിന് വരവേൽപ്പ് നൽകും.
ചെന്നൈയിൽ നിന്നും വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് ട്രെയിൻ പാലക്കാട്ടേയ്ക്ക് തിരിച്ചത്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 160 കിലോമീറ്ററാണ് വന്ദേ ഭാരത് ട്രെയിനിന്റെ വേഗമെങ്കിലും കേരളത്തിൽ ഇത്ര വേഗതയിലോടാൻ സാധിക്കില്ല. പാളങ്ങളിൽ മാറ്റം വരുത്തേണ്ടി വരും. എങ്കിലും 110 കിലോമീറ്റർ വരെ വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചത്. വൈകാതെ ട്രെയിനിന്റെ പരീക്ഷണയോട്ടം പൂർത്തിയാക്കി ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം.
ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി സവിശേഷതകളുള്ള ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്.
രണ്ടാഴ്ച മുമ്പ് ലണ്ടനിൽ നിന്നെത്തിയ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കുടമാളൂർ സ്വദേശിനി മഹിമ മോഹൻ (25) ലണ്ടനിൽ നടന്ന തട്ടിപ്പിനെ,തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് ഇപ്പോൾ സംശയം. കുടമാളൂർ സ്വദേശിയായ അനന്തു ശങ്കറും മഹിമ മോഹനും ഒരു വർഷം മുൻപാണ് വിവാഹിതരായത്.
വിവാഹശേഷം ലണ്ടനിലേക്ക് പോയ ഇരുവരും സണ്ടർലാൻഡിലെ ഒരു മലയാളി കെയർ ഏജൻസിയിൽ താൽക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ കെയർ ഏജൻസി നടത്തിപ്പുകാർ ജോലി,
നൽകിയതിന് പണം നൽകിയില്ലെന്നും ആക്ഷേപമുണ്ട്. അനന്തു ശങ്കറും മഹിമ മോഹനും യുകെയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിഷു ആഘോഷിക്കാനെന്ന പേരിലാണ് നാട്ടിലെത്തിയതെന്നും എന്നാൽ സാമ്പത്തിക പ്രതിസന്ധിയും ചെയ്ത ജോലിക്ക് ശമ്പളം മുടങ്ങിയതും കാരണം യുകെ വിട്ടതായി ചില സുഹൃത്തുക്കൾ പറയുന്നു.
അവധിക്ക് നാട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും ആവശ്യമായ സാധനങ്ങൾ വാങ്ങണമെന്ന് മഹിമ മോഹൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഒന്നും വാങ്ങാൻ കഴിഞ്ഞില്ല.
ഇതെല്ലാം മഹിമയെ മാനസികമായി തളർത്തി. കഴിഞ്ഞ ദിവസമാണ് മഹിമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കെ.എം. മാണി ജൂനിയർ ഓടിച്ച കാറിടിച്ച് മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ. മാണി എംപി. മണിമലയിൽ മരിച്ച ജിസിന്റെയും ജിൻസിന്റെയും വീട്ടിലാണ് ഇന്ന് അഞ്ചരയോടെ ജോസ് കെ. മാണി എത്തിയത്.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നുവെന്നും ജോസ് കെ. മാണി അറിയിച്ചു.
മണിമല ബിഎസ്എൻഎലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. സംഭവത്തിൽ കെ.എം മാണി ജൂനിയറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വിട്ടയച്ചിരുന്നു. സംഭവം വലിയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിയ്ക്കും (48), മയ്യനാട് സ്വദേശിയ്ക്കുമാണ് (54) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങളാണ് ദാനം നല്‍കിയത്. രാത്രിയില്‍ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി 2 ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
പൂര്‍ണ ഗര്‍ഭിണിയായിട്ടും തീവ്രദു:ഖത്തിനിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന ഭാര്യ അര്‍ച്ചനയെ മന്ത്രി നന്ദിയറിയിച്ചു.കഴിഞ്ഞ ഏഴാം തീയതിയാണ് തമിഴ്‌നാട് കോവില്‍പ്പെട്ടിയില്‍ വച്ച് വാഹനാപകടത്തിലൂടെ ശരത്കൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്.
അവിടത്തെ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും വിദഗ്ധ ചികിത്സ നല്‍കി. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് അവയവദാനത്തിന് ഭാര്യ തയ്യാറാകുകയായിരുന്നു. രണ്ട് വൃക്കകകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. അനുയോജ്യരായ മറ്റ് രോഗികള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമില്ലാത്തതിനാല്‍ മറ്റവയവങ്ങള്‍ എടുക്കാനായില്ല. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.
എബി പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളതാണ് രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ലഭിച്ചത്. രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒരുമിച്ച് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ വളരെപ്പെട്ടന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റുള്ളവര്‍ തുടങ്ങി 50 ഓളം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ഈ ശസ്ത്രക്രിയകള്‍. ഇന്ന് അതിരാവിലെ 4 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയകള്‍ രാവിലെ 9 മണിക്കാണ് പൂര്‍ത്തിയാക്കിയത്.
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് കനത്ത ചൂടിന് സാധ്യത. തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 വരെ എത്തിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ചൂട് സാധാരണയെക്കാള്‍ 3 °C മുതല്‍ 4 °C വരെ കൂടാം. അതേസമയം കോഴിക്കോട്, കോട്ടയം ജില്ലകളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടും. 37°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഉയര്‍ന്ന താപനില (39°C) പാലക്കാടും കരിപ്പൂരും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തിയിരുന്നു (36.2°C). സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.